Tuesday 19 April 2016

പരകായ പ്രവേശം

അഭ്യന്തര യുദ്ധം ആലെപ്പോയിലെ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് കടന്നപ്പോഴാണ് ബലീഗ് സിറിയയിൽ നിന്നും തന്റെ കുടുംബത്തെ ഇങ്ങോട്ട് കൂട്ടുന്നത്‌ . എട്ടു വയസുള്ള മകൻ ആദവും മകൾ ആമിയും ഭാര്യ റീമയും അടങ്ങുന്ന കൊച്ചു കുടുംബം വളരെ സന്തോഷത്തോടെയാണ് അപ്പനൊപ്പം ചേർന്നത്‌ . കുടുംബം വന്നത് മുതൽ സദാ പ്രസന്ന വദനൻ ആയിരുന്ന ബലീഗിന്റെ മുഖം കൂടുതൽ പ്രകാശമാനമായി . കുട്ടികളുടെ മുടങ്ങി പോയ വിദ്യാഭ്യാസം തുടരാൻ ഒരു സഹായം വേണ്ടിയിട്ടാണ് ബലീഗ് എന്നെ കാണുന്നത് . ചെലവ് കുറഞ്ഞ ഏതെങ്കിലും സ്കൂളിൽ ഒരു അഡ്മിഷൻ വേണം അറബിക് കരിക്കുലം തന്നെ വേണം എന്നു നിർബന്ധമില്ല ഇന്ത്യൻ ആയാലും കുഴപ്പമില്ല പക്ഷെ ഈ കൊല്ലം തന്നെ ചേർക്കണം. ആവുന്ന സഹായം വാഗ്ദാനം ചെയ്തു ഞാൻ അയാളെ തിരികെ അയച്ചു .
കുറഞ്ഞ ഫീസുള്ള അറബിക് കരിക്കുലം സ്കൂളിൽ തന്നെ അഡ്മിഷൻ ശരിയായ വാർത്ത അറിയിക്കാനാണ് ഞാനയാളെ ഫോൺ ചെയ്യുന്നത്. ഞാനറിയിച്ച വാർത്ത കേട്ടയാൾ സന്തോഷിക്കുമെന്നു കരുതിയെങ്കിലും വിങ്ങി പൊട്ടുന്ന ഒരു മറുപടി ആയിരുന്നു അയാളിൽ നിന്നും ഉണ്ടായത് വിമ്മികൊണ്ടയാൾ ചോദിച്ചു ഒന്നു വീട് വരെ വരുമോ ?
ഞാൻ ചെല്ലുമ്പോൾ കൊച്ചു ആദം ഗൗരവ ഭാവത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്, ബലീഗ് എന്നെ സ്വാഗതം ചെയ്തിരുത്തി , ഞാനൊന്ന് കണ്ണോടിച്ചു അസാധാരണമായി ഒന്നുമില്ല
കഴിഞ്ഞ ഒരാഴ്ചയായി മകൻ ആദം ചില പ്രശ്നങ്ങൾ കാട്ടുന്നു !എട്ടു വയസുള്ള വികൃതി കുട്ടിയല്ലേ അതൊക്കെ സ്വാഭാവികം ഞാൻ നിസാരമാക്കി അതല്ല ഞാൻ അവനെ വിളിക്കാം ആദം ...ആദം... അയാൾ നീട്ടി വിളിച്ചു. ഒരനക്കവും ഇല്ലാ, ആദാം.... വിളിയുടെ ശക്തി കൂടി 50 മീറ്റർ മുന്നിൽ നടക്കുന്ന പയ്യൻ തിരിഞ്ഞു പോലും നോക്കുന്നില്ല . ഞാൻ ബാലീഗിനെ നോക്കി അയാൾ ദയനീയ ഭാവത്തിൽ തലതാഴ്ത്തി വീണ്ടും മറ്റൊരു പേര് ചൊല്ലി മകനെ വിളിച്ചു മോത്തെസ് . പയ്യൻ തിരിഞ്ഞു നിന്നു അടുത്തു വന്നു സംസാരം തുടങ്ങി ,ഭയാനകമായ ഗൌരവം അപ്പൻ ബാലീഗിന്റെ കണ്ണുകളിൽ ഭയം തളം കെട്ടുന്നു.
ഒരാഴ്ചയായി അവൻ ആദമല്ല സിറിയയുടെ വടക്കേ അതിരായ സ്വയിദയിൽ കൊല്ലപ്പെട്ട മോത്തെസ് എന്ന പട്ടാളക്കാരനാണ്‌ . നടപ്പും ഇരിപ്പും ഭാവവും എല്ലാം അയാളെപ്പോലെ കൃത്യമായി അയാൾ കൊല്ലപ്പെടുന്നതിനു മുൻപ് നടന്ന സംഭവങ്ങൾ തത്ത പറയും പോലെ വിവരിക്കുന്നു . ബലീഗ് നാട്ടിലുള്ള സഹോദരനെ വിട്ടു സ്വയിദയിൽ അന്വേഷിപ്പിച്ചു മകൻ പറയുന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ എല്ലാം ശരിയാണ് . അകാല ചരമ മടഞ്ഞ മോത്തെസ് എന്ന യുവ സൈനികന്റെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് അത്ഭുതകരമാം വണ്ണം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ ബാലൻ വിവരിക്കുന്നത് .
എനിക്ക് പേടി തോന്നി യക്ഷി , മറുതാ , പ്രേതം ,ആദിയായവയെപ്പറ്റി നാട്ടിൽ വെച്ച് ഒരു പാട് കേട്ടിടുണ്ട്സിനിമയിലും കണ്ടിട്ടുണ്ട് എന്നാൽ ഒരു പരകായ പ്രവേശം ആദ്യം കൺ മുന്നിൽ കാണുകയാണ് അതും ചോരിവാ മാറാത്ത പയ്യനിലൂടെ . തിരികെ ബൈറൂട്ടിൽ പോയി അവിടെ ഏതെങ്കിലും മനോരോഗ ഡോക്ടറെ കാണിക്കാനാണ് അവരുടെ പദ്ധതി അഡ്മിഷൻ ശരിയാക്കിയിട്ടു വേണ്ടെന്നു പറയുമ്പോൾ ഞാൻ തെറ്റിദ്ധരിച്ചാലോ എന്നു കരുതിയാണവർ എന്നെ വിളിച്ചു കാര്യങ്ങൾ മനസിലാക്കിയത്‌. തെല്ലും പരിഭവിക്കാതെ ബലീഗിനെ സ്വാന്തനപ്പെടുത്തി ഞാൻ പുറത്തിറങ്ങുമ്പോൾ വാതിൽക്കൽ നിന്നും ഒരു പട്ടാളക്കാരനെപ്പോലെ കുഞ്ഞു ആദം എന്നെ തടഞ്ഞു നിർത്തി .
ഇന്ത മിന വേൻ ? നീയെവിടുത്തുകാരനാണ് ? ആനാ മിൻ ഹിന്ദ്‌, ഞാൻ ഇന്ത്യക്കാരനാണ് , ഹിന്ദി കൊയസ് യെല്ലാ റോ... ഇന്ത്യക്കാർ നല്ലവരാണ് വേഗം പോകൂ എന്ന പുറകിൽ പിടിച്ചൊരു തള്ള് തള്ളി . ഞാൻ അത്ഭുത ലോകത്തായിരുന്നു ആദം ജനിച്ച പട്ടണത്തിൽ നിന്നും 458 കിലോമീറ്റർ അകലെയുള്ള പട്ടണത്തിൽ അവൻ ജനിക്കും മുൻപു മരിച്ചൊരു പട്ടാളക്കാരൻ ഒരു സുപ്രഭാതത്തിൽ ആദാമിൽ പരകായ പ്രവേശം നടത്തുക .
കുഞ്ഞായിരിക്കുമ്പോൾ മുത്തശ്ശി പറഞ്ഞു തന്ന കഥകളിലെ ഗതി കിട്ടാതെ അലയുന്ന ആത്മാക്കൾ സത്യമാവാം അല്ലെങ്കിൽ ഒരു തരം മനോരോഗം. എട്ടു വയസു മാത്രം പ്രായമുള്ള ആദമെങ്ങനെ മനോരോഗിയാകും . ഈ ലോകം നിഗൂഡതകളുടെതു കൂടിയാണ് ശാസ്ത്രം എത്ര പുരോഗമിച്ചാലും ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ തന്നെ തുടരും .................

No comments: