Saturday 30 July 2016

പത്രോസേ നീയെന്നെ ശിക്ഷിക്കുമോ ?


വാവേ നീ കേൾക്കുന്നുണ്ടോ ? വാവ കണ്ണുകൾ ഇറുക്കിയടച്ചു രണ്ടു കൈയും കൊണ്ടു ചെവി പൊത്തി .നരകാലാഗ്നിയിലേയ്ക്ക് എടുത്തെറിയപ്പെടാൻ പോകും മുൻപ് ഒരു മനസ്താപം അതു ചെയ്യാൻ നീ ഒരുക്കമാണോ ? വാവ താഴേയ്ക്കു നോക്കി ചാവാത്ത പുഴുക്കളും വിശന്നലയുന്ന വന്യ ജീവികളും വറ ചട്ടിയിൽ തിളച്ചു മറിയുന്ന എണ്ണയും ഒക്കെയായി നരകം പ്രഷുബ്ധമാണ് . പത്രോസ് ഒന്ന് കൂടി ഉറക്കെ ചോദിച്ചു വാവ തെറ്റ് ഏറ്റു പറഞ്ഞു മനസ്തപിക്കുന്നുവോ അതോ നിത്യ നരകം തിരഞ്ഞെടുക്കുന്നുവോ ?
പത്രോസ് ഉറക്കെ വിളിച്ചു നായർ..... നിമിഷ നേരം കൊണ്ടു ഗോവിന്ദൻ നായർ പത്രോസിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു .വാവ അയാളെ സൂക്ഷിച്ചു നോക്കി 42 കൊല്ലം മുൻപത്തെ ഒരു പകൽ അയാളുടെ ഓർമ്മയിലേക്ക് ഇരമ്പിയെത്തി .വിപ്ലവം തലയ്ക്കു പിടിച്ച യുവത്വത്തിന്റെ നാളുകളിൽ ചാരു മജ്ജുൻദാറിന്റെ ഉന്മൂലന സിദ്ധാന്തം സിരകളിൽ അഗ്നി പടർത്തിയ പാർട്ടി ക്ളാസുകളിൽ ഒന്നിൽ ഏൽപ്പിക്കപ്പെട്ട കൃത്യം സധൈര്യം നിർവഹിക്കുക മാത്രമാണ് താൻ ചെയ്തത് .മുൻപൊരിക്കലും ഒരു തവണ പോലും നേരിൽ കാണാത്ത സംസാരിക്കാത്ത ഗോവിന്ദൻ നായരുടെ തല ഒറ്റ വെട്ടിൽ നിലത്തിടുമ്പോൾ പ്രസ്ഥാനം തന്ന കരുത്തു മാത്രമായിരുന്നു പിൻ ബലം.കള്ള പ്രമാണിമാർക്കും ബൂർഷ്വാസികൾക്കും എതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ പിഴുതെറിയപ്പെട്ട ഒരു ചെറു മരം. ദയവായി എന്റെ വിശ്വാസങ്ങൾ തെറ്റായിരുന്നു എന്നു സ്ഥാപിക്കാതിരിക്കുക നിങ്ങൾക്കെന്നെ നരകാഗ്നിയിലേയ്ക്ക് തള്ളിയിടാം പക്ഷെ, വാവ മുഷ്ടി ചുരുട്ടി ആകാശത്തേയ്ക്ക് കൈകളുയർത്തി .
പത്രോസ് സദാ കാണപ്പെടാറുള്ള പുഞ്ചിരിയോടെ വാവയുടെ വിധി വാചകത്തിനു കീഴിൽ ഒപ്പു ചാർത്തി രണ്ടു മാലാഖമാർ വാവയ്ക്കിരുവശവും വന്നു നിന്നു അവനെ സ്സ്വർണ്ണ രഥത്തിലേയ്ക്ക് കൈ പിടിച്ചാനയിച്ചു . ആയിരം കുതിര ശക്തിയുടെ കരുത്തിൽ ആ രഥം മുന്നോട്ടോടി അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും ആ രഥത്തിന്റെ യാത്ര നരകത്തിന്റെ അഗാധതയിലേയ്ക്കാണെന്നു വാവയ്ക്കു മനസ്സിലായി വാവ പെട്ടന്നു കണ്ണ് തുറന്നു .
കവിൾ പടർന്നൊഴുകുന്ന കണ്ണുനീരിന്റെ ഉപ്പു രസം അയാളുടെ പ്രാർത്ഥനയ്ക്കു ഭംഗം വരുത്തി. പുറത്തു കാത്തു നിന്നു മുഷിഞ്ഞ മകൻ അകത്തുകയറി വാവയെ കൈ പിടിച്ചു ഉയർത്തി .വീട്ടിലേയ്ക്കു പോകും മുൻപ് രൂപക്കൂടിനു കീഴെ കത്തി നിന്ന മെഴുകു തിരികൾ അയാൾ ഊതി കെടുത്തി പൂർവാശ്രമത്തിൽ പാപം ചെയ്യാത്തവരാരും വെറുതെ നീറി ജീവിക്കേണ്ടന്നയാൾ കർത്താവിനോടു പയ്യാരം പറഞ്ഞു

Thursday 28 July 2016

വിലക്കപ്പെട്ട കനി വിശുദ്ധർ ഭക്ഷിക്കുമ്പോൾ

നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി ... പ്രാർത്ഥന തീരാറായതും വാതിലിൽ ശക്ത്തമായ മുട്ട് കേട്ടു . ഇതൊന്നു ചൊല്ലി തീർക്കട്ടെടാ പിശാചേ ശാലോമിഅമ്മച്ചി ഉച്ചത്തിൽ അലമുറയിട്ടു .ടക് ,ടക് ടക് വീണ്ടും വാതിലിൽ മുട്ടുന്നത് കേട്ടു മണവാട്ടിയെപ്പോലെ തല കുമ്പിട്ടിരുന്നു കൊന്തയെത്തിച്ചിരുന്ന അപ്പച്ചൻ ചാടിയെഴുന്നേറ്റു .ഏതു തന്തയില്ലാത്തവനാടാ കൊന്ത എത്തിക്കുമ്പോൾ തൊന്തരവുണ്ടാക്കുന്നേ എന്നലറിക്കൊണ്ടപ്പച്ചൻ വാതിൽ തുറന്നു . വാതിൽ തുറന്നതും വരിക്ക ചക്ക വെട്ടിയിട്ടപോലെ അപ്പച്ചന്റെ കാൽക്കലേയ്ക്കൊരാൾ കമിഴ്ന്നു വീണു .ചാരായത്തിന്റെ മണം അന്തരീക്ഷത്തിൽ തുള്ളിക്കളിച്ചു അപ്പച്ചൻ അടിച്ച ചാരായമാണോ താഴെ വീണു കിടക്കുന്ന ഘടാ ഘടിയന്റെ ആമാശയത്തിൽ കെട്ടികിടക്കുന്ന മലിന ജലത്തിന്റേതാണോ എന്നറിയാതെ പരസ്പരം നോക്കി നിന്ന മോളിക്കുട്ടിയെയും ശാലോമിഅമ്മച്ചിയേയും അപ്പച്ചൻ കിച്ചണിലേയ്ക്ക് പറപ്പിച്ചു . വന്നു പിടിയെടാ എന്റെ മുഖത്തു നോക്കി അപ്പൻ അലറി മൂന്നാം വർഗ്ഗ ഉത്തോലകം വെച്ചുയർത്തേണ്ട അഡാറു സാധനത്തെ അപ്പനും ഞാനും ആഞ്ഞു പിടിച്ചു മലർത്തിയിട്ടു .
മലർന്നു വീണതും ഗുണ്ടർട്ട് സായിപ്പ് നിഘണ്ടുവിൽ ചേർക്കാൻ മറന്നു പോയ പദ പ്രയോഗങ്ങൾ നാവിനും ചുണ്ടിനും ഇടയിലൂടെ പുറത്തേക്കൊഴുകി .പ്രായപൂർത്തിയായ പെങ്കോച്ചുള്ള വീടാ എങ്ങു നിന്നോ കയറി വന്നൊരു കുടിയൻ അപ്പച്ചൻ കോപം കൊണ്ട് ജ്വലിച്ചു .കോപം കൊണ്ട് ജ്വലിക്കാൻ മാത്രമേ അപ്പന് കഴിയുമായിരുന്നുള്ളൂ കാരണം അപ്പനെകൊണ്ടു അയാളെ ഒന്ന് നീക്കികിടത്താൻ പോലുമുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല.
അപ്പച്ചൻ കടവിലേക്കിറങ്ങി നോക്കി കടത്തുകാരൻ ഭദ്രൻ കരുത്താനാണ് അവനെ കൂട്ട് വിളിച്ചാലോ , പൂ ഹോയ് അപ്പച്ചൻ നീട്ടി വിളിച്ചു അർക്കൻ ഷെഡിൽ കയറേണ്ട താമസം ഭദ്രൻ കിട്ടിയതൊക്കെ തൂക്കിപെറുക്കി പത്തു മുറി ഷാപ്പിലേയ്ക്ക് വെച്ച് പിടിക്കും അപ്പച്ചനും ഭദ്രനും കൂടിയാണ് കുറച്ചു മുൻപ് അന്തി മോന്തിയത് എന്നിട്ടിപ്പോൾ ഭദ്രനെ വിളിച്ചാൽ എവിടെ കാണാനാ .കടവിൽ നിന്നപ്പൻ തിരികെ വീട്ടിൽ എത്തി ചീക്ക പോത്ത് പോലെ ബോധമില്ലാതെ കിടക്കുന്ന അപരിചിതന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി .
അപ്പച്ചാ ഇത് ഞങ്ങടെ വേദപാഠം സാർ ഡാനി വടക്കേടമാ ? അപ്പച്ചൻ കെട്ടിറങ്ങാത്തതു പോലെ എന്നെ നോക്കി കള്ളു കുടിയന്മാർക്ക് നിത്യ നരകാഗ്നിയാണെന്നു പള്ളിയിൽ പറയുന്ന വെള്ള പാറ്റയോ ? അടുക്കളയിൽ നിന്നും ശാലോമിയമ്മയും മോളികുട്ടിയും ഇറങ്ങി വന്നു .അതെ അപ്പച്ചാ ഇത് ഞങ്ങളുടെ ഡാനി സാർ തന്നെ ,മര്യാദക്കാരനും ദൈവ സിംഹാസനത്തിനു അടുത്തു നിൽക്കുന്നവനുമാണീ മദ്യപിച്ചു മദോന്മമത്തനായി തുണിയും മണിയും വേണ്ടാതെ കിടക്കുന്നതെന്ന തിരിച്ചറിവു ഉത്തമ കത്തോലിക്കാനായ അപ്പച്ചനെ ഇതി കർത്തവ്യഥാ മൂഡനാക്കി .
ശാലോമിയമ്മ നൽകിയ തിളപ്പിച്ചാറ്റിയ മധുരമില്ലാത്ത കട്ടൻ വലിച്ചു കുടിക്കുമ്പോൾ ഡാനി സാറിന്റെ മുഖത്തൊരു ജാള്യം ഉണ്ടായിരുന്നു .കരിക്കും പുന്നെല്ലും ഇട്ടു വാറ്റിയ സോമരസം ദേവന്മാർ പോലും ഭുജിച്ചിട്ടുണ്ടത്രെ എന്തിനേറെ നമ്മുടെ കർത്താവീശോ മിശിഹാ കാനായിലെ കല്യാണത്തിന് കൊടുത്തതെന്താ ? ഇത്രയും കാലം ഈയുള്ളവൻ രണ്ടു ഗ്ലാസ് ചെത്തു കള്ളു കുടിച്ചിട്ട് വരുമ്പോൾ അത്താഴ പട്ടിണിക്കിടുന്ന താടകേ വിവരമുള്ളവർ പറയുന്നത് കേൾക്കൂ എന്ന മുഖ ഭാവത്തിൽ അപ്പച്ചൻ അമ്മച്ചിയെ നോക്കി. വീട് വിട്ടിറങ്ങും മുൻപു ഡാനി സാർ ഒരു ബോംബു കൂടി പൊട്ടിച്ചു നമ്മുടെ വികാരി വേങ്ങോലിയച്ചൻ രാത്രി കിടക്കുന്നതിനു മുൻപ് രണ്ടെണ്ണം വീശുമെത്രെ അച്ചനു സാധനം വാങ്ങാൻ വന്ന വഴിയാണത്രെ ഡാനി സാറിനു ബോധം പോയത് .
മദ്യപാനം ഉത്തിരിപ്പു കടങ്ങളിൽ പെട്ടതാണെന്ന് കഴിഞ്ഞയാഴ്ച ഉച്ചകുർബ്ബാനക്കു പോലും പറഞ്ഞ വേങ്ങോലിയച്ചൻ ......അപ്പച്ചൻ ക്രൂശിതനായ കർത്താവിനെ നോക്കി കുരിശിൽ കിടന്ന കർത്താവു അപ്പച്ചനെ നോക്കി ഒരു കണ്ണിറുക്കി .ഇണ്ട് ഇമ്മാതിരി ചില വീക്നെസ് ഒക്കെ എല്ലാർക്കും ഉണ്ടപ്പച്ചാ നീ പാപം ആണെന്ന് വിചാരിച്ചാ അവിടാ തീർന്നൂ . പിറ്റേന്നു കൈക്കോട്ടുമായി പാടത്തേയ്‌ക്കിറങ്ങിയ അപ്പച്ചന് ഒരു നവോന്മേഷം ഉണ്ടായി പാപ രഹിതമായ വൈകുന്നേരങ്ങളാണല്ലോ തന്നെ കാത്തിരിക്കുന്നതെന്ന തോന്നലിൽ അയാളുടെ കൈ കോട്ട് ചെളി പുരണ്ട പാടത്തേയ്ക്കു ആഴ്ന്നിറങ്ങി .....................

Tuesday 26 July 2016

ഐ പുട്ട് യു പുട്ട് അരി പുട്ട് ഗോതമ്പു പുട്ട്


പണ്ട് പണ്ടെന്നു പറഞ്ഞാൽ കെട്ടുപ്രായമെത്തിയെന്നു എനിക്കു ബോധ്യം വന്ന പകലുകളിൽ ഒന്നിൽ ഞാനമ്മച്ചിയോടാ സത്യം തുറന്നു പറഞ്ഞു . ഇനിയിങ്ങനെ എന്നെ അമ്പല കാളയെ പോലെ അഴിച്ചു വിടരുത് ,വിട്ടാൽ ചിലപ്പോൾ ഞാൻ കൈവിട്ടു പോകും എന്നെ പള്ളിയറിഞ്ഞു കെട്ടിക്കണമെന്നുണ്ടേൽ വേഗം എനിക്കു വേണ്ടി നിങ്ങളൊരാളെ കണ്ടെത്തണം . അമ്മച്ചി കൂലങ്കഷമായ ആലോചന യുദ്ധകാല അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചു . നിനക്കു വല്ല പെണ്ണുങ്ങളേം കെട്ടണമെന്നു തോന്നിയിട്ടുണ്ടോ ? അമ്മച്ചിയുടെ ചോദ്യം ഇടിത്തീ പോലാണ് ഹൃദയത്തിലേക്ക് വീണത് അങ്ങനെ ചോദിച്ചാൽ മീശ മുളച്ചു തുടങ്ങിയപ്പോൾ മുതൽ കാക്കത്തൊള്ളായിരം പെണ്ണുങ്ങളെ കാണുമ്പോൾ ഇവളെന്റെതായിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ട് എന്നാൽ ഒരാളോടും ഈ നേരം വരെ അതു തുറന്നു പറയാൻ ഉള്ള കൾസ് ഉണ്ടായിട്ടില്ല.
അമ്മച്ചി എന്നതാ ഈ ചോദിക്കുന്നേ തുമ്പപ്പൂ പോലെ നിർമ്മലനായ എനിക്ക് പ്രേമമോ അങ്ങനെ വല്ലോം ഉണ്ടങ്കിൽ ഇക്കാര്യത്തിൽ അമ്മച്ചിയുടെ സഹായം തേടുമോ ?
എന്നാ കേട്ടോ മറിയാമ്മാമായി ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട് പെൺകൊച്ചു മിടുക്കിയാ നമുക്ക് ചേരും പക്ഷെ, എന്തോന്നാ ഈ പക്ഷെ എന്റെ ക്ഷമയെ പരീക്ഷിക്കുന്നത് അമ്മച്ചിക്കു പണ്ടേയുള്ള ശീലമാ ,പറയമ്മച്ചി .. എടാ അത് , ആ പെങ്കൊച്ചിന്റെ അമ്മാവൻ ഷാർജയിൽ ഉണ്ട് അയാൾക്ക് നിന്നെ കണ്ടു ബോധിക്കണമത്രേ .
വേണ്ടാന്നു പറയാൻ പാടില്ലാരുന്നോ അമ്മച്ചിക്ക്, ഇത്തരം ചീപ്പു പരിപാടിക്കൊന്നും എന്നെ കിട്ടത്തില്ല അമ്മച്ചി വേറെ പെണ്ണിനെ നോക്കിക്കോ !
അങ്ങനെ പറയല്ലേടാ ചക്കരേ അയാളൊരു പാവമാ പണ്ടു നാടു വിട്ടു പോയ ശൗരിയാരു മാപ്പിളയെ അറിയില്ലേ ഇപ്പോളയാൾ ഒരു കൊച്ചു കമ്പനിയുടെ മാനേജരാ ,പെങ്കൊച്ചും വീട്ടുകാരും അതിനേക്കാൾ പാവങ്ങളാ ഈ അമ്മാവൻ അവർക്കു വലിയ സഹായമാണത്രെ നീ ഒന്നു പോയി കാണൂ .
അമ്മച്ചി ഒന്നു മനസ്സിലാക്കണം ഒരു പുരുഷനു ആറു സ്ത്രീ ആണ് കേരളത്തിലെ ഇപ്പോഴത്തെ കണക്ക് .ഇവൾക്ക് വേണ്ടി ഞാൻ എന്നെ പണയം വെക്കണമെന്നാണോ അമ്മച്ചി പറയുന്നത് ? അമ്മച്ചി മിണ്ടിയില്ല ആ കാര്യം ഞങ്ങൾ രണ്ടാളും മറന്നു.
ഒരാഴ്ചക്ക് ശേഷം വീട്ടിൽ നിന്നും വന്ന കത്തിൽ ഒരു പെങ്കൊച്ചിന്റെ ഫോട്ടോ മഞ്ജു വാര്യർ മുടിയഴിച്ചു നിൽക്കുന്നതാണോ ദേവി വിഗ്രഹമാണോ എന്ന സംശയം തീർക്കാനാണ് ഞാൻ അമ്മച്ചിയെ വിളിച്ചത് . അമ്മച്ചി അമ്പിനും വില്ലിനും അടുക്കുന്നില്ല നീ അമ്മാവനെ കാണാൻ പോകുന്നില്ലല്ലോ അത് കൊണ്ട് അവർ ഒന്നും പറഞ്ഞില്ല ആ പെങ്കൊച്ചിനെ നിനക്കു പിടിച്ചെങ്കിൽ നീ പോയി അയാളെ കാണൂ അമ്മച്ചി നിഷ്ക്കരുണം ഫോൺ വെച്ചു .
ഏതൊരു ഉടമ്പടിയിലും ചില ചില്ലറ വിട്ടു വീഴ്ചകൾ ഒക്കെ ആവാം ഞാൻ അമ്മാവനെ കാണാൻ തന്നെ തീരുമാനിച്ചു .അമ്മച്ചി തന്ന നമ്പറിൽ അമ്മാവനെ വിളിച്ചു അപ്പോയ്ന്റ്മെന്റ് ഫിക്സ് ചെയ്തു . സുന്ദരിയായ ഒരു പെണ്ണിന് വേണ്ടിയുള്ള അഭിമുഖ പരീക്ഷക്കാണ് ഞാൻ പോകുന്നത് സകല കളരി പരമ്പര ദൈവങ്ങളെ ഇതെന്റെ നടാടെയുള്ള അനുഭവമാണ് കാപ്പത്തുങ്ക കടവുളേ ....
ബെല്ലടിച്ചതും അര ഇഞ്ചു കനത്തിൽ പുട്ടിയടിച്ച മുഖവുമായി സൊസൈറ്റി ലേഡി എന്നു തോന്നിക്കുന്ന ഒരു അമ്മായി വന്നു വാതിൽ തുറന്നു ഡൈനിങ്ങ് റൂമിലെ ചാരൂ കസാലയിൽ കൂളിംഗ് ഗ്ലാസ്സും വെച്ച് കൊണ്ടൊരാൾ ടി വി കാണുന്നു . ചൂട് സമയമാണ്, ചെങ്കണ്ണവാണം ഞാൻ മനസിൽ കരുതി. വെൽക്കം വെൽക്കം ജന്റിൽ മാൻ അയാൾ എഴുന്നേറ്റു നിന്നെനിക്കു കൈ തന്നു .മുതലകുഞ്ഞുങ്ങൾക്കു തീറ്റ കൊടുക്കാൻ നിൽക്കുന്ന ഫെർണാണ്ടസ് പെരേരയെ പോലെ അയാൾ കടിച്ചാൽ പൊട്ടാത്ത ഇഗ്ളീഷ് എനിക്ക് നേരെ വാരി വിതറി .
ഐ പൂട്ട് യു പുട്ട് അരി പുട്ട് ഗോതമ്പ് പുട്ട് അതിനു ശേഷം എന്റെ ഇംഗ്ളീഷ് മുട്ടി മുട്ടി നിന്നപ്പോൾ ഞാൻ ചോദിച്ചു അമ്മാവനു മലയാളം അറിയാമോ ?
ഡാർലിംഗ് ഇത്തരം കൺട്രി ഫെല്ലോസിനാണോ നമ്മുടെ ചിന്നുക്കുട്ടിയെ കെട്ടിച്ചു കൊടുക്കുന്നേ ? സൊസൈറ്റി ലേഡി ദയാ ദാക്ഷിണ്യമേതുമേ അമ്മാവനോട് തട്ടിക്കയറി , ഇന്റർവ്യൂ എട്ടു നിലയിൽ പരാജയപ്പെട്ടിരിക്കുന്നു മഞ്ജു വാര്ര്യരുടെ മുഖശ്ചായയുള്ള നാടൻ പെണ്ണിനു എങ്ങനെ ഈ പരട്ട സായിപ്പ് അമ്മാവനായി എന്ന ആശയകുഴപ്പത്തോടെ ഞാൻ ആ പടി വിട്ടിറങ്ങിയതും അമ്മച്ചി മൊബൈലിൽ വിളിച്ചു.
മോനെ നീ അമ്മാവനെ കണ്ടോടാ അമ്മച്ചി ആയതു കൊണ്ട് മാത്രം വായിൽ നിന്നും പുറത്തേയ്ക്കു വന്ന പുളിച്ച തെറിയെ അകത്തേയ്ക്കു വിഴുങ്ങി.
അമ്മച്ചീയറിഞ്ഞോ അയാളെന്നെ ഇഗ്ളീഷിൽ തെറി പറഞ്ഞു .
പത്താം ക്ലാസ് പാസാകാതെ നാട് വിട്ടു പോയ ശൗരിയാര് മാപ്പിള പോളിടെക്ക്നിക്കും യന്ത്രങ്ങളുടെ പ്രവർത്തനവും പഠിച്ച സ്വന്തം പുത്രനെ തെറി പറഞ്ഞ വിഷമത്തിൽ അമ്മച്ചിയന്നു ചോറുണ്ടില്ല .
വെള്ളമടിച്ചു കോൺതെറ്റി പാതിരായ്ക്ക് വീട്ടിൽ വന്നു കേറുമ്പോൾ ചുമ്മാ കാലുമടക്കി തൊഴിക്കാനും ,തുലാ വർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും ,എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും ഇനിയെപ്പോഴെങ്കിലും ആ അമ്മാവനെ കാണുമ്പോൾ താൻ നാരായണൻ അല്ലെടോ കൂരായണൻ ആണെന്ന് ഇംഗ്ളീഷിൽ മുഖത്തു നോക്കി മൊഴിയുവാനും മണി മണി പോലെ ഇഗ്ളീഷ് പറയുന്ന ഒരു പെണ്ണിനെ തേടി ഞാൻ കാത്തിരുന്നു ധനു മാസ രാവിലെ ആ തിരുവാതിര നാളു വരെ...

Sunday 24 July 2016

ഇയാം പാറ്റലുകളുടെ പ്രതിശ്ചായ


മച്ചാ ഒരു പ്രോബ്ലെം ഉണ്ട് ! 
എന്നാ പറ്റിയെടാ 
പാസ്പോർട്ട് കളഞ്ഞു പോയി 
എവിടെ ?
അത് ,അത് 
വിക്കാണ്ട് കാര്യം പറയെടാ എവിടെ വെച്ചാണ് നീയത് മറന്നത്
ബിവറേജസിന്റെ ക്യൂവിൽ ആണെന്നാ എന്റെ ഓർമ്മ
ആഹാ അടിപൊളി, ഇപ്പോൾ ആരെങ്കിലും അച്ചാറു നക്കാൻ കീറി പറിച്ചിട്ടുണ്ടാവും
വാ കേറൂ നമുക്കൊന്നു പോയി നോക്കാം
നിലവിളി ശബ്ദം ഇടാതെ വണ്ടി ബിവറേജസിന്റെ ക്യുവിൽ ഇടിച്ചിറക്കി
ചേട്ടന്മാരെ, ഗുരുക്കന്മാരെ ഒരു നിമിഷം ഇങ്ങോട്ടൊന്നു ശ്രദ്ധിക്കാമോ ?
മര്യാദ രാമന്മാരായ കുടിയന്മാർ എന്തോ വലിയ സംഭവം നടക്കാൻ പോകുന്നത് പോലെ തിരിഞ്ഞു നിന്നു
എന്റെ സുഹൃത്തും പ്രവാസിയുമായ മച്ചാന്റെ പാസ്പോർട്ട് ഇന്ന് രാവിലെ ഈ ക്യൂവിൽ വെച്ചു കാണാതായിരുന്നു .അവനു തിരിച്ചു പോകേണ്ട വിസ അതിൽ ഉള്ളതിനാൽ ആർക്കെങ്കിലും അതു കിട്ടിയിട്ടുണ്ടെങ്കിൽ തിരികെ തന്നാൽ ഒരു ലിറ്റർ ജവാൻ ഫ്രീ തരുന്നതാണ് .
ഫ്രീ ജവാൻ ഓഫർ കേട്ടതോടെ നിന്നസ്ഥലത്തും അപ്പുറത്തുമായി ഓരോ കുടിയന്മാരും തിക്കിത്തിരക്കി അരിച്ചു പെറുക്കി .
ആർക്കും ജവാൻ കിട്ടാനും മച്ചാന് തിരിച്ചു പോകാനും യോഗമില്ല, ബിവറേജസിന്റെ അര കിലോമീറ്റർ പരിസരം നഗര സഭ വൃത്തിയാക്കുന്നതിലും ഭംഗിയായി ജവാൻ പ്രേമികളായ കുടിയന്മാർ വൃത്തിയാക്കിയിരിക്കുന്നു
മച്ചാ ഇനിയെന്നാ ചെയ്യും മച്ചാ
പോയത് പോട്ടാളിയാ നീ ഒരു ഫുള്ള് മേടിക്ക് നിന്റെ വിഷമം മാറേണ്ട
മൂന്നാമത്തെ പെഗ്ഗിൽ ഐസു വീണതും മച്ചാൻ ചാടിയെഴുന്നേറ്റു യുറേക്കാ ,യുറേക്കാ എന്നുച്ചത്തിൽ വിളിച്ചു കൊണ്ടു വടക്കോട്ടോടി ..കേരളാ പൊലീസിലെ മണം പിടിച്ചോടുന്ന നായ ഓടും പോലെ ബാക്കിയുണ്ടായിരുന്ന കുപ്പിയും അരയിൽ തിരുകി പ്രാന്തു പിടിച്ചോടുന്ന മച്ചാനു പിറകെ ഞാനുമോടി
സ്വന്തം വീട്ടു മുറ്റത്തെത്തിയതും മച്ചാൻ ബ്രെയ്ക്കിട്ടപോലെ നിന്നു പുറത്തെ ചവറുകൂനയിൽ വിടർത്തി ചികഞ്ഞു അൽപ്പം മഞ്ഞു കൊണ്ടെങ്കിലും പരിക്കുകളില്ലാതിതാ അവന്റെ സ്വന്തം പാസ്പോർട്ട് ചവറു കൂനയിൽ .
സന്തോഷം********** അരയിൽ തിരുകിയ ബാക്കി രണ്ടു പേരും ഓരോ കവിൾ വീതം വലിച്ചു കുടിച്ചു.
അളിയാ ഇതെങ്ങനെ ഇവിടെ !
കിളി പായുന്ന തല അമർത്തി ചൊറിഞ്ഞു കൊണ്ടയാൾ ആലോചിക്കുമ്പോൾ പിന്നിൽ നിന്നൊരു അശരീരി കേട്ടു .
മച്ചാ നീയൊരു ഈയാം പാറ്റൽ ആകുന്നു വെളിച്ചത്തിന്റെ പ്രഭ കണ്ടു പറന്നടുക്കുന്നതു ചിറകു കരിഞ്ഞു വീഴാൻ വേണ്ടിയാണല്ലോ എന്നോർത്തപ്പോൾ ...ഓർത്തപ്പോൾ, അയാൾ ചുറ്റിലും തിരിഞ്ഞു നോക്കി സ്വന്തം നിഴലിന്റെ നീണ്ട പ്രതിശ്ചായയല്ലാതെ മറ്റൊന്നും മച്ചാനു കാണാൻ കഴിഞ്ഞില്ലാ ....

Wednesday 20 July 2016

ആനന്ദ് നീ ഭീരുവായിരുന്നു


ലിപ്ടൺ, ലിപ്ടൺ, സുഡാനി  മുല്ലാ  വിളിച്ചു കൂവി  ഓടുന്നത് കണ്ടാണ് ഞാൻ ഓഫീസിൽ നിന്നും താഴേയ്ക്ക് ഇറങ്ങിയത്.  രണ്ടു പറമ്പപ്പുറം വേപ്പു മരത്തിന്റെ ബലമുള്ള കമ്പിൽ ഒരാൾ തൂങ്ങി നിൽക്കുന്നു .അടുത്തു ചെന്നു ഒന്നു  സൂക്ഷിച്ചു  നോക്കി ആനന്ദ് ! എന്തവിവേകമാണിവൻ കാണിച്ചത് എന്തായിരിക്കാം ഈ പകൽ സൂര്യൻ തിളച്ചു നിൽക്കുമ്പോൾ മരത്തിൽ കയറി ജീവിതം അവസാനിപ്പിക്കാം എന്നിവനെ കൊണ്ടു ചിന്തിപ്പിച്ചത്. കൂടി നിന്നിരുന്നവർ അപസർപ്പക കഥകൾ ഭാവനയിൽ മെനയാൻ തുടങ്ങും മുൻപു ഞാൻ പിന്നിലേയ്ക്ക് വലിഞ്ഞു .മരിച്ച മുഖങ്ങൾ കാണുന്നത്  പണ്ടേ പേടിയാണ് ദുർമരണങ്ങളെ പ്രത്യേകിച്ചും, തിരികെ ഓഫീസിൽ എത്തുമ്പോൾ മനസ്സു പല ചിന്തകളിൽ അസ്വസ്ഥമായിരുന്നു  എന്തിനായിരിക്കും അയാൾ ജീവിതം ഉപേക്ഷിക്കാം എന്നു തീരുമാനിച്ചത് ,ഞാൻ അറിഞ്ഞിടത്തോളം ആനന്ദ് മാന്യനും സൽസ്വഭാവിയുമാണ് .കഴിഞ്ഞ അഞ്ചു കൊല്ലമായി  അയാളെ കാണാറുണ്ട് അത്യാവശ്യം സംസാരിക്കാറുമുണ്ട് അപ്പോഴൊന്നും എന്തെങ്കിലും നീറുന്ന പ്രശ്നമുള്ളയാളാണയാൾ എന്നെനിക്കു തോന്നിയിട്ടില്ല . മനസുകൾ എങ്ങനെയൊക്കെയാണ് ചിന്തിക്കുന്നതെന്ന് ആർക്കറിയാം ഒരു നിമിഷത്തെ അശുഭ ചിന്ത അതു മതി ഒരു ജീവൻ അപഹരിക്കാൻ ഞാൻ എന്റെ ജോലിയിൽ വ്യാപൃതനായി .

പ്രേമ നൈരാശ്യം മുതൽ കമ്പനിയിൽ നിന്നും പിരിച്ചു വിടാൻ നോട്ടീസ് കിട്ടിയതിലുള്ള മനോ വിഷമം വരെ ആ മരണത്തെ ചുറ്റിപറ്റി കിംവദന്തികൾ പ്രചരിച്ചു.ആത്മഹത്യയെന്ന്‌ സ്ഥിരീകരണം വന്നു ബോഡി എംബാം ചെയ്തു നാട്ടിൽ കയറ്റുന്നതിനു മുൻപ്‌ ഒരിക്കൽ കൂടി ഞാനയാളെ  കാണാൻ പോയി പതിവു പുഞ്ചിരിയോടെ ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ ഉറങ്ങുന്നു എന്നാണെനിക്കു തോന്നിയത് .മൃത പേടകത്തിന് കൂട്ടായി ചേട്ടനുമുണ്ട് ഞാൻ അയാളോടും കാര്യം തിരക്കി എന്തായിരിക്കാം ഈ മരണ കാരണം. മരിക്കുന്നതിന്റെ  അന്ന് രാവിലെ കൂടി സന്തോഷവാനായി ഫോണിൽ സംസാരിച്ചവനാണ് ശേഷം എന്താണ് സംഭവിച്ചത് എന്നറിയില്ല എന്നു പറഞ്ഞയാൾ കൈമലർത്തി .
ആനന്ദ് മരിച്ചു ഒരു മാസം തികയും മുമ്പേ ഓഫീസ് സെക്രട്ടറി ജോവാൻ രാജിക്കപേക്ഷിച്ചു. ജോവാൻ പല വിചിത്രമായ കാരണങ്ങളും പറഞ്ഞു പിൻവാങ്ങുന്നതിലുള്ള ദുരൂഹത ചോദ്യം ചെയ്ത ജി എമ്മിനു മുന്നിൽ അവൾ പൊട്ടിക്കരഞ്ഞു . ആനന്ദിന്റെ ജീവൻ അവളുടെ ഉദരത്തിൽ വളരുന്നുണ്ടത്രേ അതറിഞ്ഞ പകലിലാണയാൾ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ചു മടങ്ങിയത് .
ജോവാൻ ഫിലിപ്പിൻസിലേയ്ക്ക് മടങ്ങും മുൻപു ആ വേപ്പു  മരത്തിന്റെ തണലിൽ വന്നിത്തിരി നേരമിരുന്നു. തന്റെ ഉള്ളിൽ നാമ്പിടുന്ന ഒരു ഭീരുവിന്റെ ജീവനു വിമാനം മനിലയിലെത്തുന്ന നേരം വരെ മാത്രമാണ് ആയുസ്സെന്ന് അവളാ മരത്തിനോട് ചേർന്നു നിന്നു മന്ത്രിച്ചു.പഴുത്തു കിടന്ന മരുഭൂമി പെട്ടന്ന് തണുത്തു രണ്ടു ജീവനുകളുമായി ആ വിമാനമുയരുവോളം മരുഭൂമിക്കൊരേ  തണുപ്പായിരുന്നു ആനന്ദിന്റെ മൃതദേഹം മരത്തിൽ നിന്നിറക്കിയപ്പോൾ ഉണ്ടായിരുന്ന പോലത്തെ വിറങ്ങലിച്ച തണുപ്പ് ........

തിരകൾ കടന്നൊരു തിരോധാനം


ലീവ് കഴിഞ്ഞെത്തിയ കല്യാണ സുന്ദരം കുംഭകോണത്തു നിന്നും ഒരു സ്‌പെഷ്യൽ സാധനം കൊണ്ടു വന്നു . എങ്ങനെ അതു കൊണ്ടു വന്നെന്നോ എഴുതാനും വായിക്കാനും അറിയാത്ത ആശാരിയായ കല്യാണ സുന്ദരം ഏതു ഭാഷയിൽ ഉദ്യോഗസ്ഥരോട് സംസാരിച്ചെന്നതോ ഒക്കെ എല്ലാവർക്കും ഒരത്ഭുതമായിരുന്നു. സാധാരണ അമുദാക്ക റൂമിലുള്ള എല്ലാവർക്കും ഉണ്ടാക്കി കൊടുത്തു വിടുന്ന പലഹാര പെട്ടിയുടെ കൂടെ മനോഹരമായ വേറൊരു പെട്ടി കൂടി. അതു തുറന്നപ്പോൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടവൻ പുറത്തു ചാടി .
പടയപ്പാ ഇങ്ക വാടാ ..കല്യാണ സുന്ദരത്തിന്റെ നീട്ടി വിളിയിൽ അവൻ ഓടി ആ കൈകളുടെ ചൂടിലേക്ക് പറ്റി നിന്നു . ഒരത്ഭുത വസ്തുവിനെ കണ്ടപോലെ റൂമിലുള്ളവർ പടയപ്പയുടെയും കല്യാണ സുന്ദരത്തിന്റെയും മുഖത്തു മാറി മാറി നോക്കി. കല്യാണ സുന്ദരം കുംഭ കോണത്തു നിന്നും കൊണ്ടു വന്ന അത്ഭുത സാധനത്തിനെപ്പറ്റി ലേബർ ക്യാമ്പ് മുഴുവൻ വാർത്ത കാട്ടുതീ പോലെ പടർന്നു. കേട്ടവർ കേട്ടവർ കല്യാണ സുന്ദരത്തിന്റെ റൂമിലേയ്ക്ക് ഇരമ്പിയെത്തി. ബംഗ്ലാദേശി ബിലാൽ ഈ അത്ഭുത സാധാനത്തിനെ കണ്ടതും ഇതാണോ ഇത്ര വലിയ അത്ഭുതമെന്ന പുശ്ചത്തിൽ ചിറി കോട്ടി ചിരിച്ചു. ബംഗ്ളാദേശിലെ ഓരോ തെരുവിലും ആയിരക്കണക്കിന് പടയപ്പമാർ ഉണ്ടത്രേ, മാത്രവുമല്ല മത നിയമ പ്രകാരം ഇതവർക്കു അകറ്റിനിർത്തേണ്ട ഒന്നാണത്രെ . പക്ഷെ പാകിസ്ഥാനി സൽമാന് തികച്ചും വ്യത്യസ്ത അഭിപ്രായമായിരുന്നു റൂമിലെത്തിയ ഉടൻ പടയപ്പയെ അയാൾ കൈയ്യിലെടുത്തു താലോലിച്ചു .ചോക്ലേറ്റ് പ്രിയനായ സൽമാൻ പോക്കറ്റിൽ കരുതിയിരുന്ന ചോക്ക്ലേറ്റ് ബാറുകളിൽ ഒന്നെടുത്തു തൊലിയുരിച്ചു പടയപ്പയ്ക്കു കൊടുത്തു പടയപ്പ മുഴുവനും ആർത്തിയോടെ കഴിച്ച ശേഷം സൽമാന്റെ കൈകളിൽ നക്കി തുടച്ചു വാലാട്ടി . ലേബർ ക്യാമ്പിലെ സകല തൊഴിലാളികളുടെ സ്നേഹവും പരിചരണവും ഏറ്റു വാങ്ങി പടയപ്പ രണ്ടു മാസം കൊണ്ടു തന്നെ തക്കിടു മുണ്ടനായി .
കല്യാണ സുന്ദരം കഴിച്ചില്ലെങ്കിലും പടയപ്പയെ കഴിപ്പിക്കും .പരുക്കനും അധികം ആരോടും സംസാരിക്കാത്തവനുമായിരുന്ന കല്യാണ സുന്ദരം പടയപ്പ കൂടെ കൂടിയതിൽ പിന്നെ ആളാകെ മാറി പടയപ്പയെ സ്നേഹിക്കുന്നവരെല്ലാം തന്നെയും സ്നേഹിക്കുന്നുണ്ടെന്നയാൾ ധരിച്ചു വശായി.
ക്രിസ്തുമസ് ആഘോഷങ്ങളുടെ തിരക്കു തുടങ്ങിയതിൽ പിന്നെ പടയപ്പയ്ക്ക് കോളാണ് .വാങ്ങുന്ന ഓരോ പൊതിയിലും എന്തെങ്കിലുമൊക്കെ പടയപ്പയ്ക്കായി മാറ്റി വെയ്ക്കപ്പെട്ടു. കല്യാണ സുന്ദരം ക്രിസ്തുമസ് ആഘോഷങ്ങളുടെ ലഹരിയിൽ മയങ്ങി ഉണർന്നത് ആ ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് . പടയപ്പയെ കാണാനില്ല ?????
ഇന്നലെ രാത്രി കൂടി കല്യാണ സുന്ദരം തഴുകി ഉറക്കിയ പടയപ്പ എവിടെ പോയി ? കഴുത്തിൽ ബന്ദിച്ചിരുന്ന ഇരുമ്പു ചങ്ങലയും ബെൽറ്റും മാറ്റി വെച്ചിട്ടു ആരോ കടത്തി കൊണ്ടു പോയിരിക്കുന്നു .പുറത്തു നിന്നൊരാൾ വന്നു പടയപ്പയെ കൊണ്ടു പോകില്ല കല്യാണ സുന്ദരം അലറി വിളിച്ചു ആരാണെങ്കിലും 24 മണിക്കൂറിനുള്ളിൽ പടയപ്പയെ തിരികെയെത്തിക്കുക അല്ലാത്ത പക്ഷം ..അല്ലാത്ത പക്ഷം
ക്രിസ്തുമസ് കഴിഞ്ഞു ന്യൂ ഇയർ ഈവ് വരെ കല്യാണ സുന്ദരം പണിക്കിറങ്ങിയില്ല . വില കുറഞ്ഞ സ്കോച്ചിന്റെ ലഹരി ഇറങ്ങുമ്പോൾ കല്യാണ സുന്ദരം ഉച്ചത്തിൽ പടയപ്പയെ വിളിക്കും.
ചെല്ലം പടയപ്പാ നീങ്ക എങ്കേ ഇരുക്കെടാ.........
ന്യൂ ഇയർ ആഘോഷങ്ങൾ പൊടി പൊടിക്കുന്നതിനിടയിൽ സൽമാൻ ഓടി കിതച്ചു കല്യാണ സുന്ദരത്തിന്റെ കിടക്കയിൽ വന്നിരുന്നു ആരും കേൾക്കാതെ കാതിൽ ഒരു സ്വകാര്യം പറഞ്ഞു . കേട്ട പാതി കേൾക്കാത്ത പാതി സുന്ദരം ഇറങ്ങി പുറത്തേക്കോടി . പതിമൂന്നാം നമ്പർ ബ്ലോക്കിന്റെ വാതിലിൽ ആഞ്ഞു മുട്ടി ആഘോഷങ്ങളുടെ ഇരമ്പിയാർക്കലുകളിൽ ആരും ആ മുട്ടു കേട്ടില്ല കല്യാണ സുന്ദരം സർവ്വ ശക്തിയും ഉപയോഗിച്ചാ വാതിലിൽ ആഞ്ഞു ചവിട്ടി .
വൂ ദ ഫക്ക് യൂ ആർ എന്നലറി കൊണ്ടൊരു ഫിലിപ്പിനോ വാതിൽ തുറന്നു
കല്യാണ സുന്ദരം അകത്തേയ്ക്കു കയറിയതും കനത്ത നിശബ്ദത
എവിടെ എന്റെ പടയപ്പ ? കെന്നി വിലോൻസയെന്ന മുപ്പതുകാരന്റെ കോളറിൽ ചുരുട്ടി പിടിച്ചു കല്യാണ സുന്ദരം അലറി . അകത്തെ അടുക്കളയുടെ ഇടനാഴിയിൽ നിന്നും പടയപ്പയുടെ തേങ്ങലുകൾ പോലെ എന്തോ ഒന്ന് , പടയപ്പയുടെ ഇളം മേനി പകാമാകുന്ന ചൂളയുടെ അസഹനീയമാകുന്ന ചൂടിൽ നിന്നും രക്ഷപ്പെടാൻ കല്യാണ സുന്ദരം പുറത്തേക്കിറങ്ങിയോടി .അപ്പോൾ ആകാശത്തു വർണ്ണം വിതറി കൊണ്ടൊരു പുതു വർഷം പിറവിയെടുക്കുകയായിരുന്നു .............

Saturday 16 July 2016

വിവാഹമോചിതയുടെ ആദ്യ രാത്രി


നിറ ഗ്ലാസ്സ് പാലുമായി തങ്കമ്മ വ്രീളാ വിവശയായി സോളമന്റെ കട്ടിലിനു അരികിലെത്തി , ജാലക വാതിൽ തുറന്നു നിലാവിന്റെ ഭംഗി ആസ്വദിച്ചു നിന്ന സോളമൻ തങ്കമ്മയുടെ മുഖത്തു നോക്കാതെയാ പാൽ ഗ്ളാസ് കൈയിലേക്ക് വാങ്ങി. സോളൊമന്റെ ഒരു വിരൽ തങ്കമ്മയുടെ കൈത്തണ്ടയിൽ മൃദുവായി സ്പർശിച്ചു ഒരു കൊള്ളിയാൻ മിന്നിയ പോലെ തങ്കമ്മ പിന്നിലേയ്ക്ക് മാറി നിന്നു . സോളമൻ പാൽ ഗ്ളാസ് ടേബിളിൽ വെച്ചിട്ടു തങ്കമ്മയോടു ചോദിച്ചു എന്തായിരുന്നു ആ തന്റേതല്ലാത്ത കാരണം ???
ചോദ്യം പിടികിട്ടാത്തവണ്ണം തങ്കമ്മ സോളമനെ നോക്കി . സോളമൻ പാൽ ഗ്ലാസ്സിൽ ഒന്നു മുത്തി ബാക്കി തങ്കമ്മയുടെ നേരെ നീട്ടി ,നേരത്തെ ചോദിച്ച ചോദ്യത്തിന്റെ സാംഗത്യം പിടികിട്ടിയില്ലന്ന മട്ടിൽ തങ്കമ്മയാ പാൽ ഗ്ളാസ് ഏറ്റു വാങ്ങി .
അല്ലാ പത്ര പരസ്യത്തിൽ തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതയായ 35 കാരിക്ക് വരനെ വേണമെന്നായിരുന്നല്ലോ ആവശ്യം എന്തായിരുന്നു ആ തന്റേതല്ലാത്ത കാരണം എന്നറിയാൻ ഒരു കൗതുകം.
ആദ്യ രാത്രിയിലെ അസ്ഥാനത്തുള്ള ചോദ്യം കേട്ട തങ്കമ്മ ഒന്നമ്പരന്നു അതു പിന്നെ ....
ഇന്ന് തന്നെ പറയണമെന്ന് നിർബന്ധമില്ല പരിഭ്രാന്തയായ തങ്കമ്മയുടെ രക്ഷകനെപ്പോലെ സോളമൻ മെല്ലെ തങ്കമ്മയുടെ കരം ഗ്രഹിച്ചു കൂരിരുട്ടു ഒരു പുതപ്പു പോലെ അവരെ മൂടി നാല്പത്തഞ്ചുകാരനായ സോളമൻ ഒരു ട്രോജൻ കുതിരയുടെ വേഗത്തിൽ തങ്കമ്മയുമായി പടക്കളത്തിലേയ്ക്ക് യാത്രയായി
തളർന്നു മയങ്ങുന്ന തങ്കമ്മയുടെ തോളിൽ മെല്ലെ തലോടിക്കൊണ്ടയാൾ പഴയ ചോദ്യം ആവർത്തിച്ചു എന്തായിരുന്നു ആ തന്റേതല്ലാത്ത കാരണം ?
വലത്തോട്ടു തിരിഞ്ഞു കിടന്ന തങ്കമ്മ മെല്ലെയാ തലയുയർത്തി സോളമന്റെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു .അകാലത്തിൽ മരണമടഞ്ഞ സോളമന്റെ ആദ്യഭാര്യ ശോശാമ്മ ഇതു കണ്ടു വായ് പൊത്തി ചിരിച്ചു. തങ്കമ്മയുടെ ചുംബനത്തിനും ശോശാമ്മയുടെ ചിരിക്കുമിടയിൽ സോളമൻ ആകാശത്തിലെ നക്ഷതങ്ങളുടെ വ്യത്യസ്തതകളിലേയ്ക്ക് കണ്ണും നട്ടു കിടന്നു ..............

Thursday 14 July 2016

മങ്ങിയൊരന്തി വെളിച്ചത്തിൽ


മങ്ങിയൊരന്തി വെളിച്ചത്തിൽ ചെന്തീ പോലൊരു മാലാഖാ വിണ്ണിൽ നിന്നെൻ മരണത്തിൻ സന്ദേശവുമായ് വന്നരുകിൽ ......തോമാച്ചായൻ ഇരു കൈകളും കൊണ്ടു ചെവി പൊത്തി പിടിച്ചു കിടന്നു .ജീവിച്ചിരിക്കുമ്പോഴേ തോമാച്ചായന്‌ ആ പാട്ടു കേൾക്കുന്നതും ഐസു പെട്ടിയിൽ കിടത്തുന്നതും പേടിയാരുന്നു അനുജനായ കുഞ്ചെറിയായോട് ഇതൊന്നും വേണ്ടാന്നു പ്രത്യേകം ശട്ടം കെട്ടിയിരുന്നതുമാണ് എന്നിട്ടും ,
ജീവൻ ഉണ്ടായിരുന്നേൽ നേരെ എഴുന്നേറ്റു ശവക്കല്ലറയിലേയ്ക്ക് നടന്നേനേ , മൂന്നു ദിവസമായി ഈ പാട്ടും കേട്ടു കുളിരും സഹിച്ചു കിടക്കുന്നു . ആളൊഴിഞ്ഞ തക്കം നോക്കി കുഞ്ചെറിയായെ തോണ്ടി വിളിച്ചു താൻ എന്നാ പണിയാ ഈ കാണിച്ചേ ഇതൊന്നും വേണ്ടാന്നു ഞാൻ മരിക്കും മുൻപേ പറഞ്ഞിരുന്നതല്ലേ ,താൻ എനിക്കു സ്നേഹിതൻ മാത്രമല്ലല്ലോ എന്റെ അനുജൻ കൂടിയല്ലേ എന്നിട്ടും ..
അതു പിന്നെ ന്യൂസിലാണ്ടിൽ നിന്നും ടോമിച്ചൻ വരുന്നു,അവനു അപ്പനെ അവസാനമായി ഒന്നു കാണണം എന്നു പറഞ്ഞപ്പോൾ ഞാൻ എതിർക്കാൻ പോയില്ല ചേട്ടായി, കുഞ്ചെറിയാ വികാരാധീനനായി
ഇന്നോ നാളെയോ ഏന്നും പറഞ്ഞു കിടന്നതു മൂന്നു മാസമാ അപ്പോഴൊന്നും അപ്പനു ഒടുക്കലത്തെ ഒപ്രിശുമാ കൊടുത്തോന്നു പോലും ചോദിക്കാത്തവനാ അവസാനമായി കാണണമത്രേ പിറുപിറുത്തുകൊണ്ടയാൾ കണ്ണാടി കൂടിനുള്ളിലേയ്ക്ക് നടന്നു കയറി.
ഏലിക്കുട്ടി കാത്തിരിക്കുകയാണ് അഞ്ചു കൊല്ലം മുൻപവൾ പോയപ്പോൾ കൊണ്ടു പോയതാണെന്റെ സന്തോഷം അതു തിരിച്ചു കിട്ടിയെന്നോർത്തു സന്തോഷിച്ചതാണ് എന്നിട്ടിപ്പോൾ ദാ മൂന്നു ദിവസമായി ഈ മഞ്ഞു കൂടാരത്തിൽ അനിഷ്ടങ്ങളുടെ തടവറയിൽ
ടോമിച്ചൻ വന്നതും കൂടാരം തുറന്നു തോമാച്ചായനെ പുറത്തെടുത്തു ആകെയൽപ്പ നേരം മാത്രം ഈയുടുപ്പു മാറ്റുവാൻ ചരമ പ്രസംഗം കഴിഞ്ഞു ബാൻഡ് മുഴങ്ങി പള്ളി സിമിത്തേരിയെത്തും വരെ തോമാച്ചായൻ കണ്ണു തുറന്നു കിടന്നു കണ്ടു ഒരു തുള്ളി കണ്ണു നീരു പോലും തനിക്കായി പൊഴിക്കാൻ ആരുമില്ല കുഞ്ചെറിയായ്ക്കു ഉള്ളിൽ ദുഖമുണ്ട് എന്നാൽ ആ ദുഃഖം മറികടക്കാൻ പോന്ന എന്തോ ഒന്നു അവന്റെ വയറിലും സിരകളിലുമായി തുള്ളി മറിയുന്നതിനാൽ അവനും കണ്ണീരില്ല.
അന്ത്യ ചുംബന നേരത്തു ന്യൂസിലാൻഡ് കാണാതെ അപ്പൻ പോകുവാണോ അപ്പാ എന്നലറികൊണ്ടു ടോമിച്ചൻ അപ്പനെ പൂണ്ടടക്കം പിടിച്ചു . ആ പിടുത്തത്തിന്റെ ഞെരുക്കത്തിൽ മരണപ്പെട്ടുപോയ തോമ വീണ്ടും മരിച്ചു .ഇതെല്ലാം കണ്ടു നിശബ്ദം ഏലികുട്ടി തോമാച്ചായനെ നെഞ്ചോടു ചേർത്തു ....

Saturday 9 July 2016

മാലിക്കിൽ നിന്നും ഫക്കീറിലേയ്ക്കുള്ള ദൂരം


സ്റ്റേഡിയത്തിനു പുറത്തു കൂടി മറ്റെന്തോ കാര്യത്തിന് നടക്കുന്നതിനിടയിൽ ഒരാൾ കൈകാട്ടി വിളിച്ചു ചോദിച്ചു കളി കാണാൻ വന്നതാണോ ? ഹേയ് കളിയോ അല്ലാ മറ്റൊരുപാട് ജോലിയുണ്ട് ,ഞങ്ങൾ മുന്നോട്ടു നടന്നു. അയാൾ പിന്നാലെ ഓടി വന്നു മുന്നിൽ നിന്നു ,ദയവായി നിങ്ങൾ ഒരു ഒന്നര മണിക്കൂർ ഞങ്ങൾക്ക് വേണ്ടി ചിലവഴിക്കുമോ ,ഞങ്ങളുടെ ക്ലബ്ബിന്റെ സപ്പോർട്ടർ ആയി ഇവിടെ ആരും ഇല്ല . ഈ കളി ഞങ്ങളുടെ അഭിമാന മത്സരമാണ് അയാൾ കൂടയിൽ കരുതിയ ടീ ഷർട്ടുകളിൽ ഓരോന്നു വീതം ഞങ്ങൾക്കു നേരെ നീട്ടി .
ഞങ്ങൾ ഈ കളി ജയിച്ചാൽ നിങ്ങൾക്കു ഇനിയും സമ്മാനം തന്നേ വിടൂ വരു കയറി ഇരുന്നു ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. പള പളാ മിന്നുന്ന കുപ്പായത്തിന്റെ പ്രലോഭനത്തിൽ ഞങ്ങൾ വീണു ശുഷ്ക്കമായ സ്റ്റേഡിയത്തിന്റെ ഒരു മൂലയിൽ ഞങ്ങളെപ്പോലെ വഴിയിൽ നിന്നു പിടിച്ചു കൊണ്ടിരുത്തിയ അൻപതിൽ താഴെ വരുന്ന കാണികൾ മാത്രം കളി തുടങ്ങി ഞങ്ങൾ വാടക കാണികൾ ഞങ്ങളുടെ ക്ളബ്ബിന്റ കളിക്കാരെ അറിഞ്ഞു സപ്പോർട്ട് ചെയ്യുകയാണ്.
കളി തുടരുന്നതിനിടയിൽ ഒരു യെമനി തലപ്പാവ് ധരിച്ചൊരു കന്തൂറക്കാരൻ പെപ്സിയും പോപ്‌കോണുമായി എത്തി .ഞാനാ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി നല്ല പരിചയം എനിക്കു വെളിപ്പെടാതെ അയാൾ മുന്നോട്ടു നടന്നു പോയി . അഹമ്മദ് ,,,, ഞാൻ ഉറക്കെ വിളിച്ചു അയാൾ തിരിഞ്ഞു നിന്നു .പന്ത്രണ്ടു കൊല്ലം മുൻപാണ് ഞാൻ അയാളെ അവസാനമായി കണ്ടത് അന്നയാൾ മുനിസിപ്പാലിറ്റി ഓഫീസിൽ ഗസറ്റഡ് റാങ്കുള്ള ജീവനക്കാരൻ ആയിരുന്നു . രണ്ടു ഭാര്യമാരും പത്തോളം കുട്ടികളുമായി രാജാവിനെപ്പോലെ ആയിരുന്നു അയാൾ അന്ന് ജീവിച്ചിരുന്നത് .ഓഫീസിൽ എത്തുന്ന എല്ലാവരോടും സ്നേഹമായും ചിരിച്ച മുഖത്തോടുമല്ലാതെ അയാൾ ഇടപെട്ടിരുന്നില്ല. അതു കൊണ്ടു തന്നെ ഒരു വ്യാഴവട്ടത്തിനു ശേഷവും ആ മുഖം എനിക്കു ഓർത്തെടുക്കാനായതും.
കളി ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുകയാണ് ,ഞങ്ങൾ സപ്പോർട്ട് ചെയ്യുന്ന ടീമാണ് മുന്നേറുന്നതിൽ അധികവും ഒരു ഗോൾ വലയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി ഞങ്ങൾ ചാടിയെഴുന്നേറ്റു അലറി അടുത്ത നിമിഷം കോർണർ കിക്കിൽ നിന്നെടുത്ത ബോൾ ഒരു കളിക്കാരൻ ഹെഡ് ചെയ്തു ഗോളാക്കിയിരിക്കുന്നു . കളി കഴിഞ്ഞു ഞങ്ങൾ സപ്പോർട്ട് ചെയ്ത ടീം കപ്പ് നേടിയിരിക്കുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ ക്ഷണിച്ചു അകത്തു കയറ്റിയ മനുഷ്യൻ പോക്കറ്റിൽ നിന്നും ഒരു കെട്ടു പുത്തെൻ നൂറിന്റെ നോട്ടെടുത്തു ഓരോ ആൾക്കും നൂറു വീതം നൽകി .
അഹമ്മദും ഞങ്ങളുടെ കൂടെ നിന്നു നൂറു ദിർഹം കൈ നീട്ടി വാങ്ങി . എനിക്കതൊരു ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു .ഞാൻ കരുതിയത് ആ ക്ലബിന്റെ മാനേജരോ ഭാരവാഹിയോ ആണ് അഹമ്മദ് എന്നായിരുന്നു .
പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ അഹമ്മദിനെ തടഞ്ഞു നിർത്തി എന്താണ് നിനക്കു സംഭവിച്ചത് ?
അയാൾ ചിരിച്ചു കൊണ്ടെന്റെ കൈ പിടിച്ചു പറഞ്ഞു അള്ളാഹു രാജാവായി ജീവിക്കാൻ പറഞ്ഞപ്പോൾ ഞാൻ രാജാവായി ഇപ്പോൾ ഫക്കീർ ആകാനാണ് അവനെ തീരുമാനം . സ്വദേശി വൽക്കരണം വന്നപ്പോൾ ആദ്യം പോയത് അഹമ്മദിന്റെ ജോലിയാണ് ഭാര്യമാരെയും മക്കളെയും നാട്ടിലേയ്ക്ക് അയച്ചു ഇവിടെ ചില ബിസിനസ് നടത്തി നോക്കി പക്ഷെ അതും പൊളിഞ്ഞു .ഇപ്പോൾ യെമനിലെ അവസ്ഥ വളരെ പരിതാപകരമാണ് അങ്ങോട്ടു മടങ്ങി പോകുക അസാദ്ധ്യമാണ് അതുകൊണ്ടു ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ലാഞ്ഞിട്ടും ഇങ്ങനെ ചിലർ വിളിക്കുമ്പോൾ ഞാൻ വരും .മായാത്ത പുഞ്ചിരിയുള്ള മുഖവുമായി അയാൾ മുന്നോട്ടു നടന്നു എനിക്കു കിട്ടിയ നൂറിന്റെ നോട്ട് കൈവെള്ളയിൽ ഒതുങ്ങത്തക്ക വണ്ണം ചുരുട്ടി ഞാൻ അയാളുടെ കൈ പിടിച്ചു കുലുക്കി .നിറഞ്ഞ സന്തോഷത്തോടെ അതുമായി അഹമ്മദ് നടന്നകന്നു . മനസിൽ അഹങ്കാരം കൂടു കെട്ടുന്ന വേളയിൽ ഏതെങ്കിലും ഒരു അഹമ്മദുമാർ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും നൽകപ്പെടുന്നതെല്ലാം നന്മയ്ക്കായാണ് നാളെ അതു നഷ്ടപ്പെട്ടാലും അങ്ങനെ തന്നെ ആയിരിക്കട്ടെ ..........................

Wednesday 6 July 2016

അജപാലകനല്ലാത്ത നല്ല കള്ളൻ


പത്തു മണിക്ക് ഉത്ഘാടനം ചെയ്യേണ്ട ചിക്കൻ സ്റ്റാളിന്റെ ചില്ലറ അറേഞ്ചുമെന്റുകൾക്കാണ്‌ പപ്പനാവാൻ കൊച്ചു വെളുപ്പിനെ എഴുന്നേറ്റു കടയിലേക്കോടിയത് .ഭാസ്‌ക്കരൻ താമസിച്ചുണരുന്നതിനാൽ വീഥിയിലെല്ലാം ഇരുട്ടു കട്ട പിടിച്ചു കിടക്കുന്നു .കൈയ്യിലിരുന്ന ടോർച്ചു മുന്നോട്ടടിച്ചു മന്ദം മന്ദം മുന്നേറി കടയെത്തിയതും കാലിൽ എന്തോ തടഞ്ഞു വെളിച്ചം ആ വസ്തുവിലേയ്ക്ക് കേന്ദ്രീകരിക്കപ്പെട്ടു. അയ്യോ എന്നുറക്കെ നിലവിളിച്ചു കൊണ്ടു പപ്പനാവാൻ പിന്നോട്ടാഞ്ഞു ശേഷം മെല്ലെ കുനിഞ്ഞു ആ വസ്തുവിനെ എടുത്തുയർത്തി.
ഒരു ചുവന്നു പടർന്ന പെരുങ്കായ സഞ്ചിയിൽ ചേമ്പിലയിൽ പൊതിഞ്ഞ എന്തോ ഒന്ന് !
ഇതു കൂടോത്രം തന്നെ തന്റെ പുതിയ സംരഭം പൊളിക്കാൻ ആരോ കരുതിക്കൂട്ടി ചെയ്ത പാതകം . പപ്പനാവാൻ കടത്തിണ്ണയിൽ കുത്തിയിരുന്നു കായ സഞ്ചി തുറന്നു.ഉള്ളിൽ ചോരയിറ്റു വീഴുന്ന ഒരാട്ടിൻ തല ,അതിന്റെ നീണ്ട ചെവിയിൽ നിറയെ അവ്യക്തങ്ങളായ പുള്ളിക്കുത്തുകൾ . സാധാരണ കൂടോത്രങ്ങൾ മുട്ടയിലും കോഴിത്തലയിലുമാണ് എന്നാൽ ഇത്രയും കാശു മുടക്കി ആട്ടിൻ തലയിൽ തന്നെ കൂടോത്രം ചെയ്തവൻ നിസ്സാരക്കാരൻ അല്ല ,എന്റെ പുകയാണ് അവന്റെ ലക്ഷ്യം പപ്പനാവാൻ ടോർച്ചടിച്ചു പരിസരമാകെ വീക്ഷിച്ചു കടയെക്കെതിർ വശമുള്ള മാവിന്റെ ചില്ലയിൽ താഴ്ന്നു തൂങ്ങിയാടുന്ന രണ്ടു കാലുകൾ വെളിച്ചം മേലേയ്ക്ക് ചെല്ലുംതോറും പപ്പനാവാൻ ആകെ വിയർത്തു വിവശനായി.
പരിചിതമല്ലാത്ത ഒരു മുഖത്തിനുടമയാണ് മാവിൽ തൂങ്ങിയാടുന്നത് .പാപി ചെല്ലുന്നിടം പാതാളം എന്നു കേട്ടിട്ടേ ഉള്ളു ഇതിപ്പോൾ എന്തിനായിരിക്കും ഒരാൾ തീർത്തും അപരിചിതമായ സ്ഥലത്തു വന്നു ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് .എന്തിനാണയാൾ ആത്മഹത്യ ചെയ്യാൻ പോകും മുൻപ് ആട്ടിൻ തല ഒരു പരിചയവുമില്ലാത്ത തന്റെ കടയുടെ അരികിൽ കൊണ്ടു വെച്ചത് . സൂര്യൻ കിഴക്കു നിന്നും തല നീട്ടി വെളിയിലേക്കു വരുന്നു മാവിൻ ചില്ലകളിലൂടെ അരിച്ചിറങ്ങിയ പ്രകാശം തൂങ്ങി നിൽക്കുന്ന മനുഷ്യന്റെ മുഖത്തെ ഹിമകണങ്ങളിൽ തട്ടി പ്രതിഫലിച്ചു കൊണ്ടേ ഇരുന്നു 

.ആർ ബ്ലോക്കിലേയ്ക്ക് പോകാൻ ഇറങ്ങിയ പെണ്ണുങ്ങൾ കടയുടെ വാതിൽക്കൽ മൃങ്ങസ്യാ കുത്തിയിരിക്കുന്ന പപ്പനാവനെ നോക്കി കമന്റ് പാസാക്കി, തുടങ്ങാൻ പോകുന്ന കോഴിക്കടയിലെ കോഴികൾക്ക് കൂട്ടിരുന്നു ഉറങ്ങിയോ പപ്പനാവേട്ടാ എന്ന അമ്മിണിയുടെ കിളിമൊഴിയാണ് പപ്പനാവനെ ഈ ലോകത്തേയ്ക്ക് തിരികെ കൊണ്ടു വരുന്നത് . ഞെട്ടിയുണർന്ന പപ്പനാവാൻ പെണ്ണുങ്ങളുടെ മുഖത്തു നോക്കി കൊണ്ടു മാങ്കൊമ്പിലേയ്‌ക്ക്‌  വിരൽ  ചൂണ്ടി . ചക്കുളത്തമ്മേ !!!!!!!!! എന്ന അലർച്ചയോടെ  പെണ്ണുങ്ങൾ പാട വരമ്പ് ലക്ഷ്യമാക്കി ഓടി.  ഓടിയവരിൽ ഒരാൾ തിരികെ ഓടി വന്നു ചോദിച്ചു ,പപ്പനാവണ്ണാ ആരാ ഈ ചതി ചെയ്തേ ??അറിയില്ല എന്ന മട്ടിൽ പപ്പനാവാൻ രണ്ടു കൈയ്യും മലർത്തി പിറകോട്ടിരുന്നു പെൺ കൂട്ടം തിരിഞ്ഞു നിന്നു വീണ്ടും വീണ്ടും രണ്ടു മൂന്നാവർത്തി ആ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി . നാടായ നാടു മുഴുവൻ മീൻ വിറ്റു  നടന്ന ശാന്ത പോലും ആളെ അറിയില്ലെന്നു പറഞ്ഞതോടെ പെൺ കൂട്ടം ചത്തവന് മുതു കഴപ്പായിരുന്നെന്നു  ഉച്ചത്തിൽ പറഞ്ഞു കൊണ്ടാ  പാട വരമ്പത്തേയ്‌ക്ക്‌ നടന്നിറങ്ങി.

കാതുകളിൽ നിന്നും കാതുകളിലേയ്ക്കാ വാർത്ത കാട്ടു തീ  പോലെ പടർന്നു കയറി . ഇരുപതു കൊല്ലം മുൻപ് ഒരാൾ വിഷം കഴിച്ചു മരിച്ചതിനു ശേഷം തങ്ങളുടെ ഗ്രാമത്തിൽ ആദ്യമായാണ് ഒരു ദുർമരണം സംഭവിക്കുന്നത് അതും തൂങ്ങി മരണം കണ്ടവർ കാണാത്തവരോട് പൊടിപ്പും തൊങ്ങലും വെച്ചു കഥകൾ മെനഞ്ഞാ മരണത്തെ ആഘോഷിച്ചു . കൂടി നിന്നവരിൽ ആർക്കും മരിച്ചയാളെപ്പറ്റി ഒരു വിവരവും  ഇല്ല. പട്ടണത്തിൽ നിന്നും പോലീസ് വരുന്നതും കാത്തു ജനക്കൂട്ടം അക്ഷമരായി  നിന്നു . പത്തു മണിക്ക് നടക്കേണ്ട പപ്പനാവേട്ടന്റെ  ചിക്കൻ സ്റ്റാൾ ഉൽഘാടനം അനിശ്ചിതമായി നീണ്ടു . ആയുസ്സു നീട്ടിക്കിട്ടിയ ആശ്വാസത്തിൽ സ്റ്റാളിലെ കൂട്ടിൽ കിടന്ന മുപ്പതു പൂവൻ കോഴികൾ അക്കരെ മരത്തിൽ തൂങ്ങിയാടുന്ന അജ്ഞാതനു ഈണത്തിൽ കൊക്കരക്കോ ചൊല്ലി അന്ത്യാഞ്ജലിയർപ്പിച്ചു .

ആട്ടിൻ തല അടക്കം ചെയ്ത പെരുങ്കായ സഞ്ചി പപ്പനാവാൻ ആരും കാണാതെ സ്റ്റാളിനുള്ളിലെ കോഴിക്കൂടുകൾക്കിടയിലേയ്ക്ക് തള്ളിയൊതുക്കി . പട്ടണത്തിൽ നിന്നു വന്ന ആരോ ആ മുഖം കണ്ടതും ഉച്ചത്തിൽ അയ്യോ ഇയാൾ കള്ളൻ ഭാസ്‌ക്കരൻ അല്ലേ എന്നുച്ചയിട്ടു കൂവി .ഗ്രാമവാസികൾ ഒന്നടങ്കം പട്ടണവാസിയുടെ ചുറ്റും കൂടി, ഭാസ്‌ക്കരൻ എന്ന പെരും കള്ളന്റെ ലീലാ വിലാസങ്ങൾ പൊടിപ്പും തൊങ്ങലും വെച്ചാ പട്ടണവാസി തട്ടി വിട്ടു. മൂക്കത്തു വിരൽവെച്ചു കേട്ടിരുന്ന ജനക്കൂട്ടം ഒന്നടങ്കം ചോദിച്ചു പിന്നിയിവൻ തൂങ്ങിയതെന്തിന് ?? അതിനുത്തരം അറിയാത്തവനെപ്പോലെ പട്ടണവാസി മാവിൻ കൊമ്പിലെ ചത്തു മലച്ചു കിടന്ന ഭാസ്‌കരന്റെ മുഖത്തേയ്ക്കു നോക്കി .

പോലീസ് വന്നു മൃതദേഹം താഴെ ഇറക്കിയാലേ ഇൻകൊസ്റ്റ് തയ്യാറാക്കാൻ കഴിയൂ ,ആർക്കാണീ ബോഡി താഴെ ഇറക്കാൻ കഴിയുക ? പോലീസ് ജനക്കൂട്ടത്തിലെ ആരോഗ്യ ദൃഢ ഗാത്രരായ ചെറുപ്പക്കാരെ നോക്കി ചോദ്യമെറിഞ്ഞു . മരം വെട്ടുകാരൻ തമ്പിയത്  കേൾക്കേണ്ട താമസം ചാടി മാവിന്റെ മണ്ടയിലേയ്ക്ക് വലിഞ്ഞു കയറി . കരിവീട്ടി കടഞ്ഞ പോലെ കിടന്ന കള്ളൻ ഭാസ്‌കരന്റെ ബോഡി നിഷ്പ്രയാസം തമ്പി താഴെ ഇറക്കി. ആർക്കെങ്കിലും  ഇയാളെ അറിയുമോ??  പോലീസ് ചോദ്യത്തിന് മുൻപ് വീമ്പിളക്കിയ പട്ടണവാസി പോലും അതി വിദഗ്ദമായി മൗനം പാലിച്ചു . പോലീസ് നടപടികൾ പൂർത്തിയാക്കി  ആർക്കും അറിയാത്ത അജ്ഞാതനായി തന്നെ കള്ളൻ ഭാസ്‌ക്കരൻ മോർച്ചറിയിലേയ്ക്ക് എടുക്കപ്പെട്ടു.
ഉത്ഘാടനം കൂടാതെ തുറന്ന ചിക്കൻ സ്റ്റാളിൽ പപ്പനാവാൻ വൈകും വരെ കുത്തിയിരുന്നു .കോഴികളുടെ കലപില ശബ്ദം അലസമാക്കിയ പകൽ കഴിയും  വരെ അയാൾക്കിതായിരുന്നു ചിന്ത എന്തിനായിരിക്കും ഇയാൾ ആത്മഹത്യ ചെയ്തിട്ടുണ്ടാവുക . അഥവാ അതിനു തുനിഞ്ഞു ഇറങ്ങിയ ആളാണെങ്കിൽ എന്തിനായിരുന്നു ഈ ആട്ടിൻ തല കയ്യിൽ കരുതിയത് ഒന്നിനും ഒരു എത്തും പിടിയും കിട്ടുന്നില്ല .
ഒരു ചിക്കൻ പോലും വിൽക്കാനാവാതെ കടപൂട്ടി പുറത്തേക്കിറങ്ങുമ്പോൾ പപ്പനാവാന് നിരാശയല്ലായിരുന്നു മറിച്ചു മനസ്സു നിറയെ ചോദ്യങ്ങൾ ആയിരുന്നു . എന്തിനാണ് കള്ളൻ ഭാസ്‌ക്കരൻ അറിയപ്പെടാത്ത നാട്ടിൽ വന്നു തൂങ്ങി മരിച്ചത് ???

രാത്രിയുടെ രണ്ടാം യാമത്തിൽ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്ന പപ്പനാവനെ ആരോ തോണ്ടി വിളിച്ചു .അടഞ്ഞു പോകുന്ന കൺപോളകളെ വലിച്ചു തുറന്നു പപ്പനാവാൻ അയാളെ നോക്കി അവ്യക്തമായ കാഴ്ചയിലും പരിചിതമായ ഒരു മുഖം .
പപ്പനാവാ എനിക്കിച്ചിരെ ആട്ടിൻ സൂപ്പ് തരുമോ ?
ആട്ടിൻ സൂപ്പോ ?
അതെ ആട്ടിൻ സൂപ്പ് , രാവിലെ ഞാനൊരു ആട്ടിൻ തല തന്നില്ലായിരുന്നുവോ അതിന്റെ സൂപ്പ് !
പപ്പനാവാൻ മെല്ലെ എഴുന്നേറ്റു അടുക്കളയിലേയ്ക്ക് നടന്നു പിന്നാലെ ആയാളും
ആഗ്രഹങ്ങൾ തീരാതെ പിന്നെയെന്തിനാ തൂങ്ങിയേ ?
തൂങ്ങിയെന്നോ ഞാനോ എന്നെയവർ കൊന്നതല്ലേ !
ആര് ? എന്തിന് ?പപ്പനാവാൻ ഉൽക്കണ്ഠാകുലനായി
എന്നെയഴിച്ചു കൊണ്ടു പോയ പോലീസുകാർ തന്നെ !
ആട്ടിൻ തലയുടെ സൂപ്പ് കഴിക്കണം എന്നു തോന്നുമ്പോൾ ഞാൻ ഒരാടിന്റെ തല അറുത്തെടുക്കും അതാണ് ഞാൻ ചെയ്യുന്ന മോഷണം . ആട്ടിൻ തലയല്ലാതെ ഞാനൊന്നും ഏറ്റുമാനൂരപ്പനാണേൽ മോഷ്ടിച്ചിട്ടില്ല

 തോലു കളഞ്ഞ ആട്ടിൻ തല കിടന്ന വെള്ളം തിളച്ചു തിളച്ചു സൂപ്പായി മാറുന്നു . പോലീസുകാർ എന്തിനാണ് നിന്നെ തച്ചു കൊന്നത് ??
വെങ്കി എന്നു കേട്ടിട്ടുണ്ടോ വെങ്കി പോലീസ് വലിയ മുൻ കോപിയാണ് ഒന്നു പറഞ്ഞു രണ്ടിനു അടി  നാവിക്കിട്ടെ ചവിട്ടൂ. ഈ ആടിനെ തലയറുത്തു വരും വഴി വെങ്കി പോലീസിന്റെ കൈയ്യിൽ പെട്ടു .ഒരു ചവിട്ടേ കിട്ടിയുള്ളൂ അവർ തന്നെയാണ് ആ മാവിൽ കൊണ്ടു കെട്ടി തുക്കിയതും .

വറ്റി കുറുക്കുപോലായ ആട്ടിൻ സൂപ്പിനെ കോപ്പയിൽ നിന്നും ആവി പാറ്റി കുടിക്കുമ്പോൾ കള്ളൻ ഭാസ്‌ക്കരൻ പപ്പനാവനോട് ഒരു രഹസ്യം കൂടി  പറഞ്ഞു . വെങ്കി പോലീസ് ചവിട്ടി കൊല്ലുന്ന  24 മത്തെ ആളാണ് താൻ .നാളെ അയാൾ ചവിട്ടി കൊലയിൽ രജതം പൂർത്തിയാക്കുകയാണ് .

സൂപ്പു  കോപ്പയിലെ അവസാനത്തെ വറ്റും ആഞ്ഞു വലിച്ചു കൊണ്ടു കള്ളൻ ഭാസ്‌ക്കരൻ ഒന്നു കൂടി പറഞ്ഞു വെങ്കി പോലീസിന്റെ ഇരുപത്തി അഞ്ചാമത്തെ ഇര പപ്പനാവാൻ ആണത്രേ . ഒരു ദുസ്വപ്നത്തിൽ എന്ന പോലെ പപ്പനാവാൻ ഞെട്ടി ഉണർന്നു വേഗം ഉടുത്തിരുന്ന മുണ്ടുരിഞ്ഞു തലവഴി മൂടി ഉറക്കത്തിന്റെ മൂന്നാം യാമത്തിലേയ്ക്കു വഴുതി വീണൂ ...

Saturday 2 July 2016

ഒരു കാള രാത്രിയുടെ തിരുശേഷിപ്പുകൾ


പാതിരാവിൻറെ മൂന്നാം യാമം കട്ട പിടിച്ച ഇരുട്ടിൽ പതുങ്ങിയിരുന്നു ആ മാംസളമായ തുടകളിൽ അവൻ ആഞ്ഞു കുത്തി . ടപ്പേന്നൊരു അടി കൈകളിൽ ചോര പടർന്നു കയറി ചോരയുടെ ഗന്ധം മനം പിരട്ടൽ ഉണ്ടാക്കിയപ്പോൾ മെല്ലെ ഇഴഞ്ഞു നീങ്ങി സ്വിച്ച്‌ ബോർഡിൽ കൈയ്യെത്തിച്ചു വിളക്കു തെളിച്ചു .വെളുത്ത കിടക്കവിരി മുഴുവൻ ചോര . ഇത്രയും ചോര ബ്ലഡ് ബാങ്കിൽ കൊടുത്തിരുന്നെങ്കിൽ മിനിമം രണ്ടു പേരുടെയെങ്കിലും ജീവൻ രക്ഷിക്കാമായിരുന്നു . 
അപ്പുറത്തെ ബെഡിൽ ഉറങ്ങിയിരുന്ന ദൊരൈസ്വാമി ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ഉച്ചയിട്ടു ആരെടാ പാവി ലൈറ്റിട്ടേ ? വേഗം ലൈറ്റണച്ചു വീണ്ടും കിടന്നു ഇനി ഇതു വകവെച്ചു കൊടുക്കാൻ പോകുന്നില്ല കുറെയായി സഹിക്കുന്നു . മൊബൈൽ ഫോൺ എടുത്തു തലയണക്കടിയിൽ തിരുകി ഇനി വന്നാൽ അവനെ ജീവനോടെ പിടി കൂടി ചുട്ടെരിക്കണം. ഉറക്കം കണ്ണുകളെ വലിച്ചടക്കുന്നു മെല്ലെ ചരിഞ്ഞു കിടന്നതും വടക്കേ കട്ടിലിൽ കിടന്ന അച്ചായൻ വലിയ ശബ്ദത്തിൽ ഒരു വളിയടിച്ചു. ഒരു ഗ്യാസ് ഏജൻസി നടത്താനുള്ള ഗ്യാസുമായിട്ടാണ് അച്ചായൻ കിടക്കുന്നത് ശവം .
തുടയിടുക്കിലൂടെ അവൻ വീണ്ടും നുഴഞ്ഞു കയറുന്നു പതിയെ മൊബൈൽ ടോർച്ചു തെളിച്ചു പിടിച്ചു എഴുന്നേറ്റു ഇരുന്നു .വെട്ടം മുഖത്തടിച്ചതും അവൻ സഡൻ ബ്രേക്ക് ഇട്ട പോലെ നിന്നു എന്നെ കണ്ടതും വലിയ ജാള്യത്തിൽ അവൻ പിന്നോട്ടു വലിയുന്നു .ഇല്ലെടാ വിടില്ല നിന്നെ ഞാൻ, കഴിഞ്ഞ ഒരാഴ്ചയായി നീ എന്റെ ചോര ചില്ലറയല്ല കുടിച്ചു വറ്റിച്ചിരിക്കുന്നത് ,കണ്ടില്ലേ എന്റെ ചോരയായാണ് നീ ഇഡ്ഡലി വലിപ്പത്തിൽ ചുവന്നു തുടുത്തു നടക്കുന്നതിന്റെ കാരണം .കഴിഞ്ഞ തവണ പെസ്റ്റ് കൺട്രോൾ കഴിഞ്ഞതിൽ പിന്നെ ഇന്നാണ് നിന്നെ ജീവനോടെ കിട്ടുന്നത് നാളെ നിന്നെ പൊതു ജനസമക്ഷം ചുട്ടെരിക്കും.രോമ കൂപങ്ങൾക്കിടയിൽ പേടിച്ചരണ്ടു പാത്തിരിക്കുന്ന അവനെ പതിയെ എടുത്തു ഒരു പ്ലാസ്റ്റിക്ക് കൂടയിൽ നിക്ഷേപിച്ചു .
പിറ്റേന്നു പ്രഭാതമായതും ഞാൻ പ്ലാസ്റ്റിക്ക് കൂടയിൽ പരതി ,അവൻ രക്ഷപ്പെട്ടിരിക്കുന്നു അതി സമർത്ഥമായി അവൻ എവിടേയ്ക്കോ ഓടി പോയിരിക്കുന്നു നീ വരും വരാതെ ഇവിടെ പോകാൻ . അണ്ണാ മുട്ടൈ പൂച്ചിയെ പിടിച്ചാലുടൻ ഞെരിച്ചിടേണം ഇന്ത മാതിരി മരണ ദണ്ഡനൈക്കു നേരം കാക്കതെല്ലാം വേസ്റ്റ് തമിഴൻ ബുദ്ധനായി . അച്ചായാൻ കുടവയർ കുലുക്കി ചിരിച്ചു കൊണ്ടു കുളിക്കാൻ പോയി . ഇനിയൊരു തുള്ളി രക്തം പോലും ആ മൂട്ടയെ കൊണ്ടു കുടിപ്പിക്കില്ലെന്ന വാശിയിൽ കിടക്കയും വിരിയും ഒരുമിച്ചു വാരി വെളിയിലിട്ടു ഞാൻ തീ കൊടുത്തു. നരകാഗ്നിയിൽ അവന്റെ ആത്മാവു പിടയുന്നതു കണ്ടു ഞാൻ പൊട്ടി പൊട്ടി ചിരിച്ചൂ .....

Friday 1 July 2016

മാർഗ്ഗരീത്താ ഡാഡി മരിച്ചിട്ടില്ല






പാട്രിക്ക് സായിപ്പിന്റെ ശവസംസ്ക്കാര ചടങ്ങുകൾക്ക് മൗണ്ട് കാർമൽ കത്തീഡ്രലിലേയ്ക്ക് പോയ റൂഫൻ ഫെർണാണ്ടസ് പാതിരാവേറെ ഇരുട്ടിയിട്ടും തിരികെ  വന്നില്ല. ഭാര്യ മാർഗരീറ്റയും മക്കളും കരഞ്ഞു നിലവിളിച്ചു കവലകൾ തോറും അലഞ്ഞു നടന്നു, വാർത്ത കാട്ടു തീ പോലെ പടർന്നു. വീടിനോടു ചേർന്നുള്ള പെട്ടിക്കട റൂഫൻ  ഇല്ലാത്തതിനാൽ അനാഥമായി കിടന്നു. പരാതി ബോധ്യപ്പെടാൻ രാമകൃഷ്ണൻ പോലീസ് റൂഫന്റെ പെട്ടി കടതേടിയെത്തി തെളിവ് ശേഖരിച്ചു. മുൻപൊരിക്കലും റൂഫൻ  വീടു വിട്ടു പോയിട്ടില്ല മാർഗരീത്താ  രാമകൃഷ്ണൻ പോലീസിനോടാണയിട്ടു പറഞ്ഞു . മരിച്ച പാട്രിക്ക് റൂഫന്റെ ഡാഡി ക്യാപ്റ്റൻ ഫെർണാണ്ടസ് പീറ്ററിന്റെ വെറുമൊരു സഹ പ്രവർത്തകൻ  മാത്രമായിരുന്നു അയാളുടെ വിയോഗത്തിൽ വല്ല കുളത്തിലോ കടലിലോ  ചാടാനുള്ള സാധ്യത മാർഗ്ഗരീത്താ തള്ളി കളഞ്ഞു
.
ഡാഡി വരുന്നതും കാത്തു  നാഥാനും ജൂഡിയും വഴിക്കണ്ണുമായികാത്തിരുന്നു ഒന്നാം ദിനം ഒരറിവുമില്ലാതെ കടന്നു പോയി . വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ മാർഗരീത്തയെ സ്വാന്തനിപ്പിച്ചു.
അവൻ ഇംഗ്ലണ്ടിനു പോയാതായിരിക്കും അവന്റെ സ്വപ്നമല്ലായിരുന്നോ ഇംഗ്ലണ്ട് . ഒരു ദിവസം അവൻ വന്നു നിങ്ങളെയും കൊണ്ടു പോകും അന്ന് മാർഗരീത്ത ശരിക്കും മദാമ്മയാകും.
ആശ്വാസം ഭാവനയുടെ കണ്ണുകളിൽ ആയിരം കാതം കടന്നു സഞ്ചരിച്ചു കൊണ്ടേയിരുന്നു . രണ്ടെണ്ണം അടിച്ചാൽ കണ്ണു പൊട്ടുന്ന ചീത്ത പറയുമായിരുന്നെങ്കിലും റൂഫൻ പാവമായിരുന്നു പതിനാറാം വയസ്സിൽ കല്യാണം കഴിഞ്ഞ നാളു  തൊട്ടിന്നു വരെ  ആ ചൂടു പറ്റിയല്ലാതെ മാർഗ്ഗരീത്താ ഉറങ്ങിയിട്ടില്ല . ഓർക്കുമ്പോൾ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോകുന്നു ഇനി റൂഫനെ കാണാനും ആ കരവലയത്തിന്റെ സുരക്ഷിതത്വം അനുഭവിക്കാനും ആവുമോ ?
രണ്ടാം ദിനവും ഒരറിവും ഇല്ലാതെ കടന്നു പോയി റൂഫൻ ഏതോ അപകടത്തിൽ പെട്ടിരിക്കുന്നു അല്ലെങ്കിൽ ആരോ അയാളെ അപായപ്പെടുത്തിയിരിക്കുന്നു അല്ലെങ്കിൽ അയാളിങ്ങനെ മാറി നിൽക്കില്ല . മാർഗ്ഗരീത്താ സകല ദൈവങ്ങളെയും ഇരിക്കപ്പൊറുതി കൊടുക്കാതെ പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു.ലോകത്തെവിടെ ആയിരുന്നാലും അദ്ദേഹത്തിന്റെ ജീവൻ അതിനൊരു ആപത്തും വരാതിരിക്കണമേ എന്നവൾ കത്തിച്ചു വെച്ച മെഴുകു തിരികളോടൊപ്പം ഹൃദയമുരുകി പ്രാർത്ഥിച്ചു.

മൂന്നാം നാൾ പ്രഭാതമാകുന്നു വാതിലിൽ വലിയൊരു മുട്ടു കേട്ടു മാർഗരീത്താ ഓടി എഴുന്നേറ്റു വാതിലിന്റെ അരപ്പാളി വലിച്ചു തുറന്നു . വിളറി വെളുത്ത മുഖവുമായി ചായക്കടക്കാരൻ കുട്ടൻചേട്ടൻ  മുന്നിൽ ,
എന്തു പറ്റി കുട്ടൻ ചേട്ടാ റൂഫനെപ്പറ്റി എന്തെങ്കിലും വിവരം ?
ചോദ്യം പൂർത്തിയാകും മുൻപ് കുട്ടൻ വിളറി വെളുത്ത മുഖം ഇടതു വശത്തെ പീടികത്തിണ്ണയിലെ ഒഴിഞ്ഞ റാക്കിലേയ്ക്ക് വെട്ടിച്ചു. മാർഗരീത്തയും ഒന്നേ നോക്കിയുള്ളൂ പേടിയോടെ അവൾ പിന്നോട്ടാഞ്ഞു . റാക്കിനുള്ളിൽ ഒരു മനുഷ്യന്റെ തലയോട്ടി. മാർഗരീത്തയുടെ വലിയ അലർച്ച കേട്ടു പരിസര വാസികൾ ഓടി കൂടി, കണ്ടവർ കണ്ടവർ മൂക്കത്തു വിരൽ വെച്ചു നിന്നു .
ഇതു റൂഫൻ ഫെര്ണാണ്ടസിന്റെ തലയോട്ടി  തന്നെ പരദൂഷണക്കാരൻ ബ്രോക്കർ ഷിജി ഉറപ്പിച്ചു പറഞ്ഞു .
എന്നാലും രണ്ടു  ദിവസം കൊണ്ടൊരാൾ ഇത്രയും ജീർണ്ണിക്കുമോ ? പട്ടണത്തിൽ പോയി പഠിച്ച കുഞ്ഞു വർക്കിയുടെ മകൻ ടോം ശക്തിയുത്തം നിഷേധിച്ചു ഇതു റൂഫന്റെ സ്കൾ അല്ല .

രാമകൃഷ്ണൻ പോലീസ് വന്നു ജനക്കൂട്ടം വലിയൊരു കൂക്ക് വിളിയോടെ അയാളെ എതിരേറ്റു . മാർഗരീത്തയുടെ നിറഞ്ഞ മാറിന്റെ മിടിപ്പുകളിൽ നോക്കി മീശ പിരിച്ചു കൊണ്ടു രാമകൃഷ്ണൻ പോലീസ് തലയോട്ടിയുടെ അടുത്തെത്തി അതിൽ തൊടാൻ വലത്തെ കൈ മുന്നോട്ടെടുത്തതും ഒരലർച്ച !
ഡോണ്ട്  ടച്ച്‌ താറ്റ്  !!
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് പുരുഷാരം കണ്ണുകൾ പായിച്ചു . പെട്ടിക്കടയുടെ മിട്ടായി ഭരണികൾ വെക്കുന്ന തട്ടിനു  കീഴെ നിന്നും അയാൾ തല ഉയർത്തി പുറത്തേയ്ക്കു വന്നു. മാർഗരീത്ത ഓടി അടുത്തെത്തി അയാളെ പൂണ്ടടക്കം പിടിച്ചു കരഞ്ഞു
റൂഫ് വെയർ വെയർ യൂ ?
രാമകൃഷ്ണൻ പോലീസ് രണ്ടടി പിന്നോക്കം മാറി തട്ടിലേക്ക് ഒരു ചന്തിയുറപ്പിച്ചിരുന്നു . ജനക്കൂട്ടം ആകാംഷാഭരിതരായി അടുത്ത സംഭവങ്ങൾക്കായി കണ്ണും കാതും കൂർപ്പിച്ചിരുന്നു.

പാട്രിക്ക് സായിപ്പിന്റെ ശവസംസ്ക്കാരം കഴിഞ്ഞു മടങ്ങും വഴി ഡാഡി  ഫെർണാണ്ടസ് പീറ്ററെ കാണാൻ കുഴിമാടം വരെ പോയി എന്നാൽ കുഴിമാടത്തിലെ  കുരിശിൻ ചുവട്ടിൽ ദുഃഖിതനായി ഇരിക്കുന്ന ഡാഡി കരഞ്ഞു കൊണ്ടൊരു കാര്യം പറഞ്ഞു കഴിഞ്ഞ ദിവസം കുഴിവെട്ടി വന്നു കുഴി തുറന്നു ഡാഡിയെ അനേകം വൃത്തികെട്ട തലയോടുകൾക്കിടയിലേയ്ക്ക് തൂത്തെറിഞ്ഞെന്നും അവിടെ ഡാഡിക്കു ശ്വാസം മുട്ടൽ ഉണ്ടാകുന്നു എന്നും .
തലയോടുകൾ സൂക്ഷിക്കുന്ന ഗുഹാ മുഖത്തെത്തിയപ്പോൾ അനേകം തലയോടുകൾക്കിടയിൽ നിന്നും വേഗം ഞാൻ ഡാഡിയെ കണ്ടു മാംസം മാത്രമേ വേർപെട്ടെങ്കിലും എനിക്കു ഡാഡിയെ അറിയാമായിരുന്നു . എന്റെ ഡാഡി ആണത് ഇനിമേൽ ഡാഡി ഇവിടെ ഞങ്ങളുടെ കൂടെ ഉണ്ടാവും.
അപ്പോൾ ഈ രണ്ടു ദിവസം എവിടെയായിരുന്നു ?
 രാമകൃഷ്ണൻ പോലീസ് സംശയം കൂറി  ഡാഡിയുടെ ജന്മനാടായാ വെല്ലിങ്ങ്ടൺ ഐലൻഡിൽ ആയിരുന്നു ഞങ്ങൾ .ഡാഡി ഇപ്പോൾ സന്തോഷവാനാണ് ദയവായി ഈ ജനക്കൂട്ടത്തിനോട് ഒന്നു പിരിഞ്ഞു പോകാൻ പറയൂ . വല്ലാത്ത അസ്വസ്ഥതയോടെ അയാൾ മുഖം പൊത്തി താഴേയ്ക്ക് കുനിഞ്ഞിരുന്നു.രാമകൃഷ്ണൻ പോലീസ് ലാത്തി ചുഴറ്റി എല്ലാവരോടും പിരിഞ്ഞു പോകാൻ ആംഗ്യം കാട്ടി. റൂഫനെ സിമിത്തേരിയിൽ വെച്ചു ഏതോ വലിയ ബാധ ഗ്രസിച്ചിരിക്കുകയാണെന്ന് പൂച്ചം പൂച്ചം പറഞ്ഞു കൊണ്ടാ ജനക്കൂട്ടം പിരിഞ്ഞു പോയി .
മാർഗ്ഗരീത്താ ഒന്നും വിശ്വസിക്കാത്തവളെപ്പോലെ റൂഫന്റെ നെഞ്ചോടു ചേർന്നു നിന്നു .നാഥനും ജൂഡിയും ഡാഡി ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞു എന്നാ പരാതിയോടെ കൂടുതൽ കൂടുതൽ ചേർന്നിരുന്നു. പെട്ടിക്കട വീണ്ടും തുറക്കപ്പെട്ടു പീറ്റർ ഫെർണാണ്ടസിന്റെ  തലയോട്ടി ഇരിക്കുന്ന കടയിലേക്ക് വരാൻ ആളുകൾ ഭയപ്പെട്ടു. ആ തലയോട്ടി റൂഫൻ ഹൃദയത്തോടടുക്കി പിടിച്ചു കൊണ്ടു നടന്നു ഊണിലും ഉറക്കത്തിലും ഡാഡിയുടെ ഹൃദയ വിചാരങ്ങൾക്കു പോലും റൂഫൻ ചെവിയോർത്തിരുന്നു.ഏകാന്തതകളിൽ ഡാഡിയോടെന്നപോലെ അയാൾ പേർത്തും പേർത്തും സംസാരിച്ചു കൊണ്ടിരുന്നു .
കച്ചവടം പൂർണ്ണമായി ഇല്ലാതായിരിക്കുന്നു ആരും വരാത്ത പ്രേതാലയം പോലെ റൂഫന്റെ കടയിലെ  മിട്ടായി ഭരണികളിൽ ഉറുമ്പുകൾ കൂടുകെട്ടി .മാർഗ്ഗരീത്താ ഭയചകിതയും നിസ്സഹായയും  ആയിരിക്കുന്നു  പ്രിയപ്പെട്ടവന്റെ മനോ വ്യാപാരങ്ങളിൽ വന്ന മാറ്റം മാർഗ്ഗരീത്തായെ മാനസികമായി തളർത്തി.ഇനിയും ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്നെവൾ മനസ്സിൽ ഉറപ്പിച്ചു .ഒരു നാൾ റൂഫൻ ഉറങ്ങിയെന്നു ഉറപ്പു വരുത്തിയ ശേഷം അവൾ ആ തലയോട്ടിയെടുത്തു മുന്നോട്ടു നടന്നു അകലെ കടൽപ്പാലം അവസാനിക്കുന്ന മുനമ്പിൽ നിന്നവൾ  ആ തലയോടിനെ  താഴെ കടലിലേയ്ക്ക് ആഞ്ഞു വലിച്ചെറിഞ്ഞു . വലിയ തിര ഇൻ ലോ യുടെ  പൂക്കുന്ന തലയോടുമായി ഒരു വേലിയിറക്കമെന്നപോലെ  ഉൾവലിഞ്ഞു .

അതി രാവിലെ ഉണർന്ന റൂഫൻ ഡാഡിയെ അന്വേഷിച്ചില്ല പകരം ഏതോ അതീന്ദ്രിയ ജ്ഞാനം ലഭിച്ചവനെപ്പോലെ കടൽപ്പാലത്തിന്റെ മുനമ്പിലേയ്ക്ക് നടന്നു കയറി അങ്ങകലെ വെള്ളി കെട്ടു  പോലെ ഒരു കപ്പൽ അതിന്റെ ഡെക്കിൽ ഡാഡി പഴയ ക്യാപ്റ്റൻ ഫെർണാണ്ടസ് പീറ്റർ ചിരിച്ചു കൊണ്ടു കൈ വീശുന്നു  . റൂഫൻ ഫെർണാണ്ടസ് മെല്ലെ മെല്ലെ ആ കപ്പലിന്റെ വെളിച്ചത്തിലേയ്ക്കു നടന്നടുത്തു . അപ്പോൾ ഒരു കുഞ്ഞ് വഞ്ചിയിൽ കുറച്ചു മുക്കുവർ ശബ്ദമില്ലാതെ അയാൾക്കു മുന്നിലൂടെ കടന്നു പോയി ..........