Saturday 30 May 2015

യുത്തനേഷ്യ കാത്തൊരു അച്ഛൻ





    അച്ഛൻ മരിച്ചിരിക്കുന്നു നല്ല സന്തോഷമാണ് ഇപ്പോൾ മനസിന്‌ തോന്നുന്നത് , ഒരു ഇടവപാതി മഴ പെയ്തു തോർന്ന പ്രതീതി മേമ വലിയ വായിൽ നിലവിളിക്കുംമ്പോളും ആ ഉള്ളിന്റെ ഉള്ളിലും വേദനകളുടെ ലോകത്ത് നിന്നും അച്ഛൻ പിൻ വാങ്ങിയതിന്റെ ആശ്വാസം പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. അച്ഛന് മജ്ജയിൽ കാൻസർ ആയിരുന്നു കഴിഞ്ഞ ആറു മാസം മുൻപ് വരെ ഞങ്ങൾ മക്കളുടെ ക്ഷേമവും സൌഖ്യവും മാത്രം തപസാക്കിയ അച്ഛൻ പെട്ടന്നാണ് വേദനകളുടെ നിലയില്ലാ കയത്തിലേയ്ക്ക് കൂപ്പു കുത്തിയത്.


 അച്ഛൻ രസികനായിരുന്നു ഭാവഭേദമെന്യേ ബടായി പറയാനും ഇല്ലാ  കഥകൾ നടന്നതെന്ന വ്യാജേന ഞങ്ങൾ കുട്ടികളെ പറഞ്ഞു രസിപ്പിക്കുന്നതിലും അച്ഛന് അനിതര സാധാരണമായ ഒരു കഴിവ് തന്നെ ഉണ്ടായിരുന്നു. മേമയെക്കാൾആറു  വയസിനു ഇളയതാണ് ഞാൻ മൂന്ന് പെണ്‍ കുട്ടികള്ക്ക് ശേഷം അച്ഛനും അമ്മയും അമ്പലപുഴ ഉണ്ണി കണ്ണന് കദളി പഴം നേദിച്ച് ഉണ്ടായതാണ് അവരുടെ കുഞ്ഞുണ്ണിയായ  ഞാൻ. അത് കൊണ്ട് തന്നെ എഞ്ചിനീയറിംഗ് പാസകുന്നത് വരെ ഞാൻ അവരുടെ ഓമനയായിരുന്നു . അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വന്നിരുന്ന പൊതി കെട്ടുകളുടെ മുഴുവൻ അവകാശി ഞാനായിരുന്നു . ഞാൻ തിന്നു കഴിഞ്ഞു മിച്ചം വന്നവ തിന്നാൻ വിധിക്കപ്പെട്ടവരായിരുന്നു ചേച്ചിമാർ , അവർക്കതിൽ ഒരു പരാതിയും ഇല്ലായിരുന്നു താനും. യാത്രകൾ അച്ഛന് ജീവവായുവായിരുന്നു  എല്ലാ മാസവും ഒരു മൃഗശാല സന്ദർശനമോ കടപ്പുറം ചുറ്റലോ ഒന്നുമില്ലങ്കിൽ നൂറു വാര അകലെയുള്ള പുന്നമാടകയാൽ തീരത്തേ യ്ക്കോ  അച്ഛൻ ഞങ്ങൾ നാല് പേരെയും കൈ പിടിച്ചു നടത്തുമായിരുന്നു.വീട്ടിലെ പുട്ടിനു പൊടി കുഴക്കുന്നത് മുതൽ അമേരിക്ക ഇറാക്കിലും മധ്യ ഏഷ്യൻ രാജ്യങ്ങളിൽ നടത്തുന്ന അനധികൃത കൈ കടത്തലുകളെ ക്കുറിച്ച് വരെ അച്ഛൻ ഞങ്ങളോട് ഹാസ്യം കലർത്തി അവതരിപ്പിക്കും. അറിയിക്കാതെ  അറിവ് വിളമ്പാൻ ഒരു പ്രത്യേക വിരുതു തന്നെ ഉണ്ടായിരുന്നു അച്ഛന്.


അന്നൊരു ഞായരാഴ്ചയായിരുന്നു  എല്ലാ അവധി ദിവസങ്ങളെയും പോലെ സന്തോഷത്തിൽ ആരംഭിച്ച ദിവസം ഒരു മോഹാലസ്യം കൊണ്ട് കണ്ണീരണിഞ്ഞു. ഇടതു കയ്യിലെ മുട്ടിനു താഴെ ഒരു വേദനയും നീർവീക്കവും രണ്ടു ദിവസമായി അച്ഛനെ തെല്ലു അസ്വസ്ഥൻ ആക്കിയിരുന്നു എങ്കിലും സാദാരണ എന്തോ എന്ന് കരുതി അവഗണിച്ചു എന്നാൽ അബോധാവസ്ഥയിലായ അച്ഛനെ നോക്കിയാ ഡോക്ടർ ബയോപ്സിക്ക്  നിര്ദേശിചപ്പോഴാണ് അച്ഛന്റെ മുഖം വാടുന്നതും ഒരു വേള അച്ഛൻ ഞങ്ങളെ ഓർത്ത്‌ ആ കണ്ണുകൾ നനയുന്നതും കണ്ടത്    റിസൾട്ട്‌ വരും മുൻപേ അച്ഛൻ വേദനകളുടെ ലോകത്തേയ്ക്ക് കടന്നിരുന്നു മുൻപൊരിക്കൽ പോലും കാണാത്ത അച്ഛനായിരുന്നു പിന്നെ ഞങ്ങള്ക്ക് കാണാൻ കഴിഞ്ഞത് ഞങ്ങൾ  മക്കൾ നാല് പേരും കണ്ണിമ ചിമ്മാതെ കൂട്ടിരുന്നിട്ടും അച്ഛനെ  വേദനകളുടെ ലോകം കീഴ്പെടുത്തി കൊണ്ടിരുന്നുരണ്ടാഴ്ച കഴിഞ്ഞു ബയോപ്സിയുടെ റിസൾട്ട്‌ വന്നു അതെ ഞങ്ങൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. അച്ഛന്റെ മജ്ജകളിൽ അർബുദം കൂട് കൂട്ടിയിരിക്കുന്നു. ചികിത്സ നൽകാൻ കഴിയുന്നതിനും അപ്പുറം അതച്ചന്റെ സകല എല്ലുകളിലെയ്ക്കും പടർന്നിരിക്കുന്നു. ചിരികൾ മുഖരിതമാക്കിയിരുന്ന ഞങ്ങളുടെ ഭവനം മെല്ലെ മെല്ലെ മൌനത്തിന്റെ വാൽമീക ങ്ങൾ  ആയി മാറപെട്ടിരിക്കുന്നു.ലാർവ ചിത്രശലഭ മാകാൻ കൊതിക്കുന്നതുപോലെ അച്ഛനും മരണമെന്ന സ്വാതന്ത്ര്യത്തെ കൊതിയോടെ കാക്കുവാൻ തുടങ്ങിയിരിക്കുന്നു .


ഒരു വേള ഞാനും അച്ഛൻ ഈ വേദനകളുടെ ലോകത്തിൽ നിന്നും മോചിതൻ ആയെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഒരു മകനും അപ്പനെ ഇത്രമാത്രം സ്നേഹിചിരിക്കില്ല അത്രമേൽ സ്നേഹം ഈ  വേദനയിൽ എന്റെ ഹൃദയം അസ്വസ്ഥമാക്കുന്നു . വേദനകളുടെ മൂർദ്ധന്യത്തിൽ അച്ഛൻ  ഉറക്കെ കരയും മക്കളെ ഉണ്ണികുട്ടാ അച്ഛനെ ഒന്ന് രക്ഷിക്കെടാ എന്നെ ഒന്ന് മരിക്കാൻ നിങ്ങൾ സഹായിക്കെടാ ഒരു കഷണം കയറോ ഒരു തുള്ളി വിഷമോ അച്ഛന്റെ നാവിൽ ഇറ്റിക്കെടാ ഈ അലര്ച്ച കേൾക്കുമ്പോൾ വാതിലിനു പിന്നിൽ നിന്നും തേങ്ങി കരയുന്ന മൂന്ന് ചേച്ചിമാരെയും ഒരു മറുപടിയും കിട്ടാതെ വരുമ്പോൾ സ്വയം ശപിക്കുന്ന അച്ഛനെയും താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു എന്തെങ്കിലും ചെയ്തേ പറ്റു.


ദയാ വധം ചില രാജ്യങ്ങളിൽ നിയമവിധേയമാണ് പക്ഷെ നമ്മുടെ രാജ്യത്തെ നിയമം അതനുവദിക്കുന്നില്ല   സ്നേഹമുണ്ടെങ്കിൽ എന്നെ ഒന്ന് കൊന്നു താടാ എന്നാ അച്ഛന്റെ നിലവിളി തറയ്ക്കാൻ ഹൃദയത്തിൽ ഒരിഞ്ചു സ്ഥലം ബാക്കിയില്ല. എന്നെ  ഞാനാക്കിയ എന്റെ എല്ലാമെല്ലാമാണ് മുന്നിൽ ദിനേന മരണത്തിനു  വേണ്ടി യാചിക്കുന്നത്‌.ഒരു രാത്രി അച്ഛനെ  ഞാൻ സഹായിക്കും അല്ലെങ്കിൽ ഞാൻ മകൻ എന്ന് വിളിക്കപെടാൻ  പോലും അർഹനല്ല ഈ വേദനകളുടെ ലോകത്ത് നിന്നും അച്ഛനെ പറഞ്ഞു വിടുകയായിരിക്കും എനിക്ക് അച്ഛനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വല്യ സത്കർമ്മം. കട്ടിലിനരുകിൽ ചിലത് മനസ്സിൽ ഉറപ്പിച്ചു ചെന്നിരുന്നു അച്ഛൻ ഉറങ്ങുകയാണ് വേദനകളുടെ ലോകത്ത് നിന്നും താല്കാല മോചനമാണത്   ശക്തി കൂടിയ മരുന്നുകളുടെ പിൻ  ബലത്തിലുള്ള ഈ ഉറക്കം. ഉണ്ണികുട്ടാ അച്ഛനെ ഒന്ന് മോചിപ്പിക്കെടാ എന്ന സ്ഥിരം കരച്ചിൽ ഹൃദയത്തിൽ പ്രതിധ്വനിക്കുന്നു രണ്ടു കണ്ണുകളും ഇറുക്കി അടച്ചു ഇരുകൈകളും അച്ഛന്റെ കഴുത്തിൽ  ചേർത്തു വെച്ച് പതിയെ അമര്ത്തി തുടങ്ങി ഇല്ല പൂക്കുല ആടുംപോലെ കൈകൾ വിറക്കുന്നു, അമ്മ പോയ അന്ന് മുതൽ അമ്മയും അച്ഛനും ഒരാളായിരുന്നു ഇത്രമേൽ ഞാൻ ഈ ലോകത്ത് ഒരാളെയും സ്നേഹിച്ചിട്ടില്ല എന്നോട് ക്ഷമിക്കൂ അച്ഛാ ഈ മകന് അച്ഛന് സദ്‌ മരണം നല്കാനുള്ള ത്രാണിയില്ല. അച്ഛന്റെ കട്ടിലിനോട് ചേർന്ന്  ആനെഞ്ചിൽ തല ചായ്ച്ചു വെച്ചുറങ്ങി പ്ലസ്‌ ടു കാലം വരെ അങ്ങനെ  ആയിരുന്നുഉറങ്ങിയിരുന്നതും.രാവിലെ മേമ വന്നു തട്ടി വിളിക്കുംബോലാണ് ഉണർന്നത് ഉണ്ണിമോൻ അച്ഛന്റെ ചൂട് പറ്റി ഉറങ്ങ്യിട്ടു കുറെ നാളായി അല്ലെ     മേമ അച്ഛനെ ചായ കുടിപ്പിക്കട്ടെ എന്നിട്ട് കിടന്നോളൂ അച്ഛൻ ഉണർന്നാൽ കരച്ചിൽ തുടങ്ങും അത് കേൾക്കാനുള്ള കരുത്തില്ല ഞാൻ പതിയെ എഴുനേറ്റു റൂമിലേയ്ക്ക് പോയി. അച്ഛാ അച്ഛാ മേമയുടെ വിളി ദൃഡപ്പെടുന്നതും ശേഷം വലിയോരലര്ച്ചയാകുന്നതും നിർവികാരനായി കേട്ട് നിന്നു.  അച്ഛൻ സ്വതന്ത്രൻ ആയിരിക്കുന്നു വേദനകളുടെ ലോകം വിട്ടു അച്ഛൻ പറയാറുള്ള പോലെ ചിത്രഗുപ്തന്റെ കൊട്ടാരം തേടി അച്ഛൻ പോയിരിക്കുന്നു .  എത്രമേൽ അച്ഛൻ ഞങ്ങളെ സ്നേഹിച്ചിരുന്നു എന്നിട്ടും അച്ഛനെ വേദനകളുടെ ലോകത്ത് തനിയെ  വിടാൻ ഞങ്ങള്ക്കെങ്ങനെ കഴിഞ്ഞു .


ലോകത്ത് ഞങ്ങളെ അനാഥരാക്കി അച്ഛനും കൂടൊഴിഞ്ഞിരിക്കുന്നു. ദുഃഖം അല്ല വെറുതെ ഒരു നീറ്റൽ മനസിന്റെ കോണിൽ എവിടെയോ വിങ്ങുന്നു ചിതയ്ക്ക് തീ കൊളുത്തുമ്പോൾ ഒരു പുക പടലം എന്നിലേയ്ക്ക് കയറി എന്നോടിങ്ങനെ പറഞ്ഞു ഉണ്ണീ ഇനി ഞാൻ നിന്നിലൂടെയാണ് ജീവിക്കുന്നത് നീ അച്ഛനെ രക്ഷിക്കാൻ കഴുത്തിൽ കയ്യമർത്തിയ നേരം ഞ്ഞാൻ സ്വതന്ത്രനായി ഇത്രമേൽ നീ എന്നെ സ്നേഹിചിരുന്നല്ലോ അച്ഛന് അത് മതി. അന്ന് ഞാൻ ഉറങ്ങിയില്ല രാത്രി വൈകുവോളം അച്ഛന്റെ ചിത എരിയുന്ന മണ്ണിൽ നോക്കി ഉണ്ണികുട്ട എന്നൊരു വിളിയും കാതോർത്തിരുന്നു

1 comment:

ajith said...

വല്ലാത്ത ധര്‍മ്മസങ്കടത്തിലായിപ്പോകും ചിലപ്പോള്‍. തെറ്റുകള്‍ ശരിയും ശരി തെറ്റുമാകുന്ന സന്ദര്‍ഭങ്ങള്‍