Thursday 10 November 2016

നാർക്കോ അനാലിസിസ് .


ട്രൂത്തു സിറം രക്തത്തിലേയ്ക്ക് മെല്ലെ മെല്ലെ അലിഞ്ഞിറങ്ങുന്നു ,അയാളിപ്പോൾ ഉറക്കത്തിനും ഉന്മാദത്തിനുമിടയിലുള്ള അവസ്ഥയിലേയ്ക്ക് വഴുതി വീഴുകയാണ് .വിഡിയോ അയാളുടെ മുഖത്തേയ്ക്കു തന്നെ സൂം ചെയ്തു കൊണ്ടു ക്യാമറാമാൻ മുന്നോട്ടെടുത്തു . അതി പ്രമാദമായ കേസിന്റെ നിർണ്ണായകമായ തെളിവുകൾ ഇന്നു തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പുറത്തു കാത്തു നിൽക്കുന്ന അന്വേഷണ സംഘം . ഡോക്ടറോടൊപ്പം ക്യാമറാമാനും രണ്ടു ഉന്നത ഉദ്യോഗസ്ഥരും കേസന്വേഷിച്ച ഡി വൈ എസ് പി മിന്നൽ നടേശനും മാത്രമാണാ മുറിയിൽ നിൽക്കാൻ ഇപ്പോൾ അനുവാദമുള്ളവർ . അന്വേഷണ സംഘം എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിക്കുന്നതു ഡോക്ടറാണ് അതിന്റെ മറുപടികളെല്ലാം തന്നെ കൃത്യമായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട് .
തോട്ടത്തിൽ രവീന്ദ്രന്റെ പതിനാറു വയസുകാരിയായ മകൾ രേഷ്മയെ കാണാതായതിൻറെ അന്വേഷണമാണ് ഇവിടെ നടക്കുന്നത് . നാർക്കോ അനാലിസിസിനു വിധേയമാകുന്നത് അവളുടെ കാമുകനും അയൽവാസിയുമായ ഷബീറാണ് . പല തവണ ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും മാറി മാറി അന്വേഷിച്ച കേസാണിത് . ഒരെത്തും പിടിയുമില്ലാത്ത സങ്കീർണ്ണമായ കേസ്, രേഷ്മ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അന്വേഷണ സംഘം ആകുലപ്പെടുന്നു . ഷബീർ പതിനെട്ടു കഴിഞ്ഞ കൗമാരക്കാരനാണ് ഇത്രയും ചെറിയ കുട്ടികളിൽ ഈ സെറം കുത്തി വെയ്ക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് തന്നെ കാരണമായേക്കുമെന്ന മുന്നറിയിപ്പുകളെയും അവന്റെ വീട്ടുകാരുടെ എതിർപ്പും മറി കടന്നു കോടതി വിധിയിലൂടെ നേടിയ അനുവാദമാണിത് .
ഡോക്ടർ ജെയിംസ് ആദ്യമായാണ് ഇത്രയും ചെറിയ പ്രായത്തിലുള്ള ഒരാളെ ഈ സെറം പരീക്ഷണത്തിനു വിധേയമാക്കുന്നത് അതിന്റെ ടെൻഷൻ അയാൾക്ക്‌ വേണ്ടുവോളമുണ്ട് . ഷബീർ ആരോഗ്യ ദൃഢഗാത്രനായ കൗമാരക്കാരനാണ് എങ്കിലും അയാളുടെ ശരീരം മരുന്നിനോട് എങ്ങനെ പ്രതികരിക്കും എന്നറിയും വരെ ഡോക്ടർക്കു ആധിയായിരുന്നു . ഇപ്പോൾ ആ കടമ്പ കഴിഞ്ഞിരിക്കുന്നു ഷബീർ ഉറക്കത്തിനും ഉന്മാദത്തിനും ഇടയിലുള്ള അവസ്ഥയിൽ ചോദ്യങ്ങളെ കാത്തു പരീക്ഷണ ശാലയിലെ ബെഞ്ചിൽ നീണ്ടു നിവർന്നു കിടന്നു .
നിങ്ങൾ ഷബീർ, അല്ലേ ? ഡോക്ടർ ജയിംസിന്റെ ശബ്ദം പ്രതിധ്വനികൾ ഉണ്ടാക്കാത്ത ചുമരുകളിൽ തട്ടി അവസാനിച്ചു .
ഷബീർ കേൾക്കുന്നുണ്ടോ ?ഷബീർ കേൾക്കുന്നുണ്ടോ ? ഡോക്ടർ ജെയിംസ് ചോദ്യം ആവർത്തിച്ചു
ഉം .... അയാളിരുത്തി മൂളി
നിങ്ങൾ രേഷ്മയുമായി പ്രണയത്തിലായിരുന്നോ ?
ഉം ... വീണ്ടും മൂളൽ മാത്രമാണ് മറുപടി
പ്രേമമെന്നു പറഞ്ഞാൽ ? ഡോക്ടർ ജെയിംസ് സംശയോക്തിൽ നിർത്തി
അവളെനിക്കു എല്ലാമായിരുന്നു
എല്ലാമെന്നു വെച്ചാൽ നിങ്ങൾ തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടോ ?
ഇല്ല ഒരു തവണ ഞാൻ അതിനു ശ്രമിച്ചതാണ് പക്ഷെ !
എന്തു പക്ഷെ, പറയൂ ഷബീർ ,പറയൂ, ഡോക്ടർ ജെയിംസ് ആവേശത്തോടെ അന്വേഷണ ഉദ്യോഗസ്ഥരെ നോക്കി .
അവൾ ,അവൾ ,അവൾ , വെള്ളം വെള്ളം ഷബീർ വെള്ളമാവശ്യപ്പെട്ടു
അവൾ നിങ്ങളെ വഞ്ചിച്ചോ ?
അവൾ ജീവിച്ചിരിപ്പില്ല സാർ
ഷബീർ അവളെ കൊന്നോ ?
എന്റെ ജീവന്റെ ജീവൻ ആയിരുന്നവളെ ഞാൻ എങ്ങനെ കൊല്ലും സാർ
പിന്നെ ആരാണവളെ ?
രവീന്ദ്രൻ , ദുഷ്ടനാണയാൾ
രേഷ്മയുടെ അച്ഛൻ രവീന്ദ്രൻ ആണ് രേഷ്മയെ കൊന്നതെന്നാണോ ഷബീർ പറയുന്നത്
അതെ രവീന്ദ്രൻ , വെള്ളം വെള്ളം വീണ്ടും അയാൾ വെള്ളം ആവശ്യപ്പെട്ടു
എന്തിനാണ് രവീന്ദ്രൻ മകളെ കൊന്നത് ?
അഭിമാനം സംരക്ഷിക്കാൻ , മുസ്ലീമിനെ പ്രേമിച്ച മകളെ കൊന്നിട്ടായാലും കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കണമെന്ന് അയാൾ പറയുമായിരുന്നു .
അപ്പോൾ ഷബീറിനുറപ്പില്ല രേഷ്മ മരിച്ചിട്ടുണ്ടോ എന്ന് ? ഡോക്ടർ വീണ്ടും സംശയോക്തിയിൽ നിർത്തി .
അവൾ പറയാറുണ്ടായിരുന്നു അച്ഛൻ കൊല്ലാനും മടിക്കില്ല എന്ന് ,അവൾ മരിച്ചിട്ടുണ്ടെങ്കിൽ അതയാൾ കൊന്നതായിരിക്കണം .
ഡോക്ടർ അന്വേഷണ ഉദ്യോഗസ്ഥരെ മാറി മാറി നോക്കി ഇയാളിൽ നിന്നും ഇതിലും കൂടുതലൊന്നും കിട്ടാനില്ലെന്നു ബോധ്യപ്പെടുത്തി ഡോക്ടർ കസേരയിലേക്ക് ചാഞ്ഞിരുന്നു . ക്യാമറ പാക്ക് അപ്പ് ആയിരിക്കുന്നു .
ഏറെ പ്രതീക്ഷയുണ്ടായിരുന്നു അവസാന ടെസ്റ്റും പരാജയപ്പെട്ട നിരാശയിൽ ഡി വൈ എസ് പി മിന്നൽ നടേശൻ കോൺക്രീറ്റ് ഭിത്തിയിൽ ആഞ്ഞടിച്ചു .ഷബീർ മയക്കം വിട്ടുണർന്നു താൻ പിടിക്കപ്പെട്ടിട്ടില്ല എന്ന സത്യം മറ്റാരേയുംകാൾ അമ്പരപ്പിച്ചത് ഷബീറിനെ തന്നെയാണ് എങ്ങനെയാണ് ഇത്രയും ശാസ്ത്രീയമായ ടെസ്റ്റ് അതി വിദഗ്‌ധമായി തനിക്കു അതിജീവിക്കാൻ കഴിഞ്ഞതെന്നോർത്തയാൾ അത്ഭുതപ്പെട്ടു .
രേഷ്മ വെറും പ്രണയിനി മാത്രമായിരുന്നില്ല ഷബീറിന് പിന്നയോ ആർക്കോ വേണ്ടി ചൂണ്ടയിൽ കൊരുത്തെടുത്ത ഒരു സുന്ദര പുഷ്പം .അജ്ഞാതമായ ഏതോ തടവറയിൽ അവളിപ്പോഴും ജീവിച്ചിരിക്കുന്നു താൻ കൈമാറിയ പോലെ,ആരൊക്കയോ അവളെ ഇപ്പോഴും ആസ്വദിക്കുന്നുണ്ടാവണം . സത്യം പറയിക്കുന്ന രാസലായിനിയുടെ ഉന്മാദത്തിൽ അതു ഞാൻ വെളിപ്പെടുത്തിയിരുന്നെങ്കിൽ, പരീക്ഷണങ്ങൾ ഒക്കെ വെറും പ്രഹസനങ്ങളാണ് എത്ര നിരപരാധികൾ അപരാധിയാക്കപ്പെട്ടിട്ടുണ്ടാവാം ഇത്തരം തെറ്റായ പരീക്ഷണങ്ങളിലൂടെ .
ഡോക്ടർ ജെയിംസ് പറയൂ ഞാൻ നാർക്കോ അനാലിസിസിനെ അതിജീവിച്ചതെങ്ങിനെ ?
ഷബീറിന്റെ ചോദ്യത്തെ അഭിമുഖീകരിക്കാൻ കഴിയാതെ പൂമുഖത്തെ ചാരു കസാലയിൽ പത്രം വായിച്ചിരുന്ന ഡോക്ടർ ജെയിംസ് പത്രം ടീപ്പോയിലിട്ടിട്ടു അകത്തേയ്ക്കു കയറിപ്പോയി .
ഷബീർ അഹമ്മദ് എന്ന പെൺവാണിഭക്കാരുടെ ഇരയായ ഒന്നാം പ്രതി പിടിയിലായാൽ സൈമൺ ജെയിംസ് എന്ന തന്റെ പൊന്നോമന മകനും പീഡകരുടെ ലിസ്റ്റിൽ ഇടം പിടിക്കുമെന്നു ഉത്തമ ബോധ്യമുണ്ടായിരുന്ന ഡോക്ടർ ജെയിംസ് ആ ചോദ്യത്തിനുള്ള ഉത്തരത്തെ അജ്ഞാതമാക്കിക്കൊണ്ടു അകത്തെവിടെയോ അസ്വസ്ഥനായി നടന്നു .

No comments: