Thursday 3 November 2016

വിശപ്പിന്റെ വിചിത്ര ശാസ്ത്രം (കഥ )


ഇയാളൊരു കള്ളനാണ് സാർ, അന്ന് റൂമിൽ നടന്ന മോഷണം നടത്തിയത് ഇയാൾ തന്നെയാണെന്നെനിക്കുറപ്പാണ് , താക്കൂർ രോഷം കൊണ്ടു പറയുമ്പോൾ എനിക്കും തോന്നി അയാളായിരിക്കും ആ മോഷ്ട്ടാവെന്ന്,നീണ്ടു കൂട്ടി മുട്ടിയ പുരികങ്ങളും വസൂരികല വീണു കുഴിഞ്ഞ മുഖവും ശരിക്കും അയാൾക്കൊരു പ്രതിനായകന്റെ ശ്ചായ തന്നെ ആയിരുന്നു . ഞാനും താക്കൂറും തമ്മിൽ സംസാരിക്കുന്നത് മനസിലാക്കാതെ അയാൾ ഞങ്ങളെ തന്നെ തുറിച്ചു നോക്കിയിരുന്നു .ഭയപ്പെടുത്തുന്ന ആ നോട്ടത്തിന്റെ അന്തരാർത്ഥം എന്താണന്നറിയാതെ ഞാൻ അയാളുടെ അടുത്തേയ്ക്കു നടന്നു ചെന്നു . താക്കൂർ പറഞ്ഞതു കൊണ്ടു മാത്രം ഒരാൾ കള്ളനെന്നുറപ്പിക്കുക അസാധ്യം .എന്നെ കണ്ടതും ഭവ്യതയോടെ അയാൾ എഴുന്നേറ്റു നിന്ന് തൊഴുതു ഞാൻ ഔദ്യോഗിക വേഷം ധരിച്ചിട്ടില്ലെങ്കിലും പോലീസാണെന്നു അയാൾ മനസ്സിലാക്കിയിരിക്കുന്നു . വായിൽ ചവച്ചിരുന്ന മുറുക്കാൻ പുറത്തേയ്ക്കു തുപ്പി രണ്ടു കൈ കൊണ്ടും മുഖം തുടച്ചയാൾ വീണ്ടും കൈ കൂപ്പി .എന്റെ പിന്നിൽ നിന്ന താക്കൂറിനെ അയാൾ രുക്ഷമായി നോക്കികൊണ്ട് എന്നോട് ചോദിച്ചു .
ക്യാ ഹോഗയാ സർജി ? അയാൾക്കുറപ്പാണ് ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണെന്നത്, ഇതിൽപ്പരം എന്ത് തെളിവാണ് ഇയാൾ മോഷ്ട്ടാവാണെന്നു സ്ഥിരീകരിക്കാൻ .
ഇസ്കാ പൈസ കോൻ ചോരി കിയാ ?ആരാണിയാളുടെ കാശു മോഷ്ടിച്ചത് , ഞാൻ താക്കൂറിനെ ചൂണ്ടി ബംഗാളിയോട് സ്വരം കടുപ്പിച്ചു .
കിസ്‌കാ പൈസ ! ആരുടെ പണം, ഞാൻ മോഷ്ടാവല്ല. ബംഗാളി തറപ്പിച്ചു പറഞ്ഞു .
ചുമ്മാ പറയുകയാണ് സാർ, രണ്ടു ഇടി അവന്റെ അടിനാവിക്കിട്ടു കൊടുത്താൽ ഉള്ള സത്യം പുറത്തു വരും ,താക്കൂർ തന്ന കിമ്പളത്തിന്റെ പിൻബലത്തിൽ എന്നെ പിന്നിൽ നിന്നും പ്രലോഭിപ്പിക്കുകയാണ് . കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ക്രിമിനലുകളുമായുള്ള സഹവാസം തുടങ്ങിയിട്ട് തന്റെ മുന്നിൽ നിൽക്കുന്ന ബംഗാളി ഒരു ക്രിമിനലാണെന്നു അയാളുടെ ശരീര ഭാഷ തന്നെ വിളിച്ചു പറയുന്നുണ്ട് അതു പക്ഷെ താക്കൂർ പറയുന്ന ചെറുകിട മോഷ്ട്ടാവായിട്ടാണോ എന്നതു മാത്രമാണ് ഉറപ്പിക്കേണ്ടത് .
ഒരടി കൊടുക്കണം സാർ എന്നാലേ ഇവൻ സത്യം പറയൂ ,താക്കൂർ വീണ്ടും അലോസരപ്പെടുത്തുന്നു എന്നു കണ്ട ഞാൻ പിന്നോട്ടു തിരിഞ്ഞു നിന്നു . താക്കൂർ പിന്നെ ഒന്നും മിണ്ടിയില്ല അവൻ തന്ന അഞ്ഞൂറിന്റെ ഗാന്ധി തല അവന്റെ പോക്കറ്റിൽ തന്നെ തിരുകി കയറ്റി താക്കൂറിനോട് സ്ഥലം കാലിയാക്കാൻ ആവശ്യപ്പെട്ടു . അതു വരെ നല്ല മലയാളം സംസാരിച്ചിരുന്ന താക്കൂർ കന്നഡയിൽ ഏതോ വലിയ ചീത്ത വിളിച്ചു കൊണ്ടു മുന്നോട്ടു പോയി .
ബംഗാളി അവനിരുന്ന സിമെന്റ് തിണ്ണയിൽ കാലു നീട്ടി ഇരുന്നു .
ഉട്ടോ ജായേഗാ , എഴുന്നേൽക്കൂ പോകാം, എന്റെ ഗംഭീര സ്വരം അവനെ തെല്ലും അസ്വസ്ഥനാക്കിയില്ല
കിദർ, എവിടേയ്ക്ക് , മേനേ കുച്ച് ഗലത്തി നഹി കിയാ , ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല .
ബാഗ് ദികാവോ ,ഞാൻ അയാളുടെ ബാഗിനു നേരെ കൈ നീട്ടി
അയാൾ ബാഗ് കൈയ്യിലെടുത്തു അതെനിക്ക് തരില്ലെന്ന ഭാവത്തിൽ പിന്നോക്കം അമർന്നിരുന്നു .
ഒരു ബല പ്രയോഗത്തിലൂടെ അല്ലാതെ ബംഗാളി ബാഗ് വിട്ടു തരുമെന്ന് തോന്നുന്നില്ല രണ്ടും കൽപ്പിച്ചു ഞാൻ അയാളുടെ ബാഗിൽ കടന്നു പിടിച്ചു . എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അയാളാ ബാഗ് ഉപേക്ഷിച്ചു മുന്നോട്ടോടി .
ഒരു കായികതാരത്തിന്റെ മെയ്‌വഴക്കത്തോടെ അയാൾ ഞൊടിയിടയിൽ ഓടി എന്റെ കണ്ണിമയിൽ നിന്നും മറഞ്ഞിരിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ വന്നു കൂടുന്നവരിൽ ഭൂരിഭാഗവും ക്രിമിനലുകളാണ് . ഞാൻ പതിയെ തിരികെ വന്നു അയാൾ ഉപേക്ഷിച്ചു കടന്ന ബാഗ് എടുത്തു തുറന്നു .അടിവയറിൽ നിന്നൊരു ആളൽ ആമാശയവും അന്ന നാളവും കടന്നു പുറത്തേയ്ക്കു വന്നു . രാവിലെ കഴിച്ച പുട്ടും കടലയിലും ദഹിക്കാതെ ശേഷിച്ചവയെല്ലാം അതേപടി തിരിച്ചു പുറത്തേയ്ക്കു വന്നു . ബാഗിനുള്ളിലേയ്ക്ക് ഒന്നു കൂടി നോക്കാൻ ഭയപ്പെട്ടു ഞാൻ തല വെട്ടി തിരിച്ചു . വീട്ടിൽ വയറ്റു കണ്ണിയായിരിക്കുന്ന ഭാര്യയുടെ ചിത്രം കൺ മുന്നിൽ തെളിയുന്നു . മനസില്ലാ മനസ്സോടെ ഞാൻ ബംഗാളി ഉപേക്ഷിച്ചു പോയ ബാഗ് ഒന്ന് കൂടി വലിച്ചു തുറന്നു നോക്കി . വളർച്ചയെത്താത്ത ഒരു മനുഷ്യ ഭ്രൂണം !
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാധനം ബംഗാളിയുടെ ബാഗിൽ നിന്നും കിട്ടിയ അമ്പരപ്പിലായിരുന്നു ഞാൻ. മൂന്നു മണിക്കൂറിനകം ബാഗുപേക്ഷിച്ചു കടന്നു കളഞ്ഞ ബംഗാളി പിടിയിലായി അവൻ പറഞ്ഞ കഥകൾ അത്ഭുതപ്പെടുത്തുന്നവയായിരുന്നു . നഗരത്തിലെ സ്വകാര്യ ക്ലിനിക്കിൽ അബോർട്ടു ചെയ്തു മാറ്റുന്ന ഭ്രൂണങ്ങൾ ആയിരുന്നത്രേ അത് . അതിനോളം രുചികരമായൊരു ഭക്ഷണം ഭൂമിയിൽ ഉണ്ടാവില്ലെന്ന് പറഞ്ഞു ബംഗാളി മുറുക്കി ചുവന്നൂ ഓട്ട വീണ പല്ലുകൾ കാട്ടി രാക്ഷസനെപ്പോലെ ചിരിച്ചു .
നഗരത്തിന്റെ അറവുശാലകളിൽ നിന്നും ഉപേക്ഷിക്കുന്ന മാംസ മാലിന്യങ്ങളേക്കാൾ രുചി കൂടിയ മാംസം കുറഞ്ഞ ചിലവിൽ ഭക്ഷിക്കുന്ന തന്നെപ്പോലെ അനേകം പേരുണ്ടെന്ന അയാളുടെ വെളിപ്പെടുത്തലുകൾ ഒരു മരവിപ്പോടെയാണ് ഞങ്ങൾ കേട്ടിരുന്നത് . ഉമ്മയപ്പൻ ഉപേന്ദ്രനാഥ് എന്ന ദുർഗ്ഗാപൂർ സ്വദേശിയായ 55 കാരനെതിരെ കേസെടുക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പുണ്ടായിരുന്നില്ല കാരണം അയാൾ ഉപേക്ഷിക്കപ്പെട്ട മാംസം ഭക്ഷിക്കാൻ ശ്രമിച്ച വെറുമൊരു അത്താഴപ്പട്ടിണിക്കാരൻ മാത്രമായിരുന്നു . വിശപ്പ് രുചി തേടുന്നില്ല, അമിതമായി വിശന്ന ഏതെങ്കിലും നാടോടിയായിരുന്നിരിക്കണം മനുഷ്യ ഭ്രൂണവും രുചികരമാണെന്ന അറിവ് ഉമ്മയപ്പൻ ഉപേന്ദ്രനാഥ് എന്ന മധ്യ വയസ്ക്കന് നൽകി കടന്നു പോയത് .

No comments: