Monday 27 February 2017

ചിമ്മിനി (കവിത )




അടുക്കളപാതകത്തിൽ നിന്നും
മേലോട്ടു കെട്ടിയുയർത്തിയ
തീയും പുകയുമേൽക്കുന്ന
ഒരിടമുണ്ടായിരുന്നു വീട്ടിൽ

തോട്ടത്തിൽ നിന്നും
വെട്ടിയിറക്കുന്ന വാഴക്കുലകൾ
പഴുക്കാൻ തൂക്കുന്ന അധികം
വായുസഞ്ചാരമില്ലാത്തയിടം

റബ്ബർ വിറകിന്റെ കൊള്ളിയും
കളിമണ്ണിന്റെ ചട്ടിയിൽ
കൊടംപുളിയിട്ടു വേവിച്ച
മൽസ്യങ്ങളുടെ ഗന്ധവും
എപ്പോഴുമുണ്ടായിരുന്നയിടം

പുതിയ വീടു വെക്കുമ്പോഴും
എനിക്കൊരാഗ്രഹമുണ്ടായിരുന്നു
തീയും പുകയും ഏൽക്കാൻ
അതുപോലൊരിടം വേണമെന്ന്

പുകയില്ലാതെ തീയില്ലാതെ
അരിയും കറിയും വേകുന്ന
മൽസ്യങ്ങളുടെ മണമില്ലാത്ത
പുത്തൻ അടുക്കളയിൽ

അച്ചാച്ചന്റെ പഴഞ്ചൻ ചിമ്മിനി
ഔട്ട് ഓഫ് ഫാഷനാണെന്നു
മക്കൾ പറയുമ്പോൾ
ഞാനും അതോർത്തു

കരിപുരണ്ട ജീവിതങ്ങളൊക്കെ
ഔട്ട് ഓഫ് ഫാഷനാകുന്ന കാലമാണ്
ഒരു ചെറിയ പ്രതിസന്ധിക്കു പോലും
കയറു തേടുന്ന കലികാലം

Sunday 26 February 2017

ഹൈക്കൂ ചിന്തുകൾ



മരുഭൂമിയിൽ മഴ നിർത്താതെ 
പെയ്യുന്നെന്നു കേട്ടപ്പോൾ 
അമ്മച്ചിക്കൊരേ ആധിയായിരുന്നു 
മഴ നനഞ്ഞു മഴ നന ഞ്ഞു 
മകനു വല്ല പനിയും വരുമോയെന്ന് 

മഴയിൽ നനഞ്ഞു  നടക്കുമ്പോഴെക്കെ 
എന്റെ വ്യാധി പോക്കറ്റിൽ കിടക്കുന്ന
മൊബൈലിനെയോർത്തായിരുന്നു  
മൊബൈലിൽ വെള്ളം കയറിയാൽ 
നഷ്ടപ്പെടാൻ പോകുന്ന ക്ലിപ്പുകളെയോർത്ത് 

ഹൈക്കൂ ചിന്തുകൾ



പേടിയായിരുന്നു എപ്പോഴും വീഴുമെന്ന് 
പേടിയുള്ളതിനാൽ എങ്ങും നടന്നില്ല  
പേടികൂടാതെനിക്കിപ്പോൾ 
പറയാൻ കഴിയുന്നു 
എങ്ങും വീണതുമില്ല 
ഒന്നും നേടിയതുമില്ല 

Monday 20 February 2017

പേരില്ലാത്ത പീഡിതർ (കവിത )



ഓടുന്ന ബസിലാണ് ഞാൻ
ജ്യോതിയെന്നെന്നെ വിളിക്കരുത്
നിർബന്ധമാണെങ്കിൽ
നിർഭയ എന്നു  വിളിച്ചോളൂ

നഗര തിരക്കിലെ  കാറിലാണ് ഞാൻ
സിനിമാനടി  എന്നെന്നെ വിളിക്കരുത്
നിർബന്ധമാണെങ്കിൽ
പ്രമുഖ എന്നു വിളിച്ചോളൂ

പ്രതിരോധമില്ലാതെ
പ്രതികരിക്കാനാളില്ലാതെ
പീഡിപ്പിക്കപ്പെടുന്നവരായ
ഞങ്ങളെ നിങ്ങളെന്തു വിളിക്കും??

വാർത്തകളിൽ ഒരു മുറി
കോളം പോലുമാകത്ത ഞങ്ങളെ  
നിർബന്ധമാണെങ്കിൽ നിങ്ങൾ
ദളിതർ  എന്നു വിളിച്ചോളൂ !!

Friday 17 February 2017

മഞ്ഞ കോളാമ്പികൾ മാത്രം വിരിയുന്ന പൂന്തോട്ടം (കവിത )


ആക്കാക്കയ്ക്കൊരു പൂന്തോട്ടമുണ്ടായിരുന്നു
മഞ്ഞ കോളാമ്പികളാൽ സമൃദ്ധമായ
ഈന്തപ്പനയിൽ ഇടകലർന്നു വളരുന്ന
വസന്തം വരും മുൻപേ പൂവിടുന്നൊരു പൂന്തോട്ടം .

ആദിക്കാട്ടു കുളങ്ങരയിലെ ആസ്ബറ്റോസ് ഷീറ്റിട്ട വീട്ടിൽ
അക്കാക്കയെ കാത്തിരിക്കുന്ന നാലു പെൺ ഹൃദയങ്ങളിലെ
നിറവും സുഗന്ധവുമായിരുന്നു മരുഭൂമിയിലെ
ഊഷരമായ മണ്ണിൽ മുളയിടുന്ന പുതു നാമ്പുകൾക്ക് .

അർബാബിനുറപ്പുണ്ടായിരുന്നില്ല തിളയ്ക്കുന്ന മണ്ണിൽ നിന്നും
ഇന്ദീ ഇങ്ങനെ ഒരു വിസ്‌മയ ലോകം മെനെഞ്ഞെടുക്കുമെന്ന്
അക്കാക്ക യുടെ വിയർപ്പിന്റെ ഉപ്പു വീണ മണ്ണിൽ നിന്നും
തേൻ മധുരമുള്ള ഈത്തപ്പഴങ്ങളും മഞ്ഞ കോളാമ്പികളുമുണ്ടായി  .

പൂന്തോട്ടത്തിലെ ഭംഗിയുള്ള ചെടികളെയെല്ലാം  ആമിനയെന്നും
ഫാത്തിമയെന്നും ,മിറിയാമെന്നും , ജാസ്മിനെന്നും പേരു  ചൊല്ലി വിളിച്ചു .
ആദിക്കാട്ടുകുളങ്ങരയിലെ ആസ്ബറ്റോസ് ഷീറ്റിട്ട വീട്ടിലിരുന്നു
അക്കാക്കയുടെ  മൊഞ്ചത്തികുട്ടികൾ ഓരോ വിളിക്കും ഈണത്തിൽ വിളി കേട്ടു

പൂക്കളോടൊപ്പം അക്കാക്കയും തളിരിട്ടു വളർന്നു
വസന്തം ആരാമത്തിൽ  നിന്നും ഹൃദയങ്ങളിലേയ്ക്കും പടർന്നു
ആദിക്കാട്ടു കുളങ്ങരയിലെ ആസ്ബറ്റോസ് വീട് മാറി
അക്കാക്കയുടെ ജീവിതത്തിലും വസന്തം വിരുന്നു വന്നു  .

മരുഭൂമി ഇങ്ങനെയാണ് അതിനെ സ്നേഹിക്കുന്നവരെ
തിരിച്ചും സ്നേഹിക്കും പരിപോഷിപ്പിക്കും വളർത്തും
പുതു വീടുയരുമ്പോൾ   ഒരു നിർബന്ധമേ അക്കകായ്ക്കുണ്ടായിരുന്നുള്ളു
മുറ്റത്തൊരു പൂന്തോട്ടം അതും മഞ്ഞ കോളാമ്പികൾ മാത്രം വിരിയുന്ന പൂന്തോട്ടം 

Tuesday 14 February 2017

പെഷാവറിലേയ്ക്കൊരു ഹെലികോപ്റ്റർ (കഥ )



കാറിന്റെ ഡിക്കിയിൽ കൊള്ളാനാവാത്ത വണ്ണം വലിപ്പമുള്ളതായിരുന്നു ആ ഹെലികോപ്റ്റർ .താങ്കൾക്കീ ഹെലികോപ്റ്ററിൽ പാകിസ്താനിലേയ്ക്ക് പോയാൽ പോരെ വേറെ വിമാനം എന്തിനെന്ന എന്റെ ചോദ്യം അയാൾക്കു നന്നേ രസിച്ചു . ആറരയടിപൊക്കത്തിൽ ആജാനബാഹുവായ ആ മനുഷ്യൻ പർവ്വതം കുലുങ്ങുന്നതു കണക്കെ എന്നെ നോക്കി ചിരിച്ചു .എന്തോ വലിയ തമാശ കേട്ടതു പോലെ ഓർത്തോർത്തു ചിരിക്കുന്നതിനിടയിൽ ബാക്ക് സീറ്റിനും ഡിക്കിക്കും ഇടയിലായി ഞാൻ ആ ഹെലികോപ്റ്ററിനെ ഒരു വിധത്തിൽ വെച്ചിട്ടു ഡോർ അടച്ചു .

ഇതിനു എക്സ്ട്രാ ഡ്യൂട്ടി കൊടുക്കേണ്ടി വരുമോ ? കാറിന്റെ മുൻസീറ്റ് തുറന്നു വലിയശരീരം സീറ്റിലേക്കിടുമ്പോൾ അയാൾ  സംശയം കലർന്ന മുഖത്തോടെ എന്നെ നോക്കി ചോദിച്ചു .എയർ പോർട്ടിന്റെ വാതിൽ വരെ ആളുകളെ കൊണ്ട് വിടുക എന്നതാണ് ഒരു ടാക്സി ക്കാരന്റെ ജോലി അതിനുള്ളിൽ എന്താണ് നടക്കുന്നതെന്നും എങ്ങനെയാണ് സാധനങ്ങൾ അളക്കുന്നതെന്നും എനിക്ക് വലിയ ധാരണയില്ല .ഒരു പക്ഷെ എക്സ്ട്രാ സൈസ് ബാഗേജിന് കൂടുതൽ പണം കെട്ടേണ്ടി വരും അവുക്കാദറിക്ക മരുമകന്റെ വീട്ടിലേയ്ക്കു വാങ്ങിയ 52 ഇഞ്ചിന്റെ ടിവിയ്ക്ക് തോനെ കാശു കൊടുത്താണ് കൊണ്ടു  പോയതെന്നു  പറഞ്ഞു കേട്ടിട്ടുണ്ട് താൻ വന്നിട്ടിന്നോളം ലീവിനു പോകാത്തതിനാൽ ഇജ്ജാതി കാര്യങ്ങളെപ്പറ്റി ധാരണ പോരാ .എങ്കിലും ടാക്സിയിൽ കയറുന്ന ആളുകൾ നമ്മുടെ വീട്ടിൽ വരുന്ന അതിഥികളാണ് അവരോടു മാന്യമായും സന്തോഷത്തോടും ഇടപഴകണം  അവരുടെ സംശയങ്ങൾ ദുരീകരിക്കണം . നാട്ടിലെ ഓണം കേറാ മൂലയിൽ ഓടുന്ന ടാക്സി അല്ലിത് നൂറോളം രാജ്യക്കാരെ  ദിവസേന കയറ്റി ഇറക്കുന്ന ദുബായ് ടാക്സിയാണിത്  . പല സംസ്ക്കാരത്തിൽ നിന്നും വരുന്ന  ഒരു പാട് പേരെയും കൊണ്ടു യാത്ര പോകുമ്പോൾ ചിലർ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്  അതെല്ലാം ക്ഷമയോടും സഹന ശക്തിയോടു നേരിടാറുള്ളതായി വരും .ജോലിക്കു കയറിയിട്ടു ഇന്നേ നിമിഷം വരെ  ആരോടും മുഖം കറുത്തു സംസാരിക്കേണ്ടി  വന്നിട്ടില്ല എന്നതു  തന്നെയാണ് തന്റെ നാളിതുവരെയുള്ള  സമ്പാദ്യം .

തും മലബാറി ???

പാകിസ്ഥാനി എന്റെ മുഖം സൂക്ഷിച്ചു നോക്കിയിട്ടു ഒരു തീരുമാനത്തിൽ എത്തിയപോലെയാണ് ആ ചോദ്യം ചോദിച്ചത്  .

അതെ ഫ്രം കേരളാ  ,ലേക്കിൻ മലബാറി നഹി മലയാളീ ,മലയാളീ

ക്യാ മലയാളീ കേരളാ വാലാ പൂരാ മലബാറി ഹൈ ,

മലയാളം സംസാരിക്കുന്നവർ എല്ലാവരും മലബാറികളാണെന്നാണു ഗൾഫിലെ പൊതു ധാരണ ആ ധാരണയിൽ നിന്നും ഒട്ടും വിഭിന്നനല്ല ഈ പാകിസ്ഥാനിയും പക്ഷെ  ഇയാൾ നീണ്ട ഗൾഫ് ജീവിതത്തിനിടയിൽ ഒരു പാടു മലബാറികളെ കണ്ടിരിക്കുന്നു അവരെല്ലാം തന്നെ നല്ല മനുഷ്യരാണത്രെ .ഇന്ത്യയിൽ നല്ല ആളുകൾ ജീവിക്കുന്ന സ്ഥലമാണ് കേരളം  എന്നാണ് പച്ച പറഞ്ഞു വരുന്നത് .നല്ല മനുഷ്യൻ  എന്ന ലേബലിൽ ഉൾപ്പെടുത്താൻ ആണെങ്കിൽ മലബാറിയെന്നോ മദ്രാസിയെന്നോ എന്തു വേണമെങ്കിലും വിളിക്കുന്നതിൽ എനിക്കു വിരോധമില്ലായിരുന്നു എങ്കിലും ഞങ്ങൾ തെക്കരെ  മലബാറീ എന്ന ഓമനപ്പേരിൽ വിളിക്കുന്നതു കേൾക്കുമ്പോൾ എപ്പോഴുമുണ്ടായിരുന്ന ഒരു തരം ഓക്കാനം  പുറത്തു കാണിക്കാതെ ഞാൻ ഡ്രൈവിങ്ങിൽ വ്യാപൃതനായി .

ഇത്തനാ ടൈം ഹോഗയാ തു മേരാ നാം ക്യും നഹി പൂച്ചാ ?
പത്തൻകാർ ഇങ്ങനെയാണ് സ്നേഹിച്ചു തുടങ്ങിയാൽ അവർ  കരൾ പറിച്ചെടുക്കും. ഇത്രയും സംസാരിച്ചിട്ടും ഞാനയാളുടെ പേരു  പോലും ചോദിക്കാത്തതിലാണ് അയാളുടെ വിഷമം .

ബത്താവോ സർജി ആപ് കാ നാം ?

അബ്ദുൽ ഖാദർ ഖാൻ നൂറ്റിരുപതു കിലോയുള്ള ശരീരം സീറ്റിൽ നിന്നുയർത്തി തല ഒന്നു  ചുറ്റും കറക്കി പത്താൻ കോട്ടിനു മുകളിൽ ഇട്ടിരുന്ന തുകൽ ജാക്കറ്റ് വലിച്ചിട്ടിട്ടു അയാൾ എന്നെ അഭിമാന പുരസ്സരം നോക്കി  .

യേ നാം പെഹ്‌ലെ കിദർ ബി  സുനാ തും ? അബ്ദുൽ ഖാദർ ഖാൻ എന്ന ഈ പേരു ഞാൻ മുൻപെവിടെയെങ്കിലും കേട്ടിട്ടുണ്ടാവുമോ ഉണ്ടാവണം .ഇങ്ങനെ ഒരു പാടു പേരുകാർ ഈ ലോകത്തിൽ ജീവിക്കുന്നുണ്ടാവണം പല തവണ ഞാൻ ഈ പേര് കേട്ടിട്ടും ഉണ്ടാവണം പക്ഷെ ഇയാളെ  ഈ തടി മാടനെ ആദ്യമായി കാണുകയാണ് അതെനിക്കുറപ്പാണ്  . ഞാൻ ഓർമ്മകളിലേയ്ക്ക് ഒരു ഓട്ട  പ്രദിക്ഷണം നടത്തി പാകിസ്ഥാൻകാരനായാ അബ്ദുൽ  ഖാദർ ഖാൻ .

പണിയില്ലാതെ അലഞ്ഞു നടന്ന സമയത്തു കുറെ പി എസ് സി പഠിച്ചതിന്റെ ഗുണം ഇങ്ങനെയൊക്കെയാണ് ഉണ്ടാകുന്നത്  . തലയിലെ ട്യൂബ് ലൈറ്റ് തെളിഞ്ഞു കത്തി പാകിസ്താൻ ആറ്റംബോംബിന്റെ പിതാവ് . വിവരമില്ലാത്ത പത്താൻ ഏതെങ്കിലും ലോക്കൽ അബ്ദുൽ ഖാദറിനെ ആണു വിചാരിച്ചതെങ്കിലോ !

ഹാജി മേനേ പഹ്‌ലേ സുനാ നിങ്ങളുടെ നാട്ടിൽ അണുബോംബ് പരീക്ഷണം നടത്താൻ നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ  !!!! കനത്ത മൗനം മുറിച്ചു കൊണ്ടയാൾ അയാളുടെ ബലിഷ്ട്ടമായ കരങ്ങൾ എന്റെ കഴുത്തിലൂടെ ഇറുക്കി എന്നെ ആഞ്ഞു ചുംബിച്ചു  .ഇങ്ങനെ ഒരുത്തരം ഞാൻ പറയുമെന്ന് അയാൾ സ്വപ്നേപി വിചാരിച്ചിരുന്നിരുന്നില്ല . അയാളുടെ രണ്ടാണ്മക്കളിൽ മൂത്തയാളുടെ ജീവിത അഭിലാഷം തന്നെ ഒരു ആണവ ശാസ്ത്രജ്ഞൻ ആകണമെന്നതാണെന്നു പത്താൻ പറയുമ്പോൾ അയാളുടെ മുഖത്തു  തെളിഞ്ഞ അഭിമാന ബോധം ഉള്ളതുപോലെ തോന്നി .

ആണവ രഹസ്യങ്ങൾ ശത്രുക്കൾക്കു ചോർത്തി നൽകിയതിനു പാകിസ്ഥാൻ ഗവൺമെന്റ്  ഖാനെ തടവിലാക്കിയ വിവരമൊന്നും ഈ  പാവം പത്താൻ അറിഞ്ഞിട്ടുണ്ടായിരിക്കില്ല . മക്കൾ പറഞ്ഞു കൊടുത്തുള്ള അറിവേ ഇയാൾക്കും  ഉണ്ടായിരിക്കുള്ളൂ . സഹപ്രവർത്തകരായ പത്തൻകാർക്കു പോലും അറിയാത്ത പാകിസ്ഥൻറെ  ആണവ ശാസ്ത്രജ്ഞനെപ്പറ്റി അറിയാവുന്ന എന്നെ അയാൾ ആദരവോടെ കണ്ടു .

മിലിട്ടറി ട്രൈനിംഗ്‌ സ്കൂളിൽ അഞ്ചിലും ആറിലും പഠിക്കുന്ന അഹമ്മദും ഹൈദറും ഒരുപാടാഗ്രഹിച്ചതാണ് വണ്ടിയുടെ പിൻ  സീറ്റിൽ  കുത്തി കൊള്ളിച്ചു വെച്ചിരിക്കുന്ന ഹെലികോപ്റ്റർ . ഇത്രയും വലുതു  വാങ്ങിയാൽ നാട്ടിൽ കൊണ്ടു  പൊക്കാൻ കഴിയുമോ എന്നയാൾക്കു സംശയം ഉണ്ടായിരുന്നു എന്നിട്ടും ഒരു ഭാഗ്യ പരീക്ഷണത്തിനു അയാൾ മുതിരുകയായിരുന്നു .

എനിക്കു സുരക്ഷിതരെന്നു തോന്നുന്നവരോടു പരിധികളില്ലാത്ത  സംസാരിക്കും എന്നതാണ് എന്റെ ഏറ്റവും വലിയ ബലഹീനത .അര മണിക്കൂറിനുള്ളിൽ ഖാൻ സാഹിബ് എന്റെ അടുത്ത ചങ്ങാതി ആയിരിക്കുന്നു ഞങ്ങളുടെ സംസാരം പല മേഖലകൾ കടന്നു പാകിസ്താനിലെ രാഷ്ട്രീയത്തിൽ എത്തി നിൽക്കുന്നു . പാകിസ്താനിലെ പ്രത്യേകിച്ചു പെഷവാറിലെ  രാഷ്ട്രീയം അനുദിനം വഷളായി കൊണ്ടിരിക്കുന്ന ഒന്നാണെന്ന് ഖാൻ സാഹിബ് അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നു . ഒന്നുമറിയാത്ത പാവങ്ങളെ വെടിവെച്ചും ബോംബു വെച്ചും കൊല്ലുന്ന കാട്ടാള നീതിക്കെതിരെ  സംസാരിക്കുമ്പോൾ അയാൾ പരിസരം മറക്കുന്നതു  പോലെ എനിക്ക് തോന്നി .ഏതു പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും നിരപരാധികളെ കൊല്ലാൻ ഒരു ഗ്രന്ഥവും ഒരു മതവും പഠിപ്പിക്കുന്നില്ല എന്നയാൾ ആണയിടുംമ്പോൾ എനിക്കയാളോടു  ബഹുമാനം തോന്നി .

നിനക്ക് എത്ര കുട്ടികൾ ഉണ്ട് ? അതുവരെ ഉറച്ച ശബ്ദത്തിൽ സംസാരിച്ചിരുന്ന ഖൻസാഹിബിന്റെ തൊണ്ട ഒരു നിമിഷം ഇടറുന്നതു പോലെ എനിക്കു  തോന്നി .

ഒരു പെൺകുട്ടി, ഒരു വയസ്സായിട്ടുണ്ട് ,ജനിച്ചിട്ടിന്നോണം ഞാനവളെ കണ്ടിട്ടില്ല അവൾക്കെന്റെ ഛായ ആണെന്നാണ്  ബീവി പറയുന്നത് . അയാൾ ചോദിച്ചതിലധികം മറുപടി ഞാൻ ഒറ്റയടിക്കു പറഞ്ഞു കഴിഞ്ഞിരിക്കുന്നു .  ജൽദി ജാക്കെ ഉസ്‌കോ ദേക്കോ എന്നു പറഞ്ഞു കൊണ്ടു സ്നേഹ വായ്‌പോടെ  ഖൻസാഹിബ് എന്റെ തോളിൽ തലോടി.

എയർപോർട്ട് എത്തിയിരിക്കുന്നു അഹമ്മദും ഹൈദറും കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഹെലികോപ്റ്റർ  ഒരു പൊട്ടലും കൂടാതെ ഞാൻ ഡിക്കിയിൽ നിന്നും പുറത്തിറക്കി . മീറ്ററിൽ കണ്ടതിലും കൂടുതൽ അയാൾ എന്റെ കൈയ്യിൽ തന്നിട്ടു മുന്നോട്ടു നടന്നു .

ഖാൻ സാബ് അഹമ്മദ് ഹൈദർ ദോനോം ഏക് ദിൻ ബഡാ സൈന്റിസ്റ് ഹോയേഗാ .അഹമ്മദും ഹൈദറും ഒരുനാൾ തീർച്ചയായും വലിയ ശാസ്ത്രജ്ഞരാകും എന്റെ ഉച്ചത്തിലുള്ള പിൻവിളി കേട്ടു കൊണ്ടു അയാൾ ചിരിച്ചു കൊണ്ടു തിരിഞ്ഞു നിന്നു.മലപോലെയുള്ള ശരീരം കുലുക്കി കുലുക്കി ചിരിച്ചുകൊണ്ടായാൾ ഉള്ളിലേയ്ക്ക് കയറിപ്പോയി .

പാസ്സഞ്ചേഴ്‌സ് കയറുമ്പോൾ റേഡിയോ കേൾക്കാൻ ഞങ്ങൾ ഡ്രൈവർമാർക്ക് അനുവാദമില്ല അവരില്ലാത്തപ്പോൾ ഞങ്ങൾക്കിഷ്ടമുള്ള റേഡിയോ കേൾക്കാം  . ഇന്നലെ പെഷാവറിലെ മിലിറ്ററി സ്കൂളിൽ ഉണ്ടായ ആക്രമണത്തിൽ മരിച്ച കുട്ടികളുടെ എണ്ണം നൂറ്റി നാല്പത്തി അഞ്ചായതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആ വാർത്ത ഒരു കൊള്ളിയാൻ പോലെ എന്റെ ഹൃദയത്തിലൂടെ കടന്നു പോയി  . കുറച്ചു മുൻപു ഖാൻ സാബ് പറഞ്ഞ അഹമ്മദും ഹൈദറും പഠിക്കുന്ന മിലിറ്ററി സ്കൂൾ  . ഇന്നലെ നടന്ന ആക്രമണം ഖാൻ സാബിന്റെ നാട്ടിലേയ്ക്കുള്ള അടിയന്തിര യാത്ര .ആകാശത്തു 14000 അൾട്ടിറ്റിയൂഡിൽ  എത്തിയ    പെഷവാർ വിമാനത്തിന്റെ കൊച്ചു കിളിവാതിലിലൂടെ ഒരു ഹെലികോപ്റ്റർ താഴേയ്ക്ക് പറന്നു അതു പെഷവാർ നഗരത്തിനു ചുറ്റും മൂന്നു വട്ടം വലം വെച്ച ശേഷം അപ്രത്യക്ഷമായി .........................

ഹൈക്കൂ പ്രണയ കവിതകൾ




അസ്ഥിയിൽ പിടിച്ച പ്രണയത്തിന്റെ 
അസ്കിത മൂത്തപ്പോഴെപ്പോഴോ 
അയാൾ ആത്മഹതൃ ചെയ്തൂ 
ആഹാ ഇതിലും വലുതിനി എന്തു വേണം
തിരുമണ്ടാ..

ഹൈക്കൂ പ്രണയ കവിതകൾ





ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണേ 
ചതിക്കാനാണു നിന്റെ ഭാവമെങ്കിൽ

 ചിതയിലേയ്ക്കൊരുമിച്ചേ നാമുള്ളു 
ചർക്കയല്ലെന്റെ പണിയായുധം

ഹൈക്കൂ പ്രണയ കവിതകൾ




വ്രീളാവിവശയായീ നഖചിത്രമെഴുതിയ 
വിദൃാഭ്യാസമില്ലാത്ത പെണ്ണല്ല നീ
 മുന്തിരിച്ചാറുപോലെയുള്ളീ ജീവിതം
 മടുക്കും വരെയാസ്വദിച്ചിട്ടു പിരിഞ്ഞു പോകാം

ഹൈക്കൂ പ്രണയ കവിതകൾ




ജീവനെക്കാളേറെ സ്നേഹമെന്നത് 
ആവർത്തിച്ചു സതൃമാക്കാൻ ശ്രമിക്കുന്ന
ഗീബൽസിയൻ നുണയാണ് അവനവനെക്കാളേറെ 
ആരും ആരെയും സ്നേഹിക്കൂന്നില്ല

ഹൈക്കൂ പ്രണയ കവിതകൾ



പറയാതിരുന്നതുകൊണ്ടാണെന്റെ പ്രണയം
പ്രണയമായി മനസ്സിലവശേഷിക്കുന്നത്
പറഞ്ഞിരുന്നെങ്കിലൊരൂ പക്ഷെ
പ്രണയത്തിനെന്നെ പണയം കൊടുക്കേണ്ടി വന്നേനെ

Saturday 11 February 2017

മാർജ്ജാരനായി മാറിയ മറുത (കഥ )






ലോകത്തിൽ ഏറ്റവും വെറുക്കുന്നത് എന്തിനെയെന്നു ഫിലിപ്പിനോടു ചോദിച്ചാൽ രണ്ടാമതൊന്നാലോചിക്കാതെ അവൻ പറയുന്ന ഉത്തരം പൂച്ചകൾ എന്നാവും കാരണം പൂച്ച കടിച്ചാൽ പ്രാന്തു വരുമെന്ന് ഫിലിപ്പിന്റെ അച്ഛമ്മ അവനെ പറഞ്ഞു പേടിപ്പെടുത്തിയിരിക്കുന്നു . അമ്മച്ചി മീൻ മുറിക്കുന്ന സമയത്തു എങ്ങു നിന്നോ വരുന്ന അസംഖ്യം പൂച്ചകളെ കല്ലെറിഞ്ഞും തല്ലിയും ഓടിക്കുക ഫിലിപ്പിന്റെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരുന്നു . ഇത്രമാത്രം പൂച്ചകളെ  അവൻ വെറുക്കുന്നത് എന്തു  കൊണ്ടെന്നു ചോദിച്ചാൽ ഫിലിപ്പിന്റെ അമ്മച്ചിക്കും പൂച്ച എന്ന വർഗ്ഗത്തെ അലർജിയായിരുന്നു  മീൻ മുറിക്കുമ്പോൾ വാലു  പോലെ വന്നിരിക്കുന്ന മാർജ്ജാരക്കൂട്ടത്തെ പച്ചിരുമ്പിന്റെ പിച്ചാത്തി തലയ്ക്കു ആട്ടിയോടിച്ചിരുന്ന അമ്മച്ചിയിൽ നിന്നാണ് ഫിലിപ്പിന്റെ ആദ്യ പൂച്ച വിരോധം ആരംഭിക്കുന്നത് . ഒരിക്കൽ അപ്പച്ചൻ മാർക്കറ്റിൽ നിന്നും വാങ്ങി വന്ന നെയ്‌മീനിൽ ഒന്നിനെ കടിച്ചു കൊണ്ടോടിയ ഉണ്ടക്കണ്ണൻ പൂച്ചയെ പിൻ തുടർന്നു ഒറ്റ വെട്ടിനു രണ്ടാക്കി കഴിഞ്ഞപ്പോൾ  ഫിലിപ്പ് തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന പൂച്ച വിരോധം അടിവരയിടുന്നതു പോലെ അട്ടഹസിച്ചു . മുറ്റത്തെ ചെമ്പരത്തി വരിക്ക പ്ലാവിന്റെ ചോട്ടിൽ കബന്ധം വേർപെട്ട പൂച്ചയെ കുഴിച്ചിടുമ്പോൾ  ആത്മ സുഹൃത്തും  അനുജനുമായ സെയ്ബാൻ ഒരു കാര്യം അടക്കം പോലെ പറഞ്ഞു .
ചേട്ടായിയെ പൂച്ചയെ കൊന്നാൽ കൈ വിറയ്ക്കും .ഇനി ചേട്ടായിക്കൊരു പരീക്ഷ പോലും നേരെ ചൊവ്വേ എഴുതാൻ പറ്റുമെന്നു തോന്നുന്നില്ല .

ആനിയമ്മ ടീച്ചർ വലിയ മൃഗ സ്നേഹിയാണ് ,അവരുടെ വീട്ടിൽ ഇല്ലാത്ത ജീവികളോ പക്ഷികളോ ഇല്ല .പൂച്ച പട്ടി ,മുയൽ ,ലവ് ബേർഡ്‌സ് എന്ന് വേണ്ട ഒരു കൊച്ചു മൃഗശാലയാണ് ടീച്ചറിന്റെ വീട് .ടീച്ചറാണ് മൃഗങ്ങളെ ഉപദ്രവിക്കരുതെന്നുംപ്രത്യേകിച്ചു പൂച്ചയെ  ഉപദ്രവിച്ചാൽ പരീക്ഷ എഴുതുമ്പോൾ കൈ വിറയ്ക്കും എന്നും  സെയ്‌ബാനോടും ഫിലിപ്പിനോടും  പറഞ്ഞിട്ടുള്ളത്  . ഫിലിപ്പിനു അതിലൊന്നും വിശ്വാസം ഇല്ലെന്നു മാത്രമല്ല ഇനിയും എവിടെയെങ്കിലും വെച്ചു പൂച്ചകളെ കണ്ടാൽ തല്ലി  കൊല്ലാനും അയാൾ തയ്യാറാണ് .അനുജൻ സെയ്‌ബാനോട് വലിയ വീമ്പിളക്കുമെങ്കിലും  നെയ്മീൻ  കട്ടോടിയ പൂച്ചയെ വെട്ടിയതിൽ പിന്നെ ഫിലിപ്പിനൊരു ചെറിയ പേടി വന്നു തുടങ്ങിയിട്ടുണ്ട് കാരണം ആനിയമ്മ ടീച്ചർ അറിഞ്ഞാൽ ക്ലാസിൽ നിന്നും നല്ല ചൂരൽകഷായം കിട്ടാൻ സാധ്യതയുണ്ട് ,മാത്രവുമല്ല കൊല്ല  പരീക്ഷ അടുത്തു വരുന്നു അപ്പോഴെങ്ങാൻ കൈ വിറച്ചാൽ പരീക്ഷ എഴുതാൻ തന്നെ ബുദ്ധിമുട്ടാകും .

കപ്പേളമുക്കിലെ അന്തോണീസ് പുണ്യവാളൻ അത്ഭുത സിദ്ധിയുള്ള ആളാണ് . പത്തു ലക്ഷം കട്ടോണ്ടു ഓടിയ  കള്ളൻ  റോബർട്ടിനെ പോലീസ് പിന്തുടർന്നപ്പോൾ റോബർട്ട്  ഈ കപ്പേളയിലാണ് കയറി ഒളിച്ചത് പോലീസ് പിടിക്കാതെ രക്ഷ പെടുത്തിയാൽ പുണ്യവാളന് പത്തു ശതമാനം കമ്മീഷൻ വാഗ്ദാനം ചെയ്തിട്ടാണ് കള്ളൻ റോബർട്ട് അന്ന് രക്ഷപെട്ടത് .അതിന്റെ ഉപകാര സ്മരണയ്ക്കെന്നോണമാണ് കപ്പേള ഇപ്പോൾ ഇരിക്കുന്ന രൂപത്തിലേയ്ക്ക് നിർമ്മിക്കാൻ റോബർട്ട് പണം മുടക്കിയത് . അപേക്ഷിച്ചാൽ കള്ളനെയും കൊള്ളക്കാരെയും പോലും കൈവിടാത്ത അത്ഭുത സഹദാ ഈ കൊച്ചു പാപത്തിൽ നിന്നും തന്നെ പുഷ്‌പം  പോലെ രക്ഷപെടുത്തുമെന്നു ഫിലിപ്പ് ഉറച്ചു വിശ്വസിച്ചു .

സെയ്ബാൻ പല തവണ ഫിലിപ്പിനെ കൈ വിറയലിന്റെ കാര്യം പറഞ്ഞു ഭീഷിണിപ്പെടുത്താൻ നോക്കിയെങ്കിലും ഒരു വിറയലുമില്ലാതെ ഫിലിപ്പ് സ്കൂൾ നോട്ടുകൾ എല്ലാം എഴുതി മാറ്റി . പൂച്ചകൾക്ക് ഫിലിപ്പിന്റെ വീടൊരു പേടി സ്വപ്നമായി മാറിയിരിക്കുന്നു . ഫിലിപ്പിന്റെ 'അമ്മ എത്ര നല്ല മീൻ വെട്ടിയാലും വീടിന്റെ  വേലിക്കരുകിൽ വന്നിരുന്നു മണം പിടിച്ചു പോകുകയല്ലാതെ ഒരു പൂച്ച പോലും വേലികെട്ടിനുള്ളിലേയ്ക്ക് കയറാനോ അതിർത്തി കടന്നു അവശിഷ്ട്ടങ്ങൾ ഭക്ഷിക്കാനോ ശ്രമിച്ചിരുന്നില്ല .
കൊലചെയ്യപ്പെട്ട  മാർജ്ജാരനായിരുന്നു അവരുടെ കൂട്ടത്തിൽ അല്പമെങ്കിലും  ധൈര്യശാലി എന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു പിന്നീടു കാര്യങ്ങൾ സംഭവിച്ചത് .ഫിലിപ്പ് നടന്നു പോകുന്ന വഴികളിൽ പതിയിരുന്നു പൂച്ചകൾ അപശബ്ദത്തിൽ കരയുക ഒരു പതിവാക്കിയിരിക്കുന്നു . എന്നാൽ ഫിലിപ്പ് തിരിഞ്ഞൊന്നു നിന്നാൽ അവയെല്ലാം വാലും  പൊക്കി ഓടുമായിരുന്നു.

വാർഷിക പരീക്ഷ വന്നിരിക്കുന്നു ആദ്യത്തെ പരീക്ഷകളെല്ലാം നല്ലപോലെ എഴുതിയ ഫിലിപ്പിനു ആത്മവിശ്വാസം  കൈവന്നിരിക്കുന്നു .പൂച്ചയെ കൊന്നാൽ കൈ വിറയ്ക്കുമെന്നു പഠിപ്പിച്ച  ആനിയമ്മ ടീച്ചർ എന്തു മണ്ടിയാണ് . അതിക്രമം കാണിക്കുന്ന പൂച്ചകളെ കൊല്ലുക തന്നെ വേണം അതിനൊരു കൈ വിറയലിനെയും പേടിക്കേണ്ടതില്ല . ബയോളജി പരീക്ഷ കൂടി കഴിഞ്ഞാൽ ഇക്കൊല്ലത്തെ പരീക്ഷകൾ അവസാനിക്കുകയാണ് .മധ്യവേനലവധിക്കു വീടിന്റെ വേലികെട്ടിനു വെളിയിൽ കടന്നും പൂച്ചകളെ ഉന്മൂലനം ചെയ്യണം പുണ്യവാളൻ കൂട്ടിനുള്ളടിത്തോളം പാപ ബോധങ്ങളെ ക്കുറിച്ചുള്ള പശ്ചാത്താപങ്ങൾ ഉണ്ടാകില്ല  .

ഇരുപത്തഞ്ചാൾ പൊക്കമുള്ള പ്ലാവ് മച്ചിയാണെന്നായിരുന്നു ഇതുവരെയുള്ള ഞങ്ങളുടെ വിശ്വാസം കാരണം ഓർമ്മ വെച്ചിട്ടിന്നോളം അതിൽ കായ്‌ഫലം ഉണ്ടായിരുന്നില്ല.ചെമ്പരത്തി വരയൻ അപൂർവയിനം ചക്കയാണ് അതങ്ങനെയൊന്നും കായ്ക്കുന്ന ഇനമല്ല ആകാശത്തോളം വലുതായി കഴിഞ്ഞു വളർച്ച നിന്നു  എന്നു  തോന്നുമ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ കൂടിയാൽ ഒരു ഡസനോ ചക്കകൾ ഉണ്ടാകും .അച്ഛമ്മയുടെ  തൃക്കൊടിത്താനത്തെ വീട്ടിൽ നിന്നും കൊണ്ടു  വന്ന തേൻവരിക്ക ചക്കയാണ് .അച്ഛമ്മ  കഴിച്ച ചക്കയുടെ രുചി മാഹാത്മ്യം   പറഞ്ഞു പറഞ്ഞു കൊതി കയറ്റി വെച്ചിരിക്കുകയാണ് . എന്തിനധികം അച്ഛമ്മ തന്നെ രണ്ടോ മൂന്നോ തവണയേ ഈ ചക്ക കഴിച്ചിട്ടുള്ളു പോലും എന്തായാലും ഫിലിപ്പിന്റെ വീട്ടു മുറ്റത്തെ ചെമ്പരത്തി വരയനിലും  ചക്ക വന്നിരിക്കുന്നു സെയ്‌ബാനും ഫിലിപ്പും കൗതുകത്തോടെ ചക്കയുടെ വളർച്ച നിരീക്ഷിച്ചു . സെയ്ബാൻ കഴിക്കുന്നതിനേക്കാൾ ഒരു ചുളയെങ്കിലും കൂടുതൽ കഴിക്കണം .പരീക്ഷ കഴിഞ്ഞു സ്കൂൾ അടച്ചു ആനി ടീച്ചർ പറഞ്ഞു പേടിപ്പിച്ച പോലെ കൈവിറയലോ തുള്ളൽപ്പനിയോ  ഒന്നുമില്ലാതെ പരീക്ഷ നന്നായി എഴുതി കഴിഞ്ഞിരിക്കുന്നു  ഇനി രണ്ടു മാസം അടിച്ചു പൊളിക്കാനുള്ളതാണ് . പള്ളികുളത്തിൽ നീന്തൽ പഠിക്കണം . ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കണം അങ്ങനെ അങ്ങനെ രണ്ടു മാസം കൊണ്ടു ഒരു പാടു കാര്യങ്ങൾ ചെയ്യാനുണ്ട് ..

അപ്പച്ചൻ വിളിച്ചു കൊണ്ടു  വന്ന സാലിചേട്ടൻ പ്ലാവിന്റെ  തുഞ്ചത്തു വലിഞ്ഞു കയറി ഒരു കയറിൽ കെട്ടി പതിയെ താഴേയ്ക്ക് ഇറക്കി തരുമ്പോൾ അപ്പച്ചന്റെ കൂടെ ഞാനും സെയ്‌ബാനും ചേർന്നാണ് അതു പിടിച്ചിറക്കിയത് .പതു പതുത്ത മുള്ളുകളുള്ള മനം മയക്കുന്ന മണമുള്ള മുഴുത്ത ചക്ക ചാക്കിൽ കെട്ടി അപ്പച്ചൻ പാതകത്തിനു അടിയിലുള്ള അറയിലേയ്ക് ഒളിച്ചു വെച്ചു .മൂന്നു  ദിവസം കൂടി ഇരുന്നാലേ ഇവൻ പഴുത്തു പാകമാകുകയുള്ളു എന്ന അപ്പച്ചന്റെ കല്പന ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവപര്യന്തം ശിക്ഷ വിധിക്കുന്നതിനു സമയമായിരുന്നു .ഒരു പാടു പറഞ്ഞു കേട്ടിട്ടുള്ള അപൂർവ്വയിനം ചക്ക സ്വന്തമായുള്ള ഫിലിപ്പും സെയ്‌ബാനും കൂട്ടുകാരുടെ ഇടയിൽ താരമായി . ഒരു ചുളയെങ്കിലും കിട്ടുമെന്നുള്ള മോഹത്തിൽ എന്നും വഴക്കടിച്ചു നടന്ന ഫിലിപ്പിന്റെ അയൽവാസി വാഴക്കാളി തമ്പി പഞ്ചാര വർത്തമാനവുമായി ഫിലിപ്പിനും സെയ്‌ബാനും അടുത്തുകൂടി . പഴുത്തു വരുന്ന തേൻവരിക്ക ചക്കയുടെ ഗന്ധം അവരുടെ  രാവുകളെ നിദ്രാവിഹീനങ്ങളാക്കി .രാത്രിയിൽ എപ്പോഴോ പാതകത്തിനു കീഴെ ചാക്കിൽ ഒളിപ്പിച്ച ചെമ്പരത്തി വരയൻ ചക്കയുടെ ശിരസ്സിൽ മുഖമമർത്തി ഫിലിപ്പ് അതിനെ പൂണ്ടടക്കം ആലിംഗനം ചെയ്തു . ഒന്നും രണ്ടും രാത്രീ അവർ  ഉറങ്ങിയതു മുഴുവൻ ചുവന്ന ചുളകളുള്ള തേൻവരിക്ക മുറിക്കുന്ന അപ്പച്ചനെ  സ്വപ്നം കണ്ടായിരുന്നു .

ആദ്യഫലങ്ങൾ പുണ്യാളനു കൊടുക്കുക എന്നതാണ് വർഷങ്ങളായി അപ്പച്ചനും അമ്മച്ചിയും അനുവർത്തിച്ചു വരുന്ന നയം പക്ഷെ ഇത്തവണ നിയമങ്ങൾക്കു അയവു വന്നിരിക്കുന്നു ഫിലിപ്പിന്റെയും സെയ്‌ബാന്റെയും  കൊതിക്കും ആകാംക്ഷയ്ക്കും മുന്നിൽ അപ്പച്ചനും അമ്മച്ചിയും പുണ്യാളനെ അവധിക്കു വെച്ചിരിക്കുന്നു . എന്തു ചെയ്യുന്നതിനു മുൻപും അപ്പച്ചന് ഒരു പ്രാർത്ഥനയുണ്ട് തേൻവരിക്ക മുന്നിൽ വെച്ചു കത്തിയെടുത്തു അപ്പച്ചൻ സ്വർഗ്ഗത്തിലേയ്ക്ക് കണ്ണുകളുയർത്തി  പ്രാർത്ഥിച്ചു .പ്രാർത്ഥനയുടെ മധ്യത്തിൽ എപ്പോഴോ പതിവില്ലാത്ത വണ്ണം മൂന്നു പൂച്ചകൾ  വീടിൻറെ  വേലിക്കരികിലിരുന്നു ഓലിയിട്ടു കരഞ്ഞു . കാലൻ കയറുമായി വരുന്നതു മൃഗങ്ങൾക്കു കാണാമെന്നും അവരെ കാണുമ്പോഴാണ് പട്ടികളും പൂച്ചകളും ഇങ്ങനെ ഓലിയിട്ടു കരയുന്നതെന്നു അച്ഛമ്മ  പറഞ്ഞതു ഫിലിപ്പോർത്തു .അമ്മച്ചി പുറത്തിറങ്ങി വലിയ കല്ലെടുത്തെറിഞ്ഞിട്ടും പോകാൻ കൂട്ടാക്കാതെ മുൻപെങ്ങും അവിടെയെങ്ങും കാണാത്ത മൂന്നു  കറുത്തപൂച്ചകൾ വീടിനുള്ളിലേയ്ക്ക് നോക്കി മാക്ക് മാക്ക് എന്നു മുരണ്ടു കൊണ്ടേയിരുന്നു .

അപ്പച്ചൻ മൂർച്ചയുള്ള കത്തി തേൻ വരിക്കയുടെ ഉദരത്തിലേയ്ക്ക് ആഴ്ത്തിയിറക്കി .പിച്ചാത്തിമുന കയറിയതും ചക്കയിൽ നിന്നൊരു സ്വരമുയർന്നു ഒരു പൂച്ചയുടെ ദയനീയ വിലാപത്തിന്റെ സ്വരം. രണ്ടായി മുറിഞ്ഞു മാറിയ തേൻ വരിക്കയിൽ നിന്നും ഉണ്ടക്കണ്ണുള്ള ഒരു പൂച്ച ചാടിയിറങ്ങി ഫിലിപ്പിനെ നോക്കി മ്യാവൂ മ്യാവൂ എന്നു ദയനീയമായി കരഞ്ഞു കൊണ്ട്   ജനാല വഴി ചാടി പുറത്തു കാത്തിരുന്ന കറുത്ത പൂച്ചകളുടെ ഇടയിലേയ്ക്ക് ഇറങ്ങി പോയി . പഴുത്ത ചുളകളുള്ള ചുവന്ന ചെമ്പരത്തിവരയൻ  ചക്കയുടെ ഉദരത്തിൽ നിന്നും അപ്പോൾ രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.  മുറിച്ച ചെമ്പരത്തി വരയൻ ചക്കയുടെ ഉള്ളിൽ ചുളകൾക്കു പകരം ഒരു പൂച്ചയുടെ ജഡം മാത്രമായിരുന്നു . തലയില്ലാത്ത ആ പൂച്ചയുടെ ജഡം അപ്പോഴും വലിയ ശബ്ദത്തിൽ കരയുന്നുണ്ടായിരുന്നു ........................




Wednesday 8 February 2017

വേലപ്പൻ ദൈവമാകുന്നു {കഥ }





ബാധ കൂടിയതിൽ പിന്നെ വേലപ്പൻ ആശാരിയിൽ കണ്ട പ്രകടമായ മാറ്റം നാട്ടുകാരെ എന്നതു  പോലെ ഉത്തമനെയും അത്ഭുതപ്പെടുത്തി . ഉത്തമൻ വർഷങ്ങളായി വേലപ്പനാശാരിയുടെ വാലാണ് വടക്കു നിന്നെങ്ങോ പണി പഠിക്കാൻ വന്നു കൂടിയതാണ്  പിന്നെ വേലപ്പനെ  വിട്ടു എങ്ങോട്ടും പോയിട്ടില്ല നഗരത്തിലെ ഫർണിച്ചർ കടയിലേയ്ക്ക് കസേരയും മേശയും ഉണ്ടാക്കി കൊടുക്കുന്ന കാരാർ തൊഴിലാളിയായിരുന്നു വേലപ്പൻ .എന്നും ഒന്നര  ലിറ്റർ കീടൻ അടിച്ചിരുന്ന  വേലപ്പൻ പെട്ടന്നൊരു ദിവസം ആളാകെ മാറി, മൗനത്തിന്റെ വാല്മീകത്തിനുള്ളിൽ ഒരു സന്യാസിയെപ്പോലെ അയാൾ ഒളിച്ചിരുന്നു .അന്നു  വരെ വെറും കസേരയും മേശയും മാത്രം പണിതിരുന്ന വേലപ്പൻ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ മനോഹരമായ ദേവശില്പങ്ങൾ പണിയുന്ന ശില്പിയായി . പെട്ടന്നൊരു ദിവസം കൊണ്ടു തന്റെ ആശാനായ വേലപ്പന് വന്ന മാറ്റം ഉത്തമനെയും നാട്ടുകാരെയും ഒരേ പോലെ അത്ഭുതപ്പെടുത്തി .

വേലപ്പൻ ചിന്തേരിട്ടു  കൊണ്ടിരുന്ന തടിയിൽ നിന്നാണ് ബാധ വേലപ്പനിൽ പ്രവേശിച്ചതെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ സംസാരം എന്നാൽ സംഭവ സമയത്തു വേലപ്പന്റെ സഹായിയായി കൂടെ ഉണ്ടായിരുന്ന ഉത്തമൻ പറയുന്നത് മറ്റൊന്നാണ് മുത്താരമ്മൻ കോവിലിനരികിലുള്ള  പേരാലിന്റെ ചുവട്ടിൽ  മുണ്ടു പൊക്കി മുള്ളാൻ നിന്നപ്പോൾ എന്തോ കണ്ടു ഭയന്നിട്ടാണ് വേലപ്പൻ ഇങ്ങനെ ആയതെന്നു ഉത്തമൻ ആണയിട്ടു പറയുന്നു . വേലപ്പൻ ചിന്തേരിട്ട തടി കൂവള മരത്തിന്റെ തായിരുന്നെന്നും ശിവൻ വസിക്കുന്ന മരം മുറിച്ചു ചിന്തേരിട്ടതിനാലാണ് വേലപ്പൻ ഉന്മാദിയായി പോയതെന്നും വിശ്വസിക്കുന്നവരാണ് നാട്ടിൽ അധികവും കാരണം ഉത്തമൻ നാളിതുവരെ വിശ്വാസ യോഗ്യമായ ഒന്നും നാട്ടുകാരോടു പറഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ അവർക്കു അവരുടെ പക്ഷം വിശ്വസിക്കാനായിരുന്നു താൽപര്യവും .

വിശ്വകർമ്മാവ് സൃഷ്ട്ടിച്ച ലോകമാണിത് . ആശാരിമാരുടെ ആദിമ പിതാവാണ് വിശ്വകർമ്മൻ അപ്പോൾ വേലപ്പനു പൂർവികനായി വരും ഒരിടത്തും ബ്രഹ്മാവിനു ക്ഷേത്രങ്ങൾ ഇല്ലെങ്കിലും അങ്ങോർ ചിലപ്പോഴൊക്കെ ഇങ്ങനെ ചിലരിൽ ആവാഹിക്കാറുണ്ട് . സന്യാസ ജീവിതം സ്വീകരിച്ച ഗുരു ചൈതന്യയുടെ ഈ അഭിപ്രായം കുറച്ചു കാമ്പുള്ളതാണെന്നു നാട്ടുകാർക്കു തോന്നി . ചുവന്നു  കലങ്ങി കണ്ണുകൾക്കു കീഴെ മാംസം തൂങ്ങിയാടുന്ന  വേലപ്പന്റെ രൂപത്തിനു തന്നെ മാറ്റം വന്നിരിക്കുന്നു . ഒരു ദിവ്യ പ്രകാശം അയാളുടെ തലയ്ക്കു മീതെ  വലയം തീർക്കുന്നുവെന്നു  നാട്ടുകാരിൽ ചിലർ പറഞ്ഞു തുടങ്ങിയിരിക്കുന്നു .

മുതലപ്പാറ ഗ്രാമത്തിൽ ഒരു ആൾ ദൈവം ഒഴികെ എല്ലാം ഉണ്ടായിരുന്നു ഇപ്പോൾ ഇതാ ആ വിടവും നികത്താൻ ഒരാൾ പിറവിയെടുത്തിരിക്കുന്നു . വേലപ്പൻ ആശാരി കൊത്തി  വെച്ച ദേവ രൂപങ്ങൾക്കൊരു ചൈതന്യം ഉണ്ടായിരുന്നു . അയാൾ ഉളിയും കൊട്ടു  വടിയും ചലിപ്പിക്കുക  മാത്രമായിരുന്നു ചെയ്തിരുന്നത് ഏതോ അദൃശ്യ ശക്തിയുടെ സ്വാധീനത്തിൽ അവയൊക്കെ ഭംഗിയുള്ള ശില്പങ്ങളാകുന്നു  .കേട്ടറിഞ്ഞവർ കേട്ടറിഞ്ഞവർ  മുതലപ്പാറയിലേയ്ക്ക് ഒഴുകിയെത്തി .ഒഴുകിയെത്തിയ നാട്ടുകാരുടെ ഇടയിൽ ഒരു തർക്കമുണ്ടായി കൂവളം ചിന്തേരിടുമ്പോൾ കയറിക്കൂടിയ ശിവചൈതന്യത്താലാണ്  വേലപ്പൻ ഈസിദ്ധികളെല്ലാം കാണിക്കുന്നതെന്നു ഒരു കൂട്ടർ വാദിച്ചപ്പോൾ അല്ല വിശ്വ കർമ്മവായ  ബ്രഹ്‌മാവാണ് വേലപ്പനിലെന്നും അതുകൊണ്ടാണയാൾ മനോഹരങ്ങളായ ശില്പങ്ങൾ ഉണ്ടാക്കുന്നതെന്നും മറുപക്ഷം ഉറച്ചു നിന്നു . വേലപ്പൻ ദൈവമായാൽ മുഖ്യ പൂജാരിയും ആശ്രിതനുമാവാൻ ഉത്തമൻ ഉത്തമത്തിൽ ഒരുങ്ങി നിന്നു .പൂട്ടപർത്തിയിലെയും വള്ളിക്കാവിലെയും പോലെ വലിയ ഒരു ആശ്രമവും അതിൽ അധിപനായി വാഴുന്ന  രംഗവും കനവു കണ്ടു ഉത്തമൻ പഴയ പേരാലിന്റെ കഥ മനഃപൂർവ്വം വിഴുങ്ങി കളഞ്ഞു .

ആളുകൾ തോനെ കൂടിയിട്ടും കമാന്നൊരക്ഷരം വേലപ്പൻ ഉരിയാടാതിരുന്നത്. വേലപ്പന്റെ ദൈവപരിവേഷത്തിനു  തെല്ലൊന്നു ഇടിവു സംഭവിക്കാനിടയാക്കി . ഉത്തമൻ പല തവണ ആ കാതിൽ തലങ്ങും വിലങ്ങും മാറി മാറി പറഞ്ഞിട്ടും  കരിങ്കല്ലിൽ കാറ്റു പിടിച്ചതു  പോലെ  വേലപ്പൻ ഉളിയും കൊട്ടു  വടിയും പിടിച്ചു മരത്തിൽ രൂപങ്ങളെ ആവാഹിക്കുന്ന തിരക്കിലായിരുന്നു . ഭക്ത ജനങ്ങളുടെ ബാഹുല്യം നിമിത്തം ഉത്തമൻ ആലയ്ക്കു പുറത്തൊരു നീല ടാർപോളിൻ പന്തൽ വലിച്ചു കെട്ടി മഞ്ഞ പട്ടു കെട്ടിയ കുംഭം ഒന്നു  ഭക്ത ജനങ്ങൾക്കു കാണിക്കയിടാൻ  ഒരുക്കി വെച്ചു .അനുഭവമാണ് ഏറ്റവും വലിയ ഗുരു കാറ്റുള്ളപ്പോൾ തൂറ്റണമെന്നു ഉത്തമനെ പഠിപ്പിച്ചത് ജീവിതമാണ്  . രാവന്തിയോളം  പണിയെടുത്തു തളർന്നാൽ  കിട്ടുന്ന  തുക നിമിഷങ്ങൾ കൊണ്ടു കുംഭത്തിൽ  നിറയുന്നത് കണ്ടു ഉത്തമൻ നിർവൃതിയടഞ്ഞു.മാർക്കറ്റ് ചെയ്യപ്പെടാത്ത ഒരു ദൈവത്തിനും അധികകാലം നിലനില്പില്ലെന്നു അഞ്ചാം ക്ലാസുകാരനായ ഉത്തമനു ബോധ്യം വന്നിരിക്കുന്നു . ഒന്നും മിണ്ടാതെ തടിയിൽ ശിൽപം മാത്രമുണ്ടാക്കിയിരുന്ന വേലപ്പനെ ആളുകൾ വേഗം തിരസ്കരിക്കും എന്നു മനസിലാക്കിയ ഉത്തമൻ ചില പുതിയ അത്ഭുതങ്ങൾക്കായി വേലപ്പൻ എന്ന പഴയ ആശാനിൽ സമ്മർദ്ദം ചെലുത്തികൊണ്ടേ ഇരുന്നു  .

മുതലപ്പാറ ഗ്രാമത്തിലെ ആദ്യത്തെ ആൾ ദൈവം ഇന്നലെ രാത്രി മുതൽ അപ്രത്യക്ഷനായ വിവരം കാട്ടു തീ പോലെ പടർന്നു . ദൂര ദേശങ്ങളിൽ നിന്നും വന്നവർ ദിവ്യനെ കാണാതെ കണ്ണുനീർ വാർത്തു കരഞ്ഞു .ഉത്തമൻ എല്ലാം നഷ്ട്ടപ്പെട്ടവനെപ്പോലെ ആകാശം നോക്കിയിരുന്നു. ഹിമാലയ സാനുക്കളിൽ സമാന മനസ്ക്കരായ  സാധുക്കളുമായി ജീവിതം പങ്കിടാൻ ദൈവം വേലപ്പനെ കൂട്ടികൊണ്ടു പോയതാണെന്നും ഇനി അയാളെ മുതലപ്പാറയിൽ  തിരയേണ്ടതില്ലെന്നും പഴയ സന്യാസി ഗുരു ചൈതന്യ അവിതർക്കിതമായി പ്രഖ്യാപിച്ചു .ഉത്തമൻ തുരുമ്പെടുക്കാറായ തന്റെ പണിയായുധങ്ങളെ എണ്ണയിട്ടു മിനുക്കി ,ഇതുവരെയുണ്ടായിരുന്ന  സൗഭാഗ്യങ്ങളെ ഉപേക്ഷിച്ചു വനവാസത്തിനു പോയ പഴയ ഗുരുവും പിന്നീട് ദൈവവുമായ വേലപ്പൻ ആശാരിയെ പഴി പറഞ്ഞുറങ്ങി .

കൃത്യം മൂന്നാം നാൾ ആർക്കാഡിയാ ബാറിൽ അടിയുണ്ടായി .ബിയർ ബോട്ടിലിനു തലയ്ക്കു അടിയേറ്റു രക്തം വാർന്നു കിടന്ന ആളെ  ആൾകൂട്ടത്തിൽ ആരോ തിരിച്ചറിഞ്ഞിരിക്കുന്നു . ഹിമാലയത്തിൽ പോയേക്കുമെന്നു ഭക്തർ സംശയിച്ച  വേലപ്പൻ  ദൈവം പഴയ ആശാരി വേലപ്പനായി തിരിച്ചു വന്നിരിക്കുന്നു . കഴിഞ്ഞ മൂന്ന് മാസം നടന്ന സംഭവങ്ങൾ ഒന്നും അയാൾക്കോർമ്മയില്ല  ഉത്തമൻ ആശാന്റെ കൈപിടിച്ചു നെഞ്ചിൽ വെച്ചു ദീർഘനിശ്വാസമുതിർത്തു . ബീവറേജസിൽ നിന്നും വാങ്ങിയ രണ്ടു ലിറ്ററിൽ അവസാനത്തെ പെഗ് ഊറ്റുമ്പോൾ ഉത്തമൻ ആശാനോടാ ചോദ്യം നാവു കുഴയാതെ ചോദിച്ചു .

ആശാന്റെ ദേഹത്തു ശരിക്കും ബാധ കയറിയതായിരുന്നാ ???
സംഭവിച്ചതിനെപ്പറ്റി ഒന്നും അറിയാത്തവനെപ്പോലെ അവസാനതുള്ളിയും നാവിലേക്കിറ്റിച്ചയാൾ മുന്നോട്ടു നടന്നു  . ആ നടപ്പിനൊരു താളമുണ്ടായിരുന്നു സോമരസം കുടിച്ചു ഉന്മത്തനായ ദേവൻ  സ്വർഗ്ഗലോകത്തേയ്ക്കു പോകും പോലെ അയാൾ തിരിഞ്ഞു നോക്കാതെ പ്രത്യേക താളത്തിൽ  മുന്നോട്ടു നടന്നു .................

Tuesday 7 February 2017

ഗഗന സഞ്ചാരികൾ (കഥ )

അവരുടെ ആരോ മരിച്ചിട്ടുണ്ടാവണം ചെക്ക് ഇൻ കൗണ്ടറിലേയ്ക്കുള്ള വരിയിൽ  നിൽക്കുമ്പോൾ   അവർ വലിയ വായിൽ കരയുകയായിരുന്നു . കണ്ണുനീർ കാണുന്നത് എനിക്കസഹനീയമാണ് പ്രത്യേകിച്ചും സ്ത്രീകൾ അതു  കൊണ്ടു  തന്നെ താൻ ഇന്നോളം ഒഴിവാക്കാൻ പറ്റാത്ത മരണവീട്ടിലല്ലാതെ എങ്ങും പോയിട്ടില്ല . വിമാനത്താവളങ്ങളിൽ കാണുന്നത്ര സന്തോഷവും വിരഹവും കണ്ണു നീരുമൊന്നും വേറെ എവിടെയും കാണാൻ സാധിക്കില്ല എന്നെനിക്കു തോന്നി ഒരു വശത്തു പ്രിയപ്പെട്ടവരെ പിരിയുന്ന വേദന ,മറുവശത്തു കൂടി ചേരലുകളുടെ ആനന്ദാശ്രുക്കൾ  . ചെക്ക്  ഇൻ കൗണ്ടറിൽ വലിയ ഒരു നിര തന്നെ രൂപപ്പെട്ടിരിക്കുന്നു . സീസൺ ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ വ്യഴാഴചയാണ്‌ .ഒച്ചിഴയുന്ന വേഗതയിലാണ് ഓരോ ചെക് ഇൻ കൗണ്ടറും, തൂക്കം കൂടുതലുള്ള സ്യുട്ട് കേസ് ഞാൻ  ഒന്നു കൂടി ഉയർത്തി നോക്കി അനുവദിച്ചതിലും രണ്ടോ മൂന്നോ കിലോ കൂടുതൽ ഉണ്ടാവും ഹാൻഡ് ബാഗ് കൂടി തൂക്കിയാൽ തീർച്ചയായും പിഴ ഒടുക്കാതെ മുന്നോട്ടു പോകാൻ സാധിക്കില്ല . ഞാൻ മുന്നോട്ടു കണ്ണോടിച്ചു പരിസരം വീക്ഷിച്ചു ആരെങ്കിലും ലഗ്ഗേജ് കുറവുള്ളവരുടെ കൂടെ എന്റെ ഹാൻഡ് ബാഗ് കടത്തി വിട്ടാൽ പിഴ ഒടുക്കുന്നതിൽ നിന്നും ഒഴിവാകാം .കരയുന്ന സ്ത്രീ ഇപ്പോഴും തേങ്ങുകയാണ് അവരുടെ കൈയ്യിൽ ഒരു വാനിറ്റി ബാഗ്‌ അല്ലാതെ ഒന്നും തന്നെ ഇല്ല .ആവശ്യക്കാരനു ഔചിത്യമില്ലെന്നു ആദ്യം പഠിപ്പിച്ചതു കോളേജ് ബസ് ഡ്രൈവർ മോഹനേട്ടനാണ് .ഗ്യാസിന്റെ അസുഖം ഉണ്ടായിരുന്ന മോഹനേട്ടൻ ഓടിച്ചിരുന്ന ബസ് വഴിയിൽ ഒതുക്കി കണ്ട  വീടുകളിലേയ്ക്ക് ഓടിക്കയറി കാര്യം സാധിച്ചിട്ടു വരുമ്പോൾ കൂകിയാർക്കുന്ന ഞങ്ങൾ കുട്ടികളോട്  വളിച്ച മുഖത്തോടെ പറഞ്ഞിരുന്ന  വാചകമാണിത് .അല്ലെങ്കിൽ തന്നെ ആവശ്യക്കാരനു എന്തൂട്ടിന്നാണു ഔചിത്യം എല്ലാം പോയാ ദാ കഴിഞ്ഞില്ലേ .

വലിയ സങ്കടക്കടലിൽ യാത്ര ചെയുന്ന സ്ത്രീയോടു ഔചിത്യമില്ലാത്ത പരീക്ഷണത്തിനാണ് താൻ മുതിരാൻ പോകുന്നത് .എന്റെ ലഗേജ് അടങ്ങിയ ട്രോളി പതിയെ ഉരുട്ടി ഞാൻ അവരോടു ചേർന്നു നിന്നു .

ആരാ മരിച്ചേ ?
എന്റെ ചോദ്യം കാര്യാ സാധ്യത്തിനുള്ള ഒരു തുടക്കം ഉണ്ടാക്കുന്നതിനുള്ള ആദ്യത്തെ ചവിട്ടു പടി മാത്രമായിരുന്നു  .എന്റെ ചോദ്യം കേൾക്കാത്തവണ്ണം അവർ തോളിൽ കിടന്ന ചുരിദാറിന്റെ ഷാൾ എടുത്തു മുഖം തുടച്ചു . അവരെ ആളുകൾ ശ്രദ്ധിക്കുന്നു എന്നു അവർ മനസ്സിലാക്കിയിരിക്കുന്നു . ചെക്ക് ഇന്നിലേയ്ക്കുള്ള ക്യൂവിന്റെ നീളം കുറയുന്നതിനു അനുസരിച്ചു എന്റെ ഹൃദയത്തിന്റെ താളവും മുറുകുകയാണ് ഇതാരെയെങ്കിലും ഏൽപിച്ചില്ലെങ്കിൽ കനത്ത പിഴയാണ് കാത്തിരിക്കുന്നത് .ഞാൻ ഒന്ന് കൂടി സുന്ദരിയോടു ചേർന്ന് നിന്നു അവർ കരച്ചിൽ പൂർണ്ണമായും നിർത്തിയിരിക്കുന്നു .

മാഡം എന്റെ ലഗ്ഗേജ് എക്സ്സസ് ആണ് ,മാഡത്തിന്റെ കൂടെ എന്റെയീ ബാഗേജ് കൂടി ...

ആസ്ഥാനത്തു അവതരിപ്പിക്കുന്നതെല്ലാം അശ്ലീലമാണ് .എന്തോ വലിയ അപരാധം ഞാൻ ആവശ്യപ്പെട്ടതു പോലെ അവർ തിരിഞ്ഞു നിന്നു . എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു  ഇനി പിഴയൊടുക്കുകയെ നിവർത്തിയുള്ളു ഞാൻ പേഴ്‌സ് തുറന്നു നോക്കി രണ്ടു മാസത്തെ ലീവിനുള്ള തുക കണക്കാക്കി വെച്ചത് അതിനുള്ളിൽ ഉണ്ട് കണക്കു കൂട്ടലുകൾ പാളിയാൽ ലീവിന്റെ ദൈർഘ്യം കുറയും .ഇപ്പോൾ ഗൾഫിൽ കിട്ടുന്നതെല്ലാം  നാട്ടിൽ പെട്ടിക്കടകളിൽ പോലും സുലഭമാണ് .എന്നിട്ടും ചൈനാ സാധനങ്ങൾ വാരിവലിച്ചു കൊണ്ടു  പോകുന്നത് ഇതെത്രമത്തെ തവണയാണ് .

ഷിനോജ് വർഗീസ് ! ആ സ്ത്രീയാണെന്റെ പേരു വിളിക്കുന്നത്‌ ഒരു നിമിഷം ഞാൻ സ്തബ്ധനായി ഇതെങ്ങനെ എന്റെ പേരിവർ മനസിലാക്കി .ഞാനെന്തൊരു മണ്ടനാണ് സ്യൂട്ട് കേസിനു മുകളിൽ  വെണ്ടക്കാ അക്ഷരത്തിൽ ഷിനോജ് വർഗീസ് ദുബൈ ടു കൊച്ചി എന്നെഴുതി ഒട്ടിച്ചു വെച്ചിട്ടു ആരെങ്കിലും പേരു  വിളിക്കുമ്പോൾ അത്ഭുതപ്പെടാൻ .
എസ് മാഡം ! ഞാൻ വെപ്രാളപ്പെട്ടു അവർ കുനിഞ്ഞു എന്റെ ഹാൻഡ്ബാഗേജ്  എടുത്തു അവരുടെ  മുന്നിലേയ്ക്ക് വെച്ചു .സമാധാനമായി ഒരു വലിയ കടമ്പ കടന്നിരിക്കുന്നു പകരം അവർ കൈയ്യിലിരുന്ന കുഞ്ഞു ഹാൻഡ് ബാഗ് എന്റെ സ്യുട്ട് കേസിന്റെ സിപ്പു തുറന്നു അതിനുള്ളിലേയ്ക്ക് കയറ്റി വെച്ചു  . സാരമില്ല അവരുടെ ദുഃഖാവസ്ഥയിലും അവരെന്നെ സഹായിക്കാൻ മനസു കാണിച്ചല്ലോ .

അവരുടെ ഉള്ളിൽ തേങ്ങലുകൾ നിലയ്ക്കുന്നുണ്ടായിരുന്നില്ല

ആർക്കെങ്കിലും എന്തെങ്കിലും അപകടം ? ഇക്കുറി എന്റെ ചോദ്യത്തിനു മറുപടി തരാതിരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല  .ഏതോ പ്രമുഖ ഹോസ്പിറ്റലിലെ  നേഴ്‌സ് ആണവർ നാട്ടിൽ അവരുടെ പ്രിയപ്പെട്ട ആർക്കോ എന്തോ അപകടം സംഭവിച്ചിരിക്കുന്നു എന്നു  മാത്രമാണവർക്കറിയാവുന്നത് . പ്രിയപ്പെട്ട അപ്പച്ചൻ അമ്മച്ചി സഹോദരൻ ആരാണോ നാട്ടിൽ നടന്നതിനെപ്പറ്റി അവർക്കൊരു രൂപവുമില്ല  .ഇറങ്ങുമ്പോൾ സ്വീകരിക്കാൻ ആളുണ്ടാവും അതുമാത്രമാണ് അവർക്കു കിട്ടിയ അറിയിപ്പ് .

വിമാനം ലാൻഡ് ചെയ്തതും അവൾ കരഞ്ഞു കൊണ്ടു പുറത്തേയ്‌ക്കോടി എനിക്കു അവരെ പിൻഗമിക്കണം എന്നുണ്ട് പക്ഷെ എന്റെ ലഗ്ഗേജ് ലഭിക്കാതെ എനിക്കു പുറത്തേയ്ക്കു വരിക അസാധ്യമാണ് .അവർ ഇപ്പോൾ കാത്തു നിന്ന  ബന്ധുക്കളുമായി വീട്ടിലേയ്ക്കുള്ള യാത്ര തുടങ്ങിയിട്ടുണ്ടാവണം .ഒന്നു വിശദമായി ആർക്കാണ് അപകടം സംഭവിച്ചതെന്നു പോലും പറയാതെ അവൾ പോയിരിക്കുന്നു . നാടെത്തിക്കഴിഞ്ഞാൽ ഒരു തരം ആക്രാന്തമാണ്‌ പുറത്തേക്കിറങ്ങാൻ പ്രത്യേകിച്ചും നമ്മൾ മലയാളികൾക്ക്  കാത്തു നിൽക്കുന്നവരെ കണ്ടു നിർവൃതി അടയാൻ,പിറന്ന നാടിന്റെ ഗൃഹാതുരത്വത്തിലേയ്ക്ക് ഊളിയിട്ടിറങ്ങാൻ ലഗ്ഗേജ് വന്ന മാത്രയിൽ ഞാൻ ഗ്രീൻ ചാനലിലൂടെ പുറത്തിറങ്ങി .

ഷിനോജ് വർഗീസ് ! വീണ്ടും ആ പിൻ വിളി  കേട്ടപ്പോളാണ്  ഞാൻ ആകാര്യം ഓർത്തത്  ആ സ്ത്രീയുടെ  ഹാൻഡ്ബാഗ് എന്റെ ലഗേജിനുള്ളിലാണ് . മോശമായിപ്പോയി എനിക്കു വേണ്ടി അവർ അവരുടെ വിലപിടിപ്പുള്ള സമയം ഇവിടെ പാഴാക്കിയിരിക്കുന്നു . ക്ഷമാപണത്തോടെ സ്യുട്ട് കേസിന്റെ സിപ്പു  തുറന്നു ഞാനാ ബാഗ് എടുത്തു അവരുടെ കൈയ്യിൽ കൊടുക്കുമ്പോൾ ആ ചോദ്യം മൂന്നാമത്തെ  ആവർത്തി ആവർത്തിച്ചു  .

ആർക്കായിരുന്നു അപകടം ? എന്താണ് ശരിക്കും സംഭവിച്ചത് ? ആരാണ് താങ്കളെ കൂട്ടാൻ വന്നത് ?
തൊട്ടു മുൻപു  വരെ  ഏങ്ങലടികൾ മുഴങ്ങിയിരുന്ന ആ മുഖം ക്ഷണ നേരം കൊണ്ടു ചുവന്നു  തുടുത്തു. ചെറിപ്പഴങ്ങളുടെ ഭംഗിയുള്ള ചുണ്ടുകൾക്കിടയിലൂടെ ഏതൊരു പുരുഷനെയും മോഹിപ്പിക്കുന്ന ഒരു പുഞ്ചിരി ഒഴുകി വന്നു .ഞാൻ നീട്ടിയ വാനിറ്റി ബാഗ് തുറന്നു നോക്കി അതിൽ എല്ലാം ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം അവളെന്നെ നോക്കി  ഒരു കണ്ണു ഇറുക്കി അടച്ചു ശേഷം വശ്യമായി പുഞ്ചിരിച്ചു കൊണ്ടവൾ മുന്നോട്ടു നടന്നു പോയി ....................




വിയർപ്പല്ല കാൺകയെൻ ഹൃദയരക്തം (കവിത )



മരകട്ടിലൊന്നിലെൻ ഉടൽ ചേർത്തുറങ്ങവേ
മൈലുകൾക്കപ്പുറം പണിതീരാ വീടിന്റെ
ജാലകപ്പടിയിലൂടെ അവൾ പേർത്തു ചൊല്ലുന്നു
ങ്ങനെ കിടന്നാൽ എങ്ങനെയാ നമ്മടെ വീട് .


സ്വപ്നങ്ങൾ കൊണ്ടു പണിതീർത്ത ഭൂമിയിൽ
സ്വപ്നം വിതച്ചു വിളവു കാക്കുന്നവൻ
സ്വർഗം കൊതിച്ചിട്ടും ഉരുകിയൊലിപ്പവൻ
സ്വയം തീർത്ത ചിതയതിൽ ചാരമാകുന്നവൻ

മണൽ കാറ്റിലെപ്പോഴോ വാല്മീകമായവൻ
മഴയില്ലാ നാടിനെ മനസാ വരിച്ചവൻ
സ്മൃതി നൊമ്പരങ്ങളിൽ ഉണ്ടുറങ്ങുന്നവൻ
ഇല്ലാത്ത നാളെയ്ക്കായ് ഇന്നുകളയുന്നവൻ



ഗുണിതങ്ങളൊപ്പിച്ചു ഉദരം ചുരുക്കുവോൻ
ഗണിതങ്ങളറിയാത്ത ഗണിത ശാസ്ത്രജ്ഞൻ
യന്ത്രം കണക്കെ ചലിക്കുന്നതെങ്കിലും 
എണ്ണമില്ലാത്ത കനവിന്റെ  തോഴൻ 




ഉരുകി ഞാൻ അലിയുമ്പോൾ ഉയരുന്ന സൗധമേ
ഉയിർ തന്നു നിന്നെ ഞാൻ ഉള്ളോടു ചേർക്കുന്നു
അവശനാണെങ്കിലും അലസനാകാനില്ല
വിയർപ്പല്ല കാൺകയെൻ   ഹൃദയരക്തം
അതുചേർത്തുറപ്പിക്കെൻ സ്വപ്നങ്ങളെ

അതിരില്ലാ മനസിന്റെ മോഹങ്ങളെ .... 

Thursday 2 February 2017

ഞങ്ങൾ ലോത്തിന്റെ പെൺ മക്കൾ (കഥ )






സോധോം ഗോമോറിൽ  നിന്നും സോവാറിലേയ്ക്കു പലായനം ചെയ്ത ലോത്തിന്റെ സുന്ദരികളായ രണ്ടു പെൺകുട്ടികളുടെ  കഥയാണിത് .സോധോം ഗോമോറിനെ അഗ്നിയും ഗന്ധകവും അയച്ചു നശിപ്പിച്ചതിനു ശേഷം ഞങ്ങളെ സോവറിലേയ്ക്ക് പറഞ്ഞയച്ച സർവ്വ ശക്തനായവൻ ഉപ്പു തൂണാക്കിയ അമ്മയുടെ മക്കളുടെ കഥ  .ചരിത്രത്തിൽ ചിലരെങ്കിലും  ഞങ്ങളെ തെറ്റുകാരായി വിധിക്കുമ്പോൾ  ഞങ്ങൾക്കും ചിലതു പറയാനുണ്ടെന്ന  ബോധ്യപെടുത്തലാണീ കഥയുടെ പിന്നിലെ ഉദ്ദേശ്യം . ഒരു പേരു  പോലും ഇല്ലാതെ ലോത്തിന്റെ മക്കളെന്ന വിലാസം കഥകേൾക്കുമ്പോൾ  നിങ്ങളെ മുഷിപ്പിക്കുമെന്നതിനാൽ മൂത്തവളായ ഞാൻ സാറായെന്നും എന്റെ അനുജത്തിയെ സേറയെന്നും പരിചയപ്പെടുത്തികൊണ്ടു കഥ തുടരട്ടെ .

സോധോം ഗോമോർ എന്തു  സുന്ദരിയായിരുന്നെന്നോ , ഞങ്ങളുടെ കാലടികൾ പതിഞ്ഞ ആ മണ്ണിൽ സാറയെന്ന ഞാനും എന്റെ കുഞ്ഞനുജത്തിയും നട്ട സ്വപ്നങ്ങളുടെ  മേലെയ്‌ക്കാണ്‌  സർവ്വശക്തന്റെ കല്പന തീമഴയായി വാർഷിക്കപ്പെടുന്നത് .ദൈവത്തിന്റെ ദൂതന്മാർ വരുമ്പോൾ അപ്പൻ ഭയപ്പെട്ടിരുന്നു ശക്തനായവന്റെ  വലിയ ശിക്ഷ സൊധോം ഗോമോറിലേയ്ക്ക് വരുന്നുണ്ടെന്ന്  കാരണം  ഞങ്ങളുടെ നല്ല നാടിനെ തിന്മയുടെ കേദാരമാക്കാൻ ചിലർ മത്സരിക്കുന്ന കാര്യം വീടിന്റെ അകത്തളങ്ങളിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന  ഞങ്ങൾ പെൺകുട്ടികൾ അറിഞ്ഞിരുന്നില്ല . നീതിമാനായ അപ്പന്റെ മക്കളായ  ഞങ്ങൾ ഞങ്ങളുടെ ലോകത്തായിരുന്നു .അന്നു ദൂതന്മാർ വന്ന രാത്രിയിൽ അവരുടെ ഗന്ധർവ്വ സൗന്ദര്യത്തിൽ ഭ്രമിച്ച സേറയോടു അപ്പന്റെ  നീതിബോധത്തിനെതിരായി  ഒന്നും ചെയ്യാൻ പാടില്ലെന്നു പഠിപ്പിച്ചതും അവളെ പിൻ  തിരിച്ചതും സാറ എന്ന ഞാൻ അല്ലായിരുന്നോ  . വരാനിരിക്കുന്ന വിപത്തിനെക്കുറിച്ചറിയാത്ത അല്പബുദ്ധികളായ നാട്ടുകാരുടെ ജല്പനങ്ങൾക്കു മുന്നിൽ അപ്പൻ  പുരുഷ സ്പർശമേൽക്കാത്ത ഞങ്ങളെ എടുത്തു കൊള്ളാൻ ആജ്ഞാപിച്ചിട്ടും അപ്പനെ മറുത്തൊരക്ഷരം പറയാതിരുന്നവരാണ് ഞങ്ങൾ  .

ദൈവഹിതം നിറവേറാൻ കൽപ്പിച്ച മലമുകളിലേയ്ക്ക് എത്തപ്പെടും മുൻപേ ഞങ്ങൾ  മരിച്ചു പോയേക്കുമെന്നു അപ്പൻ ഭയപ്പെട്ടിരുന്നു  . അപ്പന്റെ വേവലാതി ഞങ്ങൾ രണ്ടു പുത്രിമാരെക്കുറിച്ചായിരുന്നു .ഞങ്ങളെ വിവാഹം ചെയ്യാനിരുന്ന യുവാക്കളെ  നിങ്ങളുടെ അവിശ്വസ്തയാണ് എല്ലാത്തിനും കാരണം .ദൈവം സംസാരിക്കുന്നതു അവിടുത്തെ ദൂതരായ  നല്ല ഹൃദയങ്ങളിൽ കൂടിയാണെന്ന് നിങ്ങൾ മനസ്സിലാക്കാഞ്ഞതെന്തേ  ! ഞങ്ങൾ എത്രമാത്രം കൊതിച്ചതായിരുന്നു ആ സാമീപ്യം എന്നിട്ടും നിങ്ങൾ അപ്പനെ അല്ല ദൈവത്തെ തന്നെ ആണു നിങ്ങൾ നിഷേധിച്ചത് .ഗന്ധകമിറങ്ങി മാംസം വെന്തു കരിയുന്ന നേരത്തെങ്കിലും നിങ്ങൾ ഞങ്ങളെ ഓർത്തോ , അപ്പന്റെ വാക്കു  കേട്ടു ഞങ്ങളോടൊപ്പം സോവറിലേയ്ക്ക് വരുന്നതിനെപ്പറ്റി ചിന്തിച്ചോ .നിങ്ങളുണ്ടായിരുന്നെങ്കിൽ നമ്മളിപ്പോൾ സോഹാറിൽ തന്നെ കഴിയുമായിരുന്നു  നമ്മുടെ വംശം ഈ മഹാ കളങ്കത്തിൽ നിന്നും എന്നെന്നേയ്ക്കുമായി മോചിക്കപ്പെടുമായിരുന്നു .

സോവറിനെ അപ്പൻ ഭയന്നതു അപ്പനൊരാൺ തുണ ഇല്ലാതിരുന്നതു കൊണ്ടു മാത്രമാണ് . ഗുഹയിലെ ജീവിതം സേറയെയും  എന്നെയും ഏകതന്തയിലേയ്ക്ക് തള്ളിവിടുന്നതിനു സമമായിരുന്നു . ഒന്നും സംസാരിക്കാനില്ലാത്ത  അപ്പനും  ഞാനും സേറയും ദൈവത്തിന്റെ കാരുണ്യത്തിന്റെ തടവറയിലായിരുന്നു  അവിടെ കഴിഞ്ഞ നാളുകളിലത്രയും  .വീഞ്ഞ് കലഹക്കാരനാണെന്നു പറഞ്ഞ അതെ ദൈവം  വീഞ്ഞിന്റെ ലഹരിയിൽ അരുതായ്മകൾക്കു ഞങ്ങളെ തള്ളി വിട്ടതെന്തിനായിരുന്നു  . തുളുമ്പുന്ന യൗവനം  ഒരു പുരുഷ ഗന്ധത്തിനു വേണ്ടി കൊതിക്കുന്ന ഞങ്ങളെ അന്ധരാക്കിയോ . ഇല്ലാ ഇതും അവിടുത്തെ കൽപ്പനയായിരുന്നു എന്നു  തന്നെ ആണു  എനിക്കു  നിങ്ങളോടുപറയാനുള്ളത് . വീഞ്ഞിന്റെ ലഹരിയിൽ മയങ്ങി കിടക്കുന്ന അപ്പനെ പ്രാപിക്കാൻ സാറ എന്ന ഞാൻ തീരുമാനിക്കുമ്പോൾ  അതിനു പിന്നിൽ കത്തുന്ന കാമം ഒട്ടുമേ ഉണ്ടായിരുന്നില്ല പിന്നയോ ഊഷരമായി പോകാവുന്ന ഉദരങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ അതൊന്നു മാത്രമായിരുന്നു . തലമുറകളുടെ കണ്ണി അറ്റു പോകാതിരിക്കാനുള്ള അവസാനത്തെ ശ്രമം . ആ ചൂടോ അതിന്റെ രതി  ലഹരിയോ ഒന്നും ഞങ്ങളെ അപ്പോൾ മഥിച്ചിരുന്നില്ല എന്നതാണ് സത്യം . ചരിത്രം നിർമ്മിക്കപ്പെടുമ്പോൾ ചില കഥാപാത്രങ്ങൾ എന്നും സംശയത്തിന്റെ നിഴലിലായിരിക്കും അങ്ങനെ എന്നും നിഴലിലാകാൻ  വിധിക്കപ്പെട്ട രണ്ടു ആത്മാക്കളാണ് ഞങ്ങൾ .കാമപൂരണത്തിനായി അപ്പനെ  പ്രാപിച്ച അപ്പന്റെ മക്കളെ പെറ്റു  വളർത്തിയവർ എന്ന കളങ്കം പേറുന്നവർ . മോവാബിന്റെയും അമ്മോന്യരുടെയും വംശാവലിയിൽ പിറന്ന എല്ലാവർക്കും സമാധാനമുണ്ടാകട്ടെ .ഞങ്ങൾ ലോത്തിന്റെ പെൺ മക്കൾ   സോധോം  ഗോമോറിൽ നിന്നും പലായനം ചെയ്യപ്പെട്ടവർ .അഗ്നിയും ഗന്ധകവും അകന്നു പോയ അബ്രാഹാമിന്റെ വംശാവലിയുടെ പിന്തുടർച്ചക്കാർ .കറുത്ത ചിറകുള്ള മാലാഖമാർ ഞങ്ങൾ ലോത്തിന്റെ പെൺ മക്കൾ ...................