Saturday 7 February 2009

പെറ്റമ്മയ്ക്ക് ഭ്രാന്ത് വരുമ്പോള്‍ ..

ഇന്നലെ വരെ സാമ്പത്തിക മാന്ദ്യവും അതിനെകുറിച്ചുള്ള വാര്‍ത്തകളും ഞങ്ങള്‍ക്ക് ആരാന്റെ അമ്മയ്ക്ക് വന്ന ഭ്രാന്ത് പോലെ രസകരമായ ഒന്നായിരുന്നു .വമ്പന്‍ കമ്പനികള്‍ അടപെടല വീഴുമ്പോള്‍ ഇതു അവരുടെ മാത്രം കാര്യമെന്ന് കരുതിയിരുന്ന ഞങ്ങളും സാമ്പത്തിക മാന്ദ്യം എന്ന നീരാളിപിടുത്തത്തില്‍ അകപെട്ടിരിക്കുന്നു .സാമാന്യം തരക്കേടില്ലാതെ മുപ്പതു വര്‍ഷമായി മാര്‍കറ്റില്‍ പിടിച്ചു നിന്നിരുന്ന ഞങ്ങളുടെ എല്ലാ പ്രൊജക്ടുകളും ഒരു മുന്നറിയിപ്പും കൂടാതെ റദ്ദു ചെയ്യപെട്ടിരിക്കുന്നു .ഇരുനൂറോളം തൊഴിലാളികളും അവരുടെ കുടുംബവും ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ്‌ .

ഒരു വരുമാന സ്രോതസും ഇല്ലാതെ ശമ്പളം നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്തര്‍ ആയിരിക്കുന്നു . ഞങ്ങളുടെ ഉയര്‍ച്ചയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവരെ പെട്ടന്ന് ഒഴിവാക്കുന്നതെങ്ങിനെ , ഒഴിവാക്കിയില്ലന്കില്‍ ഞങ്ങള്‍ക്ക് നില നില്‍പ്പില്ല.ഒരു സന്തുലന പ്രക്രിയ അത്യാവശം ആയി വന്നിരിക്കുന്നു . ഇതു ഞങ്ങളുടെ മാത്രം അവസ്ഥായല്ല എവിടെ തിരിഞ്ഞാലും വിസ റദ്ദു ചെയ്യാന്‍ കാത്തിരിക്കുന്നവരും നീണ്ട അവധിയില്‍ പോകുന്നവരും മാത്രമാണ് .ഈ അവസ്ഥ ഇനി എത്ര നാള്‍ തുടരുമെന്ന് അറിഞ്ഞു കൂടാ .ഒരു കുടുംബത്തിന്റെ വരുമാന സ്രോതസ് പെട്ടന്ന് നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദം അരുതായ്മകളിലെയ്ക്ക് ആരെയും തള്ളി വിടാതിരിക്കട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം .

ഇന്നലെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ ഓഫീസില്‍ എത്തിയ രാമറാവുവും പണി പൂര്‍ത്തിയാക്കാത്ത അദ്ധേഹത്തിന്റെ വീടും അങ്ങനെ ഒരു പാടു പേരുടെ സ്വപ്നങളും പ്രതീഷകളുമാണ് സാമ്പത്തിക മാന്ദ്യമെന്ന ആഗോള പ്രതിസന്തിയില്‍ അലിഞ്ഞില്ലാതാകുന്നത്‌ . ബരാക്ക് ഒബാമയുടെ വാക്കുകള്‍ കടമെടുത്താല്‍ ചിലരുടെ അത്യാഗ്രഹം വരുത്തി വെച്ച വിനയില്‍ ലോകം പകച്ചു നില്‍ക്കുകയാണ്‌ .ആയിരങ്ങളുടെ കണ്ണുനീരിനു കാരണക്കാരായ ആ അത്യാഗ്രഹികള്‍ ദൈവത്തിനെ കോടതിയിലെങ്കിലും ശിക്ഷിക്കപെടട്ടെ .