Saturday 30 May 2015

യുത്തനേഷ്യ കാത്തൊരു അച്ഛൻ





    അച്ഛൻ മരിച്ചിരിക്കുന്നു നല്ല സന്തോഷമാണ് ഇപ്പോൾ മനസിന്‌ തോന്നുന്നത് , ഒരു ഇടവപാതി മഴ പെയ്തു തോർന്ന പ്രതീതി മേമ വലിയ വായിൽ നിലവിളിക്കുംമ്പോളും ആ ഉള്ളിന്റെ ഉള്ളിലും വേദനകളുടെ ലോകത്ത് നിന്നും അച്ഛൻ പിൻ വാങ്ങിയതിന്റെ ആശ്വാസം പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. അച്ഛന് മജ്ജയിൽ കാൻസർ ആയിരുന്നു കഴിഞ്ഞ ആറു മാസം മുൻപ് വരെ ഞങ്ങൾ മക്കളുടെ ക്ഷേമവും സൌഖ്യവും മാത്രം തപസാക്കിയ അച്ഛൻ പെട്ടന്നാണ് വേദനകളുടെ നിലയില്ലാ കയത്തിലേയ്ക്ക് കൂപ്പു കുത്തിയത്.


 അച്ഛൻ രസികനായിരുന്നു ഭാവഭേദമെന്യേ ബടായി പറയാനും ഇല്ലാ  കഥകൾ നടന്നതെന്ന വ്യാജേന ഞങ്ങൾ കുട്ടികളെ പറഞ്ഞു രസിപ്പിക്കുന്നതിലും അച്ഛന് അനിതര സാധാരണമായ ഒരു കഴിവ് തന്നെ ഉണ്ടായിരുന്നു. മേമയെക്കാൾആറു  വയസിനു ഇളയതാണ് ഞാൻ മൂന്ന് പെണ്‍ കുട്ടികള്ക്ക് ശേഷം അച്ഛനും അമ്മയും അമ്പലപുഴ ഉണ്ണി കണ്ണന് കദളി പഴം നേദിച്ച് ഉണ്ടായതാണ് അവരുടെ കുഞ്ഞുണ്ണിയായ  ഞാൻ. അത് കൊണ്ട് തന്നെ എഞ്ചിനീയറിംഗ് പാസകുന്നത് വരെ ഞാൻ അവരുടെ ഓമനയായിരുന്നു . അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വന്നിരുന്ന പൊതി കെട്ടുകളുടെ മുഴുവൻ അവകാശി ഞാനായിരുന്നു . ഞാൻ തിന്നു കഴിഞ്ഞു മിച്ചം വന്നവ തിന്നാൻ വിധിക്കപ്പെട്ടവരായിരുന്നു ചേച്ചിമാർ , അവർക്കതിൽ ഒരു പരാതിയും ഇല്ലായിരുന്നു താനും. യാത്രകൾ അച്ഛന് ജീവവായുവായിരുന്നു  എല്ലാ മാസവും ഒരു മൃഗശാല സന്ദർശനമോ കടപ്പുറം ചുറ്റലോ ഒന്നുമില്ലങ്കിൽ നൂറു വാര അകലെയുള്ള പുന്നമാടകയാൽ തീരത്തേ യ്ക്കോ  അച്ഛൻ ഞങ്ങൾ നാല് പേരെയും കൈ പിടിച്ചു നടത്തുമായിരുന്നു.വീട്ടിലെ പുട്ടിനു പൊടി കുഴക്കുന്നത് മുതൽ അമേരിക്ക ഇറാക്കിലും മധ്യ ഏഷ്യൻ രാജ്യങ്ങളിൽ നടത്തുന്ന അനധികൃത കൈ കടത്തലുകളെ ക്കുറിച്ച് വരെ അച്ഛൻ ഞങ്ങളോട് ഹാസ്യം കലർത്തി അവതരിപ്പിക്കും. അറിയിക്കാതെ  അറിവ് വിളമ്പാൻ ഒരു പ്രത്യേക വിരുതു തന്നെ ഉണ്ടായിരുന്നു അച്ഛന്.


അന്നൊരു ഞായരാഴ്ചയായിരുന്നു  എല്ലാ അവധി ദിവസങ്ങളെയും പോലെ സന്തോഷത്തിൽ ആരംഭിച്ച ദിവസം ഒരു മോഹാലസ്യം കൊണ്ട് കണ്ണീരണിഞ്ഞു. ഇടതു കയ്യിലെ മുട്ടിനു താഴെ ഒരു വേദനയും നീർവീക്കവും രണ്ടു ദിവസമായി അച്ഛനെ തെല്ലു അസ്വസ്ഥൻ ആക്കിയിരുന്നു എങ്കിലും സാദാരണ എന്തോ എന്ന് കരുതി അവഗണിച്ചു എന്നാൽ അബോധാവസ്ഥയിലായ അച്ഛനെ നോക്കിയാ ഡോക്ടർ ബയോപ്സിക്ക്  നിര്ദേശിചപ്പോഴാണ് അച്ഛന്റെ മുഖം വാടുന്നതും ഒരു വേള അച്ഛൻ ഞങ്ങളെ ഓർത്ത്‌ ആ കണ്ണുകൾ നനയുന്നതും കണ്ടത്    റിസൾട്ട്‌ വരും മുൻപേ അച്ഛൻ വേദനകളുടെ ലോകത്തേയ്ക്ക് കടന്നിരുന്നു മുൻപൊരിക്കൽ പോലും കാണാത്ത അച്ഛനായിരുന്നു പിന്നെ ഞങ്ങള്ക്ക് കാണാൻ കഴിഞ്ഞത് ഞങ്ങൾ  മക്കൾ നാല് പേരും കണ്ണിമ ചിമ്മാതെ കൂട്ടിരുന്നിട്ടും അച്ഛനെ  വേദനകളുടെ ലോകം കീഴ്പെടുത്തി കൊണ്ടിരുന്നുരണ്ടാഴ്ച കഴിഞ്ഞു ബയോപ്സിയുടെ റിസൾട്ട്‌ വന്നു അതെ ഞങ്ങൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. അച്ഛന്റെ മജ്ജകളിൽ അർബുദം കൂട് കൂട്ടിയിരിക്കുന്നു. ചികിത്സ നൽകാൻ കഴിയുന്നതിനും അപ്പുറം അതച്ചന്റെ സകല എല്ലുകളിലെയ്ക്കും പടർന്നിരിക്കുന്നു. ചിരികൾ മുഖരിതമാക്കിയിരുന്ന ഞങ്ങളുടെ ഭവനം മെല്ലെ മെല്ലെ മൌനത്തിന്റെ വാൽമീക ങ്ങൾ  ആയി മാറപെട്ടിരിക്കുന്നു.ലാർവ ചിത്രശലഭ മാകാൻ കൊതിക്കുന്നതുപോലെ അച്ഛനും മരണമെന്ന സ്വാതന്ത്ര്യത്തെ കൊതിയോടെ കാക്കുവാൻ തുടങ്ങിയിരിക്കുന്നു .


ഒരു വേള ഞാനും അച്ഛൻ ഈ വേദനകളുടെ ലോകത്തിൽ നിന്നും മോചിതൻ ആയെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഒരു മകനും അപ്പനെ ഇത്രമാത്രം സ്നേഹിചിരിക്കില്ല അത്രമേൽ സ്നേഹം ഈ  വേദനയിൽ എന്റെ ഹൃദയം അസ്വസ്ഥമാക്കുന്നു . വേദനകളുടെ മൂർദ്ധന്യത്തിൽ അച്ഛൻ  ഉറക്കെ കരയും മക്കളെ ഉണ്ണികുട്ടാ അച്ഛനെ ഒന്ന് രക്ഷിക്കെടാ എന്നെ ഒന്ന് മരിക്കാൻ നിങ്ങൾ സഹായിക്കെടാ ഒരു കഷണം കയറോ ഒരു തുള്ളി വിഷമോ അച്ഛന്റെ നാവിൽ ഇറ്റിക്കെടാ ഈ അലര്ച്ച കേൾക്കുമ്പോൾ വാതിലിനു പിന്നിൽ നിന്നും തേങ്ങി കരയുന്ന മൂന്ന് ചേച്ചിമാരെയും ഒരു മറുപടിയും കിട്ടാതെ വരുമ്പോൾ സ്വയം ശപിക്കുന്ന അച്ഛനെയും താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു എന്തെങ്കിലും ചെയ്തേ പറ്റു.


ദയാ വധം ചില രാജ്യങ്ങളിൽ നിയമവിധേയമാണ് പക്ഷെ നമ്മുടെ രാജ്യത്തെ നിയമം അതനുവദിക്കുന്നില്ല   സ്നേഹമുണ്ടെങ്കിൽ എന്നെ ഒന്ന് കൊന്നു താടാ എന്നാ അച്ഛന്റെ നിലവിളി തറയ്ക്കാൻ ഹൃദയത്തിൽ ഒരിഞ്ചു സ്ഥലം ബാക്കിയില്ല. എന്നെ  ഞാനാക്കിയ എന്റെ എല്ലാമെല്ലാമാണ് മുന്നിൽ ദിനേന മരണത്തിനു  വേണ്ടി യാചിക്കുന്നത്‌.ഒരു രാത്രി അച്ഛനെ  ഞാൻ സഹായിക്കും അല്ലെങ്കിൽ ഞാൻ മകൻ എന്ന് വിളിക്കപെടാൻ  പോലും അർഹനല്ല ഈ വേദനകളുടെ ലോകത്ത് നിന്നും അച്ഛനെ പറഞ്ഞു വിടുകയായിരിക്കും എനിക്ക് അച്ഛനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വല്യ സത്കർമ്മം. കട്ടിലിനരുകിൽ ചിലത് മനസ്സിൽ ഉറപ്പിച്ചു ചെന്നിരുന്നു അച്ഛൻ ഉറങ്ങുകയാണ് വേദനകളുടെ ലോകത്ത് നിന്നും താല്കാല മോചനമാണത്   ശക്തി കൂടിയ മരുന്നുകളുടെ പിൻ  ബലത്തിലുള്ള ഈ ഉറക്കം. ഉണ്ണികുട്ടാ അച്ഛനെ ഒന്ന് മോചിപ്പിക്കെടാ എന്ന സ്ഥിരം കരച്ചിൽ ഹൃദയത്തിൽ പ്രതിധ്വനിക്കുന്നു രണ്ടു കണ്ണുകളും ഇറുക്കി അടച്ചു ഇരുകൈകളും അച്ഛന്റെ കഴുത്തിൽ  ചേർത്തു വെച്ച് പതിയെ അമര്ത്തി തുടങ്ങി ഇല്ല പൂക്കുല ആടുംപോലെ കൈകൾ വിറക്കുന്നു, അമ്മ പോയ അന്ന് മുതൽ അമ്മയും അച്ഛനും ഒരാളായിരുന്നു ഇത്രമേൽ ഞാൻ ഈ ലോകത്ത് ഒരാളെയും സ്നേഹിച്ചിട്ടില്ല എന്നോട് ക്ഷമിക്കൂ അച്ഛാ ഈ മകന് അച്ഛന് സദ്‌ മരണം നല്കാനുള്ള ത്രാണിയില്ല. അച്ഛന്റെ കട്ടിലിനോട് ചേർന്ന്  ആനെഞ്ചിൽ തല ചായ്ച്ചു വെച്ചുറങ്ങി പ്ലസ്‌ ടു കാലം വരെ അങ്ങനെ  ആയിരുന്നുഉറങ്ങിയിരുന്നതും.രാവിലെ മേമ വന്നു തട്ടി വിളിക്കുംബോലാണ് ഉണർന്നത് ഉണ്ണിമോൻ അച്ഛന്റെ ചൂട് പറ്റി ഉറങ്ങ്യിട്ടു കുറെ നാളായി അല്ലെ     മേമ അച്ഛനെ ചായ കുടിപ്പിക്കട്ടെ എന്നിട്ട് കിടന്നോളൂ അച്ഛൻ ഉണർന്നാൽ കരച്ചിൽ തുടങ്ങും അത് കേൾക്കാനുള്ള കരുത്തില്ല ഞാൻ പതിയെ എഴുനേറ്റു റൂമിലേയ്ക്ക് പോയി. അച്ഛാ അച്ഛാ മേമയുടെ വിളി ദൃഡപ്പെടുന്നതും ശേഷം വലിയോരലര്ച്ചയാകുന്നതും നിർവികാരനായി കേട്ട് നിന്നു.  അച്ഛൻ സ്വതന്ത്രൻ ആയിരിക്കുന്നു വേദനകളുടെ ലോകം വിട്ടു അച്ഛൻ പറയാറുള്ള പോലെ ചിത്രഗുപ്തന്റെ കൊട്ടാരം തേടി അച്ഛൻ പോയിരിക്കുന്നു .  എത്രമേൽ അച്ഛൻ ഞങ്ങളെ സ്നേഹിച്ചിരുന്നു എന്നിട്ടും അച്ഛനെ വേദനകളുടെ ലോകത്ത് തനിയെ  വിടാൻ ഞങ്ങള്ക്കെങ്ങനെ കഴിഞ്ഞു .


ലോകത്ത് ഞങ്ങളെ അനാഥരാക്കി അച്ഛനും കൂടൊഴിഞ്ഞിരിക്കുന്നു. ദുഃഖം അല്ല വെറുതെ ഒരു നീറ്റൽ മനസിന്റെ കോണിൽ എവിടെയോ വിങ്ങുന്നു ചിതയ്ക്ക് തീ കൊളുത്തുമ്പോൾ ഒരു പുക പടലം എന്നിലേയ്ക്ക് കയറി എന്നോടിങ്ങനെ പറഞ്ഞു ഉണ്ണീ ഇനി ഞാൻ നിന്നിലൂടെയാണ് ജീവിക്കുന്നത് നീ അച്ഛനെ രക്ഷിക്കാൻ കഴുത്തിൽ കയ്യമർത്തിയ നേരം ഞ്ഞാൻ സ്വതന്ത്രനായി ഇത്രമേൽ നീ എന്നെ സ്നേഹിചിരുന്നല്ലോ അച്ഛന് അത് മതി. അന്ന് ഞാൻ ഉറങ്ങിയില്ല രാത്രി വൈകുവോളം അച്ഛന്റെ ചിത എരിയുന്ന മണ്ണിൽ നോക്കി ഉണ്ണികുട്ട എന്നൊരു വിളിയും കാതോർത്തിരുന്നു

Wednesday 13 May 2015

ഭൂകമ്പ മാപിനി രേഖപെടുത്താത്ത നഷ്ട്ട സ്വപ്‌നങ്ങൾ




നാരായണ്‍ ടാക്കുർ ഉണ്ടിട്ടു രണ്ടു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്നോ എങ്ങനെ അദ്ധേഹത്തിന് സംഭവിച്ച നഷ്ട്ടം നികത്താൻ ആവുമെന്നും അറിയാതെ ഞങ്ങളും മൂന്ന് ദിവസമായി ഉരുകുകയായിരുന്നു മൂന്ന് കൊല്ലം മുൻപ് ഞങ്ങളുടെ കൂടെ കൂടിയ ആ ദിവസം മുതൽ ചിരിച്ചും ചിരിപ്പിച്ചും മാത്രം ഞങ്ങൾക്ക് പരിചയമുള്ള നാരായണ്‍ ഭായിയുടെ തീർത്തും പരിചിതമല്ലാത്ത ഈ മുഖം ഒരു നൊമ്പരമായി തീർന്നിട്ട് ഇന്ന് മൂന്ന് പകലുകൾ പൂർത്തിയാകുന്നു. കാഡ്മണ്ടുവിനു വടക്ക് പടിഞ്ഞാറ് ഭരത്പൂർ എന്ന പട്ടണത്തിലായിരുന്നു നാരായണ്‍ ഭായി  സ്വപ്നങ്ങളും വിയർപ്പും സ്വരുക്കൂട്ടിയുണ്ടാക്കിയ സ്വപ്നഗൃഹം. മൂന്ന് മക്കളെയും ഭാര്യയെയും ജീവന് തുല്യം സ്നേഹിച്ചിരുന്ന ആ കുറിയ മനുഷ്യൻ വീട് വിട്ടു മരുഭൂമിയിൽ എത്തിയത് തന്നെ സ്വന്തമായി ഒരു കിടപ്പാടം എന്ന ലക്‌ഷ്യം പൂർത്തികരിക്കാൻ വേണ്ടി മാത്രമായിരുന്നു. കമ്പനി നല്കുന്ന ഓവർ ടൈമുകളിൽ ഒന്നുപോലും പാഴാക്കാതെ സദാ സമയം ചിരിച്ചും തമാശകൾ പറഞ്ഞും കൂടെ പണിതിരുന്നവരുടെ നിമിഷങ്ങളെ ധന്യമാക്കിയിരുന്ന ആ കുറിയ മനുഷ്യൻ പെട്ടന്ന് തന്നെ ഞങ്ങളുടെ കമ്പനിയിലെ ഏറ്റവും ജനപ്രിയൻ ആയി തീർന്നു. ടാകൂർ ഭായി എന്നോ  നാരായണ്‍ ഭായി എന്നോ  വിളിക്കാതെ ഒരാളും അയാളെ കടന്നു പോയിരുന്നില്ല  നേപാളി പാരംബര്യ പാചക  കലയിൽ നിപുണനായിരുന്ന ടാക്കൂർ അത് എല്ലാവർക്കും വെച്ച് വിളമ്പുന്നതിലും മഹാ മനസ്കത കാട്ടിയിരുന്നു . മോമോയും ദിണ്ടോ താലിയും സ്പെഷിൽ ചിക്കൻ വിഭവമായ ചോ മീനും ഒക്കെ ടാക്കൂർ ഭായിയുടെ കൈപുണ്യത്തിൽ ഞങ്ങളുടെ സ്വാദു മുകുളങ്ങളെ ഉണർത്തി കടന്നു പോയവയായിരുന്നു .

ഒരു കൊല്ലം മുൻപാണ് ടാക്കൂർ നാട്ടിൽ വീട് പണി തുടങ്ങിയത് വന്ന ആദ്യ രണ്ടു വർഷങ്ങൾ സമ്പാദ്യത്തിൽ നിന്നും മിച്ചം പിടിച്ചവയും അവധിക്കു പോലും പോകാതെ  നേടിയ അവധി ശമ്പളവും ടിക്കെറ്റ് അലവൻസും ഒക്കെ ചേർത്താണ് വീടിന്റെ തറക്കല്ലിട്ടത്. അന്നയാൾ പതിവിലേറെ സന്തോഷവാനായിരുന്നു ക്യാമ്പിൽ മുഴുവൻ സ്വന്തം കൈകൊണ്ടുണ്ടാക്കിയ യോമാരി എന്ന നേപാളി മധുരം വിളമ്പിയാണ് തന്റെ സ്വപ്ന സാഷത്കാരത്തിന്റെ ആദ്യ പടി അയാൾ ആഘോഷിച്ചത്. പിന്നീട് സ്വയം ഒതുങ്ങി ചിലവുകളിൽ നിയന്ത്രണം വരുത്തി ലക്ഷ്യ പ്രാപ്തിയിലെയ്ക്ക് നിശ്ചയദാര്ട്ട്യത്തോടെ നടന്നടുക്കുന്ന നാരായണ്‍ ടാക്കൂരിനെയാണ് പിന്നെ ഞങ്ങൾ കണ്ടത്. നാല് മാസം മുൻപ് ഒരു ബസന്ത പഞ്ചമി നാളിൽ ടാക്കൂരിന്റെ സ്വപ്നം പൂവണിഞ്ഞു . ചെറുതെങ്കിലും മനോഹരമായ ഒരു കൊച്ചു വീട് സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ ടാക്കൂർ സ്വയം മറന്നു ആഘോഷിച്ചു. അമിതമായി മദ്യപിച്ചു നേപാളി ദൊഹൊരി സംഗീതത്തിന്റെ അകമ്പടിയോടെ അയാൾ ഇങ്ങനെ പാടി നിങ്ങൾ അറിഞ്ഞോ  കൂട്ടുകാരെ കൊച്ചു  കിനാവിൻ സാഗർ മാതാ കെട്ടി ഞാൻ എന്ന പിറന്ന മണ്ണിൽ. ആകുലനായൊരു  എന്നെ ഞാനി മരുവിൻ വെയിലിൽ വലിച്ചെറിഞ്ഞു കൊടുമുടിയേറാൻ   സമയമണഞ്ഞു. അർഥം അറിയാതെയെങ്കിലും ഞാങ്ങളും അവനോടൊപ്പം പാടി ആ രാത്രി ഉത്സവമാക്കി.


വന്നിട്ട് ഇത് വരെ നാട്ടിൽ പോയിട്ടില്ല വീടിനു വേണ്ടി അധ്വാനിക്കുകയായിരുന്നു ഇത് വരെ. കമ്പനിയിൽ നിന്നും അഡ്വാൻസ് വാങ്ങിയ തുക അടഞ്ഞു  തീർന്നാൽ അവധിക്കു അപേക്ഷിക്കാം. ഏപ്രിലോട് കൂടി   അത് കഴിയും എന്നിട്ട് വേണം ജീവന് തുല്യം സ്നേഹിക്കുന്ന മക്കളെ കാണാൻ പോകാൻ എല്ലാ ദിവസവും അയാൾ അവരെ വിളിക്കാറുണ്ടായിരുന്നു. മൂന്നു കുഞ്ഞുങ്ങളോടും ഭാര്യയോടും സംസാരിക്കാൻ തന്നെ ദിവസവും രണ്ടു മണിക്കൂർ ഇന്റർനെറ്റ്‌ ഫോണുമായി മല്ലയുദ്ധം നടത്താറുണ്ട്‌. ചിലപ്പോൾ ശാസന ചിലപ്പോൾ ചീത്തവിളി ചിലപ്പോൾ തലോടൽ എല്ലാം അന്വേഷിച്ചിട്ടേ സ്നേഹനിധിയായ ആ കുടുംബനാഥൻ ഉറങ്ങാൻ പോകാറൂള്ളയിരുന്നു. അന്നും പതിവ് സംസാരത്തിനിടയിൽ ഭാര്യ പയ്യാരം പറഞ്ഞു നിങ്ങളിതെത്ര കൊല്ലമായി പോയിട്ട് വീട് പണി ഒക്കെ കഴിഞ്ഞില്ലേ ഇനിയെങ്കിലും ഒന്ന് വന്നു കൂടെ കാണാൻ കൊതിയാകുന്നു. കുഞ്ഞുങ്ങൾ വലുതാവുന്നു ആണ്‍കുട്ടികൾക്ക് ഒരു പ്രായം കഴിഞ്ഞാൽ അമ്മ പോര അപ്പൻ തന്നെ വേണം ഇനി നമുക്ക് ഉള്ളത് കൊണ്ട് ഇവിടെ ജീവിക്കാം. ശരി പ്രിയേ നീ പറഞ്ഞതെല്ലാം ഞാൻ അന്ഗീകരിചിരിക്കുന്നു മേയിൽ  വിസ കാലാവധി തീരുകയാണ് ഇനി ഒരു പുതുക്കലിന് നിൽക്കുന്നില്ല ഞാൻ വരാം നീ ശാന്തമായി ഉറങ്ങൂ.

പിറ്റേന്ന് ശനിയാഴ്ചയായിരുന്നു തിരക്കുള്ള പണി നടക്കുന്നതിനിടെ പുറത്തു നിന്നും വന്ന സുപ്പർ വൈസറാണ് അത് പറഞ്ഞത് ടാക്കൂർ നീയറിഞ്ഞോ നിങ്ങളുടെ നാട്ടിൽ ഭൂചലനം ഉണ്ടായിരിക്കുന്നു ആരും മരിച്ചിട്ടില്ല എന്നാണ് ആദ്യ റിപ്പോർട്ടുകൾ വീട്ടിൽ എല്ലാവരും സുരക്ഷിതർ ആണോ എന്ന് ഒന്ന് വിളിച്ചു ചോദിക്കുക. കേട്ട പാതി കേൾക്കാത്തപാതി ഫോണ്‍ വാങ്ങി ഡയൽ ചെയ്തു ഇല്ല ഒരു നമ്പറും വർക്ക് ചെയ്യുന്നില്ല .പണി മതിയാക്കി റൂമിൽ പോയി ടി വി നോക്കാൻ സൂപ്പർ വൈസർ അനുവാദം നൽകി. ആദ്യ വിഷൽ എന്ന പേരിൽ കാണിക്കുന്നത് തന്നെ തനിക്കു ചിര പരിചിതമായ വഴികളാണ് താൻ  നടന്നുകളിച്ച വഴികളിലൂടെ ക്യാമറ സഞ്ചരിക്കുന്നു ഹൃദയമിടിപ്പിന്റെ താളം കൂടി വരുന്നു നഗരം മുഴുവൻ കല്ലിന്മേൽ കല്ല്‌ മാത്രമായ കെട്ടിടങ്ങൾ, ദൈവമേ എന്റെ വീട് കുട്ടികൾ ഭാര്യ എന്റെ സർവ്വ സമ്പാദ്യവും പൊയ്ക്കോട്ടേ എന്റെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ആപത്തു ഒന്നും ഉണ്ടാവല്ലേ. ക്യാമറ നഗരം കടന്നു തന്റെ പുതിയ വീടിന്റെ പരിസരത്ത് എത്തിയപ്പോൾ ഒരു വലിയ നിലവിളിയോടെ അയാൾ പുറത്തേയ്ക്ക് ഓടി എനിക്ക് എന്റെ മക്കളെ കാണണം വലിയ വായിൽ അയാൾ ഉറക്കെ അലറി ഒരു നിമിഷം കമ്പനി നിശ്ചലമായി അയാൾക്ക്‌ ചുറ്റും കൂടി . പിന്നീടയാൾ അർദ്ധ ബോധത്തിൽ എന്തൊക്കയോ ഉച്ചത്തിൽ പുലമ്പി കൊണ്ടിരുന്നു .

നേപാൾ കോണ്‍സുലറ്റ് മുഖാന്തിരം കമ്പനി നാരായണ്‍ ടാക്കൂരിന്റെ കുടുംബത്തെ കുറിച്ച് അന്വേഷിച്ചു രണ്ടാം ദിനം ഞങ്ങൾക്ക് അറിയിപ്പ് വന്നു ഭൂകമ്പത്തിൽ അദ്ധേഹത്തിന്റെ വീട് നിശേഷം തകർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൃതശരീരം കണ്ടു കിട്ടി ഒരാളെ ക്കുറിച്ച് ഒരു വിവരവും ഇല്ല . ബോധം വരുമ്പോൾ ഒക്കെ ടാക്കൂർ ഫോണിൽ വീട്ടിലെ നമ്പർ ഡയൽ ചെയ്യും എന്നിട്ട് കിട്ടാതെ വരുമ്പോൾ ഉറക്കെ കരയും. വീട്ടിൽ ആർക്കും ആപത്തൊന്നും ഇല്ല വാർത്ത വിനിമയ സംവിധാനം ആകെ തകർന്നത് കൊണ്ടാണ് ഫോണ്‍ കിട്ടാത്തത് എന്ന് ഞങ്ങൾ താക്കൂറിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. നാളെ വൈകുന്നേരം ടാക്കൂർ കാഡ്മണ്ടൂവിലേയ്ക്ക് പോകുകയാണ് മൂന്ന് വർഷം ഉറുമ്പ് ശേഖരിക്കുന്നത്   പോലെ സ്വരുകൂട്ടി ഉണ്ടാക്കിയ പുതിയ ഭവനം കാണാൻ മക്കളെ കാണാൻ അവസാനമായി പറഞ്ഞ വാക്കുകൾ അറം പറ്റിയ പോലെ ശാന്തമായി ഉറങ്ങുന്ന ഭാര്യയെ കാണാൻ ..