Tuesday 4 October 2016

ഒന്നു വെച്ചാൽ രണ്ടു കിട്ടും


ജബ്ബാറിക്ക കൊഴുപ്പടിഞ്ഞു കൂടിയ ഉരുളൻ വയറിൽ തടവി മോഹനനെ നോക്കി ,സ്ഥലകാല വിഭ്രമം വന്നവനെപ്പോലെ നിന്ന മോഹനന്റെ മുന്നിലേയ്ക്ക് ഒരു കെട്ടു നോട്ടെറിഞ്ഞു കൊണ്ടു പറഞ്ഞു
"ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ ഇത് സാമ്പിൾ മാത്രം പിടിക്കപ്പെട്ടാൽ ഒരാളുടെയും പേരു പറഞ്ഞു കൂടാ , അഥവാ പേര് പറഞ്ഞാൽ മോഹനൻ മാത്രമല്ല മോഹനന്റെ വംശം തന്നെ ഞാൻ പിഴുതെടുക്കും"
വിറയ്ക്കുന്ന കൈകളോടെ മേശപ്പുറത്തു കിടന്ന നോട്ടു കെട്ടെടുക്കാൻ കുനിഞ്ഞതും നിലവിളി ശബ്ദമുണ്ടാക്കി കൊണ്ടൊരു പോലീസ് വാൻ മുറ്റത്തെ വീഥിയിലൂടെ കടന്നു പോയി . ഇവിടം ശരിയായ സ്ഥലമല്ല കള്ളന്മാരും കൊള്ളക്കാരും കുഴൽപ്പണക്കാരും വിഹരിക്കുന്ന തെരുവോരമാണിത്, സൂക്ഷിച്ചു വേണം ഓരോ ചുവടുകളും മോഹനൻ പിന്നോട്ടാഞ്ഞ കൈകളെ ശക്തിയിൽ മുന്നോട്ടു നീട്ടിയാ നോട്ടുകെട്ടു കൈയ്യിലൊതുക്കി മുഖത്തോടടുപ്പിച്ചു . പച്ച മഷിയുടെ മണം മോഹനന്റെ നാസാരന്ദ്രങ്ങളിലേയ്ക്ക് തുളച്ചു കയറി ,തീ കൊള്ളി കൊണ്ടാണ് താൻ കളിക്കാൻ പോകുന്നത് വരുന്നത് വരുന്നിടത്ത് വെച്ച് തന്നെ കാണാം ഇത് അവസാനത്തെ ശ്രമമാണ് ഇതിൽ വിജയിച്ചാൽ..
ഒന്നിന് പത്താണ് ജബ്ബാറിക്കയുടെ വാഗ്ദാനം പത്തു ലക്ഷംഒറിജിനൽ കൊടുത്താൽ ഒരു കോടി രൂപയുടെ കള്ളൻ . നടേശൻ നൽകിയ ഉറപ്പിലാണീ കച്ചവടം ,ആക്രി കടക്കാരൻ നടേശൻ നടേശൻ മുതലാളി ആയത് ജബ്ബാറിക്കയുടെ സ്വന്തം പ്രസ്സിലടിച്ച പച്ചക്കണ്ണൻ ഗാന്ധിയെ കൊണ്ടായിരുന്നു . ഒരു കട്ട മാറി മറിഞ്ഞാൽ ആർക്കും വേണ്ടാത്ത മോഹനൻ എന്ന ഇസ്‌പേഡ്‌ ഏഴാം കൂലിയും നാളെ മോഹനൻ മുതലാളിയാകും . ഇന്ന് തൃണമായി കണ്ടു അവഗണിക്കുന്ന എല്ലാ പരിഷകൾക്കും മുന്നിലൂടെ നെഞ്ചു വിരിച്ചു നടക്കണം .പണം പണം മാത്രാമാണ് ബഹുമാനവും സമൂഹത്തിൽ സ്വീകാര്യതയും കിട്ടാനുള്ള ഏക മാർഗം .
ജബ്ബാറിക്ക കാലുയർത്തി വിട്ട അധോവായുവിന്റെ അസാമാന്യ നാറ്റമാണ് മോഹനനെ ചിന്തയിൽ നിന്നും താഴേയ്ക്ക് തള്ളിയിട്ടത് . ഒരു കൈകൊണ്ടു മൂക്ക് പൊത്തി മറു കൈയ്യിൽ ജബ്ബാറിക്ക കൊടുത്ത പതിനായിരത്തിന്റെ പിടയ്ക്കുന്ന ഇരുപതു അഞ്ഞൂറിന്റെ നോട്ടുകളുമായി മേശയിലടിച്ചു മോഹനൻ കച്ചവടം കബൂലാക്കി . പത്തു ലക്ഷം എത്തിക്കുന്ന മാത്രയിൽ ഒരു കോടി. ഇനി ഇടപാട് ദിവസം മാത്രം വന്നാൽ മതിയാകുമെന്ന ഉഗ്രശാസന നൽകി കവല വരെ കൊണ്ട് വിടാൻ ജബ്ബാറിക്ക മോഹനന്റെ കൂടെ നടന്നു . കള്ളകടത്തും പിടിച്ചു പറിയും നടത്തുന്ന അധോലോക നായകന്മാർക്കുള്ള ഒരു ലുക്കുമില്ലാത്ത കുടവയറൻ ജബ്ബാറാണ് സ്ഥലത്തെ പ്രധാന അധോലോക നായകൻ എന്ന തിരിച്ചറിവിൽ മോഹനന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഭയപ്പാട് തൊടലും പറിച്ചു കൊണ്ട് എങ്ങോട്ടോ ഓടി പോയി.
ഇനിയാണ് അഗ്നി പരീക്ഷ ,ജബ്ബാറിക്ക നൽകിയ അഞ്ഞൂറിന്റെ ഇരുപതു നോട്ടുകൾ മുണ്ടിന്റെ മടിക്കുത്തിൽ ഇരുന്നു തുള്ളിച്ചാടുകയാണ് . ഇതെവിടെയാണ് ഒന്ന് ചിലവാക്കുക ഉള്ളിൽ കുറ്റബോധമുള്ളതിനാൽ താൻ ചിലവാക്കാൻ ശ്രമിച്ചാൽ പിടിക്കപ്പെടും അതുകൊണ്ടു ഇതൊന്നു മറിയാത്ത ആരെങ്കിലും ഒരാൾ തനിക്കു വേണ്ടി ഈ നോട്ടുകെട്ടുകളുമായി തെരുവിലേക്കിറങ്ങുന്നു .നിയോൺ ലാമ്പിന്റെ പ്രകാശം അസ്തമിക്കാറായ പാതയോരത്തേയ്ക്കു തുറന്നിട്ട ജനാലകൾക്കുള്ളിലൂടെ അയാൾ നീട്ടി വിളിച്ചു .
രേവതീ , രേവതീ ... ഉറക്കച്ചവടോടെ മോഹനൻ എന്ന ആർക്കും വേണ്ടാത്ത മനുഷ്യന്റെ ഭാര്യ വാതിൽ മലർക്കെ തുറന്നു .നിഴൽ തലയുള്ള കറുത്ത രൂപം മോഹനന് മുൻപേ ആ വീട്ടിലേയ്ക്കു വലതു കാൽ വെച്ച് കയറി . കട്ടിലിലേയ്ക്ക് മലർക്കനെ മറിഞ്ഞു വീണ മോഹനന്റെ മടിക്കുത്തിൽ മുഴച്ചു നിന്ന നോട്ടുകെട്ടുകളിലേയ്ക്ക് രേവതി പിടി മുറുക്കി . ഒരായിരം കൂട്ടങ്ങൾ വാങ്ങാനുള്ള രേവതി ഒറ്റ വലിക്കാ ഇരുപതു നോട്ടുകളും ബ്രെയിസിയറിനു കീഴെ മാംസളമായ മുലയിടുക്കുകൾക്കുള്ളിലേയ്ക്ക് തള്ളി കയറ്റി . എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെപ്പോലെ മോഹനൻ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
പിറ്റേന്ന് രേവതി ഒരുങ്ങി പുറത്തു പോകും വരെ മോഹനൻ ഉണർന്നില്ല , അതിരാവിലെ നിധി കിട്ടിയ സന്തോഷത്തിൽ രേവതി കുളിച്ചൊരുങ്ങി അങ്ങാടിയിലേക്ക് പോയി. അവളെങ്ങനെയാണ് കയ്യിൽ പത്തു രൂപാ തികച്ചു കിട്ടിയാൽ അവൾ പുരയിലിരിക്കാറില്ല .കയ്യിലുള്ളത് തീരും വരെ കണ്ണിൽ കണ്ടതെല്ലാം വാങ്ങി കൂട്ടും ഇവൾ കൂടെ കൂടിയതിൽ പിന്നെയാണ് സാമാന്യം തരക്കേടില്ലാത്ത ചുറ്റുപാടിൽ ജീവിച്ച മോഹനൻ എന്ന ഞാൻ ബി പി എൽ റേഷൻകാരൻ ആയിത്തീർന്നത് . ഇപ്പോൾ സംഭവിച്ചതെന്തായാലും അച്ഛൻ ഇശ്ചിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്ന മട്ടിലാണ് സംഗതികൾ പോകുന്നത് .രേവതിയുടെ നിഷ്കളങ്കത ഒന്ന് മാത്രം മതി ആർക്കും ഒരു സംശയവും ഉണ്ടാകാതിരിക്കാൻ മോഹനൻ പതിയെ എഴുന്നേറ്റു പുറത്തേയ്ക്കിറങ്ങി ഗൗളി തെങ്ങിന്റെ കീഴ് തലപ്പിൽ നിന്നും ഒരു ഓലചീന്തു വലിച്ചെടുത്തു മടക്കി പല്ലിൽ ഉരച്ചു .
സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു ,രാവിലെ പോയ രേവതിയിതുവരെ തിരികെ വന്നിട്ടില്ല ഒരു എരിപിരി സഞ്ചാരം പെരൂ വിരലിൽ നിന്നും മുകളിലോട്ടു ഇരച്ചു കയറുന്നു .എന്തെങ്കിലും അപകടം ആരെങ്കിലും രേവതിയെ പിടി കൂടിയിട്ടുണ്ടാവുമോ ? അയാൾ കൈയെത്തി കുലച്ചു നിന്ന ഗൗളി തേങ്ങകളിൽ ഒരെണ്ണം പിഴുതെടുത്തു മുകളറ്റം ചീന്തി വെള്ളം കുടിച്ചു .ഇളനീരിന്റെ മധുരത്തിനിടയിലും അന്നനാളം നിറയുന്ന കാരസ്‌ക്കരത്തിന്റെ അരുചി . ചെന്തേങ്ങാ ദൂരെ പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞയാൾ മുന്നോട്ടു നടന്നതും രേവതി ചിരിച്ചു കൊണ്ടു കയറി വരുന്നു ഉത്സവ പറമ്പിൽ നിന്നും കുട്ടികൾ വരുമ്പോലെ ഇരു കൈകളിലും താങ്ങാൻ കഴിയുന്നതിലും സാധനങ്ങൾ തൂക്കി പിടിച്ചാണവളുടെ വരവ് .
നേരത്തെയുണ്ടായിരുന്ന പെരുപ്പ് മാറി ഐസ് പോലെ തണുത്തുറഞ്ഞ എന്തോ സിരകളിൽ ഓടുകയാണ് . നീയെവിടെയൊക്കെ പോയി ? എന്തൊക്കെ വാങ്ങി ? മോഹനന്റെ തൊണ്ട വറ്റി വരണ്ടു .
രേവതി സഹകരണ ബാങ്ക് അടക്കം എല്ലായിടത്തും കയറിയിരിക്കുന്നു . ദൈവമേ! ബാങ്കിൽ വ്യാജ നോട്ടുമായിട്ടു പോയിട്ട് പോലും അവൾ പിടിക്കപ്പെട്ടില്ല .രേവതി വിയർപ്പുണങ്ങിയ ചുണ്ടുകൾ മോഹനന്റെ ചുണ്ടിൽ കൊരുത്തു വലിച്ചു .കല്യാണത്തിനു ശേഷം ഇതാദ്യമായാണ് ഇത്ര വലിയ ഷോപ്പിംഗ് ഇവൾ നടത്തുന്നത് പതിനായിരം രൂപയ്ക്കു ഇത്രയേറെ സാധനങ്ങൾ വാങ്ങാൻ കഴിയുമോയെന്ന് രേവതി വാങ്ങി കൂട്ടിയ പലവകയിലേയ്ക്ക് നോക്കി മോഹനൻ ആശ്ചര്യപ്പെട്ടു . ഉപ്പുണങ്ങിയ ചുണ്ടുകളിൽ നിന്നും ചൂടു രതിയുടെ കാറ്റ് ഇരു ശരീരങ്ങളിലേയ്ക്കും പടർന്നിറങ്ങി .പണം നൽകുന്ന ആത്മസംതൃപ്തി രതിയിലും മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന തോന്നലിൽ മോഹനൻ ഉത്തരം നോക്കി കിടന്നു . എത്രയുംവേഗം പത്തു ലക്ഷം ഉണ്ടാക്കണം .ആദ്യ പരീക്ഷയിൽ വിജയിച്ചിരിക്കുന്നു ,കൊണ്ട് പോയതും ചിലവാക്കിയതുമെല്ലാം കള്ളനോട്ടാണെന്നറിഞ്ഞപ്പോൾ രേവതി മോഹനന്റെ വലത്തേ ചെവിയിൽ ആഞ്ഞു കടിച്ചു.
സംശയത്തിന്റെ ഒരു ലാഞ്ചന പോലും ഇല്ലാതെയാണ് പതിനായിരം ചിലവാക്കി മാറിയിരിക്കുന്നത് .പത്തു കൊടുത്താൽ പത്തിരട്ടിയായി തിരിച്ചു കിട്ടാൻ പോകുന്നതും ഇപ്പോൾ ചിലവാക്കിയ സ്റ്റഫ് തന്നെയാണ്. ഒരു രാത്രി വെളുക്കുമ്പോൾ വന്നു ചേരാൻ പോകുന്ന ശ്രീ ഓർത്തപ്പോൾ രേവതി കണ്ണടച്ചു മോഹനന്റെ കവിളിൽ ഒരുമ്മ കൊടുത്തു . പണം വന്നു കഴിയുമ്പോൾ പ്രതികാരം ചെയ്യേണ്ട അമ്മണി ചേടത്തിയുടെ ചായക്കടയുടെ മുന്നിൽ എത്തിയപ്പോൾ രേവതി ഒന്നു നിന്നു, ശേഷം ചില്ലലമാരയിലിരുന്ന അരിതരത്തിന്റെ മേലേയ്ക്ക് കാർക്കിച്ചു തുപ്പി . ഇന്നലെ വരെ കണ്ടാൽ മിണ്ടാതെ പോയിരുന്ന രേവതിയുടെ പുതിയ സ്വഭാവം കണ്ടു അമ്മിണിയമ്മയ്ക്കു ദേഷ്യത്തിലും ചിരി പൊട്ടി . മണകൊണാഞ്ചൻ മോഹനനെ ദൈവം രക്ഷിക്കട്ടെ എന്ന് അമ്മിണിയമ്മ തലയിൽ കൈവെച്ചു പ്രാകി .
ജബ്ബാറിക്കയുടെ ലോഡ്ജ് മുറിയുടെ ഇടുങ്ങിയ വാതിലിനു മുന്നിൽ മോഹനൻ അക്ഷമയോടെ കാത്തിരുന്നു . നിസ്കാര പായിലിരിക്കുമ്പോൾ ജബ്ബാറിക്കാ സൂര്യനെപ്പോലെ തേജസുള്ളവനായിരുന്നു . നിസ്കാരം കഴിഞ്ഞതും ജബ്ബാറിക്ക തന്നെ വന്നു മോഹനനെ അകത്തേയ്ക്കു കൂട്ടി കൊണ്ടു പോയി . പത്തു ലക്ഷത്തിന്റെ ഒറിജിനൽ എണ്ണി തിട്ടപ്പെടുത്തിയതിനു ശേഷം മോഹനന് വാഗ്ദാനം ചെയ്ത പെട്ടിയെടുത്തു തുറന്നു . ജനിച്ചിട്ടിന്നോണം അത്രയും നോട്ടുകൾ ഒരുമിച്ചു കാണാൻ കഴിഞ്ഞിട്ടില്ലാത്ത മോഹനൻ അത്ഭുതം കൊണ്ടു പിന്നോട്ടു ചാഞ്ഞിരുന്നു പെട്ടിക്കുള്ളിലേയ്ക്കും ജബ്ബാറിന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി അപ്പോൾ ജബ്ബാറിന്റെ തലയ്ക്കു മീതെ ഒരു പ്രകാശ വലയം രൂപപ്പെട്ടത് പോലെ മോഹനന് തോന്നി . ജീവിതം മാറ്റി മറിക്കാൻ ചില പുണ്യ ജന്മങ്ങൾ പിറവിയെടുക്കാറുണ്ടെന്നും തന്റെ കാര്യത്തിൽ അത് ജബ്ബാറിക്കയാണെന്നും മോഹനന് തോന്നി .
മോഹനൻ പെട്ടിയിലേയ്ക്ക് കുനിഞ്ഞു ഒരു കെട്ടു നോട്ടുയർത്തിയതും കാതു തുളയ്ക്കുന്നൊരു വിസിലടി ശബ്ദം മുഴങ്ങി ,തടിയിൽ തീർത്ത കോവണിയിലൂടെ മുകളിലേയ്ക്കു ഇരച്ചു കയറുന്ന ബൂട്ടിന്റെ കനം വെച്ച ശബ്ദങ്ങൾ .
ഓടിക്കോ , പോലീസ് ! ദുർമേദസ്സു കെട്ടി ചീർത്ത ഭീമാകാരൻ ശരീരവുമായി ജബ്ബാറിക്കാ രഹസ്യ വാതിലിലൂടെ പെട്ടിയുമായി താഴേയ്ക്കൂർന്നിറങ്ങി . നാലു പാടും പോലീസ് വളഞ്ഞിരിക്കുന്നു ആയുധം വെച്ച് കീഴടങ്ങിയ പാകിസ്ഥാൻ പട്ടാളക്കാരെപ്പോലെ മോഹനൻ വായുവിലേയ്ക്ക് കൈകൾ ഉയർത്തി .
അതിലൊരു പോലീസുകാരൻ മോഹനന്റെ മുന്നിലിരുന്ന പെട്ടി അടച്ചു കയ്യിലെടുത്തു . പെട്ടന്നൊരാൾ തോക്കേന്തിയ പോലീസുകാരനെ കടന്നു പിടിച്ചു കൊണ്ട് ഉച്ചത്തിൽ ആക്രോശിച്ചു .
രക്ഷപ്പെട്ടോളൂ ,രക്ഷപ്പെട്ടോളൂ,,, വേഗം ,വേഗം ,, കേട്ടപാതി കേൾക്കാത്ത പാതി ജബ്ബാർ രക്ഷപെട്ട ഇടനാഴിയിലേയ്ക്ക് മോഹനൻ ചാടിയിറങ്ങി ഓടി .
അമ്മിണിയമ്മയുടെ ചായക്കടയിലെ തിളച്ചു മറിയുന്ന സമോവറിൽ നിന്നും പുതിയ ഒരു കിംവദന്തി നാട്ടിൽ പരന്നു . എല്ലാം ജബ്ബാറിന്റെ നാടകങ്ങൾ ആയിരുന്നു പോലീസായി വന്നതും രക്ഷപെടാൻ സഹായിച്ചതും ഒക്കെ ജബ്ബാറിന്റെ ശിങ്കിടികൾ ആയിരുന്നത്രേ. ജബ്ബാറിനാൽ പറ്റിക്കപ്പെട്ട അനേകം പേരിൽ ഒരാൾ മാത്രമാണ് മണകൊണാഞ്ചൻ മോഹനൻ .
മോഹനനും ഭാര്യ രേവതിയും ഇപ്പോഴൊരു പുതിയ ശ്രമത്തിലാണ് തമിഴ് നാട്ടിൽ നിന്നും സെക്കൻഡ് ഹാൻഡ് വിലയ്ക്ക് വാങ്ങിയ പ്രിന്റിംഗ് പ്രസ്സിൽ എന്തൊക്കയോ അച്ചടിച്ച് ചാണക വെള്ളം തിളയ്ക്കുന്ന അടുപ്പിനു മുകളിൽ ഇട്ടുണക്കുന്നുണ്ടത്രേ, പുതുമ മാറി പഴകിയ ഗാന്ധി തലയ്ക്കാണത്രെ ഇപ്പോൾ മാർക്കറ്റിൽ ഡിമാൻഡ് ...............

3 comments:

സുധി അറയ്ക്കൽ said...

എന്തൊക്കെ ജീവിതങ്ങൾ!!!നല്ല കഥ.ഇഷ്ടപ്പെട്ടു.

സുധി അറയ്ക്കൽ said...

ച്ഛേ!!!!ഇക്കാലത്തും കമന്റ്‌ അപ്രൂവലോ??????

Harinath said...

ഇഷ്ടപ്പെട്ടു. നല്ല അവതരണം :)