Tuesday 28 June 2011

അസ്തമനം കാക്കുന്ന ഇര്ക്കില്‍ പാര്‍ട്ടികള്‍

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പ് ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ നല്‍കിയത് ഇരു മുന്നണിയിലെയും ഇര്ക്കില്‍ പാര്‍ട്ടികള്‍ക്കാണ്. ആലിപഴം പഴുത്തപ്പോള്‍ വായ്‌ പുണ്ണ് വന്ന പഴയ കാക്കയുടെ അവസ്ഥ ,കപ്പിനും ചുണ്ടിനും ഇടയില്‍ അധികാരം നഷ്ടപെട്ട പ്രാണ വേദനയില്‍ കേഴുകയാണ് ചില കക്ഷികള്‍ . ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ കഴിയാത്തവര്‍ മുന്നണിയുടെ സൌജന്യം പറ്റി എം എല്‍ എ യും മന്ത്രിയും ആകാമെന്ന് മോഹിചിരുന്നവര്‍ നഷ്ട സ്വര്‍ഗങ്ങളില്‍ ആണ് . എങ്കിലും കുറഞ്ഞ ഭൂരിപക്ഷം നല്‍കുന്ന അസ്ഥിരതയില്‍ അടുത്ത തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാവും എന്ന പ്രതീക്ഷയില്‍ ദിവാസ്വപ്നം കണ്ടു കഴിയുകയാണ് .

തൊണ്ണൂറു കഴിഞ്ഞു മൂന്ന് പേരുടെ പരസഹായത്തോടെ നടക്കുമ്പോഴും ജയിച്ചു മന്ത്രി ആകാം എന്ന ഗൌരി അമ്മുമ്മയുടെ പ്രതീക്ഷയാണ് ചേര്‍ത്തലക്കാരെ രണ്ടാമതൊന്നു ചിന്തിക്കാതെ തിലോത്തമനെ ജയിപ്പിക്കാന്‍ പ്രേരിപ്പിച്ചത് കുറഞ്ഞ പക്ഷം നിയമ സഭയില്‍ തനിയെ എഴുന്നേറ്റു നില്ക്കാന്‍ കഴിവുള്ളവന്‍ ആകണം ഞങ്ങളുടെ പ്രതിനിധി എന്ന് അവിടുത്തുകാര്‍ ചിന്തിച്ചുവെങ്കില്‍ അവരെ എങ്ങനെയാണു കുറ്റം പറയുക . കേരളം മുഴുവന്‍ കൂട്ടിയാലും ഇരുപത്തി അയ്യായിരത്തില്‍ അധികം വോട്ടില്ലാത്ത പാര്‍ട്ടിക്ക് നാല് സീറ്റും കൊടുത്തു മത്സരിപിച്ചിട്ടും ഉപ്പു നോക്കാന്‍ കൂടി ഒരു സീറ്റില്‍ ജയിക്കാന്‍ ആയില്ല എന്നതാണ് ഗൌരി അമ്മയ്ക്കും ജെഎസ് എസ് എന്ന പാര്‍ട്ടിക്കും സംഭവിച്ച ദുര്യോഗം . കൊണ്ഗ്രെസ്സ് കാലുവാരി എന്ന പതിവ് പല്ലവി ഇക്കുറി അധികം പാടി കേട്ടില്ല . മോന്തായം നന്നാകാഞ്ഞാല്‍ കണ്ണാടി തല്ലി പൊട്ടിച്ചിട്ട് കാര്യമില്ലാന്നു നവതി കഴിഞ്ഞ രാഷ്ടീയ ഭീഷ്മാചാര്യക്ക് നന്നായി അറിയാം . ഈ സര്‍ക്കാര്‍ അഞ്ചു കൊല്ലം തികക്കുകയാണെങ്കില്‍ രണ്ടായിരത്തി പതിനാറിലെ അടുത്ത തിരഞ്ഞെടുപ്പ് ഉണ്ടാവു അതുവരെ ഗൌരി അമ്മയോ അവരുടെ പാര്‍ട്ടിയോ കേരള രാഷ്ടീയ ഭൂപടത്തില്‍ ഉണ്ടാവുമോ എന്ന് കണ്ടു അറിയേണ്ടിയിരിക്കുന്നു .
കൈ വിറയല്‍ മൂലം പേരകുട്ടി വോട്ട് ചെയ്ത എം വി ആറും ജയിചിരുന്നേല്‍ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആയേനെ .അങ്ങനെ സംഭാവിക്കാതിരുന്നതിനു നെന്മാറയിലെ ജനങ്ങളോട് കേരളം കടപെട്ടിരിക്കുന്നു .കടുത്ത പാര്‍ക്കിന്‍സണ്‍ രോഗം അലട്ടുമ്പോഴും മത്സരിക്കില്ല എന്ന ഉറപ്പിന്മേല്‍ വാങ്ങിയ സീറ്റില്‍ അധികാരത്തിന്റെ ദുര മൂത്ത് മത്സരിച്ചപ്പോള്‍ കൊഞ്ഞനം കുത്തിയത് പ്രബുദ്ധ കേരളത്തിന്റെ മനസാക്ഷിക്ക് നേരെയാണ് .ഒരാളെ പോലും നിയമ സഭ കാണിക്കാനാവാതെ സി എം പി എന്ന വിപ്ലവ പാര്‍ട്ടി കൂടാരം കയറുമ്പോള്‍ സി പി ജോണ്‍ എന്ന നല്ല നേതാവിന്റെ തോല്‍വി ഒരു നല്ല പാരലമെന്റെരിയന്റെയും ഒരു നല്ല മന്ത്രിയുടെയും നഷ്ടമായി എന്നത് പറയാതെ വയ്യ . സി എം പി യും രാഘവനോടൊപ്പം അനിവാര്യമായ മരണം കാത്തു വെന്റിലെട്ടരില്‍ ആണ് .

നിയമസഭ കക്ഷി നേതാവും മന്ത്രിയും എല്ലാം ഒരാളായ മൂന്ന് പേര്‍ ഈ സഭയില്‍ ഉണ്ട് . ചവറ വിട്ടു ഒരു വോട്ടില്ലാത്ത രാമകൃഷ്ണപിള്ള കനിഞ്ഞതുകൊണ്ട് ജയിച്ചു മന്ത്രിയായ ഷിബു ബേബി ജോണും ,ഇന്ജോടിഞ്ചു പൊരുതി ജയിച്ച ജേക്കബും ,പൈതൃക അവകാശമായി കിട്ടിയ മന്ത്രി സ്ഥാനത്തില്‍ ഗണേഷ് . ബാലകൃഷ്ണ പിള്ളക്ക് ഇനി ഒരു അങ്കത്തിനു ബാല്യം ഉണ്ടുന്നു തോന്നുന്നില്ല .പിള്ളക്ക് ശേഷം പാര്‍ട്ടിയെ കൊണ്ഗ്രെസ്സില്‍ ലയിപിച്ചിട്ടു പത്തനാപുരത്തിന്റെ സ്ഥിരം എം എല്‍ എ യോ മന്ത്രിയോ ആയി ഗണേഷ് തുടരാനാണ് സാധ്യത .

രാമചന്ദ്രന്‍ കടന്നപള്ളി ഏതു പാര്‍ട്ടിയില്‍ ആണെന്നത് ഒരു പക്ഷെ അദേഹത്തിന് പോലും രണ്ടു വട്ടം ആലോചിക്കാതെ പറയാന്‍ കഴിയില്ല .പുറത്താക്കലുകളുടെ ഘോക്ഷയാത്രയാണ് ദിവസേന ,പ്രസിഡന്റ്‌ സെക്രടരിയെ പുറത്താക്കുന്നു ,സെക്രറെരി പ്രസിഡന്റിനെ പുറത്താക്കുന്നു ഈ പുരത്താക്കുന്നവരും പുരത്താകുന്നവരും മാത്രമേ ഈ പാര്‍ടിയില്‍ ഉള്ളു എന്ന തിരിച്ചറിവ് ഇവര്‍ക്കില്ലത്തതാണ് എല്ലാത്തിനും കാരണം .ഇടതു മുന്നണിയില്‍ സമ്പൂജ്യന്‍ ആയതു പി സി കൊണ്ഗ്രെസ്സ് ആണ് മാണിയും ജോസെഫും ലയിച്ച മധ്യ തിരുവിതകൂരില്‍ ലയന വിരുദ്ധ മുന്നണിക്ക്‌ ചുക്കാന്‍ പിടിച്ച തോമസിന്റെ അവസര വാദ രാഷ്ടീയം ഇക്കുറി ഉദേശിച്ച ഫലം കണ്ടില്ല .സ്കറിയ തോമസ്‌ ഒഴികെ മറ്റാരും ജയിക്കുന്നതിലും പി സി യ്ക്ക് വലിയ താല്പര്യം ഇല്ലായിരുന്നു .മൂന്ന് മുന്നണിയിലുമായി ഒരു പാട് കളിച്ചിട്ടുള്ള പി സി അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് മാണിയില്‍ നിന്നും പി സി ജോര്‍ജിനെ അടത്തി മധ്യ തിരുവിതാംകൂര്‍ തിരിച്ചുപിടിക്കാന്‍ ഒരു ശ്രമം നടത്താനും സാധ്യത ഉണ്ട് .

ഉമ്മന്‍ ചാണ്ടി ഡെമോക്ളിസിന്റെ വാളിനു കീഴെയാണ് .മന്ത്രി സ്ഥാനം കിട്ടാത്ത അസംതൃപ്തരും മറുകണ്ടം ചാടാന്‍ നില്‍ക്കുന്ന വെള്ളാനകളും ഉള്‍പെട്ട ഭരണത്തില്‍ ഗ്രഹണിയുടെ സമയം ഞാഞ്ഞൂലുകള്‍കള്‍ക്ക് വിഷം വെക്കുന്ന കാലം അതി വിദൂരമല്ല . ഏക കക്ഷി അല്ലെങ്കില്‍ ശക്തരായ ഒന്നോ രണ്ടോ പാര്‍ട്ടികള്‍ മാത്രം അധികാരം പങ്കിടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു .