Friday 12 August 2016

കിന്നാര തുമ്പിയെ മോഹിച്ച കൗമാരക്കാരൻ


ക്ലാസ്സു തുടങ്ങി കഴിഞ്ഞു വന്ന റോഷൻ എന്നെ നോക്കി കണ്ണിറുക്കി ,ആകാംക്ഷ ഭരിതമായ ഒരു മണിക്കൂറിനു ശേഷം കാത്തിരുന്ന മണി മുഴങ്ങിയതും ഞാൻ ഓടി അവന്റെ അടുത്തു ചെന്നിരുന്നു . ഒന്നും മിണ്ടാതെ കുറച്ചു നേരം മുഖം പൊത്തിയിരുന്ന ശേഷം അവൻ സ്ഫോടനം പോലെ പ്രതികരിച്ചു എന്റെ പൊന്നളിയാ ഒന്നു കാണേണ്ടതു തന്നെ ഒന്നു കണ്ടാലൊന്നും മതിയാകില്ല. റോഷൻ കഥ പറഞ്ഞു തുടങ്ങിയതും ഫസ്റ്റ് പ്രീ ഡിഗ്രി ജി ബാച്ചിലെ ചരിത്ര വിദ്യാർത്ഥികളിലെ സകലമാന ആൺകുട്ടികളും അവന്റെ ചുറ്റും തടിച്ചു കൂടി .നിമ്ന്നോന്നതികളും കയറ്റിറക്കങ്ങളും പുള്ളിക്കുത്തുകളും പിരിമുറുക്കങ്ങളുമായാ കഥ മുന്നേറവെ എന്നിലെ കൗമാരക്കാരൻ ഒരു ഉറച്ച തീരുമാനത്തിൽ എത്തി എന്തു വില കൊടുത്തും ഈ ചിത്രം കാണുക തന്നെ ചെയ്യും .
അപ്പച്ചനോട് കളവു പറഞ്ഞു സംഘടിപ്പിച്ച 25 രൂപയുമായി തീയറ്ററിലേയ്ക്ക് കാൽ വെച്ച് കയറുമ്പോൾ ഹൃദയം ബാൻഡ് മേളം മുഴക്കുകയായിരുന്നു .ആരെങ്കിലും കണ്ടാൽ വലിയ പാപങ്ങളിൽ ഒന്നാണ് ചെയ്യാൻ പോകുന്നതെന്ന ധാരണയിൽ പടം തുടങ്ങാൻ കാത്തു നിന്നശേഷമാണ് ടിക്കറ്റ് കൗണ്ടറിനടുത്തേയ്ക്ക് ചെന്നത് . റോഷൻ പറഞ്ഞ നിറം പിടിപ്പിച്ച കഥകൾ മനസ്സിൽ കൂടി മാറി മറിയുന്നു ജീവിതത്തിൽ ആദ്യമായാണ് സെൻസർ ബോർഡ് "ഏ " സർട്ടിഫിക്കറ്റ് നൽകിയ ഒരു പടം കാണാൻ പോകുന്നത് അതും സന്മാർഗ്ഗികൾക്കു ബാലികേറാ മലയായ രാധാ തീയേറ്ററിൽ .
വാതിൽക്കൽ നിന്ന സെക്ക്യൂരിറ്റി ടിക്കറ്റു കീറി പകുതി തന്ന ശേഷം വാതിൽ തുറന്നു .നരക സമാനമായ ഇരുട്ട് എനിക്ക് പേടി തോന്നി സ്ക്രീനിലെ വെളിച്ചമല്ലാതെ ഒന്നും കാണാൻ വയ്യ സെക്ക്യൂരിറ്റി ചേട്ടൻ കയ്യിലുള്ള നേർത്ത ടോർച്ചടിച്ചു ഒഴിവുള്ള സീറ്റുകൾ പരതി .മൂന്നാം നിരയിലെ നാലാം കസേര എന്നെ കാത്തിരുന്നതുപോലെ കൈ കാട്ടി വിളിച്ചു ഞാൻ അവിടെ ഇരിക്കും വരെ സെക്യൂരിറ്റി ടോർച്ചുമായി കാവൽ നിന്നു . പരസ്യം കഴിഞ്ഞു "കിന്നാരത്തുമ്പികൾ " എന്നു സ്‌ക്രീനിൽ തെളിഞ്ഞതും യുവാക്കളുടെ കൂട്ടം വിസിലടിച്ചും കൂക്ക് വിളിച്ചും ശബ്ദമുണ്ടാക്കി .
ആലീസിന്റെ അത്ഭുതലോകം പോലെ ഞാനെന്ന കൗമാരക്കാരൻ ഗോപുമോനെയും ആന്റിയെയും ആസ്വദിച്ചു തുടങ്ങിയതും പിന്നിൽ നിന്നൊരു വിളി കഴുവേറെടാ മോനെ ! ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും പിന്നിൽ ഈയൊച്ചൻ ചിറ്റപ്പൻ !!!!!
പൂച്ചയെ തൂക്കും പോലെ ഒരു രൂപാ നാണയം ചെവിയിൽ ചേർത്തു പിടിച്ചു ചിറ്റപ്പൻ എന്നെ തീയേറ്ററിന് പുറത്തേയ്ക്കു കൊണ്ടുവന്നു .വലിയ പാപം ചെയ്തവനെപ്പോലെ ഞാൻ വിയർത്തു വിവശനായി വീട്ടിൽ പോയി അപ്പനോട് പറഞ്ഞാൽ പിന്നെ ജീവിച്ചിരിക്കേണ്ട പക്ഷെ അതുണ്ടായില്ല ഇനിയാവർത്തിക്കരുതെന്ന താക്കീതു നൽകി ചിറ്റപ്പൻ എന്നെ കുറ്റവിമുക്തനാക്കി. പിന്നീട് പല തവണ ഏഷ്യാനെറ്റിലടക്കം കിന്നാരത്തുമ്പികൾ വന്നിട്ടും ഞാനതു കാണാൻ ശ്രമിച്ചില്ല.
വർഷങ്ങൾക്കു ശേഷം ഇന്നലെ അവിചരിതമായി ചിറ്റപ്പന്റെ കൊച്ചുമകൻ ടോണി ഒരു ആപ്‌ളിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ മൊബൈലുമായി എന്റെ അടുക്കൽ വന്നു ഞാനതിൽ പരതുന്നതിനിടയിൽ ഒരു ഫയൽ എന്റെ ശ്രദ്ധയിൽ പെട്ടു ഒരു ഡൌൺ ലോഡ് ചെയ്ത മൂവി. ഞാനതു തുറന്നു നോക്കി കിന്നാരത്തുമ്പികൾ ഞാൻ ടോണിയെ വിളിച്ചു ചോദിച്ചു ഇതെന്നതാടാ ?
അത് കിന്നാരത്തുമ്പികൾ അങ്കിളിനു വേണമെങ്കിൽ ഷെയർ ഇറ്റ് ഓൺ ആക്കൂ ഞാൻ അയച്ചു തരാം .
ഒരു നിമിഷം ഞാനെന്റെ ചെവിയിൽ അമർത്തി നോക്കി പഴയ നാണയം കൂട്ടിയുള്ള കിഴുക്കിന്റെ വേദന മധുരമുള്ള ഒന്നായി ഓർമ്മകളിലേക്ക് ഓടിയെത്തി . കാലം മാറും തോറും വീക്ഷണങ്ങളും പാപ ബോധത്തിന്റെ തീവ്രതയും കുറയുകയാണ് പഴയ തെറ്റുകൾ ഇന്നൊരുപക്ഷെ ശരികൾ ആകാം അല്ലെങ്കിൽ അങ്ങനെ വ്യാഖ്യാനിക്കപ്പെടാം.
Like
Comment

No comments: