Tuesday 14 March 2017

മിന്നാമിന്നിയും കാട്ടു തീയും ( കുഞ്ഞി കഥ )






ഒരിടത്തൊരിടത്തു കാട്ടിൽ ഒരു പറ്റം  മിന്നാമിന്നികളുണ്ടായിരുന്നു  .
ചിറകുകൾക്കുളളിൽ പ്രകാശവുമായി പാറി പറക്കുന്ന മിന്നാമിന്നി  ക്കൂട്ടം
 വലിയ അഹങ്കാരികളായിരുന്നു .  തങ്ങളോളം സൗന്ദര്യമുള്ള
ആരും  തന്നെ ഈ കാട്ടിൽ ഇല്ലെന്നും രാത്രിയിൽ ഞങ്ങൾ
പുറത്തിറങ്ങുന്നത് കൊണ്ടു  മാത്രമാണ് കാട്ടിലെല്ലാം
വെളിച്ചമുണ്ടാകുന്നതെന്നും അവർ വൃഥാ വിശ്വസിച്ചു പോന്നു .
മറ്റു ജീവ ജാലങ്ങളിൽ നിന്നും അകന്നു ജീവിച്ചിരുന്ന അവർ
കാട്ടിലെ ഒരു നിയമവും അനുസരിച്ചിരുന്നില്ല . പകൽ മുഴുവൻ
 കാട്ടിൽ ഇരതേടി തളർന്നുറങ്ങുന്ന  മൃഗങ്ങളുടെ
സ്വകാര്യത മാനിക്കണമെന്നും പ്രകാശം പരത്തിക്കൊണ്ടു
എല്ലാ സമയവും ഇരുട്ടിൽ ഇറങ്ങിയാൽ മറ്റു മൃഗങ്ങൾക്കു അതൊരു
ശല്യമാകുമെന്നുമുള്ള കാട്ടിലെ രാജാവായ സിംഹത്താന്റെ ഉത്തരവിനെ
പുല്ലു വില പോലും കൽപ്പിക്കാതെ മിന്നാമിന്നി കൂട്ടം രാത്രിയിൽ
കാടു  മുഴുവൻ പറന്നു നടന്നു . രാത്രികൾ ഉറങ്ങാനുള്ളതനാണെന്നും
തങ്ങളുടെ ഉറക്കത്തെ ശല്യപ്പെടുത്താൻ പറന്നു നടക്കുന്ന മിന്നാമിന്നികളെ
ഒരു പാഠം പഠിപ്പിക്കണമെന്നും പരാതിയുമായി കാട്ടിലെ മറ്റു ജീവ ജാലങ്ങൾ
സിംഹ രാജനു മുന്നിലെത്തി . മരത്തിനു മുകളിൽ കൂടു കെട്ടി ജീവിക്കുന്ന
ആകാശത്തിൽ പറന്നു നടക്കുന്ന മിന്നാമിന്നികളെ തൊടാനോ
ശിക്ഷിക്കാനോ കഴിയാത്ത തന്റെ നിസ്സഹായത
സിംഹരാജൻ തന്നെ കാണാൻ വന്ന മറ്റു മൃഗങ്ങളോട് അറിയിച്ചു .
അവരെല്ലാവരും തന്നെ ഈ കാര്യത്തിൽ നിസ്സഹായരായിരുന്നു .

മൂളി പാട്ടും പാടി ചിറകുകളിൽ പ്രകാശവും പരത്തി പറന്നു നടക്കുന്ന
മിന്നാമിന്നി കൂട്ടം നാൾക്കു നാൾ കാടിന്റെ നിയമങ്ങളെ വെല്ലു വിളിച്ചു
 കൊണ്ടു പറന്നു  നടന്നു.അങ്ങനെയിരിക്കെ  കാട്ടിൽ വലിയ വരൾച്ച വന്നു
 ജലാശയങ്ങളൊക്കെ വറ്റി വരളുന്ന കടുത്ത വരൾച്ച . ചൂടു  കൂടി കൂടി വനത്തിന്റെ
ഒരു ഭാഗത്തു നിന്നും  കാട്ടു  തീയുണ്ടായി,തീ പടർന്നു പടർന്നു തങ്ങളുടെ
വാസസ്ഥലത്തേയ്ക്കും താമസിയാതെ വ്യാപിക്കുമെന്നു  കണ്ട സിംഹ രാജൻ
കല്പനയിറക്കി സകല ജീവി ജാലങ്ങളും ഈ കാടു വിട്ടു അടുത്തുള്ള
കാട്ടിലേയ്ക്ക് ചേക്കേറുക . ഉത്തരവ് കേട്ടവർ കേട്ടവർ മറ്റുള്ളവരോട്
കാട്ടിൽ തീ പടരുന്ന കാര്യം പറഞ്ഞു, അവരോരോരുത്തരായി അടുത്ത കാട്ടിലേക്ക്
താമസം മാറാൻ ആരംഭിച്ചു . ജീവ ജാലങ്ങൾ കൂട്ടമായി പോകുന്നതു  കണ്ട
മിന്നാമിന്നിക്കൂട്ടം പുറത്തിറങ്ങി കാരണമന്വേഷിച്ചു .
സിംഹരാജന്റെ കല്പനയാണെന്നും അങ്ങു  ദൂരെ നിന്നും കാട്ടു തീ
പടരുന്നുണ്ടെന്നും അറിഞ്ഞ മിന്നാമിന്നി കൂട്ടം ആർത്തു ചിരിച്ചു .
താഴെ ജാഥയായി അടുത്ത കാട്ടിലേയ്ക്കു പോകുന്നവരെ നോക്കി
കളിയാക്കി ചിരിച്ചു കൊണ്ടു മിന്നാമിന്നിക്കൂട്ടം പറഞ്ഞു .
ചിറകിൽ അഗ്നിയുമായി ജീവിക്കുന്ന ഞങ്ങളെ ഒരു കാട്ടു തീയ്ക്കും നശിപ്പിക്കാനാവില്ല !!!
കാട്ടിലെ കരുത്തന്മാരായ മൃഗങ്ങളെല്ലാം ഓടിക്കോ ,എല്ലാവരും വേഗം വേഗം ഓടിക്കോ !!!! ഇത്തിരിക്കുഞ്ഞന്മാരായ മിന്നാമിന്നിയുടെ പരിഹാസം കേട്ടു സഹിക്കവയ്യാതെ സിംഹരാജൻ
തല താഴ്ത്തി അടുത്ത കാട്ടിലേയ്ക്ക് നടന്നു .

വലിയ കാറ്റു വീശി തീ ഉൾകാട്ടിലേയ്ക്കും പടർന്നു കയറി ധൈര്യമവലംബിച്ചിരുന്ന
മിന്നാമിന്നിക്കൂട്ടവും ചൂടിൽ വെന്തുരുകാൻ തുടങ്ങി ചിലർ അടുത്ത കാട്ടിലേയ്ക്ക്
പറന്നുയരാൻ തുടങ്ങുമ്പോൾ തന്നെ ചിറകു കരിഞ്ഞു നിലത്തു വീണൂ കരഞ്ഞു .
ഇതെല്ലാം കണ്ടു അടുത്ത കാട്ടിലെ മലയുടെ മുകളിലിരുന്ന സിംഹരാജൻ
ഉച്ചത്തിൽ അലമുറയിട്ടു പറഞ്ഞു .കൂട്ടരേ നോക്കുവിൻ അനുസരണയില്ലാത്ത
 എല്ലാ അഹങ്കാരികളുടെയും  അന്ത്യം ഇതു  പോലെ ആയിരിക്കും .
ചിറകു കരിഞ്ഞിട്ടും മരിക്കാതെ രക്ഷപെട്ട കുറച്ചു മിന്നാമിന്നികൾ
പിന്നീടൊരിക്കലും തങ്ങളുടെ കഴിവിന്റെ പേരിൽ അഹങ്കരിക്കാനോ
മറ്റുള്ളവരെ ശല്യപ്പെടുത്താനോ പോയില്ല .........................

No comments: