Friday 28 October 2016

സ്നേഹപൂർവ്വം,വെസ്സൽ ജോഹാൻസ് ഹാൻസി ക്രോണിയ


ഞാൻ ചെയ്ത തെറ്റിന് ഒരു ന്യായീകരണവും പകരമാവില്ലെന്നെനിക്കറിയാം ,രാജ്യവും രാജ്യത്തെ ക്രിക്കറ്റ് പ്രേമികളായ ആയിരക്കണ ക്കിനു ചെറുപ്പക്കാരോടും ,എന്നെ സ്നേഹിച്ച എന്റെ കുടുംബക്കാരോടും എന്നോട് തന്നെയുമാണ് ഞാൻ അവിശ്വസ്തത കാട്ടിയത് . മുപ്പതു വെള്ളിക്കാശിനു വേണ്ടി യേശുവിനെ ഒറ്റു കൊടുത്ത യൂദാസിന്റെ ഗണത്തിലാവും ചരിത്രം എന്നെ വിലയിരുത്തുക . നാളെ ഞാൻ അകാലത്തിൽ കൊല്ലപ്പെട്ടേക്കാം കാരണം ചില ദുർമ്മേദസ്സുകളുടെ മേൽ ഡെമോക്ലീസിന്റെ വാളു പോലെ തൂങ്ങിയാടുന്ന ഒരഗ്നി പർവ്വതമുണ്ടെന്റെ ഉള്ളിൽ ഏതു നിമിഷവും പൊട്ടി തെറിക്കാവുന്ന അനേകം അധികാര ദുർഗ്ഗങ്ങൾ ഒലിച്ചു പോയേക്കാവുന്ന ആ ലാവാ പ്രവാഹത്തെ അവർ പേടിക്കുന്നു . അവരെന്റെ പിന്നാലെയുണ്ട് എന്റെ ചലനങ്ങൾ അന്വേഷിച്ചു എനിക്ക് പിന്നാലെ ആയിരം ചാരകണ്ണുകൾ അലയുന്നതെനിക്കു കാണാം . ഇതൊന്നും എന്റെ തെറ്റിനെ ന്യായികരിക്കാൻ ഞാൻ പറയുന്ന തടസ്സവാദങ്ങളോ ക്ഷമാപണമോ അല്ല .അപ്പൻ എവിയും 'അമ്മ സാൻ മരിയയും പഠിപ്പിച്ച പാഠങ്ങളിൽ നിന്നും പണം കണ്ടുമനമിടറിയതിനുള്ള ശിക്ഷയാണ് ഞാൻ ഇപ്പോൾ കടന്നു പോകുന്ന എരിതീ ജ്വലനം .
വിലക്കിൽ നിന്നും മോചിതരായി കെപ്ലർ വെസ്സൽസിന്റെ ടീമിൽ സൗത്ത് ആഫ്രിക്കയ്‌ക്ക്‌ വേണ്ടി ഇറങ്ങുമ്പോൾ എന്തഭിമാനമായിരുന്നു എനിക്ക് . ഞാൻ ആഗ്രഹിച്ച സ്വപ്നം കണ്ട പതാകയുടെ കീഴിൽ ഞങ്ങളൊന്നായി ആണി നിരന്നപ്പോൾ 22 വർഷം ക്രിക്കറ്റ് കളിക്കാതിരുന്ന ഒരു രാജ്യമാണോ ഇതെന്നു മൂക്കത്തു വിരൽ വെച്ച് ചോദിച്ച ക്രിക്കറ്റ് പണ്ഡിതരെ നിങ്ങൾക്ക് ഞാൻ സമ്മാനിച്ചത് അപമാനത്തിന്റെ കയ്പ് നീർ മാത്രമായിരുന്നോ ? അല്ല, ബാലാരിഷ്ടതയിൽ നിന്നുമൊരു ടീമിനെ കൈ പിടിച്ചു നടത്താൻ ഞാൻ നൽകിയ സംഭാവനകൾ നിങ്ങൾക്കറിയാവുന്നതല്ലേ . ഒരിക്കലും ഞാനൊരു വഞ്ചകനായിരുന്നില്ല ശക്തമായ ഒഴുക്കുള്ള പുഴയിൽ ഒഴുക്കിനൊത്തു വഞ്ചി ചലിപ്പിക്കാൻ ശ്രമിച്ച നിസ്സഹായനായ കപ്പിത്താൻ മാത്രമായിരുന്നു ഞാൻ . ചേരയെ തിന്നുന്ന നാട്ടിൽ ചെന്നു അത് രുചിച്ചു നോക്കി പോയതാണെന്റെ വലിയ പിഴ .
അന്ന് പിടിക്കപ്പെട്ട മത്സരത്തിൽ പോലും പരമ്പര രാജ്യത്തിന് ഉറപ്പു വരുത്തിയ ശേഷമാണ് എന്തെങ്കിലും ചെറിയ ഒരു ഒത്തു കളിക്ക് ഞാൻ മൗനാനുവാദം നൽകിയതു തന്നെ .ഇതൊക്കെ ക്രിക്കറ്റിൽ സർവ്വ സാധാരണമെന്ന പ്രലോഭനങ്ങളിൽ ഒരു നിമിഷം ഞാൻ ആടിയുലഞ്ഞതോ സാത്താൻ വിലക്കപ്പെട്ട കനി കാട്ടി എന്നെ പരീക്ഷിച്ചതോ, എന്തോ എനിക്കറിയില്ല . നിങ്ങളോർക്കുന്നില്ലേ 1996 ലെ ഉപേക്ഷിക്കപ്പെട്ട ഇന്ത്യാ ശ്രീലങ്കാ സെമി ഫൈനൽ . ആ കളി കണ്ട ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആർക്കെങ്കിലും പറയാതിരിക്കാൻ കഴിയുമായിരുന്നോ അതൊരു ഒത്തുകളി അല്ലെന്ന് . ധർമസേനയുടെ തീർത്തും നിരുപദ്രവമായ പന്തിൽ റിട്ടേൺക്യാച്ചും നൽകി തല കുമ്പിട്ടു പോയ അസറുദ്ധീൻ ചെയ്തതിലും വലിയ പാതകം ഒന്നും വെസ്സൽ ജൊഹാൻ ഹാൻസി ക്രോണിയ എന്ന ഞാൻ ചെയ്‌തെന്നു എനിക്കിപ്പോഴും തോന്നിയിട്ടില്ല . തീർത്തും അപ്രസക്തമായ ചില മത്സരങ്ങളിൽ മാത്രമാണ് ഞാൻ ചില്ലറ നീക്കി പോക്കുകൾക്കു നിന്നു കൊടുത്തിട്ടുള്ളത് എന്നിട്ടും ചരിത്രം എന്നെ കള്ളനെന്നു വിളിക്കുന്നു .
ഒന്നുറപ്പാണ് നാളെ ഞാൻ കൊല്ലപ്പെട്ടേക്കും കാരണം എന്നെ ഭയപ്പെടുന്നവർ ശക്ത്തരാണ് . അവർക്കാരെയും വിലയ്ക്ക് വാങ്ങാം ആരെയും തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ അവസാനിപ്പിച്ച് കടന്നു കളയാം . ജീവൻ അവശേഷിക്കുമെങ്കിൽ ഞാൻ എല്ലാം വിശദമായി തന്നെ എഴുതാം ഇപ്പോൾ തൽക്കാലം നിർത്തുന്നു . ഒരപേക്ഷ കളങ്കപ്പെട്ടവരുടെ ചരിത്രത്തിൽ എന്റെ പേരും വായിക്കപ്പെടുമ്പോൾ നിങ്ങളൊന്നോർക്കുക ഒരു നിഷേധക്കുറിപ്പിൽ ഞാനും പാപ രഹിതനായേനെ എല്ലാവരെയുംപോലെ അതു ചെയാൻ കഴിയാതിരുന്ന മനസ്സിന്റെ നൈർമല്യത്തെ ഞാനിപ്പോഴും ഭയപ്പെടുന്നു നാളെ അതെന്നെ തന്നെ ഇല്ലാതാക്കിയേക്കാം .
സ്നേഹപൂർവ്വം  ,
വെസ്സൽ ജോഹാൻസ് ഹാൻസി ക്രോണിയ .
ഹാൻസി ക്രോണിയയുടെ വാക്കുകളിലെ പ്രവചനം ഫലിച്ചു 2002 ജൂൺ ഒന്നാം തിയതിയിലെ തണുത്ത പ്രഭാതത്തിൽ ഔട്ടെനിക്ക്വ മലനിരകളിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ ആ നാവുകൾ നിശ്ചലമാക്കപ്പെട്ടു . കളിയുടെ കണക്കു പുസ്തകം കമ്പ്യുട്ടർ വൽക്കരിക്കാൻ ഹാൻസിയുടെ ഗുരുവായിരുന്ന ബോബ് വൂമറും ദുരൂഹ സാഹചര്യത്തിൽ മരിച്ചതോടെ ചില അധ്യായങ്ങൾ എന്നന്നേയ്ക്കുമായി അവസാനിച്ചു . കുന്നു കൂടുന്ന പണത്തിനു മുകളിൽ നിന്നും ക്രിക്കറ്റ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തു വരുന്ന നാളിൽ ഹാൻസി ക്രോണിയ എന്ന അപരാധിയാകാൻ വിധിക്കപ്പെട്ട പ്രതിഭയ്ക്ക് മോചനമുണ്ടായേക്കും . ഹാൻസി നീ മരിച്ചിട്ടില്ല ക്രിക്കറ്റ് ഒരു വികാരമായിരുന്ന ഒരു തലമുറ നിന്നെ ഇപ്പോഴും നെഞ്ചിലേറ്റുന്നു .

No comments: