Monday, 19 September 2011

അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍

പതിവ് പോലെ കുളിച്ചു റെഡി ആയി ബൈബിള്‍ എടുത്തു തുറന്നപ്പോള്‍ കിട്ടിയത് പൗലോസ്‌ കൊറിന്തോസിലെ സഭയ്കെഴുതിയ ഒന്നാം ലേഖനത്തിലെ പതിമൂന്നാം അദ്യായം സ്നേഹം സര്‍വോള്‍ക്രിഷ്ടം എന്ന് തുടങ്ങുന്ന ഭാഗം . ആരെയും വേദനിപ്പിച്ചിട്ടില്ല എന്നാല്‍ ആരെയെങ്കിലും താന്‍ സ്നേഹിച്ചിട്ടുണ്ടോ പിന്നെ എന്റെ ഭാര്യയെയും കുട്ടികളെയും ഞാന്‍ അല്ലാതെ പിന്നെ ആരാ സ്നേഹിക്കുന്നെ അത് പോര , തന്നെ പോലെ തന്നെ തന്റെ സഹോദരനെയും സ്നേഹിക്കുന്നവനാണ് യദാര്‍ത്ഥ മനുഷ്യന്‍ . ഇന്ന് മുതല്‍ എല്ലാവരെയും സ്നേഹിക്കണം സ്വര്‍ഗരാജ്യത്തില്‍ എളുപ്പവഴിയില്‍ എത്തിപെടാന്‍ സ്നേഹമല്ലാതെ മറ്റൊരു മാര്‍ഗം ഇല്ല എന്നാണ് അപോസ്താലന്‍ പറയുന്നത് ചില തീരുമാനങ്ങള്‍ എടുത്തു വണ്ടിയില്‍ കയറി ഇരുന്നു ഫസ്റ്റ് ഗീര്‍ ഇട്ടപ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത് ചില്ല് നിറയെ വെള്ളം ഉണങ്ങിയ പാട് രാവിലെ വാച് മാന്‍ ചെക്കന്‍ കഴുവിയിട്ടു പോയതാ ഒരു നൂറു തവണ പറഞ്ഞാലും കേള്‍ക്കില്ല എന്നാല്‍ കാശ് വാങ്ങാന്‍ മാസം പിറക്കുംബോഴേ മുന്നില്‍ വരും ശവീ നല്ല ചീത്ത വായില്‍ ഉരുണ്ടുകൂടി വന്നപ്പോള്‍ അപോസ്താലന്‍ വിലക്കി പാടില്ല അവനും അവന്റെ കുടുംബത്തിനു വേണ്ടിയാണ് നാടും വീട് വിട്ടു ഈ മരുഭൂമിയില്‍ വേല ചെയ്യുന്നത് .വണ്ടി പാര്‍ക്കിംഗ് യാര്‍ഡ്‌ കഴിഞ്ഞപ്പോള്‍ അയാള്‍ വെളുക്കെ ചിരിച്ചു കൊണ്ട് കൈയുയര്‍ത്തി, മനസ്സില്‍ വന്ന വിദ്വേഷം എല്ലാം തമ്പുരാനേ ഓര്‍ത്തു ക്ഷമിച്ചു തിരിച്ചും അഭിവാദ്യം ചെയ്തു . രണ്ടു സിഗ്നല്‍ കഴിഞ്ഞതെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി കഴിഞ്ഞ മാസം അഞ്ഞൂറ് ദിര്‍ഹത്തിന്റെ പിഴ ഒടുക്കിയതിന്റെ മനസ്താപം ഉള്ളില്‍ കിടന്നു വിങ്ങുന്നത് കൊണ്ട് വണ്ടി ഓടിക്കുമ്പോള്‍ മൊബൈല്‍ എടുക്കാന്‍ ഒരു പേടി. ഒന്നോ രണ്ടോ അടിച്ചിട്ട് നില്‍ക്കുന്ന ഭാവം കാണഞ്ഞപ്പോള്‍ പതിയെ വണ്ടി സൈഡ് ഒതുക്കി ഓഫീസില്‍ നിന്നും ശ്രിലങ്കന്ക്കാരന്‍ ചിന്തക്കയാണ്, അജീഷ് ഭായി അപനാ റാവൂ പാഗല്‍ ഹോഗയാ .രാവിലെ തന്നെ ഓരോരോ വാര്‍ത്തകള്‍ ഇന്നലെയും സൈറ്റില്‍ ചിരിച്ചു കളിച്ചു നിന്ന പയ്യന്‍ .നാട്ടില്‍ വീട് പണി നടക്കുന്നതിനാല്‍ എക്സ്ട്രാ ഓവര്‍ടൈം ചെയ്തു കാശുണ്ടാക്കുന്ന കഠിനാധ്വാനി വല്ല തംബാകും തിന്നു തലയ്ക്കു പിടിച്ചതാവും വണ്ടി ക്യാമ്പില്‍ എത്തിയപ്പോള്‍ സംഗതി ഗുരുതരമാണ് എന്ന് മനസിലായി .ഏകദേശം നാല്പതോളം വരുന്ന തൊഴിലാളികള്‍ എന്നെ പ്രതീക്ഷിച്ചു ഗേറ്റിനു പുറത്തു നില്‍പ്പാണ് ഞാന്‍ ഇറങ്ങിയതും അവര്‍ എന്നെ പൊതിഞ്ഞു അതില്‍ ചിലരുടെ ദേഹത്തു കണ്ട രക്തക്കറ എന്നെ അസ്വസ്ഥന്‍ ആക്കി.




തികച്ചും ശാന്തനും പക്വമതിയും ആയ നല്ല ഒന്നാന്തരം മേസ്തിരി ആയിരുന്നു ശ്രീനിവാസ റാവു എന്ന കരീം നഗരുകാരന്‍ . മൂന്ന് കൊല്ലത്തിനു മുകളിലായി ഞങ്ങളുടെ കൂടെ ജോലി നോക്കുന്നു.നാട്ടില്‍ ഒരു വീട് ആ സ്വപ്നം ആയിരുന്നു അയാളുടെ ലക്‌ഷ്യം .അത് ഏതാണ്ട് പകുതി വഴിയില്‍ ആയി എന്നാണ് അയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞുള്ള അറിവ് , ഇന്നലെ വൈകിട്ട് വീട്ടിലേയ്ക്ക് വിളിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ റാവു അസ്വസ്ഥന്‍ ആയിരുന്നു .പാതിരാത്രിയോടെ വന്ന ഫോണ്‍ അയാളുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപെടുത്തി .ക്യാമ്പിനു അകത്തേക്ക് കയറുമ്പോള്‍ എന്നെ ചിലര്‍ വിലക്കുന്നുണ്ടായിരുന്നു സര്‍ജി അയ്യാള്‍ അക്രമാസ്ക്തനാണ് ചില്ലുള്ള ജനലകളെല്ലാം തല്ലി തകര്‍ത്തിരിക്കുന്നു .ബാങ്ക് ലോണ്‍ അടഞ്ഞു തീരാത്ത രണ്ടു പിക്ക് അപ്പ്‌ വാനുകള്‍ തല്ലി തകര്ത്തിട്ടിരിക്കുന്നു ക്യാമ്പ്‌ ആകെ സമരം കഴിഞ്ഞ സെക്രട്ടരിയെട്ടു പോലെ അലങ്കോലമായി കിടക്കുന്നു .അങ്ങ് ദൂരെ ആര്യ വേപ്പ് മരത്തിനു കീഴെ ഉറക്കെ സംസാരിച്ചു കൊണ്ട് വട്ടം ചുറ്റുകയാണ് കക്ഷി കൈയില്‍ ഒരു ചുറ്റികയുണ്ട്.എന്റെ പിറകെ തൊഴിലാളികള്‍ എല്ലാം ഉണ്ട് എന്നോട് സ്നേഹമുള്ള ചിലര്‍ എന്നെ പിന്നില്‍ നിന്ന് ഉപദേശിക്കുകയാണ് പോകരുത് അവന്റെ ബുദ്ധി നഷ്ടപെട്ടിരിക്കുകയാണ് ആളും തരവും നോക്കാതെ പ്രതികരിക്കും . ഞാന്‍ തിരിഞ്ഞു നിന്ന് രാവിലെ വായിച്ച വചനം അവര്‍ക്ക് വിവരിച്ചു കൊടുത്തു .സ്നേഹം ദീര്‍ഘ ക്ഷമയുള്ളതും ദയയുള്ളതുമാണ്. സ്നേഹം അസുയപെടുന്നില്ല ആത്മ പ്രശംസ ചെയ്യുന്നില്ല അഹങ്കരിക്കുന്നില്ല .സ്നേഹം അനുചിതമായി പെരുമാറുന്നില്ല. അത് കൊണ്ട് നിങ്ങള്‍ കാണുവിന്‍ ഈ സഹോദരനെ ഞാന്‍ സ്നേഹം കൊണ്ട് കീഴ്പെടുത്താന്‍ പോവുകയാണ് .രാവുവിനോടടുക്കും തോറും എന്റെ പിന്നിലുള്ള ആളുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു കൊണ്ടിരുന്നു .ഏകദേശം അമ്പതു വാര അകലെ ഞാന്‍ തനിച്ചായി എന്നെ കണ്ടതും ചുറ്റിക താഴെ ഇട്ടു റാവു കൈ കൂപി .നമസ്ക്കാരം അണ്ടീ നല്ല തെലുഗുവില്‍ അയാളെന്നെ അഭിവാദ്യം ചെയ്തു ഞാന്‍ തിരിഞ്ഞു അഭിമാനത്തോടെ പിന്നിലേയ്ക്ക് നോക്കി പത്തു നാല്‍പതു പേര്‍ എന്നെ സാകുതം വീക്ഷിക്കുകയാണ് .സര്‍വ ദൈവങ്ങളെയും വിളിച്ചു ഞാന്‍ അടുത്തു ചെന്ന് അയാളുടെ കൈപിടിച്ച് നെഞ്ചോട്‌ ചേര്‍ത്ത് വെച്ചു. എല്ലാം നഷ്ടപെട്ടു സര്‍ എന്റെ സകല സമ്പാദ്യവും എന്റെ സ്വപ്നവും അവര്‍ കവന്നെടുത്തു. വീട് എന്ന സ്വപ്നത്തിലേയ്ക്കു അയാള്‍ സ്വരുകൂട്ടിയതെല്ലാം നാട്ടില്‍ മാവോ വാദികള്‍ തട്ടിയെടുത്തിരിക്കുന്നു കവിള്‍ കടന്നു കണ്ണുനീര്‍ ധാരയായി താഴേക്ക്‌ പതിച്ചു കൊണ്ടിരിക്കുകയാണ് .ഞാന്‍ അയാളെ സ്വാന്തനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വലിയ അലര്‍ച്ചയോടെ അയാള്‍ ചാടി എഴുന്നേറ്റു അയാളുടെ ബലിഷ്ടമായ കരങ്ങള്‍ എന്റെ മുഖത്തു ആഞ്ഞു പതിച്ചു .പ്രതീഷിക്കാത്ത ആക്രമണത്തില്‍ ഞാന്‍ താഴെ വീണു .ഭ്രാന്തമായ അലര്‍ച്ചയോടെ അയ്യാള്‍ ചുറ്റിക ഉപേക്ഷിച്ച സ്ഥലത്തേക്ക് പായുമ്പോള്‍ പിന്നില്‍ നിന്നവര്‍ ഓടി വന്നു എന്നെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ട് പോയി .അയാള്‍ അലറി കൊണ്ട് ചുറ്റിക ആര്യ വേപ്പില്‍ അഞ്ഞാഞ്ഞു അടിച്ചു കൊണ്ടിരുന്നു .എന്റെ തലയില്‍ കൂടി വണ്ടുകള്‍ വട്ടം ഇട്ടു പറക്കുന്നപോലെ പതിയെ കവിളില്‍ തൊട്ടുനോക്കി അണയിലെ രണ്ടു പല്ലുകള്‍ ഊഞ്ഞാല് പോലെ ആടുന്നു .വേദന സഹിക്കാം പക്ഷെ മാനം തൊഴിലാളികളുടെ മുന്‍പില്‍ വെച്ചല്ലേ പെട കിട്ടിയത് .ഒരു മണികൂര്‍ കഴിഞ്ഞു പോലീസ് വിലങ്ങുകളുമായി പോകുന്ന റാവു ഒന്നും അറിയാത്തപോലെ വീങ്ങി വീര്‍ത്ത എന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ മനസില്‍ പ്രതിധ്വനിച്ചത് രാവിലെ വായിച്ച വചനങ്ങള്‍ ആയിരുന്നു . സ്നേഹം സകലതു സഹിക്കുന്നു , സ്നേഹം സകലതും ക്ഷമിക്കുന്നു .സകലത്തെയും അതിജീവിക്കുന്നു . .

Sunday, 28 August 2011

പീറ്റര്‍ നീ കേപ്പയാകുന്നു

വല്ലാത്തൊരു ശൂന്യത ആയിരുന്നു പീറ്ററിന്റെ മനസ്സില്‍, എങ്ങോട്ട് പോകണം എന്ത് ചെയ്യണംഎന്ന് അറിയാത്ത അവസ്ഥ . ജയിലിന്റെ ഇരുണ്ട ലോകം സമാധാനത്തിന്റെ കൂടി ലോകമായിരുന്നു പീറ്ററിന്. ലോകത്തിന്റെ കാപട്യങ്ങള്‍ക്കു മുന്‍പില്‍ രക്തസാക്ഷി ആകേണ്ടി വന്നപ്പോഴും പീറ്റര്‍ വിധി എന്നോര്‍ത്ത് സമാധാനിച്ചു .തൊടിയൂരുള്ള സാമുവേല്‍ ജയിലില്‍ തന്റെ അടുത്ത ചങ്ങാതി ആയിരുന്നു ഏതോ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാരന്റെ കൈവെട്ടി അകത്തായ അയാള്‍ പീറ്ററിന്റെ ഉറ്റമിത്രം ആയിരിന്നു ഒരു വികാര വിക്ഷോഭാതില്‍ ചെയ്തു പോയ അബദ്ദത്തിനു ഉമിതീയില്‍ എരിഞ്ഞു മാപ്പ് ചോദിച്ചയാള്‍ .നഷ്ടപെട്ട അയല്‍ക്കാരന്റെ കൈക്ക് പകരം സ്വന്തം വിരലുകള്‍ മുരിചെറിഞ്ഞ സാമുവേല്‍ ജയില്‍ അധികാരിക്കള്‍ക്കും പീറ്ററിനെ പോലെ പ്രിയപ്പെട്ടവന്‍ ആയിരുന്നു .കണൂര് നിന്നും കരുനാഗപ്പള്ളി ബസില്‍ കയറുമ്പോള്‍ ഒരു ഭയം കൂടെ കൂടിയിരുന്നു ആലപ്പുഴ വഴിയാണ് ബസ്‌ പോകുന്നത് താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മ്മകള്‍ എപ്പോഴെങ്കിലും തികട്ടി വന്നെങ്കിലോ . നീണ്ടുവളര്‍ന്ന താടി രോമങ്ങളും മുഖത്തെ ചുളിവുകളും തന്നെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റിയിരിക്കുന്നു. അത്രപെട്ടന്നൊന്നും എന്നെ അടുത്ത ആളുകള്‍പോലും തിരിച്ചറിയില്ല. പുറത്തു ജീവിക്കുന്ന മുഖം മൂടിയിട്ട രൂപങ്ങലെക്കാള്‍ ഭേദം ആയിരുന്നു തനിക്കു ചുറ്റും ജയിലില്‍ ഉണ്ടായിരുന്നവര്‍. സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് കുറ്റവാളികള്‍ ആയവര്‍ ഒരിക്കലും തെറ്റ് ആവര്‍ത്തിക്കാന്‍ പറ്റാത്തവര്‍ പക്ഷെ ഒരിക്കല്‍ പെട്ടുപോയാല്‍ കുറ്റവാളി എന്ന ലേബലില്‍ ശിഷ്ടകാലം മുഴുവന്‍ തള്ളി നീക്കാന്‍ വിധിക്കപെട്ടവര്‍ .ഡിസംബറിന്റെ കാറ്റ് മുഖത്തേയ്ക്കു ആഞ്ഞടിക്കുന്നു അഞ്ചുകൊല്ലമായി നഷ്ടപെട്ട സ്വാതന്ത്ര്യത്തിനെ കാറ്റ് പീറ്ററിനെ ഉറക്കത്തിന്റെ ശാന്തതയിലെയ്ക്ക് മെല്ലെ കൊണ്ടുപോയി .




ബസ്‌ അരൂര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മനസ് നിയന്ത്രണം വിട്ട പോലെ ഭയത്താല്‍ നടുങ്ങി ഞാന്‍ പിറന്ന വളര്‍ന്ന മണ്ണ് എന്നെ ഇത്രമേല്‍ ഭയപ്പെടുതുമാര് ഭീകരരൂപിണി ആയതു എപ്പോഴാണ് ,ബസിന്റെ വേഗത്തിനൊപ്പം എന്റെ ചിന്തകളും പായുകയാണ് .ചേര്‍ത്തല കഴിഞ്ഞതും ബസ്‌ സഡന്‍ ബ്രേക്ക്‌ ഇട്ടു നിന്നൂ യാത്രക്കാരെല്ലാം ചാടിയിറങ്ങി ഇറങ്ങിയവരില്‍ ചില സ്ത്രീകള്‍ വലിയവായില്‍ അലറികരഞ്ഞു ഏകദേശം പതിനെട്ടു വയസു വരുന്ന ഒരു പെണ്ണും ചെറുപ്പക്കാരനും കിടന്നു പിടയുന്നു മുന്നില്‍ വന്ന വാഹനം തട്ടി ഞങ്ങളുടെ ചക്രത്തിന് അടിയിലേയ്ക്കു ഇട്ടതാണ് .പെണ്‍കുട്ടിക്ക് ജീവനുണ്ട് എന്ന് തോന്നുന്നു എന്റെ  മകളുടെ പ്രായം വരും .ഇല്ല അവളുടെ ഓര്‍മ്മകള്‍ പോലും ഉണ്ടാവില്ല എന്ന് വിചാരിച്ചതാണ് എന്നാലും വീണ്ടു, റോഡരുകില്‍ പടര്‍ന്ന ചോര അയാളുടെ ഹൃദയത്തിലെയ്ക്കും ഒഴുകുന്നതുപോലെ തോന്നി .ഏകദേശം രണ്ടു മണികൂര്‍ കഴിഞ്ഞു ഇനി ആലപ്പുഴ ചെന്നാലേ കൊല്ലം ബസ്‌ കിട്ടു അല്ലെങ്കില്‍ അനിശ്ചിതമായി കാത്തു നില്‍ക്കണം .അടുത്തുവന്ന ആലപ്പുഴഫാസ്റ്റില്‍ കയറി ഇരിപ്പുറപ്പിച്ചു .കലവൂര്‍ കഴിഞ്ഞതും കയറിയ ഒരു സ്ത്രീ എനിക്ക് പരിചിതമായ മുഖം പോലെ പക്ഷെ തിരക്ക് കാരണം മുഖം ശരിക്കും കാണാന്‍ കഴിയുന്നില്ല.പരിചയ മുഖങ്ങള്‍ ഒഴിവാക്കണേ എന്ന പ്രാര്‍ത്ഥനയോടെ ബസില്‍ കയറിയതിനാല്‍ പിന്നീട് ആ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയില്ല ,ശവക്കോട്ട പാലം കഴിഞ്ഞു ആളെ ഇറക്കുമ്പോള്‍ ആണ് ആ മുഖം വ്യക്തമായി കാണുന്നത് . മുടിയില്‍ മുല്ലപ്പുവും തോളിലൊരു ഹാന്‍ഡ്‌ ബാഗുമായി തന്റെ മകള്‍ ജാന്‍സി .ആരെയാണോ ഇനിയൊരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ചത്‌ അവള്‍ മുന്നില്‍, താടിയും മുടിയും നീട്ടി ക്ഷീണിച്ചു പാതിയയാതിനാലോ അവള്‍ക്കെന്നെ മനസിലായില്ല അല്ലെങ്കില്‍ കണ്ടു കാണില്ല .ആദ്യമായി അവള്‍ മോണകാട്ടി ചിരിച്ചതും പപ്പാ എന്ന് വിളിച്ചതും ഓക്കെ ഒരു മിന്നായം പോലെ മനസിലൂടെ കടന്നു പോയി .ബസ്‌ ആലപുഴ സ്റ്റാന്‍ഡില്‍ എത്തി മനസ് ആകെ അസ്വസ്ഥമായി പിടിച്ചാല്‍ കിട്ടാത്ത ഹൃദയ വേദന വരുമ്പഴേ പീറ്റര്‍ മദ്യപിക്കു, ബസ്‌ സ്ടാണ്ടിനു ഉള്ളിലുള്ള ആര്‍ക്കാടിയ ബാറില്‍ കയറി ലാര്‍ജില്‍ ഒന്ന് ഫിറ്റു ചെയ്തപ്പോഴേ ഓര്‍മ്മകള്‍ അയാളില്‍ തികട്ടി തികട്ടി വന്നു .



വിവാഹം ആയിരുന്നു പീറ്ററിന്റെ ജീവിതത്തിലെ ഏറ്റവും തെറ്റായ തീരുമാനം .ലളിത ജീവിതം നയിക്കുന്ന പീറ്ററുംആഡംബര പ്രേമിയായ ലൂസിയും തമ്മില്‍ രണ്ടു ജന്മങ്ങളുടെ അന്തരം ഉണ്ടായിരുന്നു .സര്‍കാര്‍ ജീവനക്കാരന്‍ ആണ് ജീവിതം മുഴുവന്‍ മകള്‍ പട്ടിണി കിടക്കേണ്ടി വരില്ല എന്ന് മാത്രമായിരുന്നു ലുസിയുടെ മാതാപിതാക്കള്‍ ചിന്തിച്ചത് .പീറ്റരുടെ ക്ലിപ്ത വരുമാനതിനുള്ളില്‍ ലൂസിയെ തളച്ചിടുക എന്നതായിരുന്നു വിവാഹ ജീവിതത്തില്‍ പീറ്റര്‍ നേരിട്ട ആദ്യത്തെ പ്രതിസന്ധി .ജാന്‍സി മോള്‍ ഉണ്ടായതു മുതല്‍ അവളായിരുന്നു പീറ്റരിനും ലൂസിക്കും ഇടയിലെ ഏക ബന്ധം .അവളുടെ കൊഞ്ചലുകളും പൊട്ടിച്ചിരികളും കേള്‍ക്കാന്‍ പീറ്റര്‍ ലൂസിയെ കണ്ടില്ലെന്നു നടിച്ചു. ഒരു ഭര്‍ത്താവും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്ത അറിഞ്ഞിട്ടു കൂടി മകള്‍ക്കുവേണ്ടി എല്ലാം സഹിച്ചു .പെണ്‍കുട്ടികള്‍ക്ക് അപ്പനെക്കള്‍ ഏറെ അമ്മയാകണം താങ്ങും തണലും ആവെണ്ടാതെന്നതിനാല്‍ അവള്‍ക്കു അവളുടെ അമ്മയെ നഷ്ടപെടതിരിക്കാന്‍ വേണ്ടി മാത്രം.


ജാന്സിമോള്‍ വളര്‍ന്നു പതിമൂന്നാം വയസിലെ അവള്‍ ഒരു ഒത്ത പെണ്‍കുട്ടിയായി ,പെണ്‍കുട്ടികള്‍ വളര്‍ന്നാല്‍ പിന്നെ അപ്പന് അവളെ ദൂരെ നിന്ന് കാണാനേ അനുവാദം ഉള്ളു .അവളുടെ മനസില്‍ സീരിയല്‍ മോഹം എന്ന വിഷം കുത്തിവെക്കാന്‍ ലൂസിക്ക് വേഗം കഴിഞ്ഞു പുതിയ ഉടുപ്പുകളെ പണത്തെ പൊന്നിന്റെ ലോകത്തെ ജാന്സിമോളും സ്വപ്നം കണ്ടു തുടങ്ങി .അമ്മയുടെ ലോകസഞ്ചാര്തിനു ജാന്സിമോളെയും കൂടിയതോടെ പീറ്റര്‍ പൊട്ടിത്തെറിച്ചു .പൊന്നു പോലെ നോക്കി വളര്‍ത്തിയ മകള്‍ നഷ്ടപെടുന്നത് ആ പിതാവിന് ചിന്തിക്കുന്നതിനും അപ്പുറം ആയിരുന്നു .വഴക്കുകള്‍ അതിന്റെ മൂര്‍ധന്യത്തില്‍ എത്തി മകളുടെ ഉന്നതിക്ക് തടസം നില്‍ക്കുന്ന അപ്പന്‍ എന്ന ധാരണ ജന്സിമോളില്‍ ഉണ്ടാക്കിയെടുക്കാന്‍ ലൂസിക്ക് വേഗം കഴിഞ്ഞു .അപ്പനെ ഒഴിവാക്കിയാല്‍ കിട്ടാന്‍ പോകുന്ന പ്രശസ്തിയുടെ മായികലോകം ലൂസി മകളെ ഓര്മപെടുതികൊണ്ടിരുന്നു . ഒടുവില്‍ ജാന്‍സി അതിനും വഴങ്ങി ലൂസിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി അപ്പന്‍ തന്നെ പീഡിപ്പിച്ചു എന്ന പരാതി എഴുതിനല്കി .പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങളും മഞ്ഞപത്രങ്ങളും പരമ്പരകള്‍ എഴുതി പീറ്റര്‍ കോടതി മുറിയില്‍ നിര്‍ വികാരന്‍ ആയിരുന്നു .കുടുംബവും ജീവിതവും മാനവും നഷ്ടപെട്ട പീറ്ററിനെ കോടതി ഒരു മകളും അപ്പനെതിരെ കള്ള പരാതി ഉന്നയിക്കില്ല എന്ന ന്യായത്തില്‍ അഞ്ചു വര്ഷം കഠിന തടവിനു ശിക്ഷിച്ചു .പീറ്റര്‍ ഏകദേശം മൂന്ന് ലാര്‍ജിനു മുകളില്‍ അടിച്ചു കഴിഞ്ഞിരിക്കുന്നു കുഴഞ്ഞാടുന്ന കാലുകളുംമായി വേച്ചു വേച്ചു പുറത്തിറങ്ങുമ്പോള്‍ എതിരെ കിടന്ന കെട്ടുവള്ളത്തിന്റെ ശീതികരണിയുടെ തണുപ്പില്‍ ആരുമായോ ഉടല്‍ ചേര്‍ത്ത് കിടക്കുന്ന ജാന്‍സിമോളെ പറ്റി അയാള്‍ അറിഞ്ഞതേയില്ല.

Monday, 18 July 2011

മോത്ത് അഥവാ മരണം കാംക്ഷിക്കുന്നവര്‍

ഗഫൂര്‍ ഭായിയുടെ   മൂന്നാമത്തെ കാള്‍ ആണ്  എന്നെ ഉറക്കത്തില്‍ നിന്ന്  ഉണര്‍ത്തിയത്.  പുര കത്തിയാലും മിസ്‌ കാള്‍ മാത്രം അടിക്കുന്ന പുള്ളിയുടെ നിര്‍ത്താതെയുള്ള വിളിയില്‍ തെല്ലൊരു ഉത്കണ്ടയോടെയാണ് ഞാന്‍ ഫോണ്‍ എടുത്തത്‌ .ഹലോ ക്യാ ഹോഗയാ ഭാജി  എന്നാ എന്റെ ചോദ്യത്തിന് നിര്‍ത്താതെയുള്ള കരച്ചിലായിരുന്നു മറുപടി നീണ്ട ഏങ്ങലടികള്‍ക്കൊടുവില്‍  എങ്ങനയോ അയാള്‍ പറഞ്ഞു ഒപ്പിച്ചു ഉസ്മാന്‍ താഴെ വീണു, മരിച്ചു പോയി എന്ന് തോന്നുന്നു . ഒരു അനക്കവും ഇല്ല .ദൈവമേ ഇരുപതു ദിവസം മുന്‍പ് ഒരുപാട് പ്രതീക്ഷയുമായി വന്ന മീശ കുരുക്കാത്ത ആ പയ്യന്‍ ,കഴിഞ്ഞ ദിവസവും മെഡിക്കല്‍ റിപ്പോര്‍ട്ട്‌ വന്നോ എന്ന് ചോദിച്ചു റൂമില്‍ വന്നപ്പോള്‍ ഒരു പാട് കളിയാക്കി തിരിച്ചയച്ചതാണ്. മെഡിക്കല്‍ കഴിഞ്ഞ അന്ന് മുതല്‍ അവനു ഉത്കണ്ട ആയിരുന്നു എല്ലാ ദിവസവും വരും റിപ്പോര്‍ട്ട്‌ വന്നോ എന്ന് അറിയാന്‍ പാകിസ്താനില്‍ വെച്ച് അവന്റെ കൂട്ടുകാര്‍ ആരോ പറഞ്ഞിരിക്കുന്നു എയിഡ്സ് ഉള്ളവരെ തിരികെ കയറ്റി വിടുമെന്ന്  അതുകൊണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ട്‌ വരുന്നത് വരെ  അവനു സമാധാനം ഇല്ല .മടിയില്‍ കനമുള്ളവനല്ലേ വഴിയില്‍ പേടിക്കേണ്ടത് നാട്ടിലെ ഭൂതകാലം ഓര്‍ത്തു റിപ്പോര്‍ട്ട്‌ വരുന്നത് വരെ അവന്റെ സമാധാനം നഷ്ടപെട്ടിരിക്കുകയാണ് . പോലിസ് ആംബുലന്‍സ് വിളിച്ചു  ഞാന്‍ വണ്ടിയെടുത്തു നേരെ കുവൈറ്റ്‌ ഹോസ്പിറ്റലില്‍ എത്തി കാത്തിരുന്നു . ഒരു ആംബുലന്‍സ് വന്നതും ഞാന്‍ അടുത്ത് ചെന്ന് നോക്കി ഉസ്മാന്‍ അല്ല ഒരു യുവതി ചര്‍ദിലോട്  ചര്‍ദി . എന്തോ കുടുംബ വഴക്കാണെന്ന് തോന്നുന്നു ബാത്ത്രൂം ക്ലീനെര്‍ എന്തോ എടുത്തു കുടിച്ചിരിക്കുന്നു അമ്മയാണെന്ന് തോന്നുന്നു ഒരു സ്ത്രീ വലിയവായില്‍ നിലവിളിയാണ് . അത്യാഹിതത്തിന്റെ കോണില്‍ ഒരു മുറിയുണ്ട് പോലിസ് സ്റ്റേഷന്‍ ആണ് ആ മുറി .അടിപിടി അപകടം ഇത്യാദി സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാണ് അങ്ങിനെ ഒന്ന് അവിടെ .രണ്ടു സുന്ദരന്‍ അറബികള്‍ പോട്ടടോ  ചിപ്സ് കഴിച്ചു  സുലൈമാനിയും കുടിച്ചു ആസ്വദിച്ചു ഇരിക്കുകയാണ് . ആംബുലന്‍സ് സഹായി ആയ ഫിലിപിനീ  എന്തോ ഒരു പേപ്പര്‍ അവര്‍ക്ക് നേരെ നീട്ടി പയ്യന്‍ അറബി പോലിസ് ആ പേപ്പറില്‍ ഒപ്പിട്ടു കൊണ്ട് ഉച്ചത്തില്‍ ചോദിച്ചു ആദ മൊത്ത്(ഇവര്‍ മരിച്ചോ ?) .എന്തും സംഭവിക്കാമെന്ന മട്ടില്‍ ഫിലിപ്പിനി  തലയാട്ടി  ഇരുന്ന കസാരയില്‍ നിന്ന് ഒന്ന് പൊങ്ങി മുഖം നോക്കിയിട്ട് എല്ലാ എന്ന് അകത്തേയ്ക്ക് അങ്ങ്യം കാട്ടി എമര്‍ജന്‍സി വാതിലുകള്‍ തുറന്നു പെണ്‍കുട്ടിയുമായി നേഴ്സ് അകത്തേക്ക് കടന്നു .നാട്ടിലെ അകന്ന ബന്ധുവിന്റെ കല്യാണത്തിന് കൊണ്ട് പോകാമെന്ന് ഏറ്റ ഭര്‍ത്താവിന്റെ വാക്ക് മാറ്റം ആണത്രേ ഇവരെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ എത്തിച്ചത് .


നൂറിനു മുകളില്‍ വണ്ടി ഓടിക്കാത്ത ഞാന്‍ എത്തിയിട്ട് അര മണികൂര്‍ അടുത്തായി എന്നിട്ടും ആംബുലന്‍സ് എത്തിയില്ല ഞാന്‍ ഗഫൂറിന്റെ മൊബൈലിലേയ്ക്ക്  വിളിച്ചു . ഹോഷ് ആഗെയ സര്‍ജീ ഉസ്മാന് ബോധം വന്നെന്നു  . ഗഫൂറിന്റെ ശബ്ദത്തില്‍ നേരിയ പ്രത്യാശ സംസാരിച്ചു കൊണ്ടിരിക്കെതന്നെ നിലവിളി ശബ്ദവുമായി ആംബുലന്‍സ് മുന്നില്‍ വന്നു നിന്നു കിടക്കയില്‍ ബെല്‍റ്റ്‌ ഇട്ടു മുറുക്കിയ നിലയില്‍  പാതി തുറന്ന കണ്ണുകളുമായി ഉസ്മാന്‍ ഒരു വേദനയായി  ഞാന്‍ ഉറക്കെ വിളിച്ചു ഉസ്മാന്‍ ഉസ്മാന്‍ . എല്ല രോഹ് രോഹ് പോലീസിന്റെ തള്ളലാണ് എന്നെ അകത്തി മാറ്റിയത് കൂടുതല്‍ ഗുരുതരമായത്‌ കൊണ്ടാവണം പേപ്പര്‍ ഒന്നും ഉണ്ടാക്കാതെ തന്നെ ഫിലിപൈനീ അത്യാഹിതത്തിന്റെ അകത്തേക്ക് കയറ്റി അത്യാഹിതത്തിന്റെ കവാടം വരെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രവേശനം ഉള്ളു . ഫിലിപ്പിനീ  നേഴ്സ് പുറത്തു വന്നു പേപ്പര്‍ പോലിസ് ഓഫീസില്‍ കൊടുത്തതും മൈക്കിലൂടെ അനൌന്‍സ്മെന്റ്  എത്തി നഫ്രാത്  മിന്‍ ഉസ്മാന്‍ അലി താള്‍ മക്തബ് ഷുര്‍ത്താ. പുറത്തു നിന്ന ഞാന്‍ ഓടി അകത്തു ചെന്ന് പോലിസ് മുറിയുടെ വാതില്‍ പതിയെ തുറന്നു തലയിട്ടു ഉള്ളിലേയ്ക്ക് നോക്കി പയ്യന്‍ പോലിസ് അകത്തേക്ക് കയറി വരാന്‍ കൈ കാണിച്ചു . നീ ഉസ്മാന്‍ അലിയുടെ ആരാണ് ? ഞാന്‍ അവന്റെ കമ്പനിയുടെ മന്ദൂപ് ആണ് സര്‍ . ആരാ അവനെ തള്ളിയിട്ടെ  ഞാന്‍ ഒന്ന് ഞടുങ്ങി .സര്‍ ഇതൊരു അപകടമാണ് എന്റെ വാക്കുകള്‍ മുറിഞ്ഞു .ആദ മോത്ത് അവന്‍ മരിച്ചിരിക്കുന്നു എനിക്ക് വിശ്വാസം വന്നില്ല എന്റെ പാസ്പോര്‍ട്ടും ബതാക്കയും വാങ്ങി വെച്ച്  പ്രതേക അനുവാദത്തോടെ അകത്തുകടന്നപ്പോള്‍ ഉസ്മാന്‍ ഒരു ബെഡില്‍ കിടന്നു ഞരങ്ങുകയാണ് കുറച്ചു മുന്‍പ് പോലിസ് മരിച്ചെന്നു പറഞ്ഞ ഉസ്മാന്‍ . തമിഴ് നാട്ടുകാരന്‍ ഹൈദേര്‍ ക്ലീനിംഗ് കമ്പനിയുടെ ആളാണ്‌ പക്ഷെ ഡോക്ടര്‍ ഇല്ലെങ്കില്‍ ഡോക്റെരുടെ ജോലിയും ചെയ്യാന്‍ തയ്യാറായാണ് പുള്ളിയുടെ നടപ്പ് .ഞാന്‍ ഹൈദേരെ വിളിച്ചു ഇയാള്‍ മരിച്ചിട്ടില്ല പുറത്തു പോലിസ് പറഞ്ഞു മരിച്ചെന്നു .കവല പെടാതെ സര്‍ അന്തയാല്ടുടെ പേപ്പര്‍ കമ്പ്യൂട്ടറില്‍ വന്നിട്ടില്ല വരും കൊഞ്ചം ഒക്കാരുന്ഗോ.ദൈവമേ അത്യാഹിതം വരെ മണിയടിച്ചു സിഗ്നല്‍ കട്ട് ചെയ്തു കൊണ്ടുവന്ന മരണാസന്നനായ രോഗി പേപ്പര്‍ വരാന്‍ വെയിറ്റ് ചെയ്യുന്നു .ഞാന്‍ ഉസ്മാന്റെ അടുത്ത് ചെന്നു പൊരിയുന്ന വേദനയില്‍ ദയനീയമായി അവന്‍ എന്നെ നോക്കി  നാട്ടില്‍ ആയിരുന്നേല്‍ ഡ്യൂട്ടി ഡോക്റെരെ വീട്ടില്‍ കയറി തല്ലമായിരുന്നു എന്ത് ചെയ്യാം നാട് വേറെ ആയി പോയില്ലേ . ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ അനുവാദം ഇല്ലാതെ ഞാന്‍ ഡോക്റെരുടെ മുറിയില്‍ കടന്നു ഡോക്ടര്‍ എന്തെകിലും ചെയ്യണം ഇല്ലെങ്കില്‍ അവന്‍ പയ്യനാണ് സമയത്തിനു ചിക്ലിസിക്കാന്‍ പറ്റിയാല്‍ ഒരു പക്ഷെ , ഡോക്റെര്‍ക്ക് കാര്യം മനസിലായി അയാള്‍ എഴുന്നേറ്റു വേഗം വേണ്ടത് ചെയ്യാമെന്ന വാക്കും നല്‍കി എന്നോട് പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. പുറത്തേയ്ക്ക് ഇറങ്ങും വഴി ഒരു മുറിയില്‍ ആ പെണ്‍കുട്ടി ഇരിക്കുന്നു രാവിലെ കൊണ്ട് വന്ന ആ പെണ്‍കുട്ടി താഴെ ഒരു ബക്കറ്റും അതിലേയ്ക്ക് അവള്‍  നിര്‍ത്താതെ ചരടിച്ചുകൊണ്ടിരിക്കുകയാണ്.നാട്ടില്‍ ആയിരുന്നെങ്കില്‍ മൂന്ന് തവണ വയറു കഴുകേണ്ട സമയം കഴിഞ്ഞു .ഞാന്‍ പതിയെ അത്യാഹിതത്തിന്റെ ലൌന്ജില്‍ ഇരുന്നു .വന്നപ്പോള്‍ മുതല്‍ ശ്രദിക്കുന്നതാണ് ഒരു ചെറുപ്പക്കാരന്‍ ഇരിക്കും പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വയറും പൊത്തി നടക്കും .മലയാളി ആണെന്ന് തോന്നിയത് കൊണ്ട് ഞാന്‍ ചോദിച്ചു എന്ത് പറ്റി സഹോദരാ  ഒന്നും പറയേണ്ടാ എന്റെ ചങ്ങായി രാവിലെ വന്നതാ വയറു വേദന സഹിക്കാന്‍ പറ്റുന്നില്ല പ്രൈവറ്റ് ഹോസ്പിറ്റലില്‍ നിന്നും ഇങ്ങോട്ട് പറഞ്ഞു വിട്ടതാ പക്ഷെ എന്ത് ചെയ്യാം ചാത്താലെങ്കിലും ഇവര്‍ നോക്കും എന്ന് തോന്നുനില്ല .ആരെയോ ശപിച്ചു കൊണ്ട് അയാള്‍ പുളയുകയായിരുന്നു .വേദനകളുടെ ലോകം പണ്ടേ അസഹ്യമാണ്.  പുറം കാഴ്ചകള്‍ക്ക് ഈ നാട് പണ്ടേ പേര് കേട്ടതാണല്ലോ കുറച്ചു പുറം കാഴ്ചകള്‍ക്കായി ഞാന്‍ പുറത്തേയ്ക്ക് ഇറങ്ങി .


ഒന്ന് രണ്ടു മണിക്കൂറിനു ശേഷം ഗഫൂര്‍ ഭായി വണ്ടിയില്‍ വന്നു കൊട്ടുംബോലാണ് ഞാന്‍ ഉണരുന്നത്  സര്‍ജി അപ്ന നാം ബുലായാ . എന്റെ പേര് ഒന്ന് രണ്ടു തവണയായി പോലിസ് മൈക്കിലൂടെ വിളിക്കുന്നു .താമസിച്ചതിനാല്‍ ആവാം ഒരു പോലീസുകാരന്‍ എന്നെ രൂക്ഷമായി നോക്കി എന്റെ പാസ്പോര്‍ട്ടും ബതാക്കയും തിരികെ നല്‍കി നിന്റെ ആള്‍ക്ക് കുഴപ്പം ഒന്നും ഇല്ല ഞങ്ങള്‍ കരുതി ചത്ത്‌ പോയെന്നു  ഒരു വെളുക്കെ ചിരിയോടെ അയാള്‍ പറഞ്ഞു നിര്‍ത്തി .അകത്തേയ്ക്ക് സ്ട്രെചെരില്‍ പോയയാള്‍ ഒരു ചക്ര കസാരയില്‍ തിരികെ വരുന്നു രണ്ടുകൈയും ഒടിഞ്ഞു തലയില്‍ വലിയ കെട്ടും കഴുത്തില്‍ കേര്‍വിക്കള്‍ കോളറും ഒക്കെ ആയി മൊത്തം പാച്ച്. ഡോക്ടര്‍ ഇയാളെ അട്മിട്റ്റ്  ചെയുന്നില്ലെ എന്റെ സ്വാഭാവികമായ ചോദ്യത്തിന്  കോയി ബാത്ത് നഹി  ഒരു കാര്യവും ഇല്ല വീട്ടില്‍ പോയി റസ്റ്റ്‌ എടുത്താല്‍ മതി എന്ന മറുപടിയില്‍ മരിച്ച ഉസ്മാന്റെ ജീവനുള്ള ദേഹവുമായി ഞാന്‍ ക്യാമ്പില്‍ എത്തി .എന്തായാലും ഉസ്മാന്‍ ശരിക്കും ഭയന്നിരിക്കുന്നു  മരണത്തെ അതിജീവിചെങ്കിലും ഉസ്മാന് ഭയത്തെ അതിജീവിക്കാന്‍ ആയില്ല പിടിച്ച പിടിയാലെ അവന്‍ നാട്ടില്‍ പോകാന്‍ വാശിപിടിച്ചു  വിസ സ്ടാമ്പ് ചെയ്യാതെ ക്യാന്‍സല്‍ ചെയ്തു  എയര്‍പോര്‍ട്ടില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ എമ്പോസ്റ്റ് ഡെലിവറി വാന്‍ അവന്റെ മെഡിക്കല്‍ പാസ്‌ ആയ പേപ്പറും ആയി വന്നു . എതോന്നാണോ വില്ലന്‍ ആകുമെന്ന് പ്രതീക്ഷിച്ചത് അത് പാസായപ്പോള്‍  വേറെ  വലിയ ഒന്നില്‍ തോറ്റു മടക്ക യാത്ര, ഉസ്മാന്റെ ജീവിതം ഇനിയും ബാക്കിയാണ് വിശാലമായ മരുഭൂമി പോലെ ...

Sunday, 3 July 2011

എന്‍റെ ശ്രീ പദ്മനാഭാ .....

ലക്ഷം കോടി സമ്പത്തിനു മുകളില്‍ ഉറങ്ങുമ്പോഴും നിനക്ക് ഒരു ഭാവഭേദവും ഇല്ലായിരുന്നല്ലോ എന്‍റെ ശ്രീ പദ്മനാഭാ . കഴിഞ്ഞ തവണ വന്നപോഴും ഞാന്‍ എന്‍റെ ഹൃദയം തുറന്നതല്ലേ കരളുരികി ഞാന്‍ കരഞ്ഞപ്പോഴെങ്കിലും നിനക്ക് പറയാമായിരുന്നു വല്‍സാ വന്നു ഇച്ചിരി എങ്കിലും കൊണ്ട് പോകാന്‍ മുഴുവന്‍ വേണ്ട പകുതിയും വേണ്ട ലക്ഷത്തില്‍ ഒന്ന് അത് മാത്രം മതിയായിരുന്നു ഈ അടിയന്റെ കഷ്ടപാട് മാറാന്‍ . നിനക്ക് ഞാന്‍ എത്ര ഉപ്പു മാങ്ങ നിവേദിച്ചു ,സത്യം പറഞ്ഞാല്‍ പൊന്നു തമ്പുരാന്റെ തായ് വഴിയില്‍ പിറന്ന എനിക്കും കൂടി അവകാശ പെട്ട സ്വത്താണല്ലോ അനന്താ നീ ഇത്രയും കാലം പരമ രഹസ്യമാക്കി വെച്ച് ഉറങ്ങാതെ കാലം കഴിച്ചത് .

ഇനി നിനക്ക് അല്പം വിശ്രമിക്കാം കേരള സര്‍ക്കാരും പോലീസും പട്ടാളവും മിഴി ചിമ്മാതെ നിന്നെ ക്ഷമിക്കണം നിന്റെ ലക്ഷം കോടി വരുന്ന പൊന്നും പവിഴവും കാക്കന്‍ സാദാ ജാഗരൂകരായി നിനക്ക് കാവലുണ്ടാവും .പൊന്നു തമ്പുരാന്‍ കുടുംബത്തിലേയ്ക്ക് കൊണ്ട് പോകാതെ പദ്മനാഭന് നല്‍കിയ പൊന്നിന് വേണ്ടി ഇനി എത്ര തലകള്‍ ഉരുളാന്‍ പോകുന്നു.മുച്ചൂടും മുടിച്ചു കടവും കടത്തിന് മേല്‍ കടവുമായി കഴിയുന്ന സര്‍ക്കാരിനു എന്തൊരു ആശ്വാസം ആയെന്നോ ഇത്രേം വലിയ നിധി കുഴിചിട്ടിട്ടാണ് ഐ എം എഫിനേം ലോക ബാങ്കിനേം തലയെണ്ണി കാണിച്ചു കടം വാങ്ങിയത് .അറിയുന്നത് വരെ ഒരു കുഴപ്പം ഇല്ലായിരുന്നു അറിഞ്ഞതു കൊണ്ട് ഇനി ഉറക്കം നഷടപെടുന്നത് കേരളം മുഴുവനുമാണ്‌. ഇടി തുടങ്ങി കഴിഞ്ഞു സര്‍കാര്‍ ഏറ്റെടുക്കണമെന്ന് യുക്തിവാദികളും ഒരു യുക്തിയും ഇല്ലാത്ത സുകുമാര്‍ അഴിക്കോടിനെ പോലുള്ള സാംസ്‌കാരിക നായകരും ,കിട്ടിയതെല്ലാം പൊതുജനത്തിന് മുന്‍പില്‍ തുറന്നു വെക്കണമെന്ന് അമേരിക്കന്‍ നായരും അല്ല സീസറിനുള്ളത് സീസറിനു തന്നെ നല്‍കണമെന്ന് മറ്റൊരു കൂട്ടരും വാക്ക് പയറ്റ് തുടങ്ങി കഴിഞ്ഞു .കനകം മൂലം പലവിധമായ കലഹങ്ങള്‍ക്ക് സാക്ഷരകേരളം കാതോര്‍ക്കാനുള്ള സമയം ആഗതമായിരിക്കുന്നു .

Tuesday, 28 June 2011

അസ്തമനം കാക്കുന്ന ഇര്ക്കില്‍ പാര്‍ട്ടികള്‍

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പ് ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ നല്‍കിയത് ഇരു മുന്നണിയിലെയും ഇര്ക്കില്‍ പാര്‍ട്ടികള്‍ക്കാണ്. ആലിപഴം പഴുത്തപ്പോള്‍ വായ്‌ പുണ്ണ് വന്ന പഴയ കാക്കയുടെ അവസ്ഥ ,കപ്പിനും ചുണ്ടിനും ഇടയില്‍ അധികാരം നഷ്ടപെട്ട പ്രാണ വേദനയില്‍ കേഴുകയാണ് ചില കക്ഷികള്‍ . ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ കഴിയാത്തവര്‍ മുന്നണിയുടെ സൌജന്യം പറ്റി എം എല്‍ എ യും മന്ത്രിയും ആകാമെന്ന് മോഹിചിരുന്നവര്‍ നഷ്ട സ്വര്‍ഗങ്ങളില്‍ ആണ് . എങ്കിലും കുറഞ്ഞ ഭൂരിപക്ഷം നല്‍കുന്ന അസ്ഥിരതയില്‍ അടുത്ത തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാവും എന്ന പ്രതീക്ഷയില്‍ ദിവാസ്വപ്നം കണ്ടു കഴിയുകയാണ് .

തൊണ്ണൂറു കഴിഞ്ഞു മൂന്ന് പേരുടെ പരസഹായത്തോടെ നടക്കുമ്പോഴും ജയിച്ചു മന്ത്രി ആകാം എന്ന ഗൌരി അമ്മുമ്മയുടെ പ്രതീക്ഷയാണ് ചേര്‍ത്തലക്കാരെ രണ്ടാമതൊന്നു ചിന്തിക്കാതെ തിലോത്തമനെ ജയിപ്പിക്കാന്‍ പ്രേരിപ്പിച്ചത് കുറഞ്ഞ പക്ഷം നിയമ സഭയില്‍ തനിയെ എഴുന്നേറ്റു നില്ക്കാന്‍ കഴിവുള്ളവന്‍ ആകണം ഞങ്ങളുടെ പ്രതിനിധി എന്ന് അവിടുത്തുകാര്‍ ചിന്തിച്ചുവെങ്കില്‍ അവരെ എങ്ങനെയാണു കുറ്റം പറയുക . കേരളം മുഴുവന്‍ കൂട്ടിയാലും ഇരുപത്തി അയ്യായിരത്തില്‍ അധികം വോട്ടില്ലാത്ത പാര്‍ട്ടിക്ക് നാല് സീറ്റും കൊടുത്തു മത്സരിപിച്ചിട്ടും ഉപ്പു നോക്കാന്‍ കൂടി ഒരു സീറ്റില്‍ ജയിക്കാന്‍ ആയില്ല എന്നതാണ് ഗൌരി അമ്മയ്ക്കും ജെഎസ് എസ് എന്ന പാര്‍ട്ടിക്കും സംഭവിച്ച ദുര്യോഗം . കൊണ്ഗ്രെസ്സ് കാലുവാരി എന്ന പതിവ് പല്ലവി ഇക്കുറി അധികം പാടി കേട്ടില്ല . മോന്തായം നന്നാകാഞ്ഞാല്‍ കണ്ണാടി തല്ലി പൊട്ടിച്ചിട്ട് കാര്യമില്ലാന്നു നവതി കഴിഞ്ഞ രാഷ്ടീയ ഭീഷ്മാചാര്യക്ക് നന്നായി അറിയാം . ഈ സര്‍ക്കാര്‍ അഞ്ചു കൊല്ലം തികക്കുകയാണെങ്കില്‍ രണ്ടായിരത്തി പതിനാറിലെ അടുത്ത തിരഞ്ഞെടുപ്പ് ഉണ്ടാവു അതുവരെ ഗൌരി അമ്മയോ അവരുടെ പാര്‍ട്ടിയോ കേരള രാഷ്ടീയ ഭൂപടത്തില്‍ ഉണ്ടാവുമോ എന്ന് കണ്ടു അറിയേണ്ടിയിരിക്കുന്നു .
കൈ വിറയല്‍ മൂലം പേരകുട്ടി വോട്ട് ചെയ്ത എം വി ആറും ജയിചിരുന്നേല്‍ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആയേനെ .അങ്ങനെ സംഭാവിക്കാതിരുന്നതിനു നെന്മാറയിലെ ജനങ്ങളോട് കേരളം കടപെട്ടിരിക്കുന്നു .കടുത്ത പാര്‍ക്കിന്‍സണ്‍ രോഗം അലട്ടുമ്പോഴും മത്സരിക്കില്ല എന്ന ഉറപ്പിന്മേല്‍ വാങ്ങിയ സീറ്റില്‍ അധികാരത്തിന്റെ ദുര മൂത്ത് മത്സരിച്ചപ്പോള്‍ കൊഞ്ഞനം കുത്തിയത് പ്രബുദ്ധ കേരളത്തിന്റെ മനസാക്ഷിക്ക് നേരെയാണ് .ഒരാളെ പോലും നിയമ സഭ കാണിക്കാനാവാതെ സി എം പി എന്ന വിപ്ലവ പാര്‍ട്ടി കൂടാരം കയറുമ്പോള്‍ സി പി ജോണ്‍ എന്ന നല്ല നേതാവിന്റെ തോല്‍വി ഒരു നല്ല പാരലമെന്റെരിയന്റെയും ഒരു നല്ല മന്ത്രിയുടെയും നഷ്ടമായി എന്നത് പറയാതെ വയ്യ . സി എം പി യും രാഘവനോടൊപ്പം അനിവാര്യമായ മരണം കാത്തു വെന്റിലെട്ടരില്‍ ആണ് .

നിയമസഭ കക്ഷി നേതാവും മന്ത്രിയും എല്ലാം ഒരാളായ മൂന്ന് പേര്‍ ഈ സഭയില്‍ ഉണ്ട് . ചവറ വിട്ടു ഒരു വോട്ടില്ലാത്ത രാമകൃഷ്ണപിള്ള കനിഞ്ഞതുകൊണ്ട് ജയിച്ചു മന്ത്രിയായ ഷിബു ബേബി ജോണും ,ഇന്ജോടിഞ്ചു പൊരുതി ജയിച്ച ജേക്കബും ,പൈതൃക അവകാശമായി കിട്ടിയ മന്ത്രി സ്ഥാനത്തില്‍ ഗണേഷ് . ബാലകൃഷ്ണ പിള്ളക്ക് ഇനി ഒരു അങ്കത്തിനു ബാല്യം ഉണ്ടുന്നു തോന്നുന്നില്ല .പിള്ളക്ക് ശേഷം പാര്‍ട്ടിയെ കൊണ്ഗ്രെസ്സില്‍ ലയിപിച്ചിട്ടു പത്തനാപുരത്തിന്റെ സ്ഥിരം എം എല്‍ എ യോ മന്ത്രിയോ ആയി ഗണേഷ് തുടരാനാണ് സാധ്യത .

രാമചന്ദ്രന്‍ കടന്നപള്ളി ഏതു പാര്‍ട്ടിയില്‍ ആണെന്നത് ഒരു പക്ഷെ അദേഹത്തിന് പോലും രണ്ടു വട്ടം ആലോചിക്കാതെ പറയാന്‍ കഴിയില്ല .പുറത്താക്കലുകളുടെ ഘോക്ഷയാത്രയാണ് ദിവസേന ,പ്രസിഡന്റ്‌ സെക്രടരിയെ പുറത്താക്കുന്നു ,സെക്രറെരി പ്രസിഡന്റിനെ പുറത്താക്കുന്നു ഈ പുരത്താക്കുന്നവരും പുരത്താകുന്നവരും മാത്രമേ ഈ പാര്‍ടിയില്‍ ഉള്ളു എന്ന തിരിച്ചറിവ് ഇവര്‍ക്കില്ലത്തതാണ് എല്ലാത്തിനും കാരണം .ഇടതു മുന്നണിയില്‍ സമ്പൂജ്യന്‍ ആയതു പി സി കൊണ്ഗ്രെസ്സ് ആണ് മാണിയും ജോസെഫും ലയിച്ച മധ്യ തിരുവിതകൂരില്‍ ലയന വിരുദ്ധ മുന്നണിക്ക്‌ ചുക്കാന്‍ പിടിച്ച തോമസിന്റെ അവസര വാദ രാഷ്ടീയം ഇക്കുറി ഉദേശിച്ച ഫലം കണ്ടില്ല .സ്കറിയ തോമസ്‌ ഒഴികെ മറ്റാരും ജയിക്കുന്നതിലും പി സി യ്ക്ക് വലിയ താല്പര്യം ഇല്ലായിരുന്നു .മൂന്ന് മുന്നണിയിലുമായി ഒരു പാട് കളിച്ചിട്ടുള്ള പി സി അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് മാണിയില്‍ നിന്നും പി സി ജോര്‍ജിനെ അടത്തി മധ്യ തിരുവിതാംകൂര്‍ തിരിച്ചുപിടിക്കാന്‍ ഒരു ശ്രമം നടത്താനും സാധ്യത ഉണ്ട് .

ഉമ്മന്‍ ചാണ്ടി ഡെമോക്ളിസിന്റെ വാളിനു കീഴെയാണ് .മന്ത്രി സ്ഥാനം കിട്ടാത്ത അസംതൃപ്തരും മറുകണ്ടം ചാടാന്‍ നില്‍ക്കുന്ന വെള്ളാനകളും ഉള്‍പെട്ട ഭരണത്തില്‍ ഗ്രഹണിയുടെ സമയം ഞാഞ്ഞൂലുകള്‍കള്‍ക്ക് വിഷം വെക്കുന്ന കാലം അതി വിദൂരമല്ല . ഏക കക്ഷി അല്ലെങ്കില്‍ ശക്തരായ ഒന്നോ രണ്ടോ പാര്‍ട്ടികള്‍ മാത്രം അധികാരം പങ്കിടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു .

Wednesday, 12 January 2011

ഷേര്‍ ഖാന്റെ സുവിശേഷം

ഷേര്‍ ഖാന് ഒരു സ്വപ്നം ഉണ്ടായിരുന്നു ഒരു തോക്ക് സ്വന്തമായി വാങ്ങുക എന്ന ആ സ്വപ്നം സാഷത്കരിക്കനാണ് ഖാന്‍ സാബ് എന്ന ഷേര്‍ ഖാന്‍ ദുബായില്‍ വന്നിരിക്കുന്നത് . സ്വാബിയില്‍ ഒരു തോക്ക് സ്വന്തമായി വാങ്ങണമെങ്കില്‍ രണ്ടായിരം ഡോളര്‍ എങ്കിലും വേണം ഏകദേശം രണ്ടു ലക്ഷം പാകിസ്ഥാനി രൂപ . ഖാന്‍ സാബിന്റെ വാക്കുകള്‍ കടമെടുത്താല്‍ അവിടെ തോക്കില്ലാതെ ജീവിക്കുക ബുദ്ധിമുട്ടാണ് പോലീസും കോടതിയും ഒന്നുമില്ലാത്ത നാട് എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ആരെയും ആക്രമിക്കാം .

ഒരു പാകിസ്ഥാനിയെ ജോലിക്ക് വെക്കുമ്പോള്‍ ഒരു പാട് ആശങ്കകള്‍ ആയിരുന്നു എന്‍റെ മനസ്സില്‍ പത്താന്കര്‍ പൊതുവേ ബുദ്ധി ഇല്ലാത്തവരും ക്ഷിപ്രകോപികളും ആണെന്നുള്ള പൊതു ധാരണ ആയിരുന്നു എന്‍റെ ഭയത്തിന്റെ അടിസ്ഥാനം എന്നാല്‍ എന്‍റെ എല്ലാ ആശങ്കകളെയും പിന്നിലക്കി ആ കുലീനനായ മനുഷ്യന്‍ ഞങ്ങളുടെ പ്രിയങ്കരന്‍ ആകാന്‍ അധിക കാലം വേണ്ടി വന്നില്ല , സത്യസന്ധനും, ചെയുന്ന തൊഴിലിനോട് നൂറു ശതമാനം പുലര്‍ത്തിയിരുന്ന ആത്മാര്‍ത്ഥതയും ആയിരുന്നു ഷേര്‍ ഖാനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആക്കിയിരുന്നത് . ഷേര്‍ ഖാന് നാട്ടില്‍ രണ്ടു ഭാര്യമാരും ഒന്‍പതു മക്കളും ഉണ്ടായിരുന്നു ,രണ്ടു പേരും മത്സരിച്ചു ജോലി ചെയ്തിട്ടും രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്നവരുടെ ഇടയില്‍ പത്തു വയറിനു വേണ്ടി ഒറ്റയ്ക്ക് അധ്വാനിക്കുന്ന ഷേര്‍ ഖാന്‍ ഒരു അത്ഭുതമനുഷ്യന്‍ ആയിരുന്നു .ഖാന്‍ സാബിന് ആരെയും പേടിയില്ല പടച്ച തമ്പുരാന്‍ അല്ലാതെ ആരെയും പേടിക്കരുത് എന്നതായിരുന്നു ഷേര്‍ ഖാന്‍റെ മതം . ഖാന്‍ സാബിന് നാലു സഹോദരന്മാര്‍ ആയിരുന്നു മൂന്ന് പേരും താലിബാന്‍ അക്രമത്തില്‍ കൊല്ലപെട്ടപോഴാണ് ജീവന്‍ രക്ഷിക്കാന്‍ ഒരു തോക്ക് വേണമെന്ന് തോന്നിയത് .ഒരു തോക്ക് ഉണ്ടായിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നു ഖാന്‍ സാബിന് തോന്നിയപ്പോഴാണ് ദുബായ് അവസാന ലക്‌ഷ്യം ആയതും . രണ്ടായിരം ഡോളര്‍ കൊടുത്താല്‍ തോക്ക് വില്‍ക്കുന്നവര്‍ സ്വാബിയില്‍ തന്നെ ഉണ്ട് പക്ഷെ രണ്ടായിരം ഡോളര്‍ ഷേര്‍ ഖാനെ പോലൊരു സാധുവിന് സങ്കല്പിക്കവുന്നതിലും മേലെയാണ് , രണ്ടു ഭാര്യമാരെയും ഒന്പതുമക്കളെയും അവശേഷിക്കുന്ന കുഞ്ഞനുജനെയും തനിച്ചാക്കി വീട് വിട്ടിറങ്ങുമ്പോള്‍ ഒരേ ഒരു ലക്‌ഷ്യം മാത്രം ആയിരുന്നു രണ്ടായിരം ഡോളര്‍ സമ്പാദിക്കുക .

ഷേര്‍ ഖാന്‍ പ്രായത്തേയും ആരോഗ്യത്തെയും വക വെക്കാതെ കഠിനമായി അധ്വാനിച്ചു ലക്‌ഷ്യം മുന്‍പില്‍ ദീപ്തമായി ജ്വലിച്ചു നിന്നിരുന്നത് കൊണ്ടാവാം ഏറ്റവും കൂടുതല്‍ ഓവര്‍ ടൈം വാങ്ങുന്നവരില്‍ എന്നും ഖാന്‍ സാബ് മുന്‍പിലായിരുന്നു .എന്‍റെ നാലു വയസുള്ള മകന്‍ ആബെലിനു ഖാന്‍ അങ്കിള്‍ ജീവനായിരുന്നു പഞ്ഞി പോലെ നരച്ച താടിയുള്ള അമ്മച്ചിയുടെ ചുരിദാര്‍ പോലെ ഉടുപ്പിടുന്ന ഖാന്‍ അങ്കിള്‍ .ഒരിക്കല്‍ ഖാന്‍ സാബ് വീട്ടില്‍ വന്നപ്പോള്‍ ആബെലിനു ഒരു സമ്മാനം കൊടുത്തു നൂലിഴകൊണ്ട് ചിത്ര തുന്നല്‍ പണി ചെയ്ത ഒരു പത്താന്‍ തൊപ്പി , മടങ്ങുമ്പോള്‍ ഖാന്‍ സാബ് നാട്ടില്‍ പോകുന്നതിനു മുന്‍പ് ഒരു സമ്മാനം കൂടി കൊണ്ട് വരാം എന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ലീവിനോ ലോണ്‍ കിട്ടുന്നതിണോ ഉള്ള സോപ്പ് എന്ന് മാത്രമേ ഞാന്‍ കരുതിയുള്ളു . ഇതിനിടെ ഷേര്‍ ഖാന്‍ അനുജനെയും കൂടെ കംബനിയിലെയ്ക്ക് കൊണ്ട് വരാന്‍ഷേര്‍ ഖാന്‍ ശ്രമം തുടങ്ങിയിരുന്നു .
അനുജന്‍ കമ്പനിയില്‍ വന്നതും ഖാന്‍ സാബിന് തെല്ലൊരു ആശ്വാസമായി .ഖാന്‍ സാബിനെ പോലെ എല്ലുമുറിയെ പണിയെടുക്കുന്ന ഒരു സാധുവയിരുന്നു അനുജന്‍ യുസഫ് ഖാനും ,അങ്ങനെ ഖാന്‍ സാബിന്റെ കാത്തിരിപ്പുകള്‍ക്ക് അന്ത്യമായി രണ്ടുപേരുടെയും നീക്കിയിരിപ്പ് രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍ കഴിഞ്ഞപ്പോഴാണ് ഖാന്‍ സാബ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചത് . ഒരു ലക്‌ഷ്യം വെച്ച് നാട് വിടുക അത് പൂര്‍ത്തികരിക്കാനായി ഒരു മടങ്ങി പോക്ക് , ഒരു ലക്ഷ്യവും ഇല്ലാതെ തിന്നും കുടിച്ചും അടിച്ചു പൊളിച്ചു ജീവിച്ചിരുന്ന മലയാളിക്കള്‍ക്കും ശ്രിലങ്കക്കാര്‍ക്കും ഖാന്‍ സാബ് ഒരു വിസ്മയമായിരുന്നു . പോകും മുന്‍പ് ഖാന്‍ സാബ് എന്‍റെ മകനെ കാണാനെത്തി മുന്‍പ് പറഞ്ഞ സമ്മാനം കൊടുക്കാന്‍, കണ്ടാല്‍ ഒരിജിനലെന്നു തോന്നിക്കുന്ന ഒരു മെഷീന്‍ ഗണ്‍ ,ഖാന്‍ സാബിന്റെ സ്വപ്നത്തിന്റെ ഒരു ചെറു കളി രൂപം .ഇത് പോലെ ഒന്ന് വാങ്ങാനാണ് ഈ വര്‍ഷമെല്ലാം ഇയാള്‍ വെയിലില്‍ ഉരുകിയത്. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ കൈയില്‍ വെച്ച് കൊടുത്ത നോട്ടുകള്‍ ചേര്‍ത്ത് പിടിച്ചു എന്‍റെ കൈകളില്‍ ചുംബിക്കുമ്പോള്‍ ഖാന്‍ സാബിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണ് നീര്‍ പൊടിഞ്ഞു എന്‍റെ കൈകളില്‍ വീണു ,കപടതകളില്ലാത്ത സ്നേഹത്തിന്റെ അശ്രു .ലോകം കീഴടക്കിയ സന്തോഷമായിരുന്നു അയാള്‍ക്ക് ,നീണ്ട മൂന്ന് വര്‍ഷത്തിനു ശേഷം പ്രിയപെട്ടവരുടെ അരികിലേയ്ക്ക് പറന്നെത്തുകയാണ് ഈ കാലമത്രയും ശരീരം കൊണ്ട് മണലാരണ്യത്തില്‍ ആയിരുന്നെങ്കിലും മനസ് ഏപ്പോഴും അവര്‍ക്കൊപ്പം ആയിരുന്നു .എയര്‍പോര്‍ട്ട് എത്തുവോളം ഖാന്‍ സാബ് സംസാരിച്ചു കൊണ്ടേ ഇരുന്നു അവധി കഴിഞ്ഞാലുടന്‍ തിരികെ എത്താമെന്ന വാക്കുമായി അയാള്‍ പോയി .

ഏകദേശം ഒരു ആഴ്ച കഴിഞ്ഞിട്ടുണ്ടാവില്ല എന്തോ ഒരു അത്യാവശ്യ കാര്യത്തിന് മുസഫയിലെയ്ക്ക് പോകാനിറങ്ങിയ എനിക്ക് മുന്നിലേയ്ക്ക് അലറികരഞ്ഞു കൊണ്ട് യുസുഫ് വരുന്നത് കണ്ടു ഞാന്‍ സ്തബ്ധനായി ഖാന്‍ സാബിന്റെ അനുജന്‍ യുസഫാണ് വലിയ വായില്‍ അലറി കരയുന്നത് പാകിസ്താനില്‍ വെച്ച് ഖാന്‍ സാബ് കൊല്ലപെട്ടിരിക്കുന്നു . തോക്ക് വാങ്ങാനെത്തിയ ഖാന്‍ സാബിനെ പണം അപഹരിച്ച ശേഷം ആരോ കൊലപെടുത്തി കടന്നു കളഞ്ഞിരിക്കുന്നു. ഏറെ മോഹിച്ചു കാത്തിരുന്ന ഒന്ന് കൈയെത്തും ദൂരത്തു വെച്ച് മോഹമായി അവശേഷിപിച്ചു അയാള്‍ കടന്നു പോയിരിക്കുന്നു .ആ നാട് അങ്ങനെ ആണ് ഒന്നിനും ഒരു സുരക്ഷിതത്വവും ഇല്ല പരാതിപെടാന്‍ നിയമമോ കോടതിയോ ഒന്നും ഇല്ല നഷ്ടപെടവര്‍ക്ക് പകരം കൊലപാതകിക്കു വേണ്ടിയും ഒരു കൊലകത്തിയുമായി എവിടെയോ ഒരാള്‍ കാത്തിരിപ്പുണ്ടാവും .യുസുഫ് പൊട്ടിക്കരയുകയാണ് ,പത്താന്മാര്‍ അസാമാന്യ ധൈര്യ ശാലികള്‍ ആണ് സിംഹത്തെ അതിന്റെ മടയില്‍ കയറി കീഴ്പെടുതുന്നവര്‍ ഒരു പക്ഷെ ഈ ധൈര്യം എല്ലാവര്‍ക്കും ഉള്ളതാവാം അവിടെ നിയമ വാഴ്ചക്ക് സാധുത ഇല്ലാതെ പോയത് . യുസുഫ് ഖാനെ ആശ്വസിപിച്ചു കമ്പനിക്കു അവധി നല്‍കി വീട്ടിലെത്തുമ്പോള്‍ എന്‍റെ നാല് വയസുകാരന്‍ ആബേല്‍ കതകിനു പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു ഖാന്‍ അങ്കിള്‍ നല്‍കിയ മെഷീന്‍ ഗണ്‍ കൊണ്ട് പപ്പയെ വെടിവെച്ചിടാന്‍ .................














Monday, 3 January 2011

ഉദരത്തിലൂടെ ഹൃദയത്തിലേയ്ക്ക്

സുന്ദരന്‍ ചേട്ടന് ഒട്ടും മുഖ സൌന്ദര്യം ഇല്ലായിരുന്നു , എങ്കിലും അയാള്‍ കറകളഞ്ഞ മനുഷ്യ സ്നേഹിയും നല്ല ഒന്നാംതരം പാചകക്കാരനും ആയിരുന്നു .പ്രവാസത്തിന്റെ ആദ്യ നാളുകളില്‍ അമ്മയുടെ രുചികള്‍ എനിക്ക് നഷ്ടപെടുതാതിരുന്നത് സുന്ദരേട്ടന്റെ കൈപുണ്യം ഒന്ന് മാത്രമാണ് .കടലിനെ ഒരു പാട് സ്നേഹിച്ചിരുന്ന സുന്ദരേട്ടന്റെ ഭാഷയും അതി വിചിത്രമായ ഒരു ഗ്രാമ്യ ഭാഷ ആയിരുന്നു അതില്‍ അസാമാന്യമായ നര്‍മ ബോധം കൂടി ചേരുമ്പോള്‍ സുന്ദരേട്ടന്‍ കേള്‍വിക്കാര്‍ക്ക് പരമപ്രിയന്‍ ആയിരുന്നു .ഒരു പാട് സ്നേഹം മണക്കുന്ന വഴികളിലൂടെ സഞ്ചരിച്ചു പെട്ടന്ന് ഏകാന്തതയില്‍ അകപെട്ടത്‌ കൊണ്ടാവാം വേഗം എനിക്ക് സുന്ദരെട്ടനുമായി അടുക്കാന്‍ കഴിഞ്ഞത്. സുന്ദരെട്ടനയിരുന്നു എന്‍റെ ആദ്യ പ്രവാസ സുഹൃത്ത്‌ . ഒരു തലമുറയുടെ അകല്‍ച്ച ഞങ്ങളുടെ സൌഹൃദത്തിനു ഒരു തടസവും ആയിരുന്നില്ല ,നാല്പതുകള്‍ പിന്നിട്ടിട്ടും ഏകാകിയായ അയാള്‍ അറിവിന്റെ ഒരു അക്ഷയഖനി ആയിരുന്നു .പുസ്തകങ്ങള്‍ തരുന്ന അറിവിനേക്കാള്‍ വിലപെട്ട അനുഭവജ്ഞാനം നെഞ്ചില്‍ സൂക്ഷിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പാവം മനുഷ്യന്‍ .മദ്യപാനം മാത്രമായിരുന്നു സുന്ദരേട്ടന്റെ ബലഹീനത അല്‍പ മദ്യം ബോധത്തെ ഉണര്തുമെന്നു പതിവായി പറയാറുണ്ടായിരുന്ന ആ മനുഷ്യന്‍ വൈകിട്ട് ഒന്‍പതു മണി കഴിഞ്ഞാല്‍ സ്ഥിരമായി ബോധാരഹിതന്‍ ആകുന്നതു എന്നിലെ യുവാവ്‌ തെല്ലു അത്ഭുതത്തോടെയും പിന്നെ സഹതാപതോടെയുമാണ് നോക്കി കണ്ടിരുന്നത്‌ .പുതിയ മേച്ചില്‍ പുറങ്ങളും അവസരങ്ങളും തേടി ഞാന്‍ പോയപ്പോള്‍ ഏറ്റവും കൂടുതല്‍ ദുഖിച്ചതു സുന്ദരേട്ടന്‍ ആവണം .വല്ലപ്പോഴും കടന്നു വരുന്ന ഒരു നല്ല ഓര്‍മ മാത്രമായി തൃശ്ശൂരില്‍ ഏതോ ഒരു കടപ്പുറത്ത് നിന്നും വന്ന ആ കുറിയ മനുഷ്യന്‍.


വര്‍ഷങ്ങള്‍ശേഷം ജീവിതം സമ്മാനിച്ച മാറ്റങ്ങളില്‍ സുന്ദരേട്ടന്‍ ഓര്‍മയില്‍ നിന്ന് തന്നെ മൂടപെട്ടു. ഒരു ദിവസം ഞാനും കുടുംബവും ആലപുഴയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് തീര്‍ത്തും പരിചിതം എന്ന് തോന്നിയ ആ രുചികളുടെ ഉറവിടം അറിയണമെന്ന് തോന്നിയത് പണ്ടെ ഞാന്‍ ഇങ്ങനെ ആണ് ജീവിക്കാനായി ഭക്ഷിക്കാതെ ഭക്ഷിക്കാനായി ജീവിക്കുന്നവന്‍ എന്ന ചീത്ത പേര് ധാരാളം കേട്ടിട്ടുണ്ട് അതുകൊണ്ട് എന്താ മുപ്പത്തി ആറാം വയസിലെ ചില ചെട്ടിയാരന്മാരെ പോലെ കുടവയറും ചാടി കിളവനെ പോലെ ,രുചിയുടെ ഉറവിടം തേടി കിച്ചണില്‍ എത്തിയ ഞാന്‍ കണ്ടത് തികച്ചും പ്രതീക്ഷിക്കാത്ത ചുറ്റുപാടില്‍ പണ്ടെങ്ങോ കണ്ടു മറന്ന ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിച്ച ആ മനുഷ്യന്‍ ,ഞാന്‍ നീട്ടി വിളിച്ചു സുന്ദരേട്ടാ ,എന്നെ മനസിലായില്ലേ എങ്ങനെ മനസിലാവാന്‍ മീശ മുളക്കുന്നതിനു മുന്‍പ് കണ്ടതല്ലേ .എന്നെ സൂക്ഷിച്ചു നോക്കി ഓര്‍മകളിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തുകയാണ് അയാള്‍ എന്ന് തോന്നി , സുന്ദരേട്ടാ ഇത് ഞാനാ ആ അജീഷ് അന്ന് ദുബായില്‍ ഒരുമിച്ചുണ്ടായിരുന്ന, ഡാ ശവീ നീയ് ആള് അങ്ങ് കൊഴുത്തല്ലോ നീയ് എവിടാരുന്നു വല്യ മുതലാളി ആയപ്പോള്‍ ഈ പാവങ്ങളെ ഒക്കെ മറന്നു ഇല്ലേ ? ഒട്ടും മാറാത്ത സുന്ദരെട്ടനുമായി ഒരു പാട് സംസാരിച്ചു പോരുമ്പോള്‍ ഒരു കുപ്പിക്കുള്ള കാശ് ചോദിച്ചു വാങ്ങാന്‍ സുന്ദരേട്ടന്‍ മറന്നില്ല , പിന്നീട് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞാന്‍ സുന്ദരേട്ടനെ കാണുമായിരുന്നു ഒരു കുപ്പി എന്‍റെ വക ഒരു അവകാശം പോലെ അയാള്‍ കൈപറ്റുമായിരുന്നു. എന്നെ കാണാതായാല്‍ വീട്ടില്‍ വന്നു ഭാര്യയോട്‌ ചോദിച്ചു വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യവും സുന്ദരെട്ടന് ഉണ്ടായിരുന്നു .


കമ്പനി ആവശ്യത്തിനായി ഒരു മാസത്തോളം ബംഗ്ലൂരില്‍ പോയി വന്നപ്പോള്‍ ഭാര്യാ ആണ് പറഞ്ഞത് ഞാന്‍ പോയ ശേഷം സുന്ദരേട്ടന്‍ വന്നിട്ടേ ഇല്ല എന്ന് . ഹോട്ടലില്‍ തിരക്കിയപ്പോള്‍ രക്തം ശര്ദിച്ചു ഹോസ്പിറ്റലില്‍ ആണെന്നും ,ഹോസ്പിറ്റലില്‍ ചെല്ലുമ്പോള്‍ സുന്ദരേട്ടന്‍ തീര്‍ത്തും അവശന്‍ ആയിരുന്നു അനാഥമായി എത്തിയ ആളിനെ അന്വേഷിച്ചു ആള് വന്നു എന്ന അറിഞ്ഞപ്പോള്‍ മുതല്‍ മരുന്നിന്റെ ചീട്ടുകള്‍ എനിക്ക് നേരെ നീളാന്‍ തുടങ്ങി . ഇടക്കെപ്പോഴോ ബോധം തെളിയുമ്പോള്‍ ലഹരിക്ക്‌ വേണ്ടി യാചിക്കുന്ന സുന്ദരേട്ടന്‍ എനിക്കൊരു ബാധ്യത ആകുന്നു എന്ന് തോന്നിയെങ്കിലും വിട്ടിട്ടു പോകാന്‍ മനസ് അനുവദിച്ചില്ല നീണ്ട പതിനാറു നാള്‍ അയാള്ക്കരികെ ഞാന്‍ കൂട്ടിരുന്നു .പതിനേഴാം ദിവസം രാവിലെ സുന്ദരേട്ടന്‍ മരിച്ചു .


ഒരു ബന്ധവും ലോകത്ത് അവശേഷിപിക്കാതെ അയാള്‍ കടന്നു പോയിരിക്കുന്നു .ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം ഏറ്റു വാങ്ങുമ്പോള്‍ വല്ലാത്തൊരു ശൂന്യത ആയിരുന്നു മനസ്സില്‍ , തീര്‍ത്തും വിരുദ്ധ വിശ്വാസങ്ങളില്‍ ജീവിച്ച ഞാന്‍ സുന്ദരേട്ടനെ എങ്ങനെയാണ് സംസ്കരിക്കേണ്ടത് . ഒന്ന് എനിക്ക് അറിയാമായിരുന്നു ഈ മനുഷ്യന്‍ കടലിനെ അത്യധികം സ്നേഹിച്ചിരുന്നു കടലുമായി എനിക്കൊരു ആത്മബന്ധം ഉണ്ടെന്നു കൂടെ കൂടെ പറയാറുണ്ടായിരുന്ന സുന്ദരെട്ടന് കടലിനു അഭിമുഖമായി ചിതയൊരുക്കി സംസ്കരിക്കുമ്പോള്‍ ഒരു ഗന്ധം എനിക്ക് അനുഭവപെട്ടു, പച്ച മാംസം കരിയുന്ന ഗന്ധമല്ല മറിച്ച് നല്ല കറിക്കൂട്ടുകള്‍ ചേര്‍ത്ത് സുന്ദരേട്ടന്‍ പാചകം ചെയ്യുമ്പോള്‍ എനിക്ക് അനുഭവപെട്ടിരുന്ന ആ ഗന്ധം . ഉദരത്തിലൂടെ ഹൃദയം കീഴടക്കിയ സ്നേഹത്തിന്റെ ഗന്ധം.

Monday, 20 December 2010

ഉയിര്ത്തെഴുന്നെല്‍പ്പ്

അന്നൊരു പെസഹാ വ്യാഴം ആയിരുന്നു , ചില കാര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ വലിയ വിഷമം തോന്നും എങ്കിലും പിന്നീട് ഓര്‍ക്കുമ്പോള്‍ ഒരു രസമാണ് .പണ്ട് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു , എന്നെ നോക്കി ചിരിക്കുന്ന ആരോടും പ്രണയം തോന്നിയിരുന്ന കാലത്ത് അതൊരു പുതിയ സംഭവമേ ആയിരുന്നില്ല എന്നാല്‍ ഇത് ഞാന്‍ മാത്രം അറിയുന്ന ഒരു ഏക ജാലക പ്രണയം . ഞാന്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഒരു ഓഫീസില്‍ പുതിയതായി എത്തിയ ഒരു സുന്ദരി റിസപ്ഷനിസ്റ്റ് ആയിരുന്നു നായിക . ചില പെണ്ണുങ്ങളെ കാണുമ്പോള്‍ തമ്പുരാന്‍ ഉള്ളില്‍ പറയും ലെണ്ടാടാ ആ പെണ്ണ് നിന്റെയാ എന്ന് ആദ്യം ലവളെ കണ്ടപ്പളെ തമ്പുരാന്റെ ഒരു ഉള്‍വിളി എനിക്കും അനുഭവപെട്ടു എന്ന് തോന്നി .ഓരോ തവണ കണ്ടു ഇറങ്ങുമ്പോഴും വീണ്ടും കാണണം എന്ന ഒരു തോന്നല്‍ ,ഓരോ കാരണമുണ്ടാക്കി ആ ഓഫീസ് സന്ദര്‍ശിക്കുക എന്‍റെ പതിവായി ,പോകറ്റിലെ കാശും ഫെയര്‍ ആന്‍ഡ്‌ ലവുലിയുടെ ടുബും തീരുന്നതല്ലാതെ അവളുടെ മനസറിയാനോ എന്‍റെ ഇഷ്ടം അവളെ അറിയിക്കാനോ വയ്യാതെ ഞാന്‍ അസ്വസ്ഥന്‍ ആയി , കൂടുതല്‍ അറിയുമ്പോള്‍ കൂടുതല്‍ വെറുക്കും എന്ന ആഗോള നിയമത്തിനു പ്രണയത്തില്‍ സ്ഥാനം ഇല്ല എന്ന് കുമളിയിലെ സാബു ചേട്ടായി പറഞ്ഞപ്പോഴാണ് രണ്ടും കല്പിച്ചു അവളിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ ഞാന്‍ തീരുമാനിച്ചത് .

ജയപ്പന്‍ ഡോക്ടര്‍ തരുന്ന മരുന്ന് പോലും മര്യാദക്ക് കഴിക്കാന്‍ മറക്കുന്ന ഞാന്‍ അവളുടെ ഓഫീസില്‍ വരുന്നവരുടെ പേരും മുഖവും ഓര്‍ത്തു വെച്ച് സംസാരിക്കാന്‍ വിഷയങ്ങള്‍ക്കായി ഗവേഷണം നടത്തി , ഒരിക്കല്‍ ഉപയോഗിച്ച ഷര്‍ട്ട്‌ വീണ്ടും ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ദിച്ചു, പുതു വസ്ത്രങ്ങള്‍ കൊണ്ട് അലമാര നിറഞ്ഞു ഇനിയും കാത്തിരിക്കുക വയ്യ എത്ര നാളായി ഇങ്ങനെ ഒളിപിച്ചു നടക്കുന്നു ഉത്തരം എന്തായാലും എന്‍റെ ഇഷ്ടം അവളെ അറിയിക്കുക തന്നെ യേശു ക്രിസ്തു പീഡാ സഹനം കടന്നു മരണത്തെ ജയിച്ചു ഉയിര്‍ത്തു ഏഴുനേറ്റ വാരമാണ് എന്‍റെ മാനസിക പീഡകള്‍ക്കും ഒരു ഉയിര്‍ത്തെഴുനെല്പ്പു പ്രതീക്ഷിച്ചു ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തു .

ആയിടക്കു ഞങ്ങളുടെ മുതലാളി അയാളുടെ പഴയ കാര്‍ വില്‍ക്കാന്‍ എന്നെ ഏല്പിച്ചു .സാമാന്യം തരക്കേടില്ലാത്ത വിലയ്ക്ക് ഞാന്‍ അത് ഒരാളുടെ തലയില്‍ കെട്ടി വെയ്ക്കുകയും ചെയ്തു വണ്ടി വാങ്ങിയ അയാള്‍ പരിശോധിക്കുന്നതിനിടയില്‍ വില കൂടിയ ഒരു സണ്‍ ഗ്ലാസ്‌ കാറില്‍ നിന്നും കിട്ടുകയും തിരികെ നല്‍കുകയും ചെയ്തു .കാറിന്റെ വിലയും അതിനുള്ളില്‍ നിന്നും കിട്ടിയ സണ്‍ ഗ്ലാസും ഞാന്‍ ബോസ്സിനെ തിരിചെല്പിക്കുമ്പോള്‍ നല്ല വിലക്ക് കാര്‍ വിറ്റതിനു സമ്മാനമായി ആയിരം ഡോളര്‍ വിലയുള്ള സണ്‍ ഗ്ലാസ്‌ നിനക്കിരിക്കട്ടെ എന്ന് പറഞ്ഞു അത് എനിക്ക് തന്നു .ഗ്ലാസ് എനിക്കൊരു ഹരമാണ് ഒരു പാട് ഗ്ലാസ്സുകള്‍ എന്‍റെ ശേഖരത്തില്‍ ഉണ്ട് എന്നാലും ഇത്രയും വിലയും ഭംഗിയും ഉള്ള ഒന്ന് നടാടെയാണ് . ബോസ്സിന്റെ റൂമില്‍ നിന്ന് പുറത്തിറങ്ങി ഞാന് ആ കണ്ണട മുഖത്ത് ഫിറ്റ്‌ ചെയ്തു ഓഫീസിലെ ടോയിലേറ്റ് കണ്ണാടിയില്‍ മുഖം നോക്കി കൊള്ളാംസൌന്ദര്യം ഒരു അമ്പതു മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു .

ഇന്ന് പെസഹ വ്യാഴം ആണ് പള്ളിയില്‍ പോയി കുര്‍ബാന കാണണം എന്ന് അമ്മച്ചി രാവിലെ വിളിച്ചു പറഞ്ഞതിനാല്‍ ഓഫീസില്‍ പോയില്ല എന്നിട്ട് എന്തോ ഒരു ലിത് ഉള്ളിന്റെ ഉള്ളില്‍ വലിച്ചു പിടിക്കുന്നു ഡ്യൂട്ടി അല്ലെങ്കിലും വണ്ടി എടുത്തു നേരെ വിട്ടു അവളുടെ ഓഫീസിലേയ്ക്ക് പുതിയ സണ്‍ ഗ്ലാസ്‌ വെച്ച് അവളെ കാണിച്ചിട്ടുമില്ല , റിസപ്ഷന്‍ ടേബിളിനു മുകളില്‍ കൈകുത്തി വാചകമടി തുടങ്ങി ആയിരം ഡോളര്‍ വിലയുള്ള കണ്ണാടിയെ പറ്റി വാചാലന്‍ ആകുന്നതിനിടയില്‍ ഞാന്‍ പോലും അറിയാതെ ആയിരം ഡോളര്‍ വിലയുള്ള സണ്‍ ഗ്ലാസില്‍ നിന്നും ഒരു ചില്ല് അടര്‍ന്നു അവളുടെ അവളുടെ കസാരയുടെ അടിയിലേയ്ക്കു വീണു ,എന്‍റെ എല്ലാം എല്ലാമെന്നു ഞാന്‍ കരുതിയിരുന്ന അവള്‍ കമിഴ്ന്നു കിടന്നു ചിരിക്കുകയാണ് എന്‍റെ ഹൃദയത്തിലേയ്ക്ക് തുളച്ചു കയറുന്ന വാള്‍ പോലെ അസഹ്യമായ ചിരി, ദക്ഷിണ ആഫ്രികയില്‍ വെച്ച് വെള്ളകാരന്‍ എറിഞ്ഞു പൊട്ടിച്ച ഒറ്റചില്ല് കണ്ണടയുമായി നില്‍ക്കുന്ന മഹാത്മാ ഗാന്ധിയെ പോലെ , ആള്കൂട്ടതിനിടയില്‍ ഉടുതുണി ഉരിഞ്ഞു പോയവനെ പോലെ, താഴേക്ക്‌ പോയ ചില്ലിനു കാത്തു നില്‍ക്കാതെ ഞാന്‍ ഇറങ്ങി നടന്നു . മുപ്പതു വെള്ളി കാശിനു യേശുവിനെ ഒറ്റിയ യുഥാസു പോലും ചെയ്യാത്ത ചതി എന്നോട് ചെയ്ത എന്‍റെ ബോസ്സിനെ കാണാന്‍ .

പിറ്റേന്ന് ദുഃഖ വെള്ളി ആയിരുന്നു എന്‍റെ ജീവിതത്തിലും അക്ഷരാര്‍ത്ഥത്തില്‍ ദുഖം നിറഞ്ഞ വെള്ളി , ഉയിര്‍പ്പ് തിരുനാളിന്റെ കുര്‍ബാന കഴിഞ്ഞിറങ്ങിയ എന്‍റെ കൈയില്‍ ഒരു പൊതി തന്നിട്ട് ഒരു കുട്ടി ഓടിമറഞ്ഞു ആളൊഴിഞ്ഞ കോണില്‍ ഇരുന്നു ഞാന്‍ ആ പൊതി തുറന്നു അടര്‍ന്നു വീണ സണ്‍ ഗ്ലാസിന്റെ കഷണവും ഒരു കുറിപ്പും രണ്ടേ രണ്ടു വരി മാത്രം പപ്പയോടു പറഞ്ഞു ഇനി വീട്ടില്‍ വന്നു ചോദിക്കുക എനിക്ക് ഇഷ്ടമാണ് , കത്ത് നെഞ്ചോടു ചേര്‍ത്ത് എത്ര നേരം നിന്ന് എന്നറിയില്ല അപ്പോള്‍ അമ്മച്ചി പറയാറുള്ള വരികള്‍ എന്‍റെ ഉള്ളില്‍ മുഴങ്ങുകയായിരുന്നു ഓരോ കുരിശു മരണവു ഒരു ഉയിര്‍പ്പിന്റെ മുന്നോടിയാണ് .

Sunday, 31 January 2010

അങ്ങനെ ഒരു അവധികാലത്ത് .

ദൈവം വസിക്കുന്ന നാട്ടില്‍ ഞാന്‍ എത്തുമ്പോള്‍
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന പഴയ വിദ്യാലയ തിരു മുറ്റതെത്തുവാന്‍ മോഹം .

ഒടുവില്‍ ഞാന്‍ എത്തും എന്‍ സ്മ്രിതികള്‍ ഉറങ്ങുന്ന ഹരിതാഭ തേടി .


വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാന്‍ ഉലകം തെണ്ടല്‍ , ഒരു പതിവ് കുട്ടനാടന്‍ കാഴ്ച .



കായലോളങ്ങളുടെ നെഞ്ചകം പിളര്‍ന്നൊരു യാത്ര




ഒരു കൊച്ചു നൗകയില്‍ ഞാനും എന്‍ പ്രകൃതിയും





ദൈവം സ്വയം തിരഞ്ഞെടുത്ത ഗേഹം .





























Tuesday, 28 July 2009

ജിവിതം തുടങ്ങുന്നതിന്റെ തലേ നാള്‍

ജീവിതം തുടങ്ങുന്നതിന്റെ തലേ നാള്‍ അതായതു വിവാഹത്തിനു ഏകദേശം പന്ത്രണ്ടു മണിക്കൂര്‍ മുന്‍പ്‌ ശോശാമ്മ എന്നെ ഫോണില്‍ വിളിച്ചൊരു കാര്യം പറഞ്ഞു ,പണ്ടു പണ്ടു വളരെ പണ്ടു യുവദീപ്തിയുടെ ക്യാമ്പ് നടക്കുമ്പോള്‍ കുരിശുമൂട്ടിലെ ജോയിച്ചന്‍ എന്നെ ഒന്നു പീഡിപിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ,ഇതുമൂലം നമ്മുടെ ഭാവിജീവിതത്തിനു കോട്ടം ഉണ്ടാകാതിരിക്കാന്‍ ഞാന്‍ മുന്പേ പറയുവാ .പിന്നെ പറ്റിച്ചു വഞ്ചിച്ചു എന്നൊന്നും അച്ചായന്‍ പരാതി പറയരുത് ഇതു പറഞ്ഞതും ശോശാമ്മ ടപ്പേന്നു ഫോണ്‍ വെച്ചു .എന്റെ കര്‍ത്താവേ ജീവിതം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇവളെന്നായി പറഞ്ഞിട്ട് പോയെ .വീട്ടില്‍ ആകെ ബഹളമാണ് ബിരിയാണിയും കള്ളും പന്നിമലത്തുകാരും ആകെ കൂടി ഒരു ഉത്സവ തിമിര്‍പ്പ് വെടിക്കെട്ടൊക്കെ എന്റെ നെഞ്ചില്‍ നടക്കട്ടെ എന്ന് ശോശാമ്മ കരുതിയിട്ടുണ്ടാവണം .പീഡിപിക്കാന്‍ ശ്രമിച്ചു എന്നല്ലാതെ ആ ശ്രമം വിജയമായോ പരാജയമായോ എന്നൊന്നും അവള്‍ പറഞ്ഞതുമില്ല .നല്ല കുട്ടിആവും ഇല്ലങ്കില്‍ ഒരു പെണ്ണും ജീവിതത്തില്‍ ഒരിക്കലും ഭര്‍ത്താക്കന്‍മാര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം വിവാഹത്തലേന്ന് ഒരു മടിയുമില്ലാതെ പ്രതി ശ്രുത വരനോട് തുറന്നു പറഞ്ഞിരിക്കുന്നു .ദൈവമേ നീ എത്ര വലിയവനാണ്‌ , എന്ത് തന്നെയായാലും ആര്‍ക്കു വേണം അവളുടെ ഭൂതം. ഭാവിയും വര്‍ത്തമാനവും ശോഭനമായാല്‍ പോരെ . കിടന്നിട്ടു ഉറക്കം വരുന്നില്ല കള്ളുസഭയില്‍ പോയി രണ്ടു ലാര്‍ജ് വാങ്ങി അടിച്ച് മൂന്നാമത് ഒന്നിന് നിന്നപ്പോള്‍ പേരപ്പന് കണ്ണുരുട്ടി നാളെ വികാരി അച്ഛന്റെ സമക്ഷത്തു നില്കെണ്ടാവനാ കള്ളിന് തത്കാലം നിരോധനം .കിടക്കാന്‍ പോകുന്ന വഴി ആനിആന്റിയുടെ വക ഉപദേശം വിവാഹം എന്നത് വ്യക്തിയുടെ രണ്ടാം ജന്മം ആണ് ,നല്ലതും ചീത്തയും ആവാന്‍ ദൈവം നടത്തുന്ന പുനര്‍ജ്ജന്മം ,കിടക്കുമ്പോള്‍ മുഴുവന്‍ ഇതായിരുന്നു ചിന്ത കുരിശുംമൂടിലെ ഷിബു എന്താവും ചെയ്തിട്ടുണ്ടാവുക, ഇല്ല വിചാരിക്കുന്ന പോലെ ഒന്നും ഉണ്ടായിട്ടുണ്ടാവില്ല .

കാലത്തു തന്നെ വിഡിയോ ഗ്രഫെര്മാര്‍ സംവിധാന ചുമതല ഏറ്റെടുത്ത് കഴിഞ്ഞു .എന്റെ മനസ്സില്‍ ശോശാമ്മയുടെ സ്വരം പ്രതിദ്വനിക്കുകയാണ് ഇനിയും സമയം വൈകിയിട്ടില്ല ഒരു പുനര്‍ വിചിന്തനം നടത്തിയാലോ, വേണ്ട ഒരു സത്യം എന്നെ വന്ചിക്കാതിരിക്കാന്‍ തുറന്നു പറഞ്ഞതാണോ അവള്‍ ചെയ്ത പാതകം .വണ്ടി പള്ളി കുരിശടിയുടെ മുന്നില്‍ നിര്ത്തി രണ്ടാം ജന്മത്തിന്റെ കുദാശ കര്‍മത്തിനായി വലതുകാല്‍ വെച്ചിറങ്ങി തൊട്ടരുകിലായി ശോശാമ്മയും ഞാന്‍ ഒളികണ്ണിട്ട് ഒന്നു നോക്കി ശോശാമ്മ ലജ്ജിച്ചു തല താഴ്ത്തി പള്ളി കല്പടവിനു താഴെ എത്തും മുന്പ് ശോശാമ്മ കൈയില്‍ ഉള്ള വെള്ള കൈലേസ്‌ എന്റെ കൈയില്‍ വെച്ചു തന്നു. കൈയിലിരുന്ന മൊബൈല് ശബ്ദിച്ചതും ഏവരേയും അല്ഭുതപെടുത്തി അടുത്തു വന്നു നിന്ന കാറിലേയ്ക്കു നടന്നു കയറിയതും ഒരുമിച്ചായിരുന്നു ,എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനു മുന്പ് എന്റെ കൂടുകാര്‍ എന്നെയും മറ്റൊരു കാറിലേയ്ക്കു മാറ്റി അവരാണ് പറഞ്ഞതു ശോശാമ്മ അവളുടെ കാമുകനുമായി ഒളിച്ചോടിയിരിക്കുന്നു .ഡിസംബറിന്റെ മഞ്ഞു മാറാത്ത അവസ്ഥയിലും ഞാന്‍ വിയര്‍ത്ത്‌ വിവശനയിരിക്കുന്നു .ശോശാമ്മ ഏല്‍പിച്ച കൈലെസിനുള്ളില്‍ നിന്നു ഒരു ചെറിയ തുണ്ട് കടലാസ് ഊര്‍ന്നു വീണു അതില്‍ ഇങ്ങനെ രണ്ടു വരി മാത്രം .

വേദനിപിക്കനമെന്നു നിനച്ചതല്ല ഇന്നലെ ഞാന്‍ ഒരു ക്ലൂ തന്നിരുന്നു

ഇന്നു വരുമെന്ന് നിനച്ചില്ല , ഇതല്ലാതെ വേറെ വഴിയില്ല ഞാന്‍ പോകുന്നു .