Saturday 1 October 2016

വൻമരം വീണപ്പോൾ വേട്ടയാടിയവരുടെ മനോനിലകൾ


ദേബാശിഷ് മൽഹോത്ര അത് പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലൂടെ ഒരു വാൾ കടന്നു പോയി . ഏഴു പ്രേതങ്ങളുടെ തടവറയിലാണ് അയാളിന്നോണം ജീവിച്ചിരിക്കുന്നത് .കൗമാരത്തിൽ നിന്നും യൗവനത്തിലേക്കുള്ള യാത്രയുടെ തുടക്കത്തിലായിരുന്നു ഇന്ദിരയെന്നാ വൻ മരം വീഴുന്നത് . പിന്നീട് നടന്നതിൽ പകുതി മാത്രമേ ചരിത്രം രേഖപെടുത്തിയിട്ടുള്ളു ബാക്കി പകുതി ഈശ്വരൻ നേരിട്ട് അടയാളപ്പെടുത്തിയിട്ടുണ്ടാവണം . തലപ്പാവും താടിയും ധരിച്ചവരെ തേടി അലയുന്ന കാട്ടാളക്കുട്ടത്തിൽ പെട്ട ദിവസം എത്ര മായിച്ചിട്ടും മായാതെ മൽഹോത്രയെ പിൻ തുടരുകയാണ് .
നിങ്ങൾ ഏഴു പേരെ കൊന്നെന്നാണോ പറയുന്നത് ? എന്റെ ആകാംക്ഷ ഒരു കഥ എഴുതാനുള്ള സാധ്യത ദേബാശിഷിൽ നിന്നും കിട്ടുമോ എന്നതായിരുന്നു .നിങ്ങൾ ഉത്തർ പ്രദേശുകാരൻ എന്നല്ലേ പറഞ്ഞത് എന്നിട്ടു ഡൽഹിയിൽ ? എന്റെ ചോദ്യങ്ങൾ മൽഹോത്രയെ അലോസരപ്പെടുത്തുന്നു എന്നു തോന്നിയപ്പോൾ അൽപ്പനേരം ഞാൻ വായ പൂട്ടി മിണ്ടാതിരുന്നു .
എനിക്ക് കുട്ടികൾ ഉണ്ടാകാത്തതിന്റെ കാരണം എന്താണെന്നറിയുമോ? മൽഹോത്ര എനിക്ക് നേരെ വീണ്ടും തിരിഞ്ഞിരുന്നു . കണ്ണും കാതും തുറന്നു ഞാൻ മൽഹോത്രയുടെ വായിലേയ്ക്കിറങ്ങി ചെന്നു .ഒരു കുമ്പസാരം പോലെ അയാൾ സംസാരിച്ചു തുടങ്ങി .
ഞാൻ കൊന്ന കുടംബത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു , അവരുടെ കരച്ചിൽ എനിക്കിപ്പോഴും കേൾക്കാം .ആരായിരുന്നു എനിക്ക് ഇന്ദിര ? അതിനു മുൻപും ശേഷവും അവർ എനിക്കാരുമായിരുന്നില്ല എന്നിട്ടും ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കിടയിൽ ഞാനും ഒരു ഉപകരണമായി . ചോരയിറ്റു വീണ വാൾത്തലപ്പുപേക്ഷിച്ചു ഞാൻ ഓടി രക്ഷപെട്ടതാണ് .ആരും എന്നെ തിരിച്ചറിഞ്ഞില്ല ഒരു പോലീസും ഒരു കോടതിയും എന്നെ ശിക്ഷിച്ചില്ല . ആരെങ്കിലും എന്നെ പിടി കൂടി ശിക്ഷിച്ചിരുന്നെങ്കിൽ ഞാൻ എന്റെ മനസാക്ഷിയുടെ കോടതിയിൽ നിന്നും മോചിതനായേനെ. ചായക്കോപ്പയിൽ ഇരുന്ന അവസാന തുള്ളിയും നാവിലേക്കിറ്റിച്ചു കഴിഞ്ഞു മൽഹോത്ര എഴുന്നേറ്റു ചെന്നു വെൽഡിങ് റാക്കറ്റ് എടുത്തു പണിയിലേയ്ക്ക് വ്യാപൃതനായി .
എന്നിലെ സന്ദേഹി അടങ്ങുന്നില്ല , കഥ എഴുതാൻ ഒരു ബീജം മാത്രമാണയാൾ തന്നിരിക്കുന്നത് ബാക്കി കൂടി കിട്ടിയാലേ മുന്നോട്ടു പോകാൻ കഴിയൂ എവിടെ എങ്കിലും ഒരു ട്വിസ്റ്റ് വേണം .വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു ട്വിസ്റ്റ് .
മൽഹോത്ര നിങ്ങൾ പിന്നെ കല്യാണം കഴിച്ചില്ലേ ? ചിതറി തെറിക്കുന്ന തീപ്പൊരിക്കൂട്ടങ്ങളെ വക വെക്കാതെ ഞാൻ മൽഹോത്രയെ വിടാതെ പിടികൂടി .
കഴിച്ചു ഒന്നല്ല മൂന്നു തവണ !
എന്നിട്ട് !
എന്നിട്ടെന്താവാനാ നെരിപ്പോടിൽ എരിയുന്ന ഒരാൾ എങ്ങനെയാണ് വേറൊരാൾക്ക് സ്വാന്തനമാവുക, എല്ലാം അമ്മയുടെ പരീക്ഷണങ്ങൾ ആയിരുന്നു അമ്മയും പോയി ഇപ്പോൾ ഞാൻ ഈ ഭൂമിയിൽ തനിച്ചാണ്.
നീ ആത്മഹത്യയെ പറ്റി ചിന്തിച്ചിട്ടുണ്ടോ ? എന്റെ ചോദ്യം അനാവശ്യവും അനവസരത്തിൽ ഉള്ളതുമാണെന്നു തോന്നിപ്പിച്ചു കൊണ്ടയാൾ രൂക്ഷമായി എന്നെ നോക്കി .അല്ലെങ്കിലും ഒരു കൊച്ചു പ്രതിസന്ധി വരുമ്പോൾ കയറു തേടുന്ന മലയാളികളെപ്പോലെ ദുർബലരല്ല വടക്കേ ഇന്ത്യക്കാർ . ആ ചോദ്യത്തിന് ശേഷം അയാളെന്നോട് പ്രതികരിച്ചില്ല കഥ പാതി വഴിയിൽ നിന്നു പോയിരിക്കുന്നു ദേബാശിഷ് മൽഹോത്രയെന്ന ഭൂത കാല ഓർമ്മകളുടെ തടവറയിൽ കഴിയുന്ന അഞ്ചടി ആറിഞ്ചുകാരനിൽ ഒരു വലിയ കഥയ്ക്കുള്ള സാധ്യത കാത്തിരുന്ന ഞാൻ നിരാശനായി .
വർഗീസിനെ കൊന്ന അല്ല, കൊല്ലാൻ ഉപകാരണമാക്കിയ രാമചന്ദ്രൻ നായരെപ്പോലെ നെഞ്ചിൽ നെരിപ്പോടുമായി ജീവിക്കുന്ന ഒരു പാടു പേരുണ്ടാവാം ഈ ഭൂമിയിൽ എല്ലാവരിലും ഒരു കഥയുമുണ്ടാവാം . ആത്മ സങ്കർഷങ്ങളുടെ ദിന രാത്രങ്ങൾ എങ്ങനെയാണ് ഒരു പേപ്പറിലേയ്ക്ക് പകർത്താൻ കഴിയുക . ഞാൻ മുറി വിട്ടിറങ്ങുമ്പോൾ കർണ്ണപുടങ്ങളെ അസ്വസ്ഥമാക്കി കൊണ്ടൊരു ചൂളം വിളി മുഴങ്ങി . തള്ള വിരലും അണിവിരലും ചുണ്ടുകൾക്കിടയിൽ വെച്ചു ചൂളം വിളിച്ചെന്നെ തിരികെ വിളിക്കുകയാണ് ദേബാശിഷ് മൽഹോത്രയെന്ന എന്റെ കഥാ നായകൻ . ഇന്ദിരയെന്ന വൻമരം കടപുഴകി വീണപ്പോൾ രക്തസാക്ഷികൾക്കൊപ്പം വേദനിക്കുന്ന വേട്ടക്കാരും ഉണ്ടെന്ന പുതിയ അറിവിലേയ്ക്ക് ഞാൻ കൂടുതൽ അടുക്കുകയാണ് . മൽഹോത്ര ഒന്നല്ല ഒരായിരം കഥകളുടെ സാഗരമാണ് ,അയാളുടെ കഥകളെപ്പറ്റി പിന്നീട് ഞാൻ വിശദമായി എഴുതാം ഇപ്പോൾ എന്റെയും മൽഹോത്രയുടെയും മുന്നിലിരുന്നു ആവി പറക്കുന്ന ചപ്പാത്തിയും പനീർ ടിക്കയും കഴിച്ചു തീർക്കട്ടെ ......

No comments: