Saturday 10 September 2016

ഏഴാം സ്വർഗ്ഗം തേടുന്നവർ

ഗ്രിഗറി ഹാലിം കീവിൽ നിന്നും എത്തിയതു മുതൽ അസ്വസ്ഥനായിരുന്നു . മിഖായേൽ ബൾക്കോവിന്റെ മാസ്റ്ററും മാർഗ്ഗരീത്തായും മുഴുവിപ്പിക്കാതെ അയാൾ കട്ടിലിലേയ്ക്ക് ചാഞ്ഞു കിടന്നു . ഈത്തപ്പഴം പഴുപ്പിക്കുന്ന വരണ്ട കാറ്റ് തുറന്നിട്ട ജനലിലൂടെ അകത്തെ ശീതികരണിയുടെ തണുപ്പിനെ കീഴടക്കുമെന്ന് തോന്നിയപ്പോൾ  ഗ്രിഗറി എഴുന്നേറ്റു ചെന്നു ജനാലകൾ കൊട്ടിയടച്ചു .
കീവിൽ നിന്നും വാങ്ങിയ നേമിറോഫിൽ ഒരെണ്ണം തൊണ്ട തൊടാതെ വിഴുങ്ങിയയാൾ വീണ്ടും കട്ടിലിലേയ്ക്ക് ചാഞ്ഞു . ബീതോവന്റെ ഏഴാം സിംഫണിയുമായി ഐ ഫോൺ ശോക രാഗത്തിൽ പാടി.
മസൗദ്‌ നീയെവിടെ ആയിരുന്നു ഞാൻ നിനക്ക് വേണ്ടി എത്ര കാത്തിരുന്നെന്നോ ?
മറുതലയ്ക്കൽ നിന്നും മറുപടി ഒന്നുമില്ലാതെ ഫോൺ നിശബ്ദമായി . ഗ്രിഗറി എഴുന്നേറ്റു കൈയിലുള്ളതെല്ലാം വേഗം ബാഗിലാക്കി അസ്തമിക്കാത്ത സൂര്യനുള്ള തെരുവോരത്തെയ്ക്കിറങ്ങി .പോലീസ് മസൗദിനെ പിടിച്ചിരിക്കുന്നു  ഇനിയീ സിം കൈയ്യിൽ ഇരുന്നാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ വലുതാണ് . ആദ്യം കണ്ട ബിന്നിലേയ്ക്കയാളാ സിം ചീന്തിയെറിഞ്ഞു ഇനിയുള്ള ദിന രാത്രങ്ങൾ ദുഷ്കരമാകുമെന്നു ഗ്രിഗറി മനസ്സിൽ കണക്കു കൂട്ടി .
കറുപ്പിന്റെ വ്യാപാരികൾ ഒരിക്കലും ദുർബല മനസ്ക്കരായിക്കൂടാ കാരണം ഇതിലെ അപകട സാധ്യതകൾ കാലേ കൂട്ടി അറിഞ്ഞിട്ടാണ് സകലരും ഈ പണിക്കിറങ്ങുന്നത് . എത്രത്തോളം സാഹസീകരാകുന്നുവോ അത്രത്തോളം കൂടുതൽ പ്രതിഫലം അതാണീ കച്ചവടത്തിന്റെ രീതി ശാസ്ത്രം ഇതിനിടയിൽ കുടുംബം കുട്ടികൾ ഭാവി ഒന്നും ഉണ്ടായിക്കൂടാ അഥവാ ഉണ്ടെങ്കിൽ ഈ പണിക്കു വരാതിരിക്കുക . ഗ്രിഗറി മനസ്സിനെ സ്വാന്തനിപ്പിക്കാൻ ആദ്യം കണ്ട ഡാൻസ് ബാറിലേയ്ക്ക് കയറി . അരണ്ട വെളിച്ചത്തിന്റെ സുരക്ഷിതത്വം ഗ്രിഗറിയെ തെല്ലൊന്നുമല്ല സ്വാന്തനിപ്പിച്ചത് എങ്കിലും ഇനിയെന്തെന്ന ചിന്ത അയാളെ ആകുലനാക്കി.

മസൗദ്‌ വന്നു വാങ്ങിയാലേ കച്ചവടം പൂർണ്ണമാവൂ ഇനിയിപ്പോൾ നിധി കാക്കുന്ന ഭൂതത്തെപ്പോലെ  എത്രകാലമാണ് താൻ ഈ വിഷ സഞ്ചിയും തൂക്കി ഈ ഊഷരതയിൽ അലയേണ്ടത് . വെളുക്കും വരെ കിട്ടിയ സുരക്ഷിതത്വം അവസാനിച്ചിരിക്കുന്നു ഇനി എവിടെ, എങ്ങനെ ? പോക്കറ്റിൽ അവശേഷിച്ച മുന്നൂറു ഡോളറിൽ തീരുന്നതാണ് തന്റെ സ്വാതന്ത്രം അതിനു മുൻപ് സുരക്ഷിതമായി ആർക്കെങ്കിലും കൈമാറ്റം ചെയ്യാൻ കഴിഞ്ഞാൽ ഇനിയൊരു കച്ചവടം നടത്തേണ്ടി വരില്ല .പക്ഷെ ഒട്ടു സുരക്ഷിതമല്ലാത്ത ഒരു അപരിചിത നഗരത്തിൽ ആരെയാണ് വിശ്വസിക്കുക.

നിങ്ങൾ എന്തെങ്കിലും പ്രോബ്ളത്തിലാണോ ? കറുത്ത മുടിയുള്ള ഇരു നിറക്കാരൻ ടാക്സി ഡ്രൈവറുടെ ചോദ്യം ഒരമ്പു പോലെയാണ്  ഗ്രിഗറിയുടെ ഹൃദയത്തിലേയ്ക്ക് സ്വീകരിക്കപ്പെട്ടത് .തന്റെ  മുഖം കണ്ടാൽ പരിഭ്രാന്തിയുള്ളവനെപ്പോലെ തോന്നുമോ ? തല  വെട്ടിച്ചയാൾ കാറിന്റെ സൈഡ് ഗ്ലാസ്സിലേയ്ക്  മുഖം താഴ്ത്തി .പിന്നിൽ നഗരം ഹാലജൻ സൂര്യനിൽ പ്രകാശിച്ചു നിൽക്കുകയാണ് അല്ലെങ്കിലും ഈ നഗരത്തിൽ സൂര്യൻ അസ്തമിക്കാറില്ലല്ലോ .ഗ്രിഗറിയുടെ മൗനം ഡ്രൈവറെ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും വിലക്കി .റേഡിയോയിൽ റിക്കി മാർട്ടിൻ മധുരമായി പാടുന്നു നോ ബഡി വാന്റ്‌സ് ടു ബി ലോൺലി പക്ഷെ താനീ നഗരത്തിൽ തനിച്ചായിരുന്നു . ആകെ ബന്ധപ്പെടേണ്ട ആളും ലക്ഷം ഡോളർ വിലയുള്ള ചരക്കുമായി അലാവുദീന്റെ അത്ഭുത ലോകം പോലെ വിളക്കിൽ നിന്നുയർന്ന നഗര വീഥികളിൽ താൻ അലയാൻ തുടങ്ങിയിട്ടിന്ന് രണ്ടു പകലുകൾ കഴിഞ്ഞിരിക്കുന്നു .

നിങ്ങൾ ഇന്ത്യക്കാരനാണോ ? അപ്രതീക്ഷിതമായ ചോദ്യം കേട്ടതും ടാക്സി ഡ്രൈവർ റേഡിയോയുടെ വോളിയം പൂജ്യത്തിലേയ്ക്ക് താഴ്ത്തി മറുപടി പറഞ്ഞു  .എസ് സാർ ഞാൻ ഇന്ത്യക്കാരനാണ് .
കീവിൽ തനിക്കൊരു ഇന്ത്യൻ കൂട്ടുകാരൻ ഉണ്ടായിരുന്നു സോവിയറ്റ് കാലഘട്ടത്തിൽ ഉന്നത ബിരുദത്തിനു വന്ന  ഒരു ഐസക് . ഇന്ത്യക്കാർ വിശ്വസിക്കാൻ കൊള്ളാവുന്നവരാണ് ഞാൻ താങ്കളെ വിശ്വസിച്ചോട്ടെ ?
ദിവസവും നൂറിലധികം യാത്രക്കാർ കയറുന്ന വാഹനമാണ് സാർ ഇത് അങ്ങേയ്ക്കു ധൈര്യമായി പറയാം
എന്താണ് നിങ്ങളുടെ പേര് ? ഏതെങ്കിലും മുസ്‌ലിം നാമധാരിയാണോ എന്ന് തിരിച്ചറിയാനുള്ള ലിറ്റ് മസ് ടെസ്റ്റായിരുന്നു ഗ്രിഗറിക്കാ ചോദ്യം . കൂടുതൽ മുന്നോട്ടു പോകാണോ വേണ്ടയോ എന്നറിയാനുള്ള ചൂണ്ട .
രാജു ജോസഫ് , ഞാൻ തെക്കേ ഇന്ത്യക്കാരനാണ് താങ്കൾ കേട്ടിട്ടുണ്ടാവണം ഞങ്ങളുടെ നാടിനെപ്പറ്റി !
ഗ്രിഗറിക്കു രാജുവിനെ അളക്കാൻ കൃത്യമായ മാപിനിയുണ്ടായിരുന്നു  ,ഓരോ ചോദ്യങ്ങളിലും അയാൾ ഏറ്റവും അനുയോജ്യനായ പങ്കാളിയിലേയ്ക്കാണ് എത്തിപെടുന്നതെന്ന തോന്നൽ ഗ്രിഗറിയുടെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചു .ഒടുവിൽ ഗ്രിഗറി ആ നിഗൂഢതയുടെ കെട്ടഴിച്ചു താൻ വഹിക്കുന്ന നിധി പേടകത്തിന് അനുയോജ്യനായ അവകാശിയെ കണ്ടെത്താൻ സഹായിച്ചാൽ  ഒരു ലക്ഷം ഡോളർ സമ്മാനം !
സഞ്ചാരിയുടെ വാഗ്ദാനം കേട്ട രാജു ഒരു നിമിഷം കാറിന്റെ മുഴുവൻ സീറ്റിലേയ്ക്കും ചാരിയിരുന്നു . നാട്ടിൽ ഒരു ഇന്നോവാ വാങ്ങാൻ കഴിയുന്ന അന്ന് മടങ്ങാൻ ഇരുന്നയാളിന്റെ  കാതിലേക്കാണ്‌ ഒറ്റയടിക്ക്ആറു  ഇന്നോവ വാങ്ങാനുള്ള തുകയുടെ വാർത്ത എത്തുന്നത് .രാജു ആൾപ്പാർപ്പില്ലാത്ത തെരുവോരം നോക്കി ടാക്സി ഒതുക്കി നിർത്തി .ഗ്രിഗറിയെ  അയാൾക്ക് ദൈവദൂതനെപ്പോലെ തോന്നപ്പെട്ടു .കയ്യിലിരുന്ന തുകൽ ബാഗിൽ നിന്നും  ഗ്രിഗറിയാ നിധിപേടകം അര മണിക്കൂർ മുൻപ് മാത്രം പരിചയപ്പെട്ട ടാക്സി ഡ്രൈവർക്കു മുന്നിൽ തുറന്നു വെച്ചു .

ഗ്രിഗറി ഹാലിമിന് ജീവിതത്തിലെന്നോളം കാണാൻ കഴിയാത്ത ആത്മാർത്ഥതയുമായി രാജു ജോസഫ് എന്ന ടാക്സിക്കാരൻ മുൻപൊരിക്കൽ പോലും  കാണാത്ത കച്ചവട കേന്ദ്രങ്ങളിലേയ്ക്ക് കൈ പിടിച്ചു നടത്തി . നിയമവും  ശിക്ഷകളും കഠിനമായ ലോകത്തിന്റെ ഈ ഭാഗത്തും ഇതെല്ലാം സുലഭമാണെന്ന അറിവ് ,റിസ്ക് കൂടുംതോറും പ്രതിഫലവും വലുതായിരിക്കുമെന്ന തിരിച്ചറിവ് വെറുമൊരു കാരിയർ മാത്രമായി ഒതുങ്ങി പോയ ഭൂത കാലത്തെക്കുറിച്ചോർത്തയാൾക്കു ലജ്ജ തോന്നി .

മുൻപൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത യുക്രൈനി വെള്ളാരം കണ്ണുകാരൻ   രാജു ജോസെഫെന്ന മധ്യതിരുവിതാം കൂർ നസ്രാണിയുടെ   മനസാക്ഷി സൂക്ഷിപ്പുകാരനും വ്യവസായ പങ്കാളിയും ആയി മാറിക്കഴിഞ്ഞ അന്നു മുതൽ കഥ ഹെയർപിൻ വളവിലേയ്ക്ക് കടക്കുകയാണ് .അപകടം പതിയിരിക്കുന്ന താഴ്വരകളിലൂടെ  കൂടുതൽ സാഹസികമായ യാത്രകൾ  . ഡെൻസാ നദിക്കരയിൽ നതാഷാ ഗ്രിഗറി നട്ടു നനയ്ക്കുന്ന മരിജുവാന പാടത്തെ വിളഞ്ഞ പൂവിന്റെ ഗന്ധവുമായി ഒരു കാറ്റ്  മണൽത്തരികളെ പറപ്പിച്ചു കൊണ്ട് ആഞ്ഞടിച്ചു .ആ കാറ്റിന്റെ ലഹരിയിൽ ഗ്രിഗറിയും രാജുവും സ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിലുള്ള ഏതോ ഇരുമ്പു മറയുടെ സുരക്ഷിതത്വത്തിൽ ഉറങ്ങുകയായിരുന്നു

No comments: