Tuesday 27 October 2015

അബ്സിന്തേ അഥവാ മരണ ദ്രാവകം



എന്തായിരുന്നു സുഹൃത്തെ നിന്നെ അതിനു പ്രേരിപ്പിച്ചത്  ? രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഫേസ് ബുക്ക്‌ മെസ്സഞ്ചറിൽ വന്ന അപിരിചിതന്റെ ചോദ്യം റോയിയെ  സ്തബ്ദനാക്കി. മെസ്സേജ് വന്ന പ്രൊഫൈലിൽ റോയി  ഒന്ന് പരതി നോക്കി ,ഇല്ല അപരിചിതൻ എന്ന പ്രൊഫൈൽ മാത്രം ഈ ചോദ്യം ചോദിക്കാൻ മാത്രം മെനഞ്ഞുണ്ടാക്കിയ ഒരു പ്രൊഫൈൽ ആണെന്നത് വ്യക്തം. ആരാണ് നീ ? വൂ ആർ  യു ? മെസ്സഞ്ചരിലേയ്ക്ക് മറുചോദ്യമെറിഞ്ഞു കാത്തിരുന്നു ഇല്ല  മറുപടിയില്ല. ആരാവും അയാൾ എന്താവും അയാൾ ചോദിച്ചത്  ഒന്ന് കൂടി ആ പ്രൊഫൈൽ പരതി ഇല്ല ഒരു സുഹൃത്ത് പോലും ഇല്ല വെറും ഒരു പ്രൊഫൈൽ മാത്രം ആ എന്തെങ്കിലും  ആകട്ടെ ,ആരെങ്കിലും പരിചയക്കാർ കളിയാക്കാൻ ചെയ്യുന്നതാവും. ബാക്കിയിരുന്ന കാനേഡിയൻ ക്ലബ്‌ വിസ്ക്കിയിൽ നിന്നും മുഴുവൻ ഊറ്റിക്കുടിച്ചു ഉറങ്ങാൻ കിടന്നു. ഉറക്കത്തിന്റെ ഒന്നാം യാമം ആകുന്നതു ‌ വരെ ആലോചിച്ചു എന്താവും അയാൾ ചോദിച്ചത്?


രാവിലെ ഒട്ടാവയിൽ എത്തേണ്ടാതുള്ളത്കൊണ്ട് നേരത്തെ ഉണർന്നു. മഞ്ഞു മൂടിയ പതയോരങ്ങളെ ചീകിയൊതുക്കാൻ  വാഹനം എത്തിയിട്ട് വേണം യാത്ര തുടരാൻ.റോഡുകൾ ഗതാഗത യോഗ്യമായതും  ഒരു നിമിഷം പാഴാക്കാതെ യാത്ര തുടങ്ങി കമ്പനിയുടെ പ്രധാന ശാഖ ഒട്ടവായിലാണ് അവിടെ നിന്നും കുറെ രേഖകൾ ശേഖരിച്ചു താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഏൽപ്പിച്ചു കഴിഞ്ഞാൽ ജോലി കഴിയും പക്ഷെ ടൊറന്റോയിൽ നിന്നും ഒട്ടാവയ്ക്ക് 460 കിലോമീറ്ററോളം ദൂരമുണ്ട് നോർമൽ ട്രാഫിക്കിൽ ഏകദേശം അഞ്ചു മണിക്കൂർ ഡ്രൈവ് ചെയ്യണം. കാനഡയിൽ എത്തിയിട്ട് ഇത് മൂന്നാം തവണയാണ് ഒട്ടാവയ്ക്ക് പോകുന്നത് അപ്പോഴൊക്കെ   ജോസോ പഴയിടം ടോമിയോ ആരെങ്കിലും കൂട്ടിനു ഉണ്ടാവും മാറി മാറി നാട്ടു കഥകളും വെടിവെട്ടവും പറഞ്ഞുള്ള  യാത്രയായതിനാൽ  ബോറടിച്ചിട്ടില്ല പക്ഷെ ഇത്തവണ അവർ രണ്ടും സ്ഥലത്തില്ല. ഒറ്റക്കുള്ള യാത്രാ വിരസമാണ് അതിപ്രധാനമായ ഏതോ ഫയലുകളാണ് അല്ലാത്ത പക്ഷം അവ കൊറിയറിൽ വന്നേനെ. കാനഡയിൽ വന്നിട്ട് അഞ്ചു കൊല്ലം കഴിഞ്ഞെങ്കിലും ഇവിടുത്തെ തണുപ്പുമായി ഒരു ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല സിസിലി ഏറെ മോഹിച്ചു വന്ന കാനഡ നിഷ്കരുണമല്ലെ സിസിലിയെ പരിത്യജിച്ചത്. അൽപ സ്വല്പം ശ്വാസം മുട്ടലും  വിമ്മിഷ്ട്ടവും ഉണ്ടായിരുന്ന അവൾ കഴിവിന്റെ പരമാവധി ഇവിടെ തുടരാൻ നോക്കിയതാണ് അവൾ ഉണ്ടായിരുന്നത് ഒരു ആശ്വാസവും ആയിരുന്നു. അഞ്ചു മാസം പോലും തികയ്ക്കാതെ അവൾ രക്ഷപെട്ടു നാട് പിടിച്ചു. 

ഒട്ടാവ ഒരു കൊച്ചു സുന്ദരിയാണ് നീലാകാശവും നദികളും അംബര ചുംബികളുമുള്ള സുന്ദര നഗരം എന്നാൽ താൻ നടന്നു കടന്നു വന്ന കുട്ടനാടിനെ വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല. വേമ്പനാട്ടു കായലിന്റെ സൌന്ദര്യത്തിനു മുന്നിൽ മിസ്സിസിപ്പി നദിയൊക്കെ ശുദ്ധ ശൂന്യം. അല്ലെങ്കിലും അങ്ങനെയാണല്ലോ നമ്മൾ മലയാളികൾ നാട്ടിൽ നിൽക്കുമ്പോൾ ഒന്നിനോടും സ്നേഹമില്ല  നാട് വിട്ടു മറുനാട്ടിൽ എത്തിയാലോ പറുദീസയിൽ നിന്നും വന്നവരാണ് ഞങ്ങളെന്ന പയ്യാരം പറച്ചിലും. ഒട്ടാവയിൽ വന്ന കാര്യം കഴിഞ്ഞിരിക്കുന്നു ഇനി തിരികെ ടോരോന്റൊയിലെയ്ക്ക് പോകണം. ഒട്ടാവയിൽ ഓരു കോക്കനട്ട് ലഗൂണ്‍ റെസ്റ്റൊറന്റ്റ് ഉണ്ട് നല്ല അസ്സല് നാടൻ കുട്ടനടാൻ ഭക്ഷണം കിട്ടുന്ന ഹോട്ടൽ അവിടെ കയറി ഊണ് കഴിച്ചു ഏമ്പക്കവും വിട്ടു യാത്ര തുടർന്നു വീട്ടിലെത്തിയപ്പോൾ അഞ്ചുമണി കഴിഞ്ഞിരിക്കുന്നു. വൈകുന്നേരമായപ്പോൾ ടോമി വിളിച്ചു എന്തായി  റോയി നീ ഒട്ടാവയ്ക്ക് പോയിട്ട് ? നീ തിരക്കൊക്കെ കഴിഞ്ഞു വാ എന്നിട്ട് പറയാം ഭയങ്കര ക്ഷീണം. ഫോണ്‍ മാറ്റിവെച്ചു  കട്ടിലിലേയ്ക്ക് ചാഞ്ഞു.

പിറ്റേന്ന് രാവിലെ ഫേസ് ബുക്ക്‌ ഫീഡറിലെ ചുവന്ന പ്രകാശങ്ങൾ പരതുമ്പോൾ വീണ്ടും ആ മെസ്സേജ് കണ്ണിൽ ഉടക്കി "എന്തായിരുന്നു സുഹൃത്തെ നിന്നെ അതിനു പ്രേരിപ്പിച്ചത്  ?" പഴയ പ്രൊഫൈൽ, പഴയ മെസ്സേജ്, എല്ലാം പഴയത് തന്നെ അത് ആര് അയക്കുന്നെന്നോ എന്താണ് ചോദിക്കുന്നതെന്നോ മാത്രം വ്യക്തമല്ല, മനുഷ്യനെ ബുദ്ധി മുട്ടിക്കാതെ കാര്യം പറയു നിങ്ങൾ ആരാണ് നിങ്ങൾക്ക് എന്ത് വേണം? ദിവസവും രാത്രി പന്ത്രണ്ടു മണി കഴിയുമ്പോൾ ഈ മെസ്സേജ് ഇൻബോക്സിൽ വരുന്നത് പതിവായിരിക്കുന്നു ടോമിച്ചനും ജോസും ഏതോ പെണ്ണ് തന്നെ കളിയാക്കാൻ ചെയ്യുന്നതാണെന്ന് പറഞ്ഞു പുശ്ചിച്ചു തള്ളി. ഓരു മാസം ഇടവേളകളില്ലാതെ ഈ ചോദ്യം 12.01 നു എന്റെ ഇൻബോക്സിൽ നിറഞ്ഞു. ഓരു മാസത്തെ ഇടവേള അന്നൊരു ഏപ്രിൽ  ആറായിരുന്നു അന്ന് രാത്രി ആ പച്ച വെളിച്ചം ഇൻബോക്സിൽ കത്തി നിന്നു. നീ ആരാണ് എന്റെ ചോദ്യം ആവർത്തിച്ചു.
റോയിച്ചാ നീ എന്നെ ഇത്ര പെട്ടന്ന് മറന്നു പോയോ ?
ഇന്ന് ഏപ്രിൽ  ആറാണ് തിയതി ഇന്നെങ്കിലും  നിനക്കെന്നെ ഓർത്ത്‌ കൂടെ ?
വീണ്ടും ഞാൻ ചോദിക്കുന്നു എന്തായിരുന്നു സുഹൃത്തെ നിന്നെ അതിനു പ്രേരിപ്പിച്ചത്  ?

റോയി എന്ന ഞാൻ ഓർമകളുടെ പിൻ വഴികളിലൂടെ ഓരു ഓട്ട പ്രദിക്ഷണം നടത്തുകയാണ്. 12 കൊല്ലം മുൻപൊരു വെള്ളിയാഴ്ചയുടെ പ്രസന്നതയിൽ മാമ്പുഴക്കരിയിൽ നിന്നും ഫ്രാൻസിനു പോയ ഫ്രാങ്ക്ലിനും മമ്മയും   നാട്ടിലെത്തിയ ദിവസം അവൻ ഞങ്ങൾ പഴയ ചങ്ങാതികളെ വിളിച്ചു. അളിയാ നമുക്കൊന്ന് കൂടണ്ടേ ? രക്ഷപെട്ടു പോയ കൂട്ടുകാരാൻ രക്ഷപെടാതെ നാട്ടിൽ തെണ്ടി തിരിഞ്ഞു നടക്കുന്ന പരിഷകളായ കൂട്ടുകാർക്ക് വെച്ച് നീട്ടുന്ന ധർമ്മം. പിന്നെന്താ കൂടിയേക്കാം നീ ബാക്കി  ചങ്ങാതിമാരെ ഒക്കെ വിളിച്ചോ ? എല്ലാവരും വരും നമുക്ക് കുട്ടനാടിന്റെ ഭംഗി ഒന്ന് ആസ്വദിക്കണം നീ ആലപ്പുഴ ജെട്ടിയിൽ വന്നാൽ മതി ബാക്കിയുള്ളവരൊക്കെ അവിടെ എത്തിക്കോളും. അവിടെ നിന്നും ഓരു ഹൌസ് ബോട്ടിൽ നമ്മൾ പാർട്ടി ആരംഭിക്കുന്നു,ഒരു തരം അപകർഷത ഉള്ളിലിരുന്നു വിളിക്കുന്നു. അലമാരയിലിരിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നോട് ചോദിക്കുന്നു കണ്ടില്ലേ ആണ്‍ പിള്ളേർക്ക് ഫ്രെഞ്ച് പൌരത്വം കിട്ടാൻ പോകുന്നു നിനക്കോ ?

പറഞ്ഞ ദിവസം തന്നെ കുളിച്ചൊരുങ്ങി ആലപ്പുഴ ജെട്ടിയിൽ എത്തി ,കൂടെ പഠിച്ച സുഹൃത്തുക്കൾ ഒന്നൊന്നായി വന്നു തുടങ്ങി എസ് ബി കോളേജിലെ ആ പുഷ്ക്കല കാലത്തിന്റെ ഓർമകളിൽ ആലപ്പുഴ ജെട്ടിയിൽ നിന്നും ആ നൗക കായൽ വിരിപ്പിലേയ്ക്ക് പ്രവേശിച്ചു.മിക്കവാറും എല്ലാവരും വിദേശത്തോ സ്വദേശത്തോ ആയി ജോലിയിൽ പ്രവേശിച്ചിരിക്കുന്നു എങ്ങും എത്താത്തതും തൊഴിൽ രഹിതനും താൻ മാത്രം
ഫ്രാങ്ക്ലിൻ ബോട്ടിന്റെ ഡെക്കിൽ കയറി ഫ്രെഞ്ച് വീര സാഹസിക കഥകൾ വിളംബുകയാണ്. നേരത്തെ കരുതിയിരുന്ന കൂൾ ബോക്സ്‌ തുറന്നു അബ്സിന്തേ എന്ന വില കൂടിയ മദ്യം പുറത്തെടുത്തു പറഞ്ഞു തുടങ്ങി ഇതാണ് ലോകത്തിലെ ഏറ്റവും അപകടകാരിയും വീര്യം കൂടിയതുമായ മദ്യം. സായിപ്പന്മാർ പെരും ജീരകവും ഉലുവയും ഇട്ടു വാറ്റിയെടുത്ത അസ്സൽ പ്രകൃതിദത്ത കഷായം. സൂക്ഷിച്ചു ഉപയോഗിച്ചില്ല എങ്കിൽ ഇവൻ മരണ ദ്രാവകം തന്നെയാണ് ഗിരി പ്രഭാഷണത്തിനു  ശേഷം എല്ലാവർക്കും ഓരു ചെറിയ ഗ്ലാസിൽ ഒഴിച്ചു നീട്ടി . ആൾക്കൂട്ടത്തിൽ ഒരുവനായി ഞാനും ഓരു ഗ്ലാസ്‌ വാങ്ങി ഒറ്റയ്ക്ക് അകത്താക്കി , അന്നനാളം മുതൽ ആമാശയം വരെ കത്തിയെരിയുന്നു ജീവിതത്തിൽ ആദ്യമായാണ്‌ ഇത്രയും വീര്യമുള്ള ഒന്ന് രുചിക്കുന്നത് ഒറ്റ പെഗ്ഗിൽ തന്നെ ആകാശവും ഭൂമിയും ഒന്നായ പോലെ ഒരു തോന്നൽ ഒരു വിധേന ബോട്ടിന്റെ കോണോടു ചേർന്നുള്ള വാതിലിൽ ചാരിയിരുന്നു. കള്ളു ‌ മൂത്തു വരുന്നു മുകളിൽ പാട്ടും ഡാൻസും പൊടി പൂരം . വിദേശി തീർന്നപ്പോൾ നല്ല നാടൻ ചെത്ത് കള്ളിനു വഴിമാറിയിരിക്കുന്നു ഒന്നിലും വ്യപ്രതനാകാതെ പഴയ അബ്സിന്തേ നല്കിയ ലഹരിയുടെ ആനന്ദത്തിൽ ബോട്ടിന്റെ വാതിലിനരുകിൽ കാഴ്ചകളും കണ്ടു ഞാൻ ഇരിക്കുകയാണ് പെട്ടന്നതാ ഫ്രാങ്ക്ലിൻ താഴേയ്ക്ക് ആടിയാടി വന്നു   കോണി പടിയിൽ എനിക്കഭിമുഖമായി ഇരുന്നു . വാട്ട്‌ ഈസ്‌ യുവർ പ്രോബ്ലം മാൻ ? നീയെന്താണ് എന്ജോയ്‌ ചെയ്യാത്തെ ? നിനക്ക് കാശ് ഇല്ലേ ? നിനക്ക് ജോലി ഇല്ലേ ? പറയു പറയു എനിക്ക് നിന്നെ സഹായിക്കാൻ കഴിയും. അടുത്തുകൂടി പോയ ബോട്ടിന്റെ തിര തള്ളലിൽ ഞങ്ങളുടെ ബോട്ട് ആടിയുലഞ്ഞു ലക്ക് കെട്ട ഫ്രാങ്ക് വെള്ളത്തിലേയ്ക്ക് വീഴാൻ  ആഞ്ഞു ഞാൻ കയറി പിടിച്ചു.  എന്റെ കൈയ്യിൽ തൂങ്ങി കിടന്നു കൊണ്ട് അവൻ എന്നോട് സഹതപിച്ചു ,പുവർ  മാൻ എനിക്ക് നിന്നോട് സഹതാപം ഉണ്ട് നിനക്ക് ഞാൻ പോകും മുൻപ് കുറച്ചു യൂറോ തരാം. ഫ്രാങ്ക് തന്റെ അത്മാഭിമാനത്തിനാണ് വില പറയുന്നതെന്ന തോന്നൽ ഉള്ളിൽ കിടക്കുന്ന അബ്സ്ന്തിയുടെ ലഹരി എല്ലാം ശക്തമായ നിമിഷം. നീയും നിന്റെ യൂറോയും ഞാൻ കൈ അയച്ചു എന്റെ ബലത്തിൽ ഇരുന്ന ഫ്രാങ്ക് നിലയില്ലാ കയത്തിലേയ്ക്ക് കൂപ്പു കുത്തി. മുകളിൽ ആട്ടവും പാട്ടും തകർക്കുന്നു ഇല്ലാ ആരും ഒന്നും അറിഞ്ഞിട്ടില്ല ഒരു നിമിഷം ഞാൻ ചുറ്റും കണ്ണോടിച്ചു ,ഇല്ല ജലപരപ്പിലെങ്ങും അവനെ കാണാനില്ല ഞാൻ ഉറക്കെ അലറി ഫ്രാങ്ക്ലിൻ ഫ്രാങ്ക്ലിൻ ..... എന്റെ അലർച്ച കേട്ട് മുകളിൽ ഉണ്ടായിരുന്ന എല്ലാവരും താഴേയ്ക്ക് വന്നു ചിലർ വെള്ളത്തിലേയ്ക്ക് ചാടി അവന്റെ ചേതനയറ്റ ദേഹവുമായി മുകളിലേയ്ക്ക് ഉയർന്നു പൊങ്ങി.






ഫ്രാങ്ക്ലിൻ ഇല്ല ഫ്രാങ്ക്ലിൻ  എന്നിലെ ലഹരിയും അപകർഷതയും മൂർധന്യത്തിൽ എത്തിയപ്പോൾ അറിയാതെ പറ്റിയ ഒരു കൈപിഴ. ആ ലഹരി മാഞ്ഞപ്പോൾ എനിക്കൊന്നും ഓർമ്മയില്ലായിരുന്നു സത്യം അല്ലെങ്കിൽ ഞാനത് ലോകത്തോട്‌ ഏറ്റു പറയുമായിരുന്നു. പൊറുക്കുമോ നീ എന്നോട് ? പച്ച വെളിച്ചം മറുപടിയില്ലാതെ മറഞ്ഞു. റോയി വിറയാർന്ന കൈകൾ കൊണ്ട് ബൈബിൾ എടുത്തു തുറന്നു " കർത്താവ്‌ കായെനോട് കൽപ്പിച്ചു നിന്റെ സഹോദരൻ എവിടെ ? അവൻ പറഞ്ഞു എനിക്കറിഞ്ഞുകൂടാ ഞാൻ അവന്റെ കാവൽക്കാരൻ ആണോ ?എന്നാൽ കർത്താവു പറഞ്ഞു നീയെന്താണ് ചെയ്തത് നിന്റെ സഹോദരന്റെ രക്തം കുടിക്കാൻ വായ്‌ പിളർന്ന ഭൂമിയിൽ നീ ശപിക്കപെട്ടവനായിരിക്കും " റോയി ബൈബിൾ ഇറുക്കി അടച്ചു കൊണ്ട് ഓടി  മൂന്നാം  നിലയിലെ തന്റെ ഫ്ലാറ്റിന്റെ ജാലക വാതിൽ മലർക്കെ തുറന്നു അതിന്റെ കട്ടിള പടിയിൽ കയറി താഴേക്ക് നോക്കിയിരുന്നു വലിയ വായിൽ  കരഞ്ഞു ,വർഷങ്ങൾക്കു മുൻപ്  ആ ഹൌസ് ബോട്ടിൽ ഇരുന്ന പോലെ പുറം കാഴ്ചകളിൽ ഒട്ടും ശ്രദ്ധിക്കാതെ ഫ്രാങ്ക്ലിനെ മാത്രം ഓർത്തു കൊണ്ട് താഴെക്കൊന്നാഞ്ഞൂ   .പെട്ടന്നൊരു കാറ്റ് അകത്തേയ്ക്ക് ശക്തിയായി ആഞ്ഞടിച്ചു ആ കാറ്റിന്റെ ശക്തിയിൽ റോയി ഉള്ളിലേയ്ക്ക് കമിഴ്ന്നു വീണു.ഉറക്കമുണരുമ്പോൾ മൊബൈൽ വല്ലാതെ ശബ്ദിക്കുകയാണ് ഉറക്കച്ചടവോടെ ഫോണ്‍ എടുത്തു നാട്ടിൽ നിന്നും ഭാര്യ സിസിലിയാണ് ,ചേട്ടാ എത്രയായി ഞാൻ വിളിക്കുന്നു ഇന്നലെ ചേട്ടന്റെ ഒരു പഴയ കൂട്ടുകാരാൻ ഫ്രാൻ‌സിൽ നിന്നും ചേട്ടനെ കാണാൻ വന്നിരുന്നു അയാൾ പോകുമ്പോൾ ചേട്ടന് ഇഷ്ട്ടമുള്ളത് എന്ന് പറഞ്ഞു ഒരു ഫോറിൻ കുപ്പി തന്നു ആ കുപ്പിയുടെ ഫോട്ടോ ഞാൻ വാട്ട്സ് ആപ്പിൽ അയച്ചിട്ടുണ്ട് ചേട്ടൻ ഒന്ന് നോക്കിയേ ? ഫോണ്‍ കട്ട്‌ ചെയ്തു വാട്സ് ആപ്പ് തുറന്നു അന്ന് ഹൌസ് ബോട്ടിൽ പൊട്ടിച്ച പച്ച നിറമുള്ള അതേ  അബ്സിന്തേ എന്ന  മരണ ദ്രാവകം .

Saturday 3 October 2015

അലമുരുവിൽ നിന്നും ആകാശം മുട്ടെ ഒരാൽമരം







നല്ല മഴയും വെള്ളപ്പൊക്കവും വന്നു സ്കൂളിൽ ദുരിതാശ്വാസ കാമ്പ് തുറന്നപ്പോൾ കൂടി പള്ളിക്കൂടത്തിൽ പോയി താമസിക്കാൻ ഭാഗ്യം കിട്ടത്തവനാണ് താനെന്നു പല്ലാ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. അന്ന് അതിസാരവും ശർദ്ദിയും ബാധിച്ചു മെഡിക്കൽ കോളേജിൽ   അഡ്മിറ്റു ചെയ്തിരുന്നതിനാൽ കുടുംബം മുഴുവൻ പാർക്കുന്ന സ്കൂൾ കാണാനോ അതിനകത്ത് കേറാനോ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ജനിചിട്ടിത് വരെ പല്ലായ്ക്കു പള്ളികൂടത്തിന്റെ പടി വാതിൽ കാണാൻ കഴിഞ്ഞിട്ടില്ല. ആന്ധ്ര പ്രദേശിലെ വെസ്റ്റ്ഗോദാവരി ജില്ലയിലെ അത്രയൊന്നും വികസിതമല്ലാത്ത അലമുരു എന്നാ ഗ്രാമത്തിലാണ് പല്ലാ ജനിച്ചത്ഗ്രാമത്തിനു വെളിയിൽ ആറു മൈൽ അപ്പുറം കടന്നു വേണം പള്ളിക്കൂടത്തിൽ പോകാനും പഠിക്കാനും. രാമകൃഷ്ണ റാവു  എന്ന സാധാരണ കർഷകന്റെ ആറുമക്കളിൽ  ആറാമനായാണ് മേടപെട്ടി പല്ലാ റാവു ജനിക്കുന്നത് ആറര ഏക്കറോളം നീണ്ട നെൽപാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്താണ് രാമകൃഷ്ണ റാവു മക്കളെ വളർത്തിയത് ആറു മക്കളിൽ ആണായി പിറന്ന ആരും തന്നെ പഠിക്കാൻ പോയിട്ടില്ല. ഓർമ്മ വെച്ച കാലം തൊട്ടു അപ്പൻ റാവുവിന്റെ തോട്ടത്തിലെ പണിയാണ് മക്കൾ എല്ലാവർക്കും കിഴക്ക് വെള്ള കീറുമ്പോൾ കൈകോട്ടും പഴയ ആരോരൂട്ട് ബിസ്ക്കറ്റ് പാട്ടയുമായി വയലിൽ ഇറങ്ങുന്ന അപ്പന് പിന്നാലെ നാല് ആണ്മക്കളും ഉണ്ടാവും പകലന്തിയോളം പണികൾ പലതുണ്ടാവും പാടത്ത് കള പറിക്കലിലാണ് വയലോലകളിലെ ഹരീ ശ്രീ .ഒന്ന് പഠിച്ചു തഴക്കം വന്നു തുടങ്ങുമ്പോൾ മാത്രമാണ് കാള  പൂട്ടി നിലം ഉഴുന്നപോലെ കഠിനമായ  മറ്റു പണികൾ ചെയ്യിപ്പിച്ചു തുടങ്ങുന്നത് . മുറി മീശ മുളച്ചു തുടങ്ങിയ കാലത്ത് അടുത്ത ഗ്രാമത്തിൽ നിന്നും വന്ന സുബ്ബ റാവു ആണ് അപ്പനോട് മക്കളെ ഗൾഫിൽ വിടുന്ന കാര്യം സംസാരിച്ചത് പതിനായിരം രൂപ ശമ്പളം എന്ന് കേട്ടപ്പോൾ രാമകൃഷ്ണ റാവുവിന്റെ തല കറങ്ങി ആൽത്തറയിൽ ഇരുന്നെന്നാണ് പല്ല പറയുന്നത്. ചേട്ടന്മാർക്കാർക്കും നാട് വിട്ടു പോകാൻ താല്പര്യം ഇല്ലാതിരുന്നതിനാലാണ് പല്ലായ്ക്കു നറുക്ക് വീഴുന്നത്   പക്ഷെ പതിനെട്ടു തികയാത്ത പല്ലായ്ക്കു പാസ്പോർട്ട് കിട്ടില്ല  ഇരുപത്തി അയ്യായിരം വാങ്ങി ഏജന്റാണ് പതിനാറുകാരനായ പല്ലായ്ക്കു പാസ്പോർട്ട് തരപ്പെടുത്തുന്നത്‌.


വീടും വയലും മാത്രമായിരുന്ന ലോകത്ത് നിന്നും  ഭൂമിയിലെ സ്വർഗത്തിൽ എത്തിയ പ്രതീതി ആയിരുന്നു ഷാർജയിലെ കോണ്ട്രാക്റ്റ് കമ്പനിയിൽ എത്തിയപ്പോൾ.പാകിസ്ഥാനികളും ശ്രീലങ്കക്കാരും ഫിലിപൈനികളും അടങ്ങിയ കമ്പനിയിലെ മൂന്ന് നിലയുള്ള കട്ടിലിനു മുകളിലെ നിലയിൽ എയർ കണ്ടിഷനോട് ചേർന്ന കിടക്ക തന്നെ അവൻ സ്വന്തമാക്കി. തണുപ്പും ചൂടും വരുന്ന യന്ത്രം അവന്റെ വന്യമായ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന ഒന്നല്ല  .ചൂട് അവനൊരു പ്രശ്നമേ  അല്ലായിരുന്നു എന്ത് കട്ടി പണിയും കൂസലില്ലാതെ അവൻ ചെയ്തു തീർക്കുംപക്ഷെ ഭാഷ അത് വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു . പണി മടിയന്മാരായ പാകിസ്ഥാനി മേസിരിമാർ അവനെ കഴുതയെന്നും ബുദ്ധിയില്ലത്തവനെന്നും വിളിച്ചു കളിയാക്കുമ്പോഴും ഒന്നും മനസിലാകാതെ അവൻ ജോലിയിൽ വ്യാപ്രതനാകും.വന്നു കുറച്ചു ദിവസം  കഴിഞ്ഞു ആണ്  അവൻ എന്നെ പരിച്ചയപെടുന്നത് .
മീരു ആന്ധ്രാ ?
എന്നെ കണ്ടിട്ട് ഒരു അന്ധ്രാക്കാരനെ പോലെ തോന്നിയിരിക്കണം.
 അല്ല കേരളാ ,,
എന്റെ മറുപടി കേട്ട് അവൻ ഒന്നും മിണ്ടാതെ പോയി കേരളം ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറേ അതിരിലാണെന്നോ മറ്റോ ധരിച്ചു വശായി എന്ന് വ്യക്തം. പിന്നെ പിന്നെ കാണുമ്പോൾ എല്ലാം അവൻ അവന്റെ ഭാഷയിൽ വാതോരാതെ എന്നോട് സംസാരിക്കും അവന്റെ അപ്പൻ രാമകൃഷ്ണ റാവുവിനെപറ്റിയും അവരുടെ അടുത്തുള്ള ക്ഷേത്രത്തിൽ നടക്കാറുള്ള ഉത്സവങ്ങളെ പറ്റിയും എല്ലാം പാതി മനസിലാക്കിയും മറുപാതി ഊഹിച്ചും ഞാൻ അവന്റെ ഉറ്റ ചങ്ങാതിയായി മാറുകയായിരുന്നു .

ഒരു ദിവസം ജോലി കഴിഞ്ഞു വരുന്നതിനിടയിൽ എന്തോ വാങ്ങാൻ ഞങ്ങൾ ഒരുമിച്ചു കടയിൽ പോയി എന്റെ പേഴ്സ്   തുറന്നതും അതിനുള്ളിൽ നാട്ടിൽ നിന്നും വന്നപ്പോൾ ബാക്കിയായ അന്പതിന്റെയും നൂറിൻറെയും നോട്ടുകൾ കണ്ട അവൻ അത്ഭുതത്തോടെ അത് വാങ്ങി നോക്കി ഏതോ അത്ഭുത ജീവിയെ കാണുന്നത് പോലെ എന്നെയും നോട്ടുകളെയും മറിച്ചും തിരിച്ചു നോക്കി കൊണ്ട് ചോദിച്ചു .
സത്യം പറ നീ ആന്ധ്രാക്കാരൻ അല്ലേ??  ഇത് ആന്ധ്രയിലെ നോട്ടുകളാണ് നാട്ടിൽ വെച്ച് ബാബ എനിക്ക് മുടിവെട്ടാനും മാങ്ങഹൽവ വാങ്ങാനും തരുന്നത് നോട്ടുകൾ തന്നെ ,
 എനിക്ക് ഉള്ളിൽ ചിരി പൊട്ടി ഇന്ത്യ എന്നൊരു രാജ്യമുണ്ടെന്നും അതിൽ 25 സംസ്ഥാനങ്ങൾ (അന്ന് 25 ആയിരുന്നു ) ഉണ്ടെന്നും കേരളം അതിന്റെ തെക്കേ അറ്റത്തെ സംസ്ഥാനം ആണെന്നും ഒക്കെ എന്നിലെ സാക്ഷരൻ അവനെ ബോധ്യപെടുത്താൻ ശ്രമിച്ചു.
നാടോടിക്കാറ്റിലെ ദാസനെ പോലെ ഞാൻ മനസ്സിൽ ആലോചിച്ചു പ്രീ ഡിഗ്രി ഫസ്റ്റ് ക്ലാസ്സിൽ പാസായ ഞാൻ എവിടെ കിടക്കുന്നു കൂപ മണ്ടൂകം എവിടെ കിടക്കുന്നു. പല്ല പതിയെ പതിയെ ഭാഷ വശത്താക്കി തുടങ്ങി അവന്റെ പ്രായം അവനെ വേഗം വേഗം കാര്യങ്ങൾ ഗ്രഹിക്കാൻ പ്രപ്ത്തനാക്കി കൊണ്ടിരുന്നു . നാട്ടിൽ കാളപൂട്ടിയ കലപ്പ ഉപയോഗിച്ചിരുന്ന അവൻ പതിയെ ബോബ് കാറ്റും ഫോർക്ക് ലിഫ്റ്റും ജെ സി ബിയും വശത്താക്കി എന്ന് മാത്രമല്ല അത് കൊണ്ട് സർക്കസ് നടത്താൻ തക്ക പ്രാവിണ്യം അതിൽ നേടി പക്ഷെ ലൈസൻസ് ഇല്ല കമ്പനി അതെടുത്തു കൊടുക്കാൻ തയാറാണ് പക്ഷെ അവനു  പരീക്ഷകളെ  പേടിയാണ് ജീവിത പരീക്ഷയല്ലാതെ ഒരു പരീക്ഷകളിലും അവൻ ഉൾപെട്ടിട്ടില്ല എങ്കിലും കമ്പനിയിൽ നടന്ന ഒരു അപകടത്തിനു ശേഷം ലൈസൻസ് ഇല്ലാതെ ഒരു വണ്ടിയും ഓടിക്കാൻ അനുവദിക്കില്ല എന്ന നിയമം വന്നപ്പോൾ അവൻ മനസില്ലാ മനസോടെ അതിനു  തയ്യാറായി. സിഗ്നൽ ടെസ്റ്റ്വൈവാ പരീക്ഷയാണ് ബോർഡിൽ തെളിയുന്ന ചോദ്യങ്ങൾക്ക് ഉത്തരം ടിക്ക് ചെയ്താൽ മാത്രം മതി എന്നിട്ടും 22 തവണ അവൻ സിഗ്നൽ ടെസ്റ്റ്തോറ്റൂ. അവസാനം ദയ തോന്നിയ ഉദ്യോഗസ്ഥർ അവനെ റോഡ്ടെസ്റ്റ്നടത്താൻ അനുവദിച്ചു അതിൽ ആദ്യ തവണ തന്നെ അവൻ പാസായി


കാലം ഒഴുകുന്ന നദിയാണെങ്കിൽ നാം അതിലെ കല്ലുകളാണ് അനുഭവങ്ങളുടെ കുത്തൊഴുക്കിൽ കല്ലുകളുടെ പരുക്കൻ സ്വഭാവം മാറി മൃദുവാകുന്നത്   പോലെ അനുഭവങ്ങളുടെ തീച്ചൂളയിൽ പല്ലാ പതിയെ പതിയെ ഉരുളാൻ കല്ല്പോലെ മയപെട്ടു കൊണ്ട്  കമ്പനിയോടൊപ്പം വളർന്നു. ഡ്രൈവറായി ,സൂപ്പർ വൈസർ ആയി ,മുഖ്യ ഫോർമാൻ ആയിഗൊദാവരിയും പാടങ്ങളും മാത്രം കണ്ടു വളർന്ന മീശ  മുളയ്ക്കാത്ത പയ്യൻ ഇന്ന് ഒരു പാട് ഭാഷകൾ സംസാരിക്കുന്ന ഒരു ഗ്രാമത്തിനെ പോറ്റുന്ന ജമീന്ദാരായി വളർന്നിരിക്കുന്നു. അലമുരു ഗ്രാമത്തിലെ ഒരു കുടുംബത്തിലെ ഒരാളെ എങ്കിലും ഗൾഫിൽ എത്തിക്കാൻ പല്ലായ്ക്കു കഴിഞ്ഞിരിക്കുന്നു. ദേവൂടാ എന്ന് സ്നേഹപൂർവ്വം അവർ വിളിക്കുന്ന  അവരുടെ കണ്കണ്ട ദൈവവും അന്ന ദാതവുമായി മനുഷ്യൻ മാറിയിരിക്കുന്നു . പക്ഷെ ഇപ്പോഴും ഡ്രൈവർ ഇല്ലെങ്കിൽ കൂലി ഇല്ലെങ്കിൽ പല്ലാ എന്ത് മല്ലൻ പണി ചെയ്യാനും പല്ല തയാറാണ്. അപ്പൻ രാമകൃഷ്ണ റാവു പാട്ടത്തിനു പണിയെടുത്ത ആറേക്കർ ഭൂമി കൂടാതെ അറുപതോളം ഏക്കർ ഭൂമി നാട്ടിൽ സ്വന്തമായി വാങ്ങിയിട്ടും പല്ലാ വിനയ്വാനിതൻ ആണ്. വെയിൽ പേടിച്ചു പണി മതിയാക്കുന്നവരോട് പല്ലായ്ക്ക് ഒന്നേ പറയാനുള്ളൂ സ്വർണം സ്വർണ്ണമാവുന്നത് ഉലയിലെ തീയിൽ വെന്തുരുകിയാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ ജീവിതം കരുപ്പിടുപ്പിക്കുക, കിട്ടാത്ത സൌഭാഗ്യങ്ങളെ ക്കുറിച്ച് കരയാതെ നേടാനുള്ള സ്വർഗത്തിന് വേണ്ടി പണിയെടുക്കുക നാളെ നിങ്ങളുടെതാണ്‌.