Sunday 25 November 2012

വാഴ്ത്തപ്പെട്ട കള്ളന്‍


കുഞ്ഞപ്പന്‍ ഉറങ്ങിയിട്ട് ദിവസങ്ങള്‍  കഴിഞ്ഞിരിക്കുന്നു  അമ്പു  പെരുനാള് കഴിഞ്ഞ അന്ന് മുതല്‍   കണ്ണടച്ചാല്‍ നെഞ്ചിലെ അമ്പ്  വലിച്ചൂരി തനിക്കെതിരെ കുത്താന്‍ വരുന്ന പുണ്യവാളന്‍റെ മുഖം ഉറക്കത്തിനെ തട്ടി അകറ്റുകയാണ് അന്നേ സുസിയോടു പറഞ്ഞതാണ് വെളുത്തച്ച ന്‍റെ അപാര സിദ്ധിയെക്കുറിച്ച് പക്ഷെ കേള്‍ക്കണ്ടേ കപ്യാര് പണിക്കു കിട്ടുന്ന ശമ്പളം കൃത്യമായി പറഞ്ഞു കേള്‍പ്പിചിട്ടാണ് അവളെ മിന്നു കെട്ടി കൂടെ കൂട്ടിയത് എന്നാലും പെണ്ണല്ലേ പൊന്നിനോടുള്ള ആര്‍ത്തി കുറയുമോ മകള്‍ എലിശ ജനിച്ചപ്പോള്‍ മുതലാണ്‌ ഇവള്‍ക്ക് ഇത്രയ്ക്കു ആര്‍ത്തി തുടങ്ങിയത് .ശമ്പളം കൂടാതെ വികാരി അച്ഛനും ഇടവക്കാരും തരുന്ന കൈമടക്കുകളും കൊണ്ട് മിച്ചം  പിടിക്കാന്‍ ഒന്നും ഇലെങ്കിലും  സുഖമായി ജീവിച്ചു പോകാമായിരുന്നു .
ആരും സ്നേഹിക്കാനും സംരക്ഷിക്കാനും  ഇല്ലാതെ അനാഥാലയത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ വളര്‍ന്നതു കൊണ്ടാവാം എന്നോട്  സുസിക്ക് ഭയങ്കര സ്നേഹമാണ്  എനിക്ക് തിരിച്ചങ്ങോട്ടും അത് തന്നെ ,വേറെ എന്തിനു മുന്‍പിലും പിടിച്ചു നില്‍ക്കാം പക്ഷെ സുസിയുടെ ഒരിറ്റു കണ്ണുനീര്‍ അതിനു മുന്‍പില്‍ കപ്യാര്‍ കുഞ്ഞപ്പന്‍ എന്ന ഞാന്‍  മൃതസഞ്ജീവനി വരെ  തേടി പോകും.

എലിശ പിറന്നത്‌ സന്തോഷം കൊണ്ടാണ് അവളെ നിറവയര്‍ ആയിരിക്കുമ്പോള്‍ തന്നെ പാട്ടുകുളം അച്ഛന്‍ ഒരു ആയിരം രൂപയുടെ ശമ്പള വര്‍ധനയ്ക്ക് ഇടവക കമ്മറ്റിയില്‍ നിന്നും അംഗീകാരം വാങ്ങിയിരുന്നു .ഒരു കുടുംബം പുലരാന്‍ എത്ര വേണം എന്ന് നല്ലവനായ അച്ഛന് ബോധ്യം  ഉണ്ടായിരുന്നു പള്ളിവക ആശുപത്രിയില്‍ സര്‍വവിധ ചികിത്സകളും ഫ്രീ ലഭിച്ചപ്പോള്‍ പ്രസവം താരതമ്യേന വലിയ ബുദ്ധിമുട്ടും  ഉണ്ടായില്ല .എലിശയുടെ ജനനത്തിനു ശേഷം സൂസി എപ്പോഴും വ്യകുലയായിരുന്നു ദുരിത ബാല്യം താണ്ടി കടന്നു വന്ന തന്‍റെ ഗതി മകള്‍ക്കുണ്ടാവരുതെ എന്ന് അവര്‍ ആഗ്രഹിചിട്ടുണ്ടാവണം. ഒരു തരി സ്വര്‍ണം പോലും തന്‍റെ ചെറുപ്പത്തില്‍ ഇടാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എലിശമോളും ആ നിര്‍ഭാഗ്യം അനുഭവിക്കരുത് എന്ന് സൂസി കൂടെ കൂടെ പറയുമായിരുന്നു .മാമോദീസയ്ക്ക് മുന്‍പ് ആരോടെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും രണ്ടു പവന്‍റെ മാലയും അരിഞ്ഞാണവും  മോള്‍ക്ക്‌ വാങ്ങണം,  എങ്കിലും ആറായിരം മാസം ശമ്പളം വാങ്ങുന്ന ഞാന്‍, എലിശയുടെ ചിരിക്കുന്ന മുഖം കുഞ്ഞപ്പനെ വലിയ അപ്പന്‍റെ ചുമതലാ ബോധത്തിലേയ്ക്കു കൂട്ടികൊണ്ട്  പോയി .ഉച്ച കുര്‍ബാന കഴിഞ്ഞു ആള്‍ത്താരയിലെ  വിരിപ്പ് മാറ്റുന്നതിന് മുന്‍പ് കുഞ്ഞപ്പന്‍ കൈവിരിച്ച് പിടിച്ചു പ്രാര്‍ത്ഥിച്ചു  "വെളുത്തച്ചാ  ഞാന്‍ മൂന്ന് ദശകമായി നിനക്ക് ദാസ്യവൃത്തി ചെയ്യുന്നു നീ എനിക്കൊരു വഴികാട്ടൂ "

വരുന്നത് അമ്പു പെരുനാളാണ് പെരുന്നാള്‍   വന്നു കഴിഞ്ഞാല്‍ പിന്നെ തിരക്കോട് തിരക്കാണ് വെളുത്തച്ചന്റെ ശക്തിയെ കുറിച്ച് അറിയുന്ന ദേശം എമ്പാടുമുള്ള ആളുകള്‍ ഒഴുകിയെത്തും പാട്ടുകുളം അച്ഛനെ കൂടാതെ അരമനയില്‍ നിന്നും ഡസന്‍ കണക്കിന് അച്ഛന്മാരെത്തും ഓരോരുത്തര്‍ക്കും  ഓരോ ചുമതലയാണ് കുറച്ചുപേര്‍ ആരാധനയ്ക്കും  പ്രാര്‍ത്ഥനകള്‍ക്കും മറ്റുമായും മറ്റു ചിലര്‍ പുറത്തെ വില്ലും കഴുന്നു  നേര്‍ച്ചയും അടിമ സമര്‍പ്പണം നടത്തുന്നതിനും നിയോഗിക്കപെടും ഇവര്‍ക്കെല്ലാം മദ്ധ്യേ ഞാന്‍ ഒരാള്‍ മാത്രം എങ്കിലും സന്തോഷമാണ് പെരുനാള്‍ കഴിയുമ്പോള്‍ നല്ലൊരു തുക കൈയില്‍ കിട്ടും അത് കൊണ്ട് എലിശ മോളുടെ മാമോദീസ ഭംഗിയാക്കാം .പെരുനാള്‍ കൊടി കയറി പള്ളി മുറ്റം ജനസാന്ദ്രമായി സൂസിയും എലിശയും ഇത് വരെ പള്ളിയില്‍ വന്നിട്ടില്ല മാമോദീസ കഴിയാതെ പള്ളിയല്‍ കയറാന്‍ പാടില്ലാത്തതിനാല്‍  ഇക്കുറി അവര്‍ക്ക് രണ്ടു പേര്‍ക്കും വെളുത്തച്ച ന്‍റെ  പെരുനാള്‍ നഷ്ടമാകും. പട്ടുകളം അച്ഛന്‍ ഇരിക്കാനും കിടക്കാനും സമയമില്ലാതെ പള്ളികാര്യങ്ങളില്‍ മുഴുകിയിരിക്കുന്നു .മുറ്റത്തെ പന്തലില്‍ പ്രതിഷ്ടിച്ച പുണ്യവാള ന്‍റെ രൂപത്തിലേയ്ക്ക് വില്ലും കഴുന്നും എഴുന്നുള്ളിച്ചും തിരുസ്വരൂപം വണങ്ങി  നേര്‍ച്ചകള്‍  അര്‍പിച്ചും മടങ്ങുകയാണ് ഭക്തര്‍  നോട്ട് മാലയും സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത അമ്പും വില്ലും ഒരു മേശ നിറയുമ്പോള്‍ താന്‍ തന്നെ എടുത്തു പള്ളി അലമാരയിലെയ്ക്ക് മാറ്റുകയാണ് . എപ്പോഴോ സൂസിയുടെ ആഗ്രഹം മനസിലൂടെ മിന്നി മറഞ്ഞു രാവിലെ മുതല്‍ അമ്പതു  പവനില്‍ അധികം പുണ്യവാളന്  കിട്ടിയിരിക്കുന്നു   ഇനിയും പെരുനാള്‍ കഴിയും വരെ എന്ത് മാത്രം കൂടി കിട്ടാന്‍ ഇരിക്കുന്നു ഇതില്‍ നിന്നും രണ്ടു അമ്പു മാറ്റിയാല്‍ എലിശ പൊന്നരഞ്ഞാണം അണിഞ്ഞു ആദ്യ കൂദാശ സ്വീകരിക്കും .അല്ലെങ്കിലും പുണ്യവാന് എന്തിനാ പൊന്നും പണ്ടോം എല്ലാം പള്ളിക്കാര്  വീതിച്ചെടുക്കും വര്‍ഷങ്ങാലായി താന്‍ അതിനു സാക്ഷിയുമാണല്ലോ.

പെരുനാള്‍  തുടങ്ങിയാല്‍ പിന്നെ തീര്‍ന്നിട്ടെ  വീട്ടില്‍ പോകു പക്ഷെ അന്ന് വൈകിട്ട് സൂസിയെ പോയി കണ്ടു മനസറിയിച്ചു സൂസിക്കും സമ്മതം.
 "ഇച്ചായാ  ഇതിനു കണക്കില്ലാത്തതല്ലേ എടുക്കുമ്പോള്‍ ഇച്ചിരി കൂടുതല്‍ ഇവളെ കെട്ടിച്ചു വിടെണ്ടതല്ലേ"
മതി ലോകത്താരു എതിര്‍ത്താലും സൂസിയുടെ പിന്തുണ മാത്രംമതി തനിക്കു, പിറ്റേന്ന്  രാവിലെ മുതല്‍ കഴുന്നു മേശക്കരികില്‍ കഴുകന്‍ കണ്ണുകളുമായി ചുറ്റിപറ്റി നടന്നു വൈകുന്നേരം വരെ ആറോളം സ്വര്‍ണ അമ്പുകള്‍ സൂത്രത്തില്‍ ഒളിച്ചുമാറ്റി പള്ളി കിണറിന്‍റെ ചോട്ടിലെ  പൊത്തില്‍ ഒളിപിച്ചു   ആര്‍ക്കും ഒരു സംശയവും ഇല്ല ഇക്കുറി വിശ്വാസികള്‍  കൂടിയത് കൊണ്ട് പൊന്നും വലിയ അളവില്‍ കിട്ടി അതുകൊണ്ട് തന്നെ വികാരി അച്ഛനോ മറ്റു കമ്മറ്റി അംഗങ്ങള്‍ക്കോ  യാതൊരു സംശയവും ഉണ്ടായില്ല .വിറയാര്‍ന്ന കൈകളോടെ അമ്പുകള്‍  സൂസിയെ ഏല്‍പ്പിച്ചു ഏകദേശം അഞ്ചു പവനോളം വരും . പല തവണ പല കള്ളങ്ങള്‍ പറഞ്ഞു തട്ടന്മാരുടെ വീട്ടില്‍ കൊണ്ട്  പോയി അരഞ്ഞാണവും മാലയും ഉണ്ടാക്കി ബാക്കി വന്നത് കൊണ്ട്  സൂസിക്കൊരു വളയും പണിതിട്ടു.

കുഞ്ഞപ്പന്‍ കപ്പ്യാര്‍  കിടക്കയില്‍ എഴുന്നേറ്റിരുന്നു  കൂടെ സൂസിയും
 "വെളുത്തച്ചനാണ് ഉറക്കാത്തത്   നമുക്ക് ആ സ്വര്‍ണം വേണ്ട അത് പള്ളി ഭാണ്ടാരത്തില്‍ തിരിച്ചിട്ടു മാപ്പിരക്കാം" സൂസി ഭര്‍ത്താവിനെ ധൈര്യപെടുത്തി
 "എന്തായാലും നേരം വെളുക്കട്ടെ പാട്ടുകളം അച്ഛനെ  കണ്ടു കുമ്പസാരിക്കണം എന്നാലെ ഒരു മനസമാധാനം  കിട്ടു" അതിരാവിലെ  മാമോദീസ പോലും കഴിയാത്ത മോളെയും തോളിലേറ്റി കുഞ്ഞപ്പന്‍ പള്ളിയിലെത്തി പാട്ടുകളം അച്ഛനെ വിളിച്ചു "അച്ചോ  എനിക്കൊന്നു കുമ്പസരിക്കണം " എല്ലാദിവസവും എല്ലാ നേരവും പള്ളിയില്‍ തന്നെ ഉള്ള കുഞ്ഞപ്പന്റെ ചോദ്യവും കുഞ്ഞുമായുള്ള വരവും അച്ഛനെ  തോല്ലോന്നു അല്ഭുതപെടുത്തി ഇവന്‍ സൂസിയെ തല്ലികൊന്നിട്ടാണോ കുമ്പസാരിക്കാന്‍ വന്നിരിക്കുന്നത്
"സൂസി എവിടെ " ഉറാല ധരിച്ചു കുമ്പസാര  കൂട്ടിലേയ്ക്ക്‌ കയറും മുന്‍പ് കയറും മുന്‍പ് അച്ഛന്‍ ഒരു ചോദ്യം എറിഞ്ഞു
" വീട്ടില്‍ ഉണ്ടച്ചോ അവള്‍ പിന്നെ വന്നു കുംബസരിക്കും എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല "
അച്ഛന്‍ ആശിര്‍വദിച്ചു കുഞ്ഞപ്പന്‍റെ കുമ്പസാര രഹസ്യത്തിനായി തല കുനിച്ചു . എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട് കുറ്റ ബോധത്തോടെ കുഞ്ഞപ്പന്‍  അച്ഛനെ നോക്കി ശേഷം പുണ്യവാളനെയും ,
"എവിടെ ആ സ്വര്‍ണം പാട്ടുകളം അച്ഛന്‍ വികാര രഹിതനായി ചോദിച്ചു"
 കുഞ്ഞു എലിശയുടെ കഴുത്തിലും അരയിലും ധരിച്ചിരുന്നവയും കുഞ്ഞപ്പന്‍റെ  പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സൂസിയുടെ വളയും അച്ഛന്‍ കൈകളില്‍ വാങ്ങി കുമ്പസാരകൂട്ടില്‍   നിന്നും എഴുന്നേറ്റു  തിരുസ്വരൂപത്തിന്‌ മുന്‍പിലേയ്ക്ക് നടന്നു പിറകെ അനുസരണമുള്ള കുഞ്ഞാടിനെ പോലെ കുഞ്ഞപ്പനും .
ഒരുനിമിഷം തിരുസ്വരൂപം വണങ്ങി  അച്ഛന്‍ പ്രാര്‍ത്ഥിച്ചു എന്നിട്ട് കുഞ്ഞു എലിശയെ കൈകളില്‍ എടുത്തു  മലയും അരഞ്ഞാണവും അവളെ വീണ്ടും ധരിപ്പിച്ചു വള കുഞ്ഞപ്പന്റെ പോക്കറ്റില്‍ തിരുകി  വെച്ചു
"അച്ഛാ ഞാന്‍ അറിവില്ലായ്മ കൊണ്ട് ചെയ്ത അപരാധമാണ് പൊറുത്തു മാപ്പാക്കണം "കുഞ്ഞപ്പന്‍ കേണു
പുണ്യവാളന് എന്തിനാടാ പൊന്നും പണവും എല്ലാം പള്ളിയും  പട്ടക്കാരും കൂടി വീതിച്ചെടുക്കും അതില്‍ ഇച്ചിരെ നിന്‍റെ കുഞ്ഞു മോളും ഇടട്ടെ " കുഞ്ഞപ്പന്‍ നന്ദിയോടെ അച്ഛനെ നോക്കി, ശേഷം അമ്പുകളാല്‍  ബന്ധിതന്‍ ആയ വെളുത്തച്ചനെയും,അപ്പോഴു വലിച്ചൂരിയ അമ്പ് പുണ്യവാളന്‍ തനിക്കെതിരെ ഓങ്ങി നില്‍ക്കുകയായിരുന്നു അവിടുത്തെ തിരുമുറിവുകളില്‍ നിന്നും രക്തം  കിനിയുന്നു അതില്‍ നിന്നും ഒരു തുള്ളി രക്തം കുഞ്ഞു എലിശയുടെ നെറ്റിയിലേയ്ക്കു ഊര്‍ന്നിറങ്ങി.

Tuesday 28 August 2012

ബോര്‍ജി നെറ്റോ ഫ്രാന്‍സിസ്

ചന്നം പിന്നം പെയ്യുന്ന മഴ ചാറ്റലുകളോട് കിന്നാരം ചൊല്ലി പതിയെ തീരമണയുന്ന തിരകളെ നോക്കി ഇന്‍ഫന്റ് ജീസസിന്റെ അമരത്തു കിടന്നു ബോര്‍ജി അപ്പനെയോര്‍ത്തു .പോര്ട്ട്ഗീസു കപ്പലിലെ നാവികനായിരുന്ന അപ്പന്‍ ഫ്രാന്‍സീസ് ശൌരിയാര്‍ അവരോടുള്ള ആരധനമൂത്താണ് തനിക്കു ബോര്‍ജി എന്ന പേര് ഇട്ടത്.ചെറുപ്പത്തില്‍ ഒരു പാട് അവഹെളനങ്ങള്‍ക്കും ഇരട്ട പേര് വിളികളും തന്റെ ഈ വിചിത്ര നാമത്തെ പ്രതി സഹിക്കേണ്ടി വന്നിട്ടുണ്ട് . ഈ പേരുമായി പള്ളികൂടത്തില്‍ പോകില്ല എന്നുവരെ വാശി പിടിച്ചിട്ടും അപ്പന്‍ പേര് മാറ്റാന്‍ തയ്യാറായില്ല ക്വീന്‍ മരിയ കപ്പലിന്റെ കപ്പിത്താനായ ബോര്‍ജി സെബരിണോ നെറ്റോ എന്ന അപ്പന്റെ പ്രിയ സുഹൃത്തിന് നല്‍കിയ വാക്കാണ്‌, അത് മരിക്കുന്നത് വരെ തെറ്റിക്കാന്‍ അപ്പന്‍ ഇഷ്ട്ടപെട്ടിരുന്നില്ല .കൌമാരം കടന്നപ്പോള്‍ തനിക്കും ഈ പേര് പയ്യെ ബോധിച്ചു തുടങ്ങിയിരുന്നു നാട്ടില്‍ ആര്‍ക്കും ഇല്ലാത്ത കടിച്ചാല്‍ പൊട്ടാത്ത ബോര്‍ജി നെറ്റോ ഫ്രാന്‍സിസ് എന്ന് പറയുമ്പോള്‍ തന്നെ ഒരു ഗമയും തലയെടുപ്പും ഉണ്ടായിരുന്നു.

മഴ കനത്തു തുടങ്ങി വള്ള പുരയുടെ മേല്‍കൂരയിലൂടെ വെള്ളം ശക്തിയായി അരിച്ചു താഴേക്ക്‌ ഇറങ്ങുന്നു ബോര്‍ജി പതിയെ എഴുന്നേറ്റു ലൈറ്റ് ഹൌസ് വരാന്തയിലേയ്ക്കു നടന്നു ലൈറ്റ് ഹൌസ് പഴയ പ്രതാപത്തിന്റെ തിരുശേഷിപ്പ് മാത്രമായിട്ടു കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു സന്ധ്യ ആയാല്‍ പൊതുവേ ആരും അങ്ങോട്ട്‌ തിരിഞ്ഞു പോലും നോക്കാറില്ല അസ്തമയ സൂര്യനെ കാണാന്‍ വരുന്ന സ്വദേശി വിദേശി കൂട്ടങ്ങള്‍ കൊഴിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒരു ഭാര്‍ഗവീ നിലയം തന്നെ ആണ് അത് മഴ കൊള്ളാത്ത ഇറ ചേര്‍ന്ന് ബോര്‍ജി ഒരു സിഗരട്ട് പുകച്ചു പൌലോ കൊയ്ലോ പുസ്തകങ്ങളും കടലും തരുന്ന നിര്‍വൃതിയില്‍ അലയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി അപ്പന്‍ പോയി കഴിഞ്ഞു തുടങ്ങിയ അലച്ചിലാണ്.ബോര്‍ജിയോ സായിപ്പിനെ വീട്ടില്‍ കൊണ്ട് വരാമന്നേറ്റു പിരിഞ്ഞു പോയ അപ്പന്‍ പിന്നീട് ഒരിക്കലും തിരികെ വന്നില്ല ബോര്‍ജി സായിപ്പിനും ഫ്രാന്‍സിസിന്റെ വീടും തന്റെ പെരുകാരനായ മകനെയും കാണണമെന്ന് കലശലായ മോഹം ഉണ്ടെന്നു അപ്പന്‍ പലതവണ പറഞ്ഞതാണ് അപ്പന്‍റെ ഇനിയത്തെ യാത്ര കഴിയുമ്പോള്‍ സായിപ്പിനെ കാണാമെന്നു മോഹിച്ചു വശായതുമാണ് പക്ഷെ അപ്പന്‍ വന്നില്ല കടല്‍ യാത്രകള്‍ അങ്ങനെയാണ് ഒന്നിനും ഒരു നിശ്ചയവും ഇല്ല ചിലപ്പോള്‍ മൂന്നോ നാലോ മാസം ചിലപ്പോള്‍ ഒരു വര്ഷം ഇത് വര്ഷം പതിനാറു കഴിഞ്ഞിരിക്കുന്നു എവിടെയോ വെച്ച് അപ്പനും കപ്പലും അപകടത്തില്‍ പെട്ടിരിക്കുന്നു അല്ലെങ്കില്‍ അപ്പന്‍ ഇതിനകം തന്നെ തേടി വന്നേനെ .അപ്പന്‍ പോയത് മുതല്‍ തുടങ്ങിയതാണ്‌ ഈ അരാജക ജീവിതം പൌലോകൊയ്ലോക്കും കറുപ്പിനും ഉള്ള കാശയാല്‍ പിന്നെ അലച്ചിലാണ് കടപ്പുറമായ കടപ്പുറം തോറും അലയും അവിടെയൊക്കെ തിരയും ഫ്രാന്‍സിസ് ശൌരിയാര്‍ വന്യം പറമ്പില്‍ എന്ന തന്റെ അപ്പന്‍റെ മുഖം തേടി .


മഴ തോര്‍ന്നിരിക്കുന്നു കരയില്‍ നിന്നും തണുത്ത കാറ്റ് കടലിലേയ്ക്ക് വീശാന്‍ തുടങ്ങിയിരിക്കുന്നു ലൈറ്റ് ഹൌസ് നല്‍കിയ സുരക്ഷിതത്വം മതിയായിരിക്കുന്നു വീണ്ടും ഒരു സിഗരട്ട് കൂടി പുകച്ചു ബോര്‍ജി മുന്നോട്ടു നടന്നു ഇരുള്‍ കനത്തു തുടങ്ങിയിരിക്കുന്നു മഴ പതിവിലും നേരത്തെ ഏവരെയും കടല്‍ തീരത്തോട് വിട പറയാന്‍ പ്രേരിപ്പിച്ചിരിക്കുന്നു അല്ലെങ്കിലും സുനാമി വന്നു കഴിഞ്ഞതിനു ശേഷം നാട്ടുകാര്‍ക്ക് ഒരു ചെറു മഴയത്ത് പോലും കടലിനോടു ചെര്‍ന്നിരിക്കാന്‍ വല്ലാത്ത പേടിയാണ് . മുന്‍പിലുള്ള ഒന്നിനെ പോലും കാണാന്‍ പറ്റാത്തവിധം ഇരുട്ട് കനത്തിരിക്കുന്നു ചുമലില്‍ ഒരു കരം സ്പര്‍ശിചിട്ടെന്നവണ്ണം ബോര്‍ജി പെട്ടന്ന് നിന്നു.ബോര്‍ജി നെറ്റോ ഫ്രാന്‍സിസ് ഒട്ടും പരിചിതമല്ലാത്ത സ്വരം ബോര്‍ജി തിരിഞ്ഞു കൈയിലെ സിഗരട്ട് ലൈറ്റര്‍ തെളിച്ചു  ഒരു മുഷിഞ്ഞ വികൃത  രൂപം ! ഇരണ്ട വെളിച്ചത്തില്‍ നരച്ചതാടിയും കണ്ണ് മറയ്ക്കുന്ന ചുരുണ്ട മുടിയും മനസിലൂടെ ഒരു കൊള്ളിയാന്‍ പോലെ അപ്പന്‍ കടന്നു വന്നു അപ്പാ....... ബോര്‍ജി നീട്ടി വിളിച്ചു വികൃത രൂപം വിചിത്രമായ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി ബോര്‍ജി അപ്പന്‍റെ മകനാണ് വളരെ പെട്ടന്ന് തന്നെ വികൃത രൂപം സംസാരിക്കുന്നതു ഡച്ച് ഭാഷയാണെന്ന് തിരിച്ചറിഞ്ഞു . "നിങ്ങള്‍ നിങ്ങളാണോ ബോര്‍ജി സെബരിണോ നെറ്റോ ? ക്വീന്‍ മേരിയുടെ കപ്പിത്താന്‍ "

എവിടെ എന്റെ അപ്പന്‍ താങ്കളുടെ ഉറ്റ സുഹൃത്തായ ഫ്രാന്‍സിസ് ഇത് വരെ എവിടെയായിരുന്നു നിങ്ങള്‍ അപ്പന് എന്തെങ്കിലും അപകടം വികൃത രൂപം വിറയാര്‍ന്ന ചുണ്ടുകളോടെ പറഞ്ഞു തുടങ്ങി
" അന്ന് കൊച്ചു ബോര്‍ജിയെ കാണാന്‍ ഞങ്ങള്‍ വരുന്ന വഴിയാണ് കപ്പല്‍ ചുഴിയില്‍ പെടുന്നത് ഞാനല്ലാതെ ആരും രക്ഷപെട്ടിരിക്കാന്‍ യാതൊരു സാധ്യതയും ഇല്ല "
കപ്പലിന് അപകടം പറ്റിയാല്‍ ഏറ്റവും അവസാനം വരെ നില്‍കേണ്ട കപ്പിത്താന്‍ രക്ഷപെട്ടിട്ടുന്ടെങ്കില്‍ എന്റെ അപ്പനും ഏതെങ്കിലും കരയില്‍ അങ്ങയെ പോലെ രക്ഷപെട്ടു ജീവിചിരിപ്പുണ്ടാവും അപ്പന്‍ എവിടെ എങ്കിലും ജീവിച്ചിരുന്നാല്‍ മതി, ഉണ്ടാവും അല്ലെ മിസ്റ്റര്‍ ? അതിരിക്കട്ടെ നിങ്ങള്‍ എങ്ങനെ ഇവിടെ എത്തി നിങ്ങള്‍ എന്നെ എങ്ങനെ തിരിച്ചറിഞ്ഞു അതും ഈ  കൂരിരുട്ടില്‍ ? ഞങ്ങള്‍ ഒരുമിച്ചു കുറച്ചു മുന്നോട്ടു നടന്നു കഴിഞ്ഞിരിക്കുന്നു മറുപടി ഒന്നും കാണാത്തത് കൊണ്ട് ലൈറ്റര്‍ വീണ്ടു കൊളുത്തി ഇല്ല ആ പരിസരത്തു ഒരാള്‍ ഉണ്ടായിരുന്നതായി പോലും തോന്നുന്നില്ല കുറച്ചു മുന്നോട്ടും പിന്നോട്ടും   നടന്നു ഇല്ല ആരും ഇല്ല . ദൂരെ  ലൈറ്റ് ഹൌസിന്റെ കറങ്ങുന്ന വെട്ടത്തില്‍ മിന്നായം പോലെ അയാള്‍ കടലിലേയ്ക്ക് നടക്കുന്നത് ബോര്‍ജി കണ്ടു കൂടെ നീണ്ട യാത്രകള്‍ക്ക് ശേഷം വരുമ്പോള്‍ അപ്പന്‍ കൊണ്ട് വരാറുണ്ടായിരുന്ന അറേബ്യന്‍ അത്തറിന്റെ സുഗന്ധം കര കാറ്റിനൊപ്പം കടലിലേയ്ക്ക് ഒഴുകി പോകുന്നതും  ബോര്‍ജിഅറിഞ്ഞു .........

Saturday 4 August 2012

അവശ കൃസ്ത്യാനി

ക്രിസ്തുവിനോടുള്ള വിശ്വാസമോ സ്നേഹമോ ഒന്നുമല്ല മറിച്ചു ചൊക്കന്‍പുലയന്‍ എന്ന വിളിയും സമൂഹത്തിലെ അവഗണനയും കടുത്തപ്പോഴാണ് ചൊക്കന്‍ മാര്‍ഗം കൂടി കൃസ്തിയാനി ആകാന്‍ തീരുമാനിച്ചത് .തന്നെക്കാള്‍ പൈമിക്കും കുട്ടികള്‍ക്കുമാണ് മതം മാറാന്‍ താല്പര്യം പണ്ട് മുതലേ പൈമി പള്ളിയിലെ പുറം പണിക്കാരിയാണ്  പൈമി ചോക്കനോട് പറയും ഈ കൃസ്ത്യാനികളില്‍ ജാതിയൊന്നും ഇല്ല എല്ലാവരും ഒരു പോലെയാ മാത്രമല്ല മഴ തുടങ്ങിയാല്‍ പെരമേയാനും, പുള്ളകള്‍ക്ക് പഠിക്കാന്‍ പുസ്തകോം ബാഗും എന്ന് വേണ്ട ഉപ്പുമാവ് ഉണ്ടാക്കുന്ന  ചോളപൊടി വരെ പള്ളിയില്‍ നിന്നും കിട്ടും .നമ്മുടെ ജാതിയില്‍ എന്താ കിട്ടുക കുറെ ആട്ടും തുപ്പും അവഗണനയും പെലയന്‍ എന്ന വിളിയും മാത്രം .പൈമിയുടെ പ്രലോഭനവും മതം മാറിയാല്‍ കിട്ടുന്ന സമ്മാനങ്ങളും ഉള്ളിലെ അപകര്‍ഷതയും ചോക്കനെ വേഗം ആ തീരുമാനത്തില്‍ എത്തിച്ചു .

ഇടവകയിലെ ഓരോ ചലനങ്ങളിലും വിശ്വാസികളുടെ വിശ്വാസ ജീവിതവും കൃത്യമായി പിന്തുടരുന്ന അജപാലകന്‍ ആണ് ലോപസ് അച്ഛന്‍  .പൈമിയുമായി അച്ഛനെ കാണാന്‍ എത്തുമ്പോള്‍ അച്ഛന്‍ പൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു .ഞായറാഴ്ച  കുര്‍ബാന കഴിഞ്ഞു കുട്ടികള്‍ വരിവരിയായി വേദ പാഠ ക്ലാസുകളിലെയ്ക്ക് പോകുന്നതും നോക്കി പോക്കനും പൈമിയും മനസിലോര്‍ത്തു നാളെ മുതല്‍ ഞങ്ങളുടെ  കുട്ടികളും ഇവരില്‍ ഒരാളാവും വര്‍ണ വിവേചനത്തിന്റെ തുറിച്ചു നോട്ടങ്ങള്‍ ഇല്ലാത്ത തമ്പ്രാനും അടിയാനും ഇല്ലാത്ത ഒരു ലോകത്തേക്ക് മാളുവും ചോട്ടുവും പറിച്ചു നടപ്പെടും. ദൂരാചാരങ്ങള്‍ക്കും  മനുഷ്യ കുലത്തിനും  വേണ്ടി സ്വയം മരണം വരിച്ച ദൈവ സുതന്‍റെ വിശ്വാസത്തിലേയ്ക്ക് പറിച്ചു നടാന്‍ തയ്യാറായി ആണ് താനും കുടുംബവും എത്തിയിരിക്കുന്നത് .പൊതു യോഗം കഴിഞ്ഞു കമ്മറ്റി അംഗങ്ങള്‍ പുറത്തു വന്നു പിറകെ ലോപസ് അച്ഛനും .

"എന്താ പൈമി കുടുംബ സമേതം വീട്ടില്‍ വല്ല വിശേഷവും ഉണ്ടോ " നടവഴിയില്‍ വെച്ചേ ലോപസ് അച്ഛന്‍ ചോദ്യം എറിഞ്ഞു " അത് അച്ഛനോട് ഒരു കാര്യം പറയാനുണ്ട്‌ മേടയിലോട്ടു വരട്ടെ " പിന്നാലെ നടക്കാന്‍ ആങ്ങ്യം കാട്ടി ലോപസച്ചന്‍ മുന്നില്‍ നടന്നു "ഇക്കുറി മഴ കുറെ കനത്തു അല്ലെ വീട് ചോരുന്നുണ്ടോ " തങ്ങള്‍ സഹായം ചോദിയ്ക്കാന്‍ വന്നവരെന്നു അച്ഛന്‍ തെറ്റിദ്ധരിച്ചിരിക്കുന്നു ഇതിനു മുന്‍പ് ഒരിക്കലും അച്ഛനോട് സഹായം ചോദിച്ചു  വന്നിട്ടില്ലല്ലോ പിന്നെ എന്താണാവോ ഇങ്ങനെ തോന്നാന്‍ ഒരു പക്ഷെ മഴ തുടങ്ങിയിട്ട് അച്ഛനെ കാണാന്‍ വരുന്നവരില്‍ ഭൂരിഭാഗവും സഹായം ചോദിച്ചു വരുന്നവരാകും അതാവും. "അച്ചോ ഞങ്ങള്‍ക്ക് കൃസ്തിയാനി  ആയാല്‍ കൊള്ളാമെന്നുണ്ട് " ലോപസച്ചന്റെ മുഖം  ഇലക്ക്‌ട്ട്രോണിക്ക്   ട്യൂബ് ലൈറ്റ്  പോലെ പ്രകാശമാനമായി  ഒരു സംശയത്തോടെ എന്ന വണ്ണം ഞങളെ രണ്ടു പേരെയും പരസ്പരം മാറി മാറി നോക്കി ."ഇപ്പൊ എന്താ ഇങ്ങനെ തോന്നാന്‍ " അത് അച്ചോ കര്‍ത്താവില്‍ ഞങ്ങള്‍ക്ക് പണ്ടേ വിശ്വാസമാ " ലോപസച്ചന്റെ മുഖത്തു നോക്കാതെ ഒരു കള്ളം അങ്ങ് തട്ടി വിട്ടു .കുടുംബം ഒന്നാകെ മാമോദീസ മുങ്ങി സത്യ വിശ്വാസത്തിന്റെ പൊന്‍ ശോഭയിലെയ്ക്ക് പ്രവേശിക്കാന്‍ ഒരു തിയതിയും നിശ്ചയിച്ചു വീടിലെയ്ക്ക് മടങ്ങും വഴി തട്ടാശേരി ചന്തയില്‍ നിന്നൊരു തിരുകുടുംബത്തിന്റെ വലിയ ഫോട്ടോ വാങ്ങി വീടിന്‍റെ പൂമുഖത്ത് തന്നെ തറച്ചു വെച്ചു.

വാര്‍ത്തക്ക് പൈമി വേണ്ട വിധം പ്രചാരം കൊടുത്തു നാട്ടില്‍ ആകെ പൊക്കന്റെ മതം മാറ്റം ചര്‍ച്ച വിഷയമായി അയലോക്കത്ത് നിന്നും അന്തോണി മാപ്പിളയും ആലീസും ചങ്ങാത്തത്തിന് വന്നപ്പോള്‍ ബാലനും ദേവകിയും കണ്ടാല്‍ മിണ്ടാതെ ആയി സ്വ സമുദായക്കരെല്ലാം ഞങ്ങള് മാറിയിട്ട് റിസള്‍ട്ട്‌ നോക്കി മതം മാറാന്‍ കാത്തിരുന്നു പൊക്കന്‍ ഗീവര്‍ഗീസായും പൈമി എലിയാമ്മയായും മാളു മോളിയായും ചോട്ടു  തോമസായും മാറി മാര്‍ഗം കൂടിയിരിക്കുന്നു .ഇനി ആ പഴയ വിളികളെ പേടിക്കേണ്ട അവഞ്ജയോടെ മാറ്റി നിര്‍ത്തുന്ന ആളുകളെ പേടിക്കേണ്ട തങ്ങളും മാമോദീസ മുങ്ങി സവര്‍ണ്ണന്‍ ആയിരിക്കുന്നു .

ഞായറാഴ്ചത്തെ കുര്‍ബാനയ്ക്ക് ശേഷം ലോപസ് അച്ഛന്‍ ഇടവക ജനങ്ങള്‍ക്ക്‌  മുന്നില്‍  പുതിയ ഇടവകാംഗം ഗീവര്‍ഗീസ് ചോക്കനെയും കുടുംബത്തെയും ഇങ്ങനെ പരിചയപെടുത്തി   . കര്‍ത്താവില്‍ പ്രിയരേ നമ്മുടെ ഇടവകയിലെയ്ക്ക് ഒരു ദളിത് ക്രിസ്ത്യാനി കൂടി വന്നു ചേര്‍ന്നിരിക്കുന്നു ഹിന്ദു പുലയ സമുദായ അംഗം ആയിരുന്ന  ഗീവര്‍ഗീസ് എന്ന പൊക്കാന് തന്റെ പൂര്‍വ സമുദായത്തില്‍ അനുഭവിച്ചു പോന്ന എല്ലാ ആനുകൂല്യങ്ങളും  നിലനിര്‍ത്തി കൊണ്ട് ഒരു ദളിത്‌ കൃസ്തിയാനി ആയി തന്നെ തുടരാവുന്നതാണ് .പോക്കനും പൈമിയും മുഖത്തോട് മുഖം നോക്കി ദളിത്‌ കൃസ്ത്യാനിയോ? കുര്‍ബാന കഴിഞ്ഞു പിരിയുമ്പോള്‍ പരിചയപെടാന്‍ എത്തുന്നവരെ കാത്തു നിന്ന പോക്കനും പിള്ളാര്‍ക്കും നേരെ ഓടിയടുത്ത കുട്ടിയെ തടഞ്ഞു കൊണ്ട് എണ്‍പത് കഴിഞ്ഞ കിളവി തള്ള വിലക്കി " പോകരുത് അത് പെലയ  ക്രിസ്ത്യാനികളാ ......


Sunday 29 July 2012

പറൂദീസയിലേയ്ക്കൊരു വിസ

അകത്താക്കിയ  നാല് പെഗ്  തണുപ്പിനെ പ്രതിരോധിക്കുമെന്നു മനസിലായപ്പോള്‍ ഡേവിഡ്‌ മെല്ലെ പുറത്തേക്കു ഇറങ്ങി ആലിപ്പഴങ്ങള്‍ മുടിയ പൈന്‍ മരങ്ങളും വിജനമായ റോഡും കടന്നു നഗര പ്രാന്തം ലക്ഷ്യമാക്കി നടന്നു .കടുത്ത നിരാശയും അന്യതാ ബോധവും അലട്ടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞു തൊഴില്‍  അന്വേഷകന്‍ ആയി അലയുംമ്പോഴാണ് തിരുവല്ലയില്‍ നിന്നും സുസിയുടെ വിവാഹ പരസ്യം കണ്ടു പ്രലോഭിതനായത്. ചങ്ങനാശ്ശേരി രൂപതയില്‍ പെട്ട പുരാതന കുടുംബത്തിലെ ദൈവഭയമുള്ള യുവതി വരനെ തേടുന്നു ലണ്ടനില്‍ നേഴ്സ്( BSC )വെളുത്ത നിറം സാമാന്യം സൌന്ദര്യം വരനെ കൊണ്ട് പോകും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബ മഹിമയുള്ള  വരനെ തേടുന്നു .

ജീവിതം മാറിമറിയാന്‍ അധികം സമയം ഒന്നും വേണ്ട ചിലപ്പോള്‍ സുസി ഒരു വഴികാട്ടിയാവും .നീണ്ട വിദേശവാസം ജാതകത്തില്‍ ഉണ്ടെന്നാണ് അമ്മച്ചി പണ്ട് പറയാറുണ്ടായിരുന്നത് പക്ഷെ കരിസ്മാറ്റിക്ക് ധ്യാനം കൂടിയ മൂച്ചില്‍ അമ്മച്ചി ജാതകമെടുത്തു  കരിച്ചു കളഞ്ഞതിനാല്‍ സത്യമാണോന്നു ഒരു ഉറപ്പും ഇല്ല . എന്തായാലും ഒന്ന് പോയി നോക്കാം ഒരു ഞായറാഴ്ച പള്ളി കമ്മറ്റി കഴിഞ്ഞപ്പോള്‍ കപ്യാരെയും കൂട്ടി   ബൈക്കെടുത്തു നേരെ വിട്ടു തിരുവല്ലക്ക് ഒരു പഴയ വീട് പക്ഷെ പ്രതാപകാലത്ത് ഇവര് പുലികളായിരുന്നു എന്ന് ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളുടെ കമനീയശേഖരം പൂമുഖത്തെ ഭിത്തിയില്‍ ഇരുന്നു വിളിച്ചു പറയുന്നു .ചെറുക്കനെക്കാള്‍ ഏറെ ഫിലോസഫിയിലെ ബിരുദങ്ങള്‍ ആണ്  കാരണവര്‍ക്ക്‌ ബോധിച്ചതെന്നു  തോന്നി കല്യാണം കഴിഞ്ഞാല്‍ എപ്പോള്‍ ലണ്ടനിലേയ്ക്ക് കൊണ്ട് പോകും എന്ന് പ്രത്യേകം ചോദിയ്ക്കാന്‍ കപ്പ്യാരെ നേരെത്തെ ചട്ടം കെട്ടിയിരുന്നതിനാല്‍ കിട്ടിയ ഗാപ്പില്‍ കപ്പ്യാര്‍ ആ ചോദ്യം എറിഞ്ഞു ."ഏറിയാല്‍ ഒരു മാസം വിസയും പേപ്പറുകളും ശരിയാകേണ്ട താമസം മാത്രം അവള്‍ക്കവിടെ ഗ്രീന്‍ കാര്‍ഡ് ഉണ്ടേ" കാരണവര്‍ അഭിമാനത്തോടെ പറഞ്ഞു.

കുതിരപ്പുറത്തു കുന്തവും പിടിച്ചിരിക്കുന്ന ഗീവര്‍ഗീസ് പുണ്യവാനെ സാക്ഷി നിര്‍ത്തി സൂസി തോമസിനെ  സൂസി ഡേവിഡ്‌ ആക്കി  മാറ്റുമ്പോള്‍  നാലുകോടിയിലെ അപ്പച്ചന്റെ വഷള് മണമുള്ള ഉണക്കമീന്‍ കച്ചവടത്തിന്റെ ലോകത്ത് നിന്നും ഒരു മഞ്ഞു മൂടിയ താഴ്വാരത്തെ പൌണ്ടിന്റെ കൊതിപ്പിക്കുന്ന ഗന്ധം എന്നെ തഴുകി കടന്നു പോയി .തത്വ ശാസ്ത്രത്തില്‍ ഡിപ്ലോമയും ഡിപ്ലോമസിയും നേടിയ എന്നെ വെറും ഉണക്കമീന്‍ കച്ചവടക്കാരന്‍ ആക്കാന്‍ ശ്രമിച്ച ക്രൂരനായ അപ്പച്ചന്റെ മുഖത്തു നോക്കി വിജയീ ഭാവത്തില്‍ ഞാന്‍ സുസിയുടെ കഴുത്തില്‍ മിന്നു കെട്ടി .കല്യാണത്തിനു കഴിച്ച ബിരിയാണിയുടെ മണം കൈയില്‍ നിന്നും മാറുന്നതിനു മുമ്പ് സൂസി മോള്‍ എന്നെ തനിച്ചാക്കി ലണ്ടനിലേയ്ക്ക് വണ്ടി കയറി.ഇനി എന്‍റെ ഊഴമാണ് സാധാരണ അപ്പന്‍റെ ഉണക്കമീന്റെ മോശട് മണം സഹിക്കാന്‍ വയ്യാത്തതിനാല്‍  ഒരു നേരത്തും വീട്ടില്‍ ഇരിക്കാതെ ഊര് തെണ്ടുന്ന ഞാന്‍ സൂസിമോളുടെ കിളിമൊഴിക്കായി ഫോണിന്റെ ചോട്ടില്‍ പെറ്റു കിടന്നു . വിസയും  ടിക്കെറ്റും വന്ന അന്ന് യുവദീപ്തിയിലെ മദ്യവിരുദ്ധ പ്രവത്തകര്‍ക്കെല്ലാം കള്ളും കപ്പ ബിരിയാണിയും വയറു നിറയെ വാങ്ങി കൊടുത്തു. വരുമ്പോള്‍ നല്ല വിലകൂടിയ സ്കോച്ച് ഒരെണ്ണം നേരത്തെ ബുക്ക്‌ ചെയ്തു മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ എന്നെ കണ്ണീരോടെ യാത്രയാക്കി .

മഞ്ഞു വീണു കോട്ടും തൊപ്പിയും ഒക്കെ വെളുത്തിരിക്കുന്നു നാലു പെഗ് തന്ന പ്രതിരോധം അലിഞ്ഞു ഇല്ലാതെ ആകുന്നു.അടുത്തുകണ്ട സ്റ്റോറില്‍ കയറി വെള്ളക്കാരനോട് ഹായ് പറഞ്ഞു "ഹായ് ഹൌ ആര്‍ യു ജെന്റില്‍ മാന്"‍ . സര്‍ ഐ ആം നോറ്റ് സൊ ഫൈന്‍ ആം ലൂക്കിംഗ് ഫോര്‍ എ ജോബ്‌ സിന്‍സ് ലാസ്റ്റ് സിക്സ് മന്ത് . സായിപ്പ് കരുണ കാണിക്കണം പെമ്പ്രന്നോരു കൊണ്ടുവരുന്നത് തിന്നു മടുത്തു മുട്ടാത്ത വാതിലുകളില്ല സാറിനെ കണ്ടിട്ട് ഒരു മനുഷ്യസ്നേഹി ആണെന്ന് തോന്നുന്നു അല്ല സാറിന്‍റെ നെറ്റിയില്‍ അത് എഴുതി വെച്ചിട്ടുണ്ട് എം ജി യുണിവേര്‍സിറ്റി മണ്ടയില്‍ കയറ്റിതന്ന മല്ലു ഇങ്ങ്ലീഷില്‍ സായിപ്പ് വീണെന്ന് തോന്നുന്നു . സീ ജെന്റില്‍ മാന്‍ ഐ കനോട്ട് ഹെല്പ് ഡയറക്റ്റ് ബട്ട്‌ ഐ വില്‍ സെന്‍റ് യു സം വെയര്‍ ഹി വില്‍ ഹെല്പ് യു . ഓ സമാധാനമായി സായിപ്പിന് നന്ദി പറഞ്ഞു മേല്‍വിലാസം വാങ്ങി വീട്ടിലേയ്ക്ക് നടന്നു.


സൂസിക്ക്എന്നോട് ഭയങ്കര സ്നേഹമാണ് എന്നാലും അവള്‍ ഒറ്റയ്ക്ക് സമ്പാദിക്കുന്നത് തിന്നുമുടിക്കുന്നവന്‍ എന്ന ഒരു ധാരണ അവളുടെ  മനസ്സില്‍  ഉണ്ടെന്നു തോന്നുന്നു അല്ലെങ്കില്‍ എന്‍റെ കോമ്പ്ലെക്സ് ആവും എന്തായാലും ഇനി എനിക്കും ഞെളിഞ്ഞു  നില്‍ക്കാം സ്വന്തം പൌണ്ടിന് കള്ളടിക്കാം  ആറുമാദിക്കാം . പിറ്റേന്ന്  സായിപ്പു ജോലിയെ പറ്റി വിശദീകരിക്കുമ്പോള്‍  ഭൂമി പിളര്‍ന്നു താഴെ പോകുന്നപോലെ തോന്നി  സായിപ്പിന്റെ കക്കൂസ് വണ്ടിയില്‍ കിളി ആയിട്ടാണ് ജോലി. നിര്‍ധിഷ്ട്ട മാലിന്യകുഴികളില്‍ പൈപ്പ് കടത്തി  മോട്ടര്‍ ഓണ്‍ ആക്കി അമേദ്യം വലിച്ചു വണ്ടിക്കുള്ളിലാക്കണം  ശേഷം പൈപ്പ് ചുരുട്ടി ഗട്ടെര്‍ മൂടണം ദൂരെ രീസൈക്ലിംഗ് പ്ലാന്റില്‍ കൊണ്ട് ടാങ്കെര്‍ കാലി  ചെയ്യണം  . ഇവിടെ തത്വ ശാസ്ത്രത്തിലെ ബിരുധനന്തര ബിരുദത്തിനു എന്ത് റോള് , എന്നാലും സായിപ്പ് മാന്യനാ തോട്ടി പണിയാണെന്ന് അറിഞ്ഞു നല്ല ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട് . തോട്ടി എങ്കില്‍ തോട്ടി നാട് വിട്ടാല്‍ പിന്നെ എന്ത് നോക്കാന്‍ സൂസിയോടൊരു കള്ളം പറഞ്ഞു പിറ്റേന്ന് മുതല്‍ ജോലിക്ക് പോയി തുടങ്ങി എങ്കിലും മോട്ടോര്‍ ഓണ്‍ ആകുമ്പോള്‍ കടന്നു വരുന്ന ദുര്‍ഗന്ധം എന്നെ  നാട്ടിലെ ഓര്‍മകളിലേയ്ക്ക് കൊണ്ട് പോകും  ഇതിലും എത്രയോ നന്നായിരുന്നു അപ്പന്‍റെ ഒണക്കമീന്‍റെ മോശട് മണം. എല്ലാം നഷ്ടപെടുത്തി തിരിച്ചു വരാന്‍ കൊതിക്കുന്ന എന്നെ അവിടുത്തെ ഉണക്കമീന്‍ കടയുടെ മാനെജേര്‍  ആയി എങ്കിലും സ്വീകരിക്കണേ അപ്പാ .........

Monday 23 July 2012

ഉയിര്‍പ്പ് കാക്കുന്ന മത്തായിമാര്‍

അന്നൊരു  പെത്രത്താ   ആയിരുന്നു വലിയ നോമ്പ് തുടങ്ങുന്നതിനു മുന്‍പുള്ള അവസാന ഞായര്.‍ അപ്പച്ചന്‍ മാര്‍കെറ്റില്‍ നിന്നും വന്നപ്പോള്‍ ഒരു കൊച്ചു മുട്ടനാടിനെ കൊണ്ട് വന്നു കൊമ്പ് മുളച്ചു തുടങ്ങിയ വെളുത്ത താടിയുള്ള വെള്ളയില്‍ പുള്ളിയുള്ള ഒരു കുറുമ്പന്‍  ആട്. പോമി പട്ടി ചത്തു പോയതില്‍ പിന്നെ ഞങ്ങള്‍ക്ക് ഒരു രസവും ഉണ്ടായിരുന്നില്ല .കാലത്ത് ഇറച്ചി വാങ്ങാന്‍ പോയ അപ്പന്‍ ആടിനെ മുഴുവനോടെ വാങ്ങി കൊണ്ടുവരുന്നത് കണ്ടു അമ്മച്ചി തലയില്‍ കൈവെച്ചു പ്രാകി "ഇതിനെ വളര്‍ത്താനോ കൊല്ലാനോ" അമ്മച്ചിയെ മാറ്റിനിര്‍ത്തി അപ്പച്ചന്‍ എന്തോ സ്വകാര്യം പറഞ്ഞതും ആടിന്റെ കയര് അപ്പനില്‍ നിന്നും വാങ്ങി അമ്മച്ചി പറമ്പിലേയ്ക്ക്  നടന്നു വലിയ ഉത്സാഹത്തോടെ ഞങ്ങളും .

 വടക്കേലെ മത്തായികുട്ടിയുടെ പോലെ ഉശാം താടി വളര്‍ത്തിയിരുന്നത് കൊണ്ട് അവനു  മത്തായികുട്ടി  എന്ന് പേരിട്ടു .മഹാ വികൃതി ആയിരുന്നു മത്തായികുട്ടി കയറൊന്നു ലൂസകേണ്ട താമസം അവന്‍ ചാട്ടം  തുടങ്ങും.വിഭൂതി പെരുനാളുകഴിഞ്ഞു മടങ്ങുന്ന വഴി ചന്തയില്‍ കയറി അമ്മച്ചി രണ്ടു കെട്ടു പ്ലാവില വാങ്ങി അവനെ തീറ്റെണ്ടതും  അഴിച്ചു മാറ്റി കെട്ടേണ്ടതും ഞങ്ങള്‍ കുട്ടികളുടെ ചുമതലയാണ് .ഞാനും അനിയത്തി അനുവും രാവിലെ ഉണരുമ്പോള്‍ മുതല്‍ മത്തായികുട്ടിക്കു പിന്നാലെ ആണ്  വെള്ളാരം കുന്നിലെ പുല്ലു അവനു വലിയ ഇഷ്ടമാണ്.സ്കൂള്‍ അടപ്പയത് കൊണ്ട് കൂട്ടുകാരെല്ലാം അവിടെ കൂടി ഓരോ ഓരോ കളികളാണ് ബിന്ദുവും സുമതിയും ജോബും ഞങ്ങളും കൂടിയാല്‍ മത്തയികുട്ടിയുടെ കയറഴിച്ചു വിട്ടിട്ടു പിറകെ ഓട്ടമാണ് ഇടയ്ക്കു അവന്‍ തിരിഞ്ഞു നിന്ന് കുത്താന്‍ ഒങ്ങും എങ്കിലും അവന്റെ മുളച്ചു വരുന്ന കൊമ്പ് കൊണ്ടുള്ള കുത്ത് ഞങ്ങള്‍ ആരും ഭയപെട്ടിരുന്നില്ല .മത്തായികുട്ടി കുറച്ചു ദിവസം കൊണ്ട് തന്നെ ഞങ്ങളുടെ ആത്മമിത്രമായി .പുറത്തു പോകുമ്പോള്‍ അമ്മച്ചിയോട്‌ പറഞ്ഞു രണ്ടു രൂപ പ്രത്യേകം വാങ്ങും  മത്തായികുട്ടിക്കു  പ്ലാവില വാങ്ങി തീറ്റിചിട്ടെ വീട്ടില്‍ കയറു .ഒരു മാസം കൊണ്ട് മത്തായികുട്ടി കൊഴുത്തുരുണ്ട് നല്ല ഒരു മുട്ടനാടായി മാറിയിരിക്കുന്നു അന്ന് അപ്പന്‍ കൊണ്ടുവരുമ്പോള്‍ കണ്ട സോമാലിയന്‍ ലുക്ക്‌ ഒക്കെ മാറി ഒരു ജഗജില്ലി ആയിരിക്കുന്നു .

ഓശാന ഞായര്‍ കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ എല്ലാവരും എത്തും അപ്പച്ചന്റെ ചേട്ടന്മാരും സഹോദരന്മാരും പെങ്ങന്മാരും അവരുടെ കുട്ടികളും ഒക്കെ ആയി വിശുദ്ധ  വാരം ഇടവകപള്ളിയില്‍ കൂടി   ഉയിര്‍പ്പും ആഘോഷിച്ചു  മടങ്ങുകയാണ് പതിവ് .ലണ്ടനില്‍  നിന്നും ദുബായില്‍ നിന്നും ഇങ്ങു കൂനന്കുരിശു നിന്നും വരെ  എല്ലാവരും  വീട്ടില്‍ എത്തിയിട്ടുണ്ട്. അപ്പാപ്പന്‍ ഭയങ്കര കര്‍ശനക്കാരനായ വിശ്വാസി ആണ് വിശുദ്ധ വാരത്തിലെങ്കിലും മക്കളെല്ലാം ഒരുമിച്ചു കൂടി ഇടവകപള്ളിയിലെ നേര്ച്ച കഞ്ഞി കുടിക്കണമെന്നത് അപ്പന്റെ ഒരു നിര്‍ബന്ധമാണ്‌ .എനിക്കും അനുവിനും ഇഷ്ടമില്ലാത്ത ദിവസങ്ങളാണ് ഈ ഏഴു ദിവസങ്ങള്‍ ഇങ്ങ്ലീഷ്‌ മാത്രം പറയുന്ന പീറ്റും സാന്ദ്രയും ഒന്നും മിണ്ടാത്ത മോളി മാത്യുവും ഒക്കെ ഞങ്ങളുടെ വീട് കൈയേറുന്ന ദിവസമാണ് .കര്‍ത്താവ്‌ മരിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നെന്നു തോന്നിയിട്ടുണ്ട് ചിലപ്പോഴൊക്കെ   പീറ്റ് തനി സായിപ്പാണ്‌ മലയാളം പറയുന്നതെ അവനു പുച്ഛമാണ് .തിരക്കിനിടയില്‍ എല്ലാവരും മത്തായികുട്ടിയെ മറന്നിരിക്കുന്നു അവനു നേരെ ചൊവ്വേ വെള്ളമോ പ്ലാവിലയോ കൊടുക്കാന്‍  പോലും ആരുമുമില്ല .

ഓശാന കുര്‍ബാന കഴിഞ്ഞ ഉടനെ ഓടിയത് മത്തായികുട്ടിയുടെ  അടുത്തേക്കാണ്‌ പാവം വല്ലാണ്ട് വിളറിയിരിക്കുന്നു  ഞങ്ങളെ കണ്ടതും പിന്‍ കാലില്‍ കുത്തി മുന്നോട്ടു കുതിച്ചു ചാടി ഓശാന പെരുനാളിനു കിട്ടിയ ഓലമുഴുവന്‍ അവന്‍ കടിച്ചു തിന്നു അത്രയ്ക്ക് വിശന്നിരിക്കുന്നു പാവത്തിന് , പെസഹാ പാല് കാച്ചുമ്പോള്‍ അമ്മച്ചി എല്ലാവരുടെയും ഓല ചോദിക്കുമ്പോള്‍ എന്ത് പറയും അനുമോള്‍ക്കും വെപ്രാളമായി മത്തായികുട്ടിയുടെ വിശപ്പുകണ്ടപ്പോള്‍ അതൊന്നും ഓര്‍ത്തില്ല . മോളി  മാത്യു മിണ്ടില്ലങ്കിലും പാവമാണ് ഞങ്ങളുടെ വിഷമം മനസിലാക്കിയ അവരുടെ ഓല പകുത്തു മുന്നാക്കി ഓരോന്ന് വീതം ഞങ്ങള്‍ക്ക് തന്നു.പെസഹയും ദുഃഖ വെള്ളിയും കഴിഞ്ഞു ഇനി പ്രത്യാശയുടെ ഉയിര്‍പ്പാണ്. പേരപ്പന്‍ ലണ്ടനില്‍ നിന്നും കൊണ്ടുവന്ന വിലകൂടിയ കുപ്പി പോരാഞ്ഞു ചന്ദ്രന്റെ ഷാപ്പില്‍ നിന്നും രണ്ടു റാക്ക് പട്ടയും വരുത്തി ചായ്പ്പില്‍ വെച്ചിട്ടുണ്ട്. മത്തായികുട്ടിയുടെ കൂടിന്‍റെ അപ്പുറമാണ് ചായ്പ്പ് അതുവഴി പോകും വഴി ചായ്പില്‍ കയറി ഒരു കുപ്പി പൊട്ടിച്ചു മണത്തു ഓ തല ചെകിടിക്കുന്നു ഇതാണോ അപ്പനും പേരപ്പന്മാരുമായി കുടിക്കാന്‍ പോകുന്നത് .അന്നും പതിവുപോലെ മത്തായികുട്ടിയെ തീറ്റാന്‍ പുല്‍മേട്ടില്‍ പോയി വരുമ്പോള്‍ ഇറച്ചികടക്കാരന്‍ വറീത് വീട്ടിലുണ്ട് . ചായ്പിലെ റാക്കില്‍ നിന്നും പട്ടച്ചാരായവും അടിച്ചു കത്തിക്ക്  മൂര്ച്ചകൂട്ടുകയാണ്.

വൈകിട്ട് പള്ളിയില്‍ പോയാല്‍ പാതിരാ കുര്‍ബാന കഴിഞ്ഞേ മടങ്ങാന്‍ പറ്റു ഞങ്ങള്‍ പിള്ളേര് സെറ്റ് എല്ലാം നേരത്തെതന്നെ  അള്‍ത്താരക്ക്  മുന്‍പില്‍  നിരന്നു കഴിഞ്ഞു .പള്ളിചിറ അച്ഛന്റെ പാട്ട് കുര്‍ബാന കേരളത്തില്‍ എമ്പാടും പ്രശസ്തമാണ് അതിനൊരു ലയവു ഭക്തിയും ഒന്ന് വേറെ തന്നെ തുടങ്ങിയാല്‍ പിന്നെ തീരുംവരെ അതിലങ്ങനെ ലയിച്ചു പോകും ഇതിനിടയില്‍ അല്പം അഭംഗി വികാരി അച്ഛന്റെ  അറുബോറന്‍ പ്രസംഗമാണ് .കുര്‍ബനകഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ഞങ്ങളെ എന്നും ആനയിച്ചു സ്വീകരിക്കാറുള്ള മത്തായികുട്ടിയുടെ വിളി കേള്‍ക്കഞ്ഞിട്ടാണ് ഞാനും  അനുവും ഓടി ചായ്പ്പിനരികിലെയ്ക്ക് ചെന്നത് അവിടെ വറീത് ഇരുന്നു നുറുക്കുന്നത് ഞങ്ങളുടെ മത്തായികുട്ടിയുടെ പിഞ്ചു ശരീരം ആണെന്ന് മനസിലാക്കാന്‍ അവന്റെ അറുത്തു മാറ്റിയ തല കാണേണ്ടി വന്നു. നിലവിളിചോടിയ അനുവിന്റെ പുറകെ ഞാനും പാഞ്ഞു, ഇന്നലെ  വരെ ഞങ്ങളോട് ഒത്തു കളിച്ച മത്തായികുട്ടി , തമ്പുരാന്‍റെ നാമത്തില്‍  രക്തസാക്ഷിത്വം വരിചിരിക്കുന്നു. ലോകം എമ്പാടും എത്ര മിണ്ട പ്രാണികള്‍ ആവും മനുഷ്യകുലത്തിന്റെ മോചനത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവന്റെ പേരില്‍ ബാലിയാടക്കപെടുക .

  മത്തായികുട്ടി ഓടികളിച്ച  വെള്ളാരം കുന്നിലെ പുല്‍മേട്ടില്‍ ഞാനും അനുവും
എത്ര നേരം ഇരുന്നെന്നു അറിയില്ല .പേരപ്പന്‍ വന്നു വിളിച്ചിട്ട് വീട്ടിലെത്തുമ്പോള്‍ മത്തായികുട്ടിയുടെ  ഇളം മേനി  വേകുന്ന മണം ഞങ്ങള്‍ക്ക് അസഹ്യമാകുന്നത് പോലെ പോലെ തോന്നി പിന്നിലെ ചായ്പ്പില്‍ നിന്നും ആഘോഷങ്ങളുടെ ആരംഭം എന്നോണം ഒരു ഗാനം   ഒഴുകി വന്നു കര്‍ത്താവുയര്‍ത്തെഴുനേറ്റ ഞായരാഴ്ച്ചാ ...... അന്ന് ഞങ്ങള്‍ ഒന്നും  കഴിച്ചില്ല ഞങ്ങളുടെ നിരാഹാരം മത്തായികുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിചാണെന്നു മനസിലാക്കിയ അമ്മച്ചി വന്നു ഞങ്ങളുടെ അടുക്കല്‍ ഒരു രഹസ്യം പറഞ്ഞു "നമ്മുടെ കര്‍ത്താവ് ഉയിര്‍ത്തെഴുനേറ്റതു  പോലെ മത്തായി കുട്ടിയും ഒരു നാള്‍ ഉയിര്‍ക്കും മക്കള് വന്നു വല്ലോം കഴിക്കു " നിറഞ്ഞൊഴുകുന്ന അനുവിന്റെ കണ്ണുകള്‍ തുടച്ചു മനസില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു ക്രൂശിതനായ കര്‍ത്താവേ നിനക്ക് ഒരാള്‍ക്ക്‌ മാത്രം  ഉയിര്‍ത്താല്‍  മതിയാരുന്നു ഇതിപ്പോള്‍ ലോകം എമ്പാടും എത്ര മിണ്ടാ പ്രാണികളാണ് ഉയിര്‍പ്പ്  പ്രതീക്ഷിച്ചു കാത്തിരിക്കുന്നത് അവരുടെ മേല്‍ കരുണ തോന്നേണമേ .



Saturday 21 July 2012

നിഷ്കപടനായ ഒരു അന്തിക്കാട്ടുകാരന്‍ .





ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന ബൈബിള്‍ വചനം സത്യമെങ്കില്‍ ഇവിടെ ഇതാ അന്തിക്കാട്ടൊരു മനുഷ്യന്‍ ഹൃദയം നിറയെ നന്മയുമായി ജീവിക്കുന്നു .തന്റെ ഹൃദയത്തിലെ നന്മ മനോഹരമായ ആഖ്യാനങ്ങളിലൂടെ മൂന്ന് ദശകങ്ങളായി  മലയാളിക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനും ഓര്‍ത്തു ചിരിക്കാനുമായി അണിയിച്ചു ഒരുക്കിയ മലയാളിയുടെ മാത്രം സത്യന്‍ അന്തിക്കാട് .സാധാരണക്കാരായ കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ ഇഷ്ട സംവിധായകന്‍ ആരെന്നു ഒരു സര്‍വേ നടത്തിയാല്‍ പകരം വെക്കാന്‍ മറ്റൊരു പേരില്ലാതെ തിരഞ്ഞെടുക്കപെടുക  അന്തിക്കാട്ടെ  ഈ കുലീനന്‍ അല്ലാതെ മറ്റാരും ആവില്ല . 1982 ല്‍ കുറുക്കന്റെ കല്യാണത്തില്‍ തുടങ്ങി ഏറ്റവും അവസാനം പുറത്തിറങ്ങിയ സ്നേഹവീട് വരെ അമ്പതു സിനിമകള്‍ മലയാളികള്‍ക്ക് ചിരിക്കാനും ചിന്തിക്കാനും അണിയിച്ചൊരുക്കി ജൈത്രയാത്ര തുടരുകയാണ്. മലയാളത്തില്‍ താരങ്ങളുടെ പിന്‍ബലം ഇല്ലാതെ ഒരു ചിത്രത്തിന് മിനിമം ഗ്യാരണ്ടി നല്‍കാന്‍ കെല്പുള്ള ഒരേയൊരാള്‍ സത്യന്‍ അന്തിക്കാട്‌  അല്ലാതെ മറ്റാരുമല്ല .

സത്യന്‍ ശ്രീനി കൂട്ടുകെട്ട് .

  
സത്യന്റെ ഏറ്റവും മികച്ച പതിനഞ്ചു ചിത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ അവയില്‍ പത്തിലധികവും ശ്രീനിയുടെ തൂലികയില്‍ പിറന്നവയാണ്.ടി പി ബാലഗോപാലന്‍ എം ഏ മുതല്‍ ഏറ്റവും അവസാനം  തിരക്കഥ എഴുതിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ വരെ പതിനഞ്ചോളം  ചിത്രങ്ങള്‍ ഈ സുവര്‍ണ കൂട്ടുകെട്ടില്‍ പിറന്നു .മലയാളി എന്നും കണ്ടാലും  എത്ര തവണ കണ്ടാലും മടുക്കാത്ത സന്ദേശവും ഗാന്ധി നഗര്‍ 2nd  സ്ട്രീറ്റും നാടോടിക്കാറ്റും വരവേല്‍പ്പും ഒക്കെ ഈ കൂട്ടുകെട്ടിന്റെ മെഗാ ഹിറ്റുകളുടെ പട്ടികയിലെ നക്ഷത്രങ്ങളാണ് . ഒറ്റ ഇടിക്കു പതിനഞ്ചു പേരെ നിലത്തിടുന്ന അതി മാനുഷീക ശക്തിയുള്ള നായകന്മാരില്ലാതെ പണകൊഴുപ്പിന്റെ പിന്‍ബലമില്ലാതെ നാട്ടിന്‍ പുറങ്ങളില്‍ നാം നിത്യേന കണ്ടു വരുന്ന ദാസനിലും വിജയനിലും കാഞ്ചനയിലും കഥയുടെ കാമ്പ് കണ്ടെത്തുന്ന രസതന്ത്രം മലയാളീ രണ്ടു കൈയും നീട്ടി സ്വീകരിച്ചതാണ്‌ .

സത്യനിലെ അരാഷ്ട്രീയ വാദി  .

സത്യന്‍ അന്തിക്കാട്  അരാഷ്ട്രീയ വാദി  ആണോ ? ചുരുക്കം ചില സിനിമകള്‍ കണ്ടെങ്കിലും അങ്ങനെ ചിലര്‍ അദ്ധേഹത്തെ പറ്റി ധരിച്ചു വശായാല്‍ തെറ്റ് പറയുക വയ്യ .സന്ദേശവും നരേന്ദ്രന്‍  മകന്‍ ജയകന്താനും എല്ലാ രാഷ്ടീയ പാര്‍ടികളിലെ പുഴുകുത്തുകളെയും പ്രതിഫലിപിച്ചു എങ്കില്‍ ഭാഗ്യദേവത  പോലെ ചില ചിത്രങ്ങളില്‍ എടുത്തു പറയത്തക്ക രീതിയില്‍ കമ്മ്യുണിസ്റ്റ് വിരുദ്ധത നിഴലിച്ചു കാണാം .സിനിമ മുഴുവനായി അല്ല എങ്കിലും  ചില കഥാപാത്രങ്ങള്‍ അരാഷ്ടീയ വാദികളോഒരു പ്രത്യയ ശാസ്ത്രത്തെ നിശിതമായി വിമര്‍ശിക്കുന്നവരോ ആണെന്നുള്ളത്‌ സത്യന്‍ സിനിമകള്‍ സസൂഷ്മം നിരീക്ഷിച്ചാല്‍ മനസിലാക്കാവുന്നതാണ്.  ഒരു പരിധി വരെ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന കലാരൂപം എന്ന നിലയില്‍ സത്യനെ പോലുള്ള ജനപ്രിയ സംവിധായകര്‍   പറയുന്നത് അതിന്റെ നല്ല അര്‍ത്ഥത്തില്‍ തന്നെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്.
എങ്കിലും  കലാസൃഷ്ടിയെ ആ  ദൃഷ്ടി  കോണിലൂടെ  കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്രമായി മാത്രം കണ്ടു അതിലെ കലാകാരനെ നമുക്ക് വെറുതെ വിടാം .

സത്യന്‍ അന്തിക്കാട്‌ എന്ന ഗാനരചയിതാവ് 


മലയാളി അറിയപെടുന്ന സംവിധായകന്‍ എന്നതിനേക്കാളുപരി ഒരു നല്ല ഗാനരചയിതാവും കൂടിയാണ് സത്യന്‍ അന്തിക്കാട്‌ .ഗാന രചയിതാവ് എന്ന നിലയില്‍ തന്റെതായ സാന്നിധ്യം അറിയിച്ചതിനു ശേഷമാണ് സംവിധായകന്റെ  മേലങ്കി എടുത്തണിയുന്നത്‌  ഒരു നിമിഷം തരു നിന്നില്‍ അലിയാന്‍, ഓ മൃദുലേ  തുടങ്ങിയ   എവെര്‍ ഗ്രീന്‍ ഹിറ്റ് അടക്കം   നൂറിലധികം ഹിറ്റ് പാട്ടുകള്‍ക്ക് തൂലിക ചലിപ്പിച്ചത് മലയാളികളുടെ ഈ പ്രിയ സംവിധായകന്‍ ആണ്

നന്മ വിതച്ചു നന്മ കൊയ്യുന്ന കഥാപാത്രങ്ങള്‍ .

 പെണ്ണ് ഒരുക്കിയ ചതിയില്‍ പെടുന്ന തട്ടാനും തട്ടാനു ചുറ്റും ജീവിക്കുന്ന ഗ്രാമത്തിന്റെ  പച്ചയായ പറിച്ചു നടലും, നാടിനും നാട്ടാര്‍ക്കും നന്മ മാത്രം ചെയ്തു ജീവിച്ച രമേശന്‍  നായരും, ജീവിക്കാനായി വേഷം കെട്ടുന്ന രാംസിങ്ങും,  ഹൌസ് ഓണര്‍ ഗോപാലകൃഷ്ണനും ,വരവേല്‍പിലെ ബസ്‌ മുതലാളിയും, തലയണ മന്ത്രത്തിലെ കുടില ബുദ്ധിക്കാരിയായ കാഞ്ചനയും ,തൊഴില്‍ ഇല്ലാതെ അലയുന്ന ദാസനും വിജയനും അവര്‍ ഉയര്‍ത്തി വിട്ട നര്‍മവും അതിലെ ജീവിതവും , എന്നും നന്മകളിലെ മനുഷ്യസ്നേഹിയും, അച്ചുവിന്റെ അമ്മയിലെ അമ്മയും മകളും,വീണ്ടു ചില വീട്ടുകാര്യങ്ങളിലെ റോയിച്ചനും അങ്ങനെ ജീവിത ഗന്ധിയായ എത്രയെത്ര കഥാപത്രങ്ങള്‍ .നമുക്ക് ചുറ്റും കാണുന്ന പലരായി ഇന്നസെന്റും ഒടുവിലും മാമുകോയയും ശ്രീനിവാസനും സ്ക്രീനില്‍ നിറഞ്ഞാടുമ്പോള്‍ ഇതെന്റെ ജീവിതം അല്ലെങ്കില്‍ നാം കണ്ടു മറന്ന അയല്‍പക്കത്തെ പ്രേക്ഷകന്‍ തിരയുമ്പോള്‍ ആണ് സിനിമയും സംവിധായകനും ജനകീയന്‍ ആകുന്നത്‌.

ഈ അടുത്തിടെ നടന്‍ സലിം  കുമാര്‍  സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ എല്ലാം ഒരേ റൂട്ടില്‍ ഓടുന്നവയാണെന്നു അഭിപ്രായം പ്രകടിപിച്ചതായി കണ്ടു .ശരിയായിരിക്കാം ഒരേ റൂട്ടില്‍ ഓടുന്ന വണ്ടിക്കു ഇനിയും ഒരുപാട് വ്യത്യസ്ത  കാഴ്ചകള്‍ കാണാനും കേള്‍ക്കാനും സത്യനെ സ്നേഹിക്കുന്ന ജനങ്ങളിലേയ്ക്ക് പകരാനും ഉണ്ട് ജനങ്ങള്‍  സ്വീകരിക്കുന്നിടത്തോളം   സത്യന്‍ എന്ന സംവിധായകനും സര്‍വോപരി മനുഷ്യ സ്നേഹിയും ഉണ്ടാവേണ്ടത്  കേരളീയരുടെ ആവശ്യമാണ് .നല്ല ചിരിയും കുറച്ചു ചിന്തകളുമായി ഇനിയും ഒരു പാട് ചിത്രങ്ങളിലൂടെ  മനസ്സില്‍ അന്യം നിന്നും പോകുന്ന നന്മയുടെ ശീലുകള്‍ സത്യന്‍ അന്തിക്കാട്‌ എന്ന വലിയ കലാകാരന്റെ  വരും സിനിമകളിലൂടെ പുനര്‍ജനിക്കട്ടെ .....

 

Wednesday 18 July 2012

സ്വപ്‌നങ്ങള്‍ സാക്ഷി

അന്നൊരു ഞായറാഴ്ച ആയിരുന്നു
കൃത്യമായി പറഞ്ഞാല്‍ ലോസ് ആന്‍ജെലസില്‍
ഒളിമ്പിക്സ് ഉത്ഘാടനം ചെയ്ത
കര്‍ക്കിടകത്തിലെ ഒരു  കറുത്ത ദിനം

സര്‍ക്കാരുദ്യോഗം എന്ന പട്ടു മെത്ത
സ്വപ്നം കണ്ടു ഉറങ്ങിയിരുന്ന എന്നെ
ചുട്ടു പൊള്ളുന്ന മണലിലേയ്ക്കും ഒട്ടകങ്ങളുടെ
നാട്ടിലേയ്ക്കും കെട്ടിയെടുത്ത ദിനം

ശാന്തതയില്‍ നിന്നും കൊടും കാറ്റിലേയ്ക്കെന്നപോലെ
അപ്രതീക്ഷിതമായിരുന്നു ആ വിമാനയാത്രയും
വിപ്ലവമൊടുങ്ങാത്ത കൌമാരം പാതിയാക്കി
പറയാതെ മനസ്സില്‍ ഒളിപിച്ച പ്രണയത്തെ മറന്നു

ചാക്കുകാരന്റെ ബംഗ്ലാവ് പോലെ വലുതൊന്നു
വെക്കാനുള്ള അദമ്യമായ മോഹം
ഉപേക്ഷിച്ചതൊക്കെ വലിയ ലക്ഷ്യ പ്രപ്തിയിലെയ്ക്കുള്ള
ചവിട്ടു പടികളെന്നു നിനച്ചു സധൈര്യം മുന്നോട്ട്‌

നൂറും അറുപതും വിപ്ലവം വിളഞ്ഞ മനസും ശരീരവും
ഒരു രാത്രി വെളുത്തപ്പോള്‍ അടിമത്വത്തിന്റെ
കാഞ്ചന കൂട്ടില്‍ വെളുത്ത കന്തൂറക്കാരന്റെ
കറുത്ത ലോകത്തേയ്ക്ക് റാന്‍ മൂളിയായി

ദിര്‍ഹത്തിന്‍  ഗുണിതങ്ങള്‍ക്കൊപിച്ചു തൂക്കിയാ
പാരതന്ത്രത്തെ പാടെ മറന്നു ഞാന്‍
പൊള്ളും വെയിലിലെന്‍ സ്വപ്നം വിതച്ചിട്ട്
ഇന്ന് മറന്നു ഞാന്‍ നല്ലൊരു  നാളെയ്ക്കായി


വര്‍ഷം ഇല്ലതെന്റെ വര്‍ഷം കൊഴിഞ്ഞു പോയ്‌
അള്‍സര്‍ വൃണ ങ്ങളാല്‍ ആമാശയം ദ്വാരമായ്
കല്ലുകളാലെന്റെ  വൃക്ക നിറഞ്ഞു പോയ്‌

ആരോഗ്യമില്ലതെന്റെ ദേഹി ക്ഷയിച്ചു പോയ്‌


പുരുഷായുസൊന്നു കൊടുത്ത്  സ്വരൂപിച്ച
 ഷുഗറും പ്രഷറും കൊള സ്ട്രോളും ഭജിചിതാ
നഷ്ട സ്വര്ഗങ്ങളെ നിങ്ങളെ ഓര്‍ത്തിതാ
സ്വപ്ന സൌധത്തിന്റെ മാറില്‍ മയങ്ങുന്നു .








Thursday 12 July 2012

ഇങ്കുലാബ് തങ്കച്ചന്‍

ദുരിതങ്ങളുടെ പെരുമഴകാലമായിരുന്നു ബാല്യവും കൌമാരവും കണ്ണുനീര്‍ വീണുഉണങ്ങിയ മുഖവും വിശന്നു ഒട്ടിയ വയറുമായി മറക്കാന്‍ കഴിയാത്ത ചിത്രങ്ങള്‍ മനസ്സില്‍ കോറിയിട്ട ഒരു കാലം അങ്ങനെ ഒരു വിശപ്പിന്റെ വിളി കത്തി ജ്വലിച്ചു നിന്ന സമയത്താണ് തോമാ ചേട്ടനെ പരിച്ചയപെടുന്നത് .തോമാച്ചേട്ടന്‍ തരകന്‍ ആണ് കല്യാണം മുതല്‍ ജാഥയ്ക്ക് ആളെ സംഘടിപ്പിച്ചു കൊടുക്കുന്നത് വരെയുള്ള സകല തരികിടകളും നടത്തി ജീവിച്ചു പോന്ന ഒരു പാവം കുട്ടനാടുകാരന്‍ .വീട്ടിലെ ദൈന്യത കണ്ടിട്ടാണ് തോമാ ചേട്ടന്‍ എന്നെ കൂടെ കൂട്ടുന്നത്‌ കേരള കൊണ്ഗ്രെസ്സ് പാര്‍ട്ടിയുടെ ജില്ല സംസ്ഥാന സമ്മേളനങ്ങള്‍ തുടങ്ങി കഴിഞ്ഞാല്‍ തോമാച്ചേട്ടന്‍ എന്നെ അങ്ങോട്ടേക്ക് കൊണ്ട് പോകും തല ഒന്നിന് 500 വീതം തോമാചേട്ടന് കിട്ടും.മിക്കവാറും തിരുവനന്തപുരത്തോ കണ്ണുരോ ഒക്കെ ആകും സമ്മേളനങ്ങള്‍ അത് കൊണ്ട്  ഏ സി കോച് ബസില്‍ വെറുതെ ഇരുന്നു പല സ്ഥലങ്ങളും കണ്ടുനല്ല ഫുഡും കഴിച്ചു അടിച്ചു പൊളിച്ചു പോയി വരാം.തിരികെ പോരുമ്പോള്‍ ബസില്‍ കുപ്പി പൊട്ടിക്കും വേണമെങ്കില്‍ പോയി കുടിക്കാം ആ ശീലം തുടങ്ങാത്തത് കൊണ്ട് ഒരു പെപ്സിയോ ജുസോ കൊണ്ട് ഞാന്‍ ഒരിടം പിടിക്കും .

അന്നും പതിവ് പോലെ ഒരു ഗ്രൂപ്പിന്റെ ജില്ല സമ്മേളനം ആയിരുന്നു പാര്‍ടിക്ക് ഒട്ടും പിന്തുണ ഇല്ലാത്ത ജില്ല ആയതു കൊണ്ട് ജില്ല സെക്ക്രെട്ടെരി അല്ലാത്ത എല്ലാവരും കൂലി തൊഴിലാളികള്‍ . പാര്‍ട്ടി ചെയര്‍മാന്‍ വരുമ്പോള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കണം അലക്കി തേച്ച ഖദര്‍ ചുളിയാത്ത നിലയില്‍ ഞങ്ങള്‍ ഒരു അന്‍പതോളം തൊഴിലാളികള്‍ സമ്മേളന ഹാളില്‍ കയറി ഇരുന്നു .മിക്കവാറും എല്ലാ ആളുകളും സ്വന്തം നിലയില്‍ നന്നായി മിനുങ്ങിയിട്ടുണ്ട്‌ ജില്ല സെക്രെട്ടെരി തോമാച്ചനെ വിളിച്ചു "എന്താടോ ഇത് ബാറില്‍ കൂടി ഇത്ര സ്മെല്‍ ഇല്ലല്ലോ താന്‍ ഒരു കാര്യം ചെയ്യ് കുടിക്കാത്ത ഒരു പത്തു പതിനഞ്ചു പേരെ വിളിച്ചു മുന്നില്‍ ഇരുത്തു "ആദ്യം നറുക്ക് വീണത്‌ എനിക്കാണ് ആദ്യത്തെ നിരയില്‍ ഇരിക്കാന്‍ പോലും മദ്യപിക്കാത്തവരെ കിട്ടാന്‍ തോമാച്ചന്‍ നന്നേ പണിപെട്ടു.ചെയര്‍മാന്‍ വന്നതോടെ  തൊണ്ട പൊട്ടുന്ന ഉച്ചത്തില്‍ ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചു  വാങ്ങുന്ന കാശിനു കൂറ് കാണിച്ചു.

പ്രസംഗത്തിനിടയില്‍ ഒന്നിലധികം തവണ ചെയര്‍മാന്‍ എന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നി കഴിഞ തവണ റാന്നിയില്‍    ചെയര്‍മാന്‍ വന്നപ്പോഴും ഞാന്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു , പ്രസംഗം കഴിഞ്ഞു  എന്നോട് വേദിയിലേയ്ക്ക് ചെല്ലാന്‍ കൈ കൊണ്ട് ചെയര്‍മാന്‍ ആങ്ങ്യം കാട്ടി "ജോസപ്പേ ഇവന് പാര്‍ടിയില്‍ എന്നതാ സ്ഥാനം " ജില്ലാ സെക്രെട്ടെരിയോടാണ് ചോദ്യം, അത് പിന്നെ തോമാച്ചന്റെ ആളാ സെക്രെട്ടെരി കൈ ഒഴിഞ്ഞു . "നീയ് ഒരു കാര്യം ചെയ്യ് സമ്മേളനം കഴിയുമ്പോള്‍ എന്നെ വന്നു കാണു" തമ്പുരാനെ, ചെയര്‍മാന് ഇഷ്ട്ടപെട്ടാല്‍ ജാതകം തന്നെ മാറും വലിയ ആശ്രിത വത്സലന്‍ ആണെന്നാണ് കേള്‍വി.വല്ല നേതാക്കളില്ലത്ത ജില്ലയിലെ  ഒരു പാര്‍ട്ടി ഭാരവാഹിത്വം അത് മതി പിന്നെ പിടിച്ചു കേറാന്‍  കസേരയില്‍ വന്നിരുന്നു കിട്ടാവുന്ന സ്ഥാനമാനങ്ങളുടെ  കിനാവ്‌ കണ്ടു ഇരുന്നു .

സമ്മേളനം കഴിഞ്ഞു ചെയര്‍മാനും കൂട്ടര്‍ക്കും കാപ്പി കുടി ഉണ്ട് ഞാന്‍ പതിയെ ഡൈനിംഗ് ഹാളിനു വെളിയില്‍ ചെയര്‍മാന് മുഖം കാണത്തവിധം മാറി നിന്നു.കാപ്പി ഒന്ന് മുത്തിയിട്ട് കൈയിലെ കൈലേസ് കൊണ്ട് മുഖം തുടച്ചിട്ടു ചെയര്‍മാന്‍ എഴുന്നേറ്റു എന്റെ അടുത്തേക്ക് നടന്നു . ഇത് അത് തന്നെ ചെയര്‍മാന് എന്നെ പിടിച്ചിരിക്കുന്നു പാര്‍ടിയുടെ യൂത്ത് വിങ്ങിലെയ്ക്ക് ചേരാന്‍ നേരിട്ടു വിളിക്കാന്‍ ആണ് വരവ് . കുറഞ്ഞ പക്ഷം ഒരു ജില്ലാ പ്രസിഡന്റ്‌ സ്ഥാനം എങ്കിലും ഇല്ലങ്കില്‍ ഞാന്‍ വഴങ്ങില്ല ചെയര്‍മാന്റെ ഓരോ സ്റ്റെപ്പിനും എന്റെ ആത്മവിശ്വാസം വര്‍ധിച്ചു കൊണ്ടിരുന്നു ."എന്താ പേര് " തങ്കച്ചന്‍ ഞാന്‍ ആത്മ വിശ്വാസം വിടാതെ പറഞ്ഞു .
"തങ്കച്ചന്‍ ഒരു കാര്യം ചെയ്യണം ഇനി സമ്മേളനത്തിന് വരുമ്പോള്‍ ചാനല്‍ ക്യമാരക്കാര്‍ക്ക് മുഖം കിട്ടാത്ത വണ്ണം എവിടെയെങ്കിലും ഒന്ന് ഒതുങ്ങി നില്‍ക്കണം ഇപ്പൊ കഴിഞ്ഞ അഞ്ചു ജില്ലാ സമ്മേളനത്തിന്റെയും മുന്‍ നിരയില്‍ തന്റെ മുഖം ഉണ്ടായിരുന്നു ഇനി അത് മതി ചാനലുകാര്‍ക്ക് നമ്മുടെ സമ്മേളനം കൂലി തൊഴിലാളികളുടെ പിന്ബലത്തിലാണ് എന്ന് പാടി നടക്കാന്‍"


ഞാന്‍ കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ ചൊങ്ങി താഴേക്കു പോകുന്നത് പോലെ തോന്നി .തിരികെ വണ്ടിയില്‍ എത്തുമ്പോള്‍ വണ്ടിയില്‍ സല്സയുടെ കൂതറ ബ്രാണ്ട് മദ്യ വിതരണം  പൊടി  പൊടിക്കുന്നു ഒരു പെഗ് വാങ്ങി വെള്ളം ചേര്‍ക്കാതെ വിഴുങ്ങിയിട്ട് സീറ്റിലേയ്ക്ക് ചാഞ്ഞു ....

Tuesday 10 July 2012

മൂര്‍ത്തിയുടെ വിലാപങ്ങള്‍

മൂര്‍ത്തി വെപ്രാളപ്പെട്ടാണ് എന്നെ കാണാന്‍ വന്നത് "സാറേ ഉടനെ നാട്ടില്‍ പോകണം " ലീവ് കഴിഞ്ഞു വന്നിട്ട് ഒന്‍പതു മാസം കഴിഞ്ഞതെ ഉള്ളു അപ്പോഴേ ലീവോ ഇനിയും കിടക്കുന്നു ഒരു വര്‍ഷം കൂടി "മുര്‍ത്തി ഇരിക്ക് എന്താ അത്യാവശം വീട്ടില്‍ ആര്കെങ്കിലും എന്തെങ്കിലും" ഇല്ല സര്‍ എനിക്ക് ക്യാന്‍സല്‍ ചെയ്തു പോകണം ഇനി ഞാന്‍ ഇങ്ങോട്ട് ഇല്ല മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വണ്ണം ഭയചകിതനായിരുന്നു അയാള്‍.
ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ആരവല്ലി എന്ന ഗ്രാമത്തില്‍ നിന്നും വന്ന നല്ല കറുംബനായ എന്നാല്‍ തുമ്പ പൂ പോലെ വെളുത്ത ഹൃദയത്തിന്റെ ഉടമയായിരുന്നുനാരായണ മൂര്‍ത്തി എന്ന മൂര്‍ത്തിഭായ് . ജോലിയില്‍ ഉള്ള ആത്മാര്‍ഥതയും കഴിവും കൊണ്ട് ഞങ്ങളുടെ എല്ലാവരുടെ യും പ്രിയപ്പെട്ടവനും സ്നേഹവാത്സല്യങ്ങള്‍ക്ക്പാത്രവുമായിരുന്നു അയാള്‍ . ഇപ്പോള്‍ പെട്ടന്ന് എന്ത് പ്രകൊപനമാണോ അദ്ദേഹത്തെ നിര്‍ത്തി പോകാന്‍ ഉള്ള തീരുമാനത്തില്‍ എത്തിച്ചത് .ഒരു ഗ്ലാസ്‌ തണുത്ത വെള്ളം വരുത്തി ഒറ്റവലിക്ക് കുടിച്ചിട്ട് മുര്‍ത്തി തുടര്‍ന്ന് "സര്‍ ഇന്നലെ എനിക്കൊരു പെണ്‍കുട്ടി ജനിച്ചു " ആഹാ ഇതായിരുന്നോ വലിയ കാര്യം എന്നാല്‍ ഒരു കാര്യം ചെയ്യ് മുര്‍ത്തി ഒരു പത്തു പതിനഞ്ചു ദിവസത്തെ ലീവിന് പോയിട്ട് കുഞ്ഞിനേയും തള്ളയെയും കണ്ടിട്ട് വാ ഞാന്‍ പൂര്‍ണ പിന്തുണ നല്‍കി അയാളെ ബലപ്പെടുത്താന്‍ ശ്രമിച്ചു ,മൂര്‍ത്തിയെ പോലെ ഒരു പണിക്കാരനെ ഒഴിവാക്കിയാല്‍ കമ്പനിക്കാണ് നഷ്ട്ടം .
"അതല്ല സര്‍ പ്രോബ്ലം പോയാല്‍ എനിക്ക് തിരിച്ചു വരാന്‍ കഴിയില്ല , എന്റെ മകളുടെ ജന്മ രാശി ശരിയല്ല അവള്‍ ജനിച്ചു മൂന്ന് മാസത്തിനുള്ളില്‍ അവളുടെ അപ്പന്‍ മരിക്കുമെന്നാണ് ഗ്രാമത്തിലെ ജോത്സ്യന്‍ പ്രശ്നം വെച്ച് പറഞ്ഞത് " അപ്പോള്‍ അതാണ്‌ മൂര്‍ത്തിയുടെ അസ്വസ്ഥതയുടെ കാരണം ആരാ ഇത് നിന്നോട് പറഞ്ഞത് ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം അത് ജന്മ നക്ഷത്രങ്ങള്‍ നോക്കി പ്രവചിക്കുന്നത് ഒക്കെ അസംബധം അല്ലെ? ഇത് കരുതിയാണോ നീ വിഷമിക്കുന്നത് "അല്ല സര്‍ അമ്മ ഭാര്യയെയും കുട്ടിയേയും വീട്ടില്‍ നിന്നും ഇറക്കി വിട്ടു അവര്‍ ഇപ്പോള്‍ തങ്കച്ചി കൂടെയാണ് താമസം അമ്മ പറയുന്നത് എല്ലാം ആമൂധേവി ഒരാള്‍ കാരണം ആണെന്ന് ഈ അവസ്ഥയില്‍ ഞാന്‍ അവിടെ വേണം സര്‍ എതിരൊന്നും പറയരുത് " മരിക്കാന്‍ പോകുന്ന ഒരാളുടെ ആഗ്രഹത്തിന് ഞാന്‍ എന്ത് എതിര് പറയാന്‍ അന്ധവിശ്വാസങ്ങളില്‍ ജീവിക്കുന്നവരാണ് നോര്‍ത്ത് ഇന്ത്യയിലെയും സൌത്ത് ഇന്ത്യയിലേയും ഗ്രാമീണര്‍ എന്ന് കേട്ടിടുണ്ട് എന്നാലും മകന്‍ മരിക്കും എന്ന് ജോത്സ്യന്‍ പറഞ്ഞത് വിശ്വസിച്ചു മരുമകളെയും കുട്ടിയേയും വീട്ടില്‍ നിന്ന് അടിചിറക്കുക അങ്ങനെ എന്തൊക്കെ നടക്കുന്നു നാട്ടില്‍ ,ഏറ്റവും അടുത്ത ദിവസം ടിക്കെറ്റ് റെഡി ആക്കി മൂന്ന് മാസം അല്ല നാല് മാസം കഴിഞ്ഞും നീ മരിച്ചില്ല എങ്കില്‍ തിരികെ ഇങ്ങോട്ട് കയറിവാ എന്ന കരാറില്‍ വിസ ക്യാന്‍സല്‍ ചെയ്യാതെ മൂര്‍ത്തിയെ നാട്ടിലേയ്ക്ക് പറഞ്ഞു വിടുമ്പോള്‍ എനിക്കറിയാമായിരുന്നു അയാള്‍ തിരികെ വരുമെന്ന് .
മൂര്‍ത്തി പോയത് പണിയിലും ചെറിയ തടസങ്ങള്‍ ഉണ്ടാക്കി എങ്കിലും ക്രമേണ മൂര്‍ത്തി ഒരു ഓര്‍മ പോലും അല്ലാതെ ആയി അങ്ങനെ ഇരിക്കെ ഒരു ദിവസം അവിചാരിതമായി ഒരു കാള്‍ അങ്ങേത്തലക്കല്‍ മൂര്‍ത്തിയാണ് "സര്‍ ഞാന്‍ തിരിച്ചു വരുന്നു .എനിക്ക് ഒന്നും പറ്റിയിട്ടില്ല സര്‍ ഇപ്പൊ അപ്പാവും അമ്മാവും ഒക്കെ ഹാപ്പിയാണ് എന്റെ മോള്‍ മിടുക്കി ആയി ഇരിക്കുന്നു സാറിന് എന്നതാ കൊണ്ട് വരേണ്ടേ " ഒന്നും വേണ്ട നീയിങ്ങു വേഗം വാ എയര്‍പോര്‍ട്ടില്‍ ഞാന്‍ ഉണ്ടാവും നിന്നെ വിളിക്കാന്‍ .
എയര്‍പോര്‍ട്ടില്‍ ഇറങ്ങി കഴിഞ്ഞു വിളിച്ചിട്ട് പോകാന്‍ വേണ്ടി കാത്തിരുന്നു വിളി ഒന്നും ഇല്ലാതിരുന്നത് കൊണ്ടാണ് ഒന്ന് പോയി നോക്കാം എന്ന് കരുതിയത്‌ അവിടെ എത്തിയപ്പോള്‍ ഫ്ലൈറ്റ് ഒക്കെ കൃത്യ ടൈമിനു ലാന്റ് ചെയ്തു മൂര്‍ത്തി മാത്രം ഇല്ല .ഒരു പക്ഷെ മകളെ വിട്ടു പോരാന്‍ മനസ് വന്നിട്ടുണ്ടാവില്ല എങ്കിലും ഒന്ന് വിളിച്ചു പറയുമായിരുന്നു .മുന്‍പ് മുര്‍ത്തിയുടെ കാള്‍ വന്ന നമ്പരിലേയ്ക്ക് ഞാന്‍ തിരിച്ചു വിളിച്ചു .അപ്പറത്ത് നിന്നും കട്ടി തെലുഗു" ദയവായി ഇന്ഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കു എനിക്ക് മൂര്‍ത്തിയോട് ഒന്ന് സംസാരിക്കാന്‍ പറ്റുമോThis is Vijayawada Police station, The person you trying to contact is no more. he met with an accident . if you know his whereabouts pls help us to identify him .ദൈവമേ മരണം ഒഴിഞ്ഞു മാറിയ സന്തോഷത്തില്‍ വീണ്ടുമൊരു ജീവിതത്തിനായുള്ള യാത്ര അവസാന യാത്ര ആവുകയായിരുന്നു .തിരികെ വീട്ടിലേയ്ക്കുള്ള യാത്രയില്‍ ഞാന്‍ ആലോചിക്കുകയായിരുന്നു ആരാണ് ജയിച്ചത്‌ മകളുടെ ജന്മ നക്ഷത്രങ്ങളുടെ ശാപമോ അത് പ്രവചിച്ച ജോല്സ്യനോ?അസംബന്ധം എന്ന് നമ്മള്‍ എഴുതി തള്ളുന്ന ചിലതില്‍ സത്യത്തിന്റെ ചെറു കണിക എങ്കിലും ഉണ്ടാവും ഇല്ലേ ? നിങ്ങള്‍ പറയു ........

Saturday 30 June 2012

കവി കവിതയാകുന്നു .

 ശാന്തമ്മേ ശാന്തമ്മേ  വന്നൊന്നു ഈ ഫോണ്‍ എടുക്കെടി ബ്ലൂ  ബുക്സില്‍നിന്നും അന്റോയാണേല്‍ ഞാന്‍ ഇവിടെ ഇല്ല എന്ന് പറഞ്ഞേക്ക്  
അടുക്കളയില്‍ നിന്നും പ്രാകി  കൊണ്ട് വന്നു ശാന്തമ്മ ഫോണ്‍ എടുത്തു .
ഹലോ മുകുന്ദന്‍  സര്‍ ഇല്ലേ ? ഞാന്‍  ബ്ലൂ ബുക്സില്‍ നിന്നും  ആന്റോയാ,
അയ്യോ അതിയാന്‍ ഇപ്പൊ പുറത്തു പോയല്ലോ  
എന്റെ മാഡം ഞാനിത് നൂറാമത്തെ തവണയാ ഈ വിളിക്കുന്നെ ഇനിയും വന്നു എടുത്തില്ലേല്‍ ഞാനിതെല്ലാം കൂടി എടുത്തു കത്തിക്കും എന്ന് പറഞ്ഞേക്ക്  സാറ് വരുമ്പോള്‍ .
തന്റെ മാനം നോക്കും സഞ്ചാരി എന്ന കവിതാ  സമാഹാരത്തെ പറ്റിയാണ് ആന്റോ ശാന്തമ്മയോടു പരാതി പറഞ്ഞത്. തന്റെ സ്വപ്നങ്ങളുടെ ശവമന്ജം താന്‍ തന്നെ പോയി കൊണ്ട് വരാനാണ് ആന്റോ ആവശ്യപെടുന്നത് .തന്റെ ഇരുപത്തഞ്ചോളം കവിതകള്‍ ഒരു പുസ്തകം ആയി കാണാനും അതുവഴി ഒരു കവി  അല്ലെങ്കില്‍ പത്തുപേര്‍ അറിയാവുന്ന ഒരാളായി തീരമെന്നും ഉള്ള വ്യാമോഹം മാത്രമാണ് തൃശ്ശൂരിലെ ശാന്തമ്മേടെ ഷെയര്‍ വിറ്റു കിട്ടിയ പൈസ കൊണ്ട് കവിതകള്‍  ഒരു കവിതാ  സമാഹാരം ആക്കി പബ്ലീഷ് ചെയ്യാം എന്ന തീരുമാനത്തില്‍ എത്തിയത് .  ഗ്രാമത്തിലെ അക്ഷര സ്നേഹികളുടെ ഇടയില്‍ മുകുന്ദന്‍ എന്ന ഞാന്‍ വേണ്ടപെട്ടവനാണ്  ഒന്ന് രണ്ടു ചെറുകഥകളും കവിതകളും  അവിടെയും ഇവിടെയും ഒക്കെയായി പബ്ലിഷ് ചെയ്തു വന്നത് മുതല്‍ നാട്ടിന്‍ പുറത്തെ സ്കൂളിലും  ക്ലബ്ബുകളിലും വാര്ഷികങ്ങള്‍ക്കൊക്കെ താനായിരുന്നു അധ്യക്ഷന്‍ .ഒരു ചെറിയ ഗ്രാമത്തില്‍ ഒതുങ്ങേണ്ട പ്രശസ്തി അല്ല തന്റേതു എന്ന തോന്നലാണ്  കവിതകള്‍ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുക എന്ന ചിന്തയിലേയ്ക്ക് നയിച്ചത്  .ഇരുപത്തി അഞ്ചോളം കവിതകളുടെ ബ്ലൂ പ്രിന്റുമായി  ഒരു പബ്ലീഷേറെ തേടി നടന്നു മടുത്തപ്പോഴാണ് ശാന്തമ്മയുടെ വീടിന്റെ  ഷെയര്‍ കിട്ടുന്നത്, ഏറെ പ്രലോഭനങ്ങള്‍ക്ക് ഒടുവില്‍ ഒരു കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവിന്റെ ഭാര്യ ആയാല്‍ തനിക്കും ഭര്‍ത്താവിനും കിട്ടാന്‍ പോകുന്ന ബഹുമാനം സ്വപ്നം കണ്ടിട്ടാവണം അവളും സമ്മതിച്ചു .പൈസ കൊടുത്താല്‍ ഏതു പ്രസ്സിലും അച്ചടിപ്പിക്കം പക്ഷെ അതിനൊരു ഗമ ഇല്ലല്ലോ പഞ്ചായത്ത് മെമ്പര്‍ വഴി തൃശൂരുള്ള ഒരു പ്രസാധകനെ ബന്ധപെട്ടു മൊത്തം ചിലവും അന്‍പതിനായിരം പബ്ലിക്കെഷന്റെ ചാര്‍ജും പറഞ്ഞു കച്ചവടം ഉറപ്പിച്ചു .ഇനി ഈ കവിതാ സമാഹാരത്തിനു പറ്റിയ   ഒരു അവതാരിക വേണം ആരെങ്കിലും ലബ്ധ പ്രതിഷ്ഠ  നേടിയ സാഹിത്യ കാരന്മാരായാല്‍ അത് വില്പനയില്‍ പ്രതിഫലിക്കുകയും ചെയ്യും പക്ഷെ തുടക്കകാരന്‍ ആയ എന്റെ കവിതകള്‍ക്ക് ആരാ ഒരു അവതാരിക എഴുതാന്‍ തയ്യാറാവുക ,ഞാന്‍ പബ്ലീഷരുടെ സഹായം തേടി . നമ്മട തൃശൂര്‍ തന്നെ ഒരാളുണ്ട് രണ്ടു അവാര്‍ഡ് ഒക്കെ വാങ്ങിയാ ആളാ പക്ഷെ ഇച്ചിരി ചില്ലറ മുടക്കണം എന്താ പറ്റുവോ ? നിങ്ങള് ആളുടെ പേര് പറ എന്നിട്ടല്ലേ പൈസയുടെ കണക്കു. പ്രസാധകന്‍ പറഞ്ഞ പേര് കേട്ട്  ഞാന്‍ ഞെട്ടി  അയ്യോ അദ്ദേഹം  വലിയ മനുഷ്യന്‍ അല്ലെ എന്നെപോലൊരു തുടക്കകാരന് ഞാന്‍ സംശയം കൂറി . നീയ് പൈസ മുടക്കുവോ ഇല്ലേ അതുപറ , എത്ര വേണം! അര്‍ത്ഥ ശങ്കയില്‍ ഞാന്‍ നിര്‍ത്തി .
 ഒരു ഒരു രൂപ ഉണ്ടാച്ചാ  നടക്കും, ദൈവമേ ഒരു അവതാരികക്ക് ഒരു ലക്ഷം രൂപ  വിലയോ ,എങ്കിലും സമ്മതിച്ചു ആ പേര് ഇച്ചിരി വിലയുള്ള പേര് തന്നെ പബ്ലീഷര്‍  കൂടെ വരില്ല ഒരു കത്ത് തരും അതിനും വഴങ്ങിയില്ല എങ്കില്‍  അവിടെ എത്തിയിട്ട്  വിളിക്കണം .പിന്നെ കാണാന്‍ പോകുമ്പോള്‍ വിലകൂടിയ ഒരുകുപ്പി വിദേശ മദ്യം കൂടി കരുതണം ഷിവാസ് റീഗല്‍ ആണ് പുള്ളിയുടെ ബ്രാന്‍ഡ്‌ .കുപ്പിക്ക്‌ രണ്ടായിരത്തിനു അടുത്തു വിലയുണ്ട്‌, ഇവരൊക്കെ ഇതാണോ ഡെയിലി കഴിക്കുന്നത്‌  എങ്ങനെ മൊതലാവും ഇതൊക്കെ, ഓസിനു കിട്ടുമ്പോള്‍ മുന്തിയവന്‍ തന്നെ എന്ന് കരുതുന്നതാവും എന്തായാലും വീട്ടിലേയ്ക്ക് പോകുന്ന വഴി   അതോരണ്ണം   വാങ്ങി സഞ്ചിയില്‍  ഇട്ടു .കുപ്പി കാണാന്‍ തന്നെ ഉണ്ട് ഒരു ചേല് ,ബുക്ക്‌ ഒന്ന് പബ്ലിഷ് ചെയ്തോട്ടെ ഞാനും ഒന്ന് പ്രശസ്തന്‍ ആയിക്കോട്ടെ  പിന്നെ ഷിവാസ് റീഗല്‍ അല്ലാതെ മറ്റൊന്നും അടിക്കില്ല മനക്കോട്ടയും കണ്ടു സുഖമായി ഉറങ്ങി .

ഞായറാഴ്ചയാണ്  രാവിലെ നാല് മണിക്കുതന്നെ കുളിച്ചു തൊഴുതു പണക്കെട്ടും  കുപ്പിയും സഞ്ചിയിലാക്കി തൃശൂര്‍ക്ക് പുറപ്പെട്ടു .എട്ടര ഒന്‍പതു മണിയോടെ അദ്ധേഹത്തിന്റെ വീട്ടില്‍ എത്തി ഗേറ്റ് കടക്കുമ്പോഴേ കാണാം വരാന്തയിലെ ചാരുകസാലയില്‍ നിവര്‍ന്നിരുന്നു പത്രം വായിക്കുന്ന വലിയ കവിയെ, ആദ്യമായാണ് ഒരു പ്രശസ്തനെ ഇങ്ങനെ അടുത്ത് കണ്ടു സംസാരിക്കാന്‍ പോകുന്നത് പെരുവിരല്‍ തൊട്ടു വിറയല്‍ അനുഭവപെട്ടു  തുടങ്ങിയിരിക്കുന്നു .
ആരാ  എവിടുന്നാ  മുഖത്തെ കണ്ണട താഴ്ത്തി പത്രം മടിയിലെയ്ക്ക്  വെച്ച് ഗംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു .സര്‍ ഞാന്‍ മുകുന്ദന്‍ കോമളപുരം കവിതകള്‍ എഴുതാറുണ്ട് ഇപ്പോള്‍ ഒരു സമാഹാരം പബ്ലീഷ് ചെയ്‌താല്‍ കൊള്ളാമെന്നു ആഗ്രഹമുണ്ട് അതിനൊരു അവതാരിക സര്‍ എഴുതി തരണം .എന്റെ വാക്കുകള്‍ കേട്ടതും കവിയുടെ മുഖം ചുവന്നു നിങ്ങള്‍ എന്താണ് മിസ്റ്റര്‍ ധരിച്ചിരിക്കുന്നത്‌ വഴിയെ പോകുന്ന അണ്ടനും അടകോടനും അവതാരിക എഴുതാനാണോ ഞാന്‍ ഇവിടെ ഇരിക്കുന്നെ ഒന്ന് പോണം മിസ്റ്റര്‍ .സര്‍ ഒന്ന് വായിച്ചു പോലും  നോക്കാതെ ഞാന്‍ ആലപ്പുഴ നിന്ന് വരുന്നതാണ്  .നിങ്ങള്‍ ആലപ്പുഴയല്ലാ ഏതു നരകത്തില്‍  നിന്ന് വന്നാലും എനിക്ക് പറ്റില്ല കടന്നു പോണം മിസ്റ്റര്‍. സര്‍ തൃശൂര്‍ ഉള്ള നന്മയിലെ ജോണ്‍ പറഞ്ഞിട്ടാണ് ഞാന്‍ വരുന്നത് ജോണ്‍  സാറിനു ഒരു  കത്തും തന്നിട്ടുണ്ട്  . കത്ത് വാങ്ങി വായിച്ച ശേഷം ഇതല്ലെടോ താന്‍ ആദ്യം തരേണ്ടത്‌ എന്ന ശകാരത്തോടെ എന്നോട് കേറി ഇരിക്കാന്‍ ആവശ്യപെട്ടു.
എവിടെ തന്റെ കവിതാ സമാഹാരം ഞാന്‍ സഞ്ചി തുറന്നു ഡി ടി പി  പ്രിന്റുകള്‍ കൈയില്‍ കൊടുത്തു.ഒന്ന് രണ്ടെണ്ണം മറിച്ചു നോക്കിയാ ശേഷം ഇതിനൊന്നും ഒരു നിലവാരം ഇല്ലല്ലോടോ, ഇതിനിപ്പം ഞാന്‍ എന്താ എഴുതുക താന്‍ ജോര്‍ജ് പറഞ്ഞ എല്ലാം കൊണ്ട് വന്നിട്ടുണ്ടോ? ഒരുലക്ഷത്തിന്റെ ഒരു കെട്ടും ഷിവാസ് രീഗലിന്റെ കുപ്പിയും  ഞാന്‍ മേശപ്പുറത്തു വെച്ചു .ശങ്കരാ ശങ്കരാ കവി വീടിനുള്ളിലേയ്ക്ക് നോക്കി നീട്ടി വിളിച്ചു ഒരു പ്രായം ചെന്ന മനുഷ്യന്‍ പുറത്തു വന്നു കണ്ടാലേ അറിയാം വേലക്കാരന്‍ ആണെന്ന് .ശങ്കരാ നീ ഇത് ആ അലമാരയിലെയ്ക്ക് വെച്ചിട്ട് രണ്ടു ഗ്ലാസും കുറച്ചു വെള്ളവും എടുക്കു.  താന്‍ ഒരു കാര്യം ചെയ്യ് ഇതിനു ചേരുന്ന ഒരു അവതാരിക താന്‍ തന്നെ എഴുതു  ഇപ്പൊ തന്നെ ഞാന്‍ പേരെഴുതി  ഒപ്പിട്ടു തരാം .ശങ്കരന്‍ ഗ്ലാസും വെള്ളവും കൊണ്ടുവന്നു കുപ്പി പൊട്ടിച്ചു രണ്ടു ഗ്ലാസ്സിലും ഓരോന്ന് ഒഴിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു എനിക്ക് ഇപ്പൊ വേണ്ട സര്‍, രാത്രിയിലെ കഴിക്കുന്ന ശീലം ഉള്ളു .താനൊരു കവിയാണോടോ രണ്ടെണ്ണം അകത്തക്കാതെ തനിക്കൊക്കെ എങ്ങനെ കവിത വരുന്നു .ഞൊടിയിടയില്‍ കവി രണ്ടു മൂന്ന് ലാര്‍ജു അകത്താക്കി കഴിഞ്ഞിരിക്കുന്നു .
ഞാന്‍ ഒരു വശത്ത് മാറി ഇരുന്നു  അവതാരിക എഴുത്ത് തുടങ്ങി, അവസാനിക്കും  മുന്‍പ് അദ്ധേഹത്തിന്റെ ബോധം  പോകും എന്ന് തോന്നിയതിനാല്‍ വേഗം എഴുതി പൂര്‍ത്തിയാക്കി കൊണ്ട് ചെന്നു, ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹം പേര് എഴുതി ഒപ്പിട്ടു തന്നു .ഒരു വലിയ ആഗ്രഹം കൂടി സാധിച്ച സന്തോഷത്താല്‍ തൊഴു കൈകളോടെ കവിതയുടെ ആ ആചാര്യനെ വണങ്ങി തിരിച്ചു വന്നു .നൂറ്റി അമ്പതു രൂപ മുഖ വിലയിട്ടു ആയിരം കോപ്പി ആദ്യത്തെ പബ്ലിക്കേഷന് അനുവാദം നല്‍കി .പുസ്തക പ്രകാശനത്തിന് നാടായ നാടൊക്കെ ക്ഷണം നടത്തി അറിയുന്നവരും അറിയാത്തവരും കരക്കാരും  തുടങ്ങി  എല്ലാവര്ക്കും ബിരിയാണിയും കള്ളും നല്‍കി ഒരു ഉത്സവം പോലെ ആഘോഷിച്ചു .പ്രകാശന ചടങ്ങില്‍ പത്തോളം കോപ്പി വിശിഷ്ട അഥിതികള്‍ക്കായി കൊടുത്തത് ഒഴിച്ച് ബാക്കി വന്നവ ആലപ്പുഴയിലും തൃശൂരിലും ഉള്ള രണ്ടു ബുക്ക്‌ സ്ടാളില്‍ വില്പനയ്ക്ക് ശേഷം പണം എന്ന എഗ്രിമെന്റില്‍ കെട്ടി ഏല്പിച്ചു .

ആറുമാസം കഴിഞ്ഞിട്ടും ഒരു കോപ്പി പോലും വിറ്റു പോകാത്തതിനാല്‍ തിരികെ എടുത്തു സ്ഥലം കാലിയാക്കാന്‍ പറയാനാണ് ആന്റോ വിളിക്കുന്നത്‌ .പോയി തിരികെ എടുക്കുന്നതില്‍ ഉള്ള നാണക്കെട് ഓര്‍ത്തു പലതവണയായി മാറ്റി വെക്കുന്നു .അവന്‍ എടുത്തു കത്തിക്കുന്നെങ്കില്‍ കത്തിക്കട്ടെ ഇനി അതിനു വേണ്ടി ഒരു വണ്ടിക്കൂലി  കൂടി  കളയാന്‍ ഇല്ല .സംഭവിച്ചതെല്ലാം നഷ്ടം  മാത്രം ശാന്തമ്മ ആയതു കൊണ്ട് മാത്രം ഒന്നും പറയുന്നില്ല എങ്കിലും അവളുടെ അപ്പനും ആങ്ങളയും വരുമ്പോള്‍ പറയും എനിക്ക് കിട്ടിയ ഷെയര്‍ വല്ല ബുക്ക്‌ സ്ടാളിലും ഇരുന്നു പൊടി പിടിക്കുകയാണെന്ന് .സാര്‍ സാര്‍ നീട്ടിയുള്ള വിളികേട്ടാണ് പോര്ട്ടികോവില്‍ എത്തിയത് ഒരു മുച്ചക്ക്ര വണ്ടിക്കാരന്‍ എന്തോ വലിയ കെട്ടുമായി വന്നു വിളിക്കുകയാണ്‌ .
സര്‍  ഈ പാര്‍സല്‍ ഇവിടെ ഏല്പിച്ചിട്ട് ഈ ലെറ്റര്‍ തരാന്‍ പറഞ്ഞു .കത്ത് വാങ്ങി പൊട്ടിച്ചു വായിച്ചു പ്രിയപ്പെട്ട മുകുന്ദന്‍ സാറിന് സാറിന്റെ മാനം നോക്കും സഞ്ചാരിയുടെ   അഞ്ഞൂറ് പ്രതികളും 
താങ്കള്‍ ഏല്‍പിച്ച പോലെ തന്നെ തിരിച്ചയക്കുകയാണ് .ആറുമാസമായിട്ടും ഒരു കോപ്പി പോലും വിറ്റു പോയിട്ടില്ല കൊണ്ട് വരുന്ന വണ്ടിക്കാരന് കൂലിയിനത്തില്‍ 250 രൂപ കൊടുക്കാന്‍ താത്പര്യപെടുന്നു .ഞാന്‍ ഇത് ഇവിടെ എവിടെ വെക്കാന്‍, മാത്രമല്ല ഇത് കാണുമ്പോള്‍ ശാന്തമ്മക്ക് വീണ്ടും കലികയറും ഇരുനൂറ്റി അന്‍പതിനു  പകരം   മുന്നൂറു   കൊടുത്തിട്ട് വണ്ടിക്കാരനോട് പറഞ്ഞു ചേട്ടാ ചേട്ടന്‍ ഇത് കൊണ്ട് പോയി തൂക്കി വിറ്റോ.അയാള്‍ക്ക്‌  വലിയ സന്തോഷമായി പത്തു നൂറു കിലോ പേപ്പറിന് അഞ്ഞൂറ് രൂപയ്ക്കു മുകളില്‍ കിട്ടും  മുച്ചക്ക്ര വണ്ടി തിരിച്ചു പുറത്തു പോകാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ തിരിഞ്ഞു എന്നെ നോക്കി ഒരു ചിരി ചിരിച്ചു സന്തോഷം നിറഞ്ഞ ഒഴുകുന്ന  ഒരു ചിരി അതായിരുന്നു മുകുന്ദന്‍ കോമളപുരം എന്ന കവിക്ക്‌   കിട്ടിയ ആദ്യത്തെയും അവസാനത്തെയും അഭിനന്ദനം .

Wednesday 27 June 2012

വിഷ ബീജങ്ങള്‍

ഒരു മാസമായി സാജന്‍ നേരെ ചൊവ്വേ ഒന്ന് ഉറങ്ങിയിട്ട് , നാളെയാണ് റിസള്‍ട്ട്‌ കിട്ടുന്നത് അതിന്റെ പിരിമുറുക്കം രണ്ടു പേരിലും  ഉണ്ട് ,കണ്ണടച്ചാല്‍ വിലങ്ങണിഞ്ഞു പോകുന്ന ഡോക്റ്റര്‍ ജോണ്‍ സാമുവേലിന്റെ  മുഖവും ഒരായിരം ചോദ്യങ്ങളും മനസ്സില്‍ ഉണരുകയാണ് .അഞ്ചു കൊല്ലത്തെ നീണ്ട വിരസ ദാമ്പത്യത്തിനു ശേഷം നേര്‍ച്ചയും കാഴ്ചയും വെച്ചിട്ടാണ് ഉണ്ണി മോന്‍ ഉണ്ടായത്  .ഒന്നും ആയില്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തെ ഭയന്ന് താനും ജിജിയും ജീവിച്ച അഞ്ചു വര്‍ഷങ്ങള്‍ ആയിരുന്നു ജീവിതത്തിലെ ഓര്‍ക്കാന്‍ മറക്കുന്ന കാലഘട്ടം .കുടുംബത്തിലെ മൂത്തവരും അടുത്ത പരിചയക്കാരും പറയുന്നത് കേട്ട്  കയറി ഇറങ്ങാത്ത  ദേവാലയങ്ങലോ കഴിക്കാത്ത മരുന്നുകളോ ഇല്ല .തെക്കേ ഇന്ത്യയിലെ ഒരു വിധപെട്ട എല്ലാ ആരാധനാലയങ്ങളും താനും ഭാര്യ ജിജിയുമായി  സന്ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു . കോളജു കലഗട്ടത്തില്‍  കടുത്ത നിരീശ്വര വാദി ആയിരുന്ന സാജന്‍ ഒരു കുഞ്ഞിനു വേണ്ടി സര്‍വ ദൈവങ്ങള്‍ക്കും മുന്‍പില്‍ തലകുനിച്ചത് ജിജിയുടെ സമ്മര്‍ദം കൊണ്ട് കൂടി ആയിരുന്നു.ജിജിയുടെ അമ്മാവന്‍ ഡോക്റ്റര്‍ ആണ് ഒരു അടിമാലിക്കാരന്‍ ഡോക്റ്റര്‍ രാജു അദ്ദേഹം  പറഞ്ഞിട്ടാണ് മേരി മാതാ ഇന്ഫെര്‍ട്ടിലിട്ടി  സെന്റെറില്‍ ചികിത്സക്ക് എത്തുന്നത് .എത്തുന്ന ദമ്പതികളില്‍ തൊണ്ണൂറ്റി ഒന്‍പതുശതമാനം ചികിത്സ വിജയിച്ചു കുട്ടികളുമായി മടങ്ങി പോകുന്ന ചരിത്രമാണ് ഞങ്ങളെ വേഗം അങ്ങോട്ട്‌ എത്തിച്ചത് .

സാജന്‍ കട്ടിലില്‍ എഴുനേറ്റു ഇരുന്നു ഉണ്ണിമോനെ നോക്കി അവന്‍ നല്ല ഉറക്കത്തിലാണ് , അപ്പ അവന്റെ ജീവനാണ് അപ്പയ്ക്ക്‌ അവനും കൂടുതല്‍ കാത്തിട്ടു കിട്ടിയത് കൊണ്ടാണോ എന്തോ ജനിച്ച അന്ന് മുതല്‍ നിലത്തു വെച്ചിട്ടില്ല .അവന്റെ മുഖം ഒന്ന് വാടി കണ്ടാല്‍ അന്ന് പിന്നെ ഓഫീസില്‍ പോലും ഇരിപ്പ് ഉറക്കില്ല .ജിജി എപ്പോഴും എന്നെ ശാസിക്കാറുണ്ട് എന്തോന്നാ ഇച്ചായാ ഇത് ഇത്രയ്ക്കു പോസ്സസിവ് ആകുന്നതെന്തിനാ അവനു നമ്മള് മാത്രമല്ലല്ലോ രണ്ടു വലിയ കുടുംബങ്ങള്‍ കൂട്ടിനില്ലേ .അതെ രണ്ടു കുടുംബങ്ങളുടെ ദുഖമായിരുന്നു ഉണ്ണിമോന്റെ ജനനത്തോടെ ഇല്ലാതായത് അതുകൊണ്ട് തന്നെ എല്ലാവര്ക്കും അവനെ ജീവനാണ് .കുനിഞ്ഞു അവന്റെ കവിളില്‍ ഒരുമ്മ കൊടുത്ത് തമ്പുരാനെ അഹിതമായതൊന്നും കേള്‍ക്കാന്‍ ഇടവരുത്തരുതേ, കണ്ണ് നിറഞ്ഞു പൊടിഞ്ഞ കണീര്‍ തുള്ളികള്‍ ഉണ്ണിമോന്റെ മുഖത്ത് വീഴാതെ കൈകൊണ്ടു ഒപ്പിയെടുത്തു .എന്താ ഇച്ചായാ കുട്ടികളെ  പോലെ ഇച്ചായന്‍ മനസില്‍ കരുതും  പോലെ ഒന്നും ആവില്ല  തമ്പുരാനില്‍ വിശ്വാസമില്ലേ ജിജി എഴുനേറ്റു അടുത്തിരുന്നു .കഴിഞ്ഞ പത്തു കൊല്ലമായി എന്റെ ആശ്വാസത്തിന്റെ കോട്ടയാണിവള്‍ മുഖത്തു ഒരു വാട്ടം കണ്ടാല്‍ അവള്‍ സഹിക്കില്ല കുട്ടികള്‍ ഉണ്ടാകാതിരുന്ന ആ കാലഗട്ടത്തില്‍ ഒരു മിച്ചു മരിക്കാന്‍ വരെ തീരുമാനം എടുത്തവരാണ് അപ്പോഴെല്ലാം തീരുമാനത്തിന് പിന്നില്‍ ഉറച്ചു നിന്ന് എനിക്ക് സകല പിന്തുണയും ആയവള്‍.ഞങ്ങള്‍ക്കിടയില്‍ ഒരു കെമിസ്ട്രി ഉണ്ട് അവള്‍ കരഞ്ഞാല്‍ എനിക്കും ഞാന്‍ കരഞ്ഞാല്‍ അവള്‍ക്കും സഹിക്കുകയില്ല .ജിജി എന്റെ തോളിലൂടെ കൈകടത്തി തല വലിച്ചടുപ്പിച്ചു നെറുകയില്‍ അമര്‍ത്തി ചുംബിച്ചു നേരം വെളുക്കും വരെ ഇരു കരങ്ങളും പരസ്പരം പിണഞ്ഞു ഉടലോടു ഉടല്‍ ചേര്‍ത്തു ഞങ്ങള്‍ ഉറങ്ങാതിരുന്നു  .

പോലീസ് സ്റ്റെഷനിലെയ്ക്ക്   മുപ്പതു കിലോമീറ്റര്‍ ദൂരമുണ്ട് ഡ്രൈവര്‍ കാറ് കഴുകി വൃത്തിയാക്കി .തോമസ് ചേട്ടന്‍ വീട്ടില്‍ പൊക്കോ കാറ് ഞാന്‍ ഓടിക്കാം ഞങ്ങള്‍ക്ക് വേറെ ഒന്ന് രണ്ടു സ്ഥലം വരെ പോകാന്‍ ഉണ്ട് .ഉണ്ണിമോന്‍ റെഡി ആയി ഡ്രൈവര്‍ സീറ്റില്‍ വന്നിരുന്നു അപ്പ വണ്ടി ഓടിക്കുമ്പോള്‍ ഉണ്ണികുട്ടന് സന്തോഷമാണ് അവനും ഡ്രൈവ് ചെയ്യാം.തോമസ്‌ അങ്കിള്‍ ഡ്രൈവ് ചെയ്യുന്നതിലും വേഗം അപ്പ വണ്ടിയോടിക്കും ജിജി വാതില്‍ പൂട്ടി ഇറങ്ങും മുന്‍പ്  മെഴുകു തിരി കത്തിച്ചു വെച്ച് കുറച്ചു നേരം പ്രാര്‍ത്ഥിച്ചു നല്ല വാര്‍ത്തയുമായി ഒരു മടങ്ങി വരവ് ഉണ്ടാകണേ .വാതില്‍ പൂട്ടി പോര്ട്ടികൊവില്‍ കിടന്ന പത്രവുംമായി ജിജി വണ്ടിയില്‍ കയറി ഇന്നും  ആ വാര്‍ത്തകള്‍ ഉണ്ടാവും ഒരു മാസമായി പത്രത്തിന്റെ സെന്‍സേഷനല്‍ കോളം മുഴുവന്‍ ആ വാര്‍ത്തകള്‍ മാത്രം ആയിരുന്നല്ലോ .ആരുടെയോ പരാതിയെ തുടര്‍ന്ന് മേരി മാതാ ഇന്‍ഫെര്‍ട്ടിളിട്ടി  ക്ലിനിക്കില്‍ നടന്ന പോലീസ്   റെയ്ട് ആണ് ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും പുറത്തു കൊണ്ട് വന്നത് .മെഡിക്കല്‍ എത്തിക്സിനു ചേരാത്ത വിധം പല വിധ ഉപചാപ പ്രവര്‍ത്തനങ്ങളും ഡോക്റ്റര്‍ ജോണ് സാമുവേലും കൂട്ടരും ചേര്‍ന്ന് നടത്തുന്നു .ആരോഗ്യ ദൃഡഗാത്തരായ ചെറുപ്പക്കാരുടെ ബീജങ്ങള്‍ ശേഖരിച്ചു കുട്ടികളില്ലാത്ത ദമ്പതികളില്‍ കുത്തി വെക്കുന്നു അതാണത്രേ മേരി മാതാ നൂറും മേനി വിളവു കൊയ്യുന്നതിന്റെ ട്രേഡ് സീക്രറ്റ് .കഴിഞ്ഞ അഞ്ചു കൊല്ലമായി അവിടെ നിന്ന് ചികിത്സ കഴിഞ്ഞു ഫലമുണ്ടായ 97 ദമ്പതികളെയും പോലീസ് ഡി എന്‍  ഏ ചെക്ക് അപ്പിന് വിധേയമാക്കിയതിന്റെ റിസള്‍ട്ട്‌ വാങ്ങുവാനാണ്‌ ഈ യാത്ര .

യാത്രയില്‍ ഉടനീളം ഒരേ ഒരു പ്രാര്‍ത്ഥന മാത്രാമായിരുന്നു ഇത് വരെ സ്വന്തം എന്ന് കരുതിയത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുതെ ഇനി അഥവാ റിസള്‍ട്ട്‌ നെഗറ്റിവ് ആയാല്‍ കൂടി ഉണ്ണിമോന്‍ ഞങ്ങളുടെതാണ് ഞങ്ങളുടേത്  മാത്രം, ചിന്തയേക്കാള്‍ വേഗത്തില്‍ വണ്ടി ഓരോ റോഡും കടന്നു മുന്നേറുകയാണ്. ഉണ്ണിമോന്‍ ഡ്രൈവിംഗ് സീറ്റില്‍ എന്റെ മടിയില്‍ ഇരുന്നു ഉറങ്ങി എന്ന് ഉറപ്പു വന്നപ്പോള്‍ ജിജി എടുത്തു മടിയില്‍ കിടത്തി ഇനി ഒരു കിലോമീറ്റര്‍ കൂടി മതി മനസിന്റെ മിടിപ്പ് കൂടി കൂടി വരുന്നു .ജീവിതത്തില്‍ ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷനില്‍ കയറുന്നത്  അതിന്റെ സകലവിധ ഭയപ്പാടും എനിക്കും ജിജിക്കും ഉണ്ട് ഉണ്ണിമോന്‍ ഉറങ്ങിയത് നന്നായി അല്ലെങ്കില്‍ അവന്‍ കരഞ്ഞേനെ . ഒരു കുടുംബം കയറി വരുന്നത് കണ്ടിട്ടാവണം പോലീസുകാര്‍ ഭവ്യതയോടെ സ്വീകരിച്ചു പണ്ടത്തെ ഇടിയന്‍ പോലീസിന്റെ മുഖം ഒക്കെ മാറിയല്ലോ ഇപ്പൊ ജനമൈത്രി പോലീസ് അല്ലെ .സബ് ഇന്‍സ്പെക്ടര്‍ ഞങ്ങളെ മുറിയിലേയ്ക്ക് വിളിപ്പിച്ചു . സര്‍ ഞാന്‍ സാജന്‍ ജോസഫ്‌   എടൊ തന്നെ ആരാ ആ തട്ടിപ്പ്   ഡോക്ക്ട്ടറെ കാണാന്‍ പറഞ്ഞു വിട്ടേ ഇന്നാ പിടി തന്റെ ഡി എന്‍ ഏ റിസള്‍ട്ട്‌ ഒരു കവര്‍ എടുത്തു അയാള്‍ മേശമേല്‍ ഇട്ടു   വിറയ്ക്കുന്ന കൈകളോടെ ആ എന്‍വലോപ്  ഞാന്‍ എടുത്തു ജിജി നിസംഗ ഭാവത്തോടെ  ഉണ്ണിമോനെ തോളില്‍ ഇട്ടു ഉറക്കുകയാണ് ഞാന്‍ അവളോട്‌ ചേര്‍ന്ന് ഇരുന്നു പതിയെ കവര്‍ തുറന്നു, ഞങ്ങള്‍ക്ക് നടുവിലായി അവളുടെ തോളില്‍ ഉണ്ണിമോന്‍  സസുഖം ഉറങ്ങുകയാണ്  .ടെസ്റ്റ്‌ റിസള്‍ട്ട്‌  നെഗറ്റീവ്  ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി ഡോക്റ്റര്‍ ജോണ്  സാമുവേല്‍ നിങ്ങള്‍ ഞങ്ങളെയും ചതിച്ചിരിക്കുന്നു .  എസ് ഐ  അര്‍ഥം വെച്ചെന്ന പോലെ  തോളില്‍ കിടന്ന ഉണ്ണിമോനെ നോക്കി ഇതാണോ ആ കുഞ്ഞ്  എന്ന് ചോദിച്ചു .ജിജിക്ക് ആ ചോദ്യം   ഒട്ടും ദഹിച്ചില്ല എന്ന് മുഖ ഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു .ഒരു പരാതി എഴുതി തന്നിട്ട് പോ ബാക്കി ഞങ്ങള്‍ നോക്കി   കൊള്ളാം എസ്  ഐ യുടെ നിര്‍ദേശത്തെ സ്നേഹപൂര്‍വ്വം നിരസിച്ചു ഞങ്ങള്‍ പുറത്തിറങ്ങി .കൈയില്‍ ഇരുന്ന  റിസള്‍ട്ട്‌ കവര്‍ അടക്കം കീറി അടുത്തുള്ള വേസ്റ്റ് ബിന്നില്‍ ഇട്ടു , ഉണ്ണി മോനെ കൈയില്‍  എടുത്തു ഒരുമ്മ കൂടി നല്‍കി  കാറില്‍ കയറി .അപ്പോഴേക്കും  ഉണര്‍ന്ന ഉണ്ണി മോന്‍ ചാടി ഡ്രൈവിംഗ് സീറ്റില്‍ കയറി സ്ടീയരിംഗ്  ഭരണം അവന്‍ ഏറ്റെടുത്തു പിന്നൊരു യാത്രയായിരുന്നു ..  

Monday 25 June 2012

നഗരമേ നന്ദി

നിങ്ങളിങ്ങനെ കിടന്നോ ഇന്ന് മുതല്‍ ഇവിടെ വെപ്പും കുടിയും ഒന്നും ഇല്ല ഇല്ലെങ്കില്‍ ഇതെവിടെ എങ്കിലും ഒന്ന് കൊണ്ട് കളയണം പത്തോ പതിനഞ്ചോ കൊടുത്തിട്ടായാലും  തരാതരം തിരിച്ചു വെച്ചിട്ട് ആണേലും ആ കുടുംബശ്രീക്കാര്‍ വന്നപ്പോള്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു .ആഴ്ച രണ്ടു കഴിഞ്ഞു മൂന്ന് സെന്റ്‌ പുരയിടത്തിനുള്ളില്‍ കുഴിചിടാവുന്നതിന്റെ പരമാവധി കഴിഞ്ഞപ്പോഴാണ് സരസു പരാതിയുമായി നിര്‍ബന്ധപൂര്‍വം എന്നെ സമീപിച്ചത് .രാവിലെ നടക്കാന്‍ ഇറങ്ങുമ്പോള്‍ തലേ നാളത്തെ വേസ്റ്റ് നഗരസഭയുടെ വീപ്പയില്‍ എറിയുകയായിരുന്നു പഴയ പതിവ്  പക്ഷെ മഴക്കാലവും പടരുന്ന പകര്‍ച്ചവ്യാധികളും മൂലം വേസ്റ്റ് ബിന്നുകള്‍ നഗരത്തിനു പുറത്തേക്കു കൊണ്ട് പോയതോടെ വേറെ ഒരു മാര്‍ഗം ഇല്ലാതായി . കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മാസം പണവും മൂന്നു ബാഗുകളില്‍ ജൈവ അജൈവ അവശിഷ്ട്ടങ്ങള്‍ തരാ തരാം  തിരിച്ചു നല്‍കി ആ പ്രശ്നം പരിഹരിച്ചതാണ് എന്നാല്‍ ഇപ്പോള്‍ ഇതാ കുടുംബശ്രീക്കാരും സമരം തുടങ്ങിയതോടെ ശരിക്കും വെട്ടിലായിരിക്കുന്നു .
മോര്‍ണിംഗ് വാക്ക്  ഇന്ന് വേറെ വഴിയിലൂടെ ആകാം എന്ന് തീരുമാനിച്ചു ഇന്നെങ്കിലും ഇവളുടെ പരാതി തീര്‍ക്കണം.ട്രാക്ക് സൂട്ട്  ധരിച്ചു പോര്ട്ടിക്കൊയിലെത്തിയപ്പോള്‍ സരസു വലിയ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി കൈയില്‍ എടുത്തു തന്നു .അവിഞ്ഞ മണം കൊണ്ട് തല ചെകിടിക്കുന്നു എങ്കിലും സരസു ഞാനൊരു കോളജു അധ്യാപന്‍ അല്ലേടി ഞാന്‍ ഇങ്ങനെ വിഴുപ്പു ഭാണ്ടവുമായി അലയെണ്ടവനാണോ. എന്നാല്‍ നിങ്ങള് തന്നെ ഇതിനൊരു പോംവഴി കണ്ടെത്തു ഉരുളക്കു ഉപ്പേരി പോലുള്ള സരസുവിന്റെ മറുപടിയില്‍ ഉത്തരമില്ലാതെ ഭാണ്ടവുമായി പുറത്തേക്കു കടന്നു .വടക്കോട്ട്‌ നടന്നാല്‍ പഞ്ചായത്ത് റോഡ്‌ ആണ് അവിടെ എവിടെ എങ്കിലും ഒരു വീപ്പ ഉണ്ടാവും മഞ്ഞു മാറി വരുണന്‍ പതിയെ തെളിഞ്ഞു തുടങ്ങുന്നു .മണ്ഡല കാലം തുടങ്ങിയിരിക്കുന്നു നിര്‍മാല്യം തൊഴാന്‍ പോകുന്നവരുടെ കൂട്ടം എന്റെ അടുത്തു വരുമ്പോള്‍ മൂക്ക് പൊത്തുന്നത്  കാണാം ഒന്നും കാണാത്ത വിധത്തില്‍ ഞാന്‍ ഭാണ്ടവുമായി എന്റെ നടപ്പ് തുടരുകയാണ് . രണ്ടു ഫര്‍ലോങ്ങ്‌ മുന്നോട്ടു നടന്നു കഴിഞ്ഞു ഒരു വീപ്പ എങ്ങും കാണുന്നില്ല ഇതെന്തു നാടാണ് പക്ഷെ പോകുന്ന വഴിയില്‍ അലക്ഷ്യമായി മാലിന്യ വലിച്ചെറിയുന്ന ഒരു പാട് പേരെയും സ്ഥലങ്ങളും കണ്ടു അവരെ പോലെ അവിടേക്ക് വലിച്ചു എറിഞ്ഞു കളഞ്ഞു ചുമലിലെ ഭാരം ഒഴിവാക്കിയാലോ വേണ്ട കുട്ടികള്‍ക്ക് പൌരധര്‍മ്മം പറഞ്ഞു പഠിപ്പിക്കുന്ന ഞാന്‍ തന്നെ അതിന്റെ നിഷേധകന്‍ ആയി കൂടാ.

കായലില്‍ നിന്നുള്ള തണുത്ത കാറ്റ് പ്ലാസ്റ്റിക്‌ കൂടയിലെ ദുര്‍ഗന്ധത്തിനു രൂക്ഷത കൂട്ടി കൊണ്ടിരിക്കുന്നു ഞാന്‍ ഭാണ്ഡം ഒരു സൈഡില്‍ വെച്ച് അടുത്തു കണ്ട മുച്ചക്ക്ര ചായപീടികയില്‍ നിന്നും ഒരു ചായ വാങ്ങി മുത്തി .അല്ല സാറെവിടുന്നാ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ  അതാ ചോദിച്ചേ കടയിലിരുന്ന  ഒരു നാട്ടിന്‍ പുറത്തുകാരന്‍ നിഷ്കളങ്കമായ ഒരു ചോദ്യം എറിഞ്ഞു .ഞാന്‍ പട്ടണത്തിലാ താമസം രാവിലെ നടക്കാന്‍ ഇറങ്ങിയതാ എന്താ കൂടെയില്  അവിഞ്ഞ ഗന്ധം അവര്‍ക്കും അടിച്ചു തുടങ്ങിയിരിക്കുന്നു .ഞാന്‍ കാര്യം പറഞ്ഞു ഇവിടെ എവിടാ ഒരു വേസ്റ്റ് കുപ്പ .അതെന്തടപ്പ അങ്ങനൊരു സാദനം സാറിനു ടൌണില്‍ കിട്ടാത്ത സാധനം ഈ ഓണം കേറാ മൂലയില്‍ എവിടെ കാണാനാ സാറേ. സാറ് പോണ വഴിയില്‍ ആ പുഴയിലേയ്ക്ക് അങ്ങട് തട്ടിയെരു .അല്ലേലും ഇപ്പ നിങ്ങ പട്ടണക്കാരുടെ അവശിഷ്ട്ടം പേറുന്നത് ഞങ്ങ നാട്ടിന്‍ പുറത്തുകാരുടെ ചുമതല അല്ലെ .ഇനിയും നിന്നാല്‍ സംഗതി പന്തികെടാവും അവര് പറയുന്നതിലും കാര്യമുണ്ട് ചായയുടെ കാശ് കൊടുത്ത് തടിയൂരി .
പുഴവക്കത്തു വെച്ച് ചായക്കടയിലെ വൃദ്ധന്റെ വാക്കുകള്‍ മനസില്‍ പ്രതിദ്വനിച്ചു ആ പുഴയിലോട്ടു അങ്ങ് തട്ട് സാറേ . വേണ്ട മരിക്കുന്ന പുഴകളെയും പ്രകൃതിയെയും പറ്റി പഠിപ്പിക്കുന്ന ഞാന്‍, വേലി തന്നെ വിളവു തിന്നാന്‍ പാടില്ല .നേരം പതിയെ വെളുത്തു തുടങ്ങിയിരിക്കുന്നു ടൂഷ്യന്‍ പഠിക്കുന്ന കുട്ടികള്‍ കൂട്ടത്തോടെ റോഡില്‍ എത്തി തുടങ്ങി കൈയിലെ ഭാണ്ഡം അക്ഷരാര്‍ത്ഥത്തില്‍ തനിക്കൊരു ബാധ്യത ആയിരിക്കുന്നു . ഇതിനെല്ലാം കാരണം മേയറുടെ കടും പിടുത്തമാണ് മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യത്തിലധികം തുക വകയിരുത്തി വാങ്ങിയിട്ടും ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടാതെ കൃത്യവിലോപം നടത്തുന്നത് മാത്രമാല്ല കുടുംബത്തെ പ്രതി മാലിന്യം പേറുന്ന കുടുബശ്രീ പ്രവര്‍ത്തകരെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു .കൈയിലെ പ്ലാസ്ടിക്കു കവറില്‍ നിന്ന് വരുന്ന രൂക്ഷ ഗന്ധം ഇനിയും ശ്വസിച്ചാല്‍ ഓക്കാനം വരും എന്ന അവസ്ഥയില്‍ ആയിരിക്കുന്നു . കടന്നു വന്ന വഴിയിലെ വലിയ വീടിന്റെ ഗേറ്റിന്റെ ഇടതു വശത്തെ നെയിം ബോര്‍ഡ്‌ അപ്പോഴാണ്‌ കണ്ണില്‍ ഉടക്കിയത് എ സി പ്രേമ  കോര്‍പറേഷന്‍ മേയര്‍ .കൈയിലെ ദുര്‍ഗന്ധം ഒരു പ്രതിഷേധം എന്നോണം ആ ഗേറ്റിനു ഉള്ളിലേക്ക്  ആഞ്ഞു വലിച്ചെറിഞ്ഞു പരമാവധി വേഗം  നടന്നു. വീട്ടിലെത്തുമ്പോള്‍ സരസു തിരക്കിലായിരുന്നു അല്ലെങ്കില്‍ നാളെ നിര്‍മാര്‍ജനം  ചെയ്യാനായി മാലിന്യം ശേഖരിക്കുന്ന ധൃതിയില്‍  ആയിരുന്നു .

Saturday 23 June 2012

പ്രചോദിതരുടെലോകം


ദൈവം ലോകത്തെ സ്നേഹിച്ചത് കൊണ്ടു കഥകള്‍ ഉണ്ടായി എന്നൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് അങ്ങനെയെന്കില്‍ ദൈവം നമ്മളില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരല്ലേ എഴുത്തുകാര്‍ ,തീര്ച്ചയായും  എന്നാല്‍ ഇവിടെ ചിലര്‍ സ്വയം കാളിദാസന്‍മാര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ കള്ളന്‍ ദാസന്മാരാകുന്നു അതിന് പുതിയൊരു ഭാഷ്യവും പ്രചോദിതം.മറ്റൊരുവന്റെ കൃതി വള്ളി പുള്ളി വിടാതെ സ്വന്തം പേരില്‍ പടച്ചു പ്രചോധിതര്‍ ആകുന്നവരെ ദൈവം എത്രമേല്‍ സ്നേഹിക്കുന്നുന്ടാവണം.മലയാളം കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ പ്രചോദിതന്‍ ഒരു പക്ഷെ സംവിധായകന്‍ പ്രിയദര്‍ശന്‍ ആകാനെ വഴിയുള്ളൂ പക്ഷെ തന്‍റെ സൃഷ്ടികള്‍ക്ക് സുന്ദരവും ശക്തവുമായ ആഖ്യാനം കൊണ്ടു തൊട്ടതെല്ലാം പൊന്നാക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞു എന്നത് വാസ്തവം .തന്‍റെ സൃഷ്ടികള്‍ ഒട്ടുമിക്കവയും പ്രചോദിതങ്ങള്‍ ആണെന്ന് പരസ്യമായി സമ്മതിച്ച ഒരു വ്യക്തികൂടിയാണ് അദ്ദേഹം .ഞങ്ങളുടെ നാട്ടില്‍ ഒരു കേട്ടു കേള്‍വിയുണ്ട് തകഴി ശിവശങ്കര പിള്ളക്ക് ആരോ ഒരു കൊച്ചു കഥാകാരന്‍ വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയാന്‍ കൊടുത്ത കഥയാണത്രേ പില്‍കാലത്ത് ചരിത്രം സൃഷ്ടിച്ച ചെമ്മീന്‍ . ഇതില്‍ എത്ര മാത്രം സത്യം ഉണ്ടെന്നു പറയുക വയ്യ എന്തുകൊണ്ടെന്നാല്‍ കയര്‍ പോലെ അനേകം അമൂല്യകൃതികള്‍ അദ്ധേഹത്തിന്റെ തൂലിക തുമ്പില്‍ നിന്നു പിറന്നവ തന്നെ.സിനിമയിലും സംഗീത ലോകത്തുമാണ്  ഏറ്റവും കൂടുതല്‍ പ്രചോദനങ്ങള്‍ ഉണ്ടായിട്ടുള്ളതതും ഉണ്ടായികൊണ്ടിരിക്കുന്നതും .സിനിമയും സംഗീതവും  ഉണ്ടായ കാലം മുതല്‍ക്കേ പ്രചോദന സൃഷ്ടികളും ഉണ്ടായിട്ടുന്ടെന്നത് ചരിത്രം . എന്തെങ്കിലും ഒക്കെ സൃഷ്ടിക്കനമെന്ന് അദമ്യമായ മോഹം ഉണ്ടാവുകയും സ്വന്തം മണ്ടയില്‍ മഹാത്തയവ ഒന്നു പിറക്കാതെ വരുകയും ചെയ്യുമ്പോള്‍ ആവാം കൂടുതല്‍ പേരും പ്രചോദിതര്‍ ആവുക .ആദ്യം ഹിന്ദിയില്‍ നിന്നും പിന്നീടു തമിഴില്‍നിന്നും പതിയെ ഇനഗ്ലീഷ്   സിനിമയിലെയോ  പാട്ടോ പശ്ചാത്തല സംഗീതമോ മാത്രം കോപ്പി അടിച്ചിരുന്നവര്‍ അനന്ത  സാദ്ധ്യതകള്‍ തേടി റഷ്യന്‍ കൊറിയന്‍ അറബിക് ഭാഷകളിലേയ്ക്കു വരെ കടന്നു ചെന്ന് മഹത്തായ പലചൂണ്ടലുകളും നടത്തി സ്വന്തം പേരില്‍ പുതിയത് പടച്ചു ഇറക്കുന്നത്‌ നാം നിത്യേന കാണാറും കേള്‍ക്കാരും ഉള്ളതല്ലേ. പക്ഷെ ഗൂഗിളിലും ട്വിട്ടെരും  ഫേസ് ബുക്കും പോലുള്ള നവയുഗ മാധ്യമങ്ങള്‍ കൈയെത്തും ദൂരത്തു കള്ളിവെളിച്ചത്തു കൊണ്ട് വരാന്‍ മത്സരിക്കുമ്പോള്‍ മോഷണം കലാപരമായി നടത്തേണ്ടതിന്റെ ഉത്തരവാദിത്തം കൂടി മോഷ്ടാവിനു അല്ലെങ്കില്‍ പ്രചോദിതരുടെ മേല്‍ അടിച്ചേല്‍പ്പിക്കപെടുന്നു.


ഒരേ സമയം ലോകത്തിന്റെ രണ്ടു കോണില്‍ ഇരിക്കുന്ന ആളുകള്‍ ഒരു പോലെ ചിന്തിച്ചാല്‍ അബദ്ധവശാല്‍ രണ്ടു സൃഷ്ടികളും സാമ്യം  ഉണ്ടയിക്കുടായ്കയില്ല എന്നാല്‍ ചോരണം ലക്ഷ്യമാക്കി ഉറക്കംഒളിച്ചു കണ്ടു തീര്‍ക്കുന്ന ഉട്ടോപിയന്‍ കലാ സൃഷ്ടികളിലെ നല്ലത് സ്വാംശീകരിക്കാന്‍ ആകാതെ വള്ളി പുള്ളി വിടാതെ അടിച്ചു മാറ്റി സ്വന്തം പേരില്‍ പടച്ചു വിടുമ്പോഴാണ്‌ കലാകാരന്മാര്‍ കള്ളന്‍ മാരാകുന്നത് . കഴിവ് ജന്മസിദ്ധമാണ് വായിച്ചും പരിപോഷിപിച്ചും വളര്‍ത്തേണ്ട ഒരു സ്പാര്‍ക്ക് .വായിക്കുമ്പോള്‍ സ്വാധീനിക്കപെടാം  ആ സ്വാധീനം രചനകളില്‍ പ്രത്യക്ഷ പെട്ടേക്കാം നീയെന്തു ഭക്ഷിക്കുന്നുവോ അത് നീയായി തീരുമെന്ന  പഴമൊഴിപോലെ, എന്നാല്‍ കല സ്പാര്‍ക്കിന്റെ കണികപോലും ഇല്ലത്തവനുമേല്‍ കേട്ടിയെല്‍പ്പിക്കപെടുന്ന അവസ്ഥയില്‍ മോഷണമല്ലാതെ മറ്റൊരു പോം വഴിയില്ല അങ്ങനയൂള്ള സൃഷ്ടികള്‍ തിരിച്ചറിയപെടുകയും സമൂഹമധ്യെ വിചാരണക്ക് വിധേയമാക്കപെടുകയും വേണം അല്ലാതെ അതിവിദൂര സാമ്യം ആക്ഷേപിച്ചു ദിനരാത്രങ്ങള്‍ പണിപെട്ട് തയ്യാറാക്കുന്ന ആശയങ്ങളെ താറടിക്കുകയല്ല വേണ്ടത് . ആശയങ്ങളില്ലത്തവ്നും കുടുംബവും ആമാശയവും ഉണ്ടെന്നും  കരുതി ഉദര പൂരണത്തിനായി ചെയ്യുന്ന നിര്ദോഷ ചോരണങ്ങളെ നമുക്ക് വെറുതെ വിടാം .പ്രചോദനം ഒരു കള്ളനാണയം ആണെന്ന് സുകുമാര്‍ അഴിക്കോട് എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു . ആരുടെ കൃതി കണ്ടിട്ടാണോ എപ്പോഴാണോ ഇക്കൂട്ടര്‍ക്ക് പ്രചോദനം ഉണ്ടാവുകയെന്ന് പറയുക വയ്യ . വെറുമൊരു മോഷ്ടാവാം ഇവരെ ദയവായി ഇനിമേല്‍ പ്രചോദിതര്‍ എന്ന് വിളിക്കുക .

Saturday 16 June 2012

മൂക രക്തസാക്ഷി

 അന്നൊരു വിദ്യഭ്യാസ ബന്ദായിരുന്നു സാശ്രയ സമരം കൊണ്ട് പിടിച്ചു നടക്കുന്ന സമയം .സാധാരണ സമരം ഉണ്ടെന്നു അറിഞ്ഞാല്‍ കോളജില്‍ പോകതിരിക്കുകയാണ് പതിവ് പക്ഷെ അന്നൊരു ആദ്യ വെള്ളിയായിരുന്നു സമരം ആണെങ്കില്‍ നീ ഐ എം എസ് ധ്യാനഭാവനില്‍ പോയി ആരാധന കൂടെടാ എന്നാ അമ്മച്ചിയുടെ  സ്നേഹ പൂര്‍വ്വം ഉള്ള  ഉപദേശം മാനിച്ചാണ് ഒരുങ്ങി കെട്ടി  വീട്ടില്‍ നിന്നും ഇറങ്ങിയത്‌ .ആലപ്പുഴ ഇരട്ടകുളങ്ങര ബസ്‌ ഇപ്പോഴും തന്നെ തിരക്കാണ് പക്ഷെ ഇന്ന് ഒരു തിരക്കും  ഇല്ല. എസ് എഫ് ഐ  വിദ്യാഭ്യസ ബന്ദു നടത്തുന്നത് കൊണ്ട് തന്നെ  ആവും ആരും കോളജില്‍ പോകാന്‍ മിനക്കെടാത്തത് . കണ്ട്രോള്‍ റൂമിന് മുന്‍വശം പാര്‍ക്ക് ചെയ്ത കെ എം എസ് ബസില്‍ കയറി പിന്‍ സീറ്റില്‍ ഇരുന്നു ബസ്‌ രണ്ടു മിനിട്ട് അവിടെ നിര്‍ത്തിയിടും .പുറപ്പെടാന്‍ ഡബിള്‍ ബെല്ലടിച്ചതും നാലഞ്ചു പേര്‍ ചാടികയറി ആദ്യം കയറിയവന്റെ കൈയില്‍ ഒരു ഹോക്കീ സ്റ്റിക്ക് പിന്നാലെ വന്നവര്‍ ശൂന്യമായ കൈകളാണ് .അതില്‍ രണ്ടു മൂന്ന് പേര്‍ എന്റെ ഇരു വശങ്ങളിലുമായി  ഇരുന്നു എന്റെ  കൈയില്‍ ബുക്ക്‌ കണ്ടതും ഒരുത്തന്‍ ഭീക്ഷിണി സ്വരത്തില്‍ ചോദിച്ചു എങ്ങോട്ടാടാ രാവിലേ ? കോളജിലേയ്ക്ക് എന്ന് പറഞ്ഞാല്‍ അടിയോ ചീത്തയോ ഉറപ്പാണ്‌ .സമരമാണെങ്കില്‍ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതാ വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു .ഹോക്കീ സ്ടിക് കൈയിലുണ്ടാരുന്നവന്‍ എന്റെ ബുക്ക്‌ വാങ്ങി കൈയില്‍ വെച്ചിട്ട്  സ്റ്റിക്ക് എന്റെ കൈയില്‍ തന്നു .ഞങ്ങള്‍ക്ക് ആള് കുറവാ സമരം കഴിഞ്ഞു നീ പള്ളിയില്‍ പൊക്കോ അതുവരെ ഇത് പിടിച്ചു ഞങ്ങളുടെ കൂടെ നില്‍ക്കൂ . ദൈവമേ അടി എന്ന് പേപ്പറില്‍ എഴുതിയിട്ടാല്‍ വീട്ടിലെത്തുന്ന ഞാന്‍ ആണ് ,പെട്ട് പോയി കൈയും കാലും ഓട്ടന്‍ തുള്ളല്‍ നടത്തുന്നവരെ പോലെ വിറക്കുകയാണ് .

ബസ്‌ കോളജു കവലയില്‍ എത്തി വലിയ വായില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടു സഖാക്കള്‍ ചാടിയിറങ്ങി .ഇറങ്ങാതെ ഞാന്‍ ഒന്ന് പതുങ്ങി, ഇറങ്ങെടാ താഴെ മൂത്ത സഖാവിന്റെ അലരച്ചകേട്ടു ഞാന്‍ ചാടി താഴെ ഇറങ്ങി .ഹോക്കീ സ്ടിക്കുമായി മുന്‍ നിരയില്‍ തന്നെ എന്നെ നിര്‍ത്തി അമ്പലപ്പുഴ തകഴി ഭാഗത്ത്‌ നിന്നും വന്ന കുട്ടിസഖാക്കളും ഞങ്ങളും ഒരുമിച്ചു കൂടി മുദ്രാവാക്യം വിളികളുമായി അകത്തേക്ക് .പ്രിന്‍സിപാളിന്റെ ഓഫീസിനെ  ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ പ്രകടനം പ്രിന്‍സിപ്പല്‍  താഴെവെച്ചു തന്നെ കോളെജിനു അവധി കൊടുത്ത വിവരം നേതാവിനെ അറിയിച്ചു .എനിക്ക് സന്തോഷമായി അടിയും ബഹളവും ഇല്ലാതെ എല്ലാം കഴിഞ്ഞിരിക്കുന്നു .ഹോക്കീ സ്റ്റിക്ക് ഞാന്‍ പതിയെ കൈമാറാന്‍ ശ്രമിച്ചു ആരും അത് വാങ്ങുന്നില്ല പ്രകടനം വീണ്ടും റോഡിലേയ്ക്ക് നീങ്ങുകയാണ് .പാലക്കാട്ടെ പട്ടന്മാര്‍ക്കും കോഴിക്കോട്ടെ കൊയമാര്‍ക്കും വിദ്യാഭ്യാസം അടിയറവെച്ച യു ഡി എഫിന്‍ സര്‍ക്കാരെ ......പ്രകടനം എ വി ബി പി യുടെ കൊടിമരത്തിനു അടുത്തെത്തിയപ്പോള്‍ ഒരു സഖാവിനു വീര്യം കൂടി മുളയില്‍ നാട്ടിയ കൊടിമാരത്തിനിട്ടൊരു ചവിട്ടു .ചവിട്ടിന്റെ ഊക്കു കൊണ്ടോ മുളയുടെ ബാലമില്ലായ്മകൊണ്ടോ കൊടിമരം നടുവേ ഒടിഞ്ഞു താഴെ , ഇത് കാണേണ്ട താമസം അകത്തെ സൈക്കിള്‍ ഷെഡില്‍ ഇരുന്ന എ വി ബി പി ക്കാരും പുറത്തെ ഷെഡില്‍ ഇരുന്ന ബി എം എസ് കാരും കല്ലും  വടിയുമായി ഞങ്ങളുടെ നേരെ .കര്‍ത്താവേ എന്തൊരു പരീക്ഷണമാണ് വല്ല പള്ളിയിലും ഇരുന്നു നിന്റെ വചനം കേള്‍ക്കേണ്ട ഞാന്‍ കണ്ണടച്ച് തുറക്കും മുന്‍പ് നല്ല വിളഞ്ഞ കാറ്റാടി കമ്പിന്റെ കഷണം കൊണ്ട് തല വെട്ടി പിളര്‍ക്കും പോലൊരു തല്ലു കിട്ടി, പിന്നെ ഓര്മ വരുന്നത് ആലപ്പുഴ  മെഡിക്കല്‍ കോളജിലെ കട്ടിലില്‍ വെച്ചാണ് .പിറ്റേന്നത്തെ ദേശാഭിമാനിയില്‍ പടം സഹിതം വാര്‍ത്ത വന്നു വഴിയെ പോയ എന്നേം പിടിച്ചവര് രക്തസാക്ഷി ആക്കി .അത് കഴിഞ്ഞു രണ്ടോ മൂന്നോ തവണ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു പക്ഷെ പിന്തുടര്‍ന്നതോ പഴയ സര്‍ക്കാരുകളുടെ അതെ നയങ്ങള്‍ .ഇന്നും എല്ലാവര്‍ഷവും സ്വാശ്രയ കച്ചവടത്തെ  പറ്റി വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ തലയിലെ മായാത്ത മുറിപാടില്‍ വിരലോടിക്കും .സ്വാശ്രയ സമരത്തിന്റെ പേരില്‍ വീഴ്ത്തപ്പെട്ട  ചോരയില്‍ ഒരു ലിറ്റര്‍ എങ്കിലും സംഭാവന നല്കാന്‍ കഴിഞ്ഞതിനെ ഓര്‍ത്തു അഭിമാനം കൊണ്ട് വിജ്രുംബിതന്‍ ആകും .

Wednesday 13 June 2012

നന്മയുടെ ഒരു ചിരി കൂടി

കമ്പനി മുങ്ങുന്ന ഘട്ടം വന്നപ്പോഴാണ്  ശാദി  മുതലാളി അലമാരതുറന്നു പണ്ട് മടങ്ങിയ ചെക്കുകള്‍ എടുത്തു  പുറത്തേക്കു ഇട്ടത്, ബിസിനസ്‌  നല്ല രീതിയില്‍ നടന്നിരുന്നപ്പോള്‍ മടങ്ങി വന്ന ചെറിയ ചെറിയ തുകയുടെ ചെക്കുകള്‍ ഒരു ഇരുപത്തഞ്ചോളം വരും അവ എന്റെ ടേബിളിനു മുകളില്‍ ഇട്ടു കിട്ടാവുന്നവ മാര്‍കെറ്റില്‍ നിന്നും പിരിച്ചെടുക്കാന്‍ പറഞ്ഞു  .പ്രതാപിയായ കാലത്തു കൈ അയച്ചു  എല്ലാവരെയും സഹായിച്ചിരുന്ന  മഹാനുഭാവനായ മനുഷ്യന്‍  ആയിരുന്നു മുതലാളി  , ആരെയും വിശ്വസിക്കുന്ന ഒരു പഞ്ച പാവം  വാങ്ങികൊണ്ട് പോയവര്‍ക്ക് കൈയും കണക്കുമില്ല ദൈവം തരുന്നത് മറ്റുള്ളവര്‍ക്ക് കൂടി കൊടുക്കാന്‍ ആണെന്ന് പറഞ്ഞിരുന്ന ഉദരമാതിക്ക് ഇങ്ങനെ ഒരു അവസ്ഥ സ്വപ്നേപി പ്രതീക്ഷിച്ചിരുന്നതല്ല .വലിയ തുകക്കുള്ള ചെക്ക് മുതല്‍  ചെറിയ ചെക്കുകള്‍  വരെ ഓരോന്നായി ഞാന്‍ തരാ തരം മാറ്റി പതിനായിരത്തിന് താഴെ ഉള്ളവയ്ക്ക് മാത്രമാണ് മടങ്ങിയിട്ടും ക്ലൈം ചെയ്യാതെ വെച്ചിരിക്കുന്നത് . മിക്കവയും ആയിരവും ആയിരത്തി അഞ്ഞൂറിനും ഇടയില്‍ ഉള്ള ചെറിയ കച്ചവടക്കാര്‍ വാങ്ങിയവ .അറബി രാജ്യത്തെ നിയമം അനുസരിച്ച് കൊടുത്ത ചെക്ക്‌ മടങ്ങിയാല്‍ കൊടുക്കുന്നയാള്‍  പണം കൊടുത്തു തീര്‍ത്താല്‍ കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം വിശ്വാസ വഞ്ചന എന്ന വലിയ ഒരു കുറ്റം ചെയ്തതിനാണ് ഈ ശിക്ഷ . ആയതു കൊണ്ട് തന്നെയാണ് നല്ലവനായ ശാദി  മുതലാളി മടങ്ങിയ ചെക്കുകള്‍ക്ക് പിന്നാലെ പോകാതിരുന്നതും . അള്ളാഹു തരുമ്പോള്‍ ഒരു പാവത്തെ നമ്മളായിട്ടു കുടുക്കണ്ട എന്ന് കരുതി ഒരു കാരുണ്യം .ഇപ്പോഴും പോലീസിലോ കേസിനോ പോകാനല്ല ഒന്ന് കൂടി അഭ്യര്‍ഥിച്ചു നോക്കാം കിട്ടുന്നവ കിട്ടട്ടെ .ഞാനും ഒരല്പം ടെന്‍ഷനില്‍ ആണ് കമ്പനിയിലെ അവസാനത്തെ ആളാണ് ഞാന്‍ ബാക്കി എല്ലാവരെയും പറഞ്ഞു വിട്ടു കഴിഞ്ഞു  .   ആറായിരത്തിന്റെ രണ്ടു ചെക്കുകള്‍ ഒരേ കമ്പനിയുടെ  മടങ്ങിയിരിക്കുന്നു അതില്‍ നിന്നും തുടങ്ങാം.


ബൂട്ട എന്ന മുഹമ്മദ്‌ ബൂട്ടയുടെ കമ്പനിയുടെ പേരില്‍ ഉള്ള ചെക്കുകള്‍ ആണ് രണ്ടും .ഞങ്ങള്‍ തുടങ്ങിയ കാലം തൊട്ടേ ബൂട്ട ഞങ്ങളുടെ വിശ്വസ്തനായ കസ്ടമര്‍ ആയിരുന്നു  ഒരു കാരണവശാലും മടങ്ങാന്‍ സാധ്യതയില്ലാത്ത ചെക്കുകള്‍. ആറുമാസമായി അയാളെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല ഞാന്‍ നമ്പര്‍ നോക്കി ഡയല്‍ ചെയ്തു .അപ്പുറത്ത് ഒരു കിളിനാദം ബാബാ കുറച്ചായി കിടപ്പില്‍  ആണ് ,മകള്‍ ആവും ഞാന്‍ ചോദിച്ചു അദ്ദേഹത്തോട്  സംസാരിക്കാമോ ? ഇല്ല അദ്ദേഹത്തിന് തീരെ വയ്യ  .കടക്കാരു വരുമ്പോള്‍ പത്തായത്തില്‍ ഒളിച്ചിട്ട് മക്കളെ കൊണ്ട് അപ്പന്‍ ഇല്ല എന്ന് പറയുന്ന നമ്മുടെ നാട്ടു നടപ്പും കിട്ടുന്നതില്‍ പാതി എന്റെ സര്‍വീസ് പൈസയും ആകും എന്ന ചിന്ത എന്നെ  ബൂട്ടയെ പിന്തുടരാന്‍ തീരുമാനിച്ചു .ഷാര്‍ജയില്‍ വ്യവസായ മേഖല ഒന്നില്‍ എവിടെയോ ആണ് അയാളുടെ ഷോപ്പ് അത്  തപ്പി പിടിച്ചു കണ്ടെത്തിയപ്പോള്‍ അടഞ്ഞു കിടക്കുന്നു, അടഞ്ഞു കിടക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ പോര പുറത്തു മുനിസിപാലിറ്റി വക ഒരു ചുവപ്പ് നോട്ടീസും ,അടുത്ത് കണ്ട ബാക്കാലയില്‍ കയറി അന്വേഷിച്ചപ്പോള്‍ ബൂട്ട പൊട്ടി പാളീസായ വിവരം കുറച്ചു പുച്ഛത്തോടെ ആണ് അയാള്‍ പറഞ്ഞത് .സാറ് ഏതു ബാങ്കിന്റെ ആളാ അല്ല കുറച്ചു നാളായി ബാങ്കുകാര്‍ മാത്രമേ ബൂട്ടയെ അന്വേഷിച്ചു വരാറുള്ളൂ അവരെയെല്ലാം ഞാന്‍ കൃത്യമായി വീടിലെയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തു വിടാറും ഉണ്ട് .മലയാളിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഉപകാരം ഒരു ജ്യൂസ്‌ വാങ്ങി പന്ത്രണ്ടായിരത്തെ അതിന്റെ പാട്ടിനു വിടാം എന്ന് ചിന്തിച്ചു പുറത്തേക്കു ഇറങ്ങുമ്പോള്‍ അയാള്‍ പിറകെ വിളിച്ചു അല്ല സാറിനു ബൂട്ടയുടെ വീട് അറിയേണ്ടേ  വീട്ടില്‍ ചെല്ലുന്നോര്‍ക്കെല്ലാം കുറച്ചെങ്കിലുംകാശ്  കൊടുത്തു വിടുന്നുണ്ട്  എന്നാണ് കേട്ടത് . കുറചെങ്കില്‍ കുറച്ചു എത്ര കിട്ടിയാലും കിടുന്നത് ഉപകാരം അയാള്‍ പറഞ്ഞ വഴി ലക്ഷ്യമാക്കി ഞാന്‍ നടന്നു .

ഹസാര്‍ വില്ല പാകിസ്ഥാനികളുടെ കേന്ദ്രമാണ് അവിടെ നസീമ ബില്ടിംഗ് മെറ്റീരിയല്‍ നടത്തിയ മുഹമ്മദ്‌ ബൂട്ട എന്ന പാകിസ്താനിയെ അന്വേഷിച്ചു എത്തപെട്ടത്‌ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വില്ലയുടെ മുന്നിലാണ് .ഏകദേശം ഒരു പതിനഞ്ചു വയസുവരുന്ന ഒരു പെണ്‍കുട്ടി വന്നു വാതില്‍ പാതി തുറന്നു .ബാബ ആപ്കോ മിലനേ കേലിയെ കോയി ആയാ ആ കുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു .ആരാ വന്നത് നല്ല ഉറുദുവില്‍ മറുചോദ്യം ഞാന്‍ കമ്പനിയുടെ പേര് പറഞ്ഞു .അകത്തു കയറുമ്പോള്‍  ഞാന്‍ ഓര്‍ക്കുകയായിരുന്നു ലോഡ് കയറ്റാന്‍ വരുമ്പോള്‍ മണിക്കും ശ്യാമിനും നൂറു ദിര്‍ഹം ടിപ്പു കൊടുക്കുന്ന ഹമ്മരിലും ബെന്സീലും മാറി മാറി വന്നിരുന്ന ബൂട്ട മുതലാളിയെ , എല്ലാവരോടു സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറിയിരുന്ന കടുത്ത ദൈവഭയമുള്ള ആ മനുഷ്യ സ്നേഹിക്കിതെന്തുപറ്റി ? കട്ടിലില്‍ കണ്ട രൂപം എന്നെ കൂടുതല്‍ ദുഖിതനാക്കി മെലിഞ്ഞു ഉണങ്ങി നരച്ച താടിയുമായി പഴയ ബൂട്ടയില്‍ നിന്നും നൂറുശതമാനം വ്യത്യസ്തമായൊരു വികൃതരൂപം ആറുമാസം കൊണ്ട് ഒരാള്‍ക്ക് ഇങ്ങനെ മാറാന്‍ കഴിയുമോ .എന്നെ കൈപിടിച്ച് കട്ടിലിനരുകില്‍ ഇരുത്തി പറയാന്‍ തുടങ്ങി നീ കാണുന്നില്ലേ അല്ലാഹുവിന്റെ പരീക്ഷണത്തില്‍ ആണ് ഞാനും കുടുംബവും, നന്നായി നടന്നിരുന്നപ്പോള്‍ കടം വാങ്ങാനും തരാനും ഒരു പാട് പേര്‍ ഉണ്ടായിരുന്നു ഇപ്പോള്‍ ആഹാരം പോലും മറ്റുള്ളവരുടെ ദയയിലാണ് .ഇവിടെയും പാകിസ്ഥാനിലും വില്‍ക്കാന്‍ ഉണ്ടായിരുന്നതെല്ലാം വിറ്റു. ഇനി കോടതി വിധി പറയേണ്ട മൂന്ന് കേസുകള്‍ കൂടിയുണ്ട് അത് തീര്‍ന്നാലേ രാജ്യം വിടാന്‍ ആവും .ബിസിനസ്‌ കുറഞ്ഞു ഇല്ലാതെ ആയ സമയത്താണ് കടയില്‍ നിന്ന ബംഗാളി  പയ്യന്‍ ബാങ്കില്‍ അടക്കാന്‍ കൊടുത്തയച്ച അഞ്ചു ലക്ഷവുമായി മുങ്ങിയത്, അതോടെ അടിത്തറ തകര്‍ന്നു പിന്നെ ഓരോന്ന് വീതം വില്‍ക്കുക മാത്രമായിരുന്നു പോംവഴി .ഇപ്പോള്‍ ഞാനും മകളും കുറെ ബാധ്യതകളും മാത്രം മുഖം മുഴുവനും  കിടക്കയും   കണ്ണീരു കൊണ്ട് നനഞ്ഞു  മകള്‍ വന്നു നനഞ്ഞ തുണി കൊണ്ട് മുഖം തുടച്ചു .ഞാന്‍ വന്ന കാര്യം പറയാന്‍ മറന്നിരിക്കുന്നു എങ്ങനെ പറയാന്‍ ഉരലിന്റെ സങ്കടം മദ്ദളത്തോട് പറഞ്ഞിട്ട് എന്ത് പ്രയോജനം .നിന്റെ മുതലാളി എന്ത് പറയുന്നു അയാള്‍ നല്ലവനാ അള്ളാഹു അവനെ എല്ലാ ആപത്തില്‍ നിന്നും കാത്തു രക്ഷിക്കും .ഞങ്ങളും കഴുത്തോളം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നകാര്യം ബൂട്ടയോടു പറഞ്ഞില്ല ആറായിരത്തിന്റെ രണ്ടു ചെക്കുകള്‍ കനം തൂങ്ങുന്ന നോട്ടുകെട്ടുകള്‍ പോലെ എന്റെ പോകറ്റില്‍ കിടന്നു വിങ്ങുന്നുണ്ടായിരുന്നു .ബൂട്ടയോടു യാത്ര പറഞ്ഞിറങ്ങാന്‍ തുടങ്ങിയതും മുതലാളിയുടെ ഫോണ്‍ വന്നു . ബൂട്ടയുടെ വീട്ടിലാണെന്നും വളരെ പരിതാപകരമായ അവസ്ഥയില്‍ ആണ് അദ്ദേഹം എന്ന് പറഞ്ഞപ്പോള്‍ മറുതലക്കല്‍ നിന്നും ഒരു ചോദ്യം നീ ടെലിഫോണ്‍ ബില്‍ അടച്ചോ ? ഡിസ്കണക്ട് ചെയ്ത ടെലിഫോണ്‍ ബില്ല അടക്കാന്‍ തന്ന രണ്ടായിരം ദിര്‍ഹം എന്റെ പോക്കറ്റില്‍ ഇരിക്കുന്നു . ഇല്ല സര്‍ ഞാന്‍ ഉടനെ പോവാം വേണ്ട ആ പൈസ നീ ബൂട്ടക്ക് കൊടുത്തേക്കു ഒരു നിമിഷം ഞാന്‍ സ്തബ്ദനായ് ടെലിഫോണ്‍ ബില്‍ അടക്കാന്‍ ഇത് ഒപ്പിക്കാന്‍ അവന്‍ പെട്ട   പാട് എനിക്കറിയാം എന്നിട്ടിപ്പോള്‍  സര്‍ അത് വേണോ ഞാന്‍ വീണ്ടു ചോദിച്ചു ഡൂ ഇറ്റ്‌ അജീഷ്   ഗോഡ്  ടേക്ക്  യു  തെഅര്‍  ടൂ  ഹെല്പ്  ഹിം,ഇറ്റ്‌ ഈസ്‌ ഹിസ്‌ വില്‍ .ഞാന്‍ അകത്തു കയറി പോകറ്റില്‍ ഉണ്ടായിരുന്ന കാശ്  ബൂട്ടയുടെ  കൈയില്‍ പിടിപ്പിച്ചു അയാളെന്റെ രണ്ടു കൈയും നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കരഞ്ഞു  ഗതിയില്ലതവന്റെ പ്രതിസമ്മാനം.
തിരിച്ചു ഞാന്‍ ഓഫീസില്‍ എത്തുമ്പോള്‍ മല്‍ബോരോ സിഗരറ്റിന്റെ അവസാന പുകയും ആഞ്ഞു വലിച്ചു ഇരിക്കുകയാണ് മുതലാളി ഞാന്‍ ബൂട്ടയുടെ ആറായിരത്തിന്റെ രണ്ടു ചെക്കുകളും തിരികെ ഏല്പിച്ചു അതും കിട്ടാനുണ്ടായിരുന്ന മറ്റു ഇരുപതോളം ചെക്കുകളും വാങ്ങി കസരക്ക്  താഴെ വിടര്‍ത്തിയിട്ടു  ഒരു ചെക്കെടുത്ത്‌ സിഗരട്ടിലെ തീയിലേയ്ക്ക് ആങ്ങ്‌ വലിച്ചു കത്തി പടര്‍ന്ന  തീ  മറ്റു ചെക്കുകളിലെയ്ക്ക് പടര്‍ത്തി ശാദി മുതലാളി ആര്‍ത്തു ചിരിച്ചു  .

Saturday 7 April 2012

മകന്‍ ജനിക്കുന്നു

ആദ്യത്തെ മോള്‍ ഉണ്ടായതിനു ശേഷം അമ്മായി അപ്പന്‍ ഫോണ്‍ വിളിച്ചു പറഞ്ഞപ്പോഴാണ് താനൊരു പിതാവായ കാര്യം അറിഞ്ഞത് അന്നേ മനസ്സില്‍ കണക്കു കൂടിയതാണ് ഇനി ഒരു കുട്ടിക്ക് കൂടി ജന്മം നല്‍കുന്നെങ്കില്‍ ആ പ്രസവമുറിയുടെ വാതിലില്‍ കൂടി വെരുകിനെ പോലെ ഓടി നടക്കണം ചോര കുഞ്ഞിനെ ആദ്യം കൈയില്‍ വാങ്ങുന്നത് അവന്റെ അപ്പനായ ഈ ഞാന്‍ ആവണം . ഒന്‍പതാം മാസം കണക്കാക്കി ലീവ് സംഘടിപ്പിക്കാന്‍ നന്നേ പാട് പെട്ടെങ്കിലും മനസില്‍ ആഗ്രഹം തീക്ഷ്ണമായിരുന്നത് കൊണ്ട് ജോലി ഉപേക്ഷിച്ചു പോലും നാട്ടില്‍ എത്തണമെന്ന ഉറച്ച തീരുമാനത്തില്‍ ആയിരുന്നു ഞാന്‍. ഡിസംബര്‍ ഞങ്ങള്‍ ആലപ്പുഴക്കാര്‍ക്ക് ഉത്സവങ്ങളുടെ കാലമാണ് മുല്ലക്കല്‍ ചിറപ്പും ക്രിസ്തുമസും ബീച് ഫെസ്ടിവേലും പുതു വര്‍ഷവും ഒക്കെ ആയി ആഘോഷിക്കാന്‍ ഒരു പാടുള്ള മാസവും .മൂത്ത മകള്‍ ഞാന്‍ ചെല്ലുമെന്ന് അറിയിച്ച ദിവസം മുതല്‍ ഉറങ്ങുന്നതിനു മുന്‍പ് അമ്മയോട് ചോദിക്കും ഇനി എത്ര ദിവസം കൂടി ഉണ്ട് അമ്മെ അച്ചാച്ചന്‍ വരാന്‍ ? എല്ലാ ദിവസവും വെബ്‌ കാമില്‍ കാണാറുണ്ട്‌ ഏകദേശം ഒരു മണികൂര്‍ സംസാരിക്കാറുമുണ്ട് എന്നാലും അച്ചാച്ചന്‍ വരുമ്പോള്‍ ക്രിസ്തുമസ് അപ്പാപ്പനെ കൊണ്ട് വരുമെന്ന് അവള്‍ക്കറിയാം പാര്‍ക്കിലും ബീച്ചിലും ബ്രുഫിയായിലും അവളെ കൊണ്ട് പോകുമെന്നറിയാം അതിനാണീ അക്ഷമമായ കാത്തിരിപ്പ്‌ .


എയര്‍ ഇന്ത്യക്ക് ടിക്കറ്റ്‌ എടുത്താല്‍ കുഞ്ഞിന്റെ മാമ്മോദീസ നടത്താന്‍ അവിടെ എത്താമെന്ന് കൂടുകാര്‍ കളിയാക്കിയപ്പോഴും പത്തു കിലോ എക്സ്ട്രാ ബാഗേജ് എന്ന മോഹവലയില്‍ ഞാന്‍ കുടുങ്ങി ഡിസംബര്‍ പതിനാലിന് രാവിലെ പുറപെടെണ്ട വിമാനം അനിശ്ചിതമായി നീളുകയാണ് പതിനഞ്ചാം തീയതിയാണ് ഡ്യൂ ഡേറ്റ് കര്‍ത്താവേ എന്റെ സ്വപ്നത്തിനു കുറുകെ ആണല്ലോ എയര്‍ ഇന്ത്യയുടെ പാലം വലി ഓരോ അരമണിക്കൂറിലും ഞാന്‍ വീടിലോട്ടു വിളിച്ചു വിവരങ്ങള്‍ ആരഞ്ഞു കൊണ്ടിരിക്കുകയാണ് ഞാന്‍ എത്തുന്നതിനു മുന്‍പ് വേദന വന്നാല്‍ എനിക്ക് നഷ്ടപെടാന്‍ പോകുന്നത് കന്‍സീവ് ആയ കാലം മുതല്‍ ഉള്ളില്‍ താലോലിച്ച ആ സ്വപ്നം ആണ് . ഫ്ലൈറ്റ് വീണ്ടും വൈകുമെന്നും ബോര്‍ഡ്‌ ചെയ്ത യാത്രക്കാരെല്ലാം പുറത്തു കാത്തിരിക്കുന്ന വാഹനത്തില്‍ ഹോട്ടലില്‍ എത്തിച്ചേരണം എന്നുമുള്ള അറിയിപ്പ് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടി കരഞ്ഞു പോയി .എന്റെ കരച്ചില്‍ കണ്ടിട്ട് ആവണം അടുത്തിരുന്ന മധ്യ വയസ്കയായ സ്ത്രീ എന്നെ സ്വാന്തനിപിക്കാന്‍ ശ്രമിച്ചു ജനിച്ചാല്‍ ഒരിക്കല്‍ മരിച്ചല്ലേ പറ്റു മോനെ ആട്ടെ മോന്റെ ആരാ മരിച്ചേ ? പെട്ടന്നാണ് എനിക്ക് സ്ഥലകാല ബോധം വന്നെ അയ്യേ മരിച്ചോ ആര് ! ഒന്ന് പോ തള്ളെ എന്റെ കെട്ടിയോളുടെ ഈറ്റ് നോവ്‌ ഓര്‍ത്തു ഞാന്‍ കരഞ്ഞതാ ഞാന്‍ മനസില്‍ പിറുപിറുത്തു . രാത്രി ഏഴു മണിക്ക് ചെക്ക്‌ ഇന്‍ ചെയ്തതാണ് രാവിലെ ഒന്‍പതു മണി കഴിഞ്ഞിരിക്കിന്നു ഒരു കാലി ചായ പോലും ഈ സമയം വരെ ആര്‍ക്കും കൊടുത്തിട്ടില്ല യാത്രക്കാര്‍ കൂട്ടം ചേര്‍ന്നിരുന്നു വയലാര്‍ രവിയുടെ അപ്പനും അപ്പൂപ്പനും വരെ വിളിക്കുന്നുണ്ട് ആരുടെയൊക്കയോ പ്രതിഷേധത്തിന് ഒടുവില്‍ ഞങ്ങള്‍ക്ക് ചായയും ഒരുകഷണം ബണ്ണും തരാന്‍ തിരുമാനസായി നന്നേ ക്ഷീണിചിരുന്നത് കൊണ്ട് ചായ ഒറ്റ വലിയില്‍ അകത്താക്കി . അവസാന അറിയിപ്പ് വന്നു കരിപൂര്‍ നിന്നും വന്ന വിമാനത്തില്‍ ഞങ്ങളെ കയറ്റിവിടാന്‍ തീരുമാനം ആയി വിമാനത്തില്‍ കയറി മൊബൈല്‍ സ്വിച്ച് ഓഫ്‌ ആക്കാന്‍ ഉള്ള മുന്നറിയിപ്പിന് മുന്‍പ് ഒരിക്കല്‍ കൂടി ഭാര്യയെ വിളിച്ചു എടീ നിനക്ക് വേദന വല്ലോം വന്നോ വന്നാലും ഒരു ആര് മണികൂര് കൂടി ഒന്ന് പിടിച്ചു നില്‍ക്കണേ ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു .

മൂന്നര മണികൂര്‍ മൂന്നു യുഗങ്ങളായി അവിടെ എന്ത് സംഭവിക്കുന്നു എന്ന് അറിയാതെ ഞാന്‍ , സേഫ് ടേക്ക് ഓഫിനു ശേഷം ഡ്രിങ്ക്സും മായി എത്തിയ എയര്‍ ഹോസ്റെസിനോട് മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ കിട്ടിയ അവ്ട്സരം എന്ന പോലെ മൂന്ന് നാല് പെഗ് സ്കോച്ത് മട മടാ വാങ്ങി ഞാന്‍ അകത്താക്കി വീണ്ടു ചോദിച്ചപ്പോള്‍ ഉഗ്രന്‍ ഉപദേശം സര്‍ ഇത് ബാര്‍ അല്ല അനുവദിച്ചിട്ടുള്ള അളവില്‍ കൂടുതല്‍ താങ്കള്‍ അകത്താക്കിയിരിക്കുന്നു .എന്റെ പഴയ സ്വഭാവം വെചായിരുന്നേല്‍ വേണ്ട കൂതരയാവേണ്ട സ്വയം ഒതുങ്ങി പ്രതിഷേധം എന്നോണം പിന്നീട് കൊണ്ട് വന്ന ഭക്ഷണം ഒന്നും വാങ്ങാതെ ഞാന്‍ ഉറങ്ങി . എന്റെ പ്രതിഷേധം അടിച്ചു ഫിറ്റായി ഉറങ്ങല്‍ ആണെന്ന് തെറ്റിദ്ധരിച്ച എയര്‍ ഹോസ്റെസ്സുമാര്‍ എന്നെ മൈന്‍ഡ് ചെയ്തതേ ഇല്ല .കൊച്ചി എത്തിയതും വീട്ടിലേയ്ക്ക് വിളിച്ചു ശ്രീമതിയാണ് ഫോണ്‍ എടുത്തത്‌ ആശ്വാസം പെറ്റു നോവ്‌ ആരംഭിച്ചിട്ടില്ല ഇനി കഷ്ടി രണ്ടു രണ്ടര മണിക്കൂര്‍ .പുറത്തു വണ്ടിയുമായി സുനിയുണ്ട് സുനിയുടെ കൈയില്‍ വളയം സുര്കക്ഷിതമാണ് . ഗ്രാണ്ട്സിന്റെ വിസ്കി തലയില്‍ ഉണ്ടാക്കിയ ഓളം പതിയെ പതിയെ അലിഞ്ഞു ഇല്ലാതായിരിക്കുന്നു വണ്ടി കൊമ്മാടി വളവു കഴിഞ്ഞപ്പോള്‍ മോള്‍ ഇങ്ങോട്ട് വിളിച്ചു അചാച്ചാ എവിടേം വരെ ആയി .വീട്ടില്‍ എത്തി നിറവയറുമായി നില്‍ക്കുന്ന ശ്രീമതിയെ കണ്ടപ്പോഴാണ് തെല്ലു ശ്വാസം വീണത്‌ .


ഇപ്പോള്‍ പ്രസവിക്കും എന്ന് പേടിച്ചു ഓടി വന്ന ഞാന്‍ വന്നു മൂന്നു കഴിഞ്ഞിട്ടും വേദനയുടെ ലാന്ജന പോലും ഇല്ല കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെയുള്ള ചങ്ങാതിമാരുടെ സാധനങ്ങള്‍ അവരുടെ വീട്ടില്‍ എത്തിക്കേണ്ടതുണ്ട് പ്രസവം കഴിഞ്ഞിട്ട് ഇറങ്ങാന്‍ നോക്കി ഇരുന്നിട്ട് ഇരിക്കുവാണ്‌. ഇരുപതു വരെ നോക്കാം നടന്നില്ലേല്‍ ഒപെരേഷന്‍ എന്ന് ഡോക്ടര്‍ തീരുമാനിച്ചു ഇരുപതാം തിയതി രാവിലെ വേദന തുടങ്ങി അമ്മ റെഡി ആക്കി വെച്ചിരുന്ന പെട്ടിയുമായി ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി അഡ്മിറ്റ്‌ ആയി .പ്രസവമുറിയുടെ പുറത്തെ ചുവരുകളില്‍ ഞാന്‍ നഖം കൊണ്ട് ചിത്രമെഴുത്ത്‌ തുടങ്ങി വേദനയുടെ മൂര്‍ധന്യത്തില്‍ പ്രിയതമയുടെ രോദനം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി . പ്രിയ സഖി ഇത്രമേല്‍ വേദനയാണോ ഒരു ജന്മം മാതാവിന് നല്‍കുന്നത് .ഇല്ല ഇനി ഈ വേദന അനുഭവിക്കാന്‍ നിന്നെ ഞാന്‍ വിടില്ല മനസ്സില്‍ ഉറപ്പിച്ചു ഓരോ തവണ ലേബര്‍ റൂമിന്റെ വാതില്‍ തുറയുംബോഴും ഓടി അടുത്തെത്തും സിസ്റ്റര്‍ എന്തെങ്കിലും ആയോ ? രണ്ടു മൂന്ന് തവണ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സിസ്റെര്‍ക്ക് ദേഷ്യം വന്നു എന്തെങ്കിലും ആകുമ്പോള്‍ ഞങ്ങള്‍ അറിയിക്കാം ഇയാള്‍ ഒന്ന് പോയെ ! എനിക്ക് ഇത് തന്നെ വരണം കാന്റീനിലെ ചൂട് ചായ ഹൃദയത്തിന്റെ തിളപ്പിനു വേഗതകൂട്ടിയതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല .ഒടുവില്‍ അത് സംഭവിച്ചു ഒരു മാലാഖ അങ്ങനയെ എനിക്കവരെ വിശേഷിപ്പിക്കാന്‍ ആവു ലേബര്‍ റൂമിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപെട്ടു പറഞ്ഞു ജോമോള്‍ പ്രസവിച്ചു ആണ്‍കുട്ടി .സന്തോഷം കൊണ്ട് ഞങ്ങള്‍ തുള്ളിച്ചാടി ഒരു നിമിഷം മുന്‍പ് വരെ ഉണ്ടായിരുന്ന കഠിനമായ വേദനയും ദേഷ്യവും സങ്കടവും എല്ലാം മായ്ക്കാന്‍ ആ ഒരു വാചകത്തിന് കഴിഞ്ഞു . താമസിയാതെ വീണ്ടു ആ മാലാഖ എന്റെ മകനുമായി ലേബര്‍ റൂമിന് പുറത്തു വന്നു ചോദിച്ചു ആരാ കൊച്ചിന്റെ അച്ചാച്ചന്‍ ഗ്രഹണി പിടിച്ച കൊച്ചു ചിക്കന്‍ ബിരിയാണി കണ്ടപോലെ ഞാന്‍ ചാടി സിസ്റ്റെരിനു അടുത്തു ചെന്ന് കുഞ്ഞിനെ കൈയില്‍ വാങ്ങി എന്തെന്നില്ലാത്ത സന്തോഷത്തില്‍ അവനുമായി സൈഡിലെ ബെഞ്ചില്‍ ഇരുന്നു പരിസര ബോധം പോലും മറന്ന ഞാന്‍ ഉച്ചത്തില്‍ വിളിച്ചു മോനേ അച്ചാച്ചന്റെ  ചക്കരെ , അപ്പോള്‍ അരികില്‍ നിന്നൊരു ദയനീയ സ്വരം അപ്പോള്‍ ഞാന്‍ അച്ചച്ചന്റെ ആരാ അചാച്ചാ ? മൂത്ത മകള്‍ എനിക്ക് അഭിമുഖമായി മുഖം വീര്‍പിച്ചു നില്‍ക്കുകയാണ് അവളെ ചേര്‍ത്ത് പിടിച്ചു മോളല്ലെടി അച്ചച്ചന്റെ ആദ്യത്തെ ചക്കര എന്ന് പറഞ്ഞതായിരുന്നു ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദൈവ സ്നേഹത്തിന്റെ നിമിഷങ്ങള്‍ .........