Thursday 2 March 2017

തസ്കരഃ പുരാണം അദ്ധ്യായം ഒന്നു മുതൽ (കഥ )



ജോസുകുട്ടി അവസാന പുകയും ആസ്വദിച്ചു വലിച്ച ശേഷം തറയിലേയ്ക്കെറിയാനോങ്ങിയ ബീഡി കുറ്റി കോമപ്പൻ കൈനീട്ടി വാങ്ങി ചുണ്ടിലിരുന്ന ബീഡിയിലേയ്ക്ക് കൊളുത്തി കൊണ്ടു ചോദിച്ചു .

ജോസുകുട്ടിയേ നീ വിശ്വാസിയാണോ?

താഴെ കിടന്ന ഉളി കൈയ്യിലെടുത്തു താഴു നോക്കി അടിക്കുമ്പോൾ ജോസുകുട്ടി ഒന്നു പതറി. ലക്ഷ്യം മാറി കൊണ്ട ചുറ്റിക ഇരുമ്പു ഷീറ്റിന്റെ പ്രതലത്തിലിടിച്ചു വലിയ ശബ്ദമുണ്ടാക്കി .

ഒരു പണിയെടുത്തോണ്ടിരിക്കുമ്പോഴാണെടാ നിന്റെ കൊണാവതിയാരം ,
ജോസുകുട്ടി കലി കൊണ്ടു വിറച്ചു കോമപ്പൻ ഇതുവരെ തനിച്ചൊരു പണിക്കിറങ്ങിയിട്ടില്ല അതിനൊള്ള കൾസൊന്നും കോമപ്പനില്ല ഓപ്പറേഷൻ കഴിയുമ്പോൾ ജോസുകുട്ടി കൊടുക്കുന്ന എന്തെങ്കിലും വാങ്ങി മൂഞ്ചുക മാത്രമാണ് കോമപ്പന്റെ ജോലി .. എന്തിനും ഏതിനും ഓച്ഛാനിച്ചു നിൽക്കുന്ന ഒരു സഹായി . അസ്ഥാനത്തു ഇങ്ങനെ ചില സംശയങ്ങൾ ചോദിക്കുമെന്നല്ലാതെ കോമപ്പനെക്കൊണ്ടു ഗുണമല്ലാതെ ദോഷമൊന്നും ജോസുകുട്ടിക്കിതുവരെ ഉണ്ടായിട്ടില്ല .അതു കൊണ്ടു തന്നെ എന്തു ചെറിയ ഓപ്പറേഷനു പോകുമ്പോഴും ജോസുകുട്ടി കോമപ്പനെ കൂട്ടു വിളിക്കും .

ഇത്തവണത്തെ അടിക്കു താഴു തുറന്നു ലിപ്ടൺ ചായയുടെ സഞ്ചി തൂങ്ങും പോലെ ഞാന്നു കിടന്നാടി . ജോസുകുട്ടി ആദ്യരാത്രിയിൽ പുതുമണവാട്ടിയുടെ സരിതലപ്പഴിക്കുമ്പോലെ അവനെ കൊളുത്തിൽ നിന്നൂരി വാതിൽ വലിച്ചു തുറന്നു .കോമപ്പൻ പിന്നിലൂടെ തലനീട്ടി അകത്തേയ്ക്കു നോക്കി

വിശ്വാസികൾ കുറയുകയാ കണ്ടില്ലേ വന്നു വന്നു അയ്യായിരം പോലും പെട്ടിയിൽ വീഴില്ലെന്നായിരിക്കുന്നു .

നേർച്ച പെട്ടിയുടെ കവാടത്തിലൂടെ തല അകത്തേയ്ക്കിട്ടു നോട്ടു കുമ്പാരങ്ങൾ ഒന്നിച്ചു കൂട്ടിക്കൊണ്ടു ജോസുകുട്ടി അതു പറയുമ്പോൾ കോമപ്പൻ കൈയ്യിലുണ്ടായിരുന്ന തുണി കഷണം നീട്ടി വിരിച്ചു . ചില്ലറകളെ ഉപേക്ഷിച്ചു നോട്ടുകൾ മാത്രം കൊണ്ടു പോകുകയായിരുന്നു മുൻ പതിവെങ്കിലും നോട്ടു നിരോധനം വന്നതിൽ പിന്നെ ഒന്നും ബാക്കി വെയ്ക്കാൻ നിൽക്കില്ല . വിസിലടി ശബ്ദം കേട്ടു ജോസുകുട്ടി ഒന്നു പേടിച്ചു ചാടിയെഴുന്നേറ്റു കോമപ്പൻ കൈലേസു കൂട്ടിക്കെട്ടി തോളിൽ എടുത്തു പിന്നിലേയ്ക്ക് പതുങ്ങി .

നേപ്പാളി ഗുർഖയാണ് വിസിലടിക്കുന്നത് അങ്ങോർക്ക് വേറെ പണിയൊന്നുമില്ല നാട്ടുകാരെ പറ്റിച്ചു തിന്നുന്ന തെണ്ടി .

ഇതു നേപ്പാളിയെന്നു പറയാൻ പറ്റില്ല അണ്ണാ, നമ്മുടെ ബംഗാളിൽ ഒരു ഗുർഖാ ലാൻഡ് എന്നൊരു സ്ഥലമുണ്ട് അവിടുന്നു വരുന്ന ലോക്കൽ ഇരപ്പാളികളാ . ബംഗാൾ മുപ്പത്തി മൂന്നു കൊല്ലം ഭരിച്ചു മുടിച്ചിരിക്കുവല്ലേ വിപ്ലവ പാർട്ടികൾ അണ്ണാ ഇവിടെ ഓരോ തെരുവിലുമില്ലേ ആയിരക്കണക്കിനു ബംഗാളികൾ ,ഇവറ്റകളെക്കൊണ്ടു ജീവിക്കാൻ വയ്യെന്നായി കോമപ്പൻ രോഷം പൂണ്ടു പുറത്തേയ്ക്കു നോക്കി .

കോമപ്പനതു പറഞ്ഞു കഴിഞ്ഞപ്പോൾ ജോസുകുട്ടി തികഞ്ഞ ആത്മ വിശ്വാസത്തോടെ അയാളെ നോക്കി കള്ളനായാലും രാഷ്രീയക്കാരനായാലും നേരെം ചൊവ്വനേം പത്രം വായിച്ചാൽ കാര്യ വിവരമുണ്ടാകുമെന്നു കോമപ്പൻ മുൻപും പല തവണ തെളിയിച്ചിട്ടുള്ളതാണ് .ജീവിക്കാൻ വേണ്ടി കള്ളനായ മനുഷ്യർക്കു വിവരം ഉണ്ടായിക്കൂടാ എന്നൊരു പുസ്തകത്തിലും പറയുന്നില്ല .ഗൂർഖാ പോയെന്നുറപ്പിച്ച കോമപ്പൻ തുണി സഞ്ചി തോളിലിട്ടു പുറത്തേയ്ക്കു നടന്നു .

ജോസുകുട്ടിയുടെ കൂടെ കൂടിയിട്ടു കുറെ ആയെങ്കിലും കോമപ്പനിതുവരെ ജയിൽ വാസം അനുഷ്ടിക്കേണ്ടി വന്നിട്ടില്ല . രണ്ടു തവണ ജോസുകുട്ടിയെ പിടികൂടിയപ്പോഴും അയാൾ കോമപ്പന്റെ പേരു പറഞ്ഞില്ല .ആരെങ്കിലും ഒരാൾ അകത്തു കിടന്നാൽ മതിയെന്നു ജോസുകുട്ടി തീരുമാനിച്ചു അല്ലെങ്കിൽ തന്നെ നക്കാപിച്ചയ്ക്കു കൂട്ടു വരുന്ന കോമപ്പനെ ഒറ്റാനുള്ള ആത്മാർത്ഥതയില്ലായ്മായൊന്നും ജോസുകുട്ടിക്കുണ്ടായിരുന്നില്ല . ഒരു തവണ ജോസുകുട്ടി ജയിലിൽ ആറു മാസം സന്തോഷ് മാധവനോടൊപ്പം ഒരേ സെല്ലിൽ ആയിരുന്നു . നമ്മളീ കേൾക്കുന്നതു പോലെ പ്രായപൂർത്തിയെത്താത്ത കുട്ടികളെ പീഡിപ്പിച്ച നരാധമൻ ഒന്നുമല്ലത്രെ സന്തോഷ് മാധവൻ . തികഞ്ഞ നിഷ്‌ഠകളുള്ള സന്യാസി പിന്നെ എങ്ങനെയാണയാൾ കേരള സമൂഹത്തിൽ മൊത്തം വില്ലനായത് .കൊച്ചു കുട്ടികളുടെ വീഡിയോ പിടിച്ചു ലോക്കറിൽ വെയ്ക്കാൻ മാത്രം മണ്ടനായ ഒരാളായി അയാളെ ഒരിക്കൽ പോലും ജോസുകുട്ടിക്കു കാണാൻ കഴിഞ്ഞിട്ടില്ലത്രെ .
പിന്നെ എന്താണ് അയാൾ ഇങ്ങനെയൊരു അഴിയാ കുരുക്കിൽ അകപ്പെടാനുള്ള കാരണം ??

കോമപ്പാ രാഷ്ട്രീയം വൃത്തികെട്ട കളിയാണ് ,അയാൾ പല രാഷ്ട്രീയക്കാരുടെയും ബിനാമി സ്വത്തിന്റെ അവകാശിയായിരുന്നു ആ വഴിക്കൊരാന്വേഷണം നടന്നാൽ അടപടല വീഴുമെന്നറിയാവുന്ന കുറുക്കന്മാർ നമ്മുടെ പോലീസിനെ വെച്ചു കളിക്കുകയായിരുന്നു . കേട്ടാൽ ആളുകൾ വീണ്ടും വീണ്ടു കേൾക്കണമെന്നു ആഗ്രഹിക്കുന്ന നിറം പിടിപ്പിച്ച കഥകൾ എഴുതിയുണ്ടാക്കാൻ കഴിവുള്ളവർ കേരളാ പോലീസിൽ ഉണ്ടത്രേ അവരുടെ ആരുടെയോ ഭാവനയിൽ വിരിഞ്ഞ കഥകളായിരുന്നു കേരളം ഒരു കൊല്ലത്തോളം കൊണ്ടാടിയ അപസർപ്പക കഥകളെ വെല്ലുന്ന പെണ്ണു പിടി കഥകൾ .

ചാരക്കേസിലും , ലാവ്‌ലിൻ കേസിലും ഒക്കെ ഇതു തന്നെയായിരുന്നുവെന്നു സ്ഥിരമായി പത്രം വായിക്കുന്ന കോമപ്പനു തോന്നി .ക്രിസ്തുരാജ പള്ളി കഴിഞ്ഞുള്ള ഇടനാഴിയിൽ ഇരുന്നു ജോസുകുട്ടി ബെർമുഡയുടെ പോക്കറ്റിലിരുന്ന നേന്ത്രപ്പഴം എടുത്തു രണ്ടായി ഒടിച്ചു കീഴ്പ്പാതി കോമപ്പനു നേരെ നീട്ടി .ജോസുകുട്ടിയുടെ രീതിയിതാണ് വിജയകരമാകുന്ന ഓരോ മോഷണത്തിനും ശേഷം അധികം പഴുക്കാത്ത ഒരു നേന്ത്രപ്പഴം പകുത്തു കഴിക്കണം . ചെയ്യുന്ന ജോലിയിൽ പൂർണ്ണതയുള്ളവൻ ആരാണോ അവരാണ് ഈ ഭൂമിയിലെ ഏറ്റവും ബഹുമാനാർഹ്യർ . അങ്ങനെ വെച്ചു നോക്കിയാൽ കോമപ്പനു പഠിക്കാനുള്ള ഒരു കൊച്ചു യൂണിവേഴ്സിറ്റി തന്നെ ആയിരുന്നു ജോസുകുട്ടി .കൂടെ നിൽക്കുന്നവരെ ഒരു കാരണവശാലും ചതിക്കാതിരിക്കുക , പാവപ്പെട്ടവരുടെ എന്നല്ല ഒരു മനുഷ്യനും അദ്ധ്വാനിച്ചുണ്ടാക്കുന്നതിന്റെ വിഹിതം തട്ടിപ്പറിക്കാതിരിക്കുക ഇതൊക്കെയാണ് ജോസുകുട്ടിയുടെ ചോരണ സുവിശേഷങ്ങളിൽ പ്രഥമം .

മോഷ്ട്ടാവായ ഒരാൾക്കെങ്ങനെ മറ്റുള്ളവന്റെ അദ്ധ്വാനം തട്ടിപ്പറിച്ചു ജീവിക്കാതിരിക്കാൻ കഴിയുമെന്നു കോമപ്പനു ആദ്യമൊക്കെ സംശയമുണ്ടായിരുന്നു എന്നാൽ ജോസുകുട്ടിയുടെ രീതി കണ്ടു പഠിച്ചതോടെ ആ സംശയം നിശ്ശേഷം മാറിക്കിട്ടി കാരണം ജോസു കുട്ടി കക്കാൻ ഒരു വീട്ടിലോ സ്ഥാപനത്തിന്റെ കയറില്ല. മോഷ്ടിക്കുന്നെങ്കിൽ അമ്പലത്തിലോ പള്ളിയിലോ ഉള്ള ഭണ്ടാരപ്പെട്ടികളിൽ നിന്നു മാത്രം .
ദൈവങ്ങൾക്കെന്തിനാ കോമപ്പാ പൊന്നും പണവും , കമ്മറ്റിക്കാരും തിരുമേനിമാരും വീതിച്ചെടുക്കുന്ന പാവങ്ങളുടെ പണം പാവങ്ങളായ നമ്മൾ എടുത്തു ജീവിക്കുന്നു .
നീ ജീവിക്കുന്നില്ലേ ? നിന്റെ രണ്ടു കുട്ടികൾ ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നില്ലേ ?ഇതൊക്കെ നമുക്കും കൂടി അവകാശപ്പെട്ട പണമാണ് .

നേർച്ചപെട്ടി തുറന്നെടുത്ത പണക്കിഴി ഭാഗം വെച്ചു ജോസുകുട്ടി ഒരു പങ്കു കോമപ്പനു നേരെ നീട്ടി.വിസിലടി ശബ്ദം വീണ്ടും മുഴങ്ങുന്നു .പരട്ട നേപ്പാളി വീണ്ടും വരുന്നു ഇങ്ങോർക്കു കാശു കൊടുക്കുന്ന നാട്ടുകാരെ വേണം തല്ലാൻ ജോസുകുട്ടി ആത്മഗതം പറഞ്ഞു തലയുയർത്തിയതും കോളറിൽ പിടുത്തം വീണിരുന്നു .

കോമപ്പാ പോലീസ്, ഓടിക്കോ ,ഓടിക്കോ അയാൾ അലറി വിളിച്ചു .കോമപ്പൻ നിന്ന നിൽപ്പിൽ നിന്നും ഒരടി അനങ്ങാതെ അവിടെ തന്നെ നിന്നു .ഒരു ബൈക്കിലെത്തിയ പൊലീസുകാരനാണ് ജോസുകുട്ടിയുടെ കോളറിനു പിടിച്ചിരിക്കുന്നത് അയാളെ അക്രമിച്ചിട്ടു വേണമെങ്കിൽ രണ്ടു പേർക്കും തടി കഴിച്ചിലാക്കാം പക്ഷെ പ്രത്യാക്രമണം എന്നൊന്നു ജോസുകുട്ടിയുടെ സുവിശേഷത്തിൽ ഉള്ളതല്ല . സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ജീപ്പ് വരും വരെ പോലീസുകാരനോടു കുശലം പറഞ്ഞവർ പള്ളിക്കു രണ്ടു വാര അപ്പുറമുള്ള ഇടനാഴിയിൽ കുത്തിയിരുന്നു .

കോമപ്പൻ ഗുരുമുഖത്തു നിന്നും പഠിച്ച ചോരണ സുവിശേഷത്തിന്റെ നല്ല ഫലങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു . ജീപ്പിനുള്ളിലേയ്ക്ക് കയറി ഇരിക്കുമ്പോൾ പള്ളിയിൽ മോഷണം നടന്നതറിയിച്ചു ക്രിസ്തുരാജ പള്ളിയിലെ കൂട്ട മണി മുഴങ്ങി . അങ്ങു മുകളിൽ പള്ളി മിനാരത്തിന്റെ മുകളിൽ കുരിശുമേന്തി നിന്ന ഒരാൾ അവരെ രണ്ടു പേരെയും മാറി മാറി നോക്കി ഇവരിൽ ഏതാണ് തന്റെ വലത്തു വശത്തു കിടന്ന നല്ല കള്ളൻ എന്നറിയാത്തതിനാൽ താഴെ ഇറങ്ങി വന്നു ജീപ്പിനുള്ളിൽ ഇരുന്നു ആ രണ്ടു മുഖത്തേയ്ക്കും മാറി മാറി സൂക്ഷിച്ചു നോക്കി. ജനമൈത്രി പോലീസ് വഴിയിലെവിടെയോ നിർത്തി അവർക്കു രണ്ടു പേർക്കും ഒരോ ചൂടുള്ള കട്ടൻ കാപ്പി വാങ്ങി കൊടുത്തു .ജീപ്പ്‌ നേരിയ വെട്ടമുള്ള മലമുകളിലേയ്ക്ക് കയറുകയാണ് അവിടെയാണ് പോലീസ് സ്റ്റേഷൻ .രണ്ടു കള്ളന്മാർക്കു നടുവിലായി അവൻ ഇരുന്നു രണ്ടായിരം വർഷം മുൻപെന്നപോലെ ..............

No comments: