Monday 23 July 2012

ഉയിര്‍പ്പ് കാക്കുന്ന മത്തായിമാര്‍

അന്നൊരു  പെത്രത്താ   ആയിരുന്നു വലിയ നോമ്പ് തുടങ്ങുന്നതിനു മുന്‍പുള്ള അവസാന ഞായര്.‍ അപ്പച്ചന്‍ മാര്‍കെറ്റില്‍ നിന്നും വന്നപ്പോള്‍ ഒരു കൊച്ചു മുട്ടനാടിനെ കൊണ്ട് വന്നു കൊമ്പ് മുളച്ചു തുടങ്ങിയ വെളുത്ത താടിയുള്ള വെള്ളയില്‍ പുള്ളിയുള്ള ഒരു കുറുമ്പന്‍  ആട്. പോമി പട്ടി ചത്തു പോയതില്‍ പിന്നെ ഞങ്ങള്‍ക്ക് ഒരു രസവും ഉണ്ടായിരുന്നില്ല .കാലത്ത് ഇറച്ചി വാങ്ങാന്‍ പോയ അപ്പന്‍ ആടിനെ മുഴുവനോടെ വാങ്ങി കൊണ്ടുവരുന്നത് കണ്ടു അമ്മച്ചി തലയില്‍ കൈവെച്ചു പ്രാകി "ഇതിനെ വളര്‍ത്താനോ കൊല്ലാനോ" അമ്മച്ചിയെ മാറ്റിനിര്‍ത്തി അപ്പച്ചന്‍ എന്തോ സ്വകാര്യം പറഞ്ഞതും ആടിന്റെ കയര് അപ്പനില്‍ നിന്നും വാങ്ങി അമ്മച്ചി പറമ്പിലേയ്ക്ക്  നടന്നു വലിയ ഉത്സാഹത്തോടെ ഞങ്ങളും .

 വടക്കേലെ മത്തായികുട്ടിയുടെ പോലെ ഉശാം താടി വളര്‍ത്തിയിരുന്നത് കൊണ്ട് അവനു  മത്തായികുട്ടി  എന്ന് പേരിട്ടു .മഹാ വികൃതി ആയിരുന്നു മത്തായികുട്ടി കയറൊന്നു ലൂസകേണ്ട താമസം അവന്‍ ചാട്ടം  തുടങ്ങും.വിഭൂതി പെരുനാളുകഴിഞ്ഞു മടങ്ങുന്ന വഴി ചന്തയില്‍ കയറി അമ്മച്ചി രണ്ടു കെട്ടു പ്ലാവില വാങ്ങി അവനെ തീറ്റെണ്ടതും  അഴിച്ചു മാറ്റി കെട്ടേണ്ടതും ഞങ്ങള്‍ കുട്ടികളുടെ ചുമതലയാണ് .ഞാനും അനിയത്തി അനുവും രാവിലെ ഉണരുമ്പോള്‍ മുതല്‍ മത്തായികുട്ടിക്കു പിന്നാലെ ആണ്  വെള്ളാരം കുന്നിലെ പുല്ലു അവനു വലിയ ഇഷ്ടമാണ്.സ്കൂള്‍ അടപ്പയത് കൊണ്ട് കൂട്ടുകാരെല്ലാം അവിടെ കൂടി ഓരോ ഓരോ കളികളാണ് ബിന്ദുവും സുമതിയും ജോബും ഞങ്ങളും കൂടിയാല്‍ മത്തയികുട്ടിയുടെ കയറഴിച്ചു വിട്ടിട്ടു പിറകെ ഓട്ടമാണ് ഇടയ്ക്കു അവന്‍ തിരിഞ്ഞു നിന്ന് കുത്താന്‍ ഒങ്ങും എങ്കിലും അവന്റെ മുളച്ചു വരുന്ന കൊമ്പ് കൊണ്ടുള്ള കുത്ത് ഞങ്ങള്‍ ആരും ഭയപെട്ടിരുന്നില്ല .മത്തായികുട്ടി കുറച്ചു ദിവസം കൊണ്ട് തന്നെ ഞങ്ങളുടെ ആത്മമിത്രമായി .പുറത്തു പോകുമ്പോള്‍ അമ്മച്ചിയോട്‌ പറഞ്ഞു രണ്ടു രൂപ പ്രത്യേകം വാങ്ങും  മത്തായികുട്ടിക്കു  പ്ലാവില വാങ്ങി തീറ്റിചിട്ടെ വീട്ടില്‍ കയറു .ഒരു മാസം കൊണ്ട് മത്തായികുട്ടി കൊഴുത്തുരുണ്ട് നല്ല ഒരു മുട്ടനാടായി മാറിയിരിക്കുന്നു അന്ന് അപ്പന്‍ കൊണ്ടുവരുമ്പോള്‍ കണ്ട സോമാലിയന്‍ ലുക്ക്‌ ഒക്കെ മാറി ഒരു ജഗജില്ലി ആയിരിക്കുന്നു .

ഓശാന ഞായര്‍ കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ എല്ലാവരും എത്തും അപ്പച്ചന്റെ ചേട്ടന്മാരും സഹോദരന്മാരും പെങ്ങന്മാരും അവരുടെ കുട്ടികളും ഒക്കെ ആയി വിശുദ്ധ  വാരം ഇടവകപള്ളിയില്‍ കൂടി   ഉയിര്‍പ്പും ആഘോഷിച്ചു  മടങ്ങുകയാണ് പതിവ് .ലണ്ടനില്‍  നിന്നും ദുബായില്‍ നിന്നും ഇങ്ങു കൂനന്കുരിശു നിന്നും വരെ  എല്ലാവരും  വീട്ടില്‍ എത്തിയിട്ടുണ്ട്. അപ്പാപ്പന്‍ ഭയങ്കര കര്‍ശനക്കാരനായ വിശ്വാസി ആണ് വിശുദ്ധ വാരത്തിലെങ്കിലും മക്കളെല്ലാം ഒരുമിച്ചു കൂടി ഇടവകപള്ളിയിലെ നേര്ച്ച കഞ്ഞി കുടിക്കണമെന്നത് അപ്പന്റെ ഒരു നിര്‍ബന്ധമാണ്‌ .എനിക്കും അനുവിനും ഇഷ്ടമില്ലാത്ത ദിവസങ്ങളാണ് ഈ ഏഴു ദിവസങ്ങള്‍ ഇങ്ങ്ലീഷ്‌ മാത്രം പറയുന്ന പീറ്റും സാന്ദ്രയും ഒന്നും മിണ്ടാത്ത മോളി മാത്യുവും ഒക്കെ ഞങ്ങളുടെ വീട് കൈയേറുന്ന ദിവസമാണ് .കര്‍ത്താവ്‌ മരിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നെന്നു തോന്നിയിട്ടുണ്ട് ചിലപ്പോഴൊക്കെ   പീറ്റ് തനി സായിപ്പാണ്‌ മലയാളം പറയുന്നതെ അവനു പുച്ഛമാണ് .തിരക്കിനിടയില്‍ എല്ലാവരും മത്തായികുട്ടിയെ മറന്നിരിക്കുന്നു അവനു നേരെ ചൊവ്വേ വെള്ളമോ പ്ലാവിലയോ കൊടുക്കാന്‍  പോലും ആരുമുമില്ല .

ഓശാന കുര്‍ബാന കഴിഞ്ഞ ഉടനെ ഓടിയത് മത്തായികുട്ടിയുടെ  അടുത്തേക്കാണ്‌ പാവം വല്ലാണ്ട് വിളറിയിരിക്കുന്നു  ഞങ്ങളെ കണ്ടതും പിന്‍ കാലില്‍ കുത്തി മുന്നോട്ടു കുതിച്ചു ചാടി ഓശാന പെരുനാളിനു കിട്ടിയ ഓലമുഴുവന്‍ അവന്‍ കടിച്ചു തിന്നു അത്രയ്ക്ക് വിശന്നിരിക്കുന്നു പാവത്തിന് , പെസഹാ പാല് കാച്ചുമ്പോള്‍ അമ്മച്ചി എല്ലാവരുടെയും ഓല ചോദിക്കുമ്പോള്‍ എന്ത് പറയും അനുമോള്‍ക്കും വെപ്രാളമായി മത്തായികുട്ടിയുടെ വിശപ്പുകണ്ടപ്പോള്‍ അതൊന്നും ഓര്‍ത്തില്ല . മോളി  മാത്യു മിണ്ടില്ലങ്കിലും പാവമാണ് ഞങ്ങളുടെ വിഷമം മനസിലാക്കിയ അവരുടെ ഓല പകുത്തു മുന്നാക്കി ഓരോന്ന് വീതം ഞങ്ങള്‍ക്ക് തന്നു.പെസഹയും ദുഃഖ വെള്ളിയും കഴിഞ്ഞു ഇനി പ്രത്യാശയുടെ ഉയിര്‍പ്പാണ്. പേരപ്പന്‍ ലണ്ടനില്‍ നിന്നും കൊണ്ടുവന്ന വിലകൂടിയ കുപ്പി പോരാഞ്ഞു ചന്ദ്രന്റെ ഷാപ്പില്‍ നിന്നും രണ്ടു റാക്ക് പട്ടയും വരുത്തി ചായ്പ്പില്‍ വെച്ചിട്ടുണ്ട്. മത്തായികുട്ടിയുടെ കൂടിന്‍റെ അപ്പുറമാണ് ചായ്പ്പ് അതുവഴി പോകും വഴി ചായ്പില്‍ കയറി ഒരു കുപ്പി പൊട്ടിച്ചു മണത്തു ഓ തല ചെകിടിക്കുന്നു ഇതാണോ അപ്പനും പേരപ്പന്മാരുമായി കുടിക്കാന്‍ പോകുന്നത് .അന്നും പതിവുപോലെ മത്തായികുട്ടിയെ തീറ്റാന്‍ പുല്‍മേട്ടില്‍ പോയി വരുമ്പോള്‍ ഇറച്ചികടക്കാരന്‍ വറീത് വീട്ടിലുണ്ട് . ചായ്പിലെ റാക്കില്‍ നിന്നും പട്ടച്ചാരായവും അടിച്ചു കത്തിക്ക്  മൂര്ച്ചകൂട്ടുകയാണ്.

വൈകിട്ട് പള്ളിയില്‍ പോയാല്‍ പാതിരാ കുര്‍ബാന കഴിഞ്ഞേ മടങ്ങാന്‍ പറ്റു ഞങ്ങള്‍ പിള്ളേര് സെറ്റ് എല്ലാം നേരത്തെതന്നെ  അള്‍ത്താരക്ക്  മുന്‍പില്‍  നിരന്നു കഴിഞ്ഞു .പള്ളിചിറ അച്ഛന്റെ പാട്ട് കുര്‍ബാന കേരളത്തില്‍ എമ്പാടും പ്രശസ്തമാണ് അതിനൊരു ലയവു ഭക്തിയും ഒന്ന് വേറെ തന്നെ തുടങ്ങിയാല്‍ പിന്നെ തീരുംവരെ അതിലങ്ങനെ ലയിച്ചു പോകും ഇതിനിടയില്‍ അല്പം അഭംഗി വികാരി അച്ഛന്റെ  അറുബോറന്‍ പ്രസംഗമാണ് .കുര്‍ബനകഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ഞങ്ങളെ എന്നും ആനയിച്ചു സ്വീകരിക്കാറുള്ള മത്തായികുട്ടിയുടെ വിളി കേള്‍ക്കഞ്ഞിട്ടാണ് ഞാനും  അനുവും ഓടി ചായ്പ്പിനരികിലെയ്ക്ക് ചെന്നത് അവിടെ വറീത് ഇരുന്നു നുറുക്കുന്നത് ഞങ്ങളുടെ മത്തായികുട്ടിയുടെ പിഞ്ചു ശരീരം ആണെന്ന് മനസിലാക്കാന്‍ അവന്റെ അറുത്തു മാറ്റിയ തല കാണേണ്ടി വന്നു. നിലവിളിചോടിയ അനുവിന്റെ പുറകെ ഞാനും പാഞ്ഞു, ഇന്നലെ  വരെ ഞങ്ങളോട് ഒത്തു കളിച്ച മത്തായികുട്ടി , തമ്പുരാന്‍റെ നാമത്തില്‍  രക്തസാക്ഷിത്വം വരിചിരിക്കുന്നു. ലോകം എമ്പാടും എത്ര മിണ്ട പ്രാണികള്‍ ആവും മനുഷ്യകുലത്തിന്റെ മോചനത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവന്റെ പേരില്‍ ബാലിയാടക്കപെടുക .

  മത്തായികുട്ടി ഓടികളിച്ച  വെള്ളാരം കുന്നിലെ പുല്‍മേട്ടില്‍ ഞാനും അനുവും
എത്ര നേരം ഇരുന്നെന്നു അറിയില്ല .പേരപ്പന്‍ വന്നു വിളിച്ചിട്ട് വീട്ടിലെത്തുമ്പോള്‍ മത്തായികുട്ടിയുടെ  ഇളം മേനി  വേകുന്ന മണം ഞങ്ങള്‍ക്ക് അസഹ്യമാകുന്നത് പോലെ പോലെ തോന്നി പിന്നിലെ ചായ്പ്പില്‍ നിന്നും ആഘോഷങ്ങളുടെ ആരംഭം എന്നോണം ഒരു ഗാനം   ഒഴുകി വന്നു കര്‍ത്താവുയര്‍ത്തെഴുനേറ്റ ഞായരാഴ്ച്ചാ ...... അന്ന് ഞങ്ങള്‍ ഒന്നും  കഴിച്ചില്ല ഞങ്ങളുടെ നിരാഹാരം മത്തായികുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിചാണെന്നു മനസിലാക്കിയ അമ്മച്ചി വന്നു ഞങ്ങളുടെ അടുക്കല്‍ ഒരു രഹസ്യം പറഞ്ഞു "നമ്മുടെ കര്‍ത്താവ് ഉയിര്‍ത്തെഴുനേറ്റതു  പോലെ മത്തായി കുട്ടിയും ഒരു നാള്‍ ഉയിര്‍ക്കും മക്കള് വന്നു വല്ലോം കഴിക്കു " നിറഞ്ഞൊഴുകുന്ന അനുവിന്റെ കണ്ണുകള്‍ തുടച്ചു മനസില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു ക്രൂശിതനായ കര്‍ത്താവേ നിനക്ക് ഒരാള്‍ക്ക്‌ മാത്രം  ഉയിര്‍ത്താല്‍  മതിയാരുന്നു ഇതിപ്പോള്‍ ലോകം എമ്പാടും എത്ര മിണ്ടാ പ്രാണികളാണ് ഉയിര്‍പ്പ്  പ്രതീക്ഷിച്ചു കാത്തിരിക്കുന്നത് അവരുടെ മേല്‍ കരുണ തോന്നേണമേ .



3 comments:

ajith said...

വായിച്ചപ്പോള്‍ കഷ്ടം തോന്നി...
ഇനിമേല്‍ ഒരു യാഗവും ഇല്ലയെന്ന് പറഞ്ഞിട്ടോ..? ( ഹീബ്രു 10:26)

ajeeshmathew karukayil said...

എഴുത്തിന്റെ നിലവാരം കണ്ടിട്ടാണോ അജിത്തേട്ടാ കഷ്ടം തോന്നിയത് ?(:

ajith said...

എഴുത്തിന്റെ നിലവാരം കണ്ടിട്ടല്ല
മത്തായിക്കുട്ടീടെ കാര്യമോര്‍ത്തിട്ടാ കഷ്ടം