Friday 24 March 2017

ജഗൻ നിന്നെ ദൈവം രക്ഷിക്കട്ടെ



അതൊരു ഉത്സവ റീലീസായിരുന്നു കേരള യൗവന മനസിലേയ്ക്ക് പിന്നീട് തള്ളിക്കയറ്റം നടത്തിയ ഷക്കീല എന്ന മാദക തിടംബിന്റെ ആദ്യ ചിത്രം. ഉത്സവം തുടങ്ങുമ്പോഴാണ് വീട്ടിൽ നിന്നും എന്തെങ്കിലും കാരണം പറഞ്ഞു പുറത്തിറങ്ങാനും ആറുമാദിക്കാനും അവസരമുണ്ടാകുന്നത് .കിട്ടുന്ന അവസരങ്ങളെ മാക്‌സിമം പ്രയോജനപ്പെടുത്താൻ ഞങ്ങൾ സ്ഥലത്തെ നാലു പ്രധാന പയ്യൻസ് കൂടി ഒരു തീരുമാനമെടുത്തു . നാട്ടിലൊക്കെ മാന്യരും സൽസ്വഭാവികളുമായ ഞങ്ങളുടെയുള്ളിലും കൗമാരത്തിന്റെ തരളിത മോഹങ്ങൾ നാമ്പിടുന്നുണ്ടായിരുന്നു . സിൽക്ക് സ്മിതയുടെ ലയനം കണ്ട കൂട്ടുകാരൻ പറഞ്ഞ കഥ കേട്ടപ്പോഴേ ഇനിയെങ്കിലും ഒരു സിൽക്ക് പടം കാണാതിരിക്കുന്നതു ഞങ്ങൾ ഞങ്ങളുടെ പ്രായത്തോടു ചെയ്യുന്ന കടുത്ത വഞ്ചന ആയിരിക്കുമെന്ന് കൂട്ടത്തിലെ ഭക്തനും സെമിനാരിയിൽ പോകാൻ കാത്തിരിക്കുന്നവനുമായ എൽദോസ് പറഞ്ഞപ്പോൾ ഞങ്ങൾ നാലുപേർ ചേർന്നൊരു ഉറച്ച തീരുമാനത്തിലെത്തി . പത്താം ഉത്സവത്തിന് ഉണ്ണി മേനോന്റെ ഗാനമേളയുണ്ട് അത് കേൾക്കാനെന്ന പേരിൽ വീട്ടിൽ നിന്നും മുങ്ങുക .ആലപ്പുഴ രാധയിൽ അന്ന് സെക്കൻഡ് ഷോയ്ക്കു ശേഷം ഒരു സ്പെഷ്യൽ ഷോയുണ്ട് .ഇങ്ങനെ വീട്ടിൽ നിന്നും ഗാനമേള കേൾക്കാൻ വരുന്ന മാന്യന്മാർക്കു വേണ്ടി മാത്രം നടത്തുന്ന ആ പ്രത്യേക ഷോയിൽ ഞങ്ങളുടെ കന്നി മസാല പടം എന്ന സ്വപ്നങ്ങളിലേയ്ക്ക് ആ പേരു തെളിഞ്ഞു വന്നു "പ്ലേ ഗേൾസ് "
ഒരാൾ കയറി ടിക്കെറ്റ് എടുത്ത ശേഷം ഷോ തുടങ്ങുന്നതിനു തൊട്ടു മുൻപോ തുടങ്ങി കഴിഞ്ഞതിനു ശേഷമോ അകത്തേയ്ക്കു കയറുക അതാണ് ഞങ്ങളുടെ ഓപ്പറേഷൻ മൊറാണ്ടി . ആരു ടിക്കെറ്റ് എടുക്കും ? ഞങ്ങൾ നാലു പേരും മാന്യന്മാരും സൽസ്വാഭാവികളുമായിരുന്നതിനാൽ അവിടെ ഒരു തർക്കമുണ്ടായി അവസാനം സെമിനാരിക്കാരൻ എൽദോസ് ഒരു ഉപായം കണ്ടെത്തി ക്രിക്കറ്റ് കളിയിൽ ആദ്യം ബാറ്റിങ്ങിനു ആരിറങ്ങണം എന്നറിയാൻ ബാറ്റു കൊണ്ടു മറച്ചു പിടിച്ചു നാലു നമ്പറുകൾ എഴുതും ഒന്നിൽ തൊടുന്നവൻ ആദ്യം അതുപോലെ എൽദോസ് കൈ കൊണ്ട് മറച്ചു പിടിച്ചു നിലത്തു നാലു നമ്പറുകൾ എഴുതി കൈ കൊണ്ടു മറച്ചു പിടിച്ചു .ഞങ്ങൾ മൂന്നു പേരും ഓരോ നമ്പറിൽ തൊട്ടു എൽദോസിന്റെ മുഖം കടന്നലു കുത്തിയ പോലെ വീർത്തു വരുന്നു .ഒന്നാം നമ്പർ അവനാണ് കിട്ടിയിരിക്കുന്നത് അവൻ തന്നെ ടിക്കെറ്റ് എടുക്കേണ്ടി വരും ഒന്നു ഒഴിവാക്കി തരാൻ അവൻ ഞങ്ങളോടു കെഞ്ചി അപേക്ഷിച്ചു .ഒരു ഒത്തുതീർപ്പിനും ഞങ്ങൾ തയ്യാറായിരുന്നില്ല അവൻ വിധിയെ പഴിച്ചു കൊണ്ടു ഇരുട്ടു കട്ട പിടിച്ച വഴികളിലൂടെ രാധാ കൊട്ടകയുടെ ടിക്കറ്റ് കൗണ്ടറിലേയ്ക്കു നടന്നു .
നാനായുടെയും വെള്ളിനക്ഷത്രത്തിന്റെയും സെന്റെർ പേജിൽ കണ്ട സിൽക്ക് സ്മിതയെ വലിയ സ്‌ക്രീനിൽ ആദ്യമായി കാണാൻ പോകുകയാണ് . രോമകൂപങ്ങൾ ദേശിയ ഗാനം കേട്ട ദേശ സ്നേഹികളെപ്പോലെ എഴുന്നേറ്റു നിൽക്കാൻ തുടങ്ങിയിട്ടു സമയം ഇമ്മിണി ആയിരിക്കുന്നു .ടിക്കറ്റെടുക്കാൻ പോയ എൽദോസ് ചൂളം വിളിക്കുന്നതും കാത്തു ഞങ്ങൾ അക്ഷമരായി നിന്നു . ഇല്ല എൽദോസിന്റെ ചൂളം വിളി പോയിട്ടൊരു ശീൽക്കാരം പോലും ഇത്രയും സമയമായിട്ടും കേൾക്കുന്നില്ല ഒന്നു പോയി നോക്കിയാലോ ഞങ്ങൾ മൂന്നു പേരും ഇരുട്ടു കീറി നീല വെളിച്ചമുള്ള തിയേറ്ററിന്റെ അകത്തേയ്ക്കു കയറി ,തീയേറ്ററിനുള്ളിലെ സൈക്കിൾ പാർക്കിങ്ങിനു മുന്നിൽ നിന്നും എൽദോസ് വലിയ വായിൽ കരയുന്നു . അവന്റെ വെളുത്തു തുടുത്ത കവിളുകളിൽ പപ്പട വലിപ്പത്തിൽ ഒരു കൈപ്പാട്. അവന്റെ ഏങ്ങലടികൾ ഞങ്ങളുടെ രക്തം തിളപ്പിച്ചു . എന്തു പറ്റിയെടാ ! ആരാ നിന്നെ തല്ലിയത് !! പണ്ടേ മൊണ്ണയായ ഇവനെ ടിക്കറ്റെടുക്കാൻ പറഞ്ഞു വിട്ടപ്പോഴേ വിചാരിച്ചിരുന്നതാ ഇതു പോലെ എന്തെങ്കിലും അബദ്ധം .
ദേ ഈ കൊച്ചനെ തല്ലിയ അയാളിപ്പോൾ പുറത്തേയ്ക്കു പോയി , തിയേറ്ററിന്റെ സെക്കൂരിറ്റി കിളവൻ ഞങ്ങളെ നോക്കി പുറത്തേയ്ക്കു കൈ ചൂണ്ടി . ആഹാ അത്രയ്ക്കായോ ഞങ്ങളിൽ ഒന്നിനെ തല്ലിയിട്ടു ചുമ്മാ അങ്ങു പോയാലോ, കൂട്ടത്തിൽ കരാട്ടെയും കുങ്ങ്ഫുവും അറിയാവുന്ന ജിമ്മിൽ പോകുന്ന ജഗൻ അയാളുടെ പിന്നാലെ ഓടി കൂടെ ഞങ്ങളും . ഒരു വളവു തിരിയുന്നിടത്തു വെച്ചു ജഗനയാളെ വട്ടം പിടിച്ചു . ഇടി !! പൊരിഞ്ഞ ഇടി !!!!! ഞങ്ങളുടെ കന്നി ഇടിയാണ്, മൂന്നു പേരും കൂടി വളഞ്ഞിട്ടയാളെ പൊതിരെ തല്ലി . വായിൽ നിന്നും മൂക്കിൽ നിന്നും ചോര ചീറ്റുന്നു .ജഗൻ കരാട്ടെയും കുങ്ഫുവും ജിമ്മും ഒക്കെ അയാളിൽ പരീക്ഷിക്കുന്നു . ഇടി സഹിക്കവയ്യാതെ അയാളെഴുന്നേറ്റു പടിഞ്ഞാറേയ്ക്കോടി . എൽദോസേ നീ പേടിക്കേണ്ടടാ ഞങ്ങളായാളെ ശരിക്കും പഞ്ഞിക്കിട്ടു ! ആപത്തിൽ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹിതൻ എൽദോസിന്റെ കരച്ചിൽ ഉച്ചത്തിലായി .അടി കിട്ടിയതിന്റെ വേദനയിലല്ല അവനിപ്പോൾ കരയുന്നതെന്നു ഞങ്ങൾക്കു തോന്നി . വിമ്മി വിമ്മി അവൻ ഞങ്ങളോടാ സത്യം പറഞ്ഞു "എടാ എന്നെ തല്ലിയത് കൈതവനയിലുള്ള എന്റെ അമ്മാവനായിരുന്നെടാ" ജഗൻ ഇടി വെട്ടേറ്റവനെപ്പോലെ താഴേയ്ക്കിരിക്കുന്നു . ഒരു ലിറ്റർ രക്തത്തിൽ കുളിച്ചു മുൻപേ ഓടിപ്പോയത് എൽദോസിന്റെ ഒറ്റ മൂടു അമ്മാവനായിരുന്നു . അനന്തിരവനെ അസമയത്തു അശ്‌ളീല ചിത്രം കാണുന്ന തീയേറ്ററിൽ കണ്ട അമ്മാവന്റെ പ്രചണ്ഡ പ്രതികരണമായിരുന്നു എൽദോസിനു കിട്ടിയ അടി . പിന്നെ ഞങ്ങൾ ആ സിനിമ കാണാൻ നിന്നില്ല .എൽദോസിന്റെ അമ്മാവൻ തലേന്നു നടന്നതൊന്നും ആരോടും പറഞ്ഞില്ല .എൽദോസ് സെമിനാരിയിൽ ചേർന്നില്ല ,ജീവിതം ഞങ്ങളെ നാലുപാടേയ്ക്കും ചിതറിത്തെറിപ്പിച്ചു .
കഴിഞ്ഞ ദിവസം രാത്രിയിൽ എനിക്കു ജഗന്റെ ഒരപ്രതീക്ഷിത ഫോൺ കാൾ വന്നു അളിയാ എന്റെ കല്യാണമാ നീ വരണം . പെണ്ണ് നിയറിയും നമ്മുടെ എൽദോസിൻറെ കസിനാ ! ഏതു കസിൻ ? അവന്റെ ഒറ്റ മൂട് അമ്മാവന്റെ മകൾ അന്നു നമ്മൾ രാധ തിയേറ്ററിനു മുന്നിലിട്ടു തല്ലിയില്ലേ ഒരു പുള്ളി , പുള്ളിയുടെ മകൾ !!!!. കല്യാണത്തിനു വരാമെന്നുറപ്പു കൊടുത്തു ഫോൺ വെയ്ക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു ചില പകകൾ ഇങ്ങനെയാണ് കാലമെത്ര കഴിഞ്ഞാലും അതു വീടപ്പെടും . എങ്കിലും എന്റെ അമ്മാവാ ഇങ്ങനെയൊരു പക പോക്കൽ , ജഗൻ പി ചാക്കോ എന്ന എന്റെ പ്രിയ സുഹൃത്തേ നിന്നെ ദൈവം രക്ഷിക്കട്ടെടാ ...................

No comments: