Monday 19 September 2011

അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍

പതിവ് പോലെ കുളിച്ചു റെഡി ആയി ബൈബിള്‍ എടുത്തു തുറന്നപ്പോള്‍ കിട്ടിയത് പൗലോസ്‌ കൊറിന്തോസിലെ സഭയ്കെഴുതിയ ഒന്നാം ലേഖനത്തിലെ പതിമൂന്നാം അദ്യായം സ്നേഹം സര്‍വോള്‍ക്രിഷ്ടം എന്ന് തുടങ്ങുന്ന ഭാഗം . ആരെയും വേദനിപ്പിച്ചിട്ടില്ല എന്നാല്‍ ആരെയെങ്കിലും താന്‍ സ്നേഹിച്ചിട്ടുണ്ടോ പിന്നെ എന്റെ ഭാര്യയെയും കുട്ടികളെയും ഞാന്‍ അല്ലാതെ പിന്നെ ആരാ സ്നേഹിക്കുന്നെ അത് പോര , തന്നെ പോലെ തന്നെ തന്റെ സഹോദരനെയും സ്നേഹിക്കുന്നവനാണ് യദാര്‍ത്ഥ മനുഷ്യന്‍ . ഇന്ന് മുതല്‍ എല്ലാവരെയും സ്നേഹിക്കണം സ്വര്‍ഗരാജ്യത്തില്‍ എളുപ്പവഴിയില്‍ എത്തിപെടാന്‍ സ്നേഹമല്ലാതെ മറ്റൊരു മാര്‍ഗം ഇല്ല എന്നാണ് അപോസ്താലന്‍ പറയുന്നത് ചില തീരുമാനങ്ങള്‍ എടുത്തു വണ്ടിയില്‍ കയറി ഇരുന്നു ഫസ്റ്റ് ഗീര്‍ ഇട്ടപ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത് ചില്ല് നിറയെ വെള്ളം ഉണങ്ങിയ പാട് രാവിലെ വാച് മാന്‍ ചെക്കന്‍ കഴുവിയിട്ടു പോയതാ ഒരു നൂറു തവണ പറഞ്ഞാലും കേള്‍ക്കില്ല എന്നാല്‍ കാശ് വാങ്ങാന്‍ മാസം പിറക്കുംബോഴേ മുന്നില്‍ വരും ശവീ നല്ല ചീത്ത വായില്‍ ഉരുണ്ടുകൂടി വന്നപ്പോള്‍ അപോസ്താലന്‍ വിലക്കി പാടില്ല അവനും അവന്റെ കുടുംബത്തിനു വേണ്ടിയാണ് നാടും വീട് വിട്ടു ഈ മരുഭൂമിയില്‍ വേല ചെയ്യുന്നത് .വണ്ടി പാര്‍ക്കിംഗ് യാര്‍ഡ്‌ കഴിഞ്ഞപ്പോള്‍ അയാള്‍ വെളുക്കെ ചിരിച്ചു കൊണ്ട് കൈയുയര്‍ത്തി, മനസ്സില്‍ വന്ന വിദ്വേഷം എല്ലാം തമ്പുരാനേ ഓര്‍ത്തു ക്ഷമിച്ചു തിരിച്ചും അഭിവാദ്യം ചെയ്തു . രണ്ടു സിഗ്നല്‍ കഴിഞ്ഞതെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി കഴിഞ്ഞ മാസം അഞ്ഞൂറ് ദിര്‍ഹത്തിന്റെ പിഴ ഒടുക്കിയതിന്റെ മനസ്താപം ഉള്ളില്‍ കിടന്നു വിങ്ങുന്നത് കൊണ്ട് വണ്ടി ഓടിക്കുമ്പോള്‍ മൊബൈല്‍ എടുക്കാന്‍ ഒരു പേടി. ഒന്നോ രണ്ടോ അടിച്ചിട്ട് നില്‍ക്കുന്ന ഭാവം കാണഞ്ഞപ്പോള്‍ പതിയെ വണ്ടി സൈഡ് ഒതുക്കി ഓഫീസില്‍ നിന്നും ശ്രിലങ്കന്ക്കാരന്‍ ചിന്തക്കയാണ്, അജീഷ് ഭായി അപനാ റാവൂ പാഗല്‍ ഹോഗയാ .രാവിലെ തന്നെ ഓരോരോ വാര്‍ത്തകള്‍ ഇന്നലെയും സൈറ്റില്‍ ചിരിച്ചു കളിച്ചു നിന്ന പയ്യന്‍ .നാട്ടില്‍ വീട് പണി നടക്കുന്നതിനാല്‍ എക്സ്ട്രാ ഓവര്‍ടൈം ചെയ്തു കാശുണ്ടാക്കുന്ന കഠിനാധ്വാനി വല്ല തംബാകും തിന്നു തലയ്ക്കു പിടിച്ചതാവും വണ്ടി ക്യാമ്പില്‍ എത്തിയപ്പോള്‍ സംഗതി ഗുരുതരമാണ് എന്ന് മനസിലായി .ഏകദേശം നാല്പതോളം വരുന്ന തൊഴിലാളികള്‍ എന്നെ പ്രതീക്ഷിച്ചു ഗേറ്റിനു പുറത്തു നില്‍പ്പാണ് ഞാന്‍ ഇറങ്ങിയതും അവര്‍ എന്നെ പൊതിഞ്ഞു അതില്‍ ചിലരുടെ ദേഹത്തു കണ്ട രക്തക്കറ എന്നെ അസ്വസ്ഥന്‍ ആക്കി.




തികച്ചും ശാന്തനും പക്വമതിയും ആയ നല്ല ഒന്നാന്തരം മേസ്തിരി ആയിരുന്നു ശ്രീനിവാസ റാവു എന്ന കരീം നഗരുകാരന്‍ . മൂന്ന് കൊല്ലത്തിനു മുകളിലായി ഞങ്ങളുടെ കൂടെ ജോലി നോക്കുന്നു.നാട്ടില്‍ ഒരു വീട് ആ സ്വപ്നം ആയിരുന്നു അയാളുടെ ലക്‌ഷ്യം .അത് ഏതാണ്ട് പകുതി വഴിയില്‍ ആയി എന്നാണ് അയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞുള്ള അറിവ് , ഇന്നലെ വൈകിട്ട് വീട്ടിലേയ്ക്ക് വിളിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ റാവു അസ്വസ്ഥന്‍ ആയിരുന്നു .പാതിരാത്രിയോടെ വന്ന ഫോണ്‍ അയാളുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപെടുത്തി .ക്യാമ്പിനു അകത്തേക്ക് കയറുമ്പോള്‍ എന്നെ ചിലര്‍ വിലക്കുന്നുണ്ടായിരുന്നു സര്‍ജി അയ്യാള്‍ അക്രമാസ്ക്തനാണ് ചില്ലുള്ള ജനലകളെല്ലാം തല്ലി തകര്‍ത്തിരിക്കുന്നു .ബാങ്ക് ലോണ്‍ അടഞ്ഞു തീരാത്ത രണ്ടു പിക്ക് അപ്പ്‌ വാനുകള്‍ തല്ലി തകര്ത്തിട്ടിരിക്കുന്നു ക്യാമ്പ്‌ ആകെ സമരം കഴിഞ്ഞ സെക്രട്ടരിയെട്ടു പോലെ അലങ്കോലമായി കിടക്കുന്നു .അങ്ങ് ദൂരെ ആര്യ വേപ്പ് മരത്തിനു കീഴെ ഉറക്കെ സംസാരിച്ചു കൊണ്ട് വട്ടം ചുറ്റുകയാണ് കക്ഷി കൈയില്‍ ഒരു ചുറ്റികയുണ്ട്.എന്റെ പിറകെ തൊഴിലാളികള്‍ എല്ലാം ഉണ്ട് എന്നോട് സ്നേഹമുള്ള ചിലര്‍ എന്നെ പിന്നില്‍ നിന്ന് ഉപദേശിക്കുകയാണ് പോകരുത് അവന്റെ ബുദ്ധി നഷ്ടപെട്ടിരിക്കുകയാണ് ആളും തരവും നോക്കാതെ പ്രതികരിക്കും . ഞാന്‍ തിരിഞ്ഞു നിന്ന് രാവിലെ വായിച്ച വചനം അവര്‍ക്ക് വിവരിച്ചു കൊടുത്തു .സ്നേഹം ദീര്‍ഘ ക്ഷമയുള്ളതും ദയയുള്ളതുമാണ്. സ്നേഹം അസുയപെടുന്നില്ല ആത്മ പ്രശംസ ചെയ്യുന്നില്ല അഹങ്കരിക്കുന്നില്ല .സ്നേഹം അനുചിതമായി പെരുമാറുന്നില്ല. അത് കൊണ്ട് നിങ്ങള്‍ കാണുവിന്‍ ഈ സഹോദരനെ ഞാന്‍ സ്നേഹം കൊണ്ട് കീഴ്പെടുത്താന്‍ പോവുകയാണ് .രാവുവിനോടടുക്കും തോറും എന്റെ പിന്നിലുള്ള ആളുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു കൊണ്ടിരുന്നു .ഏകദേശം അമ്പതു വാര അകലെ ഞാന്‍ തനിച്ചായി എന്നെ കണ്ടതും ചുറ്റിക താഴെ ഇട്ടു റാവു കൈ കൂപി .നമസ്ക്കാരം അണ്ടീ നല്ല തെലുഗുവില്‍ അയാളെന്നെ അഭിവാദ്യം ചെയ്തു ഞാന്‍ തിരിഞ്ഞു അഭിമാനത്തോടെ പിന്നിലേയ്ക്ക് നോക്കി പത്തു നാല്‍പതു പേര്‍ എന്നെ സാകുതം വീക്ഷിക്കുകയാണ് .സര്‍വ ദൈവങ്ങളെയും വിളിച്ചു ഞാന്‍ അടുത്തു ചെന്ന് അയാളുടെ കൈപിടിച്ച് നെഞ്ചോട്‌ ചേര്‍ത്ത് വെച്ചു. എല്ലാം നഷ്ടപെട്ടു സര്‍ എന്റെ സകല സമ്പാദ്യവും എന്റെ സ്വപ്നവും അവര്‍ കവന്നെടുത്തു. വീട് എന്ന സ്വപ്നത്തിലേയ്ക്കു അയാള്‍ സ്വരുകൂട്ടിയതെല്ലാം നാട്ടില്‍ മാവോ വാദികള്‍ തട്ടിയെടുത്തിരിക്കുന്നു കവിള്‍ കടന്നു കണ്ണുനീര്‍ ധാരയായി താഴേക്ക്‌ പതിച്ചു കൊണ്ടിരിക്കുകയാണ് .ഞാന്‍ അയാളെ സ്വാന്തനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വലിയ അലര്‍ച്ചയോടെ അയാള്‍ ചാടി എഴുന്നേറ്റു അയാളുടെ ബലിഷ്ടമായ കരങ്ങള്‍ എന്റെ മുഖത്തു ആഞ്ഞു പതിച്ചു .പ്രതീഷിക്കാത്ത ആക്രമണത്തില്‍ ഞാന്‍ താഴെ വീണു .ഭ്രാന്തമായ അലര്‍ച്ചയോടെ അയ്യാള്‍ ചുറ്റിക ഉപേക്ഷിച്ച സ്ഥലത്തേക്ക് പായുമ്പോള്‍ പിന്നില്‍ നിന്നവര്‍ ഓടി വന്നു എന്നെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ട് പോയി .അയാള്‍ അലറി കൊണ്ട് ചുറ്റിക ആര്യ വേപ്പില്‍ അഞ്ഞാഞ്ഞു അടിച്ചു കൊണ്ടിരുന്നു .എന്റെ തലയില്‍ കൂടി വണ്ടുകള്‍ വട്ടം ഇട്ടു പറക്കുന്നപോലെ പതിയെ കവിളില്‍ തൊട്ടുനോക്കി അണയിലെ രണ്ടു പല്ലുകള്‍ ഊഞ്ഞാല് പോലെ ആടുന്നു .വേദന സഹിക്കാം പക്ഷെ മാനം തൊഴിലാളികളുടെ മുന്‍പില്‍ വെച്ചല്ലേ പെട കിട്ടിയത് .ഒരു മണികൂര്‍ കഴിഞ്ഞു പോലീസ് വിലങ്ങുകളുമായി പോകുന്ന റാവു ഒന്നും അറിയാത്തപോലെ വീങ്ങി വീര്‍ത്ത എന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ മനസില്‍ പ്രതിധ്വനിച്ചത് രാവിലെ വായിച്ച വചനങ്ങള്‍ ആയിരുന്നു . സ്നേഹം സകലതു സഹിക്കുന്നു , സ്നേഹം സകലതും ക്ഷമിക്കുന്നു .സകലത്തെയും അതിജീവിക്കുന്നു . .