Wednesday 22 March 2017

കുരിശുകൾ ഉണ്ടാകുന്നത് .........




ഐപ്പച്ചൻ കുരിശുമെടുത്തു മുന്നോട്ടു നടന്നു .കാലുകൾ തളരുന്നു തൊണ്ട വരളുന്നു അയാളതൊന്നും ഗൗനിക്കുന്നില്ല കർത്താവേ നീ സഹിച്ച പീഡകൾ ഓർക്കുമ്പോൾ ഐപ്പച്ചൻ വഹിക്കുന്ന ഈ കുരിശ് എത്ര നിസ്സാരം .നിലത്തു വീണു പോയേക്കുമെന്നു ഭയന്നെങ്കിലും വേച്ചു വെച്ചയാൾ കുരിശിൻ തൊട്ടിക്കരുകിലെത്തി .നിലത്തു വലിയൊരു കുഴിയുണ്ടാക്കി താൻ ചുമന്നു കൊണ്ടു  വന്ന കുരിശാ കുഴിയിലേയ്ക്കിറക്കി വെച്ചു .

നാട്ടിലിന്നോണം സംഭവിക്കാത്ത കാഴ്ച്ച കാണാനെന്നോണം ജനക്കൂട്ടം ഐപ്പച്ചനു ചുറ്റും തടിച്ചു കൂടി .ഫിലിപൈൻസിൽ ദുഃഖ വെള്ളിയാഴ്ചകളിൽ ക്രിസ്തുവിന്റെ പീഡാനുഭവ വാരത്തിൽ ഇങ്ങനെ ചില ക്രൂശു മരണങ്ങൾ ടി വിയിൽ കണ്ടതായി ജനക്കൂട്ടം ഓർമ്മിച്ചെടുത്തു . എന്നാലീ കാലം തെറ്റിയ കാലത്തു ഐപ്പച്ചൻ എന്തു  പ്രാന്താണ് കാണിക്കാൻ പോകുന്നതെന്നു മനസ്സിലാക്കാതെ ജനക്കൂട്ടം അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു .

കുരിശിൻ തൊട്ടിയുടെ മുകൾ പടിയിൽ കയറി നിന്നു തന്റെ ചുറ്റും തടിച്ചു കൂടിയവരോടു ഐപ്പച്ചൻ ഉറക്കെ സംസാരിച്ചു . അപ്പോളയാൾ മലയിലെ പ്രസംഗം നടത്തുന്ന ക്രിസ്തുവായിരുന്നു അഞ്ചപ്പവും മീനുമായി ഏതെങ്കിലും കുട്ടി ആ കൂട്ടത്തിൽ ഉണ്ടോ എന്നയാൾ അന്വേഷിച്ചു .അങ്ങനെ ആരെയും കാണാതിരുന്നതിനാൽ  ജനക്കൂട്ടത്തോടു ക്ഷമ ചോദിച്ചു . ഒരത്ഭുതം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിൽ അയാൾക്കു വിഷമം തോന്നിയെങ്കിലും  അടുത്ത പടിയിലേയ്ക്കു കയറി നിന്നയാൾ ഉറക്കെ വിളിച്ചു പറഞ്ഞു ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ എന്തു  കൊണ്ടെന്നാൽ  സുലേഖാ  അരിയുടെ വില അൻപതിനോടടുത്തിരിക്കുന്നു .

ഇന്നലെ വരെ തെളിഞ്ഞ ബുദ്ധിയുള്ളവനും ദൈവകാര്യങ്ങളിൽ അതീവ തല്പരനുമായിരുന്ന ഐപ്പച്ചൻ കുരിശിൽ കയറിയ വിവരം  കാട്ടു  തീ പോലെ പടർന്നു പിടിച്ചു . കേട്ടവർ കേട്ടവർ അത്ഭുത കാഴ്ച കാണാൻ കുരിശിൻ തൊട്ടിയിലേയ്ക്കു ഇരമ്പിയാർത്തു വന്നു .കുവൈറ്റിൽ നേഴ്‌സായി ജോലിനോക്കുന്ന ഐപ്പച്ചന്റെ ഭാര്യ അമ്മിണിയും കുസാറ്റിൽ ഇലക്ട്രോണിക്സിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന മകൾ ആനി ഐപ്പും മൂക്കിപ്പൊടി വലിച്ച  എലികുഞ്ഞിനെപ്പോലെ വെകിളി പിടിച്ചു നാട്ടിലേയ്ക്കു കിട്ടിയ നമ്പറിൽ ഫോൺ വിളിച്ചു . ഐപ്പച്ചന്റെ  സ്ഥിരം കമ്പനിക്കാരായ  ജോയികുട്ടിയോടും , കുട്ടപ്പനോടും പോലും പറയാതെയാണ് ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നതെന്നറിഞ്ഞ  അമ്മിണി ഐപ്പ് കുവൈറ്റ് ഐർവേസിൽ വിളിച്ചു എക്കൊണോമി ക്‌ളാസിൽ ഒരു എമർജൻസി ടിക്കറ്റ് ബുക്ക് ചെയ്തു .

ഐപ്പച്ചൻ നാട്ടിയ കുരിശിന്റെ ബലം പരിശോധിക്കാനെന്നവണ്ണം ചിലർ അതിന്റെ ചുവട്ടിൽ നിന്നും വടക്കോട്ടും തെക്കോട്ടും തള്ളി നോക്കി .കോൺക്രീറ്റ് ചെയ്തുറപ്പിച്ച പോലെ മണ്ണിൽ നാട്ടിയ ആ മരകുരിശവിടെ ഇളകാതെ നിന്നു . നമ്മുടെ കർത്താവ് ഉയിർത്തതു  പോലെ ഐപ്പച്ചൻ വലിയവീട്ടിൽ എന്ന ഈ ദൈവദാസനും മൂന്നാം നാൾ ഉയിർക്കും  അതിനുശേഷം ബാക്കി എന്നരുൾചെയ്തു കൊണ്ടു ഐപ്പച്ചൻ കുരിശിൻ തൊട്ടിയുടെ പടിയിൽ നിന്നും  മരക്കുരിശിന്റെ മോന്തായത്തിലേയ്ക്കു വലിഞ്ഞു കയറി . ഫർവാനിയ ഹോസ്പിറ്റലിന്റെ നാലാം നിലയിലുള്ള  ഐ സിയുവിലിരുന്നു അമ്മിണി ഐപ്പ് കണ്ണു  നീർ വാർത്തു കരഞ്ഞു . നല്ല മാണിക്കത്തെ കെട്ടിയോനെയും  കുടുംബത്തെയും ഉപേക്ഷിച്ചു മരുഭൂമിയിൽ വന്ന തനിക്കു ദൈവം തന്ന ശിക്ഷയെക്കുറിച്ചോർത്തു  ഏങ്ങിയേങ്ങി കുണ്ഠിതപ്പെട്ടു .

അപ്പച്ചനു പ്രാന്തായ വിവരം നാട്ടിലുള്ള കാമുകൻ വിളിച്ചറിയിച്ചതിൻ പ്രകാരം ലീവ് ലെറ്റർ കൊടുക്കാതെ ആനിമോൾ ആലപ്പുഴയ്ക്കു വണ്ടി കയറി പോന്നു . ഐപ്പച്ചൻ ഉടുത്തിരുന്ന കാവി മുണ്ടുരിഞ്ഞു കുരിശിന്റെ മോന്തായത്തിൽ കൂടുക്കിയിട്ടു കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും എടുത്തു കളയണമേ എന്നൊന്നും ഐപ്പച്ചൻ പ്രാർത്ഥിക്കാൻ നിന്നില്ല .നീട്ടിവളർത്തിയ താടിയില്ലാത്ത കാഷായ ജുബ്ബാ ധാരിയായ പുതിയൊരു ക്രിസ്തു ഒരു കാരണവുമില്ലാതെ കുരിശുമരണം വരിക്കാൻ പോകുന്നതിന്റെ തത്സമയ വീഡിയോ കവറേജിനായി  ചാനലുകാരുടെ ഓബി വാനുകൾ കുരിശിൻ തൊട്ടിക്കു അരികിലായികൊമ്പും  കുഴലുകളുമായി വരി നിന്നു തുടങ്ങിയിരിക്കുന്നു   . പെരുന്നാളു കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞിട്ടും കുരിശിൻ തൊട്ടിയും പരിസരവും പെരുന്നാളിനുള്ള ആളെ കൊണ്ടു  നിറഞ്ഞു .

ഐപ്പച്ചന്റെ തലയ്ക്കു ചുറ്റും ഇപ്പോൾ ഒരു പ്രകാശ വലയം രൂപപ്പെട്ടു വരുന്നതായി ചിലർ കണ്ടു പിടിച്ചിരിക്കുന്നു . അരുളപ്പാടുണ്ടായവന്റെ നിറവിലാണയാൾ കുരിശുമരണത്തിനെത്തിയതെന്നു ജനക്കൂട്ടവും ചാനലുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു . പത്രോസ് മരിച്ചത് പോലെ കുരിശിൽ തലകിഴുക്കനെ  തൂങ്ങി മരിക്കുമെന്നു ചിലരും അല്ല കുരിശിൽ നിന്നിറങ്ങാതെ പട്ടിണി മരണമാകുമെന്നു മറ്റു  ചിലരും വാദിച്ചു .  ആത്‍മഹത്യ  ഇന്ത്യൻ ഭരണ ഘടനാപ്രകാരം കുറ്റമല്ലെങ്കിലും പരസ്യ മരണം തടയാനായി എത്തിയ പോലീസുകാർ  ഐപ്പച്ചനെ താഴെ ഇറങ്ങാൻ പ്രലോഭിപ്പിച്ചു കൊണ്ടേ ഇരുന്നു .

ജനക്കൂട്ടം കണ്ടതും ഐസുമുട്ടായിക്കാരൻ കൊച്ചാപ്പി സൈക്ക്കിളിൽ കെട്ടിവെച്ച ഐസു മുട്ടായിയുമായും ഭാര്യ  കപ്പലണ്ടി വറുത്തതുമായി ഡിമാൻഡ് ഉള്ളിടത്തു കച്ചവടം എന്ന ലളിത ധനതത്വ ശാസ്ത്രം വളരെ തന്ത്രപരമായി പ്രയോജനപ്പെടുത്തി കൊണ്ടിരുന്നു. സമയം ചിലർക്കു ഒച്ചിനെപ്പോലെയും മറ്റു  ചിലർക്കു അഴിച്ചു വിട്ട പൈക്കിടാവിനെപ്പോലെയും ഓടി കൊണ്ടിരുന്നു . കുരിശിനു മുകളിലിരിക്കുന്ന ഐപ്പച്ചൻ എന്തെങ്കിലും ചെയ്യുന്നതു  കണ്ടിട്ടു പിരിഞ്ഞു പോകാൻ കാത്തിരുന്നവർ നിരാശരായി വീട്ടിലേയ്ക്കു പോകണമോ വേണ്ടയോ എന്നു ശങ്കിച്ചു പിറു പിറുത്തു കൊണ്ടു നിന്നു .

വൈകുന്നേരം ആറു മുപ്പതിന് കുവൈറ്റ് എയർവൈസിന്റെ ബോയിങ് 707 - 230 വിമാനം നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു . അപ്പോൾ കേരളാ ഫയർ ഫോഴ്സ് ഐപ്പച്ചനെ താഴെയിറക്കാൻ ബക്കറ്റ് ക്രൈനുള്ള പിക്കപ്പ് കൊണ്ടുവരാൻ എറണാകുളത്തിനു ഇമെയിൽ അയച്ചു കാത്തിരിക്കുകയായിരുന്നു . ഐപ്പച്ചൻ ഇതുവരെ എന്തെങ്കിലും ഒന്നു ചെയ്യാത്തതിനാൽ   ഭയ ഭക്തി ബഹുമാനത്തോടെ  മാത്രം നോക്കി കണ്ടിരുന്ന ജനക്കൂട്ടം താഴെ നിന്നു ചീത്തവിളികൾ ആരംഭിച്ചിരിക്കുന്നു . ഐപ്പച്ചന്റെ തലയ്ക്കു ചുറ്റും രാവിലെ രൂപം കൊണ്ട ഔറാ ഇപ്പോൾ നക്ഷത്രങ്ങളായി അന്തരീക്ഷത്തിൽ അലഞ്ഞു നടക്കുന്നു .

ആർപ്പു വിളികൾ നിറഞ്ഞിരുന്ന കുരിശിൻ തൊട്ടിയും പരിസരവും സ്വിച്ചിട്ട പോലെ നിശബ്ദമമായിരിക്കുന്നു . കെ എൽ 787 എന്ന ടാറ്റാ ഇൻഡികാ കാറിൽ ഫർവാനിയ ഹോസ്പിറ്റലിലെ ഹെഡ് നേഴ്‌സായ അമ്മിണി ഐപ്പും കേരളാ ഫയർഫോഴ്‌സ് ഇമെയിൽ അയച്ചു വരുത്തിയ ക്രൈനുള്ള പിക്കപ്പുഒരുമിച്ചു  വന്നിരിക്കുന്നു .     ഫയർഫോഴ്‌സ് ഉയർത്തി വിട്ട ബക്കറ്റ് ക്രൈനുള്ളിൽ അമ്മിണി ഐപ്പ് പ്രിയതമന്റെ കുരിശിൻ തലപ്പിലേയ്ക്ക് ഉയർന്നു പൊന്തി . കാവി മുണ്ടിന്റെ മോന്തായം  കഴുത്തിലേയ്ക്കു  കുരുക്കി ചാടാനൊരുങ്ങി നിന്ന ഐപ്പച്ചന്റെ അടുത്തേയ്ക്കു അമ്മിണി ഇരു കൈകളും വിടർത്തി  ചെന്നു  . നറുനീന്തി പൂവിന്റെ വാസനയുള്ള അമ്മിണിയുടെ  കക്ഷത്തിലേയ്ക്ക് മുഖമമർത്തി അയാൾ ഒരു കുഞ്ഞാടിനെപ്പോലെ  കുരിശിൽ നിന്നും തൊട്ടിയിലേയ്ക്കിറങ്ങി .

കർത്താവേ ജീവിതത്തിൽ കുരിശുകൾ ഉണ്ടാകുമ്പോൾ അവയെല്ലാം സഹിക്കാൻ നീ ഞങ്ങൾക്കു ശക്തി തരണമേ  . അമ്മിണിയുടെ വക്ഷസിന്റെ ചൂടുപറ്റി കിടന്നയാൾ ഉച്ചത്തിൽ  പ്രാർത്ഥിച്ചു .അപ്പോൾ സ്വർഗത്തിൽ നിന്നൊരു സ്വരം കേട്ടു സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും .പിന്നെ അവിടെയെങ്ങും അന്ധകാരമായിരുന്നു ................................

No comments: