Saturday 7 April 2012

മകന്‍ ജനിക്കുന്നു

ആദ്യത്തെ മോള്‍ ഉണ്ടായതിനു ശേഷം അമ്മായി അപ്പന്‍ ഫോണ്‍ വിളിച്ചു പറഞ്ഞപ്പോഴാണ് താനൊരു പിതാവായ കാര്യം അറിഞ്ഞത് അന്നേ മനസ്സില്‍ കണക്കു കൂടിയതാണ് ഇനി ഒരു കുട്ടിക്ക് കൂടി ജന്മം നല്‍കുന്നെങ്കില്‍ ആ പ്രസവമുറിയുടെ വാതിലില്‍ കൂടി വെരുകിനെ പോലെ ഓടി നടക്കണം ചോര കുഞ്ഞിനെ ആദ്യം കൈയില്‍ വാങ്ങുന്നത് അവന്റെ അപ്പനായ ഈ ഞാന്‍ ആവണം . ഒന്‍പതാം മാസം കണക്കാക്കി ലീവ് സംഘടിപ്പിക്കാന്‍ നന്നേ പാട് പെട്ടെങ്കിലും മനസില്‍ ആഗ്രഹം തീക്ഷ്ണമായിരുന്നത് കൊണ്ട് ജോലി ഉപേക്ഷിച്ചു പോലും നാട്ടില്‍ എത്തണമെന്ന ഉറച്ച തീരുമാനത്തില്‍ ആയിരുന്നു ഞാന്‍. ഡിസംബര്‍ ഞങ്ങള്‍ ആലപ്പുഴക്കാര്‍ക്ക് ഉത്സവങ്ങളുടെ കാലമാണ് മുല്ലക്കല്‍ ചിറപ്പും ക്രിസ്തുമസും ബീച് ഫെസ്ടിവേലും പുതു വര്‍ഷവും ഒക്കെ ആയി ആഘോഷിക്കാന്‍ ഒരു പാടുള്ള മാസവും .മൂത്ത മകള്‍ ഞാന്‍ ചെല്ലുമെന്ന് അറിയിച്ച ദിവസം മുതല്‍ ഉറങ്ങുന്നതിനു മുന്‍പ് അമ്മയോട് ചോദിക്കും ഇനി എത്ര ദിവസം കൂടി ഉണ്ട് അമ്മെ അച്ചാച്ചന്‍ വരാന്‍ ? എല്ലാ ദിവസവും വെബ്‌ കാമില്‍ കാണാറുണ്ട്‌ ഏകദേശം ഒരു മണികൂര്‍ സംസാരിക്കാറുമുണ്ട് എന്നാലും അച്ചാച്ചന്‍ വരുമ്പോള്‍ ക്രിസ്തുമസ് അപ്പാപ്പനെ കൊണ്ട് വരുമെന്ന് അവള്‍ക്കറിയാം പാര്‍ക്കിലും ബീച്ചിലും ബ്രുഫിയായിലും അവളെ കൊണ്ട് പോകുമെന്നറിയാം അതിനാണീ അക്ഷമമായ കാത്തിരിപ്പ്‌ .


എയര്‍ ഇന്ത്യക്ക് ടിക്കറ്റ്‌ എടുത്താല്‍ കുഞ്ഞിന്റെ മാമ്മോദീസ നടത്താന്‍ അവിടെ എത്താമെന്ന് കൂടുകാര്‍ കളിയാക്കിയപ്പോഴും പത്തു കിലോ എക്സ്ട്രാ ബാഗേജ് എന്ന മോഹവലയില്‍ ഞാന്‍ കുടുങ്ങി ഡിസംബര്‍ പതിനാലിന് രാവിലെ പുറപെടെണ്ട വിമാനം അനിശ്ചിതമായി നീളുകയാണ് പതിനഞ്ചാം തീയതിയാണ് ഡ്യൂ ഡേറ്റ് കര്‍ത്താവേ എന്റെ സ്വപ്നത്തിനു കുറുകെ ആണല്ലോ എയര്‍ ഇന്ത്യയുടെ പാലം വലി ഓരോ അരമണിക്കൂറിലും ഞാന്‍ വീടിലോട്ടു വിളിച്ചു വിവരങ്ങള്‍ ആരഞ്ഞു കൊണ്ടിരിക്കുകയാണ് ഞാന്‍ എത്തുന്നതിനു മുന്‍പ് വേദന വന്നാല്‍ എനിക്ക് നഷ്ടപെടാന്‍ പോകുന്നത് കന്‍സീവ് ആയ കാലം മുതല്‍ ഉള്ളില്‍ താലോലിച്ച ആ സ്വപ്നം ആണ് . ഫ്ലൈറ്റ് വീണ്ടും വൈകുമെന്നും ബോര്‍ഡ്‌ ചെയ്ത യാത്രക്കാരെല്ലാം പുറത്തു കാത്തിരിക്കുന്ന വാഹനത്തില്‍ ഹോട്ടലില്‍ എത്തിച്ചേരണം എന്നുമുള്ള അറിയിപ്പ് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടി കരഞ്ഞു പോയി .എന്റെ കരച്ചില്‍ കണ്ടിട്ട് ആവണം അടുത്തിരുന്ന മധ്യ വയസ്കയായ സ്ത്രീ എന്നെ സ്വാന്തനിപിക്കാന്‍ ശ്രമിച്ചു ജനിച്ചാല്‍ ഒരിക്കല്‍ മരിച്ചല്ലേ പറ്റു മോനെ ആട്ടെ മോന്റെ ആരാ മരിച്ചേ ? പെട്ടന്നാണ് എനിക്ക് സ്ഥലകാല ബോധം വന്നെ അയ്യേ മരിച്ചോ ആര് ! ഒന്ന് പോ തള്ളെ എന്റെ കെട്ടിയോളുടെ ഈറ്റ് നോവ്‌ ഓര്‍ത്തു ഞാന്‍ കരഞ്ഞതാ ഞാന്‍ മനസില്‍ പിറുപിറുത്തു . രാത്രി ഏഴു മണിക്ക് ചെക്ക്‌ ഇന്‍ ചെയ്തതാണ് രാവിലെ ഒന്‍പതു മണി കഴിഞ്ഞിരിക്കിന്നു ഒരു കാലി ചായ പോലും ഈ സമയം വരെ ആര്‍ക്കും കൊടുത്തിട്ടില്ല യാത്രക്കാര്‍ കൂട്ടം ചേര്‍ന്നിരുന്നു വയലാര്‍ രവിയുടെ അപ്പനും അപ്പൂപ്പനും വരെ വിളിക്കുന്നുണ്ട് ആരുടെയൊക്കയോ പ്രതിഷേധത്തിന് ഒടുവില്‍ ഞങ്ങള്‍ക്ക് ചായയും ഒരുകഷണം ബണ്ണും തരാന്‍ തിരുമാനസായി നന്നേ ക്ഷീണിചിരുന്നത് കൊണ്ട് ചായ ഒറ്റ വലിയില്‍ അകത്താക്കി . അവസാന അറിയിപ്പ് വന്നു കരിപൂര്‍ നിന്നും വന്ന വിമാനത്തില്‍ ഞങ്ങളെ കയറ്റിവിടാന്‍ തീരുമാനം ആയി വിമാനത്തില്‍ കയറി മൊബൈല്‍ സ്വിച്ച് ഓഫ്‌ ആക്കാന്‍ ഉള്ള മുന്നറിയിപ്പിന് മുന്‍പ് ഒരിക്കല്‍ കൂടി ഭാര്യയെ വിളിച്ചു എടീ നിനക്ക് വേദന വല്ലോം വന്നോ വന്നാലും ഒരു ആര് മണികൂര് കൂടി ഒന്ന് പിടിച്ചു നില്‍ക്കണേ ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു .

മൂന്നര മണികൂര്‍ മൂന്നു യുഗങ്ങളായി അവിടെ എന്ത് സംഭവിക്കുന്നു എന്ന് അറിയാതെ ഞാന്‍ , സേഫ് ടേക്ക് ഓഫിനു ശേഷം ഡ്രിങ്ക്സും മായി എത്തിയ എയര്‍ ഹോസ്റെസിനോട് മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ കിട്ടിയ അവ്ട്സരം എന്ന പോലെ മൂന്ന് നാല് പെഗ് സ്കോച്ത് മട മടാ വാങ്ങി ഞാന്‍ അകത്താക്കി വീണ്ടു ചോദിച്ചപ്പോള്‍ ഉഗ്രന്‍ ഉപദേശം സര്‍ ഇത് ബാര്‍ അല്ല അനുവദിച്ചിട്ടുള്ള അളവില്‍ കൂടുതല്‍ താങ്കള്‍ അകത്താക്കിയിരിക്കുന്നു .എന്റെ പഴയ സ്വഭാവം വെചായിരുന്നേല്‍ വേണ്ട കൂതരയാവേണ്ട സ്വയം ഒതുങ്ങി പ്രതിഷേധം എന്നോണം പിന്നീട് കൊണ്ട് വന്ന ഭക്ഷണം ഒന്നും വാങ്ങാതെ ഞാന്‍ ഉറങ്ങി . എന്റെ പ്രതിഷേധം അടിച്ചു ഫിറ്റായി ഉറങ്ങല്‍ ആണെന്ന് തെറ്റിദ്ധരിച്ച എയര്‍ ഹോസ്റെസ്സുമാര്‍ എന്നെ മൈന്‍ഡ് ചെയ്തതേ ഇല്ല .കൊച്ചി എത്തിയതും വീട്ടിലേയ്ക്ക് വിളിച്ചു ശ്രീമതിയാണ് ഫോണ്‍ എടുത്തത്‌ ആശ്വാസം പെറ്റു നോവ്‌ ആരംഭിച്ചിട്ടില്ല ഇനി കഷ്ടി രണ്ടു രണ്ടര മണിക്കൂര്‍ .പുറത്തു വണ്ടിയുമായി സുനിയുണ്ട് സുനിയുടെ കൈയില്‍ വളയം സുര്കക്ഷിതമാണ് . ഗ്രാണ്ട്സിന്റെ വിസ്കി തലയില്‍ ഉണ്ടാക്കിയ ഓളം പതിയെ പതിയെ അലിഞ്ഞു ഇല്ലാതായിരിക്കുന്നു വണ്ടി കൊമ്മാടി വളവു കഴിഞ്ഞപ്പോള്‍ മോള്‍ ഇങ്ങോട്ട് വിളിച്ചു അചാച്ചാ എവിടേം വരെ ആയി .വീട്ടില്‍ എത്തി നിറവയറുമായി നില്‍ക്കുന്ന ശ്രീമതിയെ കണ്ടപ്പോഴാണ് തെല്ലു ശ്വാസം വീണത്‌ .


ഇപ്പോള്‍ പ്രസവിക്കും എന്ന് പേടിച്ചു ഓടി വന്ന ഞാന്‍ വന്നു മൂന്നു കഴിഞ്ഞിട്ടും വേദനയുടെ ലാന്ജന പോലും ഇല്ല കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെയുള്ള ചങ്ങാതിമാരുടെ സാധനങ്ങള്‍ അവരുടെ വീട്ടില്‍ എത്തിക്കേണ്ടതുണ്ട് പ്രസവം കഴിഞ്ഞിട്ട് ഇറങ്ങാന്‍ നോക്കി ഇരുന്നിട്ട് ഇരിക്കുവാണ്‌. ഇരുപതു വരെ നോക്കാം നടന്നില്ലേല്‍ ഒപെരേഷന്‍ എന്ന് ഡോക്ടര്‍ തീരുമാനിച്ചു ഇരുപതാം തിയതി രാവിലെ വേദന തുടങ്ങി അമ്മ റെഡി ആക്കി വെച്ചിരുന്ന പെട്ടിയുമായി ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി അഡ്മിറ്റ്‌ ആയി .പ്രസവമുറിയുടെ പുറത്തെ ചുവരുകളില്‍ ഞാന്‍ നഖം കൊണ്ട് ചിത്രമെഴുത്ത്‌ തുടങ്ങി വേദനയുടെ മൂര്‍ധന്യത്തില്‍ പ്രിയതമയുടെ രോദനം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി . പ്രിയ സഖി ഇത്രമേല്‍ വേദനയാണോ ഒരു ജന്മം മാതാവിന് നല്‍കുന്നത് .ഇല്ല ഇനി ഈ വേദന അനുഭവിക്കാന്‍ നിന്നെ ഞാന്‍ വിടില്ല മനസ്സില്‍ ഉറപ്പിച്ചു ഓരോ തവണ ലേബര്‍ റൂമിന്റെ വാതില്‍ തുറയുംബോഴും ഓടി അടുത്തെത്തും സിസ്റ്റര്‍ എന്തെങ്കിലും ആയോ ? രണ്ടു മൂന്ന് തവണ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സിസ്റെര്‍ക്ക് ദേഷ്യം വന്നു എന്തെങ്കിലും ആകുമ്പോള്‍ ഞങ്ങള്‍ അറിയിക്കാം ഇയാള്‍ ഒന്ന് പോയെ ! എനിക്ക് ഇത് തന്നെ വരണം കാന്റീനിലെ ചൂട് ചായ ഹൃദയത്തിന്റെ തിളപ്പിനു വേഗതകൂട്ടിയതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല .ഒടുവില്‍ അത് സംഭവിച്ചു ഒരു മാലാഖ അങ്ങനയെ എനിക്കവരെ വിശേഷിപ്പിക്കാന്‍ ആവു ലേബര്‍ റൂമിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപെട്ടു പറഞ്ഞു ജോമോള്‍ പ്രസവിച്ചു ആണ്‍കുട്ടി .സന്തോഷം കൊണ്ട് ഞങ്ങള്‍ തുള്ളിച്ചാടി ഒരു നിമിഷം മുന്‍പ് വരെ ഉണ്ടായിരുന്ന കഠിനമായ വേദനയും ദേഷ്യവും സങ്കടവും എല്ലാം മായ്ക്കാന്‍ ആ ഒരു വാചകത്തിന് കഴിഞ്ഞു . താമസിയാതെ വീണ്ടു ആ മാലാഖ എന്റെ മകനുമായി ലേബര്‍ റൂമിന് പുറത്തു വന്നു ചോദിച്ചു ആരാ കൊച്ചിന്റെ അച്ചാച്ചന്‍ ഗ്രഹണി പിടിച്ച കൊച്ചു ചിക്കന്‍ ബിരിയാണി കണ്ടപോലെ ഞാന്‍ ചാടി സിസ്റ്റെരിനു അടുത്തു ചെന്ന് കുഞ്ഞിനെ കൈയില്‍ വാങ്ങി എന്തെന്നില്ലാത്ത സന്തോഷത്തില്‍ അവനുമായി സൈഡിലെ ബെഞ്ചില്‍ ഇരുന്നു പരിസര ബോധം പോലും മറന്ന ഞാന്‍ ഉച്ചത്തില്‍ വിളിച്ചു മോനേ അച്ചാച്ചന്റെ  ചക്കരെ , അപ്പോള്‍ അരികില്‍ നിന്നൊരു ദയനീയ സ്വരം അപ്പോള്‍ ഞാന്‍ അച്ചച്ചന്റെ ആരാ അചാച്ചാ ? മൂത്ത മകള്‍ എനിക്ക് അഭിമുഖമായി മുഖം വീര്‍പിച്ചു നില്‍ക്കുകയാണ് അവളെ ചേര്‍ത്ത് പിടിച്ചു മോളല്ലെടി അച്ചച്ചന്റെ ആദ്യത്തെ ചക്കര എന്ന് പറഞ്ഞതായിരുന്നു ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദൈവ സ്നേഹത്തിന്റെ നിമിഷങ്ങള്‍ .........