Monday 17 October 2016

ആത്മമിത്രം മടങ്ങുമ്പോൾ


താഴെപീടികയിൽ അഷറഫ് മയ്യത്തായി !ഇന്ന ലില്ലാഹി വാ ഇന്ന ഇലാഹി രജ യൂൻ ദൈവത്തിൽ നിന്നും വന്നവനെ നിനക്ക് അവന്റെ അടുത്തേയ്ക് തിരികെ പോയേ മതിയാവു എന്നർത്ഥം വരുന്ന പ്രാർത്ഥന ഷഫീക്ക് ചൊല്ലി കൊണ്ട് തുടർന്നു, ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതാ രാവിലെ ഉണർന്നില്ല സുഖ മരണം ഷഫീക്ക് പറഞ്ഞതപ്പടി ഹൃദയം പൊട്ടുന്ന വേദനയോടാണ് ഞാൻ കേട്ടത് . തലയണ തലപ്പിൽ മുഖമമർത്തി ഞാൻ അടക്കം കരഞ്ഞു നിയന്ത്രിക്കാൻ ഏറെ ശ്രമിച്ചിട്ടും ആ വാർത്ത നൽകിയ ആഘാതം ഒരു പെരുമഴയിൽ നിറഞ്ഞൊഴുകുന്ന ജലസരണി പോലെൻറെ നയനങ്ങളെ സജലമാക്കികൊണ്ടിരുന്നു . അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു അഷറഫ് എനിക്ക് ,ഒരു ഉമ്മയുടെ വയറ്റിൽ പിറക്കാതെ പോയതെന്നൊക്കെ ഭംഗി വാക്കു പറയുമെങ്കിലും അതിനുമേറെ അപ്പുറമായിരുന്നു എനിക്കവൻ .
എനിക്കു മുകളിൽ അവൻ കിടന്നിരുന്ന ബെർത്തിൽ നിന്നും തല പുറത്തേയ്ക്കിട്ടു ചായ ഉണ്ടാക്കെടാ ഓസേപ്പേ എന്ന വിളി ഇനി ഉണ്ടാവില്ല . കന്യാകുമാരിക്കാരൻ ഔസേപ്പ് ചാക്കോ എന്ന ഞാനും കാസർഗോഡ് നിന്നും വന്ന അഷ്‌റഫ് എന്ന അച്ചപ്പൂവും എങ്ങെനെ ഇത്രമേൽ ആത്മ മിത്രങ്ങളായി .പ്രവാസം എന്ന മൂന്നക്ഷരം മാത്രാമണത്തിനുത്തരം അല്ല അതിനും മേലെ അവൻ എന്നിലേക്കെത്തപ്പെടേണ്ടവനായിരുന്നു .പരിചയപ്പെട്ട ആദ്യ ദിനം മുതൽ എനിക്കാരോ ആയിരുന്നു അവൻ .അഷറഫിന്റെ കൈയ്യൊപ്പോടു കൂടിയ ബിരിയാണിയാണവനെ എന്റെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കുന്നത് .ഉദരത്തിലൂടെ അവൻ എന്റെ ഹൃദയത്തിലേയ്ക്കൊരു കോണി വെച്ചു കയറുകയായിരുന്നു . അവനുള്ളപ്പോൾ ഒരു വെള്ളിയാഴ്ച്ച പോലും അവന്റെ ബിരിയാണിയില്ലാതെ കടന്നു പോയിട്ടില്ല .
നല്ല മനുഷ്യമ്മാരെ പടച്ചോൻ അധികകാലം ഈ ഭൂമിയിൽ വെച്ചോണ്ടിരിക്കില്ല ഓൻ നല്ലവൻ മാത്രമല്ലായിരുന്നു അതിനും മേലെയായിരുന്നു അതോണ്ടാവും, കബീറിക്കാ കട്ടിലിൽ വന്നിരുന്നെന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു .
ഔസേപ്പങ്കിളേ എന്റെ ഉപ്പാ .. കുഞ്ഞു സൈഫാൻ എന്നെ നോക്കി കരയുകയാണ് എന്റെ മകൻ തൊമ്മിയുടെ പ്രായമാണവന് .അഷ്റഫും ഞാനും ഒരുമിച്ചാണ് നിക്കാഹിനു നാട്ടിലെത്തിയതും ഞങ്ങൾക്കൊരുമിച്ചാണ് മക്കൾ ഉണ്ടായതും കാസർഗോഡിനും കന്യാകുമാരിക്കും ഇടയിലുള്ള ദൂരം ഞങ്ങളൊരുമിച്ചു ഒരു പാട് തവണ മറികടന്നിട്ടുണ്ട് എന്നിട്ടിപ്പോൾ അവന്റെ അവസാന യാത്രയ്ക്ക് ഞാൻ ഇവിടെ ഏഴാം കടലിനിക്കരെ തനിച്ചായതു പോലെ ,
ഷഫീക്കും കബീറിക്കയും മയ്യത്ത് നമസ്‌കാരത്തിനായി പോകാൻ ഒരുങ്ങിയപ്പോൾ ഒരു തോന്നൽ വെറുതെ അവരെ അനുഗമിക്കണമെന്ന് . പരേതന്റെ ആത്മാവ് സ്വർഗത്തിൽ ആയിരിക്കാൻ ഹൃദയം നിറഞ്ഞ പ്രാർത്ഥനകളുമായി അവർക്കരികിൽ ഞാൻ നിൽക്കെ ഒരു ബിരിയാണിയുടെ സുഗന്ധം അന്തരീക്ഷത്തിൽ ഒഴുകി വന്നു . അതവന്റെ മണമായിരുന്നു അവന്റെ ആത്മാവിന്റെ കൈയ്യൊപ്പുള്ള മസാലക്കൂട്ടുകളുടെ ഹൃദയ ഹാരിയായ സുഗന്ധം . ഒരു ഉൾവിളി പോലെ രാവിലെ ഷഫീക് പ്രാർത്ഥിച്ച ആ പ്രാർത്ഥന എന്റെ ചുണ്ടിൽ നിന്നും പുറത്തേയ്ക്കൊഴുകി .
ദൈവത്തിൽ നിന്നും വന്നവർക്കു അവന്റെ അടുത്തേയ്ക്കു മടങ്ങിപ്പോയെ മതിയാകൂ
ഇന്ന ലില്ലാഹി വാ ഇന്ന ഇലാഹി രജ യൂൻ, ഇന്ന ലില്ലാഹി വാ ഇന്ന ഇലാഹി രജ യൂൻ

No comments: