Thursday 12 November 2015

പരിശുദ്ധ പ്രേമവും രണ്ടു പൂവൻ കോഴികളും



 പ്രീ ഡിഗ്രീ ക്ലാസ് തുടങ്ങിയതിനു ശേഷമുള്ളആദ്യ നാളുകളായിരുന്നു അത്,അന്തർ മുഖനും അധികം ലോകം കണ്ടിട്ടില്ലാത്തവനുമായ എനിക്ക് കലാലയം ഒരു   പുതിയ ലോകമായിരുന്നു നിറയെ വർണ്ണങ്ങൾ വാരി വിതറിയ ചിത്ര ശലഭങ്ങളെ പോലെ സുന്ദരികളായ പെണ്‍കുട്ടികൾ പാറി നടക്കുന്ന,ഒരു  കൌമാരക്കാരന്റെ സ്വപ്നങ്ങൾക്കു നിറം ചാർത്താൻ വേണ്ട എല്ലാമുണ്ടായിരുന്ന ഒരു കൊച്ചു സ്വർഗം. സ്കൂളിൽ ഞാനൊരു ശരാശരി വിദ്യാർഥി മാത്രമായിരുന്നത് കൊണ്ടും ആരും പറഞ്ഞു തരാൻ ഇല്ലാതിരുന്നതിനാലും ആര്ക്കും വേണ്ടാത്ത തേർഡ് ഗ്രൂപിലാണ് ചെന്ന് പെട്ടത്. നല്ല മലയാളം മീഡിയത്തിൽ രണ്ടാം ക്ലാസിൽ പരീക്ഷ പാസായ ഞാൻ  ആംഗലേയം മൊഴിയുന്ന ക്ലാസുകളിൽ അന്യഗ്രഹ ജീവിയെ പോലെ അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുമ്പോഴാണ് ഒരു സ്വാന്തനം പോലെ അവൾ എത്തുന്നത്. ആരെയെങ്കിലും പ്രേമിക്കണം എന്ന് തോന്നാൻ തുടങ്ങിയിട്ട് രണ്ടു കൊല്ലം കഴിഞ്ഞെങ്കിലും അതിനുള്ള കരളുരപ്പോ കായബലമോ ഇല്ലാത്തതിനാൽ എന്റെ പ്രണയമെല്ലാം ഞാൻ ഉള്ളിലൊതുക്കി ആശയടക്കത്തോടെ കഴിയുമ്പോഴാണ് ആ കഞ്ഞിപ്പാടം കാരി ഇടിച്ചു കയറി എന്നോടൊരു ഇത് കാണിച്ചു തുടങ്ങിയത് കാണാൻ വലിയ ചേലോന്നുമില്ല എങ്കിലും തരക്കേടില്ല കുഞ്ഞിക്കൂനനിൽ വിമൽകുമാർ പറയും പോലെ രണ്ടു പേരും കൂടി നടന്നാൽ അയ്യേ എന്നാരും പറയില്ല. ഒഴിവു വേളകളിൽ ഞാൻ ഉറക്കം തൂങ്ങി മരത്തിന്റെ തണൽ തേടിയിരിക്കുമ്പോൾ മെല്ലെ അവൾ അരികിൽ വരും. രാമചന്ദ്രൻ സാർ പറയുന്നത് വല്ലതും മനസിലാകുന്നുണ്ടോ ഇയാൾക്ക് ? അവളും എന്നെ പോലെ മലയാളം മീഡിയത്തിൽ അടവെച്ചു വിരിഞ്ഞ നാടൻ കോഴികുഞ്ഞായിരുന്നു. ഇല്ലാ അല്ലെ അപ്പോൾ നമ്മൾ തുല്യ ദുഖിതരാ.
ഇയാളുടെ പേരെന്നാ ?
ഞാൻ സിന്ധു, കഞ്ഞിപാടത്താ വീട്, ഇയാൾ കഞ്ഞിപാടത്തൊക്കെ വന്നിട്ടുണ്ടോ ?
ഇല്ലാ ഒരിക്കൽ ഐ എം എസ് വരെ വന്നു അതിനും തെക്കോട്ട്‌ ‌ പോയിട്ടില്ല
അവൾ ദയനീയ ഭാവത്തിൽ എന്നെ നോക്കി , ഒരു പാവം പയ്യൻ, ഇവനോട് കൂടാം ഇവൻ കളങ്കമില്ലാത്തവനാ എന്നത്മാഗതം ചെയ്തെന്നോണം അവളെന്നോട്  ചേർന്നിരുന്നു. ക്ലാസ് തുടങ്ങി ചുരുങ്ങിയ സമയം കൊണ്ട് എല്ലാവർക്കും ലൈൻ ആയിരിക്കുന്നു ജീവിതത്തിൽ ഒരു ലൈൻ വീഴില്ല എന്ന് വിചാരിച്ച എനിക്ക് വരെ ദൈവം ഒരു പ്രേമം ശരിയാക്കി തന്നിരിക്കുന്നു. ഇടവേളയാകാൻ മല വേഴാമ്പലിനെ പോലെ ഞങ്ങൾ കാത്തിരുന്നു എന്റെ പല രാത്രികളും അത്രയൊന്നും സുന്ദരിയല്ലാത്ത സിന്ധു കൊണ്ട് പോയി , അന്നൊരു വിദ്യാഭ്യാസ ബന്ദായിരുന്നു കാലാപാനി റിലീസ് ചെയ്യുന്ന ദിവസം ഇച്ചിരി തന്റെടക്കാരിയായ സിന്ധു ഇങ്ങോട്ട് ചോദിച്ചു
എടൊ നമുക്കിന്നു കാലാപാനി കാണാൻ പോയാലോ ?
യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിൽ അച്ചടക്കത്തോടെ ജീവിച്ചു വളർന്ന കന്യകനായ എന്നെ ഒരു പെണ്ണ്  സിനിമ കാണാൻ ക്ഷണിക്കുന്നു. ഞാൻ പോക്കറ്റിൽ തപ്പി നോക്കി അപ്പച്ചൻ ഫീസടയ്ക്കാൻ തന്ന 100 രൂപയുണ്ട് പോയാലോ ? നഗരത്തിനു നടുവിലാണ് തീയേറ്റർ കഞ്ഞിപാടം കാരിയെ അവിടെ ആരും അറിയില്ല എന്നാൽ ഞാൻ ? അപ്പച്ചനെ അറിയുന്ന ആരെങ്കിലും കണ്ടാൽ എന്താവും അവസ്ഥ . സിന്ധു കൈ പിടിച്ചു വലിക്കുന്നു വാ നമുക്ക് പോകാം സർവ ശക്തിയും സംഭരിച്ചു കുഴലൂത്തുകാരന്റെ പിന്നാലെ പോകുന്ന എലിക്കുട്ടിയെ പോലെ ഞാൻ അവളുടെ പിന്നാലെ കൂടി. ഒരു ഉത്സവത്തിനുള്ള ആളുണ്ട് തീയേറ്ററിനു മുന്നിൽ ഭാഗ്യം സ്ത്രീകളുടെ കൌണ്ടറിൽ വലിയ തിരക്കില്ല സിന്ദു കയറി രണ്ടു  ബാൽക്കണി എടുത്തു വരും വരെ ആരും കാണാതെ ഒരു തൂണിനു പിന്നിൽ പാത്തിരുന്നു. ഏറ്റവും പിന്നിൽ കനത്ത ഇരുട്ടുള്ള രണ്ടു സീറ്റ്‌ ഞങ്ങളെ കാത്തിരുന്നത് പോലെ ഒഴിഞ്ഞു കിടക്കുന്നു. സിനിമ തുടങ്ങി ,തബു കുളത്തിൽ കിടക്കുന്ന ചെമ്പൂവേ എന്ന പാട്ട് തുടങ്ങിയതും സിന്ദു എന്റെ കൈയ്യിൽ തോണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണമെന്നു ഉള്ളിൽ ആഗ്രഹമുണ്ട് അവളതു കൊതിക്കുന്നുമുണ്ട് പക്ഷെ എന്റെ പെരു വിരൽ മുതൽ വിറയൽ താൻ എന്തൊരു കോന്തനാ എന്ന ഭാവത്തിൽ അവളെന്നെ നോക്കി ഞാൻ സിനിമയിൽ തന്നെ ശ്രദ്ധിച്ചിരുന്നു. സിനിമ കഴിഞ്ഞു അവളുടെ നീരസം മാറ്റാനായി ഷാർജ ജൂസ് ഒന്ന് വാങ്ങി ഞങ്ങളുടെ കുടുംബത്തിൽ ഇതൊക്കെ കല്യാണം കഴിഞ്ഞിട്ടാണെന്ന് മുഖത്ത് നോക്കി പറയണം എന്നുണ്ട് പക്ഷെ പറഞ്ഞില്ല.
അവളെ ഊട്ടനായി ഞാൻ അപ്പച്ചനോട് കള്ളം പറഞ്ഞു തുടങ്ങി, ഇല്ലാത്ത ഫീസിന്റെ പേരിൽ അപ്പച്ചനോട് വഴക്കടിച്ചു ഞാൻ കാശു വാങ്ങി അവൾക്കു മസാല ദോശയും പൊറാട്ടയും ബീഫും വാങ്ങി കൊടുത്തു. ഒരു ദിവസം അവൾ എന്നോട് പറഞ്ഞു അടുത്ത ഞായറാഴ്ച ഞങ്ങളുടെ അയൽവാസിയുടെ ഒരു കല്യാണം ഉണ്ട് ഞാൻ ആലപ്പുഴക്ക് വരുന്നുണ്ട് നമുക്ക് കാണാൻ പറ്റുമോ ? അവൾ പങ്കെടുക്കേണ്ട കല്യാണം നടക്കുന്നത് എന്റെ വീടിനു കുറച്ചു മാറി ഒരു വായനശാലയുടെ ഓഡിറ്റോറിയത്തിലാണ് വന്നു കാണണം ഞാൻ എന്റെ വീട്ടുകാർക്കും   കൂട്ടുകർക്കുമൊക്കെ  തന്നെ പരിചയപ്പെടുത്തുന്നുണ്ട് വരില്ലേ ?

ഞായറാഴ്ചയായി രാവിലെ കുർബാന കഴിഞ്ഞത് മുതൽ കാത്തിരുപ്പാണ് ,കണ്ണാടിയുടെ മുന്നിലുള്ള എന്റെ കൃഷ്ണനാട്ടം കണ്ടിട്ടെന്നു തോന്നുന്നു അമ്മച്ചി അലറി ചെറുക്കന് ഈയിടെയായി ഗൃങ്ങാരം കുറച്ചു കൂടുന്നുണ്ട് എങ്ങോട്ടാ രാവിലെ ഒരുങ്ങി കെട്ടി ? പറയാൻ ഒരു കാരണം തേടി ഞാൻ പരുങ്ങി ,അമ്മാ അത് ! എന്നാൽ നീ പതിരപ്പള്ളിയിലെ ആന്റിയുടെ അടുത്തൊന്നു പോയി വാ ആന്റി എന്തോ സാധനം തന്നു വിടാനുണ്ടെന്നു പറഞ്ഞായിരുന്നു. ബലേ ഭേഷ് അച്ഛൻ ഇശ്ചിച്ചതും പാൽ അമ്മച്ചി കൽപ്പിച്ചതും പാൽ ആന്റി യുടെ വീട്ടിലേയ്ക്ക് പോകും വഴിയാണ് ഓഡിറ്റോറിയം. പത്താം ക്ലാസ് പാസായപ്പോൾ അങ്കിൾ വാങ്ങി തന്ന ബി എസ് ഏ സൈക്കിൾ എണ്ണയിട്ടു തുടച്ചു കുട്ടപ്പനാക്കി കാമുകിയെ കാണാൻ യാത്ര തുടങ്ങി.

ഓഡിറ്റോറിയം നിറയെ ആളുകൾ അനിയത്തി പ്രാവ് ചുരിദാറുമിട്ടതാ കൂടുതൽ സുന്ദരിയായ സിന്ധു എന്റെ അടുക്കലേയ്ക്ക് ഓടി വന്നു. ഞാൻ നോക്കിയിരിക്കുവാരുന്നു വാ അകത്തോട്ടു വാ എന്റെ വീട്ടുകാരെയും ബന്ധുക്കാരെയും കാണിച്ചു തരാം അവൾ കൈ പിടിച്ചു വലിച്ചു. ആന്റി ഉച്ച  കുര്ബാനക്കാണ് പോകുന്നത് ഞാൻ ചെന്ന് എനിക്ക് തരാനുള്ളത്‌ തന്നാലെ ആന്റിക്ക് പള്ളിയിൽ പോകാൻ കഴിയൂ ഞാൻ ഇപ്പോൾ വരാം കെട്ടു കഴിയട്ടെ എന്നിട്ട് നമുക്ക് എല്ലാവരെയും കാണാം ഞാൻ സിന്ധുവിന്റെ കൈ വിടുവിച്ചു പുറത്തേയ്ക്ക് നടന്നു .സുധി പോയ മിനിയെ പോലെ സിന്ധു ഞാൻ പോകുന്നതും നോക്കി നിന്നു.

ആന്റി പള്ളിയിൽ പോകാൻ റെഡി ആയി നിൽക്കുകയാണ് എവിടായിരുന്നെടാ ഇതുവരെ എന്ന് ശകാരിച്ചു കൊണ്ട് ആന്റി കോഴിക്കൂട്ടിലെയ്ക്കു കൈയിട്ടു രണ്ടു മുഴുത്ത പൂവനെ പിടിച്ചു എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു, കൊണ്ട് വീട്ടിൽ കൊടുക്കുക പേത്രത്തയ്ക്ക് മുൻപ് കറിവെച്ചു തിന്നോ ? ഞാൻ ആന്റിയെ ദയനീയമായി നോക്കി ഞാൻ പിന്നെ വന്നു കൊണ്ട് പൊക്കോളാം ആന്റി.... ഇപ്പോൾ ഇതിവിടെ ഇരിക്കട്ടെ ? പറ്റില്ല നാലു കാലുകളും ഒരു ചാക്ക് ചരടിൽ കെട്ടി സൈക്കളിന്റെ ഹാണ്ടിലിൽ ഇട്ടിട്ടു ആന്റി അലറി കൊണ്ട് പോടാ .....

കോ കോ ക്കോ ക്കൊക് ... പൂവൻ ചേട്ടന്മാർ എന്റെ സൈക്കളിന്റെ ഹാണ്ടിലിൽ കിടന്നു അലറി വിളിക്കുകയാണ്‌ ഇതുമായി എങ്ങനെ സിന്ധുവിനെ കാണും. കാണാതിരിക്കാനും വയ്യ അവൾ കുടുംബക്കാരും കൂട്ടുകാരുമായി കാത്തു നില്ക്കും തലപുകഞ്ഞു, അടുത്തുള്ള പലചരക്ക് കടയിൽ നിർത്തി ഒരു പ്ലാസ്റ്റിക് ബാഗും ഒരു സെല്ലോ ടേപ്പും വാങ്ങി രണ്ടു പൂവന്റെയും കൊക്കുകൾ ചേർത്തു വെച്ച് ടേപ്പ് ചെയ്ത  ശേഷം പ്ലാസ്റ്റിക്ക് ബാഗിൽ ഇട്ടു ഹാണ്ടിലിൽ തൂക്കി, നിലവിളി നിന്നു എന്റെ ബുദ്ധി ഓർത്ത്‌ എനിക്ക് തന്നെ അതിശയം വന്നു. വേഗം ചവിട്ടി വായനശാലയുടെ അടുത്തെത്തി കല്യാണം നടന്നുകൊണ്ടിരിക്കുന്നു. എന്നെ കണ്ടതും സിന്ധു ഓടി വന്നു വാ കെട്ടു കണ്ടിട്ട് ബാക്കി സൈക്കിളിൽ സാധനമുണ്ട് അകത്തോട്ടില്ല നീ പുറത്തു  വരും വരെ ഞാൻ കാക്കാം. എന്താ സഞ്ചിയിൽ സ്വർണം ഒന്നും അല്ലല്ലോ അതവിടിരിക്കട്ടെ താൻ അകത്തോട്ടു വാ സിന്ധു നിർബന്ധിച്ചു. വായനശാലയുടെ കൽതൂണിൽ സൈക്കിൾ ചാരി അകത്തേയ്ക്ക് കയറി നടന്നു ,മണ്ഡപം എത്തിയില്ല കൂടയിൽ കിടന്ന കോഴിയെ ആരോ തുറന്നു വിട്ടു കാലുകളിൽ കെട്ടിയിരുന്ന ചാക്ക് ചരടും അഴിഞ്ഞിരിക്കുന്നു മരണ വെപ്രാളത്തിൽ പൂവൻ ആൾ കൂട്ടത്തിലേയ്ക്ക് ചാടി പിറകെ ഞാനും ആളുകൾ ചിതറി ഓടി കല്യാണ മണ്ഡപം ലാത്തി ചാർജിനു ഓർഡർ കൊടുത്ത മൈതാനം പോലെ ആയിരിക്കുന്നു ഒടുവിൽ ഒട്ടിച്ചിട്ട്‌ രണ്ടിനെയും പിടിച്ചു സഞ്ചിയിലാക്കി ഞാൻ കാമുകി സിന്ധുവിനെ നോക്കി തൃക്കുന്നപുഴ കടപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും ഭാവിക്കുന്നില്ല. ഞാൻ അപമാനിതനായി മടങ്ങി. വീട്ടിൽ  എത്തിയ ഉടൻ അമ്മച്ചിയുടെ കൈയ്യിൽ നിന്നും കത്തി വാങ്ങി രണ്ടിന്റെയും കഴുത്തറത്ത് കൊന്നു എനിക്ക് സംഭവിച്ച മാനഹാനിക്കു പ്രതികാരം ചെയ്തു. അമ്മച്ചി തേങ്ങാ പാലിട്ടു വെച്ച കറിയിൽ നിന്നും ഒരു പീസ്‌ പോലും കഴിക്കാതെ ഞാൻ കൊന്നിട്ടും തീരാത്ത പ്രതിഷേധം അറിയിച്ചു.

പിറ്റേന്ന് കോളേജിൽ വെച്ച് സിന്ധുവിനെ കണ്ടു അവൾ തല വെട്ടിച്ചു കടന്നു പോയി രണ്ടു പൂവൻ കോഴികൾക്ക് തകർത്തെറിയാൻ മാത്രം ദുർബലമായിരുന്നു അവളുടെ പ്രേമം എന്ന തിരിച്ചറിവിൽ ഞാൻ ഏകാകിയായി പിന്നീടൊരിക്കലും ഞാൻ അവളോടോ  അവൾ എന്നോടോ സംസാരിക്കാൻ ശ്രമിച്ചിട്ടില്ല. പിന്നെ ഒരിക്കൽ പോലും ഞാൻ കോഴി എന്ന ജീവിയുടെ മാംസം ഉപ്പു നോക്കാൻ കൂടി തുനിഞ്ഞില്ല വർഷങ്ങൾക്കപ്പുറം എനിക്കൊരു കല്യാണക്കുറി വന്നു സിന്ധു വെഡ്സ് സുമോദ് അതിൽ ഇങ്ങനെ അവൾ എഴുതി എന്നെ നിങ്ങളുടെ നാട്ടിലേയ്ക്കാണ് അയക്കുന്നത് നിങ്ങളുടെ അടുത്തുള്ള ഓഡിറ്റോറിയത്തിലാണ് കല്യാണം സാധിക്കുമെങ്കിൽ വരിക. അന്ന് കോഴി പാറി പറന്നു ഞങ്ങളുടെ പ്രേമം അലങ്കോലമാക്കിയ അതെ വായനശാല ഓഡിറ്റോറിയം. സുമോദ് ഞങ്ങൾക്കും അറിയാവുന്ന ആളായത് കൊണ്ട് പരിസരവാസികൾ എല്ലാം കല്യാണത്തിന് പോയി .പോയി വന്ന വാസു വേട്ടൻ എന്നോട് ചോദിച്ചു നീയെന്തേ വരാഞ്ഞേ അസാധ്യ ചിക്കൻ ബിരിയാണി ആയിരുന്നുട്ടോ..............



 

1 comment:

Shahid Ibrahim said...

ഹാ ഹാ
അസ്സലായി അവതരിപ്പിച്ചിരിക്കുന്നു