Saturday 22 October 2016

മരിച്ചവരെ ഉയിർപ്പിക്കുന്നവനെ നിന്റെ തിരു നാമത്തിനു സ്തുതി


വൈശ്യൻ ദേവസി മരണപ്പെട്ടത്തിന്റെ മൂപ്പതാം പക്കം ഭാര്യ ഷേർളി ദേവസ്സി പറമ്പിലെ കക്കൂസിൽ വെച്ചു ബീഡി വലിച്ചിരിക്കുന്ന ദേവസ്സിയെ കണ്ടു മോഹാലസ്യപ്പെട്ടു വീണു. കാജാ ബീഡിയുടെ മൂടറ്റം വരെ വലിച്ചു കേറ്റിയിരുന്ന വൈശ്യൻ ദേവസി ചേലമ്മയെ നോക്കി പുഞ്ചിരിച്ചു . ഷേർളിയെ ദേവസ്സി വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു ചേലമ്മ .കൂടുതൽ ഇഷ്ട്ടമുള്ള കൂടുതൽ അടുപ്പമുണ്ടായിരുന്ന ഷേർളിയുടെ തോന്നലാണതെന്ന് മക്കളും മരുമക്കളും ഇടവക പള്ളി വികാരി പോലും തറപ്പിച്ചു പറഞ്ഞപ്പോൾ ഷേർളിക്കും കണ്ടതൊക്കെ തന്റെ വെറും തോന്നൽ മാത്രമായിരിക്കുമെന്നു തോന്നി . നാല്പതടിയന്തിരം കഴിഞ്ഞു മന്ത്ര ചൊല്ലി ഉച്ഛാടനം ചെയ്യും വരെ ഇങ്ങനെ ചിലതൊക്കെ കാണുമെന്നു പൊടി മന്ത്രവാദി കൂടിയായ വികാരി സൂചിപ്പിച്ചതോടെ ഷേർലി വികല്പങ്ങളിൽ നിന്നും വിടുതൽ നേടി . അല്ലെങ്കിലും ദേവസ്സി തന്നെ ഉപദ്രവിക്കുമെന്നൊരു പേടിയൊന്നും ചേലമ്മയ്ക്കില്ലായിരുന്നു ,മരണപ്പെട്ടു എന്നത് തന്നെ വിശ്വസിക്കാൻ പ്രയാസപ്പെട്ടിരുന്ന ഷേർളി ദേവസ്സി നാല് കൊന്ത ഒരുമിച്ചു ചൊല്ലി മരിച്ചാത്മാക്കൾക്കു മോക്ഷപ്രാപ്തിയുണ്ടാകാൻ തമ്പുരാനോടപേക്ഷിച്ചു .
അംബാല കന്റോണ്മെന്റിലെ പട്ടാള ബാരക്കിൽ ഉറങ്ങാൻ കിടന്ന ലാൻസ് നായിക്ക് റെജി ദേവസി അപരിചിതനായ ആരെയോ കണ്ടാണ് പുറത്തേക്കിറങ്ങിയത് . അടുത്തു ചെല്ലും തോറും അവ്യക്തമാകുന്ന ആ രൂപത്തിന് രണ്ടു മാസം മുൻപ് മരണപ്പെട്ടു പോയ അപ്പൻ വൈശ്യൻ ദേവസ്സിയുടെ മുഖമാണെന്ന് അയാൾക്ക് തോന്നി . അസാമാന്യ ധൈര്യം ഉണ്ടായിരുന്ന റെജി ആ രൂപത്തിനു പിന്നാലെ ഒരു പാടു ദൂരം മുന്നോട്ടോടിയെങ്കിലും വെറുകൈയ്യോടെ മടങ്ങി . ബാരക്കിൽ തിരിച്ചെത്തിയ റെജിയെ വരവേറ്റത് പട്ടാളക്കാരുടെ പരിഹാസമായിരുന്നു ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യർ കാണാൻ പാടില്ലാത്ത കാഴ്ച കണ്ടവനെപ്പോലെ റെജി ദേവസ്സി കരിമ്പടത്തിനുള്ളിൽ കിടന്നു വിറച്ചു വിറങ്ങലിച്ചു .
സെക്കൻഡ് ഷോ കഴിഞ്ഞു തീയേറ്ററും പൂട്ടി പുറത്തേക്കിറങ്ങുമ്പോഴാണ് രാമുവണ്ണൻ തീയേറ്ററിനുള്ളിൽ നിന്നും ഒരു മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടു തിരികെ കയറിയത് . ഇരുളിന്റെ മറ പറ്റി ആരോ ഒരാൾ കസാരകളിൽ ഒന്നിൽ ഗാഢ നിദ്രയിലാണ് . കൈയിലുണ്ടായിരുന്ന ടോർച്ചിന്റെ വെട്ടം മുഖത്തേയ്ക്കടിച്ചു രാമുവണ്ണൻ അയാളെ കുലുക്കി വിളിച്ചു.തിരിഞ്ഞയാളുടെ മുഖം കണ്ട രാമുവണ്ണൻ അലറി വിളിച്ചു കൊണ്ടു പുറത്തേയ്‌ക്കോടി . പിറ്റേന്ന് രാവിലെ മുതൽ അയാൾ ആരുടെയും മുഖത്തേയ്ക്കു നോക്കാൻ കഴിയാത്തവനെ മുറിയിൽ തന്നെ അടച്ചിരുന്നു .അയാൾ കണ്ടത് നാല് മാസം മുൻപ് മരിച്ചു പോയ വൈശ്യൻ ദേവസ്സിയെ ആണെന്ന് നാട്ടിലൊക്കെ വാർത്ത പരന്നു .
വരിക്കപ്പറമ്പിൽ അച്ചൻ പ്രേതോച്ഛാടനത്തിൽ നൈപുണ്യം നേടിയ വൈദീകനാണ് . കുരിശു കാട്ടി ഏതു മറുതയെയും നിലയ്ക്കു നിർത്താൻ കഴിയുന്ന മഹാ പ്രഭാവമുള്ള സന്യാസി . സഭയ്ക്കുള്ളിൽ തന്നെ അച്ചന്റെ പ്രവർത്തികളോട് വെറുപ്പും അവജ്ഞയും ഉള്ളവർ ധാരാളമുണ്ട് . നാട്ടു വൈദ്യം പഠിച്ച അച്ചൻ നല്ലൊരു വിഷ ഹാരി കൂടിയാണ് .വിഷമിറക്കാൻ എന്ന വ്യാജേനയാണ് പ്രേതോച്ഛാടനത്തിനായി ആളുകൾ വരിയ്ക്കാപ്പറമ്പിൽ അച്ചനെ വന്നു കണ്ടിരുന്നത് .
കപ്യാർ കുഞ്ഞപ്പൻചേട്ടൻ അച്ചനോടൊരു സ്വകാര്യം പറഞ്ഞു . വൈശ്യൻ ദേവസ്സിയുടെ കുഴിമാടത്തിനു അരികിൽ നിന്നും കുന്തിരിക്കത്തിന്റെ സുഗന്ധം പരക്കുന്നത്രെ . ഒന്നല്ല രണ്ടല്ല കഴിഞ്ഞ ആറു മാസമായി കുഞ്ഞപ്പനിതു ശ്രദ്ധിക്കുന്നു .പള്ളി കർമ്മങ്ങൾക്കു കുന്തിരിക്കം പുകയ്ക്കുന്ന തന്നിൽ നിന്ന് തന്നെ ആണു ആ മണം വരുന്നതെന്നാണ് കുഞ്ഞപ്പൻ കരുതിയിരുന്നത് . എന്നാൽ ഇന്നത് ഉറപ്പായിരുന്നു വൈശ്യൻ ദേവസ്സിയുടെ കുഴുമാടത്തിനരികെ മാത്രമാണീ സൗരഭ്യം . വരിക്കാപ്പറമ്പിൽ അച്ചൻ വെള്ള താടി തടവി കുരിശെടുത്തു പ്രാർത്ഥിച്ചു .വേഗം കപ്യാരെ പറഞ്ഞു ഷേർളി ദേവസ്സിയെ വിളിപ്പിച്ചു .
അമ്പാലയിൽ നിന്നും മകനും ബഹറൈനിലുള്ള മകളും മരുമകനും വന്നാൽ മാത്രമേ കല്ലറ തുറക്കാൻ കഴിയൂ എന്നു ഷേർളി ദേവസ്സി കട്ടായം പറഞ്ഞു . തന്റെ പ്രിയതമൻ വിശുദ്ധനോ അശുദ്ധനോ ആവില്ല എന്നു ഷേർളി ദേവസ്സി ഉറപ്പിച്ചു പറഞ്ഞു . അമ്പാലയിൽ നിന്നും റെജി ദേവസിയും ബഹറിനിൽ നിന്നും സുജി ചാക്കോയും കെട്ടിയോനും വന്നതിനു ശേഷം പ്രാർത്ഥനകളോടെ വരിക്കപറമ്പിലച്ചൻ കല്ലറയുടെ മൂടി മാറ്റാൻ ആവശ്യപ്പെട്ടു .
മരിച്ചവരെ ഉയിർപ്പിക്കുന്നവനെ നിന്റെ തിരുനാമത്തിനു സ്തുതി , പ്രാർത്ഥന ചൊല്ലി കഴിഞ്ഞതും ഒരു ദിവ്യ പ്രകാശം കല്ലറയിൽ നിന്നും പുറത്തേയ്ക്കു വന്നു. മരിച്ചപ്പോൾ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ഇരു കൈയും കൂപ്പിയതാ വൈശ്യൻ ദേവസ്സി കുഴിയിൽ കിടക്കുന്നു . കപ്പ്യാർ കുഞ്ഞപ്പൻ ചേട്ടൻ വിറച്ചു കൈയ്യിൽ പിടിച്ചിരുന്ന ഹാനാൻ വെള്ളത്തിന്റെ കുപ്പി താഴേയ്ക്ക് വീണിരിക്കുന്നു . ഷേർളി ദേവസ്സി തന്റെ പ്രിയതമനെ ഒന്ന് കൂടി നോക്കി .മകനും മരുമകനും തല ചുറ്റി വീണ മകൾ സുജി ചാക്കോയുമായി സിമിത്തേരിക്കു പുറത്തേയ്ക്കു പോയി . വരിക്കാപ്പറമ്പിലച്ചൻ കല്ലറ മൂടാൻ ആജ്ഞാപിച്ച ശേഷം ശവക്കോട്ടയിലെ ദേവാലയത്തിനുള്ളിലേയ്ക്ക് കയറിപ്പോയി .
അടുത്ത വ്യാഴാഴ്ച മരിച്ചവരുടെ തിരുനാളാണ് അതിനു ശേഷം അഴുകാത്ത ശരീരങ്ങളെ പ്രത്യേക പേടകത്തിലാക്കി കല്ല് കെട്ടി കടലിൽ താഴ്ത്തുമത്രേ . തന്റെ പ്രിയതമൻ പ്രേതമല്ല മറിച്ചു ജീവിച്ചിരിക്കുമ്പോൾ ചെയ്ത നന്മകളുടെ ബലത്തിലാണ് അഴുക്കാതിരിക്കുന്നതെന്നു ഷേർളി ദേവസ്സിയും മക്കളും വിശ്വസിച്ചു . ബഹറിനിൽ നിന്നും മകൾ വരാനെടുത്ത നാലു ദിവസത്തിനു വേണ്ടി എംബാം ചെയ്തു സൂക്ഷിച്ചതിനാലാണ് ദേവസ്സി അഴുകാത്തതെന്നു ശാസ്ത്ര സ്നേഹികളായ യുക്തി വാദികൾ പറയുന്നു .
എന്തായാലും വ്യാഴാഴ്ച്ച വൈകിട്ടു വൈശ്യൻ ദേവസ്സിയുടെ വീട്ടു മുറ്റത്താകെ കുന്തിരിക്കത്തിന്റെ മണം പരന്നു . വൈശ്യൻ ദേവസ്സി വെള്ളമൊഴിച്ചു വളർത്തിയ വരിക്ക പ്ലാവ് കാറ്റും മഴയും ഇല്ലാതിരുന്നിട്ടും കടയോടെ കടപുഴകി വീണു . കല്ലു കെട്ടിയ പ്രേത പേടകം കടലിന്റെ ആഴങ്ങളിൽ മുങ്ങി താഴുമ്പോൾ വരിക്കാപ്പറമ്പിൽ അച്ചൻ ഉച്ചത്തിൽ പ്രാർത്ഥിച്ചു .
മരിച്ചവരെ ഉയിർപ്പിക്കുന്നവനെ നിന്റെ തിരു നാമത്തിനു സ്തുതി
മരിച്ചവരെ ഉയിർപ്പിക്കുന്നവനെ നിന്റെ തിരു നാമത്തിനു സ്തുതി 

No comments: