Monday 14 March 2016

അത്യാഹിതത്തിലെ അത്യാഹിതം




ബൈക്കിൽ നിന്നും വീണു കാൽ വിരൽ മുറിഞ്ഞ സുഹ്രത്തിനെ കാണാനാണ് ഞാനും മൂന്ന് സുഹൃത്തുക്കളുമായി മെഡിക്കൽ കോളേജിലെ പതിനൊന്നാം വാർഡിൽ എത്തുന്നത് .ഞായറാഴ്ച വൈകുന്നേര മായതിനാൽ സന്ദർശകരുടെ തിരക്കു കാരണം ഒരു രക്ഷയുമില്ല ഒരു വിധം തിക്കി തിരക്കി സുഹൃത്തിന്റെ കട്ടിലിനു മുകളിൽ ഞങ്ങൾ വെടിവെട്ടം പറഞ്ഞിരുന്നു .അപകട വാർഡാണത് എങ്ങും എവിടെയും കൈയ്യും കാലും ഒടിഞ്ഞ ആളുകൾ മാത്രം നമ്മുടെ നാട്ടിൽ അടക്ക കുരുവി പോലെ ടു വീലറുകൾ പെരുകുന്നതിന്റെ ദൂഷ്യം മുഴുവൻ ആ വാർഡിൽ പ്രതിഫലിച്ചു കാണാം .കൂട്ടുകാരന്റെ തൊട്ടടുത്ത ബെഡിൽ ഒരു ഇരുപതുകാരൻ പയ്യൻ മീശ മുളച്ചു തുടങ്ങുന്നതേ ഉള്ളു പക്ഷെ അവന്റെ ഒരു കാലു തിരി കല്ലു കെട്ടി ബാലൻസ് കൊടുത്തിട്ടിരിക്കുന്നു അവന്റെ അപ്പൻ എന്ന് തോന്നുന്നയാൾ എന്നെ നോക്കി പറഞ്ഞു എന്റെ പൊന്നു മോനെ ബൈക്കു വാങ്ങി കൊടുക്കാഞ്ഞതിന് തൂങ്ങി ചാകാൻ പോയവനാ ഒടുക്കം ബൈക്ക് വാങ്ങി മൂന്നാം പക്കം കാലുമൊടിച്ചു ദേ ഇവിടെ കിടക്കുന്നു .മോനു ബൈക്കുണ്ടോ ? ഉവ്വെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി ,സൂക്ഷിച്ചൊക്കെ ഓട്ടണം അല്ലേൽ കാലൊടിയാൻ അധികം സമയം ഒന്നും വേണ്ടാ ഒരുപദേശം പോലെ മൂപ്പിൽസ് പറഞ്ഞു നിർത്തി .
ഞാൻ വീണ്ടും സുഹൃത്തിന്റെ കട്ടിലിനരികിലെയ്ക്ക് തിരിഞ്ഞതും വടക്ക് നിന്നൊരു ബഹളം ഒരു കൂട്ട ഓട്ടം പോലെ ആളുകൾ ജീവനും കൊണ്ട് പായുന്നു .കൈയും കാലും ഒടിഞ്ഞു തൂങ്ങിയവർ വരെ ഓടുന്നവരുടെ കൂട്ടത്തിൽ ഉണ്ട്, ഓടുന്നവരുടെ കൂട്ടത്തിലൊരാൾ ഉച്ചത്തിൽ അലറി
"ജീവൻ വേണേൽ ഓടിക്കോ പേവിഷബാധയേറ്റ ഒരാൾ സെല്ലിൽ നിന്നും ചാടി കണ്ണിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ടു കടിക്കുന്നു"
കേട്ട പാതി ഞാനും സുഹൃത്തുക്കളും പി ടി ഉഷ ബാറ്റൻ വാങ്ങി ഓടും പോലെ ജീവനും കൊണ്ടു ഓട്ടം തുടങ്ങി എനിക്ക് പിറകെ കാലൊടിഞ്ഞ മകനെ തോളിൽ എടുത്താ മനുഷ്യനും ഓടുകയാണ് എനിക്കവരെ സഹായിക്കണം എന്നുണ്ട് പക്ഷെ പുറകെ വരുന്നത് കാലനാണ് ഒരു കടി കിട്ടിയാൽ എല്ലാം കഴിഞ്ഞു .
മുമ്പോട്ടോടും തോറും തിരക്കു കൂടുന്നു ഏതോ കട്ടിലിന്റെ കാലിൽ തട്ടി ഞാൻ മറിഞ്ഞു വീണൂ പിറകെ വന്നവർ ദയാ ദാക്ഷിണ്യമേതുമേ എന്റെ മുകളിലൂടെ ഓടുകയാണ് ,പേപ്പട്ടി കടിച്ചവൻ ഇപ്പോൾ വന്നാൽ ഒന്നെഴുന്നെൽക്കൻ പോലും വയ്യാത്ത എന്നെ കടിക്കും ഞാനും മരണവും തമ്മിൽ രമ്മ്യതയിൽ ആകാൻ സമയമായിരിക്കുന്നു. ഇപ്പോഴും ആരൊക്കയൊ എന്റെ പുറത്തു കൂടി ഓടുന്നുണ്ട് പക്ഷെ ഒന്നുറക്കെ കരയാൻ പോലും അശക്തനായി ഞാൻ കിടന്നു.
ബോധം വരുമ്പോൾ കൂട്ടുകാരന്റെ കട്ടിലിനു അരികെ ഒരു കട്ടിലിൽ ആണ് ഞാനും കാൽപത്തിയിൽ രണ്ടു സ്ഥലത്തു എല്ലിനു പൊട്ടലുണ്ട് .അപ്പുറത്തെ കട്ടിലിൽ ഇരുന്നു കൂട്ടുകാരൻ ഞാൻ കൊടുത്ത ഓറഞ്ചു പൊളിച്ചു തിന്നുന്നു എന്നെ ഇടം കണ്ണിട്ടു നോക്കി പുളിപ്പിറക്കി കൊണ്ടവൻ പറഞ്ഞു പേവിഷമേറ്റവൻ ചത്തു, ഭാഗ്യം വീണപ്പോൾ നിന്നെ അവൻ കടിചില്ലല്ലോ .
ദേഹം നുറുങ്ങുന്ന വേദന, സുഹ്രത്ത് വീണ്ടും കണ്ണിറുക്കി അടുത്ത ബെഡിലേയ്ക്ക് ആങ്ങ്യം കാട്ടി അവിടെ കാലൊടിഞ്ഞ മകനൊപ്പം വലിയ ഉപദേശം തന്ന മൂപ്പിൽസും പ്ലാസ്റെർ ഓഫ് പാരിസിൽ പൊതിഞ്ഞ കാലുകളുമായി കിടക്കുന്നു ,ഇന്നലെ 75 കിലോയുള്ള മകനെ പൊക്കി ഓടും വഴി എവിടെയോ ഒരു കുഴ തെറ്റിപോയി .എന്നെ കണ്ടതും ജാള്യതയോടെ മൂപ്പിൽസ് പറഞ്ഞു ഒരപകടം വരാൻ ബൈക്ക് തന്നെ വേണമെന്നില്ല മകനെ സമയമായോ അതെപ്പോഴും വരാം ..

No comments: