Tuesday 26 June 2018

അഖില ലോക ലഹരി വിരുദ്ധ ദിനം !!!!!


വീട്ടിലെത്തിയപ്പോഴാണ് അയാളതോർത്തത്, തന്റെ കൂടെ ആറു വയസുള്ള ഇഷാനും ഉണ്ടായിരുന്നു .
എവിടെയായിരിക്കണം അവൻ , മദ്യത്തിന്റെ മരവിപ്പിൽ ഹൈപ്പോ തലമാസിൽ ഒരു പുനർ വിചിന്തനം സാധ്യമാകുന്നില്ല . തുണിക്കടയിൽ , കാർണിവൽ നഗരിയിൽ , കീറ്റപ്പന്റെ കുലുക്കി സർബത്തു കടയിൽ .
പെട്ടന്നയാൾ ചാടിയെഴുന്നേറ്റു വണ്ടി സ്റ്റാർട്ട് ചെയ്തു .
ഞാനും വരാം ചേട്ടാ, പേടിച്ചരണ്ട ശബ്ദത്തിൽ ഭാര്യ പിൻ വിളി വിളിച്ചു .
വേണ്ടാ.... അയാൾ വിലക്കി
നഗരം ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു . എന്തൊരു മറവിയാണിത് ഭഗവാനെ, അയാൾ സ്വയം ശപിച്ചു ബൈക്കിന്റെ ആക്സിലേറ്ററിൽ കൈയ്യമർത്തി .
അകത്തേയ്ക്കു കയറുമ്പോൾ സെക്കുരിറ്റി മുഖത്തു കയ്യമർത്തി ചിരിച്ചു . ഇരുണ്ട വെളിച്ചത്തിൽ കുറെ മദ്യപൻമാരുടെ നടുവിൽ അവരുടെ താളത്തിനൊത്തു ഇഷാൻ നൃത്തം ചെയ്യുന്നു .
"എന്തൊരു മറവിയാണ് സാറേ , ഞങ്ങൾ വീടന്വേഷിക്കുകയായിരുന്നു ആ കൊച്ചിനൊന്നും അറിയില്ല അതു കൊണ്ടു തിരക്കി വരുന്നതും കാത്തു ഞങ്ങളിരുന്നു . ഇനിയും താമസിച്ചിരുന്നേൽ ഞങ്ങൾ പോലീസിനെ വിളിച്ചേനെ "
മുഖം നോക്കാതെ ഇഷാനെ എടുത്തയാൾ ബൈക്കിനു മുന്നിലിരുത്തി യാത്ര തുടർന്നു .
എവിടെയായിരുന്നു ചേട്ടാ !
ആകാംക്ഷയും ഉത്കണ്ഠയും കലർന്ന ശ്രീമതിയുടെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ അയാൾ അകത്തേയ്ക്കു കയറിപ്പോയി .
ചേട്ടാ ! ചേട്ടാ ... ഈ കൊച്ചിനാരോ കള്ളു കൊടുത്തിട്ടുണ്ട് നോക്കിയേ ഇവന്റെ വായിൽ നിന്നും ആ വൃത്തികെട്ട മണം !
ഒന്നും കേൾക്കാത്തത് പോലെ അയാൾ തലയിണയിൽ മുഖമമർത്തി തേങ്ങി കരഞ്ഞു .ഒരു കുഞ്ഞു കൈ അയാളുടെ ചുമലിൽ സ്പർശിച്ചു കുറ്റബോധത്തോടെ അയാൾ അവനെ നോക്കി തിരിഞ്ഞു കിടന്നു .
അങ്കുശം തെല്ലുമില്ലാതെ അവൻ അപ്പനെ നോക്കി പറഞ്ഞു .
പപ്പാ നാളെയും എന്നെ അവിടെ കൊണ്ട് പോകണം .നല്ല സ്നേഹമുള്ള ചേട്ടന്മാരാ അവിടെ വരുന്നത് !!!!
സിലിങ്ങിൽ കറങ്ങുന്ന പങ്കായത്തെക്കാൾ വേഗത്തിൽ അയാളുടെ ചിന്തകൾ ഒരു ചുഴിയിലേയ്‌ക്കെന്നപോലെ ഒരു ബിന്ദുവിലേയ്ക്കു ആഴ്ന്നിറങ്ങി .ലഹരിയുടെ ഉന്മത്തതയിൽ നിന്നും അയാൾ എന്നന്നേയ്ക്കും മോചിതനാകുകയാണെന്നു അയാൾക്കു തോന്നി...
ഇന്നു അഖില ലോക ലഹരി വിരുദ്ധ ദിനം !!!!!

Wednesday 2 May 2018

ചിരിക്കുന്ന ബുദ്ധൻ


ബുദ്ധനോടല്ലെന്റെ പ്രണയം
ബോധ്യങ്ങൾ തേടിയയാൾ
പാതി വഴിയിലുപേക്ഷിച്ച
പാവം യശോധരയോടാണ് .

അഹിംസയല്ലയവരുടെ മാർഗ്ഗമെന്നു
ചോരയിൽ ചവിട്ടി നിന്നു
ഭിക്ഷുക്കളിപ്പോൾ പേർത്തും പേർത്തും
പഴിച്ചുകൊണ്ടേയിരിക്കുന്നു .

ഇനിയൊരു വൃക്ഷത്തണലും
ഒരാളെയും ബുദ്ധനാക്കില്ല
ശാന്തിയെന്നതൊരു
പരസ്പര ധാരണയാണ്

ചിരിക്കുന്ന ബുദ്ധൻ
സമാധാനത്തിന്റെ പ്രാവല്ല
ബുദ്ധൻ ഇനിയൊരിക്കലും
ചിരിക്കാതിരുന്നിരുന്നെങ്കിൽ ..

പണയ പണ്ടങ്ങൾ



മക് ഡൊണാൾസിലെ ബർഗർ
പിസ്സ ഹട്ടിലെ ഇറ്റാലിയൻ പിസാ
റോളാ മാളിനു മുന്നിലെ തന്തൂരി കട
കറാച്ചി ദർബാറിലെ മട്ടൻ പായ
എന്റെ പ്രണയത്തിനു
പകരം കൊടുക്കേണ്ടി വന്ന
പണയപണ്ടങ്ങളായിരുന്നു
മേൽപറഞ്ഞവയൊക്കെ
ഡാർലിംഗ് ഇന്നെങ്ങോട്ടാണെന്നു
ചോദിക്കുമ്പോഴേ എന്റെ ഉള്ളം
കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ
ഒരിറ്റു ദാഹ ജലത്തിനും
ശ്വാസത്തിനുമായി
പിടഞ്ഞു തുടങ്ങിയിട്ടുണ്ടാവും
പ്രണയത്തിലും യുദ്ധത്തിലും
എന്തും ആവാമെന്ന പഴമൊഴി
അവൾക്കു നന്നായി അറിയാമെന്നു
അവളുടെയാ കഴിപ്പും നോക്കിയിരുന്നു
പലതവണ ഞാൻ മനസ്സിലാക്കിയതാണ്
പ്രിയതമേ നമുക്കു അതിരാവിലെ
എഴുന്നേറ്റു മുന്തിരി തോപ്പുകളിലേക്കും
മാതള നാരക പൂവിങ്കലേയ്ക്കും
ഓരോരോ സങ്കൽപ്പീക യാത്ര
പോയാൽപ്പോരേയെന്നത്ര തവണ
ഞാൻ നിന്നോടു ചോദിച്ചതാണ്
ഇനി നിന്റെ പ്രണയത്തിനു
മറുവിളി കേൾക്കാൻ ഞാനില്ലപെണ്ണെ
ഫാസ്റ്റ് ഫുഡ്‌കാരനു
തീറെഴുതാൻ എന്റെ
കയ്യിൽ കടം പരമാവധി
കഴിഞ്ഞ കാർഡുകൾ
മാത്രമാണവശേഷിക്കുന്നത്
പരിശുദ്ധ പ്രേമമെന്നതു
മിഥ്യാ സങ്കൽപമാണ്
പോക്കറ്റിലെയും
ക്രെഡിറ്റ് കാർഡിലെയും
ലിമിറ്റ് തീരും വരെ മാത്രമുള്ള
സുഖമുള്ള സ്വപ്നം .

Tuesday 1 May 2018

എങ്കിലും പെണ്ണേ നീയിത്ര മുറ്റായതെങ്ങനെ !!



വിവാഹ ഒരുക്ക സെമിനാറിന്റെ ഒന്നാം ദിനം
ഉറക്കം തൂങ്ങി മരത്തണലിൽ വെച്ചു
ഒതുക്കത്തിൽ ഞാനവളുടെ ചെവിയിൽ
ഒരു രഹസ്യം പറഞ്ഞു .

പെണ്ണേ നമ്മളൊന്നാകും മുൻപ്
നീയെന്റെ മാഗ്ന കാർട്ട വായിച്ചുറപ്പിക്കണം
പരസ്പര സമ്മതത്തോടെ
പരിപൂർണ്ണ ബഹുമാനത്തോടെ
നീയെന്റെ നല്ല പാതിയാകണം .

നിയമാവലി ഒന്ന്

നിന്റെയമ്മയെപോലെന്റെയമ്മയെ
നിന്റെയപ്പനെപോലെന്റെയപ്പനെ
ഞാൻ കരുതും പോലെന്റെ ബന്ധു ജനങ്ങളെ
പരിധികളില്ലാതെ നീ പരിപാലിക്കണം

നിയമാവലി രണ്ട്

പള്ള കാളൻ ഞാൻ ഇടവരുത്തില്ല എന്നാൽ
പൊന്നിനോടുള്ള മമതയുപേക്ഷിക്കണം
പുതു വസ്ത്രങ്ങൾക്കൊരു പൊതു മിനിമം പരിപാടി
പിള്ളാരും പിറുങ്ങണിയും തമ്പുരാൻ തരുമ്പോൾ .

കണ്ണിമ ചിമ്മുന്ന നാണം കൊണ്ടവളെന്റെ
നിയമാവലികൾക്കു സാധുത നൽകി .
വലം കാലിൻ വിരലാലൊരു നഖ ചിത്രമെഴുതി
ഉറക്കം തൂങ്ങിയുടെ പൂക്കൾ വിരിഞ്ഞു

പുതിയ വാസസ്ഥലം ,പുതിയ ആകാശം,
പുതിയ ജീവിതം , പുതിയ ഭൂമി
പശുവിൻ പാലില്ലാത്ത ആദ്യരാത്രിയുടെ
ആലസ്യത്തിൽ നിന്നുണർന്നവൾ
കളറിളകിയ ചുണ്ടന്റെ ചെവിയോടു ചേർത്തു .

ചേട്ടാ മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല
നിയമം മനുഷ്യനു വേണ്ടിയാണെന്നു
വേദപുസ്തകം പറയുന്നില്ലേ .
പച്ച കൂരിരുട്ടിൽ അവളുടെ ശബ്ദം
മുറിയിലാകെ ഇരമ്പി പ്രതിഭലിച്ചു .

എന്റെ നിയമം ഐഹീകമാണെന്നും
അവളുടെ നിയമമാണ് ഭൗമീകമെന്നു
അവൾ വാദിച്ചു ജയിച്ചു , ഊരിയെടുത്ത
വാരിയെല്ലിന്റെ വീട്ടാ കടത്തിനെന്നെ
അവൾ പണയ ഉരുപ്പടിയാക്കി .

അവൾ പറയുന്നു ഞാൻ ചെയ്യുന്നു
അവൾ ചിരിക്കുന്നു ഞാൻ തേങ്ങുന്നു
അവൾ ആറുമാദിക്കുന്നു ഞാൻ സഹിക്കുന്നു
എങ്കിലും എന്റെ പെണ്ണേ നീയിത്ര മുറ്റായതെങ്ങനെ !!!