Saturday 30 June 2012

കവി കവിതയാകുന്നു .

 ശാന്തമ്മേ ശാന്തമ്മേ  വന്നൊന്നു ഈ ഫോണ്‍ എടുക്കെടി ബ്ലൂ  ബുക്സില്‍നിന്നും അന്റോയാണേല്‍ ഞാന്‍ ഇവിടെ ഇല്ല എന്ന് പറഞ്ഞേക്ക്  
അടുക്കളയില്‍ നിന്നും പ്രാകി  കൊണ്ട് വന്നു ശാന്തമ്മ ഫോണ്‍ എടുത്തു .
ഹലോ മുകുന്ദന്‍  സര്‍ ഇല്ലേ ? ഞാന്‍  ബ്ലൂ ബുക്സില്‍ നിന്നും  ആന്റോയാ,
അയ്യോ അതിയാന്‍ ഇപ്പൊ പുറത്തു പോയല്ലോ  
എന്റെ മാഡം ഞാനിത് നൂറാമത്തെ തവണയാ ഈ വിളിക്കുന്നെ ഇനിയും വന്നു എടുത്തില്ലേല്‍ ഞാനിതെല്ലാം കൂടി എടുത്തു കത്തിക്കും എന്ന് പറഞ്ഞേക്ക്  സാറ് വരുമ്പോള്‍ .
തന്റെ മാനം നോക്കും സഞ്ചാരി എന്ന കവിതാ  സമാഹാരത്തെ പറ്റിയാണ് ആന്റോ ശാന്തമ്മയോടു പരാതി പറഞ്ഞത്. തന്റെ സ്വപ്നങ്ങളുടെ ശവമന്ജം താന്‍ തന്നെ പോയി കൊണ്ട് വരാനാണ് ആന്റോ ആവശ്യപെടുന്നത് .തന്റെ ഇരുപത്തഞ്ചോളം കവിതകള്‍ ഒരു പുസ്തകം ആയി കാണാനും അതുവഴി ഒരു കവി  അല്ലെങ്കില്‍ പത്തുപേര്‍ അറിയാവുന്ന ഒരാളായി തീരമെന്നും ഉള്ള വ്യാമോഹം മാത്രമാണ് തൃശ്ശൂരിലെ ശാന്തമ്മേടെ ഷെയര്‍ വിറ്റു കിട്ടിയ പൈസ കൊണ്ട് കവിതകള്‍  ഒരു കവിതാ  സമാഹാരം ആക്കി പബ്ലീഷ് ചെയ്യാം എന്ന തീരുമാനത്തില്‍ എത്തിയത് .  ഗ്രാമത്തിലെ അക്ഷര സ്നേഹികളുടെ ഇടയില്‍ മുകുന്ദന്‍ എന്ന ഞാന്‍ വേണ്ടപെട്ടവനാണ്  ഒന്ന് രണ്ടു ചെറുകഥകളും കവിതകളും  അവിടെയും ഇവിടെയും ഒക്കെയായി പബ്ലിഷ് ചെയ്തു വന്നത് മുതല്‍ നാട്ടിന്‍ പുറത്തെ സ്കൂളിലും  ക്ലബ്ബുകളിലും വാര്ഷികങ്ങള്‍ക്കൊക്കെ താനായിരുന്നു അധ്യക്ഷന്‍ .ഒരു ചെറിയ ഗ്രാമത്തില്‍ ഒതുങ്ങേണ്ട പ്രശസ്തി അല്ല തന്റേതു എന്ന തോന്നലാണ്  കവിതകള്‍ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുക എന്ന ചിന്തയിലേയ്ക്ക് നയിച്ചത്  .ഇരുപത്തി അഞ്ചോളം കവിതകളുടെ ബ്ലൂ പ്രിന്റുമായി  ഒരു പബ്ലീഷേറെ തേടി നടന്നു മടുത്തപ്പോഴാണ് ശാന്തമ്മയുടെ വീടിന്റെ  ഷെയര്‍ കിട്ടുന്നത്, ഏറെ പ്രലോഭനങ്ങള്‍ക്ക് ഒടുവില്‍ ഒരു കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവിന്റെ ഭാര്യ ആയാല്‍ തനിക്കും ഭര്‍ത്താവിനും കിട്ടാന്‍ പോകുന്ന ബഹുമാനം സ്വപ്നം കണ്ടിട്ടാവണം അവളും സമ്മതിച്ചു .പൈസ കൊടുത്താല്‍ ഏതു പ്രസ്സിലും അച്ചടിപ്പിക്കം പക്ഷെ അതിനൊരു ഗമ ഇല്ലല്ലോ പഞ്ചായത്ത് മെമ്പര്‍ വഴി തൃശൂരുള്ള ഒരു പ്രസാധകനെ ബന്ധപെട്ടു മൊത്തം ചിലവും അന്‍പതിനായിരം പബ്ലിക്കെഷന്റെ ചാര്‍ജും പറഞ്ഞു കച്ചവടം ഉറപ്പിച്ചു .ഇനി ഈ കവിതാ സമാഹാരത്തിനു പറ്റിയ   ഒരു അവതാരിക വേണം ആരെങ്കിലും ലബ്ധ പ്രതിഷ്ഠ  നേടിയ സാഹിത്യ കാരന്മാരായാല്‍ അത് വില്പനയില്‍ പ്രതിഫലിക്കുകയും ചെയ്യും പക്ഷെ തുടക്കകാരന്‍ ആയ എന്റെ കവിതകള്‍ക്ക് ആരാ ഒരു അവതാരിക എഴുതാന്‍ തയ്യാറാവുക ,ഞാന്‍ പബ്ലീഷരുടെ സഹായം തേടി . നമ്മട തൃശൂര്‍ തന്നെ ഒരാളുണ്ട് രണ്ടു അവാര്‍ഡ് ഒക്കെ വാങ്ങിയാ ആളാ പക്ഷെ ഇച്ചിരി ചില്ലറ മുടക്കണം എന്താ പറ്റുവോ ? നിങ്ങള് ആളുടെ പേര് പറ എന്നിട്ടല്ലേ പൈസയുടെ കണക്കു. പ്രസാധകന്‍ പറഞ്ഞ പേര് കേട്ട്  ഞാന്‍ ഞെട്ടി  അയ്യോ അദ്ദേഹം  വലിയ മനുഷ്യന്‍ അല്ലെ എന്നെപോലൊരു തുടക്കകാരന് ഞാന്‍ സംശയം കൂറി . നീയ് പൈസ മുടക്കുവോ ഇല്ലേ അതുപറ , എത്ര വേണം! അര്‍ത്ഥ ശങ്കയില്‍ ഞാന്‍ നിര്‍ത്തി .
 ഒരു ഒരു രൂപ ഉണ്ടാച്ചാ  നടക്കും, ദൈവമേ ഒരു അവതാരികക്ക് ഒരു ലക്ഷം രൂപ  വിലയോ ,എങ്കിലും സമ്മതിച്ചു ആ പേര് ഇച്ചിരി വിലയുള്ള പേര് തന്നെ പബ്ലീഷര്‍  കൂടെ വരില്ല ഒരു കത്ത് തരും അതിനും വഴങ്ങിയില്ല എങ്കില്‍  അവിടെ എത്തിയിട്ട്  വിളിക്കണം .പിന്നെ കാണാന്‍ പോകുമ്പോള്‍ വിലകൂടിയ ഒരുകുപ്പി വിദേശ മദ്യം കൂടി കരുതണം ഷിവാസ് റീഗല്‍ ആണ് പുള്ളിയുടെ ബ്രാന്‍ഡ്‌ .കുപ്പിക്ക്‌ രണ്ടായിരത്തിനു അടുത്തു വിലയുണ്ട്‌, ഇവരൊക്കെ ഇതാണോ ഡെയിലി കഴിക്കുന്നത്‌  എങ്ങനെ മൊതലാവും ഇതൊക്കെ, ഓസിനു കിട്ടുമ്പോള്‍ മുന്തിയവന്‍ തന്നെ എന്ന് കരുതുന്നതാവും എന്തായാലും വീട്ടിലേയ്ക്ക് പോകുന്ന വഴി   അതോരണ്ണം   വാങ്ങി സഞ്ചിയില്‍  ഇട്ടു .കുപ്പി കാണാന്‍ തന്നെ ഉണ്ട് ഒരു ചേല് ,ബുക്ക്‌ ഒന്ന് പബ്ലിഷ് ചെയ്തോട്ടെ ഞാനും ഒന്ന് പ്രശസ്തന്‍ ആയിക്കോട്ടെ  പിന്നെ ഷിവാസ് റീഗല്‍ അല്ലാതെ മറ്റൊന്നും അടിക്കില്ല മനക്കോട്ടയും കണ്ടു സുഖമായി ഉറങ്ങി .

ഞായറാഴ്ചയാണ്  രാവിലെ നാല് മണിക്കുതന്നെ കുളിച്ചു തൊഴുതു പണക്കെട്ടും  കുപ്പിയും സഞ്ചിയിലാക്കി തൃശൂര്‍ക്ക് പുറപ്പെട്ടു .എട്ടര ഒന്‍പതു മണിയോടെ അദ്ധേഹത്തിന്റെ വീട്ടില്‍ എത്തി ഗേറ്റ് കടക്കുമ്പോഴേ കാണാം വരാന്തയിലെ ചാരുകസാലയില്‍ നിവര്‍ന്നിരുന്നു പത്രം വായിക്കുന്ന വലിയ കവിയെ, ആദ്യമായാണ് ഒരു പ്രശസ്തനെ ഇങ്ങനെ അടുത്ത് കണ്ടു സംസാരിക്കാന്‍ പോകുന്നത് പെരുവിരല്‍ തൊട്ടു വിറയല്‍ അനുഭവപെട്ടു  തുടങ്ങിയിരിക്കുന്നു .
ആരാ  എവിടുന്നാ  മുഖത്തെ കണ്ണട താഴ്ത്തി പത്രം മടിയിലെയ്ക്ക്  വെച്ച് ഗംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു .സര്‍ ഞാന്‍ മുകുന്ദന്‍ കോമളപുരം കവിതകള്‍ എഴുതാറുണ്ട് ഇപ്പോള്‍ ഒരു സമാഹാരം പബ്ലീഷ് ചെയ്‌താല്‍ കൊള്ളാമെന്നു ആഗ്രഹമുണ്ട് അതിനൊരു അവതാരിക സര്‍ എഴുതി തരണം .എന്റെ വാക്കുകള്‍ കേട്ടതും കവിയുടെ മുഖം ചുവന്നു നിങ്ങള്‍ എന്താണ് മിസ്റ്റര്‍ ധരിച്ചിരിക്കുന്നത്‌ വഴിയെ പോകുന്ന അണ്ടനും അടകോടനും അവതാരിക എഴുതാനാണോ ഞാന്‍ ഇവിടെ ഇരിക്കുന്നെ ഒന്ന് പോണം മിസ്റ്റര്‍ .സര്‍ ഒന്ന് വായിച്ചു പോലും  നോക്കാതെ ഞാന്‍ ആലപ്പുഴ നിന്ന് വരുന്നതാണ്  .നിങ്ങള്‍ ആലപ്പുഴയല്ലാ ഏതു നരകത്തില്‍  നിന്ന് വന്നാലും എനിക്ക് പറ്റില്ല കടന്നു പോണം മിസ്റ്റര്‍. സര്‍ തൃശൂര്‍ ഉള്ള നന്മയിലെ ജോണ്‍ പറഞ്ഞിട്ടാണ് ഞാന്‍ വരുന്നത് ജോണ്‍  സാറിനു ഒരു  കത്തും തന്നിട്ടുണ്ട്  . കത്ത് വാങ്ങി വായിച്ച ശേഷം ഇതല്ലെടോ താന്‍ ആദ്യം തരേണ്ടത്‌ എന്ന ശകാരത്തോടെ എന്നോട് കേറി ഇരിക്കാന്‍ ആവശ്യപെട്ടു.
എവിടെ തന്റെ കവിതാ സമാഹാരം ഞാന്‍ സഞ്ചി തുറന്നു ഡി ടി പി  പ്രിന്റുകള്‍ കൈയില്‍ കൊടുത്തു.ഒന്ന് രണ്ടെണ്ണം മറിച്ചു നോക്കിയാ ശേഷം ഇതിനൊന്നും ഒരു നിലവാരം ഇല്ലല്ലോടോ, ഇതിനിപ്പം ഞാന്‍ എന്താ എഴുതുക താന്‍ ജോര്‍ജ് പറഞ്ഞ എല്ലാം കൊണ്ട് വന്നിട്ടുണ്ടോ? ഒരുലക്ഷത്തിന്റെ ഒരു കെട്ടും ഷിവാസ് രീഗലിന്റെ കുപ്പിയും  ഞാന്‍ മേശപ്പുറത്തു വെച്ചു .ശങ്കരാ ശങ്കരാ കവി വീടിനുള്ളിലേയ്ക്ക് നോക്കി നീട്ടി വിളിച്ചു ഒരു പ്രായം ചെന്ന മനുഷ്യന്‍ പുറത്തു വന്നു കണ്ടാലേ അറിയാം വേലക്കാരന്‍ ആണെന്ന് .ശങ്കരാ നീ ഇത് ആ അലമാരയിലെയ്ക്ക് വെച്ചിട്ട് രണ്ടു ഗ്ലാസും കുറച്ചു വെള്ളവും എടുക്കു.  താന്‍ ഒരു കാര്യം ചെയ്യ് ഇതിനു ചേരുന്ന ഒരു അവതാരിക താന്‍ തന്നെ എഴുതു  ഇപ്പൊ തന്നെ ഞാന്‍ പേരെഴുതി  ഒപ്പിട്ടു തരാം .ശങ്കരന്‍ ഗ്ലാസും വെള്ളവും കൊണ്ടുവന്നു കുപ്പി പൊട്ടിച്ചു രണ്ടു ഗ്ലാസ്സിലും ഓരോന്ന് ഒഴിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു എനിക്ക് ഇപ്പൊ വേണ്ട സര്‍, രാത്രിയിലെ കഴിക്കുന്ന ശീലം ഉള്ളു .താനൊരു കവിയാണോടോ രണ്ടെണ്ണം അകത്തക്കാതെ തനിക്കൊക്കെ എങ്ങനെ കവിത വരുന്നു .ഞൊടിയിടയില്‍ കവി രണ്ടു മൂന്ന് ലാര്‍ജു അകത്താക്കി കഴിഞ്ഞിരിക്കുന്നു .
ഞാന്‍ ഒരു വശത്ത് മാറി ഇരുന്നു  അവതാരിക എഴുത്ത് തുടങ്ങി, അവസാനിക്കും  മുന്‍പ് അദ്ധേഹത്തിന്റെ ബോധം  പോകും എന്ന് തോന്നിയതിനാല്‍ വേഗം എഴുതി പൂര്‍ത്തിയാക്കി കൊണ്ട് ചെന്നു, ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹം പേര് എഴുതി ഒപ്പിട്ടു തന്നു .ഒരു വലിയ ആഗ്രഹം കൂടി സാധിച്ച സന്തോഷത്താല്‍ തൊഴു കൈകളോടെ കവിതയുടെ ആ ആചാര്യനെ വണങ്ങി തിരിച്ചു വന്നു .നൂറ്റി അമ്പതു രൂപ മുഖ വിലയിട്ടു ആയിരം കോപ്പി ആദ്യത്തെ പബ്ലിക്കേഷന് അനുവാദം നല്‍കി .പുസ്തക പ്രകാശനത്തിന് നാടായ നാടൊക്കെ ക്ഷണം നടത്തി അറിയുന്നവരും അറിയാത്തവരും കരക്കാരും  തുടങ്ങി  എല്ലാവര്ക്കും ബിരിയാണിയും കള്ളും നല്‍കി ഒരു ഉത്സവം പോലെ ആഘോഷിച്ചു .പ്രകാശന ചടങ്ങില്‍ പത്തോളം കോപ്പി വിശിഷ്ട അഥിതികള്‍ക്കായി കൊടുത്തത് ഒഴിച്ച് ബാക്കി വന്നവ ആലപ്പുഴയിലും തൃശൂരിലും ഉള്ള രണ്ടു ബുക്ക്‌ സ്ടാളില്‍ വില്പനയ്ക്ക് ശേഷം പണം എന്ന എഗ്രിമെന്റില്‍ കെട്ടി ഏല്പിച്ചു .

ആറുമാസം കഴിഞ്ഞിട്ടും ഒരു കോപ്പി പോലും വിറ്റു പോകാത്തതിനാല്‍ തിരികെ എടുത്തു സ്ഥലം കാലിയാക്കാന്‍ പറയാനാണ് ആന്റോ വിളിക്കുന്നത്‌ .പോയി തിരികെ എടുക്കുന്നതില്‍ ഉള്ള നാണക്കെട് ഓര്‍ത്തു പലതവണയായി മാറ്റി വെക്കുന്നു .അവന്‍ എടുത്തു കത്തിക്കുന്നെങ്കില്‍ കത്തിക്കട്ടെ ഇനി അതിനു വേണ്ടി ഒരു വണ്ടിക്കൂലി  കൂടി  കളയാന്‍ ഇല്ല .സംഭവിച്ചതെല്ലാം നഷ്ടം  മാത്രം ശാന്തമ്മ ആയതു കൊണ്ട് മാത്രം ഒന്നും പറയുന്നില്ല എങ്കിലും അവളുടെ അപ്പനും ആങ്ങളയും വരുമ്പോള്‍ പറയും എനിക്ക് കിട്ടിയ ഷെയര്‍ വല്ല ബുക്ക്‌ സ്ടാളിലും ഇരുന്നു പൊടി പിടിക്കുകയാണെന്ന് .സാര്‍ സാര്‍ നീട്ടിയുള്ള വിളികേട്ടാണ് പോര്ട്ടികോവില്‍ എത്തിയത് ഒരു മുച്ചക്ക്ര വണ്ടിക്കാരന്‍ എന്തോ വലിയ കെട്ടുമായി വന്നു വിളിക്കുകയാണ്‌ .
സര്‍  ഈ പാര്‍സല്‍ ഇവിടെ ഏല്പിച്ചിട്ട് ഈ ലെറ്റര്‍ തരാന്‍ പറഞ്ഞു .കത്ത് വാങ്ങി പൊട്ടിച്ചു വായിച്ചു പ്രിയപ്പെട്ട മുകുന്ദന്‍ സാറിന് സാറിന്റെ മാനം നോക്കും സഞ്ചാരിയുടെ   അഞ്ഞൂറ് പ്രതികളും 
താങ്കള്‍ ഏല്‍പിച്ച പോലെ തന്നെ തിരിച്ചയക്കുകയാണ് .ആറുമാസമായിട്ടും ഒരു കോപ്പി പോലും വിറ്റു പോയിട്ടില്ല കൊണ്ട് വരുന്ന വണ്ടിക്കാരന് കൂലിയിനത്തില്‍ 250 രൂപ കൊടുക്കാന്‍ താത്പര്യപെടുന്നു .ഞാന്‍ ഇത് ഇവിടെ എവിടെ വെക്കാന്‍, മാത്രമല്ല ഇത് കാണുമ്പോള്‍ ശാന്തമ്മക്ക് വീണ്ടും കലികയറും ഇരുനൂറ്റി അന്‍പതിനു  പകരം   മുന്നൂറു   കൊടുത്തിട്ട് വണ്ടിക്കാരനോട് പറഞ്ഞു ചേട്ടാ ചേട്ടന്‍ ഇത് കൊണ്ട് പോയി തൂക്കി വിറ്റോ.അയാള്‍ക്ക്‌  വലിയ സന്തോഷമായി പത്തു നൂറു കിലോ പേപ്പറിന് അഞ്ഞൂറ് രൂപയ്ക്കു മുകളില്‍ കിട്ടും  മുച്ചക്ക്ര വണ്ടി തിരിച്ചു പുറത്തു പോകാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ തിരിഞ്ഞു എന്നെ നോക്കി ഒരു ചിരി ചിരിച്ചു സന്തോഷം നിറഞ്ഞ ഒഴുകുന്ന  ഒരു ചിരി അതായിരുന്നു മുകുന്ദന്‍ കോമളപുരം എന്ന കവിക്ക്‌   കിട്ടിയ ആദ്യത്തെയും അവസാനത്തെയും അഭിനന്ദനം .

Wednesday 27 June 2012

വിഷ ബീജങ്ങള്‍

ഒരു മാസമായി സാജന്‍ നേരെ ചൊവ്വേ ഒന്ന് ഉറങ്ങിയിട്ട് , നാളെയാണ് റിസള്‍ട്ട്‌ കിട്ടുന്നത് അതിന്റെ പിരിമുറുക്കം രണ്ടു പേരിലും  ഉണ്ട് ,കണ്ണടച്ചാല്‍ വിലങ്ങണിഞ്ഞു പോകുന്ന ഡോക്റ്റര്‍ ജോണ്‍ സാമുവേലിന്റെ  മുഖവും ഒരായിരം ചോദ്യങ്ങളും മനസ്സില്‍ ഉണരുകയാണ് .അഞ്ചു കൊല്ലത്തെ നീണ്ട വിരസ ദാമ്പത്യത്തിനു ശേഷം നേര്‍ച്ചയും കാഴ്ചയും വെച്ചിട്ടാണ് ഉണ്ണി മോന്‍ ഉണ്ടായത്  .ഒന്നും ആയില്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തെ ഭയന്ന് താനും ജിജിയും ജീവിച്ച അഞ്ചു വര്‍ഷങ്ങള്‍ ആയിരുന്നു ജീവിതത്തിലെ ഓര്‍ക്കാന്‍ മറക്കുന്ന കാലഘട്ടം .കുടുംബത്തിലെ മൂത്തവരും അടുത്ത പരിചയക്കാരും പറയുന്നത് കേട്ട്  കയറി ഇറങ്ങാത്ത  ദേവാലയങ്ങലോ കഴിക്കാത്ത മരുന്നുകളോ ഇല്ല .തെക്കേ ഇന്ത്യയിലെ ഒരു വിധപെട്ട എല്ലാ ആരാധനാലയങ്ങളും താനും ഭാര്യ ജിജിയുമായി  സന്ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു . കോളജു കലഗട്ടത്തില്‍  കടുത്ത നിരീശ്വര വാദി ആയിരുന്ന സാജന്‍ ഒരു കുഞ്ഞിനു വേണ്ടി സര്‍വ ദൈവങ്ങള്‍ക്കും മുന്‍പില്‍ തലകുനിച്ചത് ജിജിയുടെ സമ്മര്‍ദം കൊണ്ട് കൂടി ആയിരുന്നു.ജിജിയുടെ അമ്മാവന്‍ ഡോക്റ്റര്‍ ആണ് ഒരു അടിമാലിക്കാരന്‍ ഡോക്റ്റര്‍ രാജു അദ്ദേഹം  പറഞ്ഞിട്ടാണ് മേരി മാതാ ഇന്ഫെര്‍ട്ടിലിട്ടി  സെന്റെറില്‍ ചികിത്സക്ക് എത്തുന്നത് .എത്തുന്ന ദമ്പതികളില്‍ തൊണ്ണൂറ്റി ഒന്‍പതുശതമാനം ചികിത്സ വിജയിച്ചു കുട്ടികളുമായി മടങ്ങി പോകുന്ന ചരിത്രമാണ് ഞങ്ങളെ വേഗം അങ്ങോട്ട്‌ എത്തിച്ചത് .

സാജന്‍ കട്ടിലില്‍ എഴുനേറ്റു ഇരുന്നു ഉണ്ണിമോനെ നോക്കി അവന്‍ നല്ല ഉറക്കത്തിലാണ് , അപ്പ അവന്റെ ജീവനാണ് അപ്പയ്ക്ക്‌ അവനും കൂടുതല്‍ കാത്തിട്ടു കിട്ടിയത് കൊണ്ടാണോ എന്തോ ജനിച്ച അന്ന് മുതല്‍ നിലത്തു വെച്ചിട്ടില്ല .അവന്റെ മുഖം ഒന്ന് വാടി കണ്ടാല്‍ അന്ന് പിന്നെ ഓഫീസില്‍ പോലും ഇരിപ്പ് ഉറക്കില്ല .ജിജി എപ്പോഴും എന്നെ ശാസിക്കാറുണ്ട് എന്തോന്നാ ഇച്ചായാ ഇത് ഇത്രയ്ക്കു പോസ്സസിവ് ആകുന്നതെന്തിനാ അവനു നമ്മള് മാത്രമല്ലല്ലോ രണ്ടു വലിയ കുടുംബങ്ങള്‍ കൂട്ടിനില്ലേ .അതെ രണ്ടു കുടുംബങ്ങളുടെ ദുഖമായിരുന്നു ഉണ്ണിമോന്റെ ജനനത്തോടെ ഇല്ലാതായത് അതുകൊണ്ട് തന്നെ എല്ലാവര്ക്കും അവനെ ജീവനാണ് .കുനിഞ്ഞു അവന്റെ കവിളില്‍ ഒരുമ്മ കൊടുത്ത് തമ്പുരാനെ അഹിതമായതൊന്നും കേള്‍ക്കാന്‍ ഇടവരുത്തരുതേ, കണ്ണ് നിറഞ്ഞു പൊടിഞ്ഞ കണീര്‍ തുള്ളികള്‍ ഉണ്ണിമോന്റെ മുഖത്ത് വീഴാതെ കൈകൊണ്ടു ഒപ്പിയെടുത്തു .എന്താ ഇച്ചായാ കുട്ടികളെ  പോലെ ഇച്ചായന്‍ മനസില്‍ കരുതും  പോലെ ഒന്നും ആവില്ല  തമ്പുരാനില്‍ വിശ്വാസമില്ലേ ജിജി എഴുനേറ്റു അടുത്തിരുന്നു .കഴിഞ്ഞ പത്തു കൊല്ലമായി എന്റെ ആശ്വാസത്തിന്റെ കോട്ടയാണിവള്‍ മുഖത്തു ഒരു വാട്ടം കണ്ടാല്‍ അവള്‍ സഹിക്കില്ല കുട്ടികള്‍ ഉണ്ടാകാതിരുന്ന ആ കാലഗട്ടത്തില്‍ ഒരു മിച്ചു മരിക്കാന്‍ വരെ തീരുമാനം എടുത്തവരാണ് അപ്പോഴെല്ലാം തീരുമാനത്തിന് പിന്നില്‍ ഉറച്ചു നിന്ന് എനിക്ക് സകല പിന്തുണയും ആയവള്‍.ഞങ്ങള്‍ക്കിടയില്‍ ഒരു കെമിസ്ട്രി ഉണ്ട് അവള്‍ കരഞ്ഞാല്‍ എനിക്കും ഞാന്‍ കരഞ്ഞാല്‍ അവള്‍ക്കും സഹിക്കുകയില്ല .ജിജി എന്റെ തോളിലൂടെ കൈകടത്തി തല വലിച്ചടുപ്പിച്ചു നെറുകയില്‍ അമര്‍ത്തി ചുംബിച്ചു നേരം വെളുക്കും വരെ ഇരു കരങ്ങളും പരസ്പരം പിണഞ്ഞു ഉടലോടു ഉടല്‍ ചേര്‍ത്തു ഞങ്ങള്‍ ഉറങ്ങാതിരുന്നു  .

പോലീസ് സ്റ്റെഷനിലെയ്ക്ക്   മുപ്പതു കിലോമീറ്റര്‍ ദൂരമുണ്ട് ഡ്രൈവര്‍ കാറ് കഴുകി വൃത്തിയാക്കി .തോമസ് ചേട്ടന്‍ വീട്ടില്‍ പൊക്കോ കാറ് ഞാന്‍ ഓടിക്കാം ഞങ്ങള്‍ക്ക് വേറെ ഒന്ന് രണ്ടു സ്ഥലം വരെ പോകാന്‍ ഉണ്ട് .ഉണ്ണിമോന്‍ റെഡി ആയി ഡ്രൈവര്‍ സീറ്റില്‍ വന്നിരുന്നു അപ്പ വണ്ടി ഓടിക്കുമ്പോള്‍ ഉണ്ണികുട്ടന് സന്തോഷമാണ് അവനും ഡ്രൈവ് ചെയ്യാം.തോമസ്‌ അങ്കിള്‍ ഡ്രൈവ് ചെയ്യുന്നതിലും വേഗം അപ്പ വണ്ടിയോടിക്കും ജിജി വാതില്‍ പൂട്ടി ഇറങ്ങും മുന്‍പ്  മെഴുകു തിരി കത്തിച്ചു വെച്ച് കുറച്ചു നേരം പ്രാര്‍ത്ഥിച്ചു നല്ല വാര്‍ത്തയുമായി ഒരു മടങ്ങി വരവ് ഉണ്ടാകണേ .വാതില്‍ പൂട്ടി പോര്ട്ടികൊവില്‍ കിടന്ന പത്രവുംമായി ജിജി വണ്ടിയില്‍ കയറി ഇന്നും  ആ വാര്‍ത്തകള്‍ ഉണ്ടാവും ഒരു മാസമായി പത്രത്തിന്റെ സെന്‍സേഷനല്‍ കോളം മുഴുവന്‍ ആ വാര്‍ത്തകള്‍ മാത്രം ആയിരുന്നല്ലോ .ആരുടെയോ പരാതിയെ തുടര്‍ന്ന് മേരി മാതാ ഇന്‍ഫെര്‍ട്ടിളിട്ടി  ക്ലിനിക്കില്‍ നടന്ന പോലീസ്   റെയ്ട് ആണ് ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും പുറത്തു കൊണ്ട് വന്നത് .മെഡിക്കല്‍ എത്തിക്സിനു ചേരാത്ത വിധം പല വിധ ഉപചാപ പ്രവര്‍ത്തനങ്ങളും ഡോക്റ്റര്‍ ജോണ് സാമുവേലും കൂട്ടരും ചേര്‍ന്ന് നടത്തുന്നു .ആരോഗ്യ ദൃഡഗാത്തരായ ചെറുപ്പക്കാരുടെ ബീജങ്ങള്‍ ശേഖരിച്ചു കുട്ടികളില്ലാത്ത ദമ്പതികളില്‍ കുത്തി വെക്കുന്നു അതാണത്രേ മേരി മാതാ നൂറും മേനി വിളവു കൊയ്യുന്നതിന്റെ ട്രേഡ് സീക്രറ്റ് .കഴിഞ്ഞ അഞ്ചു കൊല്ലമായി അവിടെ നിന്ന് ചികിത്സ കഴിഞ്ഞു ഫലമുണ്ടായ 97 ദമ്പതികളെയും പോലീസ് ഡി എന്‍  ഏ ചെക്ക് അപ്പിന് വിധേയമാക്കിയതിന്റെ റിസള്‍ട്ട്‌ വാങ്ങുവാനാണ്‌ ഈ യാത്ര .

യാത്രയില്‍ ഉടനീളം ഒരേ ഒരു പ്രാര്‍ത്ഥന മാത്രാമായിരുന്നു ഇത് വരെ സ്വന്തം എന്ന് കരുതിയത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുതെ ഇനി അഥവാ റിസള്‍ട്ട്‌ നെഗറ്റിവ് ആയാല്‍ കൂടി ഉണ്ണിമോന്‍ ഞങ്ങളുടെതാണ് ഞങ്ങളുടേത്  മാത്രം, ചിന്തയേക്കാള്‍ വേഗത്തില്‍ വണ്ടി ഓരോ റോഡും കടന്നു മുന്നേറുകയാണ്. ഉണ്ണിമോന്‍ ഡ്രൈവിംഗ് സീറ്റില്‍ എന്റെ മടിയില്‍ ഇരുന്നു ഉറങ്ങി എന്ന് ഉറപ്പു വന്നപ്പോള്‍ ജിജി എടുത്തു മടിയില്‍ കിടത്തി ഇനി ഒരു കിലോമീറ്റര്‍ കൂടി മതി മനസിന്റെ മിടിപ്പ് കൂടി കൂടി വരുന്നു .ജീവിതത്തില്‍ ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷനില്‍ കയറുന്നത്  അതിന്റെ സകലവിധ ഭയപ്പാടും എനിക്കും ജിജിക്കും ഉണ്ട് ഉണ്ണിമോന്‍ ഉറങ്ങിയത് നന്നായി അല്ലെങ്കില്‍ അവന്‍ കരഞ്ഞേനെ . ഒരു കുടുംബം കയറി വരുന്നത് കണ്ടിട്ടാവണം പോലീസുകാര്‍ ഭവ്യതയോടെ സ്വീകരിച്ചു പണ്ടത്തെ ഇടിയന്‍ പോലീസിന്റെ മുഖം ഒക്കെ മാറിയല്ലോ ഇപ്പൊ ജനമൈത്രി പോലീസ് അല്ലെ .സബ് ഇന്‍സ്പെക്ടര്‍ ഞങ്ങളെ മുറിയിലേയ്ക്ക് വിളിപ്പിച്ചു . സര്‍ ഞാന്‍ സാജന്‍ ജോസഫ്‌   എടൊ തന്നെ ആരാ ആ തട്ടിപ്പ്   ഡോക്ക്ട്ടറെ കാണാന്‍ പറഞ്ഞു വിട്ടേ ഇന്നാ പിടി തന്റെ ഡി എന്‍ ഏ റിസള്‍ട്ട്‌ ഒരു കവര്‍ എടുത്തു അയാള്‍ മേശമേല്‍ ഇട്ടു   വിറയ്ക്കുന്ന കൈകളോടെ ആ എന്‍വലോപ്  ഞാന്‍ എടുത്തു ജിജി നിസംഗ ഭാവത്തോടെ  ഉണ്ണിമോനെ തോളില്‍ ഇട്ടു ഉറക്കുകയാണ് ഞാന്‍ അവളോട്‌ ചേര്‍ന്ന് ഇരുന്നു പതിയെ കവര്‍ തുറന്നു, ഞങ്ങള്‍ക്ക് നടുവിലായി അവളുടെ തോളില്‍ ഉണ്ണിമോന്‍  സസുഖം ഉറങ്ങുകയാണ്  .ടെസ്റ്റ്‌ റിസള്‍ട്ട്‌  നെഗറ്റീവ്  ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി ഡോക്റ്റര്‍ ജോണ്  സാമുവേല്‍ നിങ്ങള്‍ ഞങ്ങളെയും ചതിച്ചിരിക്കുന്നു .  എസ് ഐ  അര്‍ഥം വെച്ചെന്ന പോലെ  തോളില്‍ കിടന്ന ഉണ്ണിമോനെ നോക്കി ഇതാണോ ആ കുഞ്ഞ്  എന്ന് ചോദിച്ചു .ജിജിക്ക് ആ ചോദ്യം   ഒട്ടും ദഹിച്ചില്ല എന്ന് മുഖ ഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു .ഒരു പരാതി എഴുതി തന്നിട്ട് പോ ബാക്കി ഞങ്ങള്‍ നോക്കി   കൊള്ളാം എസ്  ഐ യുടെ നിര്‍ദേശത്തെ സ്നേഹപൂര്‍വ്വം നിരസിച്ചു ഞങ്ങള്‍ പുറത്തിറങ്ങി .കൈയില്‍ ഇരുന്ന  റിസള്‍ട്ട്‌ കവര്‍ അടക്കം കീറി അടുത്തുള്ള വേസ്റ്റ് ബിന്നില്‍ ഇട്ടു , ഉണ്ണി മോനെ കൈയില്‍  എടുത്തു ഒരുമ്മ കൂടി നല്‍കി  കാറില്‍ കയറി .അപ്പോഴേക്കും  ഉണര്‍ന്ന ഉണ്ണി മോന്‍ ചാടി ഡ്രൈവിംഗ് സീറ്റില്‍ കയറി സ്ടീയരിംഗ്  ഭരണം അവന്‍ ഏറ്റെടുത്തു പിന്നൊരു യാത്രയായിരുന്നു ..  

Monday 25 June 2012

നഗരമേ നന്ദി

നിങ്ങളിങ്ങനെ കിടന്നോ ഇന്ന് മുതല്‍ ഇവിടെ വെപ്പും കുടിയും ഒന്നും ഇല്ല ഇല്ലെങ്കില്‍ ഇതെവിടെ എങ്കിലും ഒന്ന് കൊണ്ട് കളയണം പത്തോ പതിനഞ്ചോ കൊടുത്തിട്ടായാലും  തരാതരം തിരിച്ചു വെച്ചിട്ട് ആണേലും ആ കുടുംബശ്രീക്കാര്‍ വന്നപ്പോള്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു .ആഴ്ച രണ്ടു കഴിഞ്ഞു മൂന്ന് സെന്റ്‌ പുരയിടത്തിനുള്ളില്‍ കുഴിചിടാവുന്നതിന്റെ പരമാവധി കഴിഞ്ഞപ്പോഴാണ് സരസു പരാതിയുമായി നിര്‍ബന്ധപൂര്‍വം എന്നെ സമീപിച്ചത് .രാവിലെ നടക്കാന്‍ ഇറങ്ങുമ്പോള്‍ തലേ നാളത്തെ വേസ്റ്റ് നഗരസഭയുടെ വീപ്പയില്‍ എറിയുകയായിരുന്നു പഴയ പതിവ്  പക്ഷെ മഴക്കാലവും പടരുന്ന പകര്‍ച്ചവ്യാധികളും മൂലം വേസ്റ്റ് ബിന്നുകള്‍ നഗരത്തിനു പുറത്തേക്കു കൊണ്ട് പോയതോടെ വേറെ ഒരു മാര്‍ഗം ഇല്ലാതായി . കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മാസം പണവും മൂന്നു ബാഗുകളില്‍ ജൈവ അജൈവ അവശിഷ്ട്ടങ്ങള്‍ തരാ തരാം  തിരിച്ചു നല്‍കി ആ പ്രശ്നം പരിഹരിച്ചതാണ് എന്നാല്‍ ഇപ്പോള്‍ ഇതാ കുടുംബശ്രീക്കാരും സമരം തുടങ്ങിയതോടെ ശരിക്കും വെട്ടിലായിരിക്കുന്നു .
മോര്‍ണിംഗ് വാക്ക്  ഇന്ന് വേറെ വഴിയിലൂടെ ആകാം എന്ന് തീരുമാനിച്ചു ഇന്നെങ്കിലും ഇവളുടെ പരാതി തീര്‍ക്കണം.ട്രാക്ക് സൂട്ട്  ധരിച്ചു പോര്ട്ടിക്കൊയിലെത്തിയപ്പോള്‍ സരസു വലിയ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി കൈയില്‍ എടുത്തു തന്നു .അവിഞ്ഞ മണം കൊണ്ട് തല ചെകിടിക്കുന്നു എങ്കിലും സരസു ഞാനൊരു കോളജു അധ്യാപന്‍ അല്ലേടി ഞാന്‍ ഇങ്ങനെ വിഴുപ്പു ഭാണ്ടവുമായി അലയെണ്ടവനാണോ. എന്നാല്‍ നിങ്ങള് തന്നെ ഇതിനൊരു പോംവഴി കണ്ടെത്തു ഉരുളക്കു ഉപ്പേരി പോലുള്ള സരസുവിന്റെ മറുപടിയില്‍ ഉത്തരമില്ലാതെ ഭാണ്ടവുമായി പുറത്തേക്കു കടന്നു .വടക്കോട്ട്‌ നടന്നാല്‍ പഞ്ചായത്ത് റോഡ്‌ ആണ് അവിടെ എവിടെ എങ്കിലും ഒരു വീപ്പ ഉണ്ടാവും മഞ്ഞു മാറി വരുണന്‍ പതിയെ തെളിഞ്ഞു തുടങ്ങുന്നു .മണ്ഡല കാലം തുടങ്ങിയിരിക്കുന്നു നിര്‍മാല്യം തൊഴാന്‍ പോകുന്നവരുടെ കൂട്ടം എന്റെ അടുത്തു വരുമ്പോള്‍ മൂക്ക് പൊത്തുന്നത്  കാണാം ഒന്നും കാണാത്ത വിധത്തില്‍ ഞാന്‍ ഭാണ്ടവുമായി എന്റെ നടപ്പ് തുടരുകയാണ് . രണ്ടു ഫര്‍ലോങ്ങ്‌ മുന്നോട്ടു നടന്നു കഴിഞ്ഞു ഒരു വീപ്പ എങ്ങും കാണുന്നില്ല ഇതെന്തു നാടാണ് പക്ഷെ പോകുന്ന വഴിയില്‍ അലക്ഷ്യമായി മാലിന്യ വലിച്ചെറിയുന്ന ഒരു പാട് പേരെയും സ്ഥലങ്ങളും കണ്ടു അവരെ പോലെ അവിടേക്ക് വലിച്ചു എറിഞ്ഞു കളഞ്ഞു ചുമലിലെ ഭാരം ഒഴിവാക്കിയാലോ വേണ്ട കുട്ടികള്‍ക്ക് പൌരധര്‍മ്മം പറഞ്ഞു പഠിപ്പിക്കുന്ന ഞാന്‍ തന്നെ അതിന്റെ നിഷേധകന്‍ ആയി കൂടാ.

കായലില്‍ നിന്നുള്ള തണുത്ത കാറ്റ് പ്ലാസ്റ്റിക്‌ കൂടയിലെ ദുര്‍ഗന്ധത്തിനു രൂക്ഷത കൂട്ടി കൊണ്ടിരിക്കുന്നു ഞാന്‍ ഭാണ്ഡം ഒരു സൈഡില്‍ വെച്ച് അടുത്തു കണ്ട മുച്ചക്ക്ര ചായപീടികയില്‍ നിന്നും ഒരു ചായ വാങ്ങി മുത്തി .അല്ല സാറെവിടുന്നാ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ  അതാ ചോദിച്ചേ കടയിലിരുന്ന  ഒരു നാട്ടിന്‍ പുറത്തുകാരന്‍ നിഷ്കളങ്കമായ ഒരു ചോദ്യം എറിഞ്ഞു .ഞാന്‍ പട്ടണത്തിലാ താമസം രാവിലെ നടക്കാന്‍ ഇറങ്ങിയതാ എന്താ കൂടെയില്  അവിഞ്ഞ ഗന്ധം അവര്‍ക്കും അടിച്ചു തുടങ്ങിയിരിക്കുന്നു .ഞാന്‍ കാര്യം പറഞ്ഞു ഇവിടെ എവിടാ ഒരു വേസ്റ്റ് കുപ്പ .അതെന്തടപ്പ അങ്ങനൊരു സാദനം സാറിനു ടൌണില്‍ കിട്ടാത്ത സാധനം ഈ ഓണം കേറാ മൂലയില്‍ എവിടെ കാണാനാ സാറേ. സാറ് പോണ വഴിയില്‍ ആ പുഴയിലേയ്ക്ക് അങ്ങട് തട്ടിയെരു .അല്ലേലും ഇപ്പ നിങ്ങ പട്ടണക്കാരുടെ അവശിഷ്ട്ടം പേറുന്നത് ഞങ്ങ നാട്ടിന്‍ പുറത്തുകാരുടെ ചുമതല അല്ലെ .ഇനിയും നിന്നാല്‍ സംഗതി പന്തികെടാവും അവര് പറയുന്നതിലും കാര്യമുണ്ട് ചായയുടെ കാശ് കൊടുത്ത് തടിയൂരി .
പുഴവക്കത്തു വെച്ച് ചായക്കടയിലെ വൃദ്ധന്റെ വാക്കുകള്‍ മനസില്‍ പ്രതിദ്വനിച്ചു ആ പുഴയിലോട്ടു അങ്ങ് തട്ട് സാറേ . വേണ്ട മരിക്കുന്ന പുഴകളെയും പ്രകൃതിയെയും പറ്റി പഠിപ്പിക്കുന്ന ഞാന്‍, വേലി തന്നെ വിളവു തിന്നാന്‍ പാടില്ല .നേരം പതിയെ വെളുത്തു തുടങ്ങിയിരിക്കുന്നു ടൂഷ്യന്‍ പഠിക്കുന്ന കുട്ടികള്‍ കൂട്ടത്തോടെ റോഡില്‍ എത്തി തുടങ്ങി കൈയിലെ ഭാണ്ഡം അക്ഷരാര്‍ത്ഥത്തില്‍ തനിക്കൊരു ബാധ്യത ആയിരിക്കുന്നു . ഇതിനെല്ലാം കാരണം മേയറുടെ കടും പിടുത്തമാണ് മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യത്തിലധികം തുക വകയിരുത്തി വാങ്ങിയിട്ടും ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടാതെ കൃത്യവിലോപം നടത്തുന്നത് മാത്രമാല്ല കുടുംബത്തെ പ്രതി മാലിന്യം പേറുന്ന കുടുബശ്രീ പ്രവര്‍ത്തകരെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു .കൈയിലെ പ്ലാസ്ടിക്കു കവറില്‍ നിന്ന് വരുന്ന രൂക്ഷ ഗന്ധം ഇനിയും ശ്വസിച്ചാല്‍ ഓക്കാനം വരും എന്ന അവസ്ഥയില്‍ ആയിരിക്കുന്നു . കടന്നു വന്ന വഴിയിലെ വലിയ വീടിന്റെ ഗേറ്റിന്റെ ഇടതു വശത്തെ നെയിം ബോര്‍ഡ്‌ അപ്പോഴാണ്‌ കണ്ണില്‍ ഉടക്കിയത് എ സി പ്രേമ  കോര്‍പറേഷന്‍ മേയര്‍ .കൈയിലെ ദുര്‍ഗന്ധം ഒരു പ്രതിഷേധം എന്നോണം ആ ഗേറ്റിനു ഉള്ളിലേക്ക്  ആഞ്ഞു വലിച്ചെറിഞ്ഞു പരമാവധി വേഗം  നടന്നു. വീട്ടിലെത്തുമ്പോള്‍ സരസു തിരക്കിലായിരുന്നു അല്ലെങ്കില്‍ നാളെ നിര്‍മാര്‍ജനം  ചെയ്യാനായി മാലിന്യം ശേഖരിക്കുന്ന ധൃതിയില്‍  ആയിരുന്നു .

Saturday 23 June 2012

പ്രചോദിതരുടെലോകം


ദൈവം ലോകത്തെ സ്നേഹിച്ചത് കൊണ്ടു കഥകള്‍ ഉണ്ടായി എന്നൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് അങ്ങനെയെന്കില്‍ ദൈവം നമ്മളില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരല്ലേ എഴുത്തുകാര്‍ ,തീര്ച്ചയായും  എന്നാല്‍ ഇവിടെ ചിലര്‍ സ്വയം കാളിദാസന്‍മാര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ കള്ളന്‍ ദാസന്മാരാകുന്നു അതിന് പുതിയൊരു ഭാഷ്യവും പ്രചോദിതം.മറ്റൊരുവന്റെ കൃതി വള്ളി പുള്ളി വിടാതെ സ്വന്തം പേരില്‍ പടച്ചു പ്രചോധിതര്‍ ആകുന്നവരെ ദൈവം എത്രമേല്‍ സ്നേഹിക്കുന്നുന്ടാവണം.മലയാളം കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ പ്രചോദിതന്‍ ഒരു പക്ഷെ സംവിധായകന്‍ പ്രിയദര്‍ശന്‍ ആകാനെ വഴിയുള്ളൂ പക്ഷെ തന്‍റെ സൃഷ്ടികള്‍ക്ക് സുന്ദരവും ശക്തവുമായ ആഖ്യാനം കൊണ്ടു തൊട്ടതെല്ലാം പൊന്നാക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞു എന്നത് വാസ്തവം .തന്‍റെ സൃഷ്ടികള്‍ ഒട്ടുമിക്കവയും പ്രചോദിതങ്ങള്‍ ആണെന്ന് പരസ്യമായി സമ്മതിച്ച ഒരു വ്യക്തികൂടിയാണ് അദ്ദേഹം .ഞങ്ങളുടെ നാട്ടില്‍ ഒരു കേട്ടു കേള്‍വിയുണ്ട് തകഴി ശിവശങ്കര പിള്ളക്ക് ആരോ ഒരു കൊച്ചു കഥാകാരന്‍ വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയാന്‍ കൊടുത്ത കഥയാണത്രേ പില്‍കാലത്ത് ചരിത്രം സൃഷ്ടിച്ച ചെമ്മീന്‍ . ഇതില്‍ എത്ര മാത്രം സത്യം ഉണ്ടെന്നു പറയുക വയ്യ എന്തുകൊണ്ടെന്നാല്‍ കയര്‍ പോലെ അനേകം അമൂല്യകൃതികള്‍ അദ്ധേഹത്തിന്റെ തൂലിക തുമ്പില്‍ നിന്നു പിറന്നവ തന്നെ.സിനിമയിലും സംഗീത ലോകത്തുമാണ്  ഏറ്റവും കൂടുതല്‍ പ്രചോദനങ്ങള്‍ ഉണ്ടായിട്ടുള്ളതതും ഉണ്ടായികൊണ്ടിരിക്കുന്നതും .സിനിമയും സംഗീതവും  ഉണ്ടായ കാലം മുതല്‍ക്കേ പ്രചോദന സൃഷ്ടികളും ഉണ്ടായിട്ടുന്ടെന്നത് ചരിത്രം . എന്തെങ്കിലും ഒക്കെ സൃഷ്ടിക്കനമെന്ന് അദമ്യമായ മോഹം ഉണ്ടാവുകയും സ്വന്തം മണ്ടയില്‍ മഹാത്തയവ ഒന്നു പിറക്കാതെ വരുകയും ചെയ്യുമ്പോള്‍ ആവാം കൂടുതല്‍ പേരും പ്രചോദിതര്‍ ആവുക .ആദ്യം ഹിന്ദിയില്‍ നിന്നും പിന്നീടു തമിഴില്‍നിന്നും പതിയെ ഇനഗ്ലീഷ്   സിനിമയിലെയോ  പാട്ടോ പശ്ചാത്തല സംഗീതമോ മാത്രം കോപ്പി അടിച്ചിരുന്നവര്‍ അനന്ത  സാദ്ധ്യതകള്‍ തേടി റഷ്യന്‍ കൊറിയന്‍ അറബിക് ഭാഷകളിലേയ്ക്കു വരെ കടന്നു ചെന്ന് മഹത്തായ പലചൂണ്ടലുകളും നടത്തി സ്വന്തം പേരില്‍ പുതിയത് പടച്ചു ഇറക്കുന്നത്‌ നാം നിത്യേന കാണാറും കേള്‍ക്കാരും ഉള്ളതല്ലേ. പക്ഷെ ഗൂഗിളിലും ട്വിട്ടെരും  ഫേസ് ബുക്കും പോലുള്ള നവയുഗ മാധ്യമങ്ങള്‍ കൈയെത്തും ദൂരത്തു കള്ളിവെളിച്ചത്തു കൊണ്ട് വരാന്‍ മത്സരിക്കുമ്പോള്‍ മോഷണം കലാപരമായി നടത്തേണ്ടതിന്റെ ഉത്തരവാദിത്തം കൂടി മോഷ്ടാവിനു അല്ലെങ്കില്‍ പ്രചോദിതരുടെ മേല്‍ അടിച്ചേല്‍പ്പിക്കപെടുന്നു.


ഒരേ സമയം ലോകത്തിന്റെ രണ്ടു കോണില്‍ ഇരിക്കുന്ന ആളുകള്‍ ഒരു പോലെ ചിന്തിച്ചാല്‍ അബദ്ധവശാല്‍ രണ്ടു സൃഷ്ടികളും സാമ്യം  ഉണ്ടയിക്കുടായ്കയില്ല എന്നാല്‍ ചോരണം ലക്ഷ്യമാക്കി ഉറക്കംഒളിച്ചു കണ്ടു തീര്‍ക്കുന്ന ഉട്ടോപിയന്‍ കലാ സൃഷ്ടികളിലെ നല്ലത് സ്വാംശീകരിക്കാന്‍ ആകാതെ വള്ളി പുള്ളി വിടാതെ അടിച്ചു മാറ്റി സ്വന്തം പേരില്‍ പടച്ചു വിടുമ്പോഴാണ്‌ കലാകാരന്മാര്‍ കള്ളന്‍ മാരാകുന്നത് . കഴിവ് ജന്മസിദ്ധമാണ് വായിച്ചും പരിപോഷിപിച്ചും വളര്‍ത്തേണ്ട ഒരു സ്പാര്‍ക്ക് .വായിക്കുമ്പോള്‍ സ്വാധീനിക്കപെടാം  ആ സ്വാധീനം രചനകളില്‍ പ്രത്യക്ഷ പെട്ടേക്കാം നീയെന്തു ഭക്ഷിക്കുന്നുവോ അത് നീയായി തീരുമെന്ന  പഴമൊഴിപോലെ, എന്നാല്‍ കല സ്പാര്‍ക്കിന്റെ കണികപോലും ഇല്ലത്തവനുമേല്‍ കേട്ടിയെല്‍പ്പിക്കപെടുന്ന അവസ്ഥയില്‍ മോഷണമല്ലാതെ മറ്റൊരു പോം വഴിയില്ല അങ്ങനയൂള്ള സൃഷ്ടികള്‍ തിരിച്ചറിയപെടുകയും സമൂഹമധ്യെ വിചാരണക്ക് വിധേയമാക്കപെടുകയും വേണം അല്ലാതെ അതിവിദൂര സാമ്യം ആക്ഷേപിച്ചു ദിനരാത്രങ്ങള്‍ പണിപെട്ട് തയ്യാറാക്കുന്ന ആശയങ്ങളെ താറടിക്കുകയല്ല വേണ്ടത് . ആശയങ്ങളില്ലത്തവ്നും കുടുംബവും ആമാശയവും ഉണ്ടെന്നും  കരുതി ഉദര പൂരണത്തിനായി ചെയ്യുന്ന നിര്ദോഷ ചോരണങ്ങളെ നമുക്ക് വെറുതെ വിടാം .പ്രചോദനം ഒരു കള്ളനാണയം ആണെന്ന് സുകുമാര്‍ അഴിക്കോട് എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു . ആരുടെ കൃതി കണ്ടിട്ടാണോ എപ്പോഴാണോ ഇക്കൂട്ടര്‍ക്ക് പ്രചോദനം ഉണ്ടാവുകയെന്ന് പറയുക വയ്യ . വെറുമൊരു മോഷ്ടാവാം ഇവരെ ദയവായി ഇനിമേല്‍ പ്രചോദിതര്‍ എന്ന് വിളിക്കുക .

Saturday 16 June 2012

മൂക രക്തസാക്ഷി

 അന്നൊരു വിദ്യഭ്യാസ ബന്ദായിരുന്നു സാശ്രയ സമരം കൊണ്ട് പിടിച്ചു നടക്കുന്ന സമയം .സാധാരണ സമരം ഉണ്ടെന്നു അറിഞ്ഞാല്‍ കോളജില്‍ പോകതിരിക്കുകയാണ് പതിവ് പക്ഷെ അന്നൊരു ആദ്യ വെള്ളിയായിരുന്നു സമരം ആണെങ്കില്‍ നീ ഐ എം എസ് ധ്യാനഭാവനില്‍ പോയി ആരാധന കൂടെടാ എന്നാ അമ്മച്ചിയുടെ  സ്നേഹ പൂര്‍വ്വം ഉള്ള  ഉപദേശം മാനിച്ചാണ് ഒരുങ്ങി കെട്ടി  വീട്ടില്‍ നിന്നും ഇറങ്ങിയത്‌ .ആലപ്പുഴ ഇരട്ടകുളങ്ങര ബസ്‌ ഇപ്പോഴും തന്നെ തിരക്കാണ് പക്ഷെ ഇന്ന് ഒരു തിരക്കും  ഇല്ല. എസ് എഫ് ഐ  വിദ്യാഭ്യസ ബന്ദു നടത്തുന്നത് കൊണ്ട് തന്നെ  ആവും ആരും കോളജില്‍ പോകാന്‍ മിനക്കെടാത്തത് . കണ്ട്രോള്‍ റൂമിന് മുന്‍വശം പാര്‍ക്ക് ചെയ്ത കെ എം എസ് ബസില്‍ കയറി പിന്‍ സീറ്റില്‍ ഇരുന്നു ബസ്‌ രണ്ടു മിനിട്ട് അവിടെ നിര്‍ത്തിയിടും .പുറപ്പെടാന്‍ ഡബിള്‍ ബെല്ലടിച്ചതും നാലഞ്ചു പേര്‍ ചാടികയറി ആദ്യം കയറിയവന്റെ കൈയില്‍ ഒരു ഹോക്കീ സ്റ്റിക്ക് പിന്നാലെ വന്നവര്‍ ശൂന്യമായ കൈകളാണ് .അതില്‍ രണ്ടു മൂന്ന് പേര്‍ എന്റെ ഇരു വശങ്ങളിലുമായി  ഇരുന്നു എന്റെ  കൈയില്‍ ബുക്ക്‌ കണ്ടതും ഒരുത്തന്‍ ഭീക്ഷിണി സ്വരത്തില്‍ ചോദിച്ചു എങ്ങോട്ടാടാ രാവിലേ ? കോളജിലേയ്ക്ക് എന്ന് പറഞ്ഞാല്‍ അടിയോ ചീത്തയോ ഉറപ്പാണ്‌ .സമരമാണെങ്കില്‍ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതാ വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു .ഹോക്കീ സ്ടിക് കൈയിലുണ്ടാരുന്നവന്‍ എന്റെ ബുക്ക്‌ വാങ്ങി കൈയില്‍ വെച്ചിട്ട്  സ്റ്റിക്ക് എന്റെ കൈയില്‍ തന്നു .ഞങ്ങള്‍ക്ക് ആള് കുറവാ സമരം കഴിഞ്ഞു നീ പള്ളിയില്‍ പൊക്കോ അതുവരെ ഇത് പിടിച്ചു ഞങ്ങളുടെ കൂടെ നില്‍ക്കൂ . ദൈവമേ അടി എന്ന് പേപ്പറില്‍ എഴുതിയിട്ടാല്‍ വീട്ടിലെത്തുന്ന ഞാന്‍ ആണ് ,പെട്ട് പോയി കൈയും കാലും ഓട്ടന്‍ തുള്ളല്‍ നടത്തുന്നവരെ പോലെ വിറക്കുകയാണ് .

ബസ്‌ കോളജു കവലയില്‍ എത്തി വലിയ വായില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടു സഖാക്കള്‍ ചാടിയിറങ്ങി .ഇറങ്ങാതെ ഞാന്‍ ഒന്ന് പതുങ്ങി, ഇറങ്ങെടാ താഴെ മൂത്ത സഖാവിന്റെ അലരച്ചകേട്ടു ഞാന്‍ ചാടി താഴെ ഇറങ്ങി .ഹോക്കീ സ്ടിക്കുമായി മുന്‍ നിരയില്‍ തന്നെ എന്നെ നിര്‍ത്തി അമ്പലപ്പുഴ തകഴി ഭാഗത്ത്‌ നിന്നും വന്ന കുട്ടിസഖാക്കളും ഞങ്ങളും ഒരുമിച്ചു കൂടി മുദ്രാവാക്യം വിളികളുമായി അകത്തേക്ക് .പ്രിന്‍സിപാളിന്റെ ഓഫീസിനെ  ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ പ്രകടനം പ്രിന്‍സിപ്പല്‍  താഴെവെച്ചു തന്നെ കോളെജിനു അവധി കൊടുത്ത വിവരം നേതാവിനെ അറിയിച്ചു .എനിക്ക് സന്തോഷമായി അടിയും ബഹളവും ഇല്ലാതെ എല്ലാം കഴിഞ്ഞിരിക്കുന്നു .ഹോക്കീ സ്റ്റിക്ക് ഞാന്‍ പതിയെ കൈമാറാന്‍ ശ്രമിച്ചു ആരും അത് വാങ്ങുന്നില്ല പ്രകടനം വീണ്ടും റോഡിലേയ്ക്ക് നീങ്ങുകയാണ് .പാലക്കാട്ടെ പട്ടന്മാര്‍ക്കും കോഴിക്കോട്ടെ കൊയമാര്‍ക്കും വിദ്യാഭ്യാസം അടിയറവെച്ച യു ഡി എഫിന്‍ സര്‍ക്കാരെ ......പ്രകടനം എ വി ബി പി യുടെ കൊടിമരത്തിനു അടുത്തെത്തിയപ്പോള്‍ ഒരു സഖാവിനു വീര്യം കൂടി മുളയില്‍ നാട്ടിയ കൊടിമാരത്തിനിട്ടൊരു ചവിട്ടു .ചവിട്ടിന്റെ ഊക്കു കൊണ്ടോ മുളയുടെ ബാലമില്ലായ്മകൊണ്ടോ കൊടിമരം നടുവേ ഒടിഞ്ഞു താഴെ , ഇത് കാണേണ്ട താമസം അകത്തെ സൈക്കിള്‍ ഷെഡില്‍ ഇരുന്ന എ വി ബി പി ക്കാരും പുറത്തെ ഷെഡില്‍ ഇരുന്ന ബി എം എസ് കാരും കല്ലും  വടിയുമായി ഞങ്ങളുടെ നേരെ .കര്‍ത്താവേ എന്തൊരു പരീക്ഷണമാണ് വല്ല പള്ളിയിലും ഇരുന്നു നിന്റെ വചനം കേള്‍ക്കേണ്ട ഞാന്‍ കണ്ണടച്ച് തുറക്കും മുന്‍പ് നല്ല വിളഞ്ഞ കാറ്റാടി കമ്പിന്റെ കഷണം കൊണ്ട് തല വെട്ടി പിളര്‍ക്കും പോലൊരു തല്ലു കിട്ടി, പിന്നെ ഓര്മ വരുന്നത് ആലപ്പുഴ  മെഡിക്കല്‍ കോളജിലെ കട്ടിലില്‍ വെച്ചാണ് .പിറ്റേന്നത്തെ ദേശാഭിമാനിയില്‍ പടം സഹിതം വാര്‍ത്ത വന്നു വഴിയെ പോയ എന്നേം പിടിച്ചവര് രക്തസാക്ഷി ആക്കി .അത് കഴിഞ്ഞു രണ്ടോ മൂന്നോ തവണ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു പക്ഷെ പിന്തുടര്‍ന്നതോ പഴയ സര്‍ക്കാരുകളുടെ അതെ നയങ്ങള്‍ .ഇന്നും എല്ലാവര്‍ഷവും സ്വാശ്രയ കച്ചവടത്തെ  പറ്റി വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ തലയിലെ മായാത്ത മുറിപാടില്‍ വിരലോടിക്കും .സ്വാശ്രയ സമരത്തിന്റെ പേരില്‍ വീഴ്ത്തപ്പെട്ട  ചോരയില്‍ ഒരു ലിറ്റര്‍ എങ്കിലും സംഭാവന നല്കാന്‍ കഴിഞ്ഞതിനെ ഓര്‍ത്തു അഭിമാനം കൊണ്ട് വിജ്രുംബിതന്‍ ആകും .

Wednesday 13 June 2012

നന്മയുടെ ഒരു ചിരി കൂടി

കമ്പനി മുങ്ങുന്ന ഘട്ടം വന്നപ്പോഴാണ്  ശാദി  മുതലാളി അലമാരതുറന്നു പണ്ട് മടങ്ങിയ ചെക്കുകള്‍ എടുത്തു  പുറത്തേക്കു ഇട്ടത്, ബിസിനസ്‌  നല്ല രീതിയില്‍ നടന്നിരുന്നപ്പോള്‍ മടങ്ങി വന്ന ചെറിയ ചെറിയ തുകയുടെ ചെക്കുകള്‍ ഒരു ഇരുപത്തഞ്ചോളം വരും അവ എന്റെ ടേബിളിനു മുകളില്‍ ഇട്ടു കിട്ടാവുന്നവ മാര്‍കെറ്റില്‍ നിന്നും പിരിച്ചെടുക്കാന്‍ പറഞ്ഞു  .പ്രതാപിയായ കാലത്തു കൈ അയച്ചു  എല്ലാവരെയും സഹായിച്ചിരുന്ന  മഹാനുഭാവനായ മനുഷ്യന്‍  ആയിരുന്നു മുതലാളി  , ആരെയും വിശ്വസിക്കുന്ന ഒരു പഞ്ച പാവം  വാങ്ങികൊണ്ട് പോയവര്‍ക്ക് കൈയും കണക്കുമില്ല ദൈവം തരുന്നത് മറ്റുള്ളവര്‍ക്ക് കൂടി കൊടുക്കാന്‍ ആണെന്ന് പറഞ്ഞിരുന്ന ഉദരമാതിക്ക് ഇങ്ങനെ ഒരു അവസ്ഥ സ്വപ്നേപി പ്രതീക്ഷിച്ചിരുന്നതല്ല .വലിയ തുകക്കുള്ള ചെക്ക് മുതല്‍  ചെറിയ ചെക്കുകള്‍  വരെ ഓരോന്നായി ഞാന്‍ തരാ തരം മാറ്റി പതിനായിരത്തിന് താഴെ ഉള്ളവയ്ക്ക് മാത്രമാണ് മടങ്ങിയിട്ടും ക്ലൈം ചെയ്യാതെ വെച്ചിരിക്കുന്നത് . മിക്കവയും ആയിരവും ആയിരത്തി അഞ്ഞൂറിനും ഇടയില്‍ ഉള്ള ചെറിയ കച്ചവടക്കാര്‍ വാങ്ങിയവ .അറബി രാജ്യത്തെ നിയമം അനുസരിച്ച് കൊടുത്ത ചെക്ക്‌ മടങ്ങിയാല്‍ കൊടുക്കുന്നയാള്‍  പണം കൊടുത്തു തീര്‍ത്താല്‍ കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം വിശ്വാസ വഞ്ചന എന്ന വലിയ ഒരു കുറ്റം ചെയ്തതിനാണ് ഈ ശിക്ഷ . ആയതു കൊണ്ട് തന്നെയാണ് നല്ലവനായ ശാദി  മുതലാളി മടങ്ങിയ ചെക്കുകള്‍ക്ക് പിന്നാലെ പോകാതിരുന്നതും . അള്ളാഹു തരുമ്പോള്‍ ഒരു പാവത്തെ നമ്മളായിട്ടു കുടുക്കണ്ട എന്ന് കരുതി ഒരു കാരുണ്യം .ഇപ്പോഴും പോലീസിലോ കേസിനോ പോകാനല്ല ഒന്ന് കൂടി അഭ്യര്‍ഥിച്ചു നോക്കാം കിട്ടുന്നവ കിട്ടട്ടെ .ഞാനും ഒരല്പം ടെന്‍ഷനില്‍ ആണ് കമ്പനിയിലെ അവസാനത്തെ ആളാണ് ഞാന്‍ ബാക്കി എല്ലാവരെയും പറഞ്ഞു വിട്ടു കഴിഞ്ഞു  .   ആറായിരത്തിന്റെ രണ്ടു ചെക്കുകള്‍ ഒരേ കമ്പനിയുടെ  മടങ്ങിയിരിക്കുന്നു അതില്‍ നിന്നും തുടങ്ങാം.


ബൂട്ട എന്ന മുഹമ്മദ്‌ ബൂട്ടയുടെ കമ്പനിയുടെ പേരില്‍ ഉള്ള ചെക്കുകള്‍ ആണ് രണ്ടും .ഞങ്ങള്‍ തുടങ്ങിയ കാലം തൊട്ടേ ബൂട്ട ഞങ്ങളുടെ വിശ്വസ്തനായ കസ്ടമര്‍ ആയിരുന്നു  ഒരു കാരണവശാലും മടങ്ങാന്‍ സാധ്യതയില്ലാത്ത ചെക്കുകള്‍. ആറുമാസമായി അയാളെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല ഞാന്‍ നമ്പര്‍ നോക്കി ഡയല്‍ ചെയ്തു .അപ്പുറത്ത് ഒരു കിളിനാദം ബാബാ കുറച്ചായി കിടപ്പില്‍  ആണ് ,മകള്‍ ആവും ഞാന്‍ ചോദിച്ചു അദ്ദേഹത്തോട്  സംസാരിക്കാമോ ? ഇല്ല അദ്ദേഹത്തിന് തീരെ വയ്യ  .കടക്കാരു വരുമ്പോള്‍ പത്തായത്തില്‍ ഒളിച്ചിട്ട് മക്കളെ കൊണ്ട് അപ്പന്‍ ഇല്ല എന്ന് പറയുന്ന നമ്മുടെ നാട്ടു നടപ്പും കിട്ടുന്നതില്‍ പാതി എന്റെ സര്‍വീസ് പൈസയും ആകും എന്ന ചിന്ത എന്നെ  ബൂട്ടയെ പിന്തുടരാന്‍ തീരുമാനിച്ചു .ഷാര്‍ജയില്‍ വ്യവസായ മേഖല ഒന്നില്‍ എവിടെയോ ആണ് അയാളുടെ ഷോപ്പ് അത്  തപ്പി പിടിച്ചു കണ്ടെത്തിയപ്പോള്‍ അടഞ്ഞു കിടക്കുന്നു, അടഞ്ഞു കിടക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ പോര പുറത്തു മുനിസിപാലിറ്റി വക ഒരു ചുവപ്പ് നോട്ടീസും ,അടുത്ത് കണ്ട ബാക്കാലയില്‍ കയറി അന്വേഷിച്ചപ്പോള്‍ ബൂട്ട പൊട്ടി പാളീസായ വിവരം കുറച്ചു പുച്ഛത്തോടെ ആണ് അയാള്‍ പറഞ്ഞത് .സാറ് ഏതു ബാങ്കിന്റെ ആളാ അല്ല കുറച്ചു നാളായി ബാങ്കുകാര്‍ മാത്രമേ ബൂട്ടയെ അന്വേഷിച്ചു വരാറുള്ളൂ അവരെയെല്ലാം ഞാന്‍ കൃത്യമായി വീടിലെയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തു വിടാറും ഉണ്ട് .മലയാളിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഉപകാരം ഒരു ജ്യൂസ്‌ വാങ്ങി പന്ത്രണ്ടായിരത്തെ അതിന്റെ പാട്ടിനു വിടാം എന്ന് ചിന്തിച്ചു പുറത്തേക്കു ഇറങ്ങുമ്പോള്‍ അയാള്‍ പിറകെ വിളിച്ചു അല്ല സാറിനു ബൂട്ടയുടെ വീട് അറിയേണ്ടേ  വീട്ടില്‍ ചെല്ലുന്നോര്‍ക്കെല്ലാം കുറച്ചെങ്കിലുംകാശ്  കൊടുത്തു വിടുന്നുണ്ട്  എന്നാണ് കേട്ടത് . കുറചെങ്കില്‍ കുറച്ചു എത്ര കിട്ടിയാലും കിടുന്നത് ഉപകാരം അയാള്‍ പറഞ്ഞ വഴി ലക്ഷ്യമാക്കി ഞാന്‍ നടന്നു .

ഹസാര്‍ വില്ല പാകിസ്ഥാനികളുടെ കേന്ദ്രമാണ് അവിടെ നസീമ ബില്ടിംഗ് മെറ്റീരിയല്‍ നടത്തിയ മുഹമ്മദ്‌ ബൂട്ട എന്ന പാകിസ്താനിയെ അന്വേഷിച്ചു എത്തപെട്ടത്‌ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വില്ലയുടെ മുന്നിലാണ് .ഏകദേശം ഒരു പതിനഞ്ചു വയസുവരുന്ന ഒരു പെണ്‍കുട്ടി വന്നു വാതില്‍ പാതി തുറന്നു .ബാബ ആപ്കോ മിലനേ കേലിയെ കോയി ആയാ ആ കുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു .ആരാ വന്നത് നല്ല ഉറുദുവില്‍ മറുചോദ്യം ഞാന്‍ കമ്പനിയുടെ പേര് പറഞ്ഞു .അകത്തു കയറുമ്പോള്‍  ഞാന്‍ ഓര്‍ക്കുകയായിരുന്നു ലോഡ് കയറ്റാന്‍ വരുമ്പോള്‍ മണിക്കും ശ്യാമിനും നൂറു ദിര്‍ഹം ടിപ്പു കൊടുക്കുന്ന ഹമ്മരിലും ബെന്സീലും മാറി മാറി വന്നിരുന്ന ബൂട്ട മുതലാളിയെ , എല്ലാവരോടു സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറിയിരുന്ന കടുത്ത ദൈവഭയമുള്ള ആ മനുഷ്യ സ്നേഹിക്കിതെന്തുപറ്റി ? കട്ടിലില്‍ കണ്ട രൂപം എന്നെ കൂടുതല്‍ ദുഖിതനാക്കി മെലിഞ്ഞു ഉണങ്ങി നരച്ച താടിയുമായി പഴയ ബൂട്ടയില്‍ നിന്നും നൂറുശതമാനം വ്യത്യസ്തമായൊരു വികൃതരൂപം ആറുമാസം കൊണ്ട് ഒരാള്‍ക്ക് ഇങ്ങനെ മാറാന്‍ കഴിയുമോ .എന്നെ കൈപിടിച്ച് കട്ടിലിനരുകില്‍ ഇരുത്തി പറയാന്‍ തുടങ്ങി നീ കാണുന്നില്ലേ അല്ലാഹുവിന്റെ പരീക്ഷണത്തില്‍ ആണ് ഞാനും കുടുംബവും, നന്നായി നടന്നിരുന്നപ്പോള്‍ കടം വാങ്ങാനും തരാനും ഒരു പാട് പേര്‍ ഉണ്ടായിരുന്നു ഇപ്പോള്‍ ആഹാരം പോലും മറ്റുള്ളവരുടെ ദയയിലാണ് .ഇവിടെയും പാകിസ്ഥാനിലും വില്‍ക്കാന്‍ ഉണ്ടായിരുന്നതെല്ലാം വിറ്റു. ഇനി കോടതി വിധി പറയേണ്ട മൂന്ന് കേസുകള്‍ കൂടിയുണ്ട് അത് തീര്‍ന്നാലേ രാജ്യം വിടാന്‍ ആവും .ബിസിനസ്‌ കുറഞ്ഞു ഇല്ലാതെ ആയ സമയത്താണ് കടയില്‍ നിന്ന ബംഗാളി  പയ്യന്‍ ബാങ്കില്‍ അടക്കാന്‍ കൊടുത്തയച്ച അഞ്ചു ലക്ഷവുമായി മുങ്ങിയത്, അതോടെ അടിത്തറ തകര്‍ന്നു പിന്നെ ഓരോന്ന് വീതം വില്‍ക്കുക മാത്രമായിരുന്നു പോംവഴി .ഇപ്പോള്‍ ഞാനും മകളും കുറെ ബാധ്യതകളും മാത്രം മുഖം മുഴുവനും  കിടക്കയും   കണ്ണീരു കൊണ്ട് നനഞ്ഞു  മകള്‍ വന്നു നനഞ്ഞ തുണി കൊണ്ട് മുഖം തുടച്ചു .ഞാന്‍ വന്ന കാര്യം പറയാന്‍ മറന്നിരിക്കുന്നു എങ്ങനെ പറയാന്‍ ഉരലിന്റെ സങ്കടം മദ്ദളത്തോട് പറഞ്ഞിട്ട് എന്ത് പ്രയോജനം .നിന്റെ മുതലാളി എന്ത് പറയുന്നു അയാള്‍ നല്ലവനാ അള്ളാഹു അവനെ എല്ലാ ആപത്തില്‍ നിന്നും കാത്തു രക്ഷിക്കും .ഞങ്ങളും കഴുത്തോളം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നകാര്യം ബൂട്ടയോടു പറഞ്ഞില്ല ആറായിരത്തിന്റെ രണ്ടു ചെക്കുകള്‍ കനം തൂങ്ങുന്ന നോട്ടുകെട്ടുകള്‍ പോലെ എന്റെ പോകറ്റില്‍ കിടന്നു വിങ്ങുന്നുണ്ടായിരുന്നു .ബൂട്ടയോടു യാത്ര പറഞ്ഞിറങ്ങാന്‍ തുടങ്ങിയതും മുതലാളിയുടെ ഫോണ്‍ വന്നു . ബൂട്ടയുടെ വീട്ടിലാണെന്നും വളരെ പരിതാപകരമായ അവസ്ഥയില്‍ ആണ് അദ്ദേഹം എന്ന് പറഞ്ഞപ്പോള്‍ മറുതലക്കല്‍ നിന്നും ഒരു ചോദ്യം നീ ടെലിഫോണ്‍ ബില്‍ അടച്ചോ ? ഡിസ്കണക്ട് ചെയ്ത ടെലിഫോണ്‍ ബില്ല അടക്കാന്‍ തന്ന രണ്ടായിരം ദിര്‍ഹം എന്റെ പോക്കറ്റില്‍ ഇരിക്കുന്നു . ഇല്ല സര്‍ ഞാന്‍ ഉടനെ പോവാം വേണ്ട ആ പൈസ നീ ബൂട്ടക്ക് കൊടുത്തേക്കു ഒരു നിമിഷം ഞാന്‍ സ്തബ്ദനായ് ടെലിഫോണ്‍ ബില്‍ അടക്കാന്‍ ഇത് ഒപ്പിക്കാന്‍ അവന്‍ പെട്ട   പാട് എനിക്കറിയാം എന്നിട്ടിപ്പോള്‍  സര്‍ അത് വേണോ ഞാന്‍ വീണ്ടു ചോദിച്ചു ഡൂ ഇറ്റ്‌ അജീഷ്   ഗോഡ്  ടേക്ക്  യു  തെഅര്‍  ടൂ  ഹെല്പ്  ഹിം,ഇറ്റ്‌ ഈസ്‌ ഹിസ്‌ വില്‍ .ഞാന്‍ അകത്തു കയറി പോകറ്റില്‍ ഉണ്ടായിരുന്ന കാശ്  ബൂട്ടയുടെ  കൈയില്‍ പിടിപ്പിച്ചു അയാളെന്റെ രണ്ടു കൈയും നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കരഞ്ഞു  ഗതിയില്ലതവന്റെ പ്രതിസമ്മാനം.
തിരിച്ചു ഞാന്‍ ഓഫീസില്‍ എത്തുമ്പോള്‍ മല്‍ബോരോ സിഗരറ്റിന്റെ അവസാന പുകയും ആഞ്ഞു വലിച്ചു ഇരിക്കുകയാണ് മുതലാളി ഞാന്‍ ബൂട്ടയുടെ ആറായിരത്തിന്റെ രണ്ടു ചെക്കുകളും തിരികെ ഏല്പിച്ചു അതും കിട്ടാനുണ്ടായിരുന്ന മറ്റു ഇരുപതോളം ചെക്കുകളും വാങ്ങി കസരക്ക്  താഴെ വിടര്‍ത്തിയിട്ടു  ഒരു ചെക്കെടുത്ത്‌ സിഗരട്ടിലെ തീയിലേയ്ക്ക് ആങ്ങ്‌ വലിച്ചു കത്തി പടര്‍ന്ന  തീ  മറ്റു ചെക്കുകളിലെയ്ക്ക് പടര്‍ത്തി ശാദി മുതലാളി ആര്‍ത്തു ചിരിച്ചു  .