Tuesday 29 March 2016

അപ്രതീക്ഷിതമായെത്തിയ അപരിചിതൻ

ഇന്നലെ വൈകുന്നേരം അവിചാരിതമായി ഒരു താടിക്കാരനെ പരിചയപ്പെട്ടു, ചിര പരിചിതമായ മുഖവും മനസു കീഴടക്കുന്ന പാൽ പുഞ്ചിരിയുമായി അയാൾ എനിക്കരികെ ഇരുന്നു രണ്ടാവർത്തി ഞാനാ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു പരിചിതമായ ഒരു പാട് മുഖങ്ങൾ മനസിലൂടെ കടന്നു പോയി ഇല്ലാ പെട്ടന്ന് കിട്ടുന്നില്ല .
ഇനിയും നീയെന്നെ അറിയുന്നില്ലേ ? അപരിചിതന്റെ ഘന ഗാംഭീര്യമാർന്ന ശബ്ദം ഡോൾബി സിസ്റ്റത്തിൽ എന്ന പോലെ മുഴങ്ങി ഞാൻ തലപുകഞ്ഞു ആലോചിച്ചു ആരായിരിക്കും ഇത് ???
നിന്നോട് എന്നെ പഠിപ്പിച്ചവനും ഇത് പോലെയായിരുന്നു എന്ന് പറഞ്ഞയാൾ വലതു കരം വിരിച്ചു എന്റെ നേരെ നീട്ടി . ആണിപ്പാടുകൾ ,ഉണങ്ങാത്ത മുറിവ്, എന്റെ കർത്താവേ എന്റെ ദൈവമേ ഞാൻ ചാടിയെഴുന്നേറ്റു.
ഉദ്ധിതനായ ക്രിസ്തുവാണെന്റെ മുന്നിലെ താടിക്കാരൻ എന്നെനിക്കു വിശ്വസിക്കാനായില്ല ,
ഒന്നു നുള്ളി നോക്കിക്കോട്ടെ ? ഞാൻ ആ കരം പിടിക്കനാഞ്ഞു അവൻ എന്നെ തോളിൽ കൈയ്യിട്ടു ചേർത്തിരുത്തി ഞങ്ങൾ പരസ്പ്പരം സംസാരിച്ചു തുടങ്ങി ആത്മ സ്നേഹിതനോടെന്ന പോലെ ഞാൻ അവനു മുന്നിൽ എന്നെ തുറന്നു വെച്ചു . എല്ലാം നല്ല ശ്രോതാവിനെപ്പോലെ കേട്ടിരുന്ന അവൻ അവസാനം എന്നോടൊരു ചോദ്യം ചോദിച്ചു .
ആരായി അറിയപ്പെടാനാണ് നീയാഗ്രഹിക്കുന്നത് ??
കവി,കഥാകൃത്ത്‌ , സംവിധായകൻ , എഴുത്ത് , രാഷ്ട്രീയം ,സിനിമ , ഇഷ്ട്ടപ്പെട്ട മേഖലകൾ ഒരു പാടുണ്ട് പക്ഷെ എന്റെ ഉത്തരം വളരെ പ്പെട്ടന്നായിരുന്നു.
ഒരു മനുഷ്യസ്നേഹി എന്നറിയപ്പെടാനാണ് എനിക്കാഗ്രഹം കർത്താവേ !!!
സ്വത സിദ്ധമായ പാൽ പുഞ്ചിരിയോടെ എന്റെ തോളിൽ തട്ടി അവൻ ചോദിച്ചു
നിനക്കധികമായുള്ള വീടുകളിൽ ഒന്ന് വിറ്റു പാവപ്പെട്ടവർക്കു കൊടുക്കാമോ ?
അത് കർത്താവേ ഞാൻ മരുഭൂമിയിൽ ചോര നീരാക്കിയുണ്ടാക്കിയ ... മുഴുവിപ്പിക്കും മുൻപ് കർത്താവിടപെട്ടു പോട്ടെ നിന്റെ ഭാര്യയുടെ ആഭരണങ്ങളിൽ പാതി നിർദ്ധനരായ യുവതികൾക്കു കൊടുക്കാമോ ??
അത് കർത്താവേ അവളു സമ്മതിക്കത്തില്ല അഥവാ സമ്മതിച്ചാൽ തന്നെ പകുതിയും സ്റ്റെറ്റ് ബാങ്കിൽ പണയത്തിലല്ലായോ....
പോട്ടെ നിന്റെ ഈ മാസത്തെ ശമ്പളം മുഴുവൻ പാവത്തുങ്ങൾക്ക് കൊടുക്കാമോ ?
കർത്തവിതെന്നാ തന്നേം പിന്നേം കാശു മാത്രം ചോദിച്ചോണ്ടിരിക്കുന്നത് ? ഈ മാസത്തെ ശമ്പളത്തിനല്ലേ കുഞ്ഞുമോൾക്കു പാദസരം വാങ്ങാമെന്നേറ്റത്,പിന്നെ പലിശ,പാൽ പത്രക്കാരൻ ഇതെല്ലാം ഞാൻ എവിടുന്നുണ്ടാക്കും
ഇനി ചോദ്യം വേണ്ട എന്നഭാവത്തിൽ ഞാൻ തലകുനിച്ചിരുന്നു , ക്രിസ്തു മെല്ലെ എഴുന്നേറ്റു ദൂരേയ്ക്ക് നടന്നു പോയി . ഒരു പാടു ആഗ്രഹിച്ചോരാളെ തൊട്ടടുത്തു കിട്ടിയിട്ടും ഒന്നു തലയിൽ കൈവെച്ചു അനുഗ്രഹം പോലും വാങ്ങാനാകത്ത ഞാൻ നിരാശനായി.
കർത്താവു പറഞ്ഞ വ്യവസ്ഥകൾ ഒന്നും അംഗീകരിക്കാതെ തന്നെ ഞാൻ മനുഷ്യ സ്നേഹിയാകും . എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഫേസ് ബുക്കിൽ രണ്ടു മനുഷ്യ സ്നേഹം തുളുമ്പുന്ന അപ് ഡേറ്റുകൾ ഇടും അങ്ങനെ എന്നെ വായിക്കുന്ന എല്ലാവരും എന്നെ മനുഷ്യ സ്നേഹിയെന്നു പ്രകീർത്തിക്കും

No comments: