Monday 2 May 2016

വരൻ ഷാപ്പിലായിരുന്നു വിവാഹം സ്വർഗത്തിലും ..

കല്യാണം തുടങ്ങാൻ ഒരു മണിക്കൂർ ഉണ്ട് ,ഞാൻ പള്ളി തുറക്കാൻ തുടങ്ങുമ്പോൾ ഒരു മദ്ധ്യ വയസ്ക്കൻ മുന്നിൽ മുട്ടു കുത്തി നിന്നു പ്രാർത്ഥിക്കുന്നു .എന്നെ കണ്ടതും മിശിഹായെ കണ്ടത് പോലെ അയാളുടെ മുഖം പ്രകാശിതമായി ,നൂറു വാട്ടിന്റെ ചിരി ചിരിച്ചു കൊണ്ടയാൾ എനിക്കടുത്തെത്തി ഒരു ചോദ്യമെറിഞ്ഞു
മോനെ ഇവിടെ അടുത്തെവിടാ വെള്ളം കിട്ടുന്നത് ?
ഞാനാ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി, മുൻപിവിടെങ്ങും കണ്ട പരിചയമേ ഇല്ല
കുടിവെള്ളമാണങ്കിൽ ഇവിടുണ്ട്, ഹാനാൻ വെള്ളവും ഉണ്ട് വിശുദ്ധ നാടുകളിൽ നിന്നും വരുത്തിച്ച തീർഥ ജലം വിശ്വാസത്തോടെ കുടിച്ചാൽ സകല ഉദര രോഗങ്ങളും പമ്പ കടക്കും ഒരു ഗ്ലാസ്‌ കുടിച്ചോളൂ...
എനിക്ക് വേണ്ടത് ഈ ജലം അല്ല ആത്മാവിന്റെ ദാഹം ശമിപ്പിക്കുന്ന ലായിനിയാണ് ,കർത്താവ്‌ കാനയിൽ കൊടുത്ത അത്ഭുത ജലം.
സംഗതി പിടികിട്ടി ചേട്ടൻ അടുത്തുള്ള പട്ട ഷാപ്പാണ്‌ അന്വേഷിക്കുന്നത് ,അന്തോണി പുണ്യവാളൻ അധികാരത്തിൽ വരുന്നതിനു ഒരു കൊല്ലം മുൻപായിരുന്നതു കൊണ്ടും മുക്കിനു മുക്കിനു പട്ട കടകൾ സുലഭമായിരുന്നതിനാലും പള്ളിക്കു അഞ്ഞൂറു വാര അപ്പുറമേ മദ്യ ഷാപ്പുകൾ തുറക്കാവൂ എന്ന നിയമം നിലവിൽ ഇല്ലാതിരുന്നതിനാലും ഞങ്ങളുടെ പ്രദേശത്തെ കുടിയന്മാരുടെ ഏഴാം സ്വർഗമായ ചന്ദ്രൻ ചേട്ടന്റെ പട്ട കട ചൂണ്ടി കാട്ടി ഞാനാ അപരിചിതനു മുന്നിൽ നല്ല സമരിയാക്കരനായി.
കണ്ണൂരുള്ള ചെറുക്കൻ ആലപ്പുഴയിൽ ഉള്ള ആശിക്കാൻ ഒന്നുമില്ലാത്ത പെണ്ണിനു ജീവിതം കൊടുക്കാൻ പോകുകയാണ് . കണ്ണൂരൂ നിന്നും ഒരു ചെറിയ ജീപ്പിൽ കൊള്ളാവുന്ന ആളുകളെ വന്നിട്ടുള്ളു ,പെണ്ണും വീട്ടുകാരും വന്നു അവരും 25 ൽ താഴെ മാത്രം. ഞാൻ കുർബാനയ്ക്കുള്ള മുന്നൊരുക്കങ്ങൾ ചെയ്യുന്നതിനിടയിൽ സങ്കീർത്തി മുറിയിലേയ്ക്കയാൾ ആടിയാടി കയറി വന്നു . മുൻപു കണ്ട പരിചയത്തിൽ എന്നെ അടുത്തു വിളിച്ചു കാതിൽ സ്വകാര്യം ചോദിച്ചു "അല്ല കപ്യാരെ ഈ പെണ്ണെങ്ങനാ ? മന്ത്രകോടി വെഞ്ചരിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ പെണ്ണിന്റെ സ്വഭാവ സർട്ടിഫിക്കറ്റും തേടി ആളു വന്നിരിക്കുന്നു ചേട്ടൻ ഒന്ന് പോയെ ഞാനയാളെ പിടിച്ചു പുറത്തേയ്ക്ക് തള്ളി.
വീണ്ടും തള്ളിക്കയറി അയാൾ അകത്തേയ്ക്കു വന്നു .ചാരയാത്തിന്റെ മണം ഗുമു ഗുമാ പുറത്തേയ്ക്ക്‌ അടിക്കുന്നു ഇക്കുറി അയാളുടെ കയ്യിൽ നൂറിന്റെ ഒരു പിടക്കുന്ന നോട്ടുണ്ട്‌ അതെനിക്ക് നേരെ നീട്ടി അന്നു നൂറു രൂപായുണ്ടേൽ ഒരു മാസം തങ്കപ്പാണന്റെ കടയിലെ കപ്പയും കൊക്കാറച്ചിയും വയറു നിറച്ചു തിന്നാം പ്രലോഭനത്തിൽ ഞാൻ വീണൂ .
പെങ്കൊച്ചിനിച്ചിരേ പ്രായം കൂടുതൽ ഉണ്ടെന്നുള്ളതൊഴിച്ചാൽ എല്ലാം ക്ലിയർ ആണ് ചേട്ടാ, നല്ല ദൈവഭയം എല്ലാ ദിവസവും പള്ളിൽ വരും, ചേട്ടന്റെ മോന്റെ ഭാഗ്യമാ ഇങ്ങനെയൊരു പെണ്ണിനെ കെട്ടുന്നത് .
മോനല്ലടാ ഞാനാ ചെറുക്കൻ , ഈ വയസാം കാലത്തു എനിക്കും വേണ്ടേടാ ഒരു കുളിര് ! പറഞ്ഞു മുഴുവിപ്പിക്കാതെ ചേട്ടൻ പുറത്തേയ്ക്കിറങ്ങി പോയി .അയ്യോ ചേട്ടനാണ് ചെറുക്കനെങ്കിൽ പണി പാളി വികാരിയച്ചൻ വലിയ മദ്യ വിരോധിയാ മണം അടിച്ചാൽ പറപ്പിക്കും ചേട്ടൻ മുറ്റത്തെ കടയിൽ പോയൊരു ഗ്യാസ് മുട്ടായി വാങ്ങി വായിലിട്ടോ .
വികാരിയച്ചൻ വന്നു കെട്ടു കുർബാന തുടങ്ങി . കല്യാണം, അടിയന്തിരം, മരണം .ഞായറാഴ്ച സംഗതി എന്തുമായിക്കോട്ടെ വികാരി അച്ചന്റെ അറുബോറൻ പ്രസംഗം അതു നിർബന്ധാ .. നീട്ടി വലിച്ചു പരത്തി ഒന്നര മണിക്കൂർ പ്രസംഗം കഴിഞ്ഞു കെട്ടിനായി എല്ലാവരും എഴുന്നേറ്റിട്ടും മണവാളൻ മാത്രം കസേരയിൽ ഒറ്റ ഇരുപ്പാണ് അവിടെ ഇരുന്നാ പാവം ഉറങ്ങി പോയി. കണ്ണൂരു നിന്നും വന്ന അമ്മച്ചിമാരിൽ ഒരാൾ വന്നു തോളിൽ തട്ടി വിളിച്ചു അവുതകുട്ടീ ,എടാ അവുത കുട്ടീ ഏഴുന്നേൽക്കൂ നിനക്കു പെണ്ണു കേട്ടണ്ടേ ...
പണി പാലും വെള്ളത്തിൽ വരാൻ പോകുന്നു വികാരി അച്ചൻ ക്രൂദ്ധനായി എന്നെ നോക്കി , കെട്ടു നടന്നില്ലേൽ കൈക്കൂലി വാങ്ങിയ നൂറു രൂപാ പോകും .അച്ചാ അച്ചന്റെ പ്രസംഗം ഇത്തിരി മാരകമായി പോയി എല്ലാരും ഉറക്കമായിരുന്നു . ഞാൻ ഹാനാൻ വെള്ളം തളിക്കുന്ന കുപ്പിയെടുത്തു അവുതകുട്ടിയുടെ മുഖത്തു തളിച്ചു .
ഹേ ! ഹയ്യോ !! പകൽ കിനാവു കണ്ടു ഞെട്ടിയവനെപ്പോലെ അയാൾ ചാടിയെഴുന്നേറ്റു . പള്ളി, പരിസരം ,ഇടതു വശത്തൊരു മണവാട്ടി പെണ്ണ് .സ്ഥലകാല ബോധം വന്നയാൾ ജാള്യത മറയ്ക്കാനായി അച്ചനോടിങ്ങനെ പറഞ്ഞൂ.
അച്ചോ ശകലം ഷുഗറിന്റെ ഏനക്കേടുള്ളതു കാരണം മോഹാലസ്യപെട്ടു പോയി
കുടപ്പനക്കുന്നിലെ പ്രസരണിയിൽ സംഭവിച്ച തടസ്സത്തിനു ശേഷം ദൂരദർശൻ പരിപാടി തുടങ്ങും പോലെ കെട്ടു നടന്നു. ഒരുറക്കം ഔതകുട്ടിച്ചായന്റെ ബോധമണ്ടലത്തിൽ ഉണ്ടാക്കിയ മന്ദിപ്പിനെ നിശേഷം മാറ്റിയിരിക്കുന്നു.പെണ്ണുമായി ജീപ്പിൽ കയറും മുൻപ് ഒരു പത്തിന്റെ നോട്ടെടുത്ത് കയ്യിൽ പിടിച്ചിട്ടു ഔതകുട്ടിച്ചയാൻ എന്നെ കൈകാട്ടി വിളിച്ചു. ഇനിയും പത്തു കീശയിൽ വീഴാൻ പോകുന്ന സന്തോഷത്തിൽ ഞാൻ ഓടി അടുത്തു ചെന്നു. കയ്യിലിരുന്ന പത്തു എനിക്കു തന്ന ശേഷം മുൻപേ തന്ന നൂറു രൂപാ അയാൾ പോക്കറ്റിൽ കൈയിട്ടു പിടിച്ചു വാങ്ങി ജീപ്പ് മുന്നോട്ടു നീങ്ങി, ആലപ്പുഴ നിന്നും കണ്ണൂർ എത്തും മുൻപു ഏതെങ്കിലും കൊക്കയിൽ വീണു ഈ ദുഷ്ട്ടന്റെ ആദ്യ രാത്രി അവസാന രാത്രിയാകണേ എന്റെ പാറേൽ മാതാവേ എന്ന പ്രാർത്ഥനയോടെ ഞാൻ കിട്ടിയ പത്തു രൂപാ മാതാവിന്റെ നേർച്ച പെട്ടിയിലേയ്ക്ക് തിക്കിയിട്ടു.

No comments: