Saturday 10 December 2016

...............പ്രിയപ്പെട്ട പാവൽ (കഥ )..............




അമ്മച്ചി നട്ട പാവലിന്റെ നോക്കി നടത്തിപ്പുകാരി ഞാനായിരുന്നു . ദിവസവും വെള്ളമൊഴിക്കണം, പഴുത്ത ഇലകൾ പറിച്ചു കളയണം പൂവോ കായോ വന്നുവോ എന്നു നോക്കണം. സ്കൂൾ വിട്ടു വന്നാലുടൻ ഓടി അടുക്കളത്തോട്ടത്തിലേക്കാണ് പോവാറ് .അവിടെ വെണ്ടയും വഴുതനയും പീച്ചിങ്ങയുമൊക്കെ ഉണ്ടെങ്കിലും പാവൽ ചെടി മാത്രമായിരുന്നു എന്റെ സംരക്ഷണ ചുമതലയിൽ ഉണ്ടായിരുന്നത് കാരണം അമ്മച്ചിയുടെ അടുക്കളത്തോട്ടത്തിൽ വാഴാത്ത ഒരേ ഒരു ചെടി പാവലായിരുന്നു .പല തവണ അമ്മച്ചി പലതരം വിത്തുകൾ ഉപയോഗിച്ചു പാവൽ ചെടി വളർത്തി നോക്കിയതാണ് പക്ഷെ പൂവിടുമ്പോൾ തന്നെ അവയെല്ലാം മുഞ്ഞ കുത്തി പാഴായി പോയിരുന്നതിനാൽ അവസാന ശ്രമം എന്ന നിലയ്ക്കാണ് ഈ പാവൽ വള്ളികൾ എന്നെ ഏൽപ്പിക്കുന്നത് . ദിവസവും പൂവിട്ടു കായ്ക്കുന്ന നിത്യ വഴുതനയും നീണ്ടു നിവർന്നു കിടക്കുന്ന പീച്ചിങ്ങയും എന്നും എന്നോടു ചോദ്യ രൂപേണ പാവലിനെക്കുറിച്ചന്വേഷിക്കും . അവർക്കൊക്കെ ഞാൻ നോക്കി വളർത്തുന്ന പാവലിനോടു അസൂയ ഉള്ളതു പോലെ കളിയാക്കി ചിരിക്കും ഒരിക്കലും കായ്ക്കാത്ത വന്ധ്യയാണെന്റെ പാവൽ മരം എന്നെനിക്കു ഇപ്പോൾ തോന്നി തുടങ്ങിയിരിക്കുന്നു .
അമ്മച്ചിയുടെ തോട്ടത്തിൽ വസന്തം വന്നു . വണ്ടുകളും ശലഭങ്ങളും ചൊറിയൻ പുഴുക്കളുമടക്കം എല്ലാവരും വന്നിട്ടും ഞാൻ നട്ടു നനച്ച പാവൽ മാത്രം പൂവിട്ടില്ല . എന്റെ പ്രാർത്ഥനകളും തപസും അമ്മച്ചിയുടെ അടുക്കളത്തോട്ടത്തിലെ പാവലിനു വേണ്ടി ഞാൻ സമർപ്പണം ചെയ്തു . സ്കൂൾ ബാഗ് എറിഞ്ഞിട്ടു ഞാൻ ആദ്യം ചെല്ലുന്നതു പാവൽവള്ളികൾ പൂവിട്ടോ എന്നറിയാനാണ്. തമ്പായി അനുഗ്രഹിക്കാത്ത ചെടികളിൽ പൂവോ കായോ ഉണ്ടാവില്ലെന്നു പഠിപ്പിച്ച വേദപാഠം സാർ കുട്ടപ്പൻ സാറിനോട് എന്റെ പാവൽ ചെടിയെപ്പറ്റി ഞാൻ പറഞ്ഞു . മനുഷ്യനിലേതു പോലെ ജീവൻ ചെടികളിലും ഉണ്ടെന്നും ആ ജീവൻ നൽകിയ ദൈവം കനിയാതെ എന്റെ പാവൽ പൂക്കുകയോ കായ്ക്കുകയോ ചെയ്യില്ല എന്നു് കുട്ടപ്പൻ സാർ പറഞ്ഞപ്പോൾ എന്റെ മുന്നിലെ മുഴുവൻ ആശ്രയവും ദൈവത്തിലായി .കുട്ടപ്പൻ സാർ ഒന്ന് കൂടി പറഞ്ഞു നമ്മുടെ പ്രിയപ്പെട്ട എന്തെങ്കിലും സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ദൈവം നിശ്ചയമായും ഫലം നൽകും . എന്താണ് എന്റെ പാവലിനു വേണ്ടി ഞാൻ സമർപ്പിക്കേണ്ടത് ?രണ്ടാം ക്ലാസുകാരിയായ ഞാൻ എന്ത് സമർപ്പിച്ചാലാവും ദൈവം എന്റെ പാവലിൽ കായ് നിറയ്ക്കുക ??
അമ്മച്ചീ പല്ലു വേദനയെടുക്കുന്നു അസഹ്യമായ വേദന ,അമ്മച്ചി മോണയിലെ പല്ലിൽ അമർത്തി ഉലച്ചു കള്ളൂ കുടിയൻ പൗലോച്ചായൻ വൈകിട്ടു കള്ളൂ കുടിച്ചു വരുമ്പോൾ ആടുന്നതു പോലെ ആടുകയാണെന്റെ പല്ലുകൾ ,അസഹ്യമായ വേദന .
"പുതിയ പല്ലുകൾ വരാനുള്ള സമയമായി അപ്പച്ചൻ വരുമ്പോൾ ഹോസ്പിറ്റലിൽ പോയി ഇതു നമുക്ക് പറിച്ചു കളയാം "
എന്റെ ആട്ടം വന്ന പല്ലുകൾ പറിച്ചു കളയാമെന്നു അമ്മച്ചി സമ്മതിച്ചിരിക്കുന്നു . എന്റെ പാവലിനെക്കുറിച്ചു കുറച്ചു നേരമെങ്കിലും ഞാൻ മറന്നിരിക്കുന്നു .പാവൽ ചെടിയുടെ വള്ളികൾ അമ്മച്ചിയുണ്ടാക്കിയ കയറു വേലിയിലേയ്ക്ക് പടർന്നു കയറിയിരിക്കുന്നു . കൂട്ടപ്പൻ സാർ പറഞ്ഞത് പോലെ എന്തെങ്കിലും പ്രിയപ്പെട്ടതു സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ഇവൾ പുഷ്‌പിണിയാകും . ഞാൻ സർവ്വ ശക്തിയുമെടുത്തു മോണയിൽ ആടി നിന്നിരുന്ന പല്ലിൽ അമർത്തി .അൽപം രക്തം പൊടിഞ്ഞെങ്കിലും അതു അടർന്നു വായിൽ വീണു . അപ്പച്ചൻ വരും മുൻപ് ഡോക്ടറെ കാണും മുൻപു ആണയിലെ പല്ല് ഇതാ പറിഞ്ഞു കയ്യിൽ വന്നിരിക്കുന്നു .
പ്രിയപ്പെട്ട പാവലേ എനിക്കു സമർപ്പിക്കാൻ എന്റെയീ കുഞ്ഞു പച്ചരി പല്ലുകളല്ലാതെ മറ്റൊന്നുമില്ല .പാവൽ ചെടിയുടെ വേരുകൾക്കരികിൽ ഒരു കൊച്ചു കുഴിയുണ്ടാക്കി ആ പച്ചരി പല്ലിനെ പാവലിനു സമർപ്പിച്ചു മടങ്ങുമ്പോൾ ഒരു ആത്മ സംതൃപ്തി തോന്നി കുട്ടപ്പൻ സാർ പറഞ്ഞതു പോലെ എന്റെ ശരീരത്തിന്റെ ഒരു ഭാഗം തന്നെ ഞാൻ പാവലിനു സമർപ്പിച്ചിരിക്കുന്നു . അടുത്ത രണ്ടു ദിവസം ഞങ്ങൾ കാവാലത്തിനു പോകുകയാണ് കാവലാത്തെ ലീലാമ്മാന്റിയുടെ പെരവാസ്തോലിയാണ് രണ്ടു ദിവസം കഴിഞ്ഞേ വരൂ . കുട്ടനാട് ഭയങ്കര ഭംഗിയുള്ള സ്ഥലമാണ് വെള്ളവും വള്ളവും നല്ല മനുഷ്യരുമുള്ള നാട് . പക്ഷെ അപ്പച്ചൻ ആണ്ടിലൊരിക്കലെ അങ്ങോട്ടു കൊണ്ട് പോകു കാരണം ദുരിതം പിടിച്ച ബോട്ട് യാത്ര അപ്പച്ചനിഷ്ട്ടമല്ല .
കാവലത്തു നിന്നും പേരവാസ്തോലി കഴിഞ്ഞു വന്നതും ഞാൻ അടുക്കളത്തോട്ടത്തിലേയ്ക്കാണ് ഓടിയത് . അത്ഭുതം ! അത്യത്ഭുതം!! വന്ധ്യയായിരുന്ന എന്റെ പാവൽ പൂവിട്ടിരിക്കുന്നു പാവൽ പൂവിനു മുകളിലായി ഒരു കുഞ്ഞു പാവയ്ക്ക ഉണ്ടായിരിക്കുന്നു . അമ്പിളി മാമനെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക് . കുട്ടപ്പൻ സാറിന്റെ ഉപദേശം ഫലിച്ചിരിക്കുന്നു എന്റെ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു . ഇപ്പോൾ എനിക്കു ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല ഓരോ നിമിഷവും എന്റെ പാവൽ വളരുന്നതിനെപ്പറ്റിയാണ് ചിന്ത മുഴുവൻ .വീണ്ടും പൂവുകളും അതിനു താഴെ കൊച്ചു കായകകളും വന്നു തുടങ്ങിയിരിക്കുന്നു . എന്റെ മോഹവും പൂത്തു തളിർക്കുകയാണ് പാവൽ വലുതായി വലുതായി വരുന്നു രണ്ടു കുഞ്ഞു വണ്ടുകൾ മൂളി പറന്നു എന്റെ കായ്ച്ചു തുടങ്ങിയ പാവലിനു ചുറ്റും വലം വെയ്ക്കുന്നു എന്നു കണ്ട അമ്മച്ചി ഒരു കടലാസു പൊതി കെട്ടി പാവലുകൾക്ക് സംരക്ഷണ വലയം തീർത്തിരിക്കുന്നു .
നാലു പാവയ്ക്കകൾ ഒരേ സമയം വളരുകയാണ് . അമ്മച്ചിയുടെ അടുക്കളത്തോട്ടത്തിൽ വാഴാത്ത പാവലുകളെ നട്ടു നനച്ചു വളർത്തിയ എനിക്കു വീട്ടിൽ വീര പരിവേഷം വന്നിരിക്കുന്നു . പക്ഷെ ഇതിനു വേണ്ടി ഞാൻ നടത്തിയ സമർപ്പണത്തെക്കുറിച്ചു വീട്ടിൽ ആർക്കും അറിഞ്ഞു കൂടാ . അന്നും പതിവു പോലെ സ്കൂളിൽ നിന്നും വന്നു അടുക്കളത്തോട്ടത്തിലേക്കോടി നോക്കിയപ്പോൾ എന്റെ നാലു പാവയ്ക്കകളെ അവിടെ കാണാനില്ല .ആരായിരിക്കും എന്റെ പാവയ്ക്കകളെ കൊണ്ടു പോയത് ?
കുളി കഴിഞ്ഞു വന്ന എന്നെ അമ്മച്ചി അടുക്കളയിലേയ്ക്ക് ക്ഷണിച്ചു .എന്റെ നാലു പാവയ്ക്കകൾ അടുക്കള പാതകത്തിലെ ഗ്രാനൈറ്റ് ടേബിളിലെ മുറത്തിൽ മിടുക്കരായി ഇരിക്കുന്നു . ഇന്നു അമ്മച്ചിയതിനെ കറി വെക്കും ,ഞാൻ അമ്മച്ചിയുടെ അടുത്തായി ചമ്രം പിടഞ്ഞിരുന്നു അതിൽ ഒന്നെടുത്തു അമ്മച്ചി നെടുകെ പിളർന്നു .ഞാൻ അതെടുത്തു അകത്തേയ്ക്കു നോക്കി ,ഞാൻ കുഴിച്ചിട്ട എന്റെ പച്ചരി പല്ലു പാവയ്‌ക്കയ്‌ക്കുള്ളിൽ !!!
ദശമൂടിയ മാംസത്തിനുള്ളിൽ നിന്നും ഒന്നെന്ന കണക്കിൽ മുപ്പതോളം പല്ലുകൾ അതിനുള്ളിൽ ഉണ്ടായിരുന്നു . അമ്മച്ചി വാളം പുളിയിട്ടു വെച്ച പാവയ്ക്ക തീയൽ ഞാൻ കഴിച്ചില്ല എന്നു മാത്രമല്ല പിന്നീടൊരിക്കലും എന്റെ പല്ലുകളെ ഉള്ളിൽ പേറുന്ന പാവയ്ക്കാ എനിക്കു പ്രിയപ്പെട്ടതായിരുന്നില്ല ....

Monday 5 December 2016

ചിലന്തി വലയിൽ അകപ്പെടുന്ന ദുർബലർ


താമരക്കുളത്തെ രേവു മാമിയുടെ  മകൾ ഗിരിജ . കുഞ്ഞിലേ എങ്ങാണ്ടു കണ്ടതാണിവളെ, മാമി വഴിക്കിട്ടു പോയതിൽ പിന്നെ കുടുംബ വീട്ടിലേയ്ക്കു വന്നിട്ടില്ല അല്ലായിരുന്നെങ്കിൽ എനിക്കു മുറപെണ്ണാകേണ്ടവൾ . ഏങ്ങലടികൾ നിലച്ചുവെന്നു തോന്നിയപ്പോൾ ഒരു നിമിഷം ഞാനവളുടെ മുഖത്തേയ്ക്കു നോക്കി വലിയ പാപം ചെയ്ത കുറ്റഭാരത്താൽ അവൾ തലകുമ്പിട്ടിരുന്നു .ആ മുറിയുടെ കനത്ത ഏകാന്തത എന്നെയും അവളെയും അടക്കം ചെയ്ത തുറുങ്കു പോലെ ആയി തീർന്നിരിക്കുന്നു .

താമരകുളത്തേയ്ക്കു പോകുമ്പോൾ അവൾക്കു നാലും എനിക്കു പതിനൊന്നും വയസായിരുന്നിരിക്കണം . രേവു മാമി വാഴക്കാളിയായിരുന്നു അപ്പയുമായി വഴക്കിടുമ്പോൾ ഇത്രയും വലിയ അകൽച്ച ഉണ്ടാവുമെന്ന് ആരും കരുതിയിരുന്നതുമല്ല ,എന്തോ വലിയ അകൽച്ചയുടെ തുടക്കമായിരുന്നു ആ ചെറിയ വഴക്ക്  എന്നറിഞ്ഞിരുന്നെങ്കിൽ അപ്പ തുടക്കത്തിലേ അതൊഴിവാക്കുമായിരുന്നു .പിന്നീടു പല തവണ അപ്പ രേവു മാമിയെ പ്രതി പശ്ചാത്തപിക്കുന്നതു ഞാൻ കേട്ടിട്ടുള്ളതാണ് . എവിടെ എങ്കിലും അവളും കുട്ടികളും സുഖമായി ജീവിക്കുന്നു എന്ന വാർത്ത കേൾക്കാൻ അപ്പ ഒരു പാട് തവണ കൊതിച്ചതാണ് . പിന്നീട്‌ താമരകുളത്താണ് താമസം എന്നറിഞ്ഞപ്പോൾ ഒന്ന് വന്നു കാണാനും എല്ലാ പിണക്കങ്ങളും അവസാനിപ്പിക്കാൻ അപ്പ ശ്രമിച്ചതുമാണ് എവിടെയോ ഒരു തടസ്സം അപ്പ രേവു മാമിയെയും കുഞ്ഞുങ്ങളെയും കാണാതെ മരിച്ചു . അപ്പയുടെ മരണശേഷം ഞങ്ങളും ഇങ്ങനെ ഒരു ബന്ധം  ഉണ്ടെന്നത് തന്നെ മറന്ന മട്ടായിരുന്നു .

അലിയിക്കാ ഇപ്പോൾ കഴിയും ! വാതിലിൽ ശക്തമായ മുട്ട് കേട്ട അവൾ വാരിപിടിച്ചെഴുന്നേറ്റു . ഗിരീഷേട്ടൻ പോയ്‌കൊള്ളൂ ഒരിക്കലും ഒരാൾക്കും രക്ഷപെടുത്താൻ കഴിയാത്ത  കെണിയിലാണ് ഞാൻ പെട്ടിരിക്കുന്നത് . ചതിയിൽ പെടുത്തിയാണ് ഇവർ എന്നെ ഇവിടെ കൊണ്ട് വന്നത്  ഇപ്പോൾ ഇതെനിക്കു ശീലമായിരുന്നു .പിന്നീടൊരിക്കൽ ഞാൻ  ഗിരീഷേട്ടനെ വിളിക്കാം അപ്പോൾ കാര്യങ്ങൾ വിശദമായി സംസാരിക്കാം .ഇവിടം അത്ര സുരക്ഷിതമല്ല  അലി ഇക്കയുടെ കണ്ണുകൾ ഈ ഫ്ലാറ്റിനു പുറത്തെന്ന പോലെ അകത്തുമുണ്ട് ഇവിടെ നടക്കുന്ന ഏതു ഗൂഢാലോചനയും അയാൾ തിരിച്ചറിയും . ഒരു കാരണവശാലും നമ്മൾ നേരത്തെ അറിയുന്നവരായിരുന്നു എന്നു  പുറത്താരോടും വെളിപ്പെടുത്താതിരിക്കുക .

അലിയുടെ ഹദ്ദ ഈ നാട്ടിൽ കുപ്രസിദ്ധമാണ് , അവിടെ നാട്ടിൽ നിന്നും ബംഗ്ളാദേശിൽ നിന്നും ഫിലിപ്പിൻസിൽ നിന്നും  റഷ്യൻ റിപ്പബ്ലിക്കിൽ നിന്നും എന്ന് വേണ്ട ലോകത്തിന്റെ ഏതു കോണിൽ നിന്നുമുള്ള  മാംസം ലഭ്യമാണ് ആവശ്യക്കാരന്റെ ഇഷ്ടം പോലെ വിളമ്പാൻ ഒരു അധോലോകം തന്നെ അയാളുടെ വിളിപ്പുറത്തുണ്ട്  . ഗിരിജ അവൾ കൊച്ചു കുട്ടിയാണ് , വിശാലമായ ഒരു ഭാവിയുള്ള സുന്ദരിക്കുട്ടി അവൾ എങ്ങനെ ഈ  കുരുക്കിൽ വന്നു പെട്ടു . ദിവസവും വായിക്കുന്ന ചതിയുടെ വഞ്ചനകളുടെ കഥകൾ നമുക്കന്യമായവ  ആയിരുന്നത് കൊണ്ടു അതൊന്നും  ശ്രദ്ധിച്ചിരുന്നില്ല . ഗിരിജയും അതേ പോലൊരു ചതിയിൽ പ്പെട്ടിരിക്കണം ,സ്വമനസാലെ ആരെങ്കിലും ഈ തൊഴിൽ തിരഞ്ഞെടുക്കുമോ ? ഒരിക്കൽ നനഞ്ഞാൽ  കുളിരില്ലാത്തവരുടെ ലോകമാണിവിടം .രക്ഷപ്പെടണമെന്ന് അവൾക്കാഗ്രഹം ഉണ്ടായിരുന്നെങ്കിൽ  അവൾ അതിനു മുന്നേ ശ്രമിക്കുമായിരുന്നു .

ഗിരീഷ് മേനോൻ നിങ്ങൾ ഇവിടം വരെ ഒന്നു അത്യാവശ്യമായി വരേണ്ടതുണ്ട് ! പാതിരാത്രി ഉറക്കത്തിന്റെ മൂന്നാം യാമം മുറിച്ചെത്തിയ  ഫോൺ കോളിലെ നീരസം മറച്ചു വെയ്ക്കാതെ ആയാൾ മൊബൈൽ അലക്ഷ്യമായി കട്ടിലിലേയ്ക്കെറിഞ്ഞു . ,ഗിരിജയെ കണ്ടത് മുതൽ അവളുടെ തൊഴിൽ അറിഞ്ഞ നിമിഷം മുതൽ  അവൾ എന്റെ നമ്പർ അവളുടെ ഇഷ്ട്ടപെട്ടവരുടെ പട്ടികയിൽ കുറിച്ചിട്ടപ്പോൾ  മുതൽ ഏതെങ്കിലും ഒരു അജ്ഞാതന്റെ സന്ദേശം അല്ലെങ്കിൽ  ഇങ്ങനെ ഒരു വിളി താൻ പ്രതീക്ഷിച്ചിരുന്നതാണ്.

അജ്ഞാതൻ പറഞ്ഞ വിലാസം ലക്ഷ്യമാക്കി ഡിം ലൈറ്റിട്ട കാറിൽ മുന്നോട്ടു നീങ്ങുമ്പോൾ  ഒന്നുറപ്പായിരുന്നു ഏതെങ്കിലും ഒരു വില്ലയിലെ റെയ്‌ഡിൽ അവൾ പിടിയിലായിരിക്കുന്നു. ഞങ്ങൾ പിരിഞ്ഞിട്ടു ഇന്നു നാല് ദിവസം  കഴിഞ്ഞിരിക്കുന്നു രക്ഷപ്പെടണം എന്നുണ്ടായിരുന്നെങ്കിൽ  അവൾ ഇതിനു മുൻപേ എന്നെ  വിളിച്ചേനെ ശരിക്കും പറഞ്ഞാൽ അങ്ങനെ ഒരു കാൾ കാത്തിരുന്നു താൻ രണ്ടു ദിവസത്തെ   ജോലി പോലും  ഉപേക്ഷിച്ചതാണ് . അവളെ കണ്ടു മുട്ടിയ വില്ലയിൽ പിന്നീടു രണ്ടു തവണ കൂടി പോയെങ്കിലും  അവിടം ശൂന്യമായിരുന്നു .അല്ലെങ്കിലും ഇക്കൂട്ടർക്ക് സ്ഥിരമായ ഒരു താവളം ഉണ്ടാവില്ല പോലീസിന്റെയും  സദാചാര വാദികളുടെയും ദൃഷ്ടിയകലത്തു നിന്നും മാറി മാറിയവർ കച്ചവടം നടത്തി കൊണ്ടേ ഇരിക്കും  .

മോർച്ചറിയുടെ മരവിപ്പിക്കുന്ന തണുപ്പിനുള്ളിലെ പ്ലാസ്റ്റിക്ക് ബാഗ് സിപ്പ് തുറക്കുമ്പോഴാണ് ഞാനാ മുഖം ശരിക്കും കാണുന്നത്  . അലിയുടെ ഹദ്ദയിൽ വെച്ച് കണ്ടപ്പോഴുണ്ടായിരുന്ന നിസ്സംഗതയും നിർവികാരതയും ഒട്ടുമില്ലാതെ  ശാന്തമായിട്ടാണ് അവൾ ഉറങ്ങുന്നത് .അവൾ അവസാനമായി വിളിച്ച വിളിക്കാൻ ശ്രമിച്ച  നമ്പറുകളിൽ  നിന്നാണത്രെ ഇവർ എന്നെ തേടിപ്പിടിച്ചത് അതെന്തായാലും നന്നായി നാല് ദിവസം മുൻപാണിത് സംഭവിച്ചിരുന്നതെങ്കിൽ മരുഭൂമിയുടെ ഏതെങ്കിലും കോണിൽ അജ്ഞാത മൃതദേഹമായി  എവിടെയെങ്കിലും അടക്കപെടേണ്ടി വരുമായിരുന്നു . റോഡു ക്രോസ്സ് ചെയ്യുന്നതിനിടെ ഏതോ അജ്ഞാത വാഹനം ഇടിച്ചു മരിച്ചുവെന്നതാണ് പോലീസ് റെക്കോർഡുകളിൽ കാണപ്പെടുന്ന ഭാഷ്യം .അലി ഇക്കാ സമർത്ഥനാണ്  ഇത് പോലെ അജ്ഞാത വാഹനമിടിച്ചു  മരിക്കപ്പെടുന്നവരിൽ ചിലരെങ്കിലും അയാളുടെ കൈകളിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചവരാണ് . നാളെ ഞാൻ ഇരുപത്തി നാലു കൊല്ലങ്ങൾക്കു ശേഷം രേവു മാമിയെ  കാണാൻ പോകുകയാണ്  .എം ബി ഏ കഴിഞ്ഞു വിദേശത്തേയ്ക്ക് ജോലിതേടിപ്പോയ മകളുമായി വരുന്ന എന്നോടു അപ്പയോടുണ്ടായിരുന്ന  ദേഷ്യമുണ്ടാവാൻ വഴിയില്ല .