Wednesday 19 October 2016

സ്വർണ്ണ ചേന കിട്ടിയ ചോമൻ കൊച്ചേട്ടൻ



ഇരവികുട്ടി പിള്ള  മുതലാളീയുടെ പറമ്പു കിളയ്ക്കുന്നതിനിടെ ചോമൻ കൊച്ചേട്ടന് സ്വർണ്ണ ചേന കിട്ടി ! ചേന കിട്ടിയ വിവരം നാട് മുഴുക്കെ അറിഞ്ഞിട്ടും ചോമൻ കൊച്ചേട്ടൻ  ആ വാർത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ നിൽക്കാതെ കൈക്കോട്ടും തൂക്കി വീണ്ടും പറമ്പിലേക്കിറങ്ങി . വിശേഷമറിഞ്ഞു കൊച്ചേട്ടനെ തള്ളിപ്പറഞ്ഞ സകലമാന ബന്ധുക്കളും  ഇല്ലാ  കാരണങ്ങൾ ഉണ്ടാക്കി ചൊമനോട് അടുത്തു കൂടാൻ തിരക്കുണ്ടാക്കി . സ്വർണ്ണ ചേന ഭൂമിയിൽ എങ്ങനെ ഉണ്ടാകുന്നു എന്നതിനെ പറ്റി അരവിന്ദന്റെ ചായക്കടയിൽ വലിയൊരു ചർച്ച തന്നെ നടന്നു .പലരും പലവിധ അഭിപ്രായങ്ങളും പറഞ്ഞെങ്കിലും തട്ടാൻ ദാസൻചേട്ടനാണു അതിനെപ്പറ്റി ആധികാരികമായി ഒരു അഭിപ്രായം പറയുന്നത് .

നമ്മുടെ ഭൂമിക്കടിയിൽ കോടിക്കണക്കിനു ഉറുപ്പികയുടെ സ്വർണ്ണം ഉണ്ടത്രേ ! അതു ചിലയിടങ്ങളിൽ അധികമായി കാണപ്പെടുന്നു അവയിൽ ചിലതു ഉരുണ്ടു കൂടിയാണത്രെ സ്വർണ്ണ ചേന ഉണ്ടാകുന്നത് !
കുറഞ്ഞ പക്ഷം പത്തു കിലോയോളം തൂക്കം വരുന്ന സ്വർണ്ണക്കട്ടികളെ ആണത്രേ സ്വർണ്ണ ചേന എന്ന് വിളിക്കുന്നത് .
ആവി പറക്കുന്ന ചായ ഗ്ലപ്പെന്നകത്താക്കി റൗഡി അന്ത്രുമാൻ റബ്ബേ എന്നുച്ചത്തിൽ വിളിച്ചു . ചോമൻ കൊച്ചേട്ടന് നേരം ഇരുട്ടി വെളുത്തപ്പോൾ കിട്ടിയ സൗഭാഗ്യത്തിൽ ചായക്കടയിൽ കൂടിയ ഭൂരിപക്ഷത്തിനും കണ്ണു  കടിയായിരുന്നു  . രാമൻ നായർ കുടിച്ച ചായ പകുതി വെച്ചിട്ടു കേറീച്ചിട്ടെന്നോണം കണ്ട പറയനും പുലയനുമൊക്കെ കാശു വരുമ്പോൾ  തള്ളിപ്പു കൂടുമെന്നു പരസ്യമായി പറഞ്ഞു കൊണ്ടു എഴുന്നേറ്റു പുറത്തേയ്ക്കു പോയി

സ്വർണ്ണ ചേനയും അത് കിട്ടിയ ചോമൻ കൊച്ചേട്ടനുമാണ് നാലഞ്ചു ദിവസമായി  നാലാളു കൂടുന്നിടത്തെ സംസാര വിഷയം . പറമ്പിൽ നിന്നും കിട്ടിയ സാധനം തോർത്തു മുണ്ടിൽ പൊതിഞ്ഞു വീട്ടിൽ കൊണ്ടു പോകുന്നത് കണ്ടവർ നിരവധിയാണ് . പറമ്പിൽ നിന്നും കിട്ടുന്ന നിധി സാധാരണ സർക്കാരിലേയ്ക്ക് കണ്ടു കെട്ടാറാണ് പതിവ്, തനിക്കു നിധി കിട്ടിയ വിവരം സമ്മതിക്കാൻ കൂട്ടാക്കാത്ത ചോമൻ കൊച്ചേട്ടനെതിരെ പുരാവസ്തു വകുപ്പിൽ  പരാതിപ്പെടാൻ നാട്ടിലെ ചില അസൂയ മൂത്ത പ്രമാണിമാർ  ശ്രമം ആരംഭിച്ചു തുടങ്ങി .

ഇരവികുട്ടിപ്പിള്ള  മുതലാളി പരമ്പരാഗതമായി ഭൂ സ്വത്തുള്ള ജന്മിയാണ് , പിള്ളയുടെ  അപ്പനും അപ്പൂപ്പനും ഒക്കെ  നാട്ടിലെ അറിയപ്പെടുന്ന ജന്മിമാരും ഒരു കാലത്തു നാടു ഭരിച്ചിരിന്നുവരും ഒക്കെ ആയിരുന്നു .അവരുടെ  കാലത്തു ഭൂമിയിൽ കുഴിച്ചിട്ട നിക്ഷേപങ്ങൾ ആണ് ചോമൻ കൊച്ചേട്ടന് കിട്ടിയ സ്വർണ്ണ ചേനയെന്ന  വാദവുമായി ഇരവിക്കുട്ടി രംഗത്തു വന്നതോടെയാണ് സ്വർണ്ണ ചേനയുടെ അവകാശ തർക്കം ആരംഭിക്കുന്നത്  .

സ്വർണ്ണ ചേന കിട്ടി നാലാഴ്ച കഴിഞ്ഞിട്ടും അതു വിറ്റു കാശാക്കാൻ ശ്രമിക്കാത്ത ചൊമനോട് സ്വന്തം ഭാര്യ പൈമി പെണ്ണിന് പോലും അലോഹ്യമുണ്ടായി . തോർത്തിൽ പൊതിഞ്ഞു ട്രങ്ക് പെട്ടിയിൽ അടച്ചു വെച്ച സ്വർണ്ണ ചേനയെ ചൊല്ലി  പൈമി പെണ്ണും ചോമൻ കൊച്ചേട്ടനോട് മുഖം കറുപ്പിച്ചു  . എന്തെങ്കിലും പൊട്ടും പൊടിയുമെങ്കിലും കിട്ടുമെന്നു കരുതി കൂടെ കൂടിയ ബന്ധു ജനങ്ങൾ അകലെ  മാറിയിരുന്നു പല്ലു കടിച്ചു പൂച്ചം പൂച്ചം  കൊച്ചേട്ടനെ പള്ളു പറഞ്ഞതറിഞ്ഞിട്ടും  കൊച്ചേട്ടൻ ട്രങ്ക് പെട്ടിയിൽ അടച്ചു വെച്ചിരുന്ന സ്വർണ്ണ ചേന എടുക്കാനോ വിൽക്കാനോ കൂട്ടാക്കിയില്ല .

പാരമ്പര്യ സ്വത്ത് അപഹരിച്ചു കൊണ്ട് പോയ ചോമൻ കൊച്ചേട്ടനെതിരെ ജില്ലാ കളക്ക്ട്ടർ മുഖേന പരാതി  ബോധിപ്പിക്കാൻ  ഇരവിക്കുട്ടിപ്പിള്ള തീരുമാനിച്ചു .ഭൂമിയിൽ കിടന്നു കിട്ടുന്നതിന്റെ അവകാശം തീരുമാനിക്കുന്നത്  ജില്ലാ വരണാധികാരിയും പുരാവസ്തു വകുപ്പും ആണത്രേ  .പാരമ്പര്യ സ്വത്താണെന്നു തെളിയിക്കുന്ന പക്ഷം സർക്കാരിലേക്കുള്ള  നികുതി കുറച്ചു ബാക്കി ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കു മെന്നുമുള്ള  നിയമ നിർദേശം കിട്ടിയതു കൊണ്ടാണ് ഇരവിക്കുട്ടി പിള്ള ഇങ്ങനെ ഒരു നീക്കം നടത്തിയത് . നാടുവാഴിയായ മുത്തച്ഛന്റെ  സമ്പാദ്യങ്ങളാലാണ് അതെന്നു എളുപ്പം സ്ഥാപിച്ചെടുക്കാമെന്നു ഇരവിക്കുട്ടി പിള്ള വ്യാമോഹിച്ചു .

അരവിന്ദന്റെ ചായക്കടയിൽ ചർച്ചകൾ നിലയ്ക്കുന്നുണ്ടായിരുന്നില്ല , അടുപ്പിൽ തിളയ്ക്കുന്ന പോത്തിറച്ചിയുടെ  മസാല മണം തോറ്റു  പോകുന്ന  പുതിയ പുതിയ മസാലകഥകൾ സ്വർണ്ണ ചേനയെപ്പറ്റി വെന്തു കൊണ്ടേയിരുന്നു.  അതിലൊന്നിങ്ങനെ ആയിരുന്നു സ്വർണ്ണ ചേന കൊച്ചേട്ടൻ ആർക്കോ കൊടുത്തു  കഴിഞ്ഞു ഇനി കളക്ക്റ്റർ അല്ല ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ  വന്നാൽ പോലും അതു പിടിച്ചെടുക്കുക അസാധ്യം  . റൗഡിത്തരം നിർത്തി മോഷണത്തിലേയ്ക്ക് തിരിയാൻ സമയം നോക്കിയിരുന്ന അന്ത്രുമാൻ റൗഡി ആ വാർത്ത കേട്ടു നിരാശനായി . ചോമൻ കൊച്ചേട്ടൻ ആരോടും ഒന്നും മിണ്ടിയില്ല പൈമി പെണ്ണ്  ഇനിയും  ചേന പുറത്തെടുത്തില്ലെങ്കിൽ കൊച്ചുങ്ങളെയും കൊണ്ടു ആങ്ങളയുടെ വീട്ടിലേയ്ക്കു താമസം മാറുമെന്ന്  ഭീക്ഷിണി പ്പെടുത്തി നോക്കിയിട്ടു പോലും ചോമൻ കൊച്ചേട്ടൻ കഴഞ്ചിട മുന്നോട്ടു പോയില്ല .

ജില്ലാ കളക്ക്റ്റർ വന്നു , പുരാവസ്തു വകുപ്പ് വന്നു ,പോലീസ് വന്നു , ഇരവിക്കുട്ടിപ്പിള്ള സന്തത സഹചാരിയായ മുറുക്കാൻ ചെല്ലവും കോളാമ്പിയുമായി വന്നു , അരവിന്ദന്റെ ചായക്കടയിലെ ചർച്ചക്കാർ വന്നു ,അട്ടപ്പള്ളം കോളനി ആകെ ഇളകി വന്നു  . എല്ലാവർക്കും ഒരേ ഒരാവശ്യം മാത്രം ചോമൻ കൊച്ചേട്ടന് പറമ്പിൽ നിന്നും കിട്ടിയ  സ്വർണ്ണ ചേന കാണണം.  ചോമൻ കൊച്ചേട്ടൻ പതിവ് ചിരി ചിരിച്ചു അവർക്കിടയിൽ ചാണകം മെഴുകിയ തറയിൽ ഇരുന്നു . വെറുതെ കിട്ടിയ സ്വർണ്ണ ചേന പോലീസും പട്ടാളവും വന്നു കൊണ്ട് പോകുന്നത്  സഹിക്കാൻ വയ്യാതെ പൈമി പെണ്ണ് അടുക്കളയിലേയ്ക്ക് പോയി  കണ്ണീരിനൊപ്പം വന്ന മൂക്കളയെ പിഴിഞ്ഞു അടുപ്പിലേക്കൊഴിച്ചു .

സ്വർണ്ണ ചേന പുറത്തെടുക്കാതെ നിവർത്തിയില്ല ,ഒരു മാസം നാട്ടുകാരെ മുഴുവൻ മുൾമുനയിൽ നിർത്തിയ  പലരുടെയും ഉറക്കം കളഞ്ഞ സ്വർണ്ണ ചേന അടങ്ങിയ ട്രങ്ക് പെട്ടിയുമായി ചോമൻ  കൊച്ചേട്ടൻ ചിരിച്ചു കൊണ്ടു  പുറത്തേയ്ക്കു വന്നു . ക്ഷണിക്കപ്പെടാതെ എത്തിയ അഥിതികൾക്കു മുന്നിൽ പെട്ടി വെച്ചതും പുറകിൽ നിന്നൊരു നിലവിളി കേട്ടു. സ്വർണ്ണ ചേന  വ്യക്തമായി കാണാൻ മരത്തിന്റെ മുകളിൽ കയറിയിരുന്ന ആരോ ഒരാൾ ചില്ലയൊടിഞ്ഞു നിലത്തു വീണിരിക്കുന്നു . ഇത്രയും ആളുകൾ അട്ടപ്പള്ളം താലൂക്കിൽ ഉണ്ടോ എന്ന സംശയമായിരുന്നു അവിടെ തടിച്ചു കൂടിയവരിൽ പലർക്കും  ,അത്രയേറെ പ്രചാരം സ്വർണ്ണ ചേനക്കു നാട്ടിൽ ലഭിച്ചിരുന്നു . ചോമൻ കൊച്ചേട്ടൻ കൈയ്യിൽ കരുതിയ പിച്ചള താക്കോലിട്ടു ആദ്യത്തെ പൂട്ടു തുറന്നു . സൂചി വീണാൽ  കേൾക്കാൻ കഴിയുന്ന നിശബ്ദത ,ആയിരം ഹൃദയങ്ങൾ ഒരേ മിടിപ്പിലാണ് ഇപ്പോൾ അവരുടെ സിരകളിൽ പമ്പു  ചെയ്യപ്പെടുന്ന രക്തം തുറന്നു വിട്ടാൽ അതു സുനാമിയെക്കാൾ വലിയ ദുരന്തമായേക്കാം . ചോമൻ കൊച്ചേട്ടൻ ട്രങ്ക് പെട്ടി തുറന്നു തോർത്തിൽ പൊതിഞ്ഞ സ്വർണ്ണച്ചേന  പുറത്തെടുത്തു .

ജീവിതത്തിൽ ആദ്യമായി ഒരു സ്വർണ്ണച്ചേന കാണാൻ പോകുന്നതിന്റെ വെപ്രാളത്തിൽ തട്ടാൻ ദാസൻ ചേട്ടന് അടിവയറ്റിൽ നിന്നും ഗ്യാസ്  ഉരുണ്ടു മേളോട്ടു കയറി. ചോമൻ കൊച്ചേട്ടൻ തോർത്തു മുണ്ടു മാറ്റിയതും കളക്ക്റ്ററും പോലീസും ഇരവിക്കുട്ടിപ്പിള്ളയും അണ്ഡകടാഹം നിറഞ്ഞു തുളുമ്പിയ ജനങ്ങളും എന്തിനേറെ ചോമൻ  കൊച്ചേട്ടന്റെ നാല് കുഞ്ഞുങ്ങളെ പ്രസവിച്ച പൈമി പെണ്ണു  പോലും അയ്യോ എന്നുറക്കെ വിളിച്ചു കൊണ്ടു പിന്നോക്കം മലന്നു .

ചോമൻ കൊച്ചേട്ടൻ തോർത്തിനുള്ളിൽ നിന്നും ആ വസ്തുവിനെ കൈ കൊണ്ട് മേലോട്ടുയർത്തി ഉറക്കെ പറഞ്ഞു . ഇതെന്റെ കാണാതെ പോയ അപ്പൻ കറുമ്പൻ വാസുവിന്റെ തലയോടാണ് .കറുമ്പൻ വാസു  നാട് വിട്ടു പോയി എന്ന് നാട് നീളെ പ്രചരിപ്പിച്ച  ഇരവിക്കുട്ടിപ്പിള്ള  പത്മ വ്യൂഹത്തിൽ അകപെട്ടവനെപ്പോലെ ഞെളിപിരി കൊണ്ടു . സ്വർണ്ണ ചേന പ്രതീക്ഷിച്ചെത്തിയ ജനക്കൂട്ടം തലയോട് കണ്ടു പുതിയ കഥകളുടെ പിന്നാമ്പുറങ്ങളിലേയ്ക്ക്  ചികഞ്ഞു ചികഞ്ഞു പോയി .

നോർത്ത് പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 2014 കറുമ്പൻ വാസു കൊലക്കേസാണ് ,സൂപ്പർ ഇമ്പോസിഷനിൽ അത് വാസുവിന്റെ തലയോടാണെന്നു  തെളിഞ്ഞതും കിട്ടിയ തലയോടിൽ ശക്തമായ അടിയേറ്റതിന്റെ  പാടും ഇതൊരു കൊലപാതകമാണെന്ന വസ്‌തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത് . ചോമൻ കൊച്ചേട്ടൻ കേസിന്റെ പുറകെ പോയില്ല  കൈകോട്ടും തൂക്കി റോഡരികിലൂടെ ചോമൻ കൊച്ചേട്ടൻ നടക്കുമ്പോൾ  അട്ടപ്പള്ളം നിവാസികൾക്ക്‌ അയാളെ പണ്ടെന്നില്ലാത്ത ബഹുമാനമാണ് .സ്വർണ്ണ ചേന കിട്ടി പണക്കാരനായാൽ തോന്നാവുന്നതിലുമൊക്കെ ഒരു പാടേറെ ............

No comments: