Thursday 13 October 2016

മരുഭൂമിയിൽ വിടരുന്ന മനുഷ്യ പുഷ്പങ്ങൾ


പാകിസ്ഥാനി രൂപയുടെ കെട്ടു വിടർത്തി കട്ടിലിലേയ്ക്ക് വിടർത്തിയിട്ടു യാസിൻ രാക്ഷസനെപോലെ ചിരിച്ചു . അരികിലെ കട്ടിലിൽ ഉറക്കത്തിന്റെ മൂന്നാം യാമത്തിലായിരുന്ന ഉഗാണ്ടക്കാരൻ കറുമ്പൻ ചാടിയെഴുന്നേറ്റു . പാകിസ്ഥാനിയുടെ കൂടെ ആണ് താമസം എന്നു അറിഞ്ഞപ്പോഴേ അയാൾക്കു ഉള്ളിൽ ഭയമായിരുന്നു ,ഏതു നിമിഷവും ത്രീവ്ര മുഖം പ്രകടമാക്കുന്ന വിചിത്ര ജീവികളാണ് പാകിസ്ഥാനികൾ എന്നയാളെ ആരോ ഗുരുതരമായി തെറ്റിദ്ധരിപ്പിച്ചിരുന്നു .
ഞെട്ടിയുണർന്നതും ഉഗാണ്ടക്കാരൻ കറുമ്പൻ തലയണക്കടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വേട്ട കത്തി എടുത്തു വായുവിൽ ചുഴറ്റി . ഇരുട്ടു മൂടിക്കെട്ടിയ മുറിയിൽ വെളിച്ചം ക്ഷണിക്കപ്പെടാത്ത അഥിതിയെപ്പോലെ വിരുന്നു വന്നു . യാസിൻ വീണ്ടും ഉറക്കെ ചിരിച്ചു അയാളുടെ കിടക്ക മൂടിയ നോട്ടുകൾ നോക്കി ഉഗാണ്ടക്കാരൻ കറുമ്പൻ മൂക്കത്തു വിരൽവെച്ചിരുന്നു. ഒന്നുകിൽ ഇയാളുടെ സമനില തെറ്റി അല്ലെങ്കിൽ ഇത്രയും പണം ഇയാൾ എവിടെ നിന്നെങ്കിലും മോഷ്ട്ടിച്ചിരിക്കണം രണ്ടായാലും ഒരു അപായ സൂചന ഉഗാണ്ടക്കാരൻ കറുമ്പന്റെ ഹൃദയത്തിലൂടെ കടന്നു പോയി .
ഏഴടി പൊക്കവും അതിനൊത്ത തൂക്കവും മാത്രമായിരുന്നു അവർക്കു വേണ്ടിയിരുന്ന യോഗ്യത ,അല്ലെങ്കിൽ പണപ്പെട്ടിയുടെ കാവൽക്കാരൻ ആകാൻ അതിൽ കൂടുതൽ എന്തു യോഗ്യതയാണ് വേണ്ടത് ? ആദ്യത്തെ അഭിമുഖ പരീക്ഷയിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ടു വന്നവരാണ് ഡെറാ ഗാസി ഖാനിൽ നിന്നും വരുന്ന യാസിനും കമ്പാലയിൽ നിന്നും വരുന്ന ജിബ്‌റോൺ എന്ന കറുമ്പനും . ഡെറാ ഗാസി ഖാൻ കുപ്രസിദ്ധമാണ് പാകിസ്താനിലെ സിന്ധ് താഴ്വരയിലെ കറുപ്പ് വ്യാപാരികളിൽ അധികവും ഡെറാ ഗാസി ഖാനിൽ നിന്നുള്ളവരാണ് . ആട് മേയ്ക്കലും കൃഷിയുമായി കഴിയുന്ന ഒരു കൂട്ടം അപരിഷ്കൃതരായ ജനങ്ങളുടെ ഇടയിൽ നിന്നും ആദ്യമായാണൊരാൾ നാട് കടക്കുന്നത് .യാസിൻ ചിരി നിർത്താൻ ഭാവമില്ലാതെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടന്നു .
കറുമ്പൻ കത്തി തലയിണക്കടിയിലേയ്ക്ക് തള്ളി വെച്ച ശേഷം യാസിനെ വിളിച്ചു . യാസിൻ ബെഡിൽ വിതറിയ നൂറിന്റെ നോട്ടുകളിൽ ഒരു കുത്തെടുത്തു കറുമ്പനെ മണപ്പിച്ചു . ശേഷം ഫ്രിഡ്ജിൽ നിന്നും തണുത്ത പെപ്‌സിയെടുത്തു കറുമ്പനു നേരെ നീട്ടി . വന്നിട്ട് ഒരു മാസം തികഞ്ഞതേ ഉള്ളു ആശയ വിനിമയത്തിന് ആംഗ്യ ചലനങ്ങൾ അല്ലാതെ വേറൊരു മാർഗവും ഇല്ല .ആഫ്രിക്കയിൽ നിന്നും കൊണ്ട് വന്ന പൊകല നാക്കിൽ തിരുകിയിരുന്നതിനാൽ കറുമ്പൻ അത് വാങ്ങിയില്ല . യാസിൻ കട്ടിലിന്റെ കോണിൽ കുത്തിയിരുന്നു ഉസ്താദ് നുസ്രത്ത് ഫത്തേ അലി ഖാന്റെ ഖവാലി പാടി . പാതിരാവിന്റെ മൂന്നാംയാമം കഴിയാറാകുന്ന വേളയിൽ ലോകത്തിന്റെ മറ്റൊരു വൻകരയിൽ നിന്നും കപ്പലിറങ്ങിയ ജിബ്‌റോൺ എന്ന ഉഗാണ്ടക്കാരൻ തലയിൽ കൈ കൊടുത്ത് യാസിന്റെ ഖവാലിയും കേട്ടിരുന്നു മയങ്ങി പോയി .
ഡെറാ ഗാസി ഖാനിലെ ആട്ടിടയനായ യാസിൻ ആദ്യമായാണ് അത്രയും രൂപാ ഒരുമിച്ചു കാണുന്നത് , അതിന്റെ സന്തോഷത്തിൽ ഉണ്ടായ വൈദ്യുത പ്രവാഹത്തിൽ യാസിന്റെ ഏതോ ലൈൻ അടിച്ചു പോയിരിക്കുന്നു അല്ലെങ്കിൽ ശമ്പളം കിട്ടിയ ദിർഹം മുഴുവൻ പാകിസ്ഥാനി രൂപയാക്കി മാറ്റി കട്ടിലിൽ വിതറുമോ ? പാതിരാത്രിയിൽ എഴുന്നേറ്റിരുന്നു ഖവാലി പാടുമോ ? കറുമ്പൻ ഉഗാണ്ടക്കാരൻ പിറ്റേന്ന് തന്നെ മുറി മാറി പോയി യാസിൻ ആ മുറിയിൽ തനിച്ചായി എങ്കിലും ഇപ്പോഴും രാത്രികളുടെ മൂന്നാം യാമം ആയാൾ എഴുന്നേറ്റിരുന്നു പാടും .
ഡെറാ ഗാസി ഖാനിലെ പുൽത്തകിടിയിൽ മേയാൻ വിട്ട ആട്ടിൻ കൂട്ടങ്ങളെ നഷ്ട്ടപ്പെട്ടവനെ പോലെ അയാൾ ഉണർന്നിരുന്നു പാടി . കൈ വിട്ടു പോയ അജഗണങ്ങൾക്കുകൂട്ടായി തിരികെ ആ പുൽമേടുകളിലേയ്ക്ക് എത്തും വരെ ഖവാലി മാത്രമേ ആ ചുണ്ടുകൾക്കിയിൽ നിന്നും പുറത്തേയ്ക്കു വന്നുള്ളൂ. ചില ഹൃദയങ്ങൾ അങ്ങനെയാണ് അവരുടെ ആത്മാവ് കുടി കൊള്ളുന്ന പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലേ അവർക്കു നിലനിൽക്കാനാവൂ അല്ലാത്തപ്പോഴെല്ലാം അവർ കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ ചെകിള പൊളിച്ചു തലയടിച്ചു കൊണ്ടേയിരിക്കും .ആ മുറിയിൽ ഇപ്പോഴും നേർത്തൊരു ഖവാലി സംഗീതം കേൾക്കാം പുതിയ യാസിൻമാർ വന്നു കൊണ്ടേ ഇരിക്കുകയാണ് ഹൃദയത്തിൽ കൂടു കെട്ടിയ വേർപാടിന്റെ ഖവാലി സംഗീതവും പൊഴിച്ചു കൊണ്ട്, അതിങ്ങനെ അനുസ്യൂതം തുടരും ചിലതു തളിർക്കും ചിലതു വാടും ചിലതു പൂവിടും ഒരോർമ്മ പോലും അവശേഷിപ്പിക്കാതെ ചിലതു മണ്ണടിയും .........

No comments: