Saturday 17 January 2015

മഴ മിണ്ടാൻ മടിച്ചത്


അന്നൊരു കർക്കിടക വാവായിരുന്നു പിതൃക്കൾ പുണ്യം തേടി അലയുന്ന കനത്ത മഴയുള്ള ഇരുണ്ട പകൽ. രാവിലെ പതിവ് കസർത്തു കഴിഞ്ഞുള്ള കുളിക്കായി മേനി എണ്ണ തേച്ചു വെടിപ്പാക്കുന്നതിനിടയിലാണ് മുറ്റത്ത് കാറിന്റെ ഹോണടി ശബ്ദം കേട്ടത് സാധാരണ അവധി ദിവസങ്ങളിലെ പതിവ് സന്ദർശകർ ആരെങ്കിലും ആവുമെന്നും വന്നതിന്റെ അപായ സൂചനയാവും ചിന്നം വിളി എന്ന മട്ടിൽ ഞാൻ എണ്ണയെ പതിയെ മസിലുകളിലെയ്ക്ക് അമർത്തി തടവി. നിർത്താതുള്ള ഹോണടിയിൽ അസാധാരണത്വം തോന്നിയ ഞാൻ എഴുനേറ്റു പതിയെ ഗേറ്റ് കടന്നു കാറിനരുകിലെയ്ക്ക്  നടന്നു. ഇൻഡിക കാറിൽ നിറയെ ആളുമായി കാത്തു കിടക്കുന്ന കാറിന്റെ ഫ്രണ്ട് സീറ്റിൽ നിന്നും തല പുറത്തേയ്ക്കിട്ട് അനന്തിരവൻ ഉച്ചത്തിൽ വിളിച്ചു അച്ചായ ഷർട്ടിട്ടു വന്നു വണ്ടിയിൽ കയറു നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്. ഞാൻ പിൻ സീറ്റിലെയ്ക്കു നോക്കി ഒരു മധ്യ വയസ്ക്കനും സ്ത്രീയും  കൌമാരം കഴിയാറായ ഒരു പയ്യനും എന്നെ തന്നെ തുറിച്ചു നോക്കി പിൻ സീറ്റിൽ ഇരിക്കുന്നു പയ്യന്  അരികിലായിലായി ആജാനബാഹുവായ ഒരു മനുഷ്യൻ നിർവികാരനായി പിൻ സീറ്റിലേയ്ക്ക് ചാഞ്ഞു കിടന്നു മയങ്ങുന്നു ആകെ കൂടെ ഒരു ശ്മശാന മൂകത ഞാൻ ആയിരം ചോദ്യങ്ങൾ മുഖത്ത് പ്രകടമാകത്തക്ക രീതിയിൽ അനന്തിരവനെ നോക്കി ഒന്നുമില്ല അച്ചായാ അച്ചായാൻ പോയി ഷർട്ട് ഇട്ടിട്ടു വാ ഒരു അഞ്ചു മിനിട്ട് ഒരു സ്ഥലം വരെ പോയിട്ട് നമുക്ക് ഇപ്പൊ വരാം.  എണ്ണ  പുരണ്ട ദേഹത്തേയ്ക്ക് ഷർട്ടു വലിച്ചു കയറ്റുമ്പോൾ ഒരു മെഴു മെഴുക്കും ഒട്ടിപിടുത്തവും അസ്വസ്ഥത ഉളവാക്കി എങ്കിലും വേഗം ഓടി വണ്ടിയിൽ കയറി. വണ്ടി കിഴക്കോട്ടു ചലിച്ചു തുടങ്ങി മഴ തുള്ളിക്കൊരു കുടം പോൽ കോരി ചൊരിയുകയാണ് ഞാൻ അനന്തിരവനോട് പതിയെ തിരക്കി എങ്ങോട്ടാട നമ്മൾ ഈ പോകുന്നെ ആരാ ഈ വണ്ടിയിൽ പിന്നിൽ ഇരിക്കുന്നവർ ? ദേ ഇവിടം വരെ അഞ്ചു മിനിറ്റിൽ തീരുന്ന ഒരു കുഞ്ഞൻ യാത്രാ ഷാജിചായാൻ വെറുതെ ഒരു ബലത്തിന് ഞങ്ങളുടെ കൂടെ ഇരുന്നാൽ മാത്രം മതി . എന്റെ ദൈവമേ ഒന്ന് രണ്ടു തല്ലു കേസിൽ പ്രതിയാണ് എന്റെ അനന്തിരക്കാരൻ എന്ന് പറയുന്ന ഈ മഹാൻ ഇനി വല്ല കൊട്ടെഷനും എടുത്തിട്ടു എന്റെ തടിമിടുക്കു കാട്ടി കാര്യം നേടാനാണോ, പിറകില ഒരു സ്ത്രീ ഉണ്ട് അത് കൊണ്ട് തല്ലിനും വഴക്കിനും ഒന്ന് ആവില്ല സ്വയം സമാശ്വസിച്ചു.


ഓരോ ജങ്ഷൻ എത്തുമ്പോഴും പിന്നിലിരുന്നു ആ സ്ത്രീ ഇനി ഇടത്തേയ്ക്ക് അല്ലെങ്കിൽ വലത്തേയ്ക്ക് എന്ന് നിര്ദേശിച്ചു കൊണ്ടേ ഇരുന്നു ഡ്രൈവർക്കും  തങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്നതിനെപറ്റി
  യാതൊരു വിവരവും ഇല്ല ആകെ കൂടി ഒരു അസാധാരണത്വം അഞ്ചു മിനിട്ട് പറഞ്ഞ വണ്ടി ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഓടി കൊണ്ടേ ഇരിക്കുകയാണ് കീഴ്കാം തൂക്കായ റോഡുകളും പാലങ്ങളും കടന്നു മഴയെ കീറി മുറിച്ചു നിശബ്ധമായ അന്തരീക്ഷത്തിൽ ഞങ്ങൾ മുന്നോട്ടു പോയ്കൊണ്ടേ ഇരിക്കുകയാണ് ഓരോ വളവിലും ഡ്രൈവർ പിറകിൽ നിന്ന് ആശബ്ദത്തിനു  കാതോർക്കും. പതിനഞ്ചു കൊല്ലമായി വണ്ടി ഓടിക്കുന്ന എനിക്ക് പോലും തിട്ടമില്ലാത്ത വഴികൾ കൃത്യമായി ആ സ്ത്രീ പിന്നിൽ നിന്നും നിയന്ത്രിക്കുകയാണ് ഞാൻ പിന്നിലേക്ക്‌ തിരിഞ്ഞു ആ സ്ത്രീയോട് ചോദിച്ചു നമ്മൾ എങ്ങോട്ടാണ് ഈ പോകുന്നത് ? ചൂണ്ടു വിരൽ ചുണ്ടിനോടടുപ്പിച്ചു മിണ്ടരുതെന്ന ഭയാനകമായ ആങ്ങ്യത്തിൽ അവർ എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി. ഞാൻ അനന്തിരവന്റെ പള്ളയ്ക്കു ഒരു ഞെക്ക് കൊടുത്തിട്ട് ബ്രുട്ടസേ നീ എന്നെ എങ്ങോട്ടാ കേട്ടിയെടുക്കുന്നെ എന്ന് അലറി . എന്റെ അലറ്ച്ചയുടെ ശബ്ദം മയക്കത്തിലായിരുന്ന ആ അജാന ബാഹുവിനെ ഉണർത്തി. അയാൾ രൂക്ഷമായി എന്നെ നോക്കി കൂടുതൽ ചോദിക്കാനോ ഒച്ച വെക്കാനോ പറ്റാത്ത വിധം ഞാൻ നിസ്സഹായനായി. പോകെ പോകെ ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞു എന്റെ അനന്തിരവൻ എന്നു പറഞ്ഞു എന്നെ ഈ ചക്ര വ്യുഹത്തിൽ പെടുത്തിയവനും അറിയില്ല ഞങ്ങൾ എങ്ങോട്ടാണ് കെട്ടിയെടുക്കുന്നത് എന്ന്.

മഴ സംഹാര രൂപിയായി നൃത്തമാടുകയാണ് റോഡുകൾ തോടുകൾ ആകാൻ ഇനി അധിക സമയം വേണ്ടി വരില്ല ഇവ്വിധം
മഴ പെയ്യുകയാണെങ്കിൽ, വണ്ടി കോട്ടയം കടന്നിരിക്കുന്നു പതിവ് പോലെ ആ സ്ത്രീ വഴി പറഞ്ഞു  കൊടുക്കുന്നതിൽ ഒരു ഭങ്ങവും വരുത്തുന്നില്ല. പാല കഴിഞ്ഞതും  വലിയ ശബ്ദത്തോടെ റോഡിനു കുറുകെ ഒരു മരം കടപുഴകി വീണു ഞങ്ങളുടെ വണ്ടിയെ തൊട്ടു തൊട്ടില്ല എന്ന വണ്ണം ആ മരത്തിന്റെ ചില്ലകൾ ഞങ്ങളുടെ കാറി നുള്ളിലെയ്ക്കു തലനീട്ടി  ഡ്രൈവർ റിവേർസ് എടുത്തു വണ്ടി നിർത്തി മഴ കുറഞ്ഞു ചാറ്റൽ മഴ മാത്രമായിരിക്കുന്നു ഞങ്ങൾ പതിയെ പുറത്തിറങ്ങി ഇനി യാത്ര തുടരണമെങ്കിൽ മരം മുറിച്ചു മാറ്റണം അല്ലെങ്കിൽ ചുറ്റി കറങ്ങണം. പിൻ സീറ്റിൽ ഇരുന്ന അജാനബാഹുവും മധ്യ വയസ്ക്കനും പുറത്തിറങ്ങി   പുറത്തേയ്ക്ക് ഇറങ്ങാൻ വെമ്പൽ കൊണ്ടിരുന്ന പയ്യനെ അമ്മ കൈപിടിച്ച് ബലമായി സീറ്റിൽ ഇരുത്തി നാട്ടുകാർ കൂടി മരം അറുത്തു മാറ്റുന്നതിനുള്ള പരിപാടികൾ ആരംഭിച്ചിരിക്കുന്നു. ഒരു മിന്നൽ വേഗത്തിൽ വണ്ടിയിലിരുന്ന പയ്യൻ ചാടിയിറങ്ങി ഒരു മരച്ചില്ല ഓടിച്ചു കൊണ്ട് മുന്നോട്ടു ഓടി പിറകെ അമ്മയും അജാനബാഹുവും ഒരു വിധം അവർ അവനെ പിടിച്ചു വണ്ടിയിൽ ഇരുത്തി ഓടിച്ച ചില്ല അവന്റെ കൈയിൽ നിന്നും വിടാതെ അവൻ നെഞ്ചോട്‌ ചേർത്തു പിടിച്ചു .

മരം മുറിച്ചു മാറ്റിയിരിക്കുന്നു ഞങ്ങളുടെ വഴി തുറന്നു കിട്ടിയിരിക്കുന്നു എണ്ണയിൽ ഒട്ടിയ എന്റെ ഷർട്ടു ചാറ്റൽ മഴയിൽ കുതിർന്നു ഒരു പരുവമായിരിക്കുന്നു. നല്ല ഒരു അവധി ദിവസമായിട്ടു വീട്ടിൽ കുട്ടികളോടോത്തു കളിച്ചു രസിച്ചും കഴിയേണ്ട എന്നെ അഞ്ചു മിനിട്ട് എന്ന് പറഞ്ഞു വിളിച്ചു കയറ്റിയ അനന്തിരവൻ എന്റെ മുഖത്ത് പോലും നോക്കുന്നില്ല വീട്ടിൽ ചെല്ലുമ്പോൾ കണക്കു തീർത്തു കിട്ടുമെന്ന് അവനു മനസിലായി തുടങ്ങിയിരിക്കുന്നു. വണ്ടി ചലിച്ചു തുടങ്ങി പിന്നിൽ നിന്നും മുൻപ് ഓടിച്ചു കൈയ്യിൽ സൂക്ഷിച്ച ചില്ലകൊണ്ട് പയ്യൻ മുൻനിരയിൽ ഇരിക്കുന്ന ഞങ്ങളെ തലോടാൻ ആരംഭിച്ചിരിക്കുന്നു. ഓരോ തവണയും ചില്ല ഞങ്ങൾക്ക് നേരെ നീളുമ്പോൾ അവന്റെ അമ്മ അവനെ ശാസിച്ചു ചില്ല മാറ്റും. ഒരു തവണ അവൻ ചില്ല എന്റെ പിടലിക്ക് നേരെ കൊണ്ട് വന്നപ്പോൾ ഒരു ചെറിയ കടന്നൽ മൂളിപാട്ടും പാടി എന്റെ ചെവിയോരത്തു വന്നിരുന്നു  ശേഷം അതിന്റെ നേർത്തു നീണ്ട കൊമ്പ് കൊണ്ട് ചെവിക്കു മുകളിൽ ഒരു കുത്ത് കുത്തി വേദന കൊണ്ട് ഞാൻ ആഞ്ഞടിച്ചു ഒറ്റ അടിയിൽ തന്നെ അവൻ ചത്തു മലച്ചു.പയ്യന്റെ കൈയിൽ നിന്നും ബലം പ്രയോഗിച്ചു അമ്മ ആ ചില്ല വാങ്ങി  ജനാലയ്ക്കു വെളിയിലേയ്ക്കു വലിച്ചെറിഞ്ഞു . എന്നെ കുത്തിയ കടന്നൽ ചത്തു മലച്ചു എന്റെ കാലിനു കീഴെ കിടക്കുകയാണ് എന്റെ കാതിൽ അത് പാടികടന്നു പോയ മൂളിപാട്ട് നിലച്ചിട്ടില്ല തലയ്ക്കു ആകെ ഒരു പെരുപ്പ്‌ .ഞാൻ അനന്തിരവനെ തോണ്ടി എടാ എനിക്ക് തല കറങ്ങുന്നു ശരീരം ആസകലം ഒരു തരിപ്പ് . ഏതോ വിഷകടന്നലാകും  കടിചിട്ടുള്ളത് . തൊണ്ട വരളുന്നു ഒരു നിമിഷം ഹൃദയം സ്തംഭിച്ചു ഞാൻ മരിച്ചു പോയേക്കുമെന്ന് വരെ തോന്നുന്നു .പിറകിലെ സ്ത്രീ എന്റെ അവസ്ഥ കണ്ടിട്ടെന്നോണ്ണം അവരുടെ ബാഗിൽ നിന്നും വെള്ളം എടുത്തു എനിക്ക് കുടിക്കാൻ തന്നു. ഇനി അധികമില്ല ഇപ്പോൾ നമ്മൾ എത്തും. ദേഷ്യവും സങ്കടവും നിസ്സഹായാവസ്ഥയും ഒരുമിച്ചു ചേർന്ന ഞാൻ പിൻ സീറ്റിലെയ്ക്കു തല ചായ്ച്ചു .

വണ്ടി വലിയ ഒരു ആശുപത്രി വളപ്പിൽ പ്രവേശിച്ചിരിക്കുന്നു ഞാൻ അർദ്ധ മയക്കത്തിൽ അതിന്റെ ബോർഡ്‌ വായിക്കാൻ ശ്രമിച്ചു സേക്രട്ട് ഹാർട്ട് മാനസിക ആരോഗ്യ കേന്ദ്രം പൈങ്കുളം. ദൈവമേ ഏതോ ഒരു വട്ടനുമായി ആണ് നമ്മൾ ഈ ഇരുനൂറു കിലോമീറ്ററോളം സഞ്ചരിച്ചത് ആരാവും ആ ഭ്രാന്തൻ എന്തായാലും ഞാനും ഡ്രൈവറും ആ സ്ത്രീയും അല്ല പിന്നെ വണ്ടി ആശുപത്രിയുടെ പൂമുഖത്ത് കൊണ്ട് ചെന്ന് നിർത്തി  ഞാൻ ഇറങ്ങി കണ്ണാടിയിൽ നോക്കി എന്റെ മുഖമെല്ലാം നീരു വന്നു തടിച്ചിരിക്കുന്നു. ഒരു കാലു മുന്നോട്ടു വെച്ചതും ഒരു ബലമില്ലായ്മ ഞാൻ തളർന്നു താഴെ വീഴുന്നു.  സ്ട്രെചെരുമായി ഓടിയടുക്കുന്ന മാലഖമാർ അവർക്ക് നടുവിൽ അവ്യക്തമായി എന്നെ നോക്കി പുഞ്ചിരിച്ച  ഒരു വെള്ള രൂപത്തോട് ഞാൻ ദയനീയമായി പറഞ്ഞു ഇല്ല എനിക്ക് ഭ്രാന്തില്ല ഷോക്ക്‌ റൂമോ തടവറയോ എങ്ങോട്ടാണ് എന്നെ കൊണ്ട് പോകുന്നതെന്നറിയാതെ നിസഹായനായി ഞാൻ എനിക്ക് ഭ്രാന്തില്ല എന്ന് പുലമ്പി കൊണ്ടേ ഇരുന്നു .

ബോധം വരുമ്പോൾ ഞാൻ ഒരു കണ്ണാടി കൂട്ടിലാണ് പുറത്തു അനന്തിരവനും ഡ്രൈവറും നില്ക്കുന്നത് കാണാം ഞാൻ അടുത്തു കണ്ട നേര്സിനോടു ചോദിച്ചു സിസ്റ്റർ എനിക്ക് ഭ്രാന്താണോ ? സിസ്റ്റർ ചിരിച്ചു കൊണ്ട് പറഞ്ഞു ഭ്രാന്തു നിങ്ങൾക്കല്ല  നിങ്ങളുടെ കൂടെ വന്ന പയ്യനാണ് അവനെ സെല്ലിൽ അടച്ചു നിങ്ങള്ക്ക് ഒരു കടന്നൽ കുത്ത് ഏറ്റതാണ് ഒരു മണിക്കൂറിനുള്ളിൽ ഹോസ്പിറ്റലിൽ എത്തിയത് കൊണ്ട് സീരിയസ് ആകാതെ രക്ഷപെട്ടു ഇല്ലെങ്കിൽ നിങ്ങളുടെ ജീവന് തന്നെ ആപത്തു സംഭവിച്ചേനെ . ഒരു കൊച്ചു കടന്നലിന് ഒരു മനുഷ്യജീവനെ എടുക്കാൻ കഴിയുമെന്ന സത്യം സിസ്റ്റർ പറയും വരെ എനിക്ക് അന്യമായിരുന്നു . വാതില മെല്ലെ തുറന്നു കുറ്റബോധത്തോടെ അനന്തിരവൻ എന്റെ മുറിയിലേയ്ക്ക് കയറിവന്നു. ഷാജിച്ചായാ ആ പയ്യന് മുഴുത്ത വട്ടായിരുന്നു വീട്ടിൽ വലിയ തൊന്തരവും ബഹളവും  ഉണ്ടാക്കിയതിനു നയത്തിൽ അവർ പ്രന്താശുപത്രിയിൽ കൊണ്ട് പോകുകയായിരുന്നു അവന്റെ അപ്പനും അമ്മയ്ക്കും അല്ലാതെ വണ്ടി ഓടിച്ച ഡ്രൈവർക്കു പോലും  അറിയില്ലായിരുന്നു ആരെങ്കിലും അബദ്ധത്തിൽ പറഞ്ഞു പോയാൽ പയ്യൻ    അക്രമാസക്താൻ ആകുമെന്ന് അവർ ഭയപ്പെട്ടിരുന്നു അഥവാ വഴിയിൽ വെച്ച് ഓടുകയോ സമനില തെറ്റുകയോ ചെയ്‌താൽ കരുത്തരായ രണ്ടു പേർ വേണം എന്നതിനാലാണ് എന്നെയും ഷാജിചായനെയും വിളിച്ചു വണ്ടിയിൽ കയറ്റിയത്.ആലപ്പുഴ നിന്നും ഇടുക്കി വരെ നിനച്ചിരിക്കാതെ ഒരു യാത്ര, അതിൽ ജീവന്റെ വില ഒരു കടന്നലോളം എന്ന  തിരിച്ചറിവും. എണ്ണ ഒട്ടിയ ഷർട്ടിൽ നിന്നും  ദുർഗന്ധം വമിച്ചു തുടങ്ങിയിരിക്കുന്നു . ഒരു ഇന്ജെക്ഷനും കൂടി കഴിയുമ്പോൾ എനിക്ക് ഡിസ്ചാർജ് ആകാം. നീരു പതിയെ  വലിഞ്ഞു തുടങ്ങിയിരിക്കുന്നു പോകുന്ന വഴിയിൽ ഞങ്ങൾ ആ പയ്യന്റെ സെല്ലിൽ ഒന്ന് കൂടി പോയി ഇട്ടിരുന്ന വസ്ത്രങ്ങളെല്ലാം കീറിയെറിഞ്ഞു നഗ്നനായി സെല്ലിൽ അങ്ങോട്ടും ഇങ്ങോട്ടും അലറിക്കൊണ്ട്‌ ഓടുകയാണ് അവൻ .ഇങ്ങോട്ടുള്ള അഞ്ചു മണിക്കൂർ യാത്രയിൽ അപസ്വരത്തിന്റെ ഒരു ലാഞ്ചന പോലും കാണിക്കാതിരുന്ന ഒരു ചെറുപ്പക്കാരൻ പൂർണമായും കൈവിട്ട അവസ്ഥയിൽ .തിരിച്ചുള്ള യാത്രയിൽ ഒരു പാട് ബലിതർപ്പണക്കാരെ കണ്ടു പൂർവികരുടെ ആത്മ ശാന്തിക്കായി ബാലിയപ്പിച്ചു മടങ്ങുന്നവരെ എന്നാൽ ഈ യാത്ര എനിക്ക് ഒരു നിമിഷം കൊണ്ട് ഭ്രാന്തനും മൃതനും ആകപെടാൻ ഇടയുള്ള മനുഷ്യ ജന്മത്തിന്റെ നശ്വരതയെ അടുത്തറിയുന്നതിനുള്ള യാത്രയായിരുന്നു .