Monday 17 October 2016

അനധികൃതമായ അതിരു വേലികൾ


ജില്ലാ പ്രസിഡന്റ് മീശാൻ മാപ്പിള പറഞ്ഞ ജോലിക്കാര്യത്തെക്കുറിച്ചറിയാനാണ് ഞാൻ ആ വീട്ടിൽ ആദ്യം പോകുന്നത് .അത്രയൊന്നും പഴയതല്ലാത്ത ഒറ്റനിലയുള്ള വാർത്ത കെട്ടിടം. വാതിൽക്കൽ ഒരു പടു വൃദ്ധൻ സെക്കൂരിറ്റി കസേരയിൽ ഇരുന്നു ഉറങ്ങുന്നുണ്ട് .വെള്ളി വീഴാത്ത ഒറ്റ രോമം പോലും അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല കയ്യിൽ നീട്ടി പിടിച്ചിരുന്ന ലാത്തി പോലെ നീണ്ട കമ്പ് ഭൂമിയിൽ ഊന്നി അതിന്റെ ബലത്തിലാണയാൾ സുഖ ശയനത്തിൽ ഏർപ്പെട്ടിരിക്കുന്നത് . ഞാൻ മെല്ലെ തട്ടി വിളിച്ചതും അയാൾ ചാടിയെഴുന്നേറ്റു സല്യൂട്ട് ചെയ്തു . എനിക്കയാളോട് സഹതാപം തോന്നി വീട്ടിൽ വിശ്രമ ജീവിതം നയിക്കേണ്ട ഈ ജീവിത സായന്തനത്തിലും അയാൾക്ക് ജോലി ചെയ്തു ജീവിക്കേണ്ടി വരുന്നത് കഷ്ടമാണ് .
സാർ ഇല്ലല്ലോ പുറത്തു പോയിരിക്കുവാ ! ദുർബലമായ ശരീരത്തിൽ നിന്നും അതി ദുർബലമെന്നു തോന്നിയ ശബ്ദവീചികൾ പുറത്തേയ്ക്കു വന്നു . ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങും മുൻപ് വടി നിലത്തു കുത്തി കസേരയിൽ ഇരുന്നു അയാൾ വീണ്ടും ഉറക്കത്തിലേക്കു വീണു .
വൈകുന്നേരമായപ്പോൾ എനിക്കു വീണ്ടും പോകേണ്ടി വന്നു ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ് . വൈകുന്നേരം ചെല്ലുമ്പോൾ വാതിൽക്കൽ ആ കിളവൻ സെക്കൂരിറ്റി ഉണ്ടായിരുന്നില്ല .വണ്ടി ഒരെണ്ണം മുറ്റത്തെ കാർ ഷെഡിൽ നിർത്തിയിട്ടുണ്ട് അതിനർത്ഥം സാർ അകത്തുണ്ടെന്നാണ് . ഞാൻ വരാന്തയിൽ തൂക്കിയിട്ടിരുന്ന ഒട്ടു മണിയുടെ ചരടിൽ നീട്ടി വലിച്ചു . ഒരു മണി നാദം മുഴക്കേണ്ട ഒട്ടു മണിയുടെ പെൻഡുലം അങ്ങോട്ടും ഇങ്ങോട്ടും ആടി മറിഞ്ഞു രണ്ടു മൂന്നു മണികൾ ഒന്നിച്ചു മുഴക്കി .രാവിലെ വാതിൽക്കൽ കണ്ട സെക്കൂരിറ്റിക്കാരൻ കിളവൻ തന്നെയാണ് വന്നു വാതിൽ തുറന്നത് എന്നാൽ ഇപ്പോൾ അയാൾക്ക് ഒരു കാര്യസ്ഥന്റെ വേഷമായിരുന്നു . എന്നെ കണ്ടതും പരിചിത ഭാവത്തിൽ ഒന്നു പുഞ്ചിരിച്ചിട്ടു അയാൾ അകത്തേയ്ക്കു പോയി .
പൂമുഖത്തെ ചൂരൽ കസേരയിൽ ഇരുന്നു ടീപ്പോയിൽ കിടന്ന ആഴ്ചപ്പതിപ്പുകളിൽ മറിച്ചു നോക്കുന്നതിനിടയിൽ അയാൾ പുറത്തേയ്ക്കു വന്നു .
മീശാൻ മാപ്പിള എല്ലാം പറഞ്ഞിട്ടുണ്ടല്ലോ അല്ലേ ? അയാൾ ഗൗരവം വിടാത്ത ഭാവത്തിൽ എന്നെ ഒളികണ്ണിട്ടു നോക്കി . ഞാൻ കയ്യിൽ കരുതിയിരുന്ന ബാഗ് അയാൾക്ക് നേരെ നീട്ടി . രണ്ടു കൈ കൊണ്ടും വാങ്ങി അയാൾ സിപ്പ് തുറന്നു നോക്കി സംഗതി അകത്തുണ്ടെന്നു ഉറപ്പു വന്നതിനു ശേഷം അയാൾ അകത്തേയ്ക്കു നോക്കി ഉറക്കെ വിളിച്ചു.
വല്യച്ചാ വല്യച്ചാ .....
തനിക്കു കുക്കിങ് അറിയുമോ ?
ഇല്ല ഞാൻ നിഷേധാർത്ഥത്തിൽ തലകുലുക്കി
തോട്ടപ്പണിയോ ?
ഞാൻ ഒന്നും മിണ്ടിയില്ല , വാതിൽ തുറന്നു പുറത്തു വന്ന കിളവൻ അറിയാമെന്നു പറഞ്ഞോ എന്ന ആംഗ്യത്തിൽ എന്നെ നോക്കി കണ്ണിറുക്കി. ഇത്തവണ എന്റെ തലയാട്ടാൽ അറിയാമെന്ന ദിശയിലേയ്ക്കായിരുന്നു . നാളെ മുതൽ ബഹുമാനപ്പെട്ട ഭഷ്യ വിഭവ വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഞാനും ഉൾപ്പെടാൻ പോകുന്നു . പുറത്തേക്കിറങ്ങുമ്പോൾ ഞാൻ നാളെ മുതൽ ജോലി ചെയ്യേണ്ട തോട്ടം എവിടെയാണെന്ന് ഭൂത കണ്ണാടി വെച്ച് നോക്കി . കുറച്ചു അക്കേഷ്യാ മരങ്ങൾ എന്നെ നോക്കി നാണിച്ചു ഇലകൾ പൊഴിച്ചു .
ഇന്നലെ ട്രെഷറിയിൽ പെൻഷൻ വാങ്ങാൻ പോയപ്പോൾ അവിചാരിതമായി ഞാൻ വല്യച്ചനെ കണ്ടു .വല്യച്ഛൻ എന്നെ ദൂരേയ്ക്ക് മാറ്റി അടുത്തു നിർത്തി ഒരു സ്വകാര്യം പറഞ്ഞു . കഴിഞ്ഞ സർക്കാരിന്റെ കാലത്തായതു കൊണ്ടു നമ്മൾ രക്ഷപെട്ടു ഇപ്പോഴെങ്ങാനും ആയിരുന്നെങ്കിൽ എന്തായേനേ പുകിൽ ശിവ ശിവ . ഷെയർ ഇട്ടു വാങ്ങിയ ജവാൻ നാലെണ്ണം ഉള്ളിൽ ചെന്നപ്പോൾ അത് വരെ കാത്തു സൂക്ഷിച്ച രഹസ്യം വല്യച്ഛൻ പുറത്തു വിട്ടു . വനം വകുപ്പ് മന്ത്രിയുടെ ശരിക്കും വല്യച്ഛനാണത്രെ ഈ വല്യച്ഛൻ . വനം വകുപ്പ് ഭക്ഷ്യ വകുപ്പിലേയ്ക്കും ഭക്ഷ്യ വകുപ്പ് വനം വകുപ്പിലേയ്ക്കും നടത്തിയ പരകായ പ്രവേശങ്ങൾ ആയിരുന്നത്രേ എല്ലാ നിയമനങ്ങളും . അടുത്ത ബന്ധുക്കൾ ആരും മന്ത്രിമാർ അല്ലാതിരുന്നതിനാൽ 25 ലക്ഷം കൊടുത്ത് കയറിപ്പറ്റിയവന്റെ വേദന കടിച്ചമർത്താൻ ജവാന്റെ ഒരു തൊണ്ണൂറ് തൊണ്ടയിലേയ്ക്ക് കമിഴ്ത്തി ഞാൻ ആർത്തിയോടെ അച്ചാറിലേയ്ക്ക് വിരലുകളൂന്നി ............................

1 comment:

സുധി അറയ്ക്കൽ said...

കൊള്ളാം.കൊള്ളാം.രസമായിട്ടുണ്ട്‌.