Tuesday, 28 October 2008

രാഷ്ടീയ ഭിക്ഷാടകര്‍

പി സി തോമസ് കുറെ നാളായി യാചിക്കുകയാണ് എന്‍റെ പൊന്നു ജോസഫ് സാറേ എന്നെയൊന്നു പുറത്താക്കാന്‍ ജോസഫ് കേട്ട ഭാവമേ നടിക്കുന്നില്ല .അമീബ കോശ വിഭജനത്തിനു ശ്രമിക്കുന്നപോലെ കര്‍ഷകരെ സംഘടിപിച്ചു പല വിധത്തിലുള്ള അച്ചടക്ക ലംഘനവും നടത്തി നോക്കി എന്നിട്ടും ഫലം തദൈവ .പള്ളിയും പട്ടക്കാരുമായിരുന്നു കേരള കൊണ്ഗ്രെസ്സുകളുടെ എക്കാലത്തെയും വലിയ ശക്തിയും വോട്ട് ബാങ്കും,ദൈവാധീനം കൊണ്ടു സഖാവ് ബേബിയും പിണറായിയും കൂടി അതൊരു വഴിക്കാക്കി കൊടുത്തു ഇനി ഇടതു പക്ഷ സഖ്യ കക്ഷി എന്നനിലയില്‍ എങ്ങനെ വിശ്വസികളിലെയ്ക്ക് ഇറങ്ങി ചെല്ലും എന്ന് നിനച്ചു കുഞ്ഞുമാണി പുണ്യ വാളനെ മനസ്സില്‍ ധ്യാനിച്ച് കഴിഞ്ഞ ജോസേഫിനു പാര്‍ടിക്കുള്ളില്‍ നിന്നു കിട്ടിയ അടിയാണ് പി സി തോമസിന്‍റെത്. ഒരു കാട്ടില്‍ രണ്ടു സിംഹങ്ങള്‍ വാഴില്ല എന്ന പഴംചൊല്ലിനെ ശരിവെയ്ക്കുന്ന തരത്തിലാണ് കേരള കൊണ്ഗ്രെസ്സ് ജൊസ്ഫ് ഗ്രൂപ്പിന്റെ അവസ്ഥ .പാര്‍ടി ചെയര്‍മാന് മിണ്ടാട്ട്ടം മുട്ടിയ അവസ്ഥ അറുപതാം വയസില്‍ പെണ്ണുകേസില്‍ പെടുക കൂടെ നില്‍ക്കുന്നവര്‍ മന്ത്രി സ്ഥാനത്തിനു തമ്മില്‍ തല്ലുക ,കേസ് ഒതുക്കി തീര്‍ക്കാന്‍ ചെന്നൈക്ക് പോയവര്‍ ഒരിക്കലും തീരാത്ത കേസാക്കി പാര വെയ്ക്കുക ഇതെല്ലാം കഴിഞ്ഞ ശേഷം ജോസഫ് വായ തുറന്നിട്ടില്ല .ഈ അവസരം മുതലാക്കിയാണ് പി സി തന്‍റെ കൂടെ വന്നവരേയും പാര്‍ടിയിലെ അസംതൃപ്തരെയും അധികാര മോഹികളെയും ചാക്കിട്ടു പിടിച്ചു സമാന്തര സംഘടനക്കു ശ്രമിക്കുന്നത് .ഇടതു മുന്നണി രണ്ടു കൂട്ടരെയും മുന്നണി യോഗങ്ങളില്‍ പങ്കെടുപ്പിക്കുകവഴി ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞിരിക്കുകയാണ് ജോസഫ് മറുകണ്ടം ചാടുകയാണെങ്കില്‍ തങ്ങള്‍ക്കും വിശ്വാസികളുടെ ഇടയില്‍ ഒരു ഇടയന്‍ ഉണ്ടാവേണ്ടേ . വിശ്വാസികളെയും വിശ്വാസത്തെയും തള്ളി പറഞ്ഞാലും അവരുടെ വോട്ടിനെ തള്ളിപറയാന്‍ കഴിയുമോ ?മാണി സാര്‍ റോമില്‍ പോയി തിരി പിടിച്ചു വിശ്വാസികളുടെ ഹൃദയത്തില്‍ കയറിയെങ്കില്‍ തോമസ് ഇവിടെ ഒറീസ്സയില്‍ പീഡിതരുടെ ജിഹ്വ ആകുകയാണ് .ഇന്നല്ലെങ്കില്‍ നാളെ തോമസ് പുറത്തു ചാടും അധികാരം എന്ന രസിപ്പിക്കുന്ന കസേരക്കായി അച്ചായന്‍ ഇനി എന്തെല്ലാം കളികള്‍ കളിക്കുമെന്ന് കാത്തിരുന്നു കാണുക തന്നെ .



Tuesday, 21 October 2008

ഷെവലിയാര്‍ ജിമ്മി

പതിരാവേറെ കറുത്ത നേരം
കത്തനാരച്ചന്റെ ഫോണ്‍ ചിലമ്പി
അങ്ങേതലയ്ക്കല്‍ ഒരാള്‍ ഒരുത്തന്‍
തെല്ലു കിതചോതി നായ ചത്തു
നിദ്ര മുറിചിട്ടീ ചൊല്ല് കേട്ടു
അച്ഛനു ദേഷ്യം ഇരച്ചു കേറി
വീട്ടിലെ നായ തുലഞ്ഞിടുകില്‍
പള്ളി വികാരിക്കിതെന്തു ചേതം
മുറ്റത്തു നല്ലൊരു കുഴിയെടുത്തു
നായയെ പെട്ടന്ന് വെട്ടി മൂട്
തോള്ളക്ക് വന്ന തെറികളെല്ലാം
പട്ടത്തെ ഓര്‍ത്തച്ചന്‍ പിന്‍വലിച്ചു
തെല്ലു നിറഞ്ഞ മൌനം മുറിച്ചു
അച്ഛനോടായി മൊഴിഞ്ഞു വീണ്ടും
ചത്തത് വെറുമൊരു നായയല്ല
കൊച്ചു കുബേരന്‍ ഈ ജിമ്മി നായ
നായയ്ക്ക്‌ കര്‍മങ്ങള്‍ ചെയ്തിടുന്ന
പള്ളിക്കാ ഒസ്യത്തില്‍ നല്ല പങ്കും
സ്വത്തു വിവരങ്ങള്‍ കേട്ട നേരം
പാതിരി അച്ഛന്‍ കുരച്ചു ചീറി
ചത്തത്‌ കത്തോലിക്കാ നായയെന്നു
എന്തുകൊണ്ടിതുവരെ ചൊല്ലിയില്ല
തങ്ക കുരിശുമായ് അച്ചനെത്തി
ചരമ പ്രസംഗം തകര്ത്തു വാരി
ജിമ്മി തന്‍ ഒസ്യത്തിനു ഒത്ത വണ്ണം
അന്ത്യ കര്‍മങ്ങള്‍ അതൊക്കെ നല്കി
ദൈവപിതാവിന്‍ വലം ചേര്‍ക്കുവാന്‍
ജിമ്മിയെ ഷെവലിയാര്‍ ജിമ്മിയാക്കി
കീശയില്‍ കാശുള്ള ഏതു നായ്ക്കും
ചുളുവില്‍ അടിച്ചിടാം സ്വര്‍ഗരാജ്യം .

Sunday, 12 October 2008

സാന്ത്വന വെള്ളി

വെള്ളി ഒരു സാന്ത്വനമാണ്

യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത

കര്‍ത്തവ്യ ബോധത്തിന്റെ ഉള്‍വിളികള്‍ ഇല്ലാത്ത

ഉറക്കത്തിന്റെ സൌന്ദര്യമൂരുന്ന വെള്ളി.

പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും

ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി.

വിവരമില്ലാത്തവന്റെ വിവരക്കേടുകള്‍ക്ക്

റാന്‍ മൂളി നില്‍ക്കെണ്ടാതൊരു വെള്ളി.

ടി വി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍

ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .

വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍

വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി.

ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍

അലക്കി വെളുപ്പിക്കേണ്ട വെള്ളി.

ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന

പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .

പൊന്നു പണവും ഇല്ലങ്കിലും ങ്ങള്വേഗം വന്നാ മതിന്ന

കിളി മൊഴിക്ക് മുന്നില്‍ വാക്കുകള്‍ നഷ്ടപെടുന്ന വെള്ളി .

നളപാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി

സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാനൊരു വെള്ളി .

വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍

തല പൂഴ്ത്തി അലിഞ്ഞില്ലാതാകാന്‍ ഒരു വെള്ളി .

വെള്ളി ഒരു അനുഗ്രഹമാണ് ,

മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്

ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .

Thursday, 2 October 2008

ഡോമെസ്ടിക് കുരിയാക്കോ

കുരിയാക്കോ പണ്ടൊരു പെണ്ണ് കണ്ടു
ലണ്ടനില്‍ നേഴ്സ് ആയ മറിയകുട്ടി.
വടി പോലെ നീണ്ടൊരു കുരിയാക്കോയ്ക്ക്
തടിയെറും നിറമില്ല മറിയകുട്ടി
പൌണ്ടിന്‍ കനത്തിലെ ഡോറീ കണ്ട്
കുരിയാക്കോ മദയാന മരിയെ കെട്ടി
കെട്ട് കഴിഞ്ഞെട്ടു തീരും മുന്‍പെ
മറിയാമ്മ കരയാതെ ബൈ ബൈ ചൊല്ലി
കുരിയക്കോ ഫോണ്‍ ചോട്ടില്‍ പെറ്റിരുന്നു
മറിയാമ്മ സാറ്റലൈറ്റ് ഫോണ്‍ വിളിച്ചു
മുറിയാതെ പൌണ്ട് എത്തി കുരിയാക്കോയ്ക്ക്
വൈകാതെ സ്പീഡ് പോസ്റ്റില്‍ വിസയുമെത്തി
മണിക്കൂറില്‍ അറുപതു പൌണ്ട് നേടും
മറിയേടെ കെട്ടിയോന്‍ ഞാന്‍ കുരിയാ
മറിയാമ്മ ഡൂട്ടിക്ക് പോയിടുമ്പോള്‍
ഹോട്ട് ബേഡില്‍ ചൂടന്‍ തകര്‍ത്തു കാണും
മാമരം കോച്ചും തണുപ്പ് അകറ്റാന്‍
സ്കോച്ച് ഒന്നു പൊട്ടിച്ചു വീശിടെണം
ലണ്ടനില്‍ കിട്ടുന്ന മദ്യമെല്ലാം
ലാവിഷായ് വാങ്ങി അടിച്ചിടെണം
ഭര്‍ത്താവുജോലിയും കനവു കണ്ട്‌
കുരിയാക്കോ ലണ്ടനില്‍ ഫ്ലൈറ്റ്ഇറങ്ങി

ലണ്ടനിലെത്തിയ നാള്‍ മുതല്‍ക്കു
മറിയാമ്മ മറിമായം കാട്ടി മെല്ലെ
രാവിലെ ബെഡ് കോഫി വെച്ചിടേണം
പ്രാതലോരുക്കി ഞാന്‍ നല്‍കിടേണം
ടോമിയെ ദിവസവും തൂറ്റിക്കണം
സോപിട്ട് നന്നായ്‌ കുളിപ്പിക്കണം
പട്ടിക്കു ഫുഡ് ഒക്കെ തീര്‍ന്നിടുമ്പോള്‍
മാര്‍കെറ്റില്‍ പോയി ഞാന്‍ വാങ്ങിടെണം
മറിയാമ്മ ജോലിക്ക് പോകും മുന്‍പെ
ചുളിയാതെ തുണി എല്ലാം തേച്ചു നല്കും
തിരുവല്ലേല്‍ ഉണക്കമീന്‍ വിറ്റിരുന്ന
കുരിയാക്കൊയ്ക്കിവിടിപ്പം സ്കോപ്പും ഇല്ല
മീന്‍ ഉണക്കാന്‍ ഒട്ടു വെയിലുമില്ല
കുരിയാക്കോ എന്ന ഞാന്‍ ഏകനല്ല
ലണ്ടനില്‍ എവിടെ തിരിഞ്ഞിടിലും
നൂറു കുരിയക്കോ പ്രേതമുണ്ട്
മിസിസിന്റെ പൌണ്ടിന് ഫുഡ് അടിക്കും
ഗ്ലോറിഫൈഡ് ഡോമെസ്ടിക്ക് കുരിയാക്കൊമാര്‍

Monday, 29 September 2008

ഹൃദയത്തിന്റെ ഭാഷ

പതിനാറു കഴിഞ്ഞപ്പോഴേ ഉള്ളില്‍ ചേക്കേറിയ മോഹമാണ് ,ഉസ്മാന്റെ ബാപ്പയെപോലെ ഗള്‍ഫില്‍ പോയി പത്തു കാശ് സമ്പാദിക്കണം. ഉസ്മാന്റെ മണം അവനണിയുന്ന ഉടുപ്പുകള്‍ ഒക്കെ ഒരു പ്രചോദനം ആയിരുന്നു .പത്താം ക്ലാസ് പാസായാലെ ഗള്‍ഫില്‍ ജോലി തരമാകുമെന്നു ഉമ്മ ഇടക്കിടെ ഒര്മിപിച്ചിരുന്നത്‌ കൊണ്ടു രണ്ടാം തവണയെങ്കിലും കയറികൂടി അത്രയ്ക്കായിരുന്നു പൂതി .പതിനെട്ടു തികയുന്ന അന്ന് തന്നെ പാസ്പോര്‍ട്ട് അപേക്ഷ കൊടുത്തു കാത്തിരിപ്പായി വിസക്കാരന്‍ മമ്മത് നേരത്തെ ഉറപ്പു പറഞ്ഞിട്ടുള്ളതാ പാസ്പോര്‍ട്ട് കിട്ടിയാലുടന്‍ എല്ലാവര്ക്കും കൊടുക്കുന്നതില്‍ പതിനായിരം കുറച്ചു വിസ തരാമെന്ന്.കാത്തിരുന്ന് കാത്തിരുന്ന് ഖാദര്‍പോലീസ് വെരിഫികെഷനും വന്നു ഇരുനൂറ്റി അമ്പതു കിട്ടിയപ്പോള്‍ ചോദ്യവും പറച്ചിലും ഇല്ലാതെ ഓന്‍ മടങ്ങി പിന്നെയും മാസമൊന്നു കഴിഞ്ഞു പാസ്പോര്‍ട്ട് കിട്ടാന്‍ . പോസ്റ്റ്മാന്‍ ഗോപാലേട്ടന്റെ കൈയില്‍ നിന്നും പാസ്പോര്‍ട്ട് ഒപ്പിട്ടു വാങ്ങുമ്പോള്‍ പുത്തനുടുപ്പ്‌ കിട്ടിയകുട്ടിയുടെ ഭാവമായിരുന്നു.ബാപ്പ കടം വാങ്ങി തന്ന പതിനായിരവുമായി മമ്മതിനെ തേടി യാത്രയായി. മമ്മത് വലിയ തിരക്കുള്ള മനുഷനാ ഒനില്ലാത്ത ബിസിനസ്സ് ഒന്നുമില്ല പഴയ പാട്ട കുപ്പി മുതല്‍ വിസ വരെ മമ്മത് കച്ചോടം ചെയ്യുന്നുട് .ഉമ്മച്ചിയുടെ അകന്ന ബന്ധവും പറയുന്നതു കേട്ടു ബന്ധവും പറഞ്ഞു അങ്ങ് ചെന്നാല്‍ മതി ,പക്ഷെ ഓന്‍ഒരു പാടു പേരെ രക്ഷ പെടുത്തിയിട്ടുണ്ട് ചാക്കുകാരന്‍ ജലീല്‍ എങ്ങനാ രക്ഷപെട്ടേ .

പണം കീസയിലാക്കുമ്പോള്‍ ഞാന്‍ ചോദിച്ചു ഇക്ക ഗള്‍ഫില്‍ ഞാന്‍ ഏത് ഭാഷയാവും സംസാരിക്കേണ്ടി വരിക .മമ്മതൊന്നു ചൂളി ഒരു പാടു പേരെ കയറ്റി വിട്ടിടുണ്ടെങ്കിലും ഒരു ഉംറ ചെയ്യാന്‍ കൂടി പോയിട്ടില്ല എങ്കിലും തന്റെ പൊതു വിജ്ഞാനം വെച്ചു ഒന്നു തട്ടി അറബി നാടു ആണെന്കിലും നെനക്ക് അറബിന്റെ ഒന്നു ആവശ്യം വരില്ല ലേശം ഹിന്ദി പഠിച്ചാ മതി .പത്താം ക്ലാസില്‍ ഹിന്ദിക്ക് പത്തു മാര്‍ക്ക് വാങ്ങിയ ഞാന്‍ ഹിന്ദി സംസാരിക്കണമെന്ന് . പെരേല്‍ എത്തിയപ്പോള്‍ ബാപ്പ പറഞ്ഞു എന്തേലും അറബി വല്ലതും പഠിക്കണ്ടേ നെനക്ക് പള്ളിലെ മുയലിയാരോട് പറഞ്ഞിട്ടുണ്ട് നാളെ മുതല്‍ മുതല്‍ കുറച്ചു ദിവസം പള്ളിപെരെ പോ പഠിക്കേണ്ട സമയത്തു പഠിച്ചില്ല പിന്നാ ഇപ്പൊ ,ബാപ്പയെ ധിക്കരിച്ചു ശീലമില്ല . രാവിലെ പള്ളിപെരെ വെച്ചു ഉസ്മാനാണ് അത് പറഞ്ഞതു ഗള്‍ഫില്‍ അറബിയല്ലത്രേ ഉര്‍ദു ആണത്രേ സംസാരഭാഷ കൂടുതലും ഇന്ത്യക്കാരും പാകിസ്ഥാനികളും എന്തിന് ലോക്കല്‍ അറബികള്‍ വരെ ഉര്‍ദു സംസാരിക്കുമെന്ന് ബാപ്പ പറഞ്ഞിട്ടുണ്ടത്രേ .മുയലിയാരെ കാത്തു മദ്രസയില്‍ നില്‍ക്കുമ്പോളും ഇതായിരുന്നു ചിന്ത എന്താവും ഗള്‍ഫില്‍ എനിക്ക് സംസാരിക്കേണ്ടി വരിക .ആദ്യ ദിനം ആവശ്യം വേണ്ട അറബികള്‍ പഠിച്ചു പുറത്തു വന്നപ്പോളാണ് നസീറിക്കയെ കണ്ടത് പുള്ളി പന്ത്രണ്ടു കൊല്ലം ഗള്‍ഫില്‍ ഉണ്ടായിരുന്നതാണ് അറബി പഠിക്കാനാണ് താന്‍ വന്നതെന്ന് അറിഞ്ഞപ്പോള്‍ നാസരിക്കയ്ക്ക് ചിരി അടക്കാന്‍ ആയില്ല .പള്ളിലെ അറബി അല്ലത്രേ അവിടുത്തെ സംസാരഭാഷ നെനക്ക് മലയാളം അറിഞ്ഞു കൂടെ അത് മതി അറബി നാട്ടില്‍ ഒരു കല്ലിനോട് പോലും മലയാളം പറഞ്ഞാല്‍ മനസിലാകുമാത്രേ .നാസരിക്ക എനിക്ക് കുറച്ചൊന്നും ഉ‌ര്‍ജമല്ല പകര്ന്നു തന്നിരിക്കുന്നത് .അങ്ങ് ഏഴാം കടലിനു അപ്പുറത്തും എന്റെ മലയാളം മതിയത്രേ .

ബപ്പയുടെയും ഉമ്മയുടെയും ദുവാ പടച്ച തമ്പുരാന്‍ കേട്ടിരിക്കുന്നു .വിസയുമായി മമ്മതിക്കാ വന്നു അറബിന്റെ കമ്പനിയില്‍ ശിപായി ,ജോലി എന്തായാലും മതി തന്നെ അവഗണിച്ചവരുടെ മുന്‍പിലൂടെ ഒന്നു നിവര്‍ന്നു നടക്കണം .ആധാരം പണയം വെയ്ക്കാണ്ട് തന്നെ ബാക്കി പണവും റെഡിയായി ഗള്‍ഫില്‍ പോകുന്നവര്‍ക്ക് പണം കടം കിട്ടാന്‍ പഞ്ഞമില്ലത്രേ .കാത്തു കാത്തു ഒടുവില്‍ ആ ദിനവും വന്നു കുടുംബത്തില്‍ നിന്നും ആദ്യമായി ഒരാള്‍ വിമാനം കയറുന്നു .രണ്ടു തലമുറയുടെ സ്വപ്നമാണ് ബാപ്പക്കും മൂത്തപ്പക്കും സാധിക്കാത്തതാണ് .നിലവിളികള്‍ തുടങ്ങി ഉമ്മ എന്നെ പിരിഞ്ഞിരുന്നിട്ടില്ല പറക്കും തളിക എന്നെ വഹിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു എന്റെ ആഹ്ലാദം ആകാശത്തോളം ഉയരുകയായി .

ഉമ്മ പറഞ്ഞ കഥകളിലെ മുത്തു രസൂലിന്റെ നാട്‌ ഓര്മ വെച്ച നാള്‍ മുതല്‍ എന്റെ സ്വപ്ന ഭൂമി .വിമാനത്താവളത്തിലെ നീണ്ട ക്യുവില്‍ നിന്നും പുരത്തു കടന്നപ്പോള്‍ ആധിയായി ആരാവും സ്വീകരിക്കാന്‍ ഉണ്ടാവുക ,ഏത് ഭാഷയാവും സംസാരിക്കുക നാസിര്‍ പറഞ്ഞ വിശ്വ മലയാളത്തിലാണ് എന്റെ പ്രതീക്ഷ .പുറത്തു കടന്നതും ഒരു കറുത്ത തടിച്ച് അറബി വന്നു ചുമലില്‍ തട്ടി ചോദിച്ചു ഷൂ ഇസ്മക്ക് ഇന്ത?അന്ന് ആദ്യമായാണ് ഷൂ ഇടുന്നത് ഞാന്‍ കാലിലേയ്ക്ക് നോക്കി .ആത്തിനീ ജവാസ് അയാളെന്റെ പാസ്പോര്‍ട്ടിന് നേരെ കൈ നീട്ടി ഞാന്‍ പിന്നോട്ടാഞ്ഞു പതിനാറു വയസു മുതല്‍ ദിവസങ്ങള്‍ എണ്ണി കാത്തിരുന്നു നേടിയതാണ് .പോക്കറ്റില്‍ നിന്നും അയാളെന്റെ ഫോട്ടോ കാട്ടി ഇതു നീയല്ലേ എന്ന് ചോദിച്ചപ്പോഴാണ് മനസിലായത് ഇതാണെന്റെ കഫീല്‍ .ഉമ്മച്ചി തന്നു വിട്ട അച്ചാറുസഞ്ചിയും തൂക്കി അയാളുടെ പിന്നാലെ നടക്കുമ്പോള്‍ ആയിരം ചിന്തകളായിരുന്നു മനസ്സില്‍ .പരവതാനി വിരിച്ച പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡും കൂറ്റന്‍ കെട്ടിടങ്ങളും നിറഞ്ഞു തൂങ്ങുന്ന ഇന്തപനയും ഒരു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ നോക്കിയിരുന്നു .നഗരം പിന്നിട്ടു എതോക്കയോ മരുഭൂമിയിലൂടെ വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ് എന്റെ ചിന്തകള്‍ അതിനെക്കാളേറെ വേഗത്തിലും .ഏകദേശം മരുഭൂമിയുടെ മധ്യത്തിലായി വണ്ടി നിന്നു ഒരു ചെറിയ വീട് അതിനരികിലായി കുറെ ഒട്ടകങ്ങളും .ഒട്ടകങ്ങള്‍ക്കു കാവലാണ് എന്റെ ജോലി മനുഷ്യനും മാന്ജാതിയും ഇല്ലാത്ത മരുഭൂമിയില്‍ ഞാനും കുറെ ഒട്ടകങ്ങളും മാത്രം ആഴ്ചയിലൊരിക്കല്‍ അറബി വന്നു ക്ഷേമം അന്വേഷിച്ചു മടങ്ങും പിന്നെ ഞാനും കുറെ ഒട്ടകങ്ങളും മാത്രം .അറബിയും ,ഉര്‍ദുവും ,ഹിന്ദിയും ,നാസരിക്കയുടെ വിശ്വ ഭാഷയായ മലയാളവും വഴങ്ങാത്ത ഈ ഒട്ടകങ്ങള്‍ക്കു നടുവില്‍ ഹൃദയം കൊണ്ടു സംവദിച്ചു ഞങ്ങള്‍ സന്തുഷ്ടരായി കഴിയുന്നു.

Saturday, 27 September 2008

ഒരു തല്ലു കൊള്ളി

പച്ചരിപല്ലുകൊണ്ട് അമ്മതന്‍ മാറില്‍ ഇറുക്കി കടിച്ചപ്പോള്‍
സ്നേഹവായ്പ്പോടെന്നെ അമ്മ തല്ലി

പിച്ച നടക്കുമ്പോള്‍ മണ്ണില്‍ കളിച്ചപ്പോള്‍
ഇച്ചയെന്നോതി എന്‍ അച്ഛന്‍ തല്ലി .

ഹരീ ശ്രീ മുഴുവനും തെറ്റാതെ ചൊല്ലാഞ്ഞാല്‍
കോങ്കണ്ണി ടീച്ചര്‍ അന്നാദ്യം തല്ലി.

സ്ലേറ്റ് തുടക്കാന്‍ മഷിത്തണ്ട് നല്കാഞ്ഞാല്‍
പയസെന്ന ചങ്ങാതി അന്ന് തല്ലി.

സൂത്രവാക്യങ്ങള്‍ മറന്നു ചൊല്ലിടുന്ന ഞാനെന്ന
മടയനെ കാഞ്ഞൂ പറമ്പന്‍ കണക്കറ്റ് തല്ലി.

ക്ലബ്ബ് നടത്തി പിരിച്ചൊരു കാശിന്റെ -
കണക്കു ചോദിച്ചവര്‍ പൊതിരെ തല്ലി.

കൊണ്ഗ്രെസ്സ് ജയിക്കുന്ന കോളേജ് ഇലക്ഷനില്‍
പൊരുതാതിരിക്കാന്‍ ഇരുട്ടില്‍ തല്ലി.

പള്ളി കൈക്കാരനാം പൂണിയിലെ ചാക്കോയെ -
ചീത്ത പറഞ്ഞപ്പോള്‍ കമ്മിറ്റിക്കാരൊക്കെ ചേര്ന്നു തല്ലി.

ശങ്കരന്‍ കുട്ടിടെ വേലിവഴക്കിനു മാധ്യസ്ഥം ചെന്നപ്പോള്‍
കുട്ടിടെ മോന്‍ എടുത്തിട്ട് തല്ലി.

മതമില്ലാ ജീവനെ പിന്‍വലിപ്പിക്കുവാന്‍ ധര്‍ണ നടത്തുമ്പോള്‍
കേരളാ പോലീസ് ഓടിച്ചിട്ട് തല്ലി .

പടച്ചോന്റെ കൃപകൊണ്ട് മരുഭൂവില്‍ എത്തീട്ട്
നല്ല തല്ലൊന്നുമെ കിട്ടിയില്ല .

ബ്ലോഗെഴുത്ത് ഇപ്പടി മുന്നോട്ടു പോയിടില്‍
ഉടനൊരു തല്ലിനായ് കാത്തിരിപ്പൂ .



Thursday, 18 September 2008

ഗോഡ്സെയുടെ നാട്

ഇരുളില്‍ നിന്നു ഞങ്ങളെ പ്രകാശത്തിലേക്കും ,അസത്യത്തില്‍ നിന്നും സത്യത്തിലെയ്ക്കും ,മരണത്തില്‍ നിന്നും നിത്യതയിലെയ്ക്കും ഞങ്ങളെ പ്രവേശിപ്പിക്കണമേ എന്ന് പ്രാര്ഥിച്ചിരുന്ന ഋഷി വര്യന്മാരുടെ നാടാണ് ഭാരതം .സകല സംസ്കാരങ്ങളെയും സമഭാവനയോടെ സ്വീകരിച്ച മാതൃകാദേശം.പാശ്ച്യത്യര്‍ ഔപചാരിക കൂടികാഴ്ചയില്‍ ഹസ്തദാനം ചെയ്തു അഭിവാദ്യം സ്വീകരിക്കുമ്പോള്‍ നാം ഭാരതീയര്‍ ഇരു കൈയും കൂപ്പി നമസ്കാരം ചൊല്ലുകയാണ് പതിവ് ഇതിനര്‍ത്ഥം ഞാന്‍ നിന്നിലുള്ള ദൈവാംശത്തെ ബഹുമാനിക്കുന്നു എന്നാണ്‌,ജീവനുള്ള സകല ചരാചരങ്ങളിലും ദൈവത്തെ കാണുന്ന മഹത്തായ സംസ്കാരത്തിന് ഉടമകളായ നാം ചില സ്വാര്‍ത്ഥ ലാഭക്കാരുടെ കൈയിലെ കളിപാവകള്‍ ആകുമ്പോള്‍ നഷ്ടമാകുന്നത് ഭാരതം എന്ന മഹത്തായ രാജ്യത്തിന്റെ പൈതൃകമാണ് .ഭാരതീയരെല്ലാം ഹിന്ദു പാരംബര്യം പേറുന്നവരാനെന്ന സത്യം പരക്കെ അംഗീകരിക്കപെട്ടതാണ് .ജന്മം കൊണ്ടു ഹിന്ദുവും കര്‍മം കൊണ്ടു ഭാരതീയരും വിശ്വാസം കൊണ്ടു മറ്റു മതസ്ഥരും ആയവരെ ആക്രമിച്ചു ഇല്ലായ്മ ചെയ്യുന്നത് ഒരു ഉത്തമ ഭാരതീയന് ചേര്‍ന്നതാണോ ?

ഇയടുത്ത കാലത്തു മത നൂന്യപക്ഷങ്ങള്‍ക്ക്‌ നേര്‍ക്ക്‌ നടക്കുന്ന ആക്രമങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്താണ് ? രാജ്യം പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുന്ന ഈ ഘട്ടത്തില്‍ തികച്ചും ഏകപക്ഷീയമായ ഈ ആക്രമണങ്ങള്‍ ലക്‌ഷ്യം വെയ്ക്കുന്നത് എന്താണ് ?തികച്ചും രാഷ്ടീയപ്രേരിതങ്ങള്‍ അല്ലെ ഇവ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .തീവ്ര ഹിന്ദുത്വം ഇന്ത്യന്‍ രാഷ്ടീയത്തില്‍ നന്നായിവേകുന്ന പരിപ്പാനെന്നു ഭാരതീയ ജനത പാര്‍ടിക്കും അതിന്റെ പോഷക സംഘടനകള്‍ക്കും നന്നായി അറിയാം .അയോധ്യ എന്ന ബാബറി മസ്ജിദ് പ്രശ്നം പരമാവധി ചൂഷണം ചെയ്തു വടക്കേ ഇന്ത്യയില്‍പടര്ന്നു കയറിയ ഹിന്ദുത്വ വികാരം വെറും രണ്ടു എം പി മാത്രം ഉണ്ടായിരുന്ന ഭാരതീയ ജനതാപാര്ടിയെ ഇന്ത്യ ഭരിക്കുന്ന പാര്‍ടി ആയി ഉയര്‍ത്തിയില്ലേ .അഞ്ചു കൊല്ലം ഇവര്ക്ക് ഭരിക്കാന്‍ കിട്ടിയിട്ടും തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ രാമ ക്ഷേത്രം പൂര്‍ത്തിയാകാഞ്ഞതെന്തുകൊണ്ട്?ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാഞ്ഞത് കൊണ്ടു എന്ന വരട്ടു ന്യായം പറയാനുണ്ടാവും ഒരു പക്ഷെ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയാലും ഇവര്‍ ഇതിന് തുനിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പാലം കടന്നു കഴിഞ്ഞാല്‍ നാരായണനെ കൊണ്ടു എന്ത് ഗുണം .രാജ്യം മുഴുവന്‍ നടക്കുന്ന സ്ഫോടനങളുടെ ഉത്തരവാദിത്തം ഒരു സമുദായത്തിന്റെ മേലും മതപരിവര്‍ത്തനത്തിന്റെ കുത്തക മറ്റൊരു സമുദായത്തിന് മേലും വീതിച്ചു നല്‍കിയാല്‍ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമായി .കേരളത്തില്‍ സംഘ പരിവാര്‍ ശക്തികള്‍ വിശ്വ രൂപത്തില്‍ എത്താത്തതിന് ഇടതുപക്ഷതോടാണ് നന്ദി പറയേണ്ടത് .പുരോഹിത ശ്രേഷ്ടര്‍ എന്തൊക്കെ പറഞ്ഞാലും സംഘ പരിവാറിനെ കേരളത്തില്‍ വളരാന്‍ അനുവദിക്കാത്തത് ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ ആണ്‌െന്നത് പറയാതെ വയ്യ .

ഇശ്വരനിലേയ്ക്കുള്ള മാര്‍ഗം ചൂണ്ടികാണിക്കുകയാണ് സകല മതങ്ങളുടെയും പരമമായ ലക്‌ഷ്യം . ഒന്നും മറ്റൊന്നിനെക്കാള്‍ കേമമാല്ലന്നിരിക്കെ സ്വന്തം വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കുന്ന ഒരുവന് എങ്ങനെ മറ്റൊരുവന്റെ വിശ്വാസത്തെ ആക്രമിച്ചു കീഴ്പെടുത്തുവാന്‍ കഴിയും .സംഘ പരിവാര്‍ അജണ്ട മുന്‍നിര്‍ത്തി അടുത്ത ലോകസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നവര്‍ക്ക് ഒരു പക്ഷെ മോഡി ഗുജറാത്തില്‍ നേടിയ വിജയമാവം ആത്മവിശ്വാസം പകരുന്നത് .കഴിഞ്ഞ ഭരണത്തിനിടയില്‍ ഗാന്ധി വധ കേസില്‍ ഗൂഡാലോചന കുറ്റം ആരോപിക്കപെട്ടിരുന്ന സവര്കരുടെ ചിത്രം പാര്‍ലെമെന്റില്‍ സ്ഥാപിക്കാനെ കഴിഞ്ഞുള്ളൂ .ഇനി ഒറ്റയ്ക്ക് ഭൂരിപക്ഷമായാല്‍ ശങ്കര്‍ കിസ്തയ്യയും ,ഗോപാല്‍ ഗോഡ്സെയും ,മദന്‍ലാല്‍ പാഹ്യയും ,ദിഗംബര്‍ രാമചന്ദ്രയും ,നാരായണന്‍ ആപ്തെയും ,വിഷ്ണു കാര്കരെയും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുകയാണ് പറ്റുമെങ്കില്‍ പാര്‍ലെമെന്റില്‍ ഗാന്ധി പ്രതിമക്കരികെ നാതുറാം ഗോഡ്സെയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കപെട്ടാല്‍ അത്ഭുതപെടരുത് ഇതു ഇന്ത്യയാണ് ,ഗാന്ധിയുടെ നാട് ,ക്ഷമിക്കുക ഗോഡ്സേയുടെ നാട് .

Friday, 12 September 2008

പ്രചോദനം എന്ന മോഷണം

ദൈവം ലോകത്തെ സ്നേഹിച്ചത് കൊണ്ടു കഥകള്‍ ഉണ്ടായി എന്നൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് അങ്ങനെയെന്കില്‍ ദൈവം നമ്മളില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരല്ലേ എഴുത്തുകാര്‍ ,തീര്ച്ചയായും പക്ഷെ ഇവിടെ ഒരാള്ക്ക് മറ്റൊരു എഴുത്തുകാരനെ കണ്ടുകൂടാ ആശയപരമായ സംഘട്ടനങ്ങള്‍ എന്ന പേരിലുള്ള ചെളി വാരി എറിയല്‍ അതിന്റെ സര്‍വ സീമകളും കടന്നു മുന്നേറുകയാണ് .ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് ജേതാവായ എം പി വീരേന്ദ്ര കുമാറിനെ കൂലി എഴുത്തുകാരെ കൊണ്ടു എഴുതി അവാര്‍ഡ് വാങ്ങിയവന്‍ എന്ന് ചെമ്മനം ചാക്കോ അധിഷേപിച്ചത് കേട്ടിരിക്കുമല്ലോ .ചിലര്‍ സ്വയം കാളിദാസന്‍മാര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ കള്ളന്‍ ദാസന്മാരാകുന്നു അതിന് പുതിയൊരു ഭാഷ്യവും പ്രചോദിതം.മറ്റൊരുവന്റെ കൃതി വള്ളി പുള്ളി വിടാതെ സ്വന്തം പേരില്‍ പടച്ചു പ്രചോധിതര്‍ ആകുന്നവരെ ദൈവം എത്രമേല്‍ സ്നേഹിക്കുന്നുന്ടാവണം.

മലയാളം കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ പ്രചോദിതന്‍ ഒരു പക്ഷെ സംവിധായകന്‍ പ്രിയദര്‍ശന്‍ ആകാനെ വഴിയുള്ളൂ പക്ഷെ തന്‍റെ സൃഷ്ടികള്‍ക്ക് സുന്ദരവും ശക്തവുമായ ആഖ്യാനം കൊണ്ടു തൊട്ടതെല്ലാം പൊന്നാക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞു എന്നത് വാസ്തവം .തന്‍റെ സൃഷ്ടികള്‍ ഒട്ടുമിക്കവയും പ്രചോദിതങ്ങള്‍ ആണെന്ന് പരസ്യമായി സമ്മതിച്ച ഒരു വ്യക്തികൂടിയാണ് അദ്ദേഹം .ഞങ്ങളുടെ നാട്ടില്‍ ഒരു കേട്ടു കേള്‍വിയുണ്ട് തകഴി ശിവശങ്കര പിള്ളക്ക് ആരോ ഒരു കൊച്ചു കഥാകാരന്‍ വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയാന്‍ കൊടുത്ത കഥയാണത്രേ പില്‍കാലത്ത് ചരിത്രം സൃഷ്ടിച്ച ചെമ്മീന്‍ . ഇതില്‍ എത്ര മാത്രം സത്യം ഉണ്ടെന്നു പറയുക വയ്യ എന്തുകൊണ്ടെന്നാല്‍ കയര്‍ പോലെ അനേകം അമൂല്യകൃതികള്‍ അദ്ധേഹത്തിന്റെ തൂലിക തുമ്പില്‍ നിന്നു പിറന്നവ തന്നെ.

സംഗീത ലോകത്താണ് ഏറ്റവും കൂടുതല്‍ പ്രചോദനങ്ങള്‍ ഉണ്ടായിട്ടുള്ളതതും ഉണ്ടായികൊണ്ടിരിക്കുന്നതും .സംഗീതം ഉണ്ടായ കാലം മുതല്‍ക്കേ പ്രചോദന സൃഷ്ടികളും ഉണ്ടായിട്ടുന്ടെന്നത് ചരിത്രം . എന്തെങ്കിലും ഒക്കെ സൃഷ്ടിക്കനമെന്ന് അദമ്യമായ മോഹം ഉണ്ടാവുകയും സ്വന്തം മണ്ടയില്‍ മഹാത്തയവ ഒന്നു പിറക്കാതെ വരുകയും ചെയ്യുമ്പോള്‍ ആവാം കൂടുതല്‍ പേരും പ്രചോദിതര്‍ ആവുക .ഇയടുത്ത കാലത്തു ഏറ്റവും ഒടുവില്‍ കേട്ട പ്രചോദനവും സിനിമ ഗാന രംഗത്ത് നിന്നും തന്നെ ആയിരുന്നു .എണ്‍പതുകളില്‍ ഹിറ്റായി നിന്ന ഒരു മാപ്പിള പാട്ടിനെ വള്ളി പുള്ളി വിടാതെ പുനര്‍ജനിപിച്ചതിനെ ചൊല്ലിയുണ്ടായ വിവാദം മറക്കാന്‍ വഴിയില്ല .പ്രചോദനം ഒരു കള്ളനാണയം ആണെന്ന് സുകുമാര്‍ അഴിക്കോട് എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു . ആരുടെ കൃതി കണ്ടിട്ടാണോ എപ്പോഴാണോ പ്രചോദനം ഉണ്ടാവുകയെന്ന് പറയുക വയ്യ . വെറുമൊരു മോഷ്ടാവാം ഇവരെ ദയവായി ഇനിമേല്‍ പ്രചോദിതര്‍ എന്ന് വിളിക്കുക .

Monday, 8 September 2008

ചില വലതുപക്ഷ ചിന്തകള്‍

കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ ഒരു പക്ഷെ അടയ്ക്ക കുരു പോലെ ഇടതുപക്ഷ ചിന്തകരെ കണ്ടേക്കാം പക്ഷെ വലതുപക്ഷ ചിന്തകരോ ?വലതുപക്ഷ ചിന്തകന്‍ എന്ന പദം പോലും മലയാളിക്ക് അന്യമായ ഒന്നാണെന്ന് തോന്നുന്നു .ഈ ചിന്തകരെല്ലാം ഇടതുപക്ഷക്കാര്‍ ആയതു എന്ത് കൊണ്ടു ?ഇടതു ഭാഗം ചേര്ന്നു ചിന്തിചാലെ മുഖ്യധാരയിലേയ്ക്കു എത്തിപെടാന്‍ കഴിയു എന്ന മിഥ്യ ധാരണയാണോ ഇതിന് പിന്നില്‍ ?അതോ സ്വന്തം കസേര ഉറപ്പിക്കാന്‍ പാടുപെടുന്ന നേതാക്കളുടെ ഇടയില്‍ ചിന്തയല്ല രാഷ്ടീയ കാപട്യം എന്ന പ്രായോഗിക ബുദ്ധിക്കെ സ്ഥാനം ഉള്ളു എന്ന തിരിച്ചറിവാണോ വലതുപക്ഷ ചിന്തകര്‍ കുറയാന്‍ കാരണം .

എന്തായാലും കേരളത്തിലെ ചിന്തകന്‍മാരുടെ കുത്തക കമ്മ്യൂണിസ്റ്റ് പാര്‍ടി കൈയടക്കി വെച്ചിരിക്കുകയാനെന്നത്‌ വാസ്തവം . ഇടതുപക്ഷം ഭരിക്കുമ്പോള്‍ നാവു നഷ്ടപെടുന്ന ചിന്തകരും സാംസ്കാരിക നായകന്മാരും ഭരണമൊന്നു മാറിയാല്‍ ആയിരം നാവുള്ളവരായി പുനര്‍ജനിക്കുന്നതും നാം കാണുന്നു .ഇടതുപക്ഷം കുറ്റമറ്റ ഭരണം നടത്തുന്നത് കൊണ്ടു ഇവര്‍ തങ്ങളുടെ ചിന്ത മണ്ഡലങ്ങള്‍ക്ക് താല്‍കാലിക അവധി കൊടുക്കുന്നതാണോ ? അതോ കണ്ടിട്ടും കേട്ടിട്ടും വ്യക്തി പ്രഭാവം എന്ന ചങ്ങല്യ്ക്കുള്ളില്‍ സ്വയം ബന്ധിതരാവാന്‍ നിര്‍ബന്ധിതര്‍ ആവുന്നതാണോ?പണ്ടു വീട്ടിലിരുന്നു പുസ്തകം വായിക്കുമ്പോള്‍ സാധാരണക്കാരനായ എന്റെ അപ്പന്‍ പറയുമായിരുന്നു കൂടുതല്‍ വായിക്കേണ്ട വായിച്ചാല്‍ നീയൊരു കമ്മ്യൂണിസ്റ്റ് ആവുമെന്ന് .നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ നല്ലൊരു വിഭാഗത്തിന്റെയും ധാരണയാണ് ഇതെന്ന് തോന്നുന്നു . ഈ മിഥ്യാ ധാരണയാവാം ചിന്തിക്കുന്നവരെയെല്ലാം കമ്മ്യൂണിസ്റ്റ് ആകാന്‍ പ്രേരിപ്പിക്കുന്നതും .ഒരിക്കല്‍ ഈ മേഖലയില്‍ അവരോധിക്കപെട്ടു കഴിഞ്ഞാല്‍ പിന്നീട് സ്വയം മറക്കുന്നു എതിര്‍ക്കപെടെണ്ടാവയോടു പോലും ഒരു തരം സ്റോക്ക് ഹോം സിന്ദ്രോം .വയറാണ് ദൈവമെന്നു കരുതുന്നവര്‍ എങ്ങനെ ശക്തനോടെതിര്‍ക്കും ,അന്ന വിചാരമല്ലേ മുന്നേ ഉണ്ടാവേണ്ടത് .നട്ടെല്ലിന്റെ സ്ഥാനത്ത് മറ്റു പലതുമാണ് ഇവര്‍ക്കെന്നു തോന്നിപോകും .

കേരളത്തില്‍ കൊണ്ഗ്രെസ്സ് ഏത് താല്‍കാലിക സ്റ്റേജില്‍ സമ്മേളനം നടത്തിയാലും സ്റ്റേജ് പോളിയാറുണ്ട് ആരും കരുതിക്കൂട്ടി ചെയുന്നതോന്നുമല്ല കേള്‍വിക്കാരെക്കാള്‍ നേതാക്കള്‍ ഉണ്ടാവുമ്പോള്‍ പഴയതടിയല്ലേ അതിനും ഇല്ലേ ഒരു കപ്പാസിറ്റി .ഇക്കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പങ്കെടുത്ത ഒരു പരിപാടിയില്‍ സ്ടജില്‍ ഇരുന്നവര്‍ കേന്ദ്ര കേരള ലോക്കല്‍ നേതാക്കള്‍ അടക്കം അന്‍പത്തിമൂന്നു പേര്‍. പൂരത്തിന് എത്ര ആനകള്‍ പങ്കെടുക്കുന്നുവോ അത്രക്ക് പൂരം കേമാമാവുമെന്നാണ് പറയാറ് പക്ഷെ ഇവിടെ ചില നേതാക്കന്മാരുടെ നടുവോടിയുന്നത്‌ മാത്രം മിച്ചം .എങ്ങനെയെങ്കിലും നേതാവാകുക പറ്റുമെങ്കില്‍ഒരു പഞ്ചായത്ത് മെമ്പര്‍ എങ്കിലും ആകുക അതിനായി എന്തെല്ലാം വേലകളാണ് അതിനിടയില്‍ ചിന്തക്കെവിടെ സ്ഥാനം .ചിന്തയും പറഞ്ഞു ചെന്നാല്‍ എങ്ങും എത്താനാവില്ലന്നോ അല്ലെങ്കില്‍ അതെല്ലാം മറുപക്ഷത്തിന്റെ മാത്രമാണെന്നൊരു മിഥ്യാ ധാരണയോ ആവാം വലതുപക്ഷ ചിന്തകര്‍ കുറയുന്നതിന് അല്ല ഇല്ലാത്തതിന് കാരണം .

Sunday, 7 September 2008

വി കെ ബാല വായിച്ചറിയാന്‍ ..

പ്രിയ സുഹൃത്ത് ബാലാ ,

ഞാനൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധനോഅന്ധ വിശ്വാസത്തിന്റെ ദീര്‍ഘ വൃത്തത്തില്‍ ചരിക്കുന്നവനോ അല്ലെന്നു ആദ്യമേ തന്നെ വ്യക്തമാക്കട്ടെ . ഒരു സൂഫി പഴംചൊല്ലുണ്ട് നീയെന്തു ഭക്ഷിക്കുന്നുവോ അത് നീയായി തീരുമെന്ന് എന്റെ സ്വഭാവ രൂപീകരണ കാലങട്ടത്തില്‍ എനിക്ക് നല്‍കപെട്ട വിശ്വാസത്തിന്റെ പാഠങ്ങള്‍ എന്നെ സ്വധീനിച്ചിടുന്ടെന്നത് സുവ്യക്തം, എന്റെ കുട്ടികളും ആ രീതിയില്‍ വളരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ സ്വാര്‍ത്ഥതയായി മറ്റുള്ളവര്‍ വ്യാഖ്യാനിച്ചാല്‍ അവരോട് ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ . ഞാന്‍ എന്റെ കുട്ടിയുടെ വളര്‍ച്ചയും വികസനവും കാംഷിക്കുന്നതുപോലെ ഞങ്ങളുടെ വിശ്വാസങ്ങളും മതമൂല്യങ്ങളും സംരക്ഷിക്കുവാന്‍ മത മേലദ്ധ്യക്ഷന്‍ മാരും കടപെട്ടിരിക്കുന്നില്ലേ ? അതിന് നേരെ ഉണ്ടാകുന്ന വെല്ലുവിളികളെ ചെറുത്തുതോല്പിക്കാന്‍ വിശ്വാസി എന്ന നിലയില്‍ ഞങ്ങളും ബാധ്യസ്തര്‍ അല്ലെ?

ദൈവ വിശ്വാസവും കമ്മ്യൂണിസവും ഒരു സമാന്തര രേഖയുടെ രണ്ടു അറ്റങ്ങള്‍ ആണെന്ന് കാറല്‍ മാര്‍ക്സ് മുതല്‍ സഖാവ് പിണറായി വിജയന്‍ വരെ വ്യക്തമാക്കി കഴിഞ്ഞ സ്തിതിക്ക് വിശ്വാസികളില്‍ നിന്നും പിന്തുണ പ്രതീഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ അല്ലെ?

എല്ലാ സമൂഹത്തിലും കള്ളാ നാണയങ്ങള്‍ ഉണ്ടായിരിക്കെ കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ച് നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക്‌ ആനുകാലിക രാഷ്ടീയ സംഭവ വികസങ്ങളുമായി കൂടി കൂട്ടി വായിക്കേണ്ടതല്ലേ ?സെന്സേഷനളിസം മാത്രം ലക്ഷ്യമാകി സാദാരണ സംഭവങ്ങളെ എങ്ങനെ വിവാദംആക്കാം എന്ന് മല്‍സര ബുദ്ധിയോടെ ചിന്തിക്കുന്ന ദ്രിശ്യ മാധ്യമങ്ങള്‍ ഒരു ചെറിയ പക്ഷതെയെന്കിലും തെറ്റിധരിപ്പിക്കുന്നുട് ഇയടുത്ത കാലത്തു അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തില്‍ തിരുമേനിയെ പോലെ ഏറ്റവും കൂടുതല്‍ തെറ്റിധരിപ്പിക്കപെട്ട വ്യക്തിയും ഉണ്ടായിട്ടില്ല . അദ്ധേഹത്തിന്റെ പ്രസംഗങ്ങള്‍ ദുര്‍ വ്യാഖ്യാനിക്കാന്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന കസര്‍ത്തുകള്‍ എടുത്തു പറയേണ്ടതുണ്ട് .ആലപ്പുഴ മാര്‍ സ്ലീബ ഫോരോനപള്ളിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ തങ്ങള്‍ക്കു ആവശ്യമുള്ളത് മാത്രം ചികഞ്ഞെടുത്തു ഒറിസയിലെ ആക്രമണങ്ങള്‍ നിസാരം എന്ന് വരെ ചില ദോഷൈക ദൃക്കുകള്‍ പ്രചരിപ്പിക്കുന്നത്‌ കേള്‍ക്കാനിടയായി .

കമ്മ്യുനിസതിന്റെ മാനവികത ഒരു ഉത്തമ വിശ്വസിക്കും തിരസ്ക്കരിക്കാന്‍ ആവില്ല പക്ഷെ ആശയങ്ങള്‍ ആമാശയങ്ങള്‍ക്കും കീശയുടെ കനത്തിനും അടിപെടുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചില എതിര്‍ സ്വരങ്ങള്‍ വനരോദനങ്ങള്‍ ആകുന്നതു നാം കാണുകയാണ്.ചില പുരോഹിതര്‍ അമേരിക്കന്‍ ചാരന്മാരനെന്നു അക്ഷേപിക്കുന്നവരെ നിങ്ങള്‍ അറിയുക പുരോഹിതര്‍ എന്ന സമര്‍പ്പിതരിലൂടെ മാത്രമല്ല വെരുക്കപെട്ട ചിലരെ വിശുദ്ധര്‍ ആക്കുന്ന ഭൂരിപക്ഷതിലൂടെയും അമേരിക്കന്‍ ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് .