Monday 8 February 2016

ചില്ലുടഞ്ഞ പ്രണയം


കൺസൾട്ടൻസി ഓഫീസിന്റെ റിസപ്ഷനിൽ മഞ്ചൂ വാരൃരെപ്പോലൊരു മോന്തായം കണ്ടതു മുതൽ ഹൃത്തടത്തിലെവിടെയോ അനുരാഗത്തിന്റെ കലപില ശബ്ദം രാവുകളെ നിദ്രാവിഹീനമാക്കാൻ തുടങ്ങി ,ഇല്ലാത്ത വിഷയങ്ങൾക്കായി അവളുടെ ഓഫീസിന്റെ തിണ്ണ പലതവണ കയറി ഇറങ്ങിയെങ്കിലും തനിക്കു ബാധിച്ചിരിക്കുന്ന പ്രേമപ്പനി അവളറിയാതെ നാളുകൾ പോയി. അങ്ങനെയിരിക്കെയാണ് എന്റെ ആത്മാർത്ഥത കണ്ടു ക്ഷിപ്ര പ്രസാദിയായ കാട്ടറബി മുതലാളി അങ്ങോരുടെ ഉറങ്ങുമ്പോൾ മാത്രം ഊരി വെക്കുന്ന വിലകൂടിയ കൂളിംഗ് ഗ്ലാസ് എനിക്കു സമ്മാനമായി തരുന്നത്. വാങ്ങി മുഖത്തു വെച്ചിട്ട് കണ്ണാടി നോക്കി കൊള്ളാം ,ഗ്ലാമർ ഒന്നര ലീറ്റർ കൂടിയിട്ടുണ്ട്. നാളെ പ്രണയദിനമാണ് അവളോടെന്റെ പരിശുദ്ധ പ്രേമംപറയാൻ പറ്റിയദിവസം. രാവിലെ കുളിച്ചൊരുങ്ങി പാന്റും കാൾസറായിയും മൊതലാളീടെ വിലകൂടിയ ഗ്ലാസും ഫിറ്റു ചെയ്ത് അനിതാ മോറീസിനെ കാണാനും പറ്റിയാൽ ഇന്നു തന്നെ വിളിച്ചിറക്കി കെട്ടാനുമുള്ള തയ്യാറെടുപ്പിൽ വണ്ടി കുതിച്ചു പാഞ്ഞൂ. സന്തോഷ് പണ്ടിറ്റ് കോട്ടും , കൂളിംഗ് ഗ്ലാസു വെച്ചു സിംപിളായി വരുന്ന എന്നെ കണ്ടതും അവൾ ഒന്നു ഉൾപുളകിതകയാകുന്നതു ഞാൻ കണ്ടു. ഒന്നര മീറ്റർ പൊക്കമുള്ള റിസപ്ഷൻ ടേബിളിനു കീഴെയാണവളുടെ ഇരിപ്പ്, ടേബിളിനു മുകളിൽ കൈ കുത്തി ആ കണ്ണുകളിൽ തന്നെ നോക്കി എന്തെങ്കിലും പറയാൻ തുടങ്ങും മുൻപ് മുതലാളി തന്ന വില കൂടിയ ഗ്ലാസിന്റെ ചില്ലൊരണ്ണം അടർന്നു അവളുടെ കസേരയുടെ കീഴേയ്ക്കു വീണൂ ആൾക്കൂട്ടത്തിനിടയിൽ നഗ്നനാക്കപ്പെട്ടവനെപ്പോലെ , അര മുറിയൻ കണ്ണാടിയുമായി ഞാൻ,, അനിതാ മോറീസ് തല തല്ലി ചിരിക്കുന്നു. അവൾ കുനിഞ്ഞു താഴെ പോയ ചില്ലെടുത്തു തരാൻ കാത്തു നിൽക്കാതെ കടുത്ത ഇച്ഛാഭംഗവുമായി ഞാനാ ഓഫീസ് വിട്ടിറങ്ങി. പൊട്ട ഗ്ലാസു തന്നു വഞ്ചിച്ച കാട്ടറബിയുടെ ജോലി ഉപേക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. രാജിക്കത്തെഴുതി ഒറ്റചില്ലുള്ള കൂളിംഗ് ഗ്ലാസിൽ പൊതിഞ്ഞെന്റെ രാജിക്കത്തു സമർപ്പിച്ചു. പിന്നീടൊരിക്കലും മഞ്ചൂ വാരൃാരുടെ മുഖമുള്ള അനിതയെ കണ്ടിട്ടില്ലങ്കിലും എല്ലാ വാലന്റൈൻ ഡേയിലും ഞാനവളെ ഓർക്കും . എന്റെ അടർന്നു വീണ കണ്ണാടി ചില്ലവൾ കൽപക തുണ്ടു പോലെ സൂക്ഷിക്കുന്നുണ്ടാവണം ...

No comments: