Wednesday 2 August 2017

ക്രൂരവിഷാദ ശരം കൊണ്ടു നീറുമീ .....



ദേവാസുരം കണ്ട ഹാങ്ങ് ഓവറിൽ അന്ന് വൈകുന്നേരത്തെ സുരപാനത്തിനു ഒഴിച്ചു കുടിക്കാൻ ചെന്തെങ്ങിന്റെ  കരിക്കു വേണമെന്നു  സുനിക്കുട്ടൻ വാശി പിടിച്ചു . പയറ്റിക്കോണം പൊക്കമുള്ള ചില്ലി തെങ്ങാല്ലാതെ ആ പരിസരത്തെങ്ങും ചെന്തെങ്ങില്ലാ എന്ന സത്യം സുനിക്കുട്ടനും കൂട്ടുകാരും അത്യന്തം ഹൃദയ വേദനയോടെ വളരെ വേഗം തിരിച്ചറിഞ്ഞു . ചന്ദ്രന്റെ കടയിൽ നിന്നും വാങ്ങിയ 200 മില്ലി വീതമുള്ള പട്ടയിൽ പച്ചവെള്ളം ഒഴിക്കുമ്പോൾ സുനിക്കുട്ടൻ മംഗലശ്ശേരി നീലകണ്ഠനെ വിറപ്പിച്ച ഭാനുമതിയെപ്പോലെ  കാവിമുണ്ടിനു കീഴെ അപകട മേഖലയെ ആവരണം ചെയ്തിരുന്ന ചരിത്രാതീത കാലം പഴക്കമുള്ള ജോക്കി വലിച്ചൂരി വേലിപ്പത്തലിലേയ്‌ക്കെറിഞ്ഞു ഒരു ഘടാഘടിയൻ  പ്രതിജ്ഞയെടുത്തു.

""""""നാടൻ വാറ്റിൽ ചെന്തെങ്ങിന്റെ കരിക്കൊഴിച്ചടിക്കുന്ന അന്നല്ലാതെ സുനിക്കുട്ടനിനി ജോക്കി ഇടില്ല"""" .

 സുനിക്കുട്ടന്റെ തൊണ്ണൂറു സെന്റി പ്രസക്തഭാഗങ്ങളെ മറയ്ക്കുന്നിടത്തും ഉണ്ട് ചില കൊച്ചു വിജയങ്ങൾ മോഹിക്കുന്ന ഒരാളെന്ന തിരിച്ചറിവിൽ ഞങ്ങളവന്റെ പ്രതിജ്ഞയെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു . ഒരു പാട് പ്രതിഭയുള്ള കലാകാരനായ സുനിക്കുട്ടന്റെ ബോൾ ബെയറിങ്ങുകൾ ഇനി  ഇളം കാറ്റിലാടുന്ന തേങ്ങാക്കുലകൾ ആകുമല്ലോ എന്നോർത്തപ്പോൾ  ആത്മാർത്ഥ സുഹൃത്തുക്കളായ ഞങ്ങൾ കുണ്ഠിതപ്പെട്ടു . സുനിക്കുട്ടൻ പിടിവാശിക്കാരനാണ് ഒന്നു  പറഞ്ഞാൽ വിജയം കാണാതെ വാക്കു  തെറ്റിക്കാത്തവൻ . സുനിക്കുട്ടൻ വീട്ടിലേയ്ക്കു പോയതും  വേലിപ്പത്തലിൽ അനാഥമായി  കിടന്ന  പഴകി പിഞ്ചിയ  ജോക്കിയെ നേരത്തെ കണ്ണു  വെച്ചിരുന്ന  ആരോ ചൂണ്ടി പോക്കറ്റിലാക്കി .

ഗൂഗിളും സെർച്ച് എൻജിനും നാട്ടിലിറങ്ങുന്നതിനു മുൻപ് നാട്ടിടവഴികളുടെ വിശ്വ വിജ്ഞാന കോശം ചെത്തു തേറിടുന്ന മരപ്പലകയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ചെത്തുകാരൻ രാജപ്പൻ ഞങ്ങളോടാ രഹസ്യം പരസ്യമായി പറഞ്ഞു . വട്ടി പലിശക്കാരൻ സത്യപ്പൻ ചേട്ടന്റെ തെങ്ങിൻ തോട്ടത്തിൽ   നാലോളം ഫല സമൃദ്ധമായ ചെന്തെങ്ങുണ്ടത്രേ .
പക്ഷെ ഒന്നു  സൂക്ഷിക്കണം !!!!
ഗോപാലേട്ടൻ ഓപറേഷൻ ബ്ലാക്ക് തണ്ടറിനു റെഡി ആയി നിൽക്കുന്ന കമാണ്ടോകളോട് ക്യാപ്റ്റൻ ഓർമ്മപ്പെടുത്തുന്ന പോലെ ഞങ്ങളെ  ഓർമ്മപ്പെടുത്തി .

എന്തു സൂക്ഷിക്കണമെന്ന് ?

സുനിക്കുട്ടൻ ഞിജ്ഞാസുവായി  ഗോപാലേട്ടനു മുന്നിൽ കാതു കൂർപ്പിച്ചു .
രണ്ടു കാര്യങ്ങളാണ് പ്രധാനമായും സൂക്ഷിക്കേണ്ടത് .
ഒന്ന്, രാത്രിയല്ലാത്തപ്പോഴെല്ലാം, അല്ല രാത്രി പതിനൊന്നു വരെയും അവിടെ ആളുണ്ടാവും
രണ്ട് , അടുത്തിടെ തെങ്ങിൽ നിന്നും പതിവായി മോഷണം നടക്കുന്നതിനാൽ തെങ്ങിനു മുകളിൽ അള്ളുണ്ടാവും !

അള്ളോ !

ഞങ്ങളിൽ പലർക്കും അതൊരു പുതിയ അറിവായിരുന്നു .ചൂണ്ടക്കൊളുത്തു പോലെ അഗ്രം വളഞ്ഞ  മൂർച്ചയുള്ള ഓരായുധം അവൻ തറഞ്ഞാൽ പിന്നെ നിലത്തിറങ്ങാൻ ഇമ്മിണി പണിപ്പെടേണ്ടി വരും ഗോപാലേട്ടൻ വിശദീകരിച്ചു .

രണ്ടാമത്തെ പ്രയോഗത്തെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങൾ ഒന്നു  നടുങ്ങി സുനിക്കുട്ടനെ നോക്കി  .
മോനെ ആയുധം വെച്ചുള്ള കളിയാ ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ...
സുനിക്കുട്ടൻ വിടാൻ ഭാവമില്ല നീലകണ്ഠന്റെ ചോരയ്ക്കായി ദാഹിക്കുന്ന ശേഖരന്റെ ക്രൗര്യത്തോടെ  തീരുമാനത്തിൽ ഉറച്ചു നിന്നു .

പദ്ധതിയുടെ ബ്ലൂ പ്രിന്റ് തയ്യാറായിരിക്കുന്നു ,രാത്രി പന്ത്രണ്ടു മണിക്കു  സത്യപ്പന്റെ തെങ്ങിൻ തോട്ടത്തിൽ അതിക്രമിച്ചു കയറുന്നു , ചെന്തെങ്ങിൻ കരിക്കിടുന്നു പ്രതിജ്ഞ നിറവേറ്റുന്നു  . ചന്ദ്രന്റെ കടയിൽ നിന്നും വാങ്ങിയ ഒരു ലിറ്റർ പട്ട ഞങ്ങൾ അര ക്കെട്ടിനുള്ളിലൂടെ സുരക്ഷിത സ്ഥാനത്തേയ്ക്ക് തള്ളി വെച്ചു .

സകല കളരി പരമ്പര ദൈവങ്ങളെ, ആഗ്രഹങ്ങളുണ്ടാക്കുന്ന പൊല്ലാപ്പിലാണ് ജീവിതം തന്നെ നീങ്ങുന്നത് . ചിലർക്കത് പെണ്ണിനോടാവാം  ലോകം കണ്ട പല പ്രമുഖ യുദ്ധങ്ങളും പെണ്ണിനു വേണ്ടിയായിരുന്നല്ലോ, എന്നാൽ ഇന്നിതു സുനിക്കുട്ടന്റെ അഭിമാന സംരക്ഷണത്തിന്റെയും അടിവസ്ത്ര ധാരണത്തിന്റെയും അത്യന്താപേക്ഷിതമായ  സംഗതിയായി മാറിയിരിക്കുകയാണ് .നിന്റെ ആഗ്രഹം എത്രത്തോളം തീവ്രമാണ് അത്രത്തോളം  ലോകവും നിനക്കു കൂട്ടിനുണ്ടാവും. ഒരു കുരങ്ങന്റെ മെയ് വഴക്കത്തോടെ സുനിക്കുട്ടൻ നിമിഷ നേരം കൊണ്ടു പൊക്കം കുറഞ്ഞ തെങ്ങിനു മുകളിലെത്തി .

കരിക്കു നമ്പർ വൺ ,ടു ,ത്രീ ഒന്നിനെ കുത്തിയിട്ടു ,ഒന്നിനെ ചവിട്ടിയിട്ടും മൂന്നാമനെ പിഴുതെറിഞ്ഞു. അങ്ങനെ എണ്ണാൻ പറ്റുന്നതിലും അധികം കരിക്കുകൾ നിമിഷ നേരം കൊണ്ടു താഴേയ്ക്കു  പതിച്ചു കഴിഞ്ഞിരിക്കുന്നു .ഭാനുമതിയുടെ ചിലങ്ക കിലുക്കം കാതുകളിൽ മുഴങ്ങുന്നു. ഇന്നലെ വൈകിട്ട് മുതൽ സ്വാതന്ത്രമായിരുന്ന  വൃഷ്ടി പ്രദേശം വീണ്ടും പുത്തൻ ജോക്കിയെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്നു .
താഴെയെത്തിയ കരിക്കുകളുടെ മോന്തായം വെട്ടി കള്ളിൽ ചേർക്കാൻ ഞങ്ങൾ ഒരുങ്ങിയതും മുകളിൽ നിന്നൊരു അലർച്ച  .

സുനിക്കുട്ടൻ അപകടത്തിൽപ്പെട്ടിരിക്കുന്നു ചെത്തുകാരൻ ഗോപാലൻ തന്ന രണ്ടാമത്തെ സൂചന  സുനിക്കുട്ടന്റെ  കല്യാണ സാധനത്തിൽ എവിടെയോ തുളച്ചു കയറിയിരിക്കുന്നു .
അലർച്ച !!!!!
ജീവൻ പോകുന്ന അലർച്ച !!!!!!!
സത്യപ്പൻ മുതലാളിയുടെ വീട്ടിലെ അണഞ്ഞിരുന്ന ലൈറ്റുകൾ ഓരോന്നോരോന്നായി തെളിയുന്നു .
രാത്രിയുടെ രണ്ടാം യാമത്തിൽ നിലവിളി ശബ്ദമിട്ടു കൊണ്ടു കേരളാ ഫയർഫോഴ്‌സിന്റെ രണ്ടു വാഹനങ്ങൾ  സത്യപ്പന്റെ വീടിനു മുന്നിലേയ്ക്കു ഇരച്ചു കയറി .

മെഡിക്കൽ കോളേജിന്റെ അത്യാഹിത വാർഡിൽ അടിയന്തിര ശസ്ത്രക്രീയയ്ക്കു വിധേയനാക്കുന്നതിനു മുൻപ്  അനസ്തീഷ്യയ്ക്കു പകരം ചെന്തെങ്ങിന്റെ ചാറൊഴിച്ചൊരു ഇരുന്നൂറു ഡോക്റ്റർ കാണാതെ അവന്റെ കവിളിലേയ്ക്കു കമഴ്ത്തുക എന്നതു ഒരാത്മാർത്ഥ സുഹൃത്തെന്ന നിലയിൽ എന്റെ കടമയായിരുന്നു .

ആശുപത്രി വിടുമ്പോൾ ഡോക്റ്റർ ഒന്നേ പഥ്യം പറഞ്ഞുള്ളു .അടുത്ത ആറു മാസത്തേയ്ക്ക് അടിവസ്ത്രം ഉപയോഗിക്കാതിരിക്കുക  . ചിറി കോട്ടി  ചിരിച്ചു കൊണ്ടു സുനിക്കുട്ടൻ കാറിൽ കയറുമ്പോൾ ഞങ്ങളുടെ ഇടയിലെ ഗായകൻ  മുഹമ്മദ് റാഫി നിറ കണ്ണുകളോടെ ഡാഷ് ബോർഡിൽ കൊട്ടി പാടി .

വന്ദേ മുകുന്ദ  ഹരേ ജയ ശൗരേ
സന്താപ ഹാരി മുരാരേ
ദ്വാപര ചന്ദ്രിക ചർച്ചിതമാം
നിന്റെ ദ്വാരകാ പുരി എവിടെ
പീലിത്തിളക്കവും കോലക്കുഴൽപ്പാട്ടും
അമ്പാടിപൈക്കളും എവിടെ
ക്രൂരവിഷാദ ശരം കൊണ്ടു നീറുമീ
നെഞ്ചിലെൻ ആത്മപ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥന്റെ
കൽക്കലെൻ കണ്ണീർ പ്രണാമം ........

No comments: