Tuesday 2 February 2016

അകലെയല്ലാത്ത ആകാശം


അബ്ദുൾ മത്തീൻ കഠിനാധ്വാനിയായിരുന്നു. പ്രിന്റിങ്ങ് പ്രസിലെ പണികഴിഞ്ഞാൽ കുളിച്ചൊരുങ്ങി കവലയിലെത്തും കവലയിൽ കൂടുന്ന ജനങ്ങൾക്കിടയിലൂടെ പതിഞ്ഞ സ്വരത്തിൽ ബാലൻസ് ബാലൻസ് എന്നു വിളിച്ചു കൊണ്ട് നടക്കും അഞ്ചു ദിർഹമിന്റെ ട്രാൻസ്ഫറിന് അൻപതു ഫിൽസ് കുടുതൽ നൽകിയാൽ മതി. കവല വിജനമാകും വരെ അയാളവിടെ ഉണ്ടാവും.പലതവണ അയാളിൽ നിന്നും റീ ചാർജ് ചെയ്തുള്ള പരിചയത്തിൽ ഞാനൊരുനാൾ ചോദിച്ചു രാത്രി വൈകുവോളം പണിയെടുക്കുന്ന നിയെപ്പോഴാണ് ഉറങ്ങുന്നത് ? അത് ഒരു മണിക്കുറങ്ങി നാലു മണിക്കുണരും കുടുതൽ ഉറങ്ങിയാൽ അങ്ങ് ബംഗ്ലാദേശിൽ ഒൻപതു വയറുകൾ പട്ടിണിയാകും സാർ. നാലോ അഞ്ചോ മണിക്കൂർ നിന്നു വിയർത്താൽ കേവലം അഞ്ചോ പത്തോ ദിർഹമുണ്ടാക്കാം അതിനു വേണ്ടിയാണി പെടാപ്പാടുകൾ. കവലയിലെത്തുമ്പോളെല്ലാം ഞാൻ മത്തീനെ തിരയും ഒരു പുഞ്ചിരിയോടെ അയാൾ അരികത്തു വന്നു വിശേഷം തിരക്കും. ഒരാഴ്ച അയാളെ കവലയിൽ കണ്ടില്ല ഒരു തിരക്കുള്ള വെള്ളിയാഴ്ച്ച കവലയിലെ ഒരു ഇടുങ്ങിയ മുറിക്കടയിൽ നിന്നൊരു വിളി സാർ ഇദർ ആവോ തിരിഞ്ഞു നോക്കിയപ്പോൾ മത്തീനാണ് ഇടനാഴിക്കടയിൽ തലമുട്ടും വിധം കളിപ്പാട്ടങ്ങൾ തൂക്കിയിട്ടിരിക്കുന്നു. ആഹാ നിനക്കിവിടെ ജോലി കിട്ടിയോ ? ഇല്ല സാർ ഈ കട ഞാൻ വാങ്ങി. എനിക്കു വിശ്വസിക്കാനായില്ല പത്തു പതിനഞ്ചു കൊല്ലം ഭേദപ്പെട്ട ശമ്പളത്തിൽ ജോലി ചെയ്തിട്ടും എനിക്കൊരു കാറു പോലും സ്വന്തമായി വാങ്ങാനായിട്ടില്ല. ഞാനയാളെ അസൂയയോടെ നോക്കി. ഇതെല്ലാം റബ്ബില്ലാലമീനായ പടച്ച തമ്പുരാന്റെ കൃപയാണ് സാർ. മകനു വേണ്ടി ഒരു കളിപ്പാട്ടം വാങ്ങി അബ്ദുൾ മത്തീന്റെ കട വിട്ടിറങ്ങുമ്പോൾ തലേന്നു വായിച്ച നോവലിലെ പൗലോ കെയ്ലോയുടെ വാചകങ്ങൾ ഹൃദയത്തിൽ പെരുമ്പറ പോലെ മുഴങ്ങി നീ ആത്മാർത്ഥമായി എന്തെങ്കിലും നേടണമെന്ന് തീരുമാനിച്ചാൽ ഈ ലോകം മുഴുവൻ നിനക്ക് കൂട്ടുണ്ടാവും....

1 comment:

ajith said...

ശരിയാണു